കഥാപാത്ര പഠനം
കരോള്‍ ത്രേസ്യാമ്മ അബ്രഹാം
ശൃംഗാരവേണു
ശൃംഗാരരസത്തില്‍ മുങ്ങിക്കുളിച്ച നെടുമുടി വേണുവിന്റെ 10 സിനിമകളിലൂടെ, അതില്‍ വേണു ആടിത്തീര്‍ത്ത 10 ഉജ്വല കഥാപാത്രങ്ങളിലൂടെ ഒരു തിരിഞ്ഞുനടത്തം

പതിറ്റാണ്ടുകളോളം സിനിമാ സ്ക്രീനില്‍ നിറഞ്ഞുനിന്ന് മനുഷ്യരെ രസിപ്പിച്ച ഒരു വ്യക്തി, മുഖത്തെ ചായമെല്ലാം അഴിച്ചുവെച്ച് അഭിനയസാധ്യത തീരെ ഇല്ലാത്ത മറ്റൊരു ലോകത്തിലേക്ക് നിശബ്ദം യാത്രയാകുമ്പോള്‍, അതുവരെ ചെയ്തുവെച്ച കഥാപാത്രങ്ങളും, അവരുടെ ചുണ്ടില്‍ പിറവികൊണ്ട സംഭാഷണങ്ങളും, ആ വ്യക്തിക്കുമാത്രം സ്വന്തമായിരുന്ന ചില ചേഷ്ടകളുമാണ് പിന്നീട് അയാള്‍ക്കുവേണ്ടി സംസാരിക്കാന്‍ തുടങ്ങുക.
നെടുമുടിവേണു എന്ന നടന് കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ അപ്പുണ്ണിയും, വാരിയര്‍ മാഷും, അച്ചുവേട്ടനും, തമ്പുരാനും, ആലയ്ക്കല്‍ ഗോവിന്ദനും, സേവ്യറും ഒക്കെ മലയാളികള്‍ക്കിടയിലേക്ക് ഇറങ്ങിവരുന്നതും അവര്‍ വീണ്ടും ചര്‍ച്ചയാകുന്നതും സ്വാഭാവികം.
സ്ത്രീവിഷയത്തില്‍ ദൗര്‍ബല്യമുള്ള, അല്പം കുശുമ്പും കുന്നായ്മയും പറയുന്ന, കൗശല കഥാപാത്രങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ നെടുമുടിക്കുണ്ടായിരുന്ന പാടവം ആരുമങ്ങനെ ചര്‍ച്ച ചെയ്ത് കണ്ടിട്ടില്ല.
മരുതെന്ന ശ്രദ്ധേയവേഷം അവതരിപ്പിച്ച ആരവം (1978) മുതല്‍ 43 വര്‍ഷം നീണ്ട അഭിനയജീവിതത്തില്‍, നായകനായും പ്രതിനായകനായുമൊക്കെ നെടുമുടി വേണു ആടി തീര്‍ക്കാത്ത വേഷങ്ങളില്ല. എന്നാല്‍ അമാനുഷിക പരിവേഷമുള്ള സൂപ്പര്‍ സ്റ്റാറുകള്‍ക്ക് പിന്നാലെ മലയാള സിനിമ പായാന്‍ തുടങ്ങിയ തൊണ്ണൂറുകളുടെ പകുതി മുതല്‍ അച്ഛനായും, പ്രധാനധ്യാപകനായുമൊക്കെ അദ്ദേഹം ഒതുക്കപ്പെട്ടുതുടങ്ങി എന്നതാണ് സത്യം. ആ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ മാത്രമാണ് ഞാനുള്‍പ്പെടുന്ന തലമുറക്ക് പിന്നീട് സ്ക്രീനില്‍ കാണാന്‍ കഴിഞ്ഞത്. അത് ഒരിക്കലും അയാളിലെ നടന് വിസ്മൃതിയിലാണ്ടുപോയതുകൊണ്ടല്ല, മറിച്ച്, ഭരതനും മോഹനുമൊക്കെ സൃഷ്ടിച്ചതുപോലുള്ള 'സാധാരണ' കഥകള്‍ക്ക് മലയാളത്തില്‍ ക്ഷാമം നേരിട്ടതുകൊണ്ടാണ്.
‘ഗോപിച്ചേട്ടന് വയ്യാതായി ഇരിപ്പ് തുടങ്ങിയതും മികച്ച വേഷങ്ങള്‍ പിന്നീട് ലഭിക്കുന്നതിന് എനിക്ക് തടസമായി' എന്ന നെടുമുടിയുടെ വാക്കുകളും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

അടുത്തകാലത്ത് ഇറങ്ങിയ ആണും പെണ്ണും സിനിമയുടെ അവസാനം വന്ന് ഞെട്ടിക്കുന്ന ആ വൃദ്ധകഥാപാത്രം, അത് നെടുമുടി വേണുവെന്ന പ്രതിഭയുടെ കഴിവുകള്‍ക്ക് മങ്ങലേറ്റിരുന്നില്ല എന്നതിന്റെ തെളിവാണ്.
പ്രായം നെടുമുടി വേണുവിന്റെ കഴിവുകളില്‍ മങ്ങലേല്പ്പിച്ചുവോ എന്ന് ഇനിയും സംശയം ഉള്ളവര്‍ ‘സര്‍വം താളമയം' എന്ന തമിഴ് ചിത്രത്തിന്റെ സീനുകള്‍ക്കായി യൂട്യൂബില്‍ പരതുക. അവയ്ക്ക് താഴെ, വെമ്പു അയ്യരെ പ്രശംസ കൊണ്ട് മൂടുന്ന തമിഴ് /ഇംഗ്ലീഷ് കമന്റുകള്‍... അത് നിങ്ങള്‍ക്കുള്ളതാണ്...!
സ്വത്വ ഗുണങ്ങള്‍ക്കൊപ്പം, കൗശലവും കൗടില്യവും നിറയുന്ന കഥാപാത്രങ്ങളായും നെടുമുടി വേണു തന്റെ സിനിമകളില്‍ രൂപാന്തരം പ്രാപിച്ചു. എന്നാല്‍ സ്ത്രീവിഷയത്തില്‍ ദൗര്‍ബല്യമുള്ള, അല്പം കുശുമ്പും കുന്നായ്മയും പറയുന്ന, കൗശലക്കാരനായ ‘കോഴി' കഥാപാത്രങ്ങള്‍ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ നെടുമുടിക്കുണ്ടായിരുന്ന പാടവം ആരുമങ്ങനെ ചര്‍ച്ച ചെയ്ത് കണ്ടിട്ടില്ല. റൊമാന്റിക് ഹീറോ, ബാദ്ഷാ ഓഫ് റൊമാന്‍സ് എന്ന പേരിലൊക്കെ മാധ്യമങ്ങളും പ്രേക്ഷകരും നിരവധി താരങ്ങളെ വാഴ്ത്തിപ്പാടാറുണ്ട്. പ്രണയത്തിനോ ശൃംഗാരത്തിനോ ആസ്വാദകരില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന സ്വാധീനം അത്ര വലുതാണ് എന്നതുതന്നെയാവാം അതിനുള്ള കാരണവും. അതുകൊണ്ടുതന്നെ നെടുമുടി വേണുവിനെ ഈ ഒരു തലത്തില്‍ കൂടി വിലയിരുത്തപ്പെടേണ്ടതാണ്.
‘രസരാജന്' എന്നറിയപ്പെടുന്ന ശൃംഗാരത്തെ ഇത്ര മനോഹരമായി മലയാള സിനിമയില്‍ ആവിഷ്കരിച്ചിട്ടുള്ള വേറൊരു നടന് ഉണ്ടോ എന്നത് സംശയമാണ്.
കണ്ണുകൊണ്ട് കടാക്ഷിച്ച്, പുരികങ്ങളല്പം ഉയര്‍ത്തി ചലിപ്പിച്ച്, പുഞ്ചിരിച്ച അധരത്തോടെ മുഖം പ്രസന്നമാക്കിത്തീര്ക്കുന്നതാണ് ശൃംഗാരത്തിന്റെ അഭിനയരീതി എന്നാണല്ലോ വെപ്പ്. എന്നാല്‍ ഇതേ ശൃംഗാരം തന്നെ, അല്പം കൂടിയാല്‍ അശ്ലീലമായും, അല്പം കുറഞ്ഞാല്‍ തികച്ചും അനാകര്‍ഷകമായും പരിണമിക്കുകയും ചെയ്യും. ചുരുക്കത്തില്‍ ക്യാമറക്കുമുന്നില്‍ ശൃംഗാരം എന്നത് അഭിനയിച്ചു ഫലിപ്പിക്കുക അത്ര എളുപ്പമല്ല എന്നുസാരം. അവിടെയാണ് ശൃംഗാരരസം അതിന്റെ പൂര്‍ണതയില്‍ വിളങ്ങുന്ന എണ്ണം പറഞ്ഞ കഥാപാത്രങ്ങളുമായി നെടുമുടിവേണു എന്ന കലാകാരന് തന്റെ സഹപ്രവര്‍ത്തകരില്‍ നിന്ന് വള്ളപ്പാട് അകലെ മാറി നില്‍ക്കുന്നത്. ‘രസരാജന്' എന്നറിയപ്പെടുന്ന ശൃംഗാരത്തെ ഇത്ര മനോഹരമായി മലയാള സിനിമയില്‍ ആവിഷ്കരിച്ചിട്ടുള്ള വേറൊരു നടന് ഉണ്ടോ എന്നത് സംശയമാണ്. തന്റെ സിനിമാജീവിതത്തില്‍ കൂടുതലും ‘ഉടായിപ്പ്' കഥാപാത്രങ്ങള്‍ ചെയ്ത മുകേഷ്, വിനീത് ശ്രീനിവാസന്, ഫിലിം ഫാക്ടറി സംഭാവനയായ അജുവര്‍ഗീസ് എന്നിവരടക്കം പിന്നീടുവന്ന പലരും ശൃംഗാരത്തെ സ്ക്രീനില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്, ശരിതന്നെ!

പക്ഷെ നഗരങ്ങളിലൊ അവിടങ്ങളിലെ കോളേജ് പരിസരങ്ങളിലോ ആയി മാത്രം തങ്ങളുടെ ‘കര്‍മമേഖല'യെ പരിമിതപ്പെടുത്തിയവരാണ് ഈ കഥാപാത്രങ്ങള്‍. വേറെ ചിലപ്പോഴൊക്കെ ഇവര്‍ ഗ്രാമങ്ങളുടെ ഇടവഴികളില്‍ കൊട്ടുവടിയേയും, പരമുവിനെയുമൊക്കെ പകര്‍ത്താന്‍ ശ്രമിച്ചു ദയനീയമായി പരാജയപ്പെടുകയും ചെയ്തു. അപ്പോഴാണ് പറങ്കിമല തേവരുടെ താഴ്വാരത്തില്‍ തുടങ്ങി, ഓടരുതമ്മാവാ ആളറിയാ മിലെ നഗര പരിസരങ്ങള്‍ വരെ വ്യാപിച്ചു കിടക്കുന്ന വിശാലമായ ‘റൊമാന്റിക് സാമ്രാജ്യ' ത്തിന്റെ അധിപനായി നെടുമുടി വേണു അവര്‍ക്കുമേല്‍ ഉയര്‍ന്നുപറക്കുന്നത്.
കാവാലത്തിന്റെ അഭിനയക്കളരിയില്‍ പയറ്റിത്തെളിഞ്ഞ കെ.വേണുഗോപാലന്‍ എന്ന നെടുമുടിവേണു തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് അരവിന്ദന്റെ തമ്പിലൂടെയാണ് (1978). കഥകള്‍ തേടി മലയാളസിനിമ ഗ്രാമങ്ങളിലേക്ക് ഊളിയിട്ടിരുന്ന 1970 കളിലും 80 കളിലും, നെടുമുടി വേണു എന്ന കുട്ടനാട്ടുകാരന് വാണിജ്യസിനിമകളുടെ അവിഭാജ്യ ഘടകമായി. യവനികയില്‍ മമ്മൂട്ടിയെക്കാള്‍ പ്രതിഫലം നെടുമുടി വേണുവിന് ലഭിച്ചു എന്നത് മാത്രം മതി അക്കാലത്തെ അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം എത്രയെന്നു തിട്ടപ്പെടുത്താന്‍. ലൈംഗികത എന്നത്, രണ്ടു വ്യക്തികള്‍ തമ്മില്‍ പരസ്പര സമ്മതത്തോടെ ലളിതവും സാധാരണവുമായി ചെയ്തിരുന്ന ഒന്നായിരുന്ന അക്കാലത്ത്, സര്‍വതന്ത്ര സ്വതന്ത്രനായി ഗ്രാമത്തിന്റെ ഊടുവഴികളിലൂടെയും, നെടുകെയും കുറുകെയും കീറിയിട്ട പാടവരമ്പുകളിലൂടെയും മദിച്ചു നടന്നിരുന്ന കഥാപാത്രങ്ങളിലേയ്ക്ക് നെടുമുടിവേണുവിന് അനായാസം പരകായ പ്രവേശം നടത്താനായി. ശൃംഗാരത്തെ അതിന്റെ പരമമായ ഭാവത്തില്‍ ആവാഹിച്ച നെടുമുടിയുടെ ഈ കഥാപാത്രങ്ങളാകട്ടെ, ആ സിനിമകള്‍ക്ക്, അവയുടെ കഥ പറച്ചിലിന് അനിതരസാധാരണമായ മിഴിവും കാമ്പും പകര്ന്നുനല്കി. ശൃംഗാരം എന്ന ഭാവം പേറുന്ന, നെടുമുടിയുടെ കഥാപാത്രങ്ങളിലൂടെ കടന്നുപോകുന്നത് കഴിഞ്ഞുപോയ ഒരു കാലത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്.
കൊല്ലമിത്ര കഴിഞ്ഞിട്ടും രഹസ്യഗോപാലനും, റൊമാന്‍സ് കുമാരനും, പരമുവിനും, കള്ളന് പവിത്രനും ഒത്ത ഒരു എതിരാളിയെ കണ്ടെത്താന്‍ മലയാള സിനിമക്കായിട്ടില്ല
2000 നിപ്പുറം സ്ഥിരം ചെയ്യേണ്ടിവന്ന അച്ഛന് കഥാപാത്രങ്ങളുടെ അച്ചില്‍ നിന്ന് മാറ്റിനിര്‍ത്തി അദ്ദേഹം വിലയിരുത്തപ്പെടേണ്ടതുമുണ്ട്. കാരണം മലയാള നാടും പ്രേക്ഷകരും നെടുമുടിവേണു എന്ന കലാകാരനോട് അതിലുമേറെ കടപ്പെട്ടിരിക്കുന്നു. ശൃംഗാരരസത്തില്‍ മുങ്ങിക്കുളിച്ച നെടുമുടി വേണുവിന്റെ 10 സിനിമകളിലൂടെ, അതില്‍ വേണു ആടിത്തീര്‍ത്ത 10 ഉജ്വല കഥാപാത്രങ്ങളിലൂടെയുള്ള ഈ തിരിഞ്ഞുനടത്തം കൊണ്ട് ഉദ്ദേശിക്കുന്നതും അതുതന്നെയാണ്.
വന്യ ശൃംഗാരി മരുത്
വലതുകൈയില്‍ നാടന്‍ തോക്ക്, ഇടതുകൈയില്‍ അന്നത്തേയ്ക്കായി വെടിവെച്ചു വീഴ്ത്തിയ ഇര, വെള്ളം കാണാത്ത ചുരുണ്ട മുടി, ജട പിടിച്ച താടി, മുറുക്കാന്‍ കറ പിടിച്ചു ചുവന്ന പല്ലുകള്‍, മണ്ണിലും ചെളിയിലും കിടന്നുരുളുന്ന പ്രകൃതം. ഇങ്ങനെ തികച്ചും പ്രാകൃതനായ മരുതിനെയാണ് 1978 ല്‍ പുറത്തിറങ്ങിയ ആരവത്തില്‍ ഭരതന് നെടുമുടിവേണുവിനായി കരുതിവച്ചിരുന്നത്. തികച്ചും പ്രാകൃതനായ, മുഖത്ത് എപ്പോഴും ശൗര്യം പേറുന്ന, ‘മുക്കുറ്റി തിരുതാളി' പാടി മലയിറങ്ങി വരുന്ന മരുത്, ഒറ്റനോട്ടത്തില്‍ ആര്‍ക്കും തെല്ല് അറപ്പുളവാക്കുന്നവനാണ്. പുളിച്ച തെറി പുലമ്പിക്കൊണ്ട് കാവേരിയുടെ ‘ഈശ്വര സഹായം' ടീ ഷോപ്പിന് മുന്നിലെത്തുന്ന മരുത്, പൊടുന്നനേ ശൃംഗാരരസം പേറുന്ന ഒരു കാമുകനായി മാറുന്നു.
കാമുകിയായ കാവേരിയുടെ അടുത്തിരിക്കുന്ന അന്തോണിയെ നോക്കുമ്പോള്‍ രൗദ്രം വമിക്കുന്ന മരുതിന്റെ തീ പാറുന്ന കണ്ണുകള്‍, കാവേരിയിലേയ്ക്ക് നീളുമ്പോള്‍ പക്ഷെ പ്രണയാതുരമാകുന്നു. കാടും മലയും താണ്ടി നടന്ന മരുതിന്റെ വന്യമായ ശൃംഗാര മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമാണ് സിനിമ. ആദിമനുഷ്യന്റെ മുരളലുകളിലൂടെ, അസ്ഥി തുളയ്ക്കുന്ന നോട്ടങ്ങളിലൂടെ പെണ്ണിനെ കാമിക്കുന്ന നെടുമുടിയുടെ മരുത്...

ആസക്തനായ ചെല്ലപ്പനാശാരി
കുറച്ചുമാത്രം സംസാരിക്കുന്ന കഥാപാത്രമായിരുന്നു മരുതെങ്കില് തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ഭരതന്റെ തന്നെ തകര (1978) യിലെ ചെല്ലപ്പനാശാരി മറ്റൊരസ്തിത്വമാണ്. പണിസ്ഥലത്തുനിന്ന് തന്റെ അനുവാദമില്ലാതെ തടിച്ചീളുകള്‍ എടുത്തുകൊണ്ട് പോകുന്ന സുഭാഷിണിയോട് കലഹിക്കുന്ന ചെല്ലപ്പനാശാരിയുടെ ആ കെറുവിന് അവളുടെ ഒരു ചിരി വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ. ഉളിയുടെ വായ്ത്തല പോലെയുള്ള കൃതാവും, പിരിച്ചുവച്ച മീശയും അലങ്കരിക്കുന്ന അയാളുടെ മുഖത്ത് വിളിക്കാത്ത അതിഥിയായി ശൃംഗാരം പൊടുന്നനെ കടന്നുവരുന്നു. നാട്ടിലെ സ്ത്രീകളെ ആസക്തിയോടെ നോക്കുന്ന, അവരെ പ്രാപിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന, അത് നടക്കാതെ വരുമ്പോള്‍
ഇച്ഛാഭംഗത്തോടെ അവരെപ്പറ്റി അപവാദം പറഞ്ഞുണ്ടാക്കുന്ന അനേകം കഥാപാത്രങ്ങള്‍ നമുക്കുചുറ്റും അന്നും ഇന്നുമുണ്ട്. അത്തരക്കാരുടെ മധ്യസ്ഥനായി ഭരതന്റെ മുഖ്യ കാര്‍മികത്വത്തില്‍ ചെല്ലപ്പനാശാരി വാഴ്ത്തപ്പെടുകയാണ് സിനിമയില്‍ പിന്നീട്.
കാര്യമായി ഒന്നും ‘തടയാത്ത' ആത്മാവാണ് ചെല്ലപ്പനാശാരി എങ്കില്‍ പറങ്കിമല യിലെ കൊട്ടുവടി വേലു ഇക്കാര്യത്തില്‍ അത്യാവശ്യം പട്ടിണി കൂടാതെ കഴിയുന്നവനാണ്.
പണിക്കുശേഷം പണി സാധനങ്ങളുമായി തിരികെ സുഭാഷിണിയുടെ വീട്ടുപരിസരത്തുകൂടി കടന്നു പോകവേ അവളെ പ്രാപിക്കാന്‍ അയാള്‍ നടത്തുന്ന തത്രപ്പാടുകള്‍. അവളുടെ നഗ്നമായ കാലുകള്‍ കണ്ട് ആകൃഷ്ടനായി അവളുടെ അടുത്തെത്താന്‍ അയാള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍. അത് കാണേണ്ടതുതന്നെയാണ്. ചുറ്റും ഒന്ന് നോക്കി, ആരുമില്ലെന്ന് പലവട്ടം ഉറപ്പുവരുത്തി, സ്വയം ആത്മവിശ്വാസം പകര്‍ന്ന്, തെല്ലൊന്ന് പകച്ച്... അങ്ങനെയങ്ങനെ പ്രേക്ഷകനില്‍ ചിരിയുണര്‍ത്തുന്ന എത്രയെത്ര ചേഷ്ടകള്‍!
സുഭാഷിണിയും തകരയും പാറമടയില്‍ ആലിംഗനബദ്ധരായി നില്ക്കുന്നതുകണ്ട് കൊതിക്കെറുവ് മൂത്ത ചെല്ലപ്പനാശാരി പരിതപിക്കുന്നതാകട്ടെ; 'ഞാനറിഞ്ഞോ ഈ പൊട്ടന്റെ തലേല് ഇങ്ങനൊരു യോഗം കിടക്കുന്നുവെന്ന്' എന്നും.
കുന്നോളം പ്രതീക്ഷ വെച്ചുപുലര്‍ത്തുകയും എന്നാല്‍ കാര്യമായി ഒന്നും തടയാതെ ഇരിക്കുകയും ചെയ്യുമ്പോഴുള്ള ഫ്രസ്ട്രേഷനും, പുറമേയണിഞ്ഞിരിക്കുന്ന വീരശൂര പരാക്രമി എന്ന പരിവേഷത്തിന്റെ ഭാരവും, ശൃംഗാരത്തോടൊപ്പം പ്രേക്ഷകനിലേയ്ക്ക് ഒളിച്ചു കടത്തുന്നുണ്ട് നെടുമുടി വലിയ ആയാസമില്ലാതെ.

‘ശൃംഗാര പട്ടിണി' കിടക്കാത്ത കൊട്ടുവടി വേലു
കാര്യമായി ഒന്നും ‘തടയാത്ത' ആത്മാവാണ് ചെല്ലപ്പനാശാരി എങ്കില്‍ 1981 ല്‍ പുറത്തിറങ്ങിയ പറങ്കിമല യിലെ കൊട്ടുവടി വേലു ഇക്കാര്യത്തില്‍ അത്യാവശ്യം പട്ടിണി കൂടാതെ കഴിയുന്നവനാണ്. ഒരാള്‍ക്കുമാത്രം കടന്നുപോകാന്‍ കഴിയുന്നത്ര വീതിയുള്ള ഒതുക്കുകളില്‍ ചുണ്ടിലൊരു ബീഡിയും പുന്നാര ചിരിയുമായി പെണ്ണുങ്ങളെ കാത്തുനില്ക്കുന്ന കൊട്ടുവടി.
സിനിമയില്‍ ഒരിടത്ത്, തലയില്‍ ചാളയുമായി പണിക്കത്തിയും തൊട്ടുപിന്നാലെ തങ്കയും നടന്നുവരുന്നത് കണ്ട് അവരുടെ മുന്നിലേക്ക് ചാടി പ്രത്യക്ഷപ്പെടുന്ന നെടുമുടിക്ക് ഇതേ ചാട്ടം കോലങ്ങളിലും പലകുറി ആവര്‍ത്തിക്കേണ്ടതായി വന്നു എന്നത് മറ്റൊരു വസ്തുത. എത്ര മനോഹരമായാണ്, അസാധ്യമായ മെയ്വഴക്കത്തോടെ ഇപ്പുറത്തുനിന്നും അപ്പുറത്തേക്ക്, പെണ്മനസുകളിലേയ്ക്ക് നെടുമുടിയുടെ വേലു ചാടി കയറുന്നത്. മുണ്ട് മടക്കിക്കുത്തി, ചുണ്ടില്‍ എരിയുന്ന ബീഡിയും, അരയില്‍ ഒളിപ്പിച്ച റബര്‍ ട്യൂബില്‍ പൊള്ളുന്ന റാക്കും, കണ്ണുകളില്‍ കാമത്തീയുമായി ഇടവഴികളില്‍ ഇര തേടാനിറങ്ങുന്ന കൊട്ടുവടി.

കുളിക്കടവിലെ പരമു
എന്നാല്‍, ഇതേ വര്‍ഷം പുറത്തിറങ്ങിയ കെ.ജി. ജോര്‍ജിന്റെ കോലങ്ങളിലെ (1981) പരമു ആകട്ടെ സ്ത്രീവിഷയത്തില്‍ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കഥാപാത്രമാണ്. ആവുന്നത്ര സന്ദര്‍ഭങ്ങളിലെല്ലാം തന്റെ ശൃംഗാരരസം പുറത്തെടുക്കാനും അതുവഴി എന്തെങ്കിലും തരപ്പെടുത്താനും പരമു ശ്രമിക്കുന്നുമുണ്ട്. ചിത്രത്തിന്റെ അതിനു മുന്‍പും പിന്‍പുമുള്ള പശ്ചാത്തലസംഗീതത്തില്നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ബീറ്റോടുകൂടിയാണ് സിനിമ തുടങ്ങി സൂക്ഷ്മം എട്ടാം മിനിറ്റിലുള്ള പരമുവിന്റെ രംഗപ്രവേശം. ലക്ഷ്യം ആദിപുരാതനം തന്നെ. ഇലച്ചാര്‍ത്തുകളുടെ മറവില്‍ നിന്ന് കുളിക്കടവിലെ സ്ത്രീകളുടെ നഗ്നത ആസ്വദിക്കുക. ചെല്ലപ്പനാശാരിയുടെ അതേ പരിഭ്രമം പരമുവിനും ഉണ്ട്. കാഴ്ച മറയ്ക്കുന്ന ഇലകളെ പ്രാകി, ചുറ്റും ചെവിവട്ടം പിടിച്ച്, ആഗ്രഹപൂര്ത്തിയായി കഷ്ടപ്പെടുന്ന വേണുവിന്റെ പരമു പ്രേക്ഷകനില്‍ ചിരി ഉണര്‍ത്തുന്നു. പിടിക്കപ്പെട്ടു എന്ന സൂചന കിട്ടുന്നപാടെ തനിക്കുനേരെ പറന്നുവരുന്ന കല്ലുകളില്‍ നിന്ന് വെട്ടിയൊഴിഞ്ഞു കുതറിയോടി മറയുന്ന പരമു, സുരക്ഷിത അകലത്തിലെത്തിയെന്ന് ഉറപ്പായ ഉടന്‍ കഴുത്തില്‍ ഞാലുന്ന തോര്‍ത്തെടുത്തു തലയില്‍ കെട്ടി, ചുണ്ടില്‍ ശൃംഗാരവും പുരട്ടി, മൂളിപ്പാട്ടുമായി അടുത്ത കടവിലേക്ക് നടന്നുനീങ്ങുന്നു.
വട്ടപ്പറമ്പില്‍ ഏലിയാമ്മയുടെ വീട് അന്വേഷിച്ച് തന്നെക്കാള്‍ പരിഷ്കാരിയായ ഒരു പുരുഷന് അന്നാട്ടിലെത്തുമ്പോള് അയാള്‍ അസ്വസ്ഥനാകുന്നുണ്ട്. പിന്നീട് ഈ അതിഥിയെപ്പറ്റി വഷളത്തരം പറഞ്ഞുവയ്ക്കുന്നതിലൂടെയാണ് തന്റെ നഷ്ടമായ മൂല്യം പരമു തിരിച്ചുപിടിക്കുന്നത്.
ദേവയാനിക്കുട്ടിയുടെ കയ്യില്‍ നിന്ന് കിട്ടുന്ന ആട്ടു പോലും അയാള്‍ തനിക്കുള്ള ഒരു സുവനീറാക്കി മാറ്റുന്നു.

സിനിമയിലുടനീളം പരമുവിനെ അടയാളപ്പെടുത്തുന്നത് ഇരുകൈകളും പുറകില്‍ കെട്ടി സ്ത്രീ ജനങ്ങളുടെ വീടുകള്‍ക്കുമുന്നിലൂടെ അയാള്‍ നടത്തുന്ന പരതലുകളിലൂടെയാണ്. ആ വീടുകള്‍ക്കു മുന്നിലെ വഴിയിലൂടെ തികച്ചും സാധാരണം എന്ന വ്യാജേന ഒരു നടത്തം. അടുത്തെങ്ങും ആരുമില്ല എന്ന് ബോധ്യമായാല്‍ തിരിച്ച് അതേവഴി ഒരിക്കല്‍ കൂടി. പിന്നെ ധൈര്യം സംഭരിച്ച് മതില് ചാടി അകത്തേക്ക്. പിന്നീട് ഒരു കാട്ടുമുയലിന്റെ മെയ്വഴക്കത്തോടെ കുനിഞ്ഞ് കുതിച്ചുകൊണ്ട് കുളിപ്പുരയുടെ പിറകിലേയ്ക്ക്.
പിന്നീട് കെ. ജി. ജോര്‍ജ് എന്ന മാസ്റ്റര്‍ ക്രാഫ്റ്റ്സ്മാൻ പ്രേക്ഷകനു സമ്മാനിക്കുന്നത് ദ്രവിച്ചടര്‍ന്ന ഓലക്കീറുകള്ക്കുപിന്നില് മറഞ്ഞിരിക്കുന്ന നെടുമുടിവേണുവിന്റെ രണ്ട് തിളങ്ങുന്ന കണ്ണുകളാണ്. കാമാര്‍ത്തിയും, ആവേശവും, പരിഭ്രമവും, വിശപ്പും കാഴ്ചക്കാരനിലേയ്ക്ക് സംവദിക്കാന്‍ നെടുമുടിയുടെ രണ്ട് കണ്ണുകള്‍ തന്നെ ധാരാളം എന്ന തിരിച്ചറിവാകാം ഇങ്ങനൊരു രംഗം സെറ്റ് ചെയ്യാന്‍ സംവിധായകനു ധൈര്യം നല്കിയതും.

സ്വല്പം വെണ്മണി ഒപ്പമുള്ള തമ്പുരാന്
സമൂഹത്തിന്റെ താഴെക്കിടയില്‍ ജീവിക്കുന്ന കഥാപാത്രങ്ങളുടെ ശൃംഗാരമാണ് അതുവരെ നെടുമുടിവേണു സ്ക്രീനില്‍ കൊണ്ടുവന്നിരുന്നത് എങ്കില്‍ 1982 ല്‍ മോഹന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ആലോലത്തില്‍, സ്ത്രീവിഷയത്തില്‍ നല്ല കമ്പമുള്ള, കൃഷ്ണന്റെ പ്രകൃതം എന്ന് സ്വയം വിശേഷിപ്പിക്കുന്ന തമ്പുരാനായി അയാള്‍ മാറുന്നു. പ്രത്യേക ഡിസൈനിലുള്ള ജുബ്ബ, ക്ലീന്‍ ഷേവ് ചെയ്ത് മിനുസപ്പെടുത്തിയ മുഖം, നെറ്റിയില്‍ ഒരു ചുവന്ന കുറി... ചുണ്ടിലൊരു മൂളിപ്പാട്ട്.!
മുന്‍ കഥാപാത്രങ്ങളില്‍ നിന്നുമുള്ള മാറ്റം ഇത്ര മാത്രം..!
പക്ഷെ പിന്നീട് പ്രേക്ഷകന് സാക്ഷ്യം വഹിക്കുന്നത് അടിമുടി ശൃംഗാരരസം നിറഞ്ഞുതുളുമ്പുന്ന തമ്പുരാന്റെ ആഢ്യത്വം നിറഞ്ഞ തേര്‍വാഴ്ചയ്ക്കാണ്. ഭരത്ഗോപിയോടും ഭാര്യയോടും തികച്ചും മാന്യമായ രീതിയില്‍ സംസാരിച്ച ശേഷം ‘മൂപ്പരെ' കാണാന്‍ പടവുകള്‍ കയറി മുകളിലേക്ക് പോകുന്ന രംഗം തന്നെ നോക്കുക, പടവുകള്‍ കയറുന്നതിനിടെ തന്നെ തന്റെ എതിരെ വരുന്ന മുഖമോ രൂപമോ തെളിയാത്ത സ്ത്രീ രൂപത്തെ തിരിഞ്ഞുനോക്കി ഒരു അളക്കല്‍!
കണ്ണുകള്‍ കൊണ്ട് ഒരു പരതല്‍.

‘ആളുകളുമായി ബന്ധപ്പെടുന്നതിലാണ് ജീവിതത്തിന്റെ സുഖം' എന്ന തത്വം പിന്തുടരുന്നവനാണ് തമ്പുരാന്. സ്വല്പം വെണ്മണി കൂടെയുണ്ടെന്ന് ഊറ്റം കൊള്ളുന്ന ഒരു മുട്ടനാട്. മലയാള സിനിമയിലെ തന്നെ ഏറ്റവും മനോഹരമായ സെക്ഷ്വല്‍ കണ്‍സെന്റ് സീക്കിങ് മൊമെന്റുകളില്‍ ഒന്നിനുള്ള ക്രെഡിറ്റും തമ്പുരാനുള്ളതാണ്. ജാനകിക്കുട്ടിയുടെ ഇംഗിതം തിരിച്ചറിയുമ്പോള്‍ തന്നെ, ഉണ്ടാകാനിടയുള്ള ഓരോ എതിര്‍പ്പുകളെയും സാവധാനം സൂക്ഷ്മമായി, കൈത്തഴക്കത്തോടെ അയാള്‍ എടുത്തുമാറ്റുന്നു. സംഭാഷണങ്ങളെക്കാളുപരി, നെടുമുടി വേണു എന്ന നടന്റെ കാമാവേശത്താല്‍ തിളങ്ങുന്ന കണ്ണുകളും, പ്രത്യേക താളത്തില്‍ വായുവില്‍ ഒഴുകിനീങ്ങുന്ന കൈകളും, വിറയ്ക്കുന്ന ചുണ്ടുകളും ആണ് ഈ രംഗത്തിന് കൂടുതല്‍ മിഴിവ് നല്‍കുന്നത്.
കണ്ണേറുകളിലൂടെ ബാലഗോപാലന്
സ്ത്രീ വിഷയത്തില്‍ അഗ്രഗണ്യനായ തമ്പുരാനില്‍ നിന്ന് ഭിന്നമായി, സ്ത്രീകളുടെ ‘കറവപ്പശു' ആയി മാറുന്ന രഹസ്യ ഗോപാലന് എന്ന ബാലഗോപാലന് ആയാണ് അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ യവനിക എന്ന ചിത്രത്തില്‍ നെടുമുടി വേണു എത്തുന്നത്. മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലര്‍ ചിത്രങ്ങളിലൊന്നായ യവനികയിലും നെടുമുടിയുടെ സ്ഥായിഭാവം ശൃംഗാരം തന്നെ. സിനിമ മിക്കവാറും നേരം നെടുമുടിയെ അടയാളപ്പെടുത്തുന്നത് ഏതെങ്കിലും വാതിലിന്റെ മറവില്‍ സ്ത്രീജനങ്ങളുമായി നടത്തുന്ന കുശുകുശുക്കലിലൂടെയാണ്, അല്ലെങ്കില്‍ അയാള്‍ക്കും പെണ്ണുങ്ങള്‍ക്കും മാത്രം മനസിലാകുന്ന ചില കണ്ണേറുകളിലൂടെയും. മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രത്തിനുമുന്നില് ചോദ്യം ചെയ്യലിനായി നില്‍ക്കുമ്പോഴും സ്ത്രീകളുടെ മുന്‍പിലെന്നപോലെ അയാളുടെ ചുണ്ടുകളില്‍ നാണവും ശൃംഗാരവും വിളിക്കാത്ത അതിഥികളായി എത്തുന്നു. തന്റെ സഹപ്രവര്‍ത്തകരായ സ്ത്രീജനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങിക്കൊടുക്കുന്നതല്ലേ സാര്‍ മനുഷ്യത്വം എന്ന ഡയലോഗിന് തൊട്ടുപിന്നാലെ തെല്ലൊരു നാണത്തിന്റെ അകമ്പടിയോടെ, കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യത മറയ്ക്കാന്‍ കീഴ്ചുണ്ടില്‍ നാവുകൊണ്ട് ഒരു തട്ട്. അത് സ്ക്രിപ്റ്റിനപ്പുറം നെടുമുടി എന്ന നടന്റെ സംഭാവന തന്നെയാകാനാണ് സാധ്യത.

വയോധിക പൂവാലന് മേജര്‍ നായര്‍
നാട്ടിന്‍പുറങ്ങളിലെ പഞ്ചാരക്കുഞ്ചു വേഷങ്ങളില്‍ നിന്ന് നെടുമുടിയെന്ന കള്ളക്കാമുകനു കിട്ടിയ മോചനമായിരുന്നു 1984 ല്‍ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദര്ശന് ചിത്രത്തിലെ മേജര്‍ നായര്‍ എന്ന കഥാപാത്രം. ചിത്രം ആരംഭിക്കുന്നതുതന്നെ വെള്ള ടീ ഷര്‍ട്ടും നിക്കറും ഷൂവുമിട്ട് തിരക്കേറിയ നഗരത്തില്‍ ജോഗ് ചെയ്യുന്ന നെടുമുടിയില്‍ നിന്നാണ്.
ഓട്ടത്തിനിടയില്‍ തനിക്ക് ലംബമായി നടന്നുനീങ്ങുന്ന സ്ത്രീയെ നോക്കി നോക്കി നേരെ മുന്നിലുള്ള പോസ്റ്റില്‍ ചെന്നിടിക്കുന്ന ആ നിമിഷത്തില്‍ തന്നെ മേജര്‍ നായരുടെ സ്വഭാവം പ്രേക്ഷകനു മുന്നില്‍ അനാവൃതമാകുന്നു. ആള്‍ത്തിരക്കേറിയ ഒരു ബസ് സ്റ്റോപ്പില്‍ വച്ച് ചിത്രീകരിച്ച ആ രംഗത്തില്‍ അങ്ങനെയൊരു നീക്കം, അതും മിക്കവാറും നടന്റെ സംഭാവനയാകാനാണ് സാധ്യത. സിനിമയിലുടനീളം ശൃംഗാരഭാവം വാരിവിതറുന്ന വയസ്സന് കഥാപാത്രമായി നെടുമുടിവേണു തകര്‍ക്കുകയാണ്. പാലത്തിലിരിക്കുന്ന മൂവര്‍ സംഘത്തില്‍ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച് നടന്നുനീങ്ങുന്ന മേജര്‍ അങ്കിള്‍, തൊട്ടടുത്ത നിമിഷം അവരെക്കാള്‍ വലിയ പൂവാലനായി രൂപാന്തരപ്പെടുന്നു. പ്രത്യേക തുന്നലോടുകൂടിയ കൈലേസ് കാട്ടിയുള്ള നമ്പറിന് കിട്ടുന്ന സമ്മാനം അയാളെ തെല്ലൊന്ന് തളര്‍ത്തിയെങ്കിലും തൊട്ടടുത്ത നിമിഷം തല തിരിച്ചുള്ള ഒരു നോട്ടത്തിലൂടെ അയാള്‍ വീണുപോയ ആത്മവിശ്വാസം വീണ്ടെടുക്കുന്നു. ആ മുഖത്ത് ശൃംഗാര ഭാവം പിന്നെയും വിരുന്നെത്തുകയാണ്.

നാണക്കാരന്‍ റൊമന്‍സ് കുമാരന്
കുറച്ചു വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം 1991 ലാണ് ശൃംഗാരച്ചുവയുള്ള മറ്റൊരു കഥാപാത്രം നെടുമുടി വേണുവിനെ തേടിയെത്തിയത്. ചിത്രം: കേളി, സംവിധാനം ഭരതന്. കോയമ്പത്തൂരില്‍ നിന്ന് പ്രത്യേകം വരുത്തിച്ച വൈശാലിവള വില്‍ക്കുന്ന, സാമുദ്രികാ ലക്ഷണവും ജ്യോത്സ്യവും പഠിച്ചു എന്ന് അവകാശപ്പെടുന്ന, ‘കംപ്ലീറ്റ് ലേഡീസ് ഐറ്റം വില്‍ക്കുന്ന' റൊമാന്‍സ് കുമാരന് എന്ന കഥാപാത്രം തന്റെ 43-ാം വയസ്സിലാണ് നെടുമുടിവേണു സ്ക്രീനിലെത്തിച്ചത് എന്നാലോചിക്കുമ്പോഴാണ് ശൃംഗാരഭാവം അദ്ദേഹത്തിന് എത്ര നന്നായി വഴങ്ങിയിരുന്നുവെന്ന് നാം തിരിച്ചറിയുന്നത്. അല്ലെങ്കിലും നാല്പതുകള്ക്കുമുമ്പുതന്നെ തലയില്‍ നര പുരട്ടിയ നെടുമുടിയ്ക്ക് പ്രായം ഒന്നിനും ഒരു തടസമായിരുന്നില്ല. നെടുമുടിയുടെ മുന്‍കാല ‘കോഴി' കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി റൊമാന്‍സ് കുമാരന് പൊതുവേ നാണക്കാരനാണ്.
സ്ത്രീജനങ്ങള്‍ക്ക് വളയിട്ടു കൊടുക്കുമ്പോള്‍ കിട്ടുന്ന ഒന്നോ രണ്ടോ സ്പര്‍ശം കൊണ്ട് തൃപ്തി അടയുന്ന ഒരു ആത്മാവ്. അതില്‍ കൂടുതലായി എന്തെങ്കിലും ആഗ്രഹിക്കാനുള്ള ധൈര്യം പോലും അയാള്‍ക്കില്ല. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായുള്ള ഇമവെട്ടാ മത്സരത്തില്‍, മാളയുടെ വാശിയേറിയ കമന്ററിയുടെ പിന്തുണയോടെ വിജയത്തിലേക്ക് നടന്നടുക്കുന്ന റൊമാന്‍സ് കുമാരന്റെ ‘പ്രേമോദാത്തമായ കണ്ണുകള്‍' പരാജയമടയുന്നത് കാണിക്കള്ക്കിടയിലെ ഒരു പെണ്‍കുട്ടിയുടെ അംഗവിക്ഷേപങ്ങള്‍ക്ക് മുന്‍പിലാണ്. തൊട്ടടുത്ത നിമിഷം അല്പം കെറുവോടെ റൊമാന്‍സ് കുമാരന്റേതുമാത്രമായ ഒരു പ്രത്യേക ചിരിയും നെടുമുടി പ്രേക്ഷകന് സമ്മാനിക്കുന്നു.

കാര്‍ത്തുമ്പിയുടെ മുന്നില്‍ നാണത്തോടെ തമ്പ്രാന് ചേട്ടന്
മേജര്‍ നായര്‍ക്കുശേഷം നെടുമുടിവേണുവിന് പ്രിയദര്ശന് സമ്മാനിച്ച മറ്റൊരു രസികന്‍ കഥാപാത്രമാണ് തേന്മാവിന് കൊമ്പത്തിലെ തമ്പ്രാന് ചേട്ടന്. മധ്യവയസ്കനായ, വിവാഹം എന്ന ചിന്ത പാടേ മാറ്റിവെച്ച തമ്പ്രാന് ചേട്ടന് ശോഭനയുടെ കാര്‍ത്തുമ്പി എന്ന നൃത്തക്കാരിയെ കാണുമ്പോള്‍ മുതലുണ്ടാകുന്ന ശൃംഗാരം എത്ര മനോഹരമായാണ് നെടുമുടിവേണു സ്ക്രീനില്‍ അവതരിപ്പിക്കുന്നത്. കാളവണ്ടിയുടെ പുറകില്‍ ഒളിച്ചും പാത്തും കാര്‍ത്തുമ്പിയുടെ മനസ്സറിയാന്‍ ശ്രമിക്കുന്ന, തുമ്പിയുടെ മൗനം സമ്മതമാണെന്ന് തെറ്റിദ്ധരിച്ച് തോര്‍ത്തിന്റെ അറ്റം കൊണ്ട് മുഖം മറച്ച് നാണത്തോടെ സ്ക്രീനില്‍ നിന്ന് തെന്നിമാറുന്ന തമ്പ്രാന് ചേട്ടന്, കന്നി പ്രണയാഭ്യര്‍ഥന സഫലമായ ഒരു കൗമാരക്കാരനെ തന്നെയല്ലേ ഓര്‍മിപ്പിക്കുന്നത്?

മുന്‍കാല ‘പാപക്കറ' കഴുകിക്കളഞ്ഞ കുഞ്ഞപ്പന്
പ്രണയത്തിനും കാത്തിരിപ്പിനും പ്രായപരിധിയുണ്ടോ?
മനസില്‍ ഒരിക്കല്‍ ഇടം കൊടുത്തവള്‍ അല്ലാതെ മറ്റൊരാള്‍ ജീവിതത്തില്‍ വേണ്ട എന്ന് തീരുമാനിക്കുന്നത് ബുദ്ധിശൂന്യത ആണോ?
ചോദ്യം ചാര്‍ലിയിലെ കുഞ്ഞപ്പനോടാണെങ്കില് ഈ രണ്ടു ചോദ്യങ്ങള്‍ക്കും അയാള്‍ ഉത്തരം നല്‍കുക നിഷേധച്ചുവയുള്ള ഒരു തലയാട്ടലിലൂടെ ആയിരിക്കും. ഒരു വെള്ളപ്പൊക്കം രണ്ടായി പിരിച്ചകറ്റിയ പ്രണയത്തിന്റെ നോവു പേറുന്ന, ആ നീറ്റലുമായി തന്റെ പ്രണയിനിയെ ജീവിതകാലം മുഴുവന്‍ തേടി നടന്ന, പ്രണയത്തിന്റെ പേരില്‍ ദിവസവും പരിഹാസം ഏറ്റു വാങ്ങേണ്ടി വന്ന, വൈവാഹിക ജീവിതത്തില്‍ താന്‍ നടത്തിയ തിരഞ്ഞെടുപ്പിന്റെ പേരില്‍ പലരാലും ക്രൂശിക്കപ്പെട്ട ചാര്‍ളി (2015) യിലെ കുഞ്ഞപ്പന്. തന്റെ മുന്‍കാല പഞ്ചാര കഥാപാത്രങ്ങളുടെ പാപക്കറ മുഴുവന്‍ കഴുകികളയാന്‍ എന്നവണ്ണം കുഞ്ഞപ്പന് നെടുമുടിയെ തേടിയെത്തി എന്ന് വിശ്വസിക്കാനാണ് അന്നും ഇന്നും ഇഷ്ടപ്പെടുന്നത്. ക്രമം തെറ്റി വളര്‍ന്ന മീശ കോതിയൊതുക്കി ആദ്യമായി കാണുന്ന ആരോടും, അത്താഴത്തിനൊപ്പം തന്റെ പ്രണയവും വിളമ്പുന്ന, തന്റെ പ്രണയത്തിനായി എല്ലാവരോടും മല്ലിടുന്ന പട്ടാളക്കാരനായ അയാള്‍, ആദ്യമായി കുലുങ്ങുന്നത് തികച്ചും അപ്രതീക്ഷിതമായ ഒരു സാഹചര്യത്തില്‍ ഇക്കണ്ട കാലം മുഴുവന്‍ താന്‍ തേടി നടന്ന തന്റെ പ്രണയിനിയെ കണ്ടുമുട്ടുമ്പോഴാണ്.
"ഇത് സിസ്റ്റര്‍ തെരേസ് മേരി. പത്തുമുപ്പത് കൊല്ലമായി സീഷേല്സില് ആയിരുന്നു' എന്ന ഭാഗം വരെ അലസമായി കെറുവിച്ചു കേള്‍ക്കുന്ന കുഞ്ഞപ്പന്റെ ശരീരഭാഷയില്‍ ‘വാലത്തായിരുന്നു വീട്, വീട്ടിലെ പേര് ത്രേസ്യ, ചക്കുപുരയ്ക്കല്‍ ത്രേസ്യ' എന്ന ദുല്‍ഖറിന്റെ ഡയലോഗ് വരുത്തുന്ന മാറ്റം ശ്രദ്ധിക്കുക. കൃഷ്ണമണികള്‍ രണ്ടും ശബ്ദം വരുന്ന വശത്തേക്കുചേര്‍ത്ത്, മൂക്ക് കൂര്‍പ്പിച്ചു, തല അല്പാല്പ്പമായി ചലിപ്പിച്ച്, ചങ്ക് കൊത്തിവലിയ്ക്കുന്ന വേദനയോടെ പൊടുന്നനെയുള്ള ഒരു നോട്ടം.
ഒരുപക്ഷെ അന്നാകാം അവര്‍ തമ്മില്‍ ശരിയായി കാണുന്നതുതന്നെ.
പത്തുമുപ്പത് കൊല്ലം മലയാള സിനിമയിലെ റൊമാന്‍സ് കുമാരനായി അരങ്ങുവാണ ആ മനുഷ്യന്, കുഞ്ഞപ്പനിലൂടെ ഉദാത്തവും നിര്‍മ്മമവുമായ പ്രണയത്തിന്റെ അപ്പസ്തോലനായി
മാറുന്നു. കാത്തിരിപ്പിന് ഒരു സുഖമുണ്ടെന്നും, പ്രണയം സത്യമാണെന്നുമുള്ളതിന് വരും തലമുറയ്ക്ക് കുഞ്ഞപ്പന് സാക്ഷി.

‘മരണം അഭിനയിക്കുന്ന മഹാനടന്'
അഭിനയിച്ചു ഫലിപ്പിക്കാന്‍ ഏറെ പണിപ്പെടേണ്ട ശൃംഗാരം എന്ന ഭാവത്തെ നെടുമുടിവേണു എന്ന മഹാനടന് അനായാസമായി സ്ക്രീനില്‍ കൊണ്ടുവന്ന നിരവധി കഥാപാത്രങ്ങളില്‍ ചിലത് മാത്രമാണ് ഇവ. 40 വര്‍ഷങ്ങളിലേറെയായി ആടിതീര്‍ത്ത അഞ്ഞൂറിലേറെ കഥാപാത്രങ്ങളില്‍ ഇതിലുമേറെ തവണ ആ കുട്ടനാട്ടുകാരന് ശൃംഗാരരസം ചാലിച്ചിട്ടുണ്ടാകാം. പൊളിറ്റിക്കല്‍ കറക്റ്റ്നെസ് വച്ച് അളന്നു നോക്കുമ്പോള്‍ ഈ കഥാപാത്രങ്ങളും അവരുടെ ചെയ്തികളും ഒന്നും തന്നെ ഇന്ന് അംഗീകരിക്കാനാവുന്നത് അല്ലായിരിക്കാം ശരിതന്നെ; പക്ഷേ ഇങ്ങനെ ജീവിച്ചു മരിച്ച മനുഷ്യരെ അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ക്ക്, അന്നും ഇന്നും നെടുമുടി എന്ന നടനല്ലാതെ മറ്റൊരു ഓപ്ഷന് ഇല്ലായിരുന്നു എന്നയിടത്താണ് അദ്ദേഹത്തിന്റെ വിജയം. ബാല്യത്തില്‍ സ്വന്തമാക്കിയ കവിതകളും താളബോധവും പേറി, കുട്ടനാട്ടിലെ പാടവരമ്പുകള്‍ പിന്നിട്ട് നാടകവേദികളിലേയ്ക്കും, അതുവഴി ബിഗ് സ്ക്രീനിലേയ്ക്കും അദ്ദേഹം നടന്നുകയറി.
കൊല്ലമിത്ര കഴിഞ്ഞിട്ടും രഹസ്യഗോപാലനും, റൊമാന്‍സ് കുമാരനും, പരമുവിനും, കള്ളന് പവിത്രനും ഒത്ത ഒരു എതിരാളിയെ കണ്ടെത്താന്‍ മലയാള സിനിമക്കായിട്ടില്ല എന്നതുമാത്രം മതി ശൃംഗാരത്തെ എത്ര മനോഹരമായാണ് നെടുമുടി അവതരിപ്പിച്ചത് എന്നതിന് തെളിവായി.
പത്രപ്രവര്ത്തകന് ആയിരുന്ന കാലത്ത് ജി. ശങ്കരക്കുറുപ്പിന്റെ മരണത്തെക്കുറിച്ച് എഴുതിയ ലേഖനത്തിന് നെടുമുടി കൊടുത്ത ശീര്‍ഷകം ‘മരണം അഭിനയിക്കുന്ന മഹാനടന്' എന്നായിരുന്നു.
അതെ, നെടുമുടി വേണു മരണം അഭിനയിക്കുകയാണ്.
വായനക്കാര്‍ തലയുയര്‍ത്തി ചുറ്റും നോക്കുക, ചുണ്ടില്‍ ഒരു വഷളന്‍ ചിരിയും, തലയിലൊരു കെട്ടും, കണ്ണുകളില്‍ പ്രണയത്തീയുമായി രഹസ്യ ഗോപാലനും, പരമുവും, മേജര്‍ നായരും, റൊമാന്‍സ് കുമാരനും ഒക്കെ നിങ്ങള്‍ക്കുചുറ്റും, നിങ്ങളുടെ മതിലുകളുടെ മറവില്‍, ഇടവഴികളില്‍ , മലമടക്കുകളില്‍, കുളിക്കടവുകളില്‍ കറങ്ങിതിരിയുന്നുണ്ടാവും തീര്‍ച്ച.
കുട്ടനാടിന്റെ സിനിമാക്കാരന് മറ്റൊരു കുട്ടനാട്ടുകാരന്റെ അശ്രുപൂജ.▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.