Wednesday, 29 March 2023

സാമൂഹ്യക്ഷേമവും ആദിവാസികളും


Text Formatted

അട്ടപ്പാടിയിൽ ഭരണകൂടമാണ്​ പ്രതി

അട്ടപ്പാടിയടക്കമുള്ള ആദിവാസി മേഖലകളില്‍ ധാരാളം പണം ചെലവഴിക്കപ്പെടുന്നുണ്ട്. ഇത് എവിടെ പോകുന്നു എന്ന് കണ്ടുപിടിക്കാന്‍ സര്‍ക്കാരിന് സംവിധാനങ്ങളില്ലേ? അട്ടപ്പാടിയിലേതടക്കമുള്ള ആദിവാസി വികസനപ്രവർത്തനങ്ങളുടെ പൊള്ളത്തരം വിശകലനം ചെയ്യുന്നു

Image Full Width
Image Caption
അട്ടപ്പാടിയിൽ ശിശുമരണം നടന്ന ഊരുകൾ പട്ടികജാതി- പട്ടികവർഗ വകുപ്പു മന്ത്രി കെ. രാധാകൃഷ്​ണൻ സന്ദർശിച്ചപ്പോൾ
Text Formatted

​​​​​​​ട്ടപ്പാടിയിൽ, പോഷാകാഹാരക്കുറവും അതിനോടനുബന്ധിച്ച മരണങ്ങളും  ആദിവാസി വിഭാഗങ്ങള്‍ക്കിടയിലെ മാത്രം പ്രശ്‌നമായി എന്തുകൊണ്ട്​ മാറുന്നു. കഴിഞ്ഞ ദിവസങ്ങളിൽ, അവിടെ നവജാതശിശുക്കളും അമ്മയും മരിച്ച സാഹചര്യത്തിൽ ഇതാണ്​ ആദ്യം പരിശോധിക്കേണ്ട കാര്യം. രണ്ടാമത്​, അക്കാദമിക് സ്റ്റഡിയിലൂടെയോ വിശകലത്തിലൂടെയോ ആണ് ഈ പ്രശ്‌നങ്ങള്‍ പുറത്തുവന്നിരുന്നതെങ്കില്‍ ആരും ശ്രദ്ധിക്കില്ലായിരുന്നു. വാര്‍ത്തയായതുകൊണ്ടാണ് ശ്രദ്ധ നേടിയത്​. വാര്‍ത്തയും രാഷ്ട്രീയവും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നും ഓർക്കണം. അതുകൊണ്ട്​, വാര്‍ത്തയായില്ലെങ്കില്‍ ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും ശ്രദ്ധിക്കില്ല, അവരതങ്ങ് അവഗണിക്കും. മൂന്നാമത്തെ കാര്യം, കേരളത്തെ സംബന്ധിച്ച്​ ആദിവാസി പ്രദേശങ്ങളോ പട്ടികവര്‍ഗ പ്രദേശങ്ങളോ ഇല്ല, കൈയേറ്റ മേഖലയില്‍ കാണുന്ന ചെറിയ വിഭാഗമാണ് ആദിവാസികള്‍, പ്രത്യേകിച്ച് അട്ടപ്പാടി, വയനാട് പ്രദേശങ്ങളിൽ.

ആദിവാസികളിലും സമ്പന്നരുണ്ട്​

അട്ടപ്പാടിക്ക്​ ചില പ്രത്യേകതകളുണ്ട്. 1950കള്‍ വരെ അട്ടപ്പാടിയില്‍ വലിയ തോതില്‍ മലേറിയ ഉണ്ടായിരുന്നു. അതുകൊണ്ട് പുറമെനിന്നുള്ളവർ അവിടേക്ക് അധികം വന്നിരുന്നില്ല. മലേറിയ നിയന്ത്രിക്കുകയും റോഡ് വികസനം അടക്കമുള്ള ഗതാഗത സൗകര്യങ്ങൾ വരികയും ചെയ്തതോടെ ധാരാളം ആളുകള്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിന്റെ  ഇതര പ്രദേശങ്ങളില്‍ നിന്നും അങ്ങോട്ട് കുടിയേറി. കുടിയേറ്റം കൂടിയതോടെ ആദിവാസികള്‍ ന്യൂനപക്ഷമായി. ഇത് വയനാട്ടിലും സംഭവിച്ചു. കേരളത്തിലെ ആദിവാസി പ്രശ്‌നങ്ങള്‍ പരിശോധിക്കുമ്പോള്‍ രണ്ടുമൂന്ന് കാര്യങ്ങൾ പ്രത്യേകം പരിഗണിക്കേണ്ടിവരും. ഒന്ന്, കേരളത്തിലെ എല്ലാ ആദിവാസികളും പാവപ്പെട്ടവരല്ല, അവരുടെയിടയില്‍ തന്നെ സമ്പന്നരുണ്ട്, ശക്തരുണ്ട്. ജനകീയാസൂത്രണത്തിന്റെ കാലത്ത് ഡാറ്റ പരിശോധിച്ചപ്പോള്‍ മനസ്സിലായതാണിത്. കേരളത്തിലെ മൊത്തം ധനിക കുടുംബങ്ങളില്‍ മൂന്നുശതമാനം ആദിവാസികളായിരുന്നുവെന്നാണ് അന്ന് കണ്ടെത്തിയത്. അവരെ ആദിവാസികള്‍ എന്നൊന്നും പറയാന്‍ പറ്റില്ല. പട്ടികവര്‍ഗക്കാരായിരുന്നു. അതില്‍ വലിയൊരു വിഭാഗം പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തുണ്ടായിരുന്നവരായിരുന്നു. അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. 1903-ലെ ഹില്‍മെന്‍സ് സെറ്റിൽമെൻറ്​ ആക്റ്റിനുകീഴില്‍ ആദിവാസികളുടെ ഭൂമി നിയന്ത്രണം ആദിവാസികളില്‍ അധിഷ്​ഠിതമാക്കിയത് തിരുവിതാംകൂര്‍ മഹാരാജാവിന്റെ ആദിവാസികള്‍ക്ക് അനുകൂലമായ നയത്തിന്റെ ഭാഗമായാണ്. ചരിത്രപരമായ കാരണങ്ങളാലാണ്​ ഇത്തരമൊരു നിയമം വന്നത്​. 

Shafeeq Thamarassery
പട്ടിണി കിടന്ന് മോഷ്ടിച്ചാല്‍ അയാളെ തല്ലിക്കൊല്ലുന്ന സംഭവമുണ്ടായാല്‍ അയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാന്‍ ഭരണകൂടം തയാറാകും. പട്ടിണി മരണങ്ങളുണ്ടായാല്‍ കുറേ ടാബ്​ലറ്റുകൾ കൊടുക്കും, പോഷകാഹാരം കൊടുക്കില്ല. ഇതൊരു ഭരണകൂട തന്ത്രമാണ്. പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മാത്രമാണ് ഭരണാധികാരികള്‍ ഓടിയെത്തുന്നത് / Photo : Shafeeq Thamarassery

കേരളത്തിലെ ആദ്യത്തെ ട്രൈബല്‍ ഡെവലപ്‌മെൻറ്​ ബ്ലോക്ക് അട്ടപ്പാടിയായിരുന്നു. ആദ്യത്തെ ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെൻറ്​ പ്രൊജക്റ്റും അട്ടപ്പാടിയായിരുന്നു. ഇങ്ങനെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതലും ആഴത്തിലും നടന്നിട്ടുള്ള പ്രദേശം അട്ടപ്പാടിയാണ്. 

രണ്ടാമത്തെ കാര്യം, ആദിവാസികളുടെ പ്രശ്‌നങ്ങള്‍ ആ സ്വഭാവ സവിശേഷതയോടുകൂടി നമ്മള്‍ കാണുന്നത് പഴയ കൊച്ചി സംസ്ഥാനത്തിന്റെ ഒരു ഭാഗത്തും അട്ടപ്പാടിയിലും വയനാട്ടിലുമാണ്. വയനാട്ടില്‍ തന്നെ കുറിച്യര്‍ക്ക് ഇത്തരം പ്രശ്‌നങ്ങളില്ല. കേരളത്തില്‍ തനതായ ചരിത്രമുണ്ടായിരുന്ന ആദിവാസി വിഭാഗം കുറിച്യരാണ്. അവര്‍ ബ്രിട്ടീഷുകാരെ തോല്‍പ്പിച്ചിരുന്നു. 1812-ലെ ആ സംഭവത്തെ ചരിത്രകാരന്‍മാര്‍ കുറിച്യ ലഹള എന്നാണ് വിശേഷിപ്പിക്കുന്നത്. അത് ശരിക്കുമൊരു കുറിച്യ വിപ്ലവമായിരുന്നു. കുറിച്യര്‍ക്ക് ചില പ്രത്യേകതകളുണ്ടായിരുന്നു. ഒന്ന്, അവരുടെ വിഭവാധിഷ്​ഠിതമായ സാമ്പത്തികവ്യവസ്ഥ. അത് അവരുടെ നിയന്ത്രണത്തിലായിരുന്നു. അതിനെ ആക്രമിച്ച് കീഴടക്കാന്‍ അവര്‍ ആരെയും അനുവദിച്ചില്ല. രണ്ട്, അവര്‍ക്ക് ഗറില്ലാ യുദ്ധമുറകളിലുണ്ടായിരുന്ന പ്രാവീണ്യം. അമ്പും വില്ലും ഉപയോഗിച്ചുള്ള യുദ്ധത്തിൽ അവർക്ക്​ പ്രാവീണ്യമുണ്ടായിരുന്നു. അതുകൊണ്ട്​, തലശ്ശേരിയിൽനിന്നും മറ്റും വന്ന ബ്രിട്ടീഷ്​ പൊലീസിനും പട്ടാളത്തിനും അവരെ തോൽപ്പിക്കാനായില്ല. പിന്നെ,  കൂട്ടുകുടുംബ വ്യവസ്ഥിതി. കുറിച്യരുടെ കൂട്ടുകുടുംബ വ്യവസ്ഥിതി ഇപ്പോഴും ചിലയിടങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്. ഈ മൂന്ന് ഘടകങ്ങളും ഈ ആദിവാസി വിഭാഗത്തെ സുശക്തരായി നിര്‍ത്തിയ ഘടകങ്ങളാണ്.

attappadi
അട്ടപ്പാടിയാണ് അവസാനം ‘തുറക്ക’പ്പെട്ട പ്രദേശം. കോഴിക്കോട് സാമൂതിരിയുടെ കീഴിലുള്ള മണ്ണാര്‍ക്കാട് മൂപ്പില്‍ നായരുടെ നിയന്ത്രണത്തിലായിരുന്നു അട്ടപ്പാടി. മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ വരാത്തതുകൊണ്ട് അവിടെ അന്ന് ആദിവാസികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. / Photo : Shafeeq Thamarassery

ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ ഭൂമിയും തൊഴിലും വനവും ആക്രമിച്ച് കീഴടക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ ചെറുത്തുതോല്‍പ്പിച്ചു. സത്യത്തില്‍ പഴശ്ശിരാജയുടെ കഴിവുകൊണ്ടല്ല ബ്രിട്ടീഷുകാര്‍ പരാജയപ്പെട്ടത്. പഴശ്ശിരാജ ബ്രിട്ടീഷുകാര്‍ക്ക് അനുകൂലമായിരുന്നു ആദ്യം. പഴശ്ശിരാജ കുറിച്യരെ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. കുറിച്യരുടെ സംരക്ഷണത്തിലാണ് അദ്ദേഹം നിലനിന്നത്. ഇത്തരത്തില്‍ ഒരു സമരവീര്യമുള്ള, ഒരു വന്‍കിട ശക്തിയെ പരാജയപ്പെടുത്തിയ ചരിത്രമുള്ള ഒരു ആദിവാസി വിഭാഗമേ കേരളത്തിലുള്ളൂ, അത് കുറിച്യരാണ്. ഇപ്പോഴും അവര്‍ക്ക് അവരുടെ വിഭവങ്ങളിൽ നിയന്ത്രണമുണ്ട്. അതുകൊണ്ടുതന്നെ ഈ വിഭാഗത്തില്‍ നിന്ന് ആളുകള്‍ മുന്നോട്ടുവരുന്നുണ്ട്. നേരെ മറിച്ച് മറ്റു വിഭാഗങ്ങളില്‍ ഇങ്ങനെയില്ല. ജനസംഖ്യാപരമായി ഏറ്റവും വലിയ ആദിവാസി വിഭാഗം പണിയരാണ്. അവര്‍ അടിമകളും അടിമ തൊഴിലാളികളുമായിരുന്നു. അടിയരും പണിയരും ആദിവാസി സ്വഭാവമുള്ള ജനങ്ങളായിരുന്നില്ല. 

വികസനത്തിന്റെ ഭാഗമായി ആദിവാസികള്‍ വനാന്തരങ്ങളിലേക്കും മൊട്ടക്കുന്നുകളിലേക്കും നിഷ്‌കാസിതരാക്കപ്പെട്ടു. കുടിയേറ്റക്കാര്‍ വികസിത പ്രദേശങ്ങള്‍ കീഴടക്കി. അട്ടപ്പാടിയിലെ അഗളി ഇപ്പോള്‍ ആരുടെ നിയന്ത്രണത്തിലാണ്? 

അട്ടപ്പാടിയാണ് അവസാനം  ‘തുറക്ക’പ്പെട്ട പ്രദേശം. കോഴിക്കോട് സാമൂതിരിയുടെ കീഴിലുള്ള മണ്ണാര്‍ക്കാട് മൂപ്പില്‍ നായരുടെ നിയന്ത്രണത്തിലായിരുന്നു അട്ടപ്പാടി. മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ വരാത്തതുകൊണ്ട് അവിടെ അന്ന് ആദിവാസികള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരുന്നു. അവതരത് ഉപയോഗപ്പെടുത്തിയിരുന്നു. അന്നും മരണനിരക്കും രോഗനിരക്കുമൊക്കെ വളരെ കൂടുതലായിരുന്നു. അത് കേരള സമൂഹത്തില്‍ മൊത്തം ഉണ്ടായിരുന്ന കാര്യമായിരുന്നു. ആരോഗ്യപരിരക്ഷയൊക്കെ വികസിക്കുന്നത്​ പിന്നീടാണല്ലോ. 

അട്ടപ്പാടി; വികസന- ക്ഷേമ പ്രവർത്തനങ്ങളുടെ കേന്ദ്രം

ആദിവാസി ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചരിത്രപരമായി മൂന്നു നാല് ഘട്ടങ്ങള്‍ കാണാന്‍ കഴിയും. ആദ്യം അത് മുഖ്യധാരാ വികസനത്തിന്റെ മാതൃകയില്‍ തന്നെയായിരുന്നു. മുഖ്യധാരയില്‍ കമ്യൂണിറ്റി ഡെവലപ്‌മെൻറ്​ ബ്ലോക്കുകളായിരുന്നെങ്കില്‍ ആദിവാസി മേഖലയില്‍ അത് ട്രൈബല്‍ ഡെവലപ്‌മെൻറ്​ ബ്ലോക്കുകളാക്കി. കേരളത്തിലെ ആദ്യത്തെ ട്രൈബല്‍ ഡെവലപ്‌മെൻറ്​ ബ്ലോക്ക് അട്ടപ്പാടിയായിരുന്നു. അട്ടപ്പാടിയില്‍ അതിന്റെ പേരില്‍ ധാരാളം പണം ചെലവഴിച്ചു. പിന്നീട് അഞ്ചാം പഞ്ചവത്സര പദ്ധതിയില്‍ ട്രൈബല്‍ സബ് പ്ലാനുണ്ടായി. അതിന്റെ ഭാഗമായി ധാരാളം പണം ആദിവാസി മേഖലകളിലേക്ക് ഒഴുകി. ആദ്യത്തെ ഐ.ടി.ഡി.പി.യും (ഇന്റഗ്രേറ്റഡ് ട്രൈബല്‍ ഡെവലപ്‌മെൻറ്​ പ്രൊജക്റ്റ്) അട്ടപ്പാടിയായിരുന്നു. ഇങ്ങനെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കൂടുതലും ആഴത്തിലും നടന്നിട്ടുള്ള പ്രദേശം അട്ടപ്പാടിയാണ്. 

Adivasi
കേരളത്തിലെ ആദിവാസി ചരിത്രം എന്നു പറയുന്നത്, അവകാശികള്‍ എന്ന നിലയില്‍ നിന്ന്​ സ്വന്തം ഭൂമിയില്‍ അഭയാര്‍ഥികളും ആശ്രിതരുമായതിന്റേതാണ്. അതായത് വിഭവനിയന്ത്രണമുണ്ടായിരുന്ന ഒരു ജനത ജനിച്ചുവളര്‍ന്ന ഭൂമിയില്‍ അഭയാര്‍ഥികളും ആശ്രിതരുമായി മാറിയ ചരിത്രം / Photo : Shafeeq Thamarassery

തിരുവിതാംകൂര്‍ സംസ്ഥാനത്ത് 1903-ൽ നിലവിലുണ്ടായിരുന്ന ഹില്‍മെൻ ആക്റ്റ് അനുസരിച്ച്, അവിടെ മറ്റുള്ളവര്‍ക്ക് ആദിവാസിയുടെ ഭൂമിയും വനവും വെള്ളവും കൈയടക്കാന്‍ നിയമം അനുവദിച്ചിരുന്നില്ല. ഇതായിരുന്നില്ല മലബാറിലെ സ്ഥിതി. ധാരാളം പണം ഒഴുകിയതുകൊണ്ട് അവിടെ ആദിവാസി പ്രദേശങ്ങള്‍ വികസിച്ചു. ധാരാളം സ്ഥാപനങ്ങള്‍ വന്നു. റോഡുകളുണ്ടായി. ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പക്ഷെ വികസനത്തിന്റെ ഭാഗമായി ആദിവാസികള്‍ വനാന്തരങ്ങളിലേക്കും മൊട്ടക്കുന്നുകളിലേക്കും നിഷ്‌കാസിതരാക്കപ്പെട്ടു. കുടിയേറ്റക്കാര്‍ വികസിത പ്രദേശങ്ങള്‍ കീഴടക്കി. അട്ടപ്പാടിയിലെ അഗളി ഇപ്പോള്‍ ആരുടെ നിയന്ത്രണത്തിലാണ്? അതത് പ്രദേശങ്ങളിലെ സാമ്പത്തിക നിയന്ത്രണം കുടിയേറ്റക്കാരിലേക്ക് മാറുന്ന ചരിത്രമാണ് നമ്മള്‍ കാണുന്നത്.

ഇത് ഒരര്‍ഥത്തില്‍ ഇന്ത്യയില്‍ മൊത്തത്തില്‍ സംഭവിച്ചതാണ്. ബി.ഡി. ശര്‍മ എഴുതിയ An Unbroken History of Broken Promises എന്ന പുസ്തകത്തില്‍ ഈ ചരിത്രം പറയുന്നുണ്ട്. ഭരണാധികാരികള്‍ വാഗ്ദാനം കൊടുക്കുന്നത് പുതിയൊരു സംഭവമല്ല. എപ്പോള്‍ പ്രതിസന്ധിയുണ്ടാകുന്നോ, പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നോ അപ്പോഴൊക്കെ ഭരണാധികാരികള്‍ അവിടെ ഓടിയെത്തും. പട്ടിണി കിടന്ന് മോഷ്ടിച്ചാല്‍ അയാളെ തല്ലിക്കൊല്ലുന്ന സംഭവമുണ്ടായാല്‍ അയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുക്കാന്‍ ഭരണകൂടം തയാറാകും. പട്ടിണി മരണങ്ങളുണ്ടായാല്‍ കുറേ ടാബ്​ലറ്റുകൾ കൊടുക്കും, പോഷകാഹാരം കൊടുക്കില്ല. ഇതൊരു ഭരണകൂട തന്ത്രമാണ്. പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മാത്രമാണ് ഭരണാധികാരികള്‍ ഓടിയെത്തുന്നത്. ആദിവാസികളുടെ മാത്രമല്ല, മൊത്തത്തിലുള്ള വോട്ടിനെ ബാധിക്കുന്നത് കാരണമാണ് ഇങ്ങനെ അവര്‍ ഓടിവരുന്നത്.

Adivasi
ഭരണകൂടത്തിനെ ആദിവാസികള്‍ക്ക് ഭയമാണ്. അതൊരു പുതിയ കാര്യമല്ല. ഭരണകൂടം ഇവരെ ഭയപ്പെടുത്തുന്നു. ചൂഷകരുടെ പക്ഷത്താണ് ഭരണകൂടം. ഇത്തരത്തിലുള്ള അവസ്ഥ മാറ്റിയെടുക്കുന്നതിന്​ സമൂല മാറ്റം അനിവാര്യമാണ് / Photo : Shafeeq Thamarassery

കേരളത്തിലെ ആദിവാസി ചരിത്രം എന്നു പറയുന്നത്, അവകാശികള്‍ എന്ന നിലയില്‍ നിന്ന്​ സ്വന്തം ഭൂമിയില്‍ അഭയാര്‍ഥികളും ആശ്രിതരുമായതിന്റേതാണ്. അതായത് വിഭവനിയന്ത്രണമുണ്ടായിരുന്ന ഒരു ജനത ജനിച്ചുവളര്‍ന്ന ഭൂമിയില്‍ അഭയാര്‍ഥികളും ആശ്രിതരുമായി മാറിയ ചരിത്രം. ഇതിന് പല ഘടകങ്ങളും പ്രവര്‍ത്തിച്ചു. കേരളത്തില്‍ ഭൂമി കൈയേറ്റം നിരന്തരം നടക്കുന്നു. ഭൂമാഫിയ കേരളത്തില്‍ വളരെ ശക്തമാണ്. അവര്‍ക്ക് ഭരണകൂടത്തിന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മത സ്ഥാപനങ്ങളുടെയും സംരക്ഷണയും പിന്തുണയുമുണ്ട്. അതുകൊണ്ടുതന്നെ ഈ ഭൂമാഫിയയെ ചെറുക്കാന്‍ ആര്‍ക്കും സാധ്യമല്ല. ഇത് ഏതെങ്കിലുമൊരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെയോ ഗവണ്‍മെന്റിന്റെയോ പ്രശ്‌നമല്ല. ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. 

സംരക്ഷണത്തിന്​ വകുപ്പുകളുണ്ട്​; പക്ഷേ...

ആദിവാസികളില്‍ ദാരിദ്ര്യം കൂടുന്നതും പോഷകാഹാരക്കുറവുണ്ടാകുന്നതും പട്ടിണിമരണങ്ങളുണ്ടാകുന്നതും പണമില്ലാത്തതുകൊണ്ടല്ല എന്നർഥം. പണമൊഴുക്കുണ്ടായി, ആദിവാസി പ്രദേശങ്ങള്‍ വികസിച്ചു, വളര്‍ന്നു. പക്ഷെ, ആദിവാസികള്‍ തളര്‍ന്നു. കേരളത്തിലെ വികസനപ്രവര്‍ത്തനം എന്നുപറയുന്നത് ആദിവാസി പ്രദേശങ്ങള്‍ വളര്‍ന്നതിന്റെയും ആദിവാസികള്‍ തളര്‍ന്നതിന്റെയുമാണ്. വികസിച്ച പ്രദേശങ്ങളില്‍ ഭൂമിയും വനവും വെള്ളവും മറ്റുള്ളവരുടെ കൈയിലേക്ക് പോകുന്നു. ആദിവാസികള്‍ നിഷ്‌കാസിതരാക്കപ്പെടുന്നു. ഈ വികസനം അവരെ സഹായിക്കില്ല. ഭരണാധികാരികളുടെ ഒത്താശയോടുകൂടിയാണ് ഇതൊക്കെ സംഭവിച്ചത്. കുറ്റകരമായ വീഴ്ചയാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഭരണഘടനയുടെ 46-ാം വകുപ്പിന്റെ നിഷേധമാണ് നടക്കുന്നത്. നിർദ്ദേശക തത്വങ്ങളുടെ ഭാഗമായ 46-ാം വകുപ്പ് പട്ടികജാതിക്കാര്‍ക്കും പട്ടികവര്‍ഗക്കാര്‍ക്കും പൊതുവായുള്ളതാണ്. ആദിവാസികളെ അടിമപ്പണി, സാമ്പത്തികചൂഷണം, ഭൂമി അന്യാധീനപ്പെടുത്തല്‍ തുടങ്ങി വിവിധ തരം ചൂഷണങ്ങളില്‍ നിന്ന് ഭരണകൂടം സംരക്ഷിക്കണമെന്നാണ്​ 46-ാം വകുപ്പില്‍ പറയുന്നത്.

ആദിവാസികള്‍ക്ക്​  പ്രത്യേകം ആശുപത്രിയുണ്ട്, ഭക്ഷണം നല്‍കാൻ സംവിധാനമുണ്ട്, പോഷാകാഹാരക്കുറവ് പരിഹരിക്കാൻ സംവിധാനമുണ്ട്, പണമുണ്ട്. എന്നാല്‍ ഭരണകൂടം ചൂഷകരുടെ കൂടെ നില്‍ക്കുന്നു. 

ആദിവാസി സാമൂഹ്യജീവിതത്തില്‍ ഗോത്രം മൂന്നുനാല് ധര്‍മങ്ങള്‍ അനുഷ്​ഠിച്ചിരുന്നു. ഒന്ന്, ഗോത്രത്തിലെ അംഗത്വം എന്നുപറഞ്ഞാല്‍ അവര്‍ക്ക് ഭൂമിയും മറ്റ് ജീവിതോപാധികളും ലഭിക്കും. രണ്ട്, ഗോത്രം അവരെ സംരക്ഷിക്കും. മൂന്ന്, അവര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ ഗോത്രം ഇടപെട്ട് പരിഹരിക്കും. ഈ മൂന്ന് കാര്യങ്ങള്‍ ആധുനിക ഭരണകൂടത്തിന്റെ ധര്‍മങ്ങളായി മാറി. അതുകൊണ്ടുതന്നെ, കേരളത്തിലെ ആദിവാസികൾ  അവര്‍ക്കെതിരെ അക്രമവും ചൂഷണവും നടക്കുമ്പോള്‍ നേരിട്ട് പ്രതികരിച്ചിട്ടില്ല. അവര്‍ ഭരണകൂടത്തെയാണ് ആശ്രയിക്കുന്നത്.

ഇന്ത്യന്‍ ഭരണഘടന ഏറ്റവും കൂടുതല്‍ ആനുകൂല്യങ്ങളും സംരക്ഷണങ്ങളും നല്‍കുന്നത് പട്ടികവര്‍ഗങ്ങള്‍ക്കാണ്, ആദിവാസികള്‍ക്കാണ്. ഭരണഘടനയില്‍ രണ്ട് ഷെഡ്യൂളുകളുണ്ട് ആദിവാസികള്‍ക്കായിട്ട്. അതുപോലെ, അവരെ പ്രത്യക്ഷമായും പരോക്ഷമായും സഹായിക്കുന്ന ഇരുപതിലേറെ വകുപ്പുകളുണ്ട്. ഇന്ത്യയിലെ 703 ആദിവാസി വിഭാഗങ്ങളുടെയും സംരക്ഷണത്തിന് വളരെ വിശാലമായ, നിയതമായ വകുപ്പുകള്‍ ഭരണഘടനയിലുണ്ട്. അതിന് കീഴിൽ നിയമങ്ങളിലുണ്ട്. ഇതെല്ലാം ഇവരെ സംരക്ഷിക്കാനുള്ളതാണ്. ഇവിടെ നമ്മള്‍ കാണുന്നത് സ്റ്റേറ്റിന്റെ പരാജയമാണ്. സ്റ്റേറ്റാണ് അവരുടെ അവരുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. ഭരണകൂടമാണ് പ്രതിക്കൂട്ടില്‍.

adivasi
പോഷകാഹാരക്കുറവുകൊണ്ട് കുഞ്ഞുങ്ങള്‍ മരിക്കുന്നത് കുറച്ച് പോഷക മരുന്നുകള്‍ വിതരണം ചെയ്തതുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമല്ല. / Photo : Shafeeq Thamarassery

ഏത് മുന്നണി ഭരിച്ചു എന്നതല്ല, ഏത് രാഷ്ട്രീയപാര്‍ട്ടി ആദിവാസി വകുപ്പ് കൈകാര്യം ചെയ്തു എന്നതല്ല, ഭരണകൂടമാണ് ഉത്തരവാദികള്‍. പ്രശ്‌നം വരുമ്പോള്‍ രാഷ്ട്രീയക്കാര്‍ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയാണ് സാധാരണ ചെയ്യുന്നത്. ഉദ്യോഗസ്ഥരിലെ അഴിമതിയും അനീതിയുമൊക്കെയാണ് കാരണമെന്നാണ് പറയുന്നത്. ഇത് പറഞ്ഞ് ഭരണാധികാരികള്‍ക്ക് രക്ഷപ്പെടാനാവില്ല. ഉദ്യോഗസ്ഥരെ നിയന്ത്രിക്കേണ്ടത് ഭരണാധികാരികളല്ലേ. ഉദ്യോഗസ്ഥര്‍ അഴിമതിക്കാരാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തവും ഭരണാധികാരികള്‍ക്കാണ്. ആദിവാസി മേഖലകളില്‍ ആദിവാസികളുടെ പേരില്‍ ധാരാളം പണം ചെലവഴിക്കപ്പെടുന്നുണ്ട്. ഇത് എവിടെ പോകുന്നു എന്ന് കണ്ടുപിടിക്കാന്‍ സര്‍ക്കാരിന് സംവിധാനങ്ങളില്ലേ? സര്‍ക്കാരിന് ഇത് കഴിയുന്നില്ല എന്ന് പറയുന്നത് കൈകഴുകലാണ്. ഇത് കണ്ടുപിടിച്ചാല്‍ തന്നെ ആരും ഒരു ആക്ഷനും എടുക്കില്ല. ആദിവാസികള്‍ നിസ്സഹായരാണ്. പ്രത്യേകം ആശുപത്രിയുണ്ട്, ഭക്ഷണം നല്‍കാൻ സംവിധാനമുണ്ട്, പോഷാകാഹാരക്കുറവ് പരിഹരിക്കാൻ സംവിധാനമുണ്ട്, പണമുണ്ട്. എന്നാല്‍ ഭരണകൂടം ചൂഷകരുടെ കൂടെ നില്‍ക്കുന്നു. അധികാരം എപ്പോഴും ചൂഷകപക്ഷത്താണ്.

ആദിവാസികളെ പുറന്തള്ളിയ ​‘കേരള മാതൃക’

കേരള വികസന മാതൃകയുടെ ചരിത്രം എന്നുപറയുന്നത് ആദിവാസികളെയും മറ്റ് കീഴാള വിഭാഗങ്ങളെയും പുറന്തള്ളിയതിന്റെയും പിന്‍തള്ളിയതിന്റെയും ചരിത്രമാണ്. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള വികസനം നടക്കുന്നത് ഇത്തരം വിഭാഗങ്ങളെ പുറന്തള്ളിക്കൊണ്ടാണ്. സംസ്ഥാനത്തിന്റെ മൊത്തം വികസനത്തെ ഇത് ബാധിക്കില്ല. കാരണം അവിടെ ശരാശരിയാണ്. ആദിവാസികളെയും മറ്റു പാര്‍ശ്വവത്കൃത സമൂഹങ്ങളെയും ഒഴിച്ചുനിര്‍ത്തിയാലും കേരളത്തിന്റെ വികസന ചിത്രം വളരെ തിളക്കമുള്ളതായിരിക്കും. ഇത്ര ശോഭനമായ ഒരു ചിത്രം ഉണ്ടാകുമ്പോഴും ഈ അവാന്തര വിഭാഗങ്ങള്‍ക്ക് എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു?. A Theory of Justice എന്ന പുസ്തകത്തില്‍ ജോണ്‍ റോള്‍സ് പറയുന്നുണ്ട്, വികസനത്തെ വിലയിരുത്തേണ്ടത് ഒരു സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്ന്​. വികസനം സംഭവിക്കുമ്പോള്‍ ശക്തൻ എപ്പോഴും കൂടുതല്‍ ശക്തനാകും. ബി.ആര്‍. അംബേദ്കറും ഇതാണ് പറഞ്ഞത്. ഒരു സമൂഹത്തിന്റെ പുരോഗതി മനസ്സിലാക്കേണ്ടത്, സ്ത്രീകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്നത് പരിഗണിച്ചായിരിക്കണം.

Adivasi
ആദിവാസികള്‍ക്കും ദലിതര്‍ക്കും വേണ്ടത് പ്രത്യേക സംരക്ഷണമല്ല, തുല്യ സംരക്ഷണമാണ്. മറ്റുള്ളവര്‍ക്ക് എങ്ങനെ സ്വതന്ത്രമായി ജീവിക്കാനും മുന്നോട്ട് പോകാനും കഴിയുന്നു, അത് ഇവര്‍ക്കും കഴിയണം / Photo : Doolnews Youtube Screen Scrap

ആദിവാസികളിലെ പോഷകാഹാരക്കുറവും കുട്ടികളുടെ മരണവും പരിഹരിക്കുക എന്ന ഒരു ചെറിയ പ്രശ്‌നമല്ല ഇത്. മൊത്തത്തിലുള്ള വികസനം എങ്ങനെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാക്കാം (Inclusive) എന്നതാണ്. അതിന് മൗലികമായ, ഘടനാപരമായ മാറ്റങ്ങള്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അതിന് ഇവിടുത്തെ ശക്തരും അവരെ പിന്തുണയ്ക്കുന്നവരും അവരുടെ ശക്തികേന്ദ്രമായ ഭരണകൂടവും സമ്മതിക്കുമോ എന്നതാണ് നിര്‍ണായക ചോദ്യം. വിശാലമായ അടിസ്ഥാനത്തിലേ ഈ പ്രശ്‌നങ്ങളെ നോക്കിക്കാണാന്‍ പറ്റുകയുള്ളൂ എന്നർഥം. ഉദാഹരണത്തിന്​, കുറച്ച് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണോ ലാപ്‌ടോപോ കൊടുത്താല്‍ പരിഹരിക്കാവുന്നതല്ല അവർക്കിടയിലെ ഡിജിറ്റല്‍ ഡിവൈഡ്, അതൊരു ഇക്കണോമിക് ഡിവൈഡാണ്. അത് പരിഹരിക്കണമെങ്കില്‍ മൗലികമായ മാറ്റമാണ് ആവശ്യം. പോഷകാഹാരക്കുറവുകൊണ്ട് കുഞ്ഞുങ്ങള്‍ മരിക്കുന്നത് കുറച്ച് പോഷക മരുന്നുകള്‍ വിതരണം ചെയ്തതുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്‌നമല്ല.

ആദിവാസി ഭൂമി പിടിച്ചെടുക്കാനും അവരെ ദുര്‍ബലരാക്കാനും മദ്യം, പുകയില തുടങ്ങിയ ലഹരികളും പണം കടം കൊടുക്കല്‍, ഭീഷണി തുടങ്ങിയവയും കാലാകാലങ്ങളായി ഉപയോഗിക്കുന്ന തന്ത്രങ്ങളാണ്. അത് അവരുടെ ജീവിതരീതിയേ അല്ല.

കേരളത്തിലെ ആദിവാസികള്‍ക്കിടയില്‍ വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ട്. പ്രശസ്ത നരവംശ ശാസ്ത്രജ്ഞനായിരുന്ന എ. അയ്യപ്പന്‍ 1960-ല്‍ എഴുതിയ ഒരു ലേഖനത്തില്‍ പറഞ്ഞത്, കടുവയെയും സിംഹത്തെയും കീഴടക്കുന്ന ആദിവാസി ഒരു റവന്യൂ ഇന്‍സ്‌പെക്ടറുടെ മുന്നില്‍ നിന്ന് വിറയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് എന്നാണ്​. കാരണം അയാള്‍ ഭരണകൂട പ്രതിനിധിയാണ്. ഭരണകൂടത്തിനെ ആദിവാസികള്‍ക്ക് ഭയമാണ്. അതൊരു പുതിയ കാര്യമല്ല. ഭരണകൂടം ഇവരെ ഭയപ്പെടുത്തുന്നു. ചൂഷകരുടെ പക്ഷത്താണ് ഭരണകൂടം. ഇത്തരത്തിലുള്ള അവസ്ഥ മാറ്റിയെടുക്കുന്നതിന്​ സമൂല മാറ്റം അനിവാര്യമാണ്​. 

ഇരകളെ കുറ്റവാളികളാക്കുന്ന തന്ത്രം

ഇപ്പോൾ, ജീവിതരീതിയാണ്​ ആദിവാസി സമൂത്തെ തകർക്കുന്നത്​ എന്നൊരു വാദമുയരുന്നുണ്ട്​. ആദിവാസി യുവാക്കള്‍ ലഹരിക്ക് അടിമകളാകുന്നു എന്നത് പുതിയ കണ്ടെത്തലല്ല. മതം ദുര്‍ബലനെതിരായി ഉപയോഗിക്കുന്ന മയക്കുമരുന്നാണെന്നാണ് മാര്‍ക്‌സ് പറഞ്ഞത്. ശക്തനെതിരായി മയക്കുമരുന്ന് ഉപയോഗിക്കേണ്ട കാര്യമില്ല. ആദിവാസി ഭൂമി പിടിച്ചെടുക്കാനും അവരെ ദുര്‍ബലരാക്കാനും മദ്യം, പുകയില തുടങ്ങിയ ലഹരികളും പണം കടം കൊടുക്കല്‍, ഭീഷണി തുടങ്ങിയവയും കാലാകാലങ്ങളായി ഉപയോഗിക്കുന്ന തന്ത്രങ്ങളാണ്. അത് അവരുടെ ജീവിതരീതിയേ അല്ല. ഈ സ്വഭാവം കൂടിവരുന്നു എന്നു പറഞ്ഞാല്‍, അത് ഇരകളെ കുറ്റവാളികളാക്കുന്ന രീതിയാണ്, ഇരയെ കുറ്റപ്പെടുത്താന്‍ ഈസിയാണ്. ഇത് പ്രശ്‌നത്തില്‍നിന്നുള്ള ഒളിച്ചോടലാണ്.

Shafeeq Thamarassery
പണമൊഴുക്കുണ്ടായി, ആദിവാസി പ്രദേശങ്ങള്‍ വികസിച്ചു, വളര്‍ന്നു. പക്ഷെ, ആദിവാസികള്‍ തളര്‍ന്നു. കേരളത്തിലെ വികസനപ്രവര്‍ത്തനം എന്നുപറയുന്നത് ആദിവാസി പ്രദേശങ്ങള്‍ വളര്‍ന്നതിന്റെയും ആദിവാസികള്‍ തളര്‍ന്നതിന്റെയുമാണ് / Photo : Shafeeq Thamarassery

ആദിവാസികള്‍ക്കും ദലിതര്‍ക്കും വേണ്ടത് പ്രത്യേക സംരക്ഷണമല്ല, തുല്യ സംരക്ഷണമാണ്. മറ്റുള്ളവര്‍ക്ക് എങ്ങനെ സ്വതന്ത്രമായി ജീവിക്കാനും മുന്നോട്ട് പോകാനും കഴിയുന്നു, അത് ഇവര്‍ക്കും കഴിയണം. പ്രത്യേക ആനുകൂല്യങ്ങളുടെ പേരില്‍ ഇവര്‍ ഭരണകൂടത്തെ കൂടുതല്‍ കൂടുതല്‍ ആശ്രയിക്കുകയാണ്. ആശ്രിതത്വം അവരെ ദുര്‍ബലരാക്കുകയാണ്. ഒന്നുകില്‍ ഇത് നിര്‍ത്തണം, അല്ലെങ്കില്‍ ടി.എസ്.പി ഫണ്ടുകള്‍ പ്രദേശങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്താതെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തണം.

ഏതെങ്കിലും ഒരു ബജറ്റില്‍ അനുവദിച്ച പണം ചെലവഴിക്കാന്‍ കഴിയുന്നില്ലെങ്കില്‍, അത് ആദിവാസികളുടെ കുറ്റമല്ല. ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും തകരാറാണ്. ആദിവാസികള്‍ക്കായി ബജറ്റില്‍ ഉള്‍പ്പെടുത്തിയ ഫണ്ട്​ ലാപ്‌സായി പോകരുത്. ഒരു വര്‍ഷം ഉപയോഗിച്ചില്ലെങ്കില്‍ അടുത്തവര്‍ഷത്തേക്ക് മാറ്റണം. അടുത്തവര്‍ഷത്തെ ബജറ്റ് അലോക്കേഷനില്‍ ഇത് ബാധകമാകരുത്. ഫണ്ടുകള്‍ ലാപ്‌സാകാതിരിക്കുകയും  ‘ഇയര്‍ മാര്‍ക്ക്ഡ്’ ആയ ഫണ്ടുകള്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടി ഉപയോഗപ്പെടുത്തുകയും വേണം. വ്യക്തിയെ ശാക്തീകരിക്കാതെ കുടുംബത്തെ ശാക്തീകരിക്കാതെ വികസന, ക്ഷേമ നിലനില്‍പ്പ് സാധ്യമല്ല. മറ്റൊന്ന് ഒരു പ്രദേശത്തിന്റെ മൊത്തത്തിലുള്ള വികാസത്തിന് പൊതുഫണ്ടുകളാണ് ഉപയോഗപ്പെടുത്തേണ്ടത്, ആദിവാസി ഫണ്ടുകള്‍ ഉപയോഗിക്കരുത്. ബജറ്റില്‍ അനുവദിച്ച  പണം എവിടെ പോകുന്നു എന്നത് ഇവിടെ വളരെ വ്യക്തമാണ്. പക്ഷെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം അത് ചെയ്യുന്നവര്‍ ശക്തരാണ്. ആദിവാസികള്‍ക്ക് ഇത് ചോദ്യം ചെയ്യുക എന്നത് സാധ്യമല്ല. നിസ്സഹായരായ ഒരു ജനതയുടെ പണമാണ് ഇങ്ങനെ ചൂഷണം ചെയ്യപ്പെടുന്നത്.

ഒരു നയത്തെ വിമര്‍ശിച്ചാലോ, ഒരു പരിപാടിയെ വിമര്‍ശിച്ചാലോ അവര്‍ വികസന വിരുദ്ധരായി ചിത്രീകരിക്കപ്പെടുകയാണിപ്പോൾ.

കാഴ്ചപ്പാടില്‍ മാറ്റം വന്നാലേ ഇതിലൊക്കെ മാറ്റമുണ്ടാകൂ. ഒരു നയത്തെ വിമര്‍ശിച്ചാലോ, ഒരു പരിപാടിയെ വിമര്‍ശിച്ചാലോ അവര്‍ വികസന വിരുദ്ധരായി ചിത്രീകരിക്കപ്പെടുകയാണിപ്പോൾ. കേന്ദ്രത്തിന്റെ നയങ്ങളെ വിമര്‍ശിച്ചാല്‍ അവര്‍ ദേശവിരുദ്ധരാകും. വിമര്‍ശനമോ വ്യത്യസ്ത അഭിപ്രാമോ പ്രകടിപ്പിക്കുന്നവരെ ശത്രുക്കളായി കാണുന്ന മനോഭാവം അതിശക്തമായി നിലനില്‍ക്കുന്നുണ്ട്. അങ്ങനെ വിമര്‍ശിക്കുന്നവരെയും വിശകലനം ചെയ്യുന്നവരെയും ദ്രോഹിക്കാന്‍ ഭരണകൂടത്തിന് ധാരാളം നടപടികളുണ്ട്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ എന്ത് ചെയ്യാന്‍ പറ്റുമെന്ന് വളരെ വ്യക്തമായി പറയാന്‍ പറ്റില്ല. ഇക്കാര്യത്തിൽ അവ്യക്തതയുണ്ട്. ആദിവാസികളും നിസ്സഹായരാണ് ഈ കാര്യത്തില്‍. ▮


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

എം. കുഞ്ഞാമന്‍

പ്രമുഖ സാമ്പത്തികശാസ്​ത്ര വിദഗ്​ധൻ. സബാൾട്ടൻ സ്​റ്റഡീസിൽ മൗലിക അന്വേഷണം നടത്തുന്ന ചിന്തകൻ. മഹാരാഷ്​ട്രയിലെ തുൽജാപുരിൽ ടാറ്റ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ സോഷ്യൽ സയൻസസിൽ പ്രഫസറായിരുന്നു. ഇപ്പോൾ നെൽസൺ മണ്ടേല ചെയർ പ്രൊഫസർ, എം.ജി യൂണിവേഴ്​സിറ്റി. ​​​​​​​Development of Tribal Economy, State Level Planning In India, Globalization: A Subaltern Perspective, Economic Development and Social change, കേരളത്തിന്റെ വികസന പ്രതിസന്ധി, എതിര്​: ചെറോണയുടെയും അയ്യപ്പന്റെയും മകന്റെ  ജീവിതസമരം എന്നിവയാണ്​ പ്രധാന കൃതികൾ.

Audio