Wednesday, 29 March 2023

താരം എന്ന ബ്രാൻഡ്​


Text Formatted

കൊതിയൻ മെസ്സിയും
അനർഹതയുടെ ആൽക്കമിയും

മെസ്സിക്ക് നല്ല കൊതിയുണ്ടായിരുന്നു. അത് ഒരു അര്‍ഹതയല്ലെന്ന് മെസ്സിക്കുതന്നെ അറിയാമായിരുന്നു. ലോകകപ്പ് ഏറ്റുവാങ്ങാന്‍, കൈയ്യിലിട്ട് താരാട്ടാന്‍ ഇനിയും മിനിറ്റുകളുണ്ട്. മെസ്സി അതിന്റെ മൊട്ടത്തലയില്‍ കൊശുവോടെ ഉമ്മ വെക്കുമ്പോള്‍ തന്റെ കൊതിക്കാലത്തിന് ഒരു ഫേര്‍വെല്‍ കൊടുക്കുകയാണ്. അതിന്റെ മധുരവും കയ്പും അവസാനമായി രുചിക്കുകയാണ്. 

Image Full Width
Text Formatted

രു കാപ്പിറ്റലിസ്റ്റ് വേള്‍ഡില്‍ ആര്‍ക്കും ഒരു അര്‍ഹതയുമില്ല. നേട്ടങ്ങള്‍ മാത്രമാണുള്ളത്​. അതാണ് കാപ്പിറ്റലിസത്തിന്റെ അനിഷേധ്യമായ പ്രലോഭനചാരുത. 

കാപ്പിറ്റലിസം അതിന്റെ നടപടിക്രമങ്ങളെ പലതും പറഞ്ഞ് നിഗൂഢവത്കരിക്കാറുണ്ട്. അതിനായി പുരാതനമിത്തുകളെയും ആധുനികസങ്കല്പങ്ങളെയും യഥേഷ്ടം ഉപയോഗിക്കാറുണ്ട്. പക്ഷേ കാപ്പിറ്റലിസത്തിന്റെ സത്ത അതിനകത്ത് കറങ്ങിക്കളിക്കുന്ന ആര്‍ത്തിയാണെന്നാണ് അതിന്റെ വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. 

ആര്‍ത്തിയിലേക്ക് സൗന്ദര്യത്തിന്റെ ഏതാനും തുള്ളികള്‍ കൂടി ഇറ്റിച്ചാല്‍ അതിനെ കൊതി എന്നുവിളിക്കാം. മെസ്സി കൊതിച്ച് കാത്ത ഒന്നാണ് ലോകകപ്പ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ ബ്രാന്‍ഡ് മൂല്യമുള്ള കളിക്കാരനാണ് മെസ്സി. അത് സാമ്പത്തികമാണ്. അത് സന്തോഷദായകമാണ്. അതുകൊണ്ടുമാത്രം തൃപ്തിയാവുന്ന ആര്‍ത്തിയില്‍ എന്തോ കുറവുണ്ട്. അവിടെയാണ് സൗന്ദര്യം കൂടി രംഗപ്രവേശം ചെയ്യുന്നത്. 

messi
മെസിയും പങ്കാളി ആന്റോണെല്ല റൊക്കുസോയും ലോകകപ്പ്​ ട്രോഫിയുമായി

സൗന്ദര്യത്തിന്റെ പൂര്‍ത്തീകരണം കൂടി ഏറ്റെടുക്കാത്ത ഒരു സമ്പന്നതയെ അധികമാരും മാനിക്കാറില്ല. ഹോളിവുഡ് കൂടിയില്ലാതെ അമേരിക്കന്‍ ഏകധ്രുവലോകത്തിന് നിലനില്‍പ്പില്ല. അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ ടീമിനുവേണ്ടി കപ്പ് ഉയര്‍ത്തുകയല്ലാതെ മെസ്സിക്ക് വേറെ നിവൃത്തിയുണ്ടായിരുന്നില്ല. നെയ്മര്‍ക്കും റൊണാള്‍ഡോയ്ക്കും ഈ അവസ്ഥയുണ്ടായിരുന്നു. 

മെസ്സിയുടെ അത്ര പ്രതിഭയില്ലാത്തവരും കപ്പ് എടുത്തിട്ടുണ്ട്. ചിലപ്പോള്‍ കൈക്കൂലി കൊടുത്ത് വാങ്ങിയിട്ടുണ്ട് എന്നുപോലും പറയപ്പെടുന്നുണ്ട്. മെസ്സിക്ക് കുറുക്കുവഴികളില്ലാതെ തന്നെ തന്റെ കൊതി തീര്‍ക്കാനുള്ള പാത മുന്നിലുണ്ട് എന്നുകരുതാം.

മെസ്സിക്ക് നല്ല കൊതിയുണ്ടായിരുന്നു. അതിലൊരുപങ്ക് അയാള്‍ ജീവിച്ചുവന്ന ലോകത്തിനുണ്ടായിരുന്നു. മറ്റുപല ലാറ്റിനമേരിക്കന്‍ ദേശങ്ങളെയും പോലെ അര്‍ജന്റീനയും അശുഭാപ്തികളുടെ വിഹാരകേന്ദ്രമായിരുന്നു. അങ്ങനെയാണ് പണ്ട്, മെസ്സി ബാഴ്‌സയിലേക്കും പിയെസ്ജിയിലേക്കും പോയപോലെ ഗുവേര ക്യൂബയിലെയും ബൊളീവിയായിലെയും വിപ്ലവസംഘങ്ങളിലേക്ക് കളിക്കാന്‍ പോയത്. അത് പക്ഷേ ഒളിച്ചും പാത്തുമാണ് പോയത്. 

മറഡോണയുടെ നിഷേധാത്മകത സാധൂകരിക്കപ്പെട്ടതും അങ്ങനെയൊരു പശ്ചാത്തലം കൊണ്ടുമാത്രമാണ്. വിശുദ്ധനിയമങ്ങളുടെ ഭഞ്ജകനായ പഴയൊരു ചെകുത്താനെ ദൈവം എന്ന് വിളിക്കാനുള്ള ഗുളികനായത് മറഡോണയല്ല, അയാളുടെ ഭൂമിശാസ്ത്രത്തില്‍ വന്ന ഗുളികകാലമായിരിക്കണം. അതൊക്കെ കഴിഞ്ഞുപോയിട്ട് ദശാബ്ദങ്ങള്‍ കടന്നുപോയിരിക്കുന്നു. മെസ്സിക്ക് അത്തരം തലതിരിഞ്ഞ ഈതിബാധകളില്ല. മെസ്സി നോര്‍മലാണ്.

messi
ലോകകപ്പ് ട്രോഫി കൈമാറുന്നതിനുമുമ്പ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി മെസ്സിയെ പരമ്പരാഗത അറബ് വസ്ത്രമായ 'ബിഷ്ത്' ധരിപ്പിക്കുന്നു /photo: Fifa

മെസ്സിയുടെ കൊതിയും ഒരു നോര്‍മലാണ്. ഫുട്‌ബോള്‍ തട്ടാനറിയാത്തവര്‍ക്കുപോലും ലോകകപ്പ് കിട്ടാന്‍ കൊതിയുണ്ട്. ഒന്നല്ല, രണ്ടോ മൂന്നോ കിട്ടിയാലും കുഴപ്പമില്ല. മെസ്സിക്കും അങ്ങനെ തന്നെ. മെസ്സിയുടെ അത്ര പ്രതിഭയില്ലാത്തവരും കപ്പ് എടുത്തിട്ടുണ്ട്. ചിലപ്പോള്‍ കൈക്കൂലി കൊടുത്ത് വാങ്ങിയിട്ടുണ്ട് എന്നുപോലും പറയപ്പെടുന്നുണ്ട്. മെസ്സിക്ക് കുറുക്കുവഴികളില്ലാതെ തന്നെ തന്റെ കൊതി തീര്‍ക്കാനുള്ള പാത മുന്നിലുണ്ട് എന്നുകരുതാം. അര്‍ജൻറീനക്കാര്‍ അതുവഴി പോവാന്‍ ഇച്ഛിക്കുന്നു. മെസ്സി ഒരു മോസസ്സിനെ പോലെ അതുവഴി തങ്ങളെ നയിക്കുമെന്ന് വിശ്വസിക്കുന്നു. 

അര്‍ജൻറീനയിലെ മനുഷ്യര്‍ക്ക് അവരുടെ നോര്‍മല്‍ വിരസതകളില്‍ നിന്നും വിമോചിതരാവാന്‍ ഈ കപ്പ് പ്രയോജനപ്പെടുന്നതുപോലെയല്ല മെസ്സി ചെന്നുകേറിയ ലോക ഫുട്‌ബോള്‍ വ്യവസായം അതിനെ കാണുന്നത്.

അര്‍ജൻറീനയിലെ മനുഷ്യര്‍ക്ക് അവരുടെ നോര്‍മല്‍ വിരസതകളില്‍ നിന്നും വിമോചിതരാവാന്‍ ഈ കപ്പ് പ്രയോജനപ്പെടുന്നതുപോലെയല്ല മെസ്സി ചെന്നുകേറിയ ലോക ഫുട്‌ബോള്‍ വ്യവസായം അതിനെ കാണുന്നത്. വിനോദം വലിയൊരു വ്യവസായമായി മാറിയ ഒരു കാലത്താണ് ഇതൊക്കെ നടക്കുന്നത്. ഓരോ കായിക ഇനത്തിനും അതിന്റേതായ ഒരു വിപണി ലോകമുണ്ട്. അവിടെയെല്ലാം മെസ്സിമാരും ഉണ്ട്.

കോമണ്‍വെല്‍ത്തില്‍ സച്ചിനെ പോലൊരു ക്രിക്കറ്ററുണ്ട്. അയാള്‍ മിശിഹയല്ല. ഒരു ഉപഭൂഖണ്ഡത്തിന്റെ ദൈവമാണ്. ഗോള്‍ഫ് മൈതാനിയില്‍ അതിനേക്കാള്‍ മാന്യതയോടെ ഉയര്‍ന്നുനില്‍ക്കുന്ന ഒരു ടൈഗര്‍വുഡ് ഉണ്ട്. ടെന്നീസിലാണ് ഒരു പിടി മെസ്സിമാരുള്ളത്. ഫുട്‌ബോളില്‍ ഒരു സെറീന വില്യംസ് ഇല്ല.

messi
മെസ്സിയുടെ കൊതിയും ഒരു നോര്‍മലാണ്. ഫുട്‌ബോള്‍ തട്ടാനറിയാത്തവര്‍ക്കുപോലും ലോകകപ്പ് കിട്ടാന്‍ കൊതിയുണ്ട് / ചിത്രീകരണം: ദേവപ്രകാശ്

ഒരു മെസ്സിയെയൊ സച്ചിനെയൊ ഒക്കെ ഒത്തുകിട്ടാനും ഒരു ഭാഗ്യം വേണം. പ്രതിഭ കൊണ്ടായില്ല. വ്യക്തിതലത്തില്‍ നോര്‍മലായി ബിഹേവ് ചെയ്യാന്‍ കഴിയണം. റൊസാരിയോയിലെ മുത്തശ്ശിമാരെ തുടങ്ങി എല്ലാ തലമുറകളെയും പ്ലീസ് ചെയ്യണം. തീരെ തണുത്ത മട്ടാവരുത്. ഒരുപാട് റെബലാവരുത്. ജാക്ക് ഓഫ് ഓള്‍ ട്രേഡ്‌സ് ആവാന്‍ ശ്രമിക്കുന്നതിലൂടെയൊ വര്‍ത്തമാനത്തിന്റെ ഗതിവിഗതികളില്‍ നിരന്തരം ഇടപെടുന്നതിലൂടെയൊ പ്രഫഷണലിസാത്മകമായ ജാഗ്രത കളഞ്ഞ് കുളിക്കരുത്. സര്‍വോപരി പ്രതിഭ ധൂര്‍ത്തടിക്കരുത്.

മാര്‍ക്‌സിസ്റ്റ് ബാധയുള്ള ലിബറലുകള്‍ ഭയങ്കര പുച്ഛത്തോടെ ആക്ഷേപിക്കാറുള്ള ആല്‍ക്കമിസ്റ്റില്‍ പറയുന്ന പോലെ, ഒരാള്‍ ആത്മാര്‍ഥമായി എന്തെങ്കിലും ഇച്ഛിക്കുന്ന പക്ഷം ലോകം മുഴുവന്‍ അതിനായി ഗൂഢാലോചന നടത്തുമെന്ന വിഖ്യാതവാക്യം ഇവിടെ ഒരു പ്രതീതിയാഥാര്‍ഥ്യമോ  യഥാര്‍ഥ പ്രതീതിയോ ഒക്കെയായി പ്രവര്‍ത്തിക്കുന്നതാണ് ഈ ലോകകപ്പില്‍ കണ്ടത്.

മെസ്സി ഒത്തുകിട്ടിയ ഒരു മിശിഹാശരീരമായി വളരെ ആദ്യമെ തന്നെ തിരിച്ചറിയപ്പെട്ടിരുന്നു. അത് മെസ്സിയും മനസിലാക്കിയിരുന്നു എന്നുവേണം മനസിലാക്കാന്‍. മാര്‍ക്‌സിസ്റ്റ് ബാധയുള്ള ലിബറലുകള്‍ ഭയങ്കര പുച്ഛത്തോടെ ആക്ഷേപിക്കാറുള്ള ആല്‍ക്കമിസ്റ്റില്‍ പറയുന്ന പോലെ ഒരാള്‍ ആത്മാര്‍ഥമായി എന്തെങ്കിലും ഇച്ഛിക്കുന്ന പക്ഷം ലോകം മുഴുവന്‍ അതിനായി ഗൂഢാലോചന നടത്തുമെന്ന വിഖ്യാതവാക്യം ഇവിടെ ഒരു പ്രതീതിയാഥാര്‍ഥ്യമോ  യഥാര്‍ഥപ്രതീതിയോ ഒക്കെയായി പ്രവര്‍ത്തിക്കുന്നതാണ് ഈ ലോകകപ്പില്‍ കണ്ടത്. ആരാധിച്ചും ഇഷ്ടപ്പെട്ടും മാത്രമല്ല, വെറുത്തും വിമര്‍ശിച്ചും കോടിക്കണക്കായ മനുഷ്യരാണ് ഈ ഗൂഢാലോചനക്കുവേണ്ടി, മെസ്സി എന്ന ബാബേല്‍ ഗോപുരം കെട്ടിപ്പണിതുണ്ടാക്കാന്‍വേണ്ടി, ഭഗവദ് ഗീതയുടെ ചില വ്യാഖ്യാനങ്ങളില്‍ പറയുന്ന മാതിരി പ്രതിഫലേച്ഛയില്ലാതെ പണിയെടുത്തുകൊണ്ടിരുന്നത്. ഫുട്‌ബോളിന്റെ ദൈവം അവസാനനിമിഷം വരെ അത് തകര്‍ത്തുവീഴ്ത്താന്‍ മെനക്കെട്ടിട്ടും അതുണ്ടായി.

MESSI
മെസ്സി ഒരു ഗോട്ടായിരുന്നു. ഈ ലോകകപ്പ് പെരുന്നാളിന് അതിനെ അറത്തു. ഇനി വേറെ വാക്ക് കണ്ടുപിടിക്കണം

മെസ്സിക്ക് നല്ല കൊതിയുണ്ടായിരുന്നു. അത് ഒരു അര്‍ഹതയല്ലെന്ന് മെസ്സിക്കുതന്നെ അറിയാമായിരുന്നു. കളി ജയിച്ചുകഴിഞ്ഞ് മികച്ച കളിക്കാരനുള്ള ട്രോഫി വാങ്ങി വരുന്നവഴി അയാള്‍ അയാളുടെ സുദീര്‍ഘമായ കൊതിക്കാലം കഴിഞ്ഞു​പോയത് മനസിലാക്കി. ലോകകപ്പ് ഏറ്റുവാങ്ങാന്‍, കൈയ്യിലിട്ട് താരാട്ടാന്‍ ഇനിയും മിനിറ്റുകളുണ്ട്. മെസ്സി അതിന്റെ മൊട്ടത്തലയില്‍ കൊശുവോടെ ഉമ്മ വെക്കുമ്പോള്‍ തന്റെ കൊതിക്കാലത്തിന് ഒരു ഫേര്‍വെല്‍ കൊടുക്കുകയാണ്. അതിന്റെ മധുരവും കയ്പും അവസാനമായി രുചിക്കുകയാണ്. 

മെസ്സി ഒരു ഗോട്ടായിരുന്നു. ഈ ലോകകപ്പ് പെരുന്നാളിന് അതിനെ അറത്തു. ഇനി വേറെ വാക്ക് കണ്ടുപിടിക്കണം.  

എ. ഹരിശങ്കർ കർത്ത

നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പിസ്കോണിയ മസ്കു, ഗോസിപ്പ് അക്കോഡിങ്ങ് ടു ഹരിശങ്കരനശോകൻ എന്നിവ പുസ്തകങ്ങള്‍.

Audio