Tuesday, 28 March 2023

കഥ


Text Formatted
ozham-short-story
Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

മ്രാന്‍ അജ്മല്‍, ഞങ്ങളുടെ ലൈബ്രറിയില്‍ താൽക്കാലികമായി ജോലിനോക്കുന്ന മെലിഞ്ഞ് ഉയരം കൂടിയ ചെറുപ്പക്കാരന്‍, അയാളുടെ ജീവിതത്തിലെ വിചിത്രമായ ചില സംഗതികള്‍ ഇടയ്‌ക്കൊക്കെ എന്നോടു പറയാറുണ്ടായിരുന്നു.
ഫിനാന്‍സിലും മാനേജ്‌മെൻറ്​ വിഷയങ്ങളിലും ഗവേഷണം ചെയ്തിരുന്ന ആളുകള്‍ സന്ദര്‍ശിക്കുന്ന ഏറെക്കുറെ ഒഴിഞ്ഞ ഒരിടമായിരുന്നു ആ ലൈബ്രറി. ചില വിദേശമാസികകളും അപൂര്‍വ്വമായി മാത്രം ഉണ്ടാവാറുള്ള കഥ, നോവല്‍ പുസ്തകങ്ങളും തിരക്കി ചില വൈകുന്നേരങ്ങളില്‍ ഞാനവിടെ പോകാറുണ്ട്. ഏതാണ്ട് എട്ടുമണിയോടെ ലൈബ്രറി അടയ്ക്കും. ആ സമയമാവുമ്പോഴേക്കും മിക്കവാറും ഞങ്ങള്‍ മാത്രമേ അവിടെയുണ്ടാവാറുള്ളൂ.
അങ്ങനെ അപൂര്‍വ്വം അവസരങ്ങളിലാണ് അയാള്‍ തന്റെ ജീവിതം പറയുന്നത് - അതും ഏതെങ്കിലും ചില സന്ദര്‍ഭങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട്.  ഉദാഹരണത്തിന്, ഒരു ദിവസം കുറച്ച് ഉയരമുള്ള ഒരു പുസ്തകത്തട്ടില്‍ നിന്ന്​ എനിക്ക് ആവശ്യമുള്ള ഒരു ജേണലിന്റെ പഴയ പ്രതി അയാള്‍ എടുത്തുതന്നു. വളരെ പ്രയാസപ്പെട്ട്, വീതികുറഞ്ഞ ഒരു ഭിത്തിയിലൂടെ പതുക്കെ, ഒറ്റക്കാലില്‍ നടന്നാണ് അജ്മല്‍ ആ പുസ്തകത്തിനടുത്തെത്തിയത്.

"ഏയ്, അജ്മല്‍. വേണ്ട, വേണ്ട'; ഞാന്‍ അയാളെ വിളിച്ചു, "താഴെ വീഴും.'
"വീഴില്ല,' അയാള്‍ എന്നെ നോക്കാതെ പറഞ്ഞു. "എനിക്കിതു പ്രാക്ടീസുള്ളതാ.'
"അതെന്താ നിങ്ങള്‍ സര്‍ക്കസ്സിലായിരുന്നോ?'; ഞാന്‍ പരിഹസിച്ചു.
"ആയിരുന്നു'; പുസ്തകവും എടുത്തുകൊണ്ടു താഴേക്കു ചാടുന്നതിനിടയില്‍ അജ്മല്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.
കുറെ നാളായി തിരഞ്ഞുകൊണ്ടിരുന്ന ആ ജേണല്‍ കിട്ടിയ ആഹ്ലാദത്തില്‍ ഞാനും ചിരിച്ചു.

SANTHOSH

"തമാശ പറഞ്ഞതല്ലാ, കേട്ടോ.' പുസ്തകം തരുന്നത് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തുന്നതിനിടയില്‍ അയാള്‍ പറഞ്ഞു; "എന്റെ ഉപ്പ തെരുവുസര്‍ക്കസ്സുകാരനായിരുന്നു. വലിച്ചുകെട്ടിയ ഒരു കയറിലൂടെ നടന്ന് അഭ്യാസങ്ങള്‍ കാണിക്കുമായിരുന്നു. ഇടയ്ക്ക് ഞങ്ങള്‍ കുട്ടികളും ഉപ്പയെ സഹായിക്കാന്‍ പോകും. അങ്ങനെ പഠിച്ചതാണ് ഇതെല്ലാം.' 
"അമ്പോ!' എനിക്കു അത്ഭുതം തോന്നി. ആദ്യമായിട്ടാണ് ഒരു സര്‍ക്കസ്സുകാരനെ ഇത്രയും അടുത്തു കാണുന്നത്.
"ഉപ്പ ഒരു സംഭവമായിരുന്നു. കത്തിച്ച ടയറിന്റെ ഇടയിലൂടെ ചാടുക, ഒറ്റച്ചക്രത്തില്‍ സൈക്കിളോട്ടുക, തലമുടിയില്‍ കയറുകെട്ടി വലിയ ഭാരം കയറ്റിയ ഒരു തള്ളുവണ്ടി വലിക്കുക: ഒക്കെ പുള്ളിക്കു നിസ്സാരമാണ്.'
"എന്നിട്ടിപ്പോള്‍ എന്താ പരിപാടി?'
"ഒരു ചാട്ടം പിഴച്ചു. സര്‍ക്കസ്സുകാര്‍ക്കു പറഞ്ഞിട്ടുള്ളതാ. വീണു. മുടന്തായി.'

മറ്റുതൊഴിലുകള്‍ പോലെയല്ല സര്‍ക്കസ്​. പിഴവുകള്‍ പിന്നീടു തിരുത്താമെന്നുവച്ചാല്‍ സാധിക്കില്ല.

"ഉപ്പയ്ക്കു ശരീരത്തിനേക്കാള്‍ മനസ്സിനായിരുന്നു കൂടുതല്‍ മുറിവ്. കാഞ്ഞ അഭ്യാസിയായിരുന്നിട്ടും വീണു പരിക്കേറ്റുപോയത് വലിയ ക്ഷീണമായി. ആളുകളെ കാണുമ്പോള്‍ തല കുനിച്ചായി നടത്തം.' 
"പിന്നെ സര്‍ക്കസ്സു വിട്ടു അല്ലേ?'
"തെരുവിലെ സര്‍ക്കസ്സു വിട്ടു എന്നേ പറയാനാവൂ'; അജ്മല്‍ എന്റെ മുഖത്തേക്കു നോക്കി.
"കാലു വയ്യാത്തവരെ വേറെ വല്ല സര്‍ക്കസ്സിലും ചേര്‍ക്കുമോ?'; എനിക്കു മനസ്സിലായില്ല. 
"ഏയ്, സര്‍ക്കസിലല്ല. ജീവിതം തുടര്‍ന്നു. പിന്നെ ഒന്നാലോചിച്ചാല്‍, അതിനേക്കാള്‍ വലിയൊരു സര്‍ക്കസുണ്ടോ?', അയാള്‍ ഉറക്കെച്ചിരിച്ചു.

പലതരം പണികള്‍ ചെയ്താണ് അജ്മല്‍ ഇവിടെയെത്തിയത്. അതില്‍ പെയിന്റു പണി മുതല്‍ ലാടവൈദ്യം വരെയുണ്ട്. ഇടയ്ക്കിടെ അയാള്‍ ഓരോ ജോലിയിലേയും രസകരമായ ചില കാര്യങ്ങള്‍ പറയും. സ്വന്തം ദുരിതങ്ങള്‍ വിവരിക്കുമ്പോള്‍ പൊട്ടിച്ചിരിക്കും. എല്ലാം കേള്‍ക്കുമ്പോള്‍ ജീവിതം വലിയൊരു അസംബന്ധമാണെന്നു തോന്നുമായിരുന്നു.

ലൈബ്രറി ജോലിയില്‍ ഒരു പരിചയവുമില്ലാതിരുന്നിട്ടും കുറഞ്ഞസമയം കൊണ്ടുതന്നെ അയാള്‍ വലിയ മികവു കാണിച്ചു. ചെറിയ ഒരു ഡിപ്ലോമയോ മറ്റോ ഈവനിംഗ് ക്ലാസ്സില്‍ പോയി നേടിയെടുത്തു. പക്ഷേ, അതൊക്കെയായിട്ടും അജ്മലിനെ സ്ഥിരമാക്കിയിട്ടില്ല. ആഗസ്തില്‍ കാലാവധി തീര്‍ന്ന് അയാള്‍ക്കു പുറത്തുപോകേണ്ടിവന്നേക്കാം. ലൈബ്രറിയില്‍ വരുന്നവരോടൊക്കെ അയാള്‍ തന്റെ കാര്യം ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കും. ആരെങ്കിലും ഡയറക്ടറോട് പറഞ്ഞ് ജോലി സ്ഥിരമാക്കിക്കിട്ടിയാല്‍ നന്നായിരുന്നു. നോക്കട്ടെ, എല്ലാവരും പറയും. ആരെങ്കിലും അതു കാര്യമായിട്ടെടുത്തിട്ടുണ്ടോ എന്നറിഞ്ഞുകൂടാ.

"ഈ ജോലി പോയാല്‍ ഇനി വേറെയെങ്ങും പോകാനില്ല. സര്‍ക്കസ്സിലൊക്കെ ഇപ്പോള്‍ വലിയ മത്സരമാണ്',  അയാള്‍ ഒരിക്കല്‍ തമാശമട്ടില്‍ പറഞ്ഞു. 

***

അതിനുശേഷം ഒരു ദിവസം,  ഞങ്ങള്‍ മൂന്നുപേര്‍ - സന്ദീപ് വൈഷ്ണവ്, ഇമ്രാന്‍ അജ്മല്‍, പിന്നെ ഞാന്‍ - മുമ്പു ഞങ്ങളുടെയൊപ്പം ജോലി ചെയ്തിരുന്ന അഭയ്കുമാര്‍ പട്‌നായിക് എന്ന പഴയ സഹപ്രവര്‍ത്തകന്റെ ഫ്‌ളാറ്റില്‍ ഇരിക്കുകയായിരുന്നു. മുംബൈ പൂനെ ഹൈവേയുടെ സമീപം കാലെവാഡി എന്നൊരു സ്ഥലത്ത് ഒരല്പം ഉള്ളിലേക്കു മാറിയിട്ടായിരുന്നു അത്. വൈകുന്നേരം ഏഴുമണി നേരമായിട്ടുണ്ട്. പക്ഷേ, പുറത്തു വെളിച്ചമുള്ളതുകൊണ്ട് അത്ര തോന്നുകയില്ല. ഫ്‌ളാറ്റിനു തൊട്ടടുത്തായിട്ടാണ് ഞങ്ങളുടെ കുട്ടികള്‍ പഠിച്ചിരുന്ന ബ്ലോസം പബ്ലിക് സ്‌കൂള്‍. സ്‌കൂളില്‍ നിന്നുള്ള കൊട്ടും പാട്ടുമെല്ലാം മൂന്നാം നിലയിലുള്ള ഈ ഫ്‌ളാറ്റിലിരുന്നാല്‍ വ്യക്തമായി കേള്‍ക്കാം. 

അന്ന് അവിടെ ആനിവേഴ്‌സറി ദിവസമായിരുന്നു.

SANTHOSH

രാവിലെ മുതല്‍ കുട്ടികളുടെ പാട്ടും ഡാന്‍സും നാടകവുമെല്ലാം നടക്കുന്നു.
അവിടെ പഠിക്കുന്ന കുട്ടികളെല്ലാവരും ഒരു ഇനത്തിലെങ്കിലും പങ്കെടുക്കണം എന്നു നിര്‍ബ്ബന്ധമുള്ളതുകൊണ്ട് പരിപാടികളുടെ എണ്ണം കൂടുതലാണ്. എല്ലാം കഴിഞ്ഞിട്ടേ കുട്ടികളെ പുറത്തേക്കു വിടൂ. അക്കാര്യത്തിലുമുണ്ട് വലിയ നിര്‍ബ്ബന്ധം. അതിനിനി എത്ര നേരം പിടിക്കും എന്നറിഞ്ഞുകൂടാ. ഏതായാലും ഇങ്ങനെ വൈകുന്നതിന്റെ കാര്യം സൂചിപ്പിച്ചപ്പോള്‍ത്തന്നെ കുട്ടികളെ സ്ഥിരമായി കൊണ്ടുപോയിരുന്ന ഓട്ടോറിക്ഷക്കാരും ജീപ്പുകാരുമൊക്കെ ഓരോരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് ഒഴിഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേര്‍ന്ന് ഒരാളുടെ കാറില്‍ സ്‌കൂളില്‍ ചെന്നു കുട്ടികളെ കൂട്ടിക്കൊണ്ടുവരാം എന്നു തീരുമാനിച്ചത്. അവിടെ ചെന്നപ്പോള്‍ പുറത്തു നിറയെ വാഹനങ്ങള്‍ കണ്ടു. പാര്‍ക്കിംഗിനു സ്ഥലം കിട്ടാതെവന്നപ്പോള്‍ ഒന്നുരണ്ടു തവണ സ്‌കൂളിനെ വലംവച്ചു. ഒരു രക്ഷയുമില്ല. ഓഡിറ്റോറിയത്തില്‍ ഇടമില്ലാത്തതുകൊണ്ടോ എന്തോ, രക്ഷിതാക്കളില്‍ കുറേ പേര്‍ കലാപരിപാടികള്‍ ഇപ്പോള്‍ തീരും എന്നു പ്രതീക്ഷിച്ചുകൊണ്ട് പുറത്തു കാത്തുനില്പുണ്ടായിരുന്നു. സ്‌കൂളിനകത്തുനിന്നും അപ്പോള്‍ കൊച്ചുകുട്ടികളുടെ ഒരു സംഘഗാനം കേട്ടു. ഗിറ്റാറിന്റെയും ഡ്രമ്മിന്റെയും വലിയ ഒച്ചകളെ മറികടക്കാനാവാത്തതുകൊണ്ട് അവര്‍ ഏതു ഗാനമാണ് പാടുന്നതെന്ന് മനസ്സിലാക്കാന്‍ പ്രയാസമായിരുന്നു. തങ്ങളുടെ മക്കളുടെ ശബ്ദം അതിനിടയില്‍ നിന്നും വേര്‍തിരിച്ചെടുക്കാനാവുമോ എന്നു വിചാരിച്ചുകൊണ്ടാവണം, പുറത്തുള്ള മാതാപിതാക്കള്‍ കാതുകൂര്‍പ്പിച്ച് വലിയ ശ്രദ്ധയോടെ  സ്‌കൂളിന്റെ വശത്തേക്കു തിരിഞ്ഞുനില്ക്കുന്നതുകണ്ടു. 

"അഭയ് സാറിന്റെ ഫ്‌ളാറ്റ് ഇതിനടുത്തല്ലേ? നമുക്കൊന്നു പോയി നോക്കിയാലോ?', ഇമ്രാന്‍ അജ്മല്‍ ചോദിച്ചു. ആ ഫ്‌ളാറ്റിനു താഴെ പാര്‍ക്കു ചെയ്യാന്‍ കഴിഞ്ഞാല്‍ സ്‌കൂള്‍ വിടുമ്പോള്‍ വന്നു കുട്ടികളെ കൂട്ടാന്‍ പ്രയാസമില്ല. 

"ആരേയും തള്ളിക്കളയാന്‍ പാടില്ലെന്നു പറയുന്നത് എത്ര സത്യം!' ഞാന്‍ പറഞ്ഞു. "പോയിപ്പോയി അഭയനെക്കൊണ്ടുപോലും പ്രയോജനമുണ്ടെന്നായി.'  അയാള്‍ സ്‌കൂളിനടുത്താണ് താമസിക്കുന്നത് എന്ന കാര്യം ഇപ്പോള്‍ ഓര്‍മ്മിച്ചതിന് അജ്മലിനെ ഞങ്ങള്‍ രണ്ടുപേരും അഭിനന്ദിച്ചു. 
"അഭയ് സാര്‍ ഡയറക്ടറോട് എന്റെ കാര്യം പറയാമെന്നു സമ്മതിച്ചിട്ടുണ്ട്. അതും ഒന്നോര്‍മ്മിപ്പിക്കാമല്ലോ.' അയാള്‍ പറഞ്ഞു.
"അങ്ങേരു പറഞ്ഞാല്‍ ഡയറക്ടര്‍ കേള്‍ക്കുമോ?' സന്ദീപ് സംശയിച്ചു. 
"പോയാല്‍ ഒരു വാക്കല്ലേ,' ഞാന്‍ പറഞ്ഞു. 

അജ്മലിന്റെ കുട്ടി തീരെ ചെറിയ ക്ലാസ്സിലാണ് പഠിക്കുന്നത്. കരാറിന്റെ സമയം തീരാറായി എന്നുണ്ടെങ്കിലും ജോലി സ്ഥിരമാവും എന്നൊരു പ്രതീക്ഷയില്‍ അയാള്‍ കുടുംബത്തെ കൂട്ടിക്കൊണ്ടുവന്ന് വാടകവീടെടുത്തു താമസിക്കുകയാണ്. 

ഈ അഭയ് കുമാര്‍ പട്‌നായിക് രണ്ടു വര്‍ഷം മുന്നേ റിട്ടയര്‍ ചെയ്തിരുന്നു. അയാള്‍ തിരിച്ചു ഭുവനേശ്വറിലേക്കു പോയില്ല. അങ്ങനെയായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. പക്ഷേ അയാളുടെ ഭാര്യ വീട്ടില്‍ത്തന്നെ കുറച്ചുപേര്‍ക്ക് മ്യൂസിക് ക്ലാസ്സുകളെടുത്തിരുന്നു. അങ്ങനെയിരിക്കെ, ഭര്‍ത്താവിന്റെ റിട്ടയര്‍മെൻറിനു തൊട്ടുമുമ്പ് ബ്ലോസം സ്‌കൂളിലെ പഴയ സംഗീതാദ്ധ്യാപിക വിട്ടുപോയപ്പോള്‍ അവര്‍ക്ക് അവിടെ ജോലി കിട്ടി. എന്നാല്‍പ്പിന്നെ സ്‌കൂളിനു മുമ്പില്‍ത്തന്നെ ഒരു ഫ്‌ളാറ്റുവാങ്ങി താമസിക്കാം എന്ന് അഭയ് വിചാരിച്ചു. അതൊരു കെണിയായിപ്പോയി എന്ന് കാണുമ്പോഴെല്ലാം അയാള്‍ പറയും. ഇടയ്ക്കിടെ ഭാര്യ സ്‌കൂളില്‍ നിന്നു വന്നു കാര്യങ്ങള്‍ അന്വേഷിക്കുന്നു. "അങ്ങനെയാണ് പുറത്തേക്കു പറയുന്നതെങ്കിലും ചാരപ്രവര്‍ത്തനമാണ് സംഗതി. പകല്‍ കുടിക്കുന്നുണ്ടോ എന്നുള്ള പരിശോധനയാണ്.' അയാള്‍ വിശദീകരിക്കും. മുമ്പും ഭാര്യയെക്കുറിച്ചു ദുഷിച്ചുപറയുന്നതു കേട്ടിട്ടുള്ളതുകൊണ്ട് ആരും അയാള്‍ പറയുന്നതു ഗൗനിക്കാറില്ലായിരുന്നു.

"കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതിനെ മറികടക്കാന്‍ മനുഷ്യര്‍ ശ്രമിക്കും', ഏറ്റവും ഒടുവില്‍ കണ്ടപ്പോള്‍ പട്‌നായിക് പറഞ്ഞു; "അങ്ങനെയാണ് ഞാന്‍ ഇംഗ്ലീഷ് ഭാഷ കൂടുതല്‍ പഠിക്കാന്‍ തീരുമാനിച്ചത്.'
അതെനിക്കു മനസ്സിലായില്ല.
എന്നാല്‍ പട്‌നായിക്കിന്റെ ഭാഷാപഠനം വളരെ ലളിതമായിരുന്നു.
പുസ്തകത്തട്ടിലെ തടിച്ച ഇംഗ്ലീഷ് നിഘണ്ടുക്കള്‍ക്കു പിന്നില്‍ കുപ്പിയും വെള്ളവും കരുതും. അതുകൊണ്ടുതന്നെ ഇടയ്ക്കിടെ വാക്കുകളുടെ അര്‍ത്ഥത്തേയും പ്രയോഗത്തേയും കുറിച്ചു സംശയം വരും. 
"ഇതു വെറും മദ്യപാനമല്ല, ട്രൂലി റെസ്‌പോണ്‍സിബിള്‍ ഡ്രിങ്കിംഗ്', ഓരോ സ്മാള്‍ കഴിക്കുമ്പോഴും ഒരു വാക്കെങ്കിലും പഠിച്ചിരിക്കണം എന്നു നിര്‍ബ്ബന്ധമാണ്. അക്കാര്യത്തില്‍ അയാള്‍ വെള്ളം ചേര്‍ക്കാറില്ല. 

അതേസമയം, വെറുമൊരു മദ്യപന്‍ മാത്രമായിരുന്നില്ല, അഭയ്.
ലഹരിയെക്കുറിച്ച് അഗാധമായ അറിവുള്ളയാളുമായിരുന്നു.
വിവിധയിനം മദ്യങ്ങള്‍, അവയുടെ പാകം, പഴക്കം, നിര്‍മ്മാണം, രുചികള്‍, ഉപയോഗിക്കുന്ന വിധം എന്നിവയെക്കുറിച്ചെല്ലാം അയാള്‍ക്കു വേണമെങ്കില്‍ ഒരു ഗ്രന്ഥം തന്നെ രചിക്കാന്‍ പോന്നത്ര വിവരമുണ്ടായിരുന്നു. ഒരിക്കല്‍, അയാള്‍ മുമ്പു താമസിച്ചിരുന്ന വീട്ടില്‍ പോയപ്പോള്‍ മദ്യത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു വലിയ പുസ്തകം അഭയ് പട്‌നായിക് എനിക്കു കാണിച്ചുതന്നു.
പോയൊരു നൂറ്റാണ്ടിലിറങ്ങിയ ബൈബിള്‍ പോലെ തുകല്‍ച്ചട്ടയിട്ട് സൂക്ഷിച്ചിട്ടുള്ള നല്ല കനമുള്ള ഒരു ഗ്രന്ഥം. അതിനുള്ളില്‍ നിരവധി പെയിന്റിംഗുകള്‍, വിവരണങ്ങള്‍. പ്രാചീനകാലത്ത് മദ്യം വാറ്റാന്‍ വേണ്ടുന്ന പാത്രങ്ങളും ഉപകരണങ്ങളും കുഴലുകളും, വാറ്റിയ ദ്രാവകങ്ങള്‍ സൂക്ഷിക്കാനുപയോഗിച്ചിരുന്ന വലിയ ഭരണികള്‍, പകര്‍ത്തിയെടുക്കാനുപയോഗിക്കുന്ന കോപ്പകള്‍; എല്ലാം ആ പുസ്തകത്തിലുണ്ടായിരുന്നു. 

"ഭാര്യക്ക് ഞാന്‍ കുടിക്കുന്നത് പണ്ടേ ഇഷ്ടമല്ല', അഭയ് പട്‌നായിക് തുകല്‍ച്ചട്ടയിട്ട പുസ്തകം പകുത്തു കാണിച്ചുതരുന്നതിനിടയില്‍ എന്നോടു പറഞ്ഞു.
"എല്ലാ ഭാര്യമാരും അങ്ങനെത്തന്നെയല്ലേ?', ഞാന്‍ ചോദിച്ചു.

SANTHOSH

"അങ്ങനെയല്ല ഇവിടെ. വാസ്തവത്തില്‍ ഞാന്‍ കുടിച്ചു മിണ്ടാതിരിക്കുകയാണെങ്കില്‍ അവള്‍ക്കു പ്രശ്‌നമില്ല. പക്ഷേ, ഞാന്‍ രണ്ടെണ്ണം അടിച്ചാല്‍ അവളുടെ പാട്ടിലെ രാഗങ്ങള്‍ തെറ്റുന്നതും താളം പിഴയ്ക്കുന്നതുമെല്ലാം ഉറക്കെ വിളിച്ചുപറയും. മദ്യം നമ്മളെ സത്യസന്ധരാക്കുമല്ലോ. അതാണ് ഞങ്ങള്‍ തമ്മിലുള്ള വഴക്ക്',  പിന്നെ ഒരു രഹസ്യം പറയുന്നതുപോലെ അഭയ് ശബ്ദം കുറച്ച് എന്നോടു പറഞ്ഞു. "നിങ്ങളോടായതുകൊണ്ടു പറയുകയാണു കേട്ടോ, ഇത്രയും മോശമായി ഗസലുകള്‍ പാടുന്ന ഒരു സ്ത്രീയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല. ഭാര്യയാണെന്നു വച്ചിട്ട് കാര്യം പറയാതിരിക്കുന്നതെങ്ങനെ?'
"മാഡത്തിനു പുറത്തു നല്ല പേരാണല്ലോ', ഒരിക്കല്‍ ഞാന്‍ ചോദിച്ചു.
"പുറത്തുമുഴുവന്‍ മണ്ടന്മാരാണ് എന്നു മാത്രമാണ് അപ്പറഞ്ഞതിന്റെയര്‍ത്ഥം', അഭയ് പരിഹാസത്തോടെ എന്നെ നോക്കി. 

"പെണ്ണുകാണാന്‍ ചെന്നപ്പോള്‍ അവളുടെ തന്ത ചോദിച്ചതാ,  പുത്രിയെക്കൊണ്ട് ഒരു പാട്ടു പാടിക്കണോ എന്ന്. അവിടെ അങ്ങനെയൊരു സമ്പ്രദായമുണ്ടു പോലും. ഞാനൊരു മര്യാദയുടെ പേരില്‍ വേണ്ടെന്നു പറഞ്ഞു. അന്നു പാടിച്ചിരുന്നെങ്കില്‍ എന്റെ ജീവിതം തന്നെ രക്ഷപ്പെട്ടുപോയേനേ. എന്തു തോന്നുന്നു?' 
പ്രത്യേകിച്ച് ഒന്നും തോന്നാത്തതുകൊണ്ട് ഞാന്‍ മറുപടി പറഞ്ഞില്ല.

ഞങ്ങള്‍ കാര്‍ വെളിയില്‍ മതിലിന്റെ ഓരം ചേര്‍ത്തിട്ട് അഭയ് കുമാറിന്റെ ഫ്‌ളാറ്റിലേക്കു ചെന്നു. ഭാഗ്യത്തിന് അയാള്‍ അവിടെത്തന്നെയുണ്ടായിരുന്നു. കുറേ നാള്‍ക്കു ശേഷം കണ്ടതിന്റെ ആഹ്ലാദത്തില്‍ അയാള്‍ എല്ലാവരേയും ആലിംഗനം ചെയ്തു സ്വീകരിച്ചു. അത്രനാളും അവിടെ വരാത്തതിന് തെറി വിളിച്ചു.

"അഭയ് സാര്‍ ഏതു സമയവും പാട്ടുകേള്‍ക്കുകയാണോ?', അയാളുടെ ചെവിയിലെ ഇയര്‍ ഫോണ്‍ കണ്ടിട്ടാവണം, സന്ദീപ് വൈഷ്ണവ് തിരക്കി. ചോദ്യം കേള്‍ക്കാത്തതു കൊണ്ട് അഭയ് ഇയര്‍ ഫോണുകള്‍ ഊരി അയാളെ നോക്കി. സന്ദീപ് ചോദ്യം ആവര്‍ത്തിച്ചു.

"ഹഹഹ, ഇതു പാട്ടുകേള്‍ക്കാതിരിക്കാനുള്ള സൂത്രമാണ്', അഭയ് ചിരിച്ചു. അതു ശരിയായിരുന്നു. ആ ഇയര്‍ ഫോണുകള്‍ വെറുതെ ചെവിയില്‍ തിരുകിവച്ചിരിക്കുകയായിരുന്നു. ഫോണുമായി ഘടിപ്പിച്ചിരുന്നില്ല.
"കുട്ടികളുടെ പാട്ടല്ലേ, കുറച്ചു കേട്ടാലെന്താ കുഴപ്പം?', സന്ദീപ് ചോദിച്ചു.
"അതില്‍ പ്രശ്‌നമുണ്ടായിട്ടല്ല. ഇടയ്ക്കിടെ അവരുടെ മ്യൂസിക് ടീച്ചര്‍ കൂടി പാടുന്നുണ്ട്. അപ്പോള്‍പ്പിന്നെ ഞാന്‍ നോക്കിയിട്ട് ഇതേ ഒരു വഴി കണ്ടുള്ളൂ.' 

ഞങ്ങള്‍ മൂന്നുപേരും ജനാലയുടെ അടുത്തുചെന്ന് പുറത്തേക്കു നോക്കി. അപാര്‍ട്‌മെന്റിലെ മുന്‍ഭാഗത്തെ കെട്ടിടം സ്‌കൂളിന്റെ കാഴ്ചയെ മറയ്ക്കുന്നുണ്ടെങ്കിലും ശബ്ദത്തിനു തടസ്സമില്ലായിരുന്നു.

"അഭയ് സാറിന്റെ ഇംഗ്ലീഷ് പഠനം പുരോഗമിക്കുന്നുണ്ടോ?',  ഞാന്‍ ചോദിച്ചു. അജ്മലിനും സന്ദീപിനും അതു മനസ്സിലായില്ലെന്നു തോന്നുന്നു.
"വയോജനവിദ്യാഭ്യാസം നിലച്ചു', പട്‌നായിക് പറഞ്ഞു; "ഇനി നിങ്ങള്‍ വലിയ സായിപ്പാവാനൊന്നും പോകേണ്ടെന്നു പറഞ്ഞുകൊണ്ട് ഭാര്യ ആ ഡിക്ഷനറികള്‍ വലിച്ചു നിലത്തേക്കിട്ടു. മഹത്തായ മെറിയം വെബ്സ്റ്ററിന്റെ നിഘണ്ടുവിനെക്കുറിച്ച് അവള്‍ക്കെന്തറിയാം?'
"വേറെ ഒന്നും കണ്ടുപിടിച്ചില്ലേ?'
"ഒപ്പം രണ്ടുകുപ്പികളും ഉണ്ടായിരുന്നു. സ്ംഗിള്‍ മാള്‍ട്ട് വിസ്‌ക്കികള്‍. അതു ഞാന്‍ ക്ഷമിച്ചു. ഒരു കൊലാറ്റരല്‍ ഡാമേജ് എന്ന നിലയ്ക്ക്.'

ഞങ്ങളെ അവിടെ ഇരുത്തിയ ശേഷം അയാള്‍ ഉള്ളിലേക്കു പോയി. അകത്തുനിന്നും എന്തൊക്കെയോ വലിച്ചുപുറത്തേക്കിടുന്നതിന്റെ ഒച്ച കേട്ടു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വിചിത്രമായ ഒരാകൃതിയിലുള്ള ഒരു മദ്യക്കുപ്പി എടുത്തുകൊണ്ടുവന്നു. "കണ്ടോ, പുതിയ ഇറക്കുമതി. ഒരു ചങ്ങാതി സിംഗപ്പൂരു വഴി വന്നപ്പോ കൊണ്ടുവന്നതാ. രണ്ടു മാസമായി. വച്ച സ്ഥലത്തു നോക്കുമ്പോള്‍ കാണാനില്ല. ഒളിപ്പിച്ചു വച്ചതാവും. ഇന്ന് ആനിവേഴ്‌സറിയായതുകൊണ്ട് ആകെയൊന്നു പരിശോധിക്കാനുള്ള സമയം കിട്ടി. ഏതായാലും നിങ്ങള്‍ക്കു ഭാഗ്യമുണ്ട്. '

"ഔ, എന്തൊരു ഷേപ്പ്! പക്ഷേ, ഞാന്‍ എങ്ങനെ കഴിക്കും?', കുപ്പിയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് സന്ദീപ് ചോദിച്ചു.
"തിരിച്ചു കാറോടിക്കേണ്ടേ? '
"എന്തിന്? നിങ്ങളൊക്കെ ഇന്നിവിടെ താമസിച്ചോ! കാലത്തെണീറ്റു പോകാം.', അഭയ് പട്‌നായിക് നിര്‍ദ്ദേശിച്ചു.
"അതു പറ്റില്ല. ഞങ്ങള്‍ക്കു മക്കളെ തിരിച്ചു കൊണ്ടാക്കണം',  ഞാന്‍ പറഞ്ഞു.
"വണ്ടി ഞാനോടിച്ചേക്കാം.' അജ്മല്‍ പറഞ്ഞു. അയാള്‍ മുമ്പു ടാക്‌സിയോടിച്ചിരുന്ന കാര്യം പറഞ്ഞിട്ടുള്ളത് ഞാനോര്‍ത്തു.
"അപ്പോ നീ കഴിക്കുന്നില്ലേ?', പട്‌നായിക് ചോദിച്ചു.
"ഇല്ല സര്‍. ഇതുവരെ കഴിച്ചിട്ടില്ല.'
"ങേ! അതുകൊള്ളാം. ആട്ടേ, നിന്റെ ജോലിക്കാര്യം എന്തായി?'
"അതു സാറിനോടു പറയാമെന്നുവച്ചിട്ടാണ് അയാള്‍ വന്നിരിക്കുന്നത്', ഞാന്‍ പറഞ്ഞു.
"ശരിയാക്കാം. പക്ഷേ, ജോലി സ്ഥിരമായാല്‍ പിന്നെ കുറേശ്ശേ കഴിക്കണം', മൂന്നു ഗ്ലാസ്സുകളിലേക്ക് മദ്യം പകര്‍ന്നുകൊണ്ട് പട്‌നായിക് ഉപദേശിച്ചു. പിന്നെ ഒഴിച്ച അളവുകള്‍ കൃത്യമല്ലേ എന്ന് ഒരല്പം മാറിനിന്നു പരിശോധിച്ചു. 

അപ്പോള്‍ സ്‌കൂളില്‍ നിന്നും വരുന്ന സംഗീതം കുറച്ച് ഉച്ചത്തിലായി. തപ്പുവാദ്യങ്ങളുടെ അകമ്പടിയുള്ള ഒരു നാടന്‍ പാട്ടാണെന്നു തോന്നി. മുതിര്‍ന്നവരുടെ ശബ്ദമാണ്, അധ്യാപകരായിരിക്കണം. അഭയ്കുമാര്‍ പട്‌നായിക് മദ്യത്തിന്റെ രുചി നോക്കിയ ശേഷം പതുക്കെ തന്റെ ഇയര്‍ ഫോണെടുത്ത് വീണ്ടും ചെവിയില്‍ തിരുകുന്നതായി ഭാവിച്ചു. എല്ലാവരും ചിരിച്ചു.
"ഓ! എനിക്കു മടുത്തു. നിങ്ങളാര്‍ക്കെങ്കിലും ഈ ഫ്‌ളാറ്റു വേണമെങ്കില്‍ തരാം. പാതിവില തന്നാല്‍ മതി.' അയാള്‍ പറഞ്ഞു.
മദ്യപിക്കുന്നതിന്റെ തിരക്കിലായതുകൊണ്ട് ആരും മിണ്ടിയില്ല. 

"ഒന്നാലോചിച്ചാല്‍ അവളുടെ കുഴപ്പമല്ല. ഇത്തരം സംഗതികളൊക്കെ നല്ല ഗുരുക്കന്മാരില്‍ നിന്നും വേണം പഠിക്കാന്‍....'  എന്തോ ആലോചിച്ച് പട്‌നായിക് ഇടയ്ക്കുവച്ചു നിര്‍ത്തി.
"മാഡത്തിന്റെ ഗുരു വലിയൊരാളല്ലേ?' അക്വാഗാഡില്‍ നിന്നും ഒരു ഗ്ലാസ് വെള്ളം എടുത്തുകുടിക്കുന്നതിനിടയില്‍ അജ്മല്‍ ചോദിച്ചു. "ലൈബ്രറിയില്‍ അദ്ദേഹത്തെപ്പറ്റി ഒരു പുസ്തകമുണ്ട്.'
പട്‌നായിക് അതു കേട്ടില്ലെന്നു നടിച്ചു. 

അല്പം കഴിഞ്ഞപ്പോള്‍ അജ്മല്‍ ടോയ്‌ലറ്റിലേക്കു പോയി. പട്‌നായിക് എന്തോ ഉറപ്പുവരുത്താനെന്നോണം വിളിച്ചുചോദിച്ചു. "വാഷ്‌റൂമിലെ ലൈറ്റിന്റെ സ്വിച്ചു കണ്ടോ? പുറത്താണ്. ഇടത്തേ അറ്റത്തെ'. 
ഫ്‌ളഷ് ചെയ്യുന്നതിന്റെ ഒച്ച കേട്ടു.

പട്‌നായിക് പറഞ്ഞു: "അവന്‍ പറഞ്ഞതുകേട്ടില്ലേ? ഒരു വലിയ ഗുരു പോലും! ഏതോ മൊല്ലാക്കയാണ്. സൂഫിയോ സിദ്ധനോ എന്തോ. അയാള്‍ ഏതോ ദിവ്യനായിരുന്നുവെന്ന മട്ടിലാ ഇവന്മാരുടെ സംസാരം. ജപിച്ചുകെട്ടി പേടിമാറ്റുമെന്നോ, പ്രാര്‍ത്ഥിച്ചു രോഗം മാറ്റുമെന്നോ ഒക്കെ എന്റെ ഭാര്യയും ഓരോ വിടുവായത്തം പറയുന്നതു കേള്‍ക്കാം.' 

അജ്മല്‍ തിരിച്ചുവന്നു. 

"വിളക്കിന്റെ സ്വിച്ചു കണ്ടില്ലേ മോനേ?' പട്‌നായിക് സ്‌നേഹഭാവത്തില്‍ തിരക്കി. 
"അതു നോക്കിയില്ല.' അയാള്‍ പറഞ്ഞു. "അല്ലാതെത്തന്നെ വെളിച്ചമുണ്ടായിരുന്നല്ലോ.'

"ങാ, അപ്പോള്‍ നമ്മളെന്താ പറഞ്ഞുകൊണ്ടുവന്നത്? സംഗീതം. റൈറ്റ്. സംഗീതം ഒരു പ്രാര്‍ത്ഥനയാണെന്നാണ് ഞാന്‍ പറയുക. അതു നന്നാവണമെങ്കില്‍ സംസ്‌കൃതം പഠിക്കണം.' പട്‌നായിക് ഗൗരവത്തോടെ പറഞ്ഞു. ആ വിഷയത്തില്‍ വലിയ വിവരമില്ലാത്തതുകൊണ്ടാവും, ആരും ഒന്നും പറഞ്ഞില്ല. സംഭാഷണം വഴി മുട്ടിയതുപോലെ തോന്നി. 

"ഞാന്‍ പ്ലസ് ടു വരെ സംസ്‌കൃതം പഠിച്ചിട്ടുണ്ട്', സന്ദീപ് പറഞ്ഞു. 
"നിനക്ക് അതിന്റെ സംസ്‌കാരവും കാണും', അഭയ് ഒരിറക്കുകൂടി മദ്യം കഴിച്ചുകൊണ്ടു പറഞ്ഞു​; "ഏറ്റവും ആധുനികമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ പോലും സംസ്‌കൃതത്തിലാണ് എന്നാ ഞാന്‍ കേട്ടിട്ടുള്ളത്.'
"എവിടെ കേട്ടു?' ഞാന്‍ പെട്ടെന്നു ചോദിച്ചു. പിന്നെ അതു ചോദിക്കേണ്ടിയിരുന്നില്ലെന്നു തോന്നി. പട്‌നായിക്കിനോട് തര്‍ക്കിക്കാന്‍ പോയാല്‍ ഈ വൈകുന്നേരം കുളമാവും.
"അതു സത്യമാണ്', സന്ദീപ് എന്റെ നേര്‍ക്കു തിരിഞ്ഞുകൊണ്ടു ഗൗരവത്തോടെ പറഞ്ഞു. ‘അമേരിക്കയിലുള്ള എന്റെ കസിന്‍ ഗൂഗിളില്‍ ഒരു പ്രോഗ്രാമറാണ്. അവന്‍ അതിനേക്കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ എനിക്കയച്ചിരുന്നു. ഞാനതിന്റെ ലിങ്ക് ഫോര്‍വേഡു ചെയ്തു തരാം.' 
"ഒന്നല്ല, നൂറുനൂറ് ആര്‍ട്ടിക്കിളുകളുടെ ലിങ്ക് എന്റെയടുത്തുണ്ട്.' അഭയ് പറഞ്ഞു. "സംസ്‌കൃതം കൈവിട്ടുകളഞ്ഞതാണ് നമുക്കുപറ്റിയ വലിയ പിഴവ് എന്നു ഞാന്‍ പറയും.'
"അപ്പോള്‍ ഒരു സംസ്‌കൃത നിഘണ്ടു വാങ്ങി പരിശീലനം തുടങ്ങിയാലോ?' ഞാന്‍ ചോദിച്ചു.
"അയ്യോ! സംസ്‌കൃതം പഠിക്കുമ്പോള്‍ തമാശ പറ്റില്ല', പട്‌നായിക് എന്റെ നേര്‍ക്കുനോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു; "ദേവഭാഷയല്ലേ?'

എല്ലാവരും ആദ്യത്തെ പെഗ്ഗ് തീര്‍ത്ത ശേഷം അഭയ് പട്‌നായിക്ക് വീണ്ടും ഒഴിക്കുന്നതു ശ്രദ്ധിച്ചുകൊണ്ട് നിശ്ശബ്ദരായി ഇരുന്നു. ഇത്തവണ അയാള്‍ പഴയതുപോലെ അളവു കൃത്യമാക്കാന്‍ ശ്രമിക്കുന്നില്ലെന്നു തോന്നി. 

"ഓ! ഞാനെന്റെ ഫോണ്‍ കാറില്‍ മറന്നുവച്ചു', അജ്മല്‍ പറഞ്ഞു; "സന്ദീപ് സര്‍, ആ താക്കോലൊന്നു തരൂ.'

SANTHOSH

താക്കോല്‍ വാങ്ങി അയാള്‍ താഴേക്കു പോയി.

"പൊണ്ണനെപ്പോലെ വലുതായി എന്നേയുള്ളൂ. വിവരമില്ല.' പട്‌നായിക് അയാള്‍ പോകുന്നതു നോക്കിക്കൊണ്ടു പറഞ്ഞു. "മൊത്തത്തില്‍ ഇവന്മാരുടെ പ്രശ്‌നം അതാണ്.'
"എഡ്യുക്കേഷന്റെ പ്രശ്‌നമാണ്.' വിഷയം ഒന്നു തണുപ്പിക്കാനെന്നോണം സന്ദീപ് പറഞ്ഞു. 
"എന്താ എഡ്യുക്കേഷന്റെ പ്രശ്‌നം? ആരെങ്കിലും പഠിക്കണ്ടാ എന്നു തടയുന്നുണ്ടോ? "അഭയ് പട്‌നായിക് ചോദിച്ചു. 
"എല്ലാവരും മുഖ്യധാരയിലേക്ക് വരണം.' സന്ദീപ് പുറത്തേക്കു നോക്കിക്കൊണ്ടു കുറഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
"എന്നു പറഞ്ഞാല്‍ എന്താ, ആരെങ്കിലും പോയി കൊണ്ടുവരണോ?' അഭയ് ചിരിച്ചു. 
"കേരളത്തിലൊക്കെ എല്ലാവര്‍ക്കും വിദ്യാഭ്യാസമുണ്ട്.' ഞാന്‍ പറഞ്ഞു.
"ഹോ! കേരളം.' അയാള്‍ ഉറക്കെ ചിരിച്ചു. "മല്ലു ഹെല്‍! എ ഹോറിബിള്‍ പ്ലേസ്!' 
"ഗോഡ്‌സ് ഓണ്‍ കണ്ട്രിയെക്കുറിച്ചാണ് അഭയ് സാര്‍ ഇങ്ങനെ പറയുന്നത്!' സന്ദീപ് ചിരിച്ചു.  
"എന്തു ഗോഡ്‌സ് ഓണ്‍ കണ്ട്രി? നോണ്‍സെന്‍സ്! പാക്കിസ്ഥാന്‍ കളി ജയിച്ചാല്‍ മലയാളികള്‍ പടക്കം പൊട്ടിക്കും എന്നു ഞാന്‍ കേട്ടിട്ടുണ്ട്. ശരിയല്ലേ?'
"ശരിയല്ല.' ഞാന്‍ പറഞ്ഞു. 
"അതു ശരിയാണ്.' സന്ദീപ് വൈഷ്ണവ് ഉറപ്പിച്ചുപറഞ്ഞു. "എന്റെ കൈയ്യില്‍ അതിന്റെ വീഡിയോ ക്ലിപ്പുകളുണ്ട്. ഫോര്‍വേഡ് ചെയ്യാം.'
"സംഗതി കുറച്ചു കാടും വീടും വെള്ളക്കെട്ടുമൊക്കെയുണ്ട്. ശരിതന്നെ. അതുകൊണ്ടെന്താ! വന്നുവന്ന് പപ്പുമോനും പച്ചക്കൊടിയും മാത്രമായി. ഡോഗ്‌സ് ഓണ്‍ കണ്ട്രി!'

അപ്പോഴേക്കും അജ്മല്‍ വാതില്‍ തുറന്ന് അകത്തേക്കുവന്നു. പൊടുന്നനെ എല്ലാവരും നിശ്ശബ്ദരായി. ആരും മിണ്ടാതിരിക്കുന്നത് അജ്മലിന് അസ്വാഭാവികമായി തോന്നിയേക്കാം എന്നു തോന്നിയപ്പോള്‍ ഞാന്‍ വെറുതെ ചുമച്ചു.

പുറത്ത് ബ്ലോസം സ്‌കൂളില്‍ നിന്നും ഉറക്കെയുറക്കെ ആരൊക്കെയോ സംസാരിക്കുന്നതു കേട്ടു. ശ്രദ്ധിച്ചപ്പോള്‍ ഒരു നാടകം അരങ്ങേറുകയാണെന്നു മനസ്സിലായി. 

അജ്മലിന്റെ കൈയ്യില്‍ കടല വറുത്തതിന്റേയും മിക്‌സ്ചറിന്റേയും ചെറിയ പാക്കറ്റുകളുണ്ടായിരുന്നു. "വേറൊന്നും കിട്ടാനില്ല. കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്നിട്ടുള്ളവര്‍ എല്ലാം തിന്നുതീര്‍ത്തു.' അയാള്‍ പറഞ്ഞു.

"വെരി ഗുഡ്!'  കടലപ്പൊതി തുറന്നുകൊണ്ട് അഭയ് പട്‌നായിക് പറഞ്ഞു. സംസാരിക്കാന്‍ ഒരു വിഷയം കിട്ടിയതില്‍ എല്ലാവരും സന്തോഷിക്കുന്നതായി തോന്നി. 

"ഈ അജ്മല്‍ ഇല്ലേ, അവന്‍ കൊള്ളാം കേട്ടോ. അറിഞ്ഞു പെരുമാറാനറിയാം. നല്ല ബുദ്ധി, വിവരം ഒക്കെയുണ്ട്. കള്‍ച്ചേഡ്.' അയാള്‍ പറഞ്ഞു.

അജ്മല്‍ ചിരിയോടെ സോഫയില്‍ ഇരുന്നു. 

"ഞാനെന്താ അവനെ മദ്യപിക്കാന്‍ നിര്‍ബ്ബന്ധിക്കാതിരുന്നത്? ഹീയിസ് ഏന്‍ എക്‌സ്പഷ്ന്‍. ഏന്‍ ഓണറബിള്‍ എക്‌സപ്ഷന്‍. മുമ്പൊരിക്കല്‍ അവന്‍ വീട്ടില്‍ വന്നിരുന്നു. ഞാന്‍ ക്യാമ്പസിനടുത്തു താമസിക്കുന്ന സമയത്താണ്. എന്റെ ഭാര്യക്ക് ഏതോ സംഗീതപുസ്തകം കൊണ്ടുകൊടുക്കാന്‍ വന്നതാണ്. നീ ഓര്‍ക്കുന്നില്ലേ, അജ്മല്‍?'
അജ്മല്‍ തലയാട്ടി.
"ങാ, അന്ന് എന്റെ അമ്മ വീട്ടിലുണ്ട്. ഇവന്‍ പോയപ്പോ അമ്മ എന്നോടു ചോദിക്കുകയാ, ഏതാ ആ പയ്യന്‍? ബ്രാഹ്മണനാണോ എന്ന്? എന്താ കാരണം?'

എന്താണ് കാരണം എന്നു ഞങ്ങള്‍ക്കാര്‍ക്കും - അജ്മലിനു പോലും - മനസ്സിലായില്ല.

"അവനെ കണ്ടാലറിയാം. അതാണ് ആ എക്‌സപ്ഷന്‍. ചിക്കന്‍ വറുത്തുകൊടുത്തിട്ടും തൊട്ടില്ല. നിങ്ങള്‍ക്കറിയാമോ, ഹീയീസ് എ സ്ട്രിക്റ്റ് വെജിറ്റേറിയന്‍. ക്യാന്‍ യു ബിലീവിറ്റ്? സംശയമുണ്ടെങ്കില്‍ ചോദിച്ചുനോക്ക്.'
"നോണ്‍ കഴിച്ചാല്‍ ചെറിയൊരു അലര്‍ജിയുണ്ട്. അതുകൊണ്ടാ.' അജ്മല്‍ പറഞ്ഞു. 

ഗ്ലാസുകള്‍ നിറയുകയും ഒഴിയുകയും ചെയ്തുകൊണ്ടിരുന്നു. കടലയും മിക്‌സ്ചറും തീര്‍ന്നു. പുറത്തുനിന്നും മിമിക്രിയും പാട്ടും പ്രസംഗവും നാടകവും മാറിമാറിവന്നു. ഫ്‌ളാറ്റിനുള്ളില്‍ പരസ്പരമുള്ള സംഭാഷണങ്ങള്‍ ആരാണ് കേള്‍ക്കുന്നത്, പറയുന്നത് എന്നു തിരിച്ചറിയാനാവാതെ നാഥനില്ലാക്കളരി പോലെയായി. 

"ഏയ്, അജ്മല്‍.' അതിന്റെ ഇടവേളയില്‍ അഭയ് കുമാര്‍ പട്‌നായിക് വിളിച്ചു. ' ഒരു പാട്ടുപാട്. നീ നന്നായി പാടും എന്നെനിക്കറിയാം.'
"വരികളൊന്നും ഓര്‍മ്മയില്ല, സര്‍.' അജ്മല്‍ പറഞ്ഞു. 
"അതു സാരമില്ല. ഞങ്ങളൊക്കെ ഇവിടെയില്ലേ! നീ തുടങ്ങിക്കോ.'

"ബഹാരോം ഫൂല് ബര്‍സാവോ...' അജ്മല്‍ തുടങ്ങി. നല്ല ശബ്ദം. ഇയാള്‍ പാട്ടും പഠിച്ചിട്ടുണ്ടോ?
"മേരാ മെഹബൂബ് ആയാ ഹേ...' സന്ദീപും പട്‌നായിക്കും കൂടെച്ചേര്‍ന്നു. ഞാന്‍ സോഫയുടെ കൈയ്യില്‍ താളം പിടിക്കാന്‍ ശ്രമിച്ചു.
"മേരാ മെഹബൂബ്'  അഭയ്കുമാര്‍ സ്‌കൂളിന്റെ നേര്‍ക്കു നോക്കി പുച്ഛഭാവത്തില്‍ ചിരിച്ചു. 

എല്ലാവരും പാട്ടില്‍ മുഴുകി, ഇടയ്‌ക്കൊക്കെ സോഫയില്‍ നിന്ന് എഴുന്നേല്‍ക്കുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്തു.

കടലയും മിക്‌സ്ചറും കൊണ്ടുവന്ന പൊതികള്‍ കളയാന്‍ വേസ്റ്റ്ബിന്‍ നോക്കി അജ്മല്‍ അടുക്കളയിലേക്കു പോയി.
"മുഹമ്മദ് റാഫി,' സന്ദീപ് അജ്മല്‍ പോകുന്നതിന്റെ ദിശയിലേക്കു ചൂണ്ടിക്കൊണ്ടു പറഞ്ഞു.
"ഉറപ്പല്ലേ! അവന്‍ പിന്നെ വേറെയാരെയെങ്കിലും പാടുമോ?' പട്‌നായിക് പരിഹാസത്തോടെ ചിരിച്ചു.
ഞങ്ങള്‍ നിശ്ശബ്ദരായി.

കുറച്ചു കഴിഞ്ഞപ്പോള്‍ സ്‌കൂളില്‍ നിന്ന് വീണ്ടും ഒരു പാട്ടു കേള്‍ക്കാന്‍ തുടങ്ങി.
"അരോചകം!' പട്‌നായിക് തലയില്‍ അടിച്ചുകൊണ്ടു പറഞ്ഞു. ' ഏതു സമയത്താണ് ഈ സ്‌കൂളിനടുത്തു താമസിക്കാന്‍ തോന്നിയത്?' 

അയാള്‍ ഒരു സിഗററ്റെടുത്തു കത്തിച്ച് പുകയൂതി വിട്ടു. പുകയുടെ വലയം അയാള്‍ക്കുമുകളില്‍ തങ്ങിനില്ക്കുന്നതായി തോന്നി.
അജ്മല്‍ ഒരു ഗ്ലാസ്സില്‍ വെള്ളവുമായി തിരികെ വന്നു.
"എന്താ അവന്റെ ശബ്ദം! അരേ, വാഹ്! നീയിങ്ങ് അടുത്തു വന്നേ മോനേ.' പൊടുന്നനെ വാത്സല്യത്തിന്റെ ആധിക്യം അഭയ് പട്‌നായിക്കിനെ ആവേശിച്ചു. അജ്മല്‍ അടുത്തുവന്നപ്പോള്‍ അയാള്‍ അടുത്തുചേര്‍ത്തു നിര്‍ത്തി നിറുകയില്‍ ഉമ്മ വച്ചു. എല്ലാവരും കൈയ്യടിച്ചു. മദ്യം ഏവരേയും സ്വതന്ത്രമാക്കിയതുപോലെ തോന്നി. 

"കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ ഈ അഭയ് കുമാര്‍ പട്‌നായിക്ക് ഒരിക്കലും മടിച്ചിട്ടില്ല.'  പിന്നെ എല്ലാവരുടേയും നേര്‍ക്കുനോക്കിക്കൊണ്ടു പറഞ്ഞു.  "നിങ്ങള്‍ നോക്കിക്കോ, ഇവന്റെ ജോലി ഞാന്‍ ശരിയാക്കും. ഡയറക്ടറുടെ വീട്ടുപടിക്കല്‍ സത്യാഗ്രഹമിരുന്നിട്ടായാല്‍ പോലും.' 

"സ്ഥിരമാക്കാന്‍ എന്തോ ബുദ്ധിമുട്ടുണ്ടെന്നാ ഡയറക്ടര്‍ സാറു പറഞ്ഞത്.' അജ്മല്‍ പറഞ്ഞു. 
"മനുഷ്യര്‍ വിചാരിച്ചാല്‍ തീര്‍ക്കാന്‍ പറ്റാത്ത എന്തു ബുദ്ധിമുട്ടാണ് ഈ ലോകത്തുള്ളത്?' പട്‌നായിക് ചിരിച്ചു.

ഗ്ലാസ്സിലെ മദ്യം ഒരു കവിള്‍ കൂടി കുടിച്ച ശേഷം അയാള്‍ തുടര്‍ന്നു. "നമ്മുടെ നാട്ടില്‍ ചെറുപ്പക്കാര്‍ക്കു നല്ല ജോലി കിട്ടുന്നില്ല. വെരി സാഡ്. ആരുടേയും കുറ്റമല്ല. അത്രയേറെ ചെറുപ്പക്കാരുണ്ട്.' 
"പോപുലേഷന്‍ ഗ്രാഫ് നോക്കിയിട്ടുണ്ടോ? വൈകാതെ നമ്മളു ചൈനയെ തോല്പിക്കും.' സന്ദീപ് പറഞ്ഞു.
"അക്കാര്യത്തിലെങ്കിലും ആ ബ്ലഡി ചൈനീസ് തോറ്റുപോകുന്നുണ്ടല്ലോ എന്നുള്ള ആശ്വാസം എനിക്കുണ്ട്.' അഭയ് പട്‌നായിക് ചിരിച്ചു. 

"ഇതാ, ഒരു സിഗററ്റു വലിക്ക്.' പട്‌നായിക് ഒന്നെടുത്ത് അജ്മലിനു നീട്ടി.
"പുകവലിയല്ല, സര്‍.' അയാള്‍ പറഞ്ഞു.
"നിന്നെ എന്തിനു കൊള്ളാം? കുടിയില്ല, വലിയില്ല, തീറ്റിയില്ല. ബാക്കിയെന്തെങ്കിലുമൊക്കെയുണ്ടോ എന്ന് ഇനി ആ പെണ്ണിനോടു ചോദിക്കണം.' എല്ലാവരും ചിരിച്ചു.

"പോപുലേഷന്‍ ഗ്രോത്ത് ഒരു ഗൂഢാലോചനയാണെന്നാ എന്റെ പക്ഷം. പത്തും ഇരുപതും വച്ചല്ലേ പെറ്റുകൂട്ടുന്നത്? ഈ രാജ്യത്തെ തോല്പിക്കാന്‍ വേറെന്താ വഴി? എന്തു തോന്നുന്നു?' സിഗററ്റിന്റെ കുറ്റി കുത്തിക്കെടുത്തിക്കൊണ്ട് പട്‌നായിക് ചോദിച്ചു.
"സംശയമില്ല.' സന്ദീപ് പറഞ്ഞു. 
"ഭാഗ്യത്തിന് എനിക്കു കുട്ടികളേ ഇല്ല.' പട്‌നായിക് കുറച്ചു മദ്യം സ്വന്തം ഗ്ലാസ്സിലേക്ക് ഒഴിച്ചു.
"എന്റെ കാര്യം നോക്കൂ, ഒരു കുട്ടി മതി എന്നാണ് വച്ചിരിക്കുന്നത്.' സന്ദീപ് പറഞ്ഞു.
"ദാറ്റീസ് എ പാട്രിയോട്ടിക് ഡിസിഷന്‍.' പട്‌നായിക് പറഞ്ഞു.

പൂനെ മുംബൈ ഹൈവേയിലൂടെ ഒരു ഫയര്‍ എഞ്ചിന്‍ കടന്നുപോകുന്നതിന്റെ ഒച്ച കേട്ടു.

"അജ്മല്‍ നിനക്ക് എത്ര സഹോദരങ്ങളുണ്ട്?' ഫയറെഞ്ചിന്റെ ശബ്ദം നിലച്ചപ്പോള്‍ അഭയ് അന്വേഷിച്ചു.
"ഞാന്‍ അവസാനത്തെയാളാണ്.' അജ്മല്‍ നേരിയ കുറ്റബോധത്തോടെ പറഞ്ഞു.
"അതു ശരി. പക്ഷേ, നിനക്കു മുമ്പേ എത്ര പേരുണ്ട് വീട്ടില്‍?' അഭയ് ഒന്നുകൂടി ഊന്നി.
"എട്ട്.' അയാള്‍ ശബ്ദം കുറച്ചു. "ഞാന്‍ ഒമ്പതാമത്തെ ആളാണ്.'
അഭയ് ചിരിച്ചെങ്കിലും പെട്ടെന്നു നിര്‍ത്തി. 
"അതില്‍ മൂന്നുപേര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല സര്‍,' അജ്മല്‍ പറഞ്ഞു.

"ഓ, ഞാന്‍ ചോദിച്ചെന്നേയുള്ളൂ,'  പട്‌നായിക് അയാളെ ആശ്വസിപ്പിക്കുന്ന മട്ടില്‍ തുടര്‍ന്നു. "പുതിയ തലമുറ അങ്ങനെ പെരുമാറാതിരുന്നാല്‍ മതി.'

"അക്കാര്യത്തില്‍ വേറൊരു ചെറുപ്പക്കാരന്‍ ഗാന്ധിയായിരുന്നു ഭേദം.' സന്ദീപ് പറഞ്ഞു. "ഞാനയാളുടെ ഒരു ഫാനാ.' 
"യു മീന്‍ സഞ്ജയ്?  ഐ അഗ്രീ വിഥ് യു. ചിയേഴ്‌സ്! ഈ രാജ്യത്ത് ഉണ്ടായിട്ടുള്ള, ഇനി ഉണ്ടാകാന്‍ പോകുന്ന സകല ഗാന്ധിമാരേയും എനിക്കു പുച്ഛമാണ്. ഒറിജിനലായാലും ഈ കാണുന്ന ഡ്യൂപ്ലിക്കേറ്റുകളായാലും.'

അഭയ് പട്‌നായിക് തന്റെ കണ്ണടയൂരി ടീ ഷേര്‍ട്ടിന്റെ അറ്റം ഉയര്‍ത്തി പൊടി തുടച്ചു.

"പക്ഷേ സന്ദീപ്, നീ പറഞ്ഞ ആ ചങ്ങാതി ഒഴികെ. അവനൊരു ആണ്‍കുട്ടിയായിരുന്നു. ഏന്‍ ഓണറബിള്‍ എക്‌സപ്ഷന്‍. പക്ഷേ, നല്ലവര്‍ക്ക് ആയുസ്സു കിട്ടുകയില്ലല്ലോ. ഒരു കാര്യം ഉറപ്പാ. അയാളുണ്ടായിരുന്നെങ്കില്‍ ഈ രാജ്യത്തില്‍ ഒരു കണ്‍ട്രോളുണ്ടാകുമായിരുന്നു.' 
"ശരിക്കും. അഭയ് സാറിനറിയാമോ, ഞാനെന്റെ മകന് സഞ്ജയ് എന്നാ പേരിട്ടിരിക്കുന്നത്.' സന്ദീപ് പറഞ്ഞു.
"റിയലി? ഔ! സോ നൈസോഫ് യു. എല്ലാവരും പപ്പു എന്നു പേരിട്ടു നടക്കുന്ന കാലത്താണ്! വെരി ബോള്‍ഡ്, യു ആള്‍സോ ഡിസര്‍വ് മൈ കിസ്.' അയാള്‍ സന്ദീപിന്റെയടുത്തേക്കു രണ്ടു ചുവടുകള്‍ വച്ചു.

"എവിടേ നമ്മുടെ അജ്മല്‍?' സ്വരത്തില്‍ അഭയ് പട്‌നായിക് വാത്സല്യം കലര്‍ത്തി ചോദിച്ചു. 
ഞങ്ങള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അയാളെ കണ്ടില്ല. ഇപ്പോള്‍ ഇവിടെ ഉണ്ടായിരുന്നതാണല്ലോ.
"ആശ്വാസമായി.' പുറത്തുനിന്നും അജ്മല്‍ കയറി വന്നപ്പോള്‍ അഭയ് പട്‌നായിക് കുറച്ചു നാടകീയമായി അവനെ നോക്കി. "നീയിതെപ്പോ പുറത്തു പോയി?'
"ഞാന്‍ ഇടനാഴിയിലുണ്ടായിരുന്നു. ഒരു ഫോണ്‍ വന്നു.' അയാള്‍ പറഞ്ഞു.

"ഹി ലുക്‌സ് ബ്യൂട്ടിഫുള്‍. അല്ലേ?' പട്‌നായിക് ചിരിച്ചു. "ആന്റ് സിംഗ്‌സ് ബ്യൂട്ടിഫുളി വെല്‍.'

SANTHOSH

"ഓ, അതോ! എന്താ എന്റെ പേരിന്റെ അര്‍ത്ഥം എന്നറിയാമോ?' അജ്മല്‍ തിരക്കി. അവന്റെ ചുണ്ടുകളില്‍ ഒരു കുസൃതിച്ചിരിയുണ്ടായിരുന്നു.
"എനിക്കറിഞ്ഞുകൂടാ.' ഞാന്‍ പറഞ്ഞു.
"എനിക്കും.' സന്ദീപ് പറഞ്ഞു.
"ഒരു പേര്.' അഭയ് പട്‌നായിക് പറഞ്ഞു. "അതിനിപ്പോ എന്താ അത്ര വലിയ അര്‍ത്ഥം?'
"എല്ലാവരും തോറ്റോ? എങ്കില്‍ ഞാന്‍ പറയാം.' അവന്‍ ചിരിച്ചു. "അജ്മല്‍ എന്നാല്‍ സുന്ദരന്‍. എങ്ങനെയുണ്ട്?'
"കറക്റ്റ്! മോനേ, സുന്ദരാ!  നീ ശരിക്കും സുന്ദരന്‍ തന്നെ.' അഭയ് പട്‌നായിക് ചിരിച്ചു. അയാള്‍ വീണ്ടും തന്നെ ഉമ്മ വയ്ക്കുമെന്നു പേടിച്ചിട്ടെന്ന പോലെ അജ്മല്‍ മാറിക്കളഞ്ഞു. 

സന്ദീപ് പറഞ്ഞു. "അഭയ് സര്‍, പ്രോഗ്രാംസ് തീര്‍ന്നു. അനൗണ്‍സ്‌മെന്റ് കേട്ടില്ലേ?'

"ഹൂ കെയേഴ്‌സ്? ' അയാള്‍ ക്ഷോഭത്തോടെ പറഞ്ഞു. "നാശം! ആരെങ്കിലും ഒരു ബോംബുകൊണ്ടുപോയി അവിടെ ഇട്ടിരുന്നെങ്കില്‍! '

ദേഹത്തിനു കുറുകെ മൂര്‍ച്ചയുള്ള ഒരു വാള്‍ പാഞ്ഞുകയറുന്നതുപോലെ തോന്നി. എല്ലാവരും പൊടുന്നനെ നിശ്ശബ്ദരായി. അഭയ് പട്‌നായിക്  ഒന്നും ശ്രദ്ധിക്കാത്ത മട്ടില്‍ വാഷ്‌റൂമിലേക്കു നടന്നു. 

അല്പം കഴിഞ്ഞപ്പോള്‍ ദേശീയഗാനം ആലപിക്കുന്നതു കേട്ടു. ആനിവേഴ്‌സറി പരിപാടികള്‍ തീരുകയാണ്.

"ഓ! കഴിഞ്ഞു സംഗതി.' സന്ദീപ് പറഞ്ഞു. അയാളുടെ വാക്കുകളില്‍ ആശ്വാസമുണ്ടായിരുന്നു. "അഞ്ചുമിനിട്ടു കഴിഞ്ഞാല്‍ നമുക്കിറങ്ങാം.' 

ഞാനും സന്ദീപും ചേര്‍ന്ന് കുപ്പിയും ഗ്ലാസ്സുകളും ഒതുക്കി. കുനിഞ്ഞ് നിലത്തുവീണ ഭക്ഷണത്തുണ്ടുകള്‍ പെറുക്കിയെടുത്തു. നിവരുമ്പോള്‍ ഞാന്‍ അജ്മലിനെ പാളിനോക്കി. അത്ഭുതം! അയാള്‍ മാത്രം നിവര്‍ന്ന്  അറ്റന്‍ഷനായി നിന്ന് ദേശീയഗാനം ഉരുവിടുകയാണ്. 

"അജ്മല്‍,' ഞാന്‍ വിളിച്ചു. അയാള്‍ കേട്ടില്ല.
"അജ്മല്‍!'  സന്ദീപ് വിളിച്ചു. മറുപടിയുണ്ടായില്ല.

ഞാന്‍ പതുക്കെ ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു. അവന്റെ കൂടെ അറ്റന്‍ഷനായി നില്ക്കണോ എന്നൊരു സംശയം എനിക്കും ഉണ്ടായി. ഞാന്‍ അഭയ് കുമാര്‍ പട്‌നായിക്കിന്റെ മുഖത്തേക്കു നോക്കി.

"ഓ! ഇതാ നമ്മുടെ അജ്മല്‍ കസബ് അറ്റന്‍ഷനായല്ലോ! എക്‌സലന്റ്!' വാഷ് റൂമില്‍ നിന്നും വരുമ്പോള്‍ ഞങ്ങളെ നോക്കിക്കൊണ്ട് അഭയ് കുമാര്‍ പട്‌നായിക് പറഞ്ഞു.
അജ്മല്‍ അതു കേട്ടിട്ടുണ്ടാവില്ലെന്ന് ഞാന്‍ സ്വയം ആശ്വസിപ്പിച്ചു.

"വെള്ളമടിച്ചിരിക്കുമ്പോള്‍ ദേശീയഗാനത്തിന് എഴുന്നേറ്റു നില്ക്കണം എന്നു നിര്‍ബ്ബന്ധമില്ല.' പട്‌നായിക് പതുക്കെ പറഞ്ഞു. "അല്ലെങ്കില്‍ത്തന്നെ നമ്മള്‍ ദേശസ്‌നേഹികളാണെന്ന്, ഇങ്ങനെ എഴുന്നേറ്റുനിന്നിട്ട് ആരോടെങ്കിലും തെളിയിക്കേണ്ടതുണ്ടോ? ഇറ്റീസ് എ ഗിവണ്‍. എല്ലാവര്‍ക്കും അതറിയാം. '
"പെഴ്‌സണലി, ഐ വില്‍ പ്രിഫര്‍ ബങ്കിം ചന്ദ്ര.' സന്ദീപ് പിറുപിറുത്തു.
"യേസ്, യേസ്. ടാഗോര്‍ വാസ് സ്റ്റുപിഡ്.  പിന്നെ, എന്തായാലും ദേശീയ ഗാനമായിപ്പോയില്ലേ?'  പട്‌നായിക് ചിരിച്ചു.

അജ്മല്‍ ഞങ്ങളെയാരേയും ശ്രദ്ധിക്കാതെ, അപ്പോഴും അതേപടി നില്ക്കുകയായിരുന്നു. തോള്‍ ഒരല്പം കുനിച്ച് കൈകള്‍ ശരീരത്തോടു ചേര്‍ത്തുവച്ച് അങ്ങനെ നില്ക്കുമ്പോള്‍ അയാള്‍ വലിയൊരു ഭാരം ചുമക്കുകയാണെന്ന് എനിക്കു തോന്നി.

ജനഗണമനയുടെ അവസാനത്തെ പാദങ്ങളിലേക്കു കടക്കുമ്പോള്‍ ഹൈവേയില്‍ നിന്നും വാഹനങ്ങളുടെ ഒച്ച കേട്ടു. ഭാരമുള്ള വണ്ടികള്‍ സാവധാനം കടന്നുപോകുന്നതുപോലെ തോന്നി. 

"ഇനി ആര്‍ക്കെങ്കിലും കഴിക്കണോ? ' ദേശീയഗാനം ചൊല്ലിത്തീര്‍ന്നപ്പോള്‍ അഭയ്കുമാര്‍ പട്‌നായിക് ചോദിച്ചു. ഞാനും സന്ദീപും വേണ്ടെന്നു പറഞ്ഞു. ഒന്നും സംഭവിക്കാത്ത മട്ടില്‍ അജ്മല്‍ സോഫയില്‍ ഇരുന്നു.

"എന്നാല്‍ ഞാന്‍ പറയാം. ഇപ്പോള്‍ ഇറങ്ങണ്ട. അവിടത്തെ തിരക്കൊന്ന് ഒഴിയട്ടെ.  ചുരുങ്ങിയത് പത്തുപതിനഞ്ചു മിനിട്ടു സമയമെടുക്കും. അപ്പോള്‍ ഓരോ സ്‌മോള്‍ കൂടിയാവാം. ജസ്റ്റ് തേട്ടി മില്ലി ഈച്ച്. വണ്‍ ഫോര്‍ ദ റോഡ്.' അയാള്‍ വീണ്ടും കുപ്പിയെടുത്തുകൊണ്ടുവന്ന്  ചെറിയ അളവില്‍ മദ്യം ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒഴിച്ചു. പിന്നെ വെള്ളം ചേര്‍ക്കാതെ കുപ്പിയില്‍ നിന്നുതന്നെ കുറച്ചു സ്വന്തം വായിലേക്കൊഴിച്ചു.

ഞാന്‍ സാവധാനം എന്റെ ഗ്ലാസ്സില്‍ പാതിയോളം വെള്ളം ചേര്‍ത്തു. 

- പിന്നെ, പുറത്തു വളര്‍ന്നുവലുതായി വരുന്ന ഇരുട്ടിലേക്കു നോക്കി സാവധാനം കുടിച്ചു.

***

ജൂലൈ മാസത്തില്‍ ഓഫീസിലെ താല്ക്കാലിക ജീവനക്കാരില്‍ ചിലരെ പിരിച്ചുവിട്ടു. അജ്മലിന്റെ കാര്യം അപ്പോഴും തീരുമാനമായിരുന്നില്ല. രണ്ടുവര്‍ഷം തികയാന്‍ അയാള്‍ക്ക് കുറച്ചു ദിവസങ്ങള്‍ കൂടിയുണ്ടായിരുന്നു. ഒരു ദിവസം ലൈബ്രറി പൂട്ടി പുറത്തിറങ്ങുമ്പോള്‍ അജ്മല്‍ പറഞ്ഞു:  "എന്നേയും പിരിച്ചുവിടും. ഉറപ്പാ.'

അതിനാണ് സാധ്യത എന്നറിയാവുന്നതുകൊണ്ട് ഞാനൊന്നും മിണ്ടിയില്ല.

"ഇനിയപ്പോള്‍ എന്താ പരിപാടി?' അയാള്‍ക്കു ബസ്സു കിട്ടുന്ന സ്‌റ്റോപ്പിലേക്ക് ഒപ്പം നടക്കുമ്പോള്‍ ഞാന്‍ തിരക്കി. ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് അയാള്‍ പറഞ്ഞു.
കുറച്ചുനേരം ഞങ്ങള്‍ സംസാരിച്ചില്ല.

"ഞാനെന്താ ചിക്കന്‍ കഴിക്കാത്തതെന്നറിയാമോ?' ബസ്സ് സ്റ്റോപ്പിലെത്തിയപ്പോള്‍ അയാള്‍ ചോദിച്ചു. യാതൊരു ബന്ധവുമില്ലാത്ത ആ ചോദ്യം കേട്ട് ഞാന്‍ അമ്പരന്നു.

"ഉപ്പ സര്‍ക്കസ്സ് അവസാനിപ്പിച്ചു പോന്നപ്പോള്‍ വലിയ കഷ്ടപ്പാടായിരുന്നു. തീരെ ചെറിയ കുട്ടിയായിരുന്നിട്ടും എനിക്കും ജോലിക്കു പോകേണ്ടിവന്നു. ഒരു കോഴിക്കച്ചവടക്കാരന്‍ തടിമാടന്റെയൊപ്പമായിരുന്നു ഞാന്‍. ഇറച്ചിവില്പന. കക്ഷിക്ക് കണക്കറിയില്ലായിരുന്നു. തൂക്കം കണക്കാക്കി വില എഴുതിക്കൂട്ടുമ്പോള്‍ ഞാന്‍ കോഴികളെ നോക്കും. അവ എന്നെയല്ല, ആ കച്ചവടക്കാരനെയാണ് നോക്കിക്കൊണ്ടിരുന്നത്. എപ്പോഴും. അയാളുടെ കൂറ്റന്‍ ശരീരം പതുക്കെ ആ കൂട്ടിനടുത്തേക്ക് വരുന്നത്, മൊത്തത്തില്‍ ഒന്നു നോക്കി അവരിലൊരാളെ തിരഞ്ഞെടുക്കുന്നത്, മരത്തടിയിന്മേല്‍ വച്ച് കഴുത്തു കണ്ടിക്കുന്നത്, വീപ്പയിലേക്കിടുന്നത്... എല്ലാം. വലിയ വീപ്പയ്ക്കുള്ളില്‍ നിന്നും പിന്നെ പ്രാണന്റെ പിടച്ചില്‍ കേള്‍ക്കാം. അത് ആ കോഴികളും കേള്‍ക്കുന്നുണ്ടാവുമല്ലോ എന്നു ഞാനോര്‍ക്കും. അതാലോചിക്കുമ്പോള്‍ എനിക്കു കണക്കു തെറ്റും.'

"അയാള്‍ക്ക് അതൊരു ജോലി മാത്രമായിരുന്നു. തോലുരിക്കുന്നതും ഇറച്ചി തുണ്ടമാക്കുന്നതുമെല്ലാം ഒരു മറയുമില്ലാതെ ചെയ്യും. വെളിച്ചം മറച്ചുകൊണ്ട് അയാള്‍ അടുത്തുവരുമ്പോള്‍ കോഴികള്‍ മിണ്ടാതിരിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ഒതുങ്ങിക്കൂടി... വൈകാതെ തങ്ങളേയും കൊല്ലും എന്ന് അവയ്ക്കറിയാം. പക്ഷേ, ഒച്ചവച്ച് അതു നേരത്തേയാക്കേണ്ടല്ലോ എന്നൊരു കരുതല്‍.'

ഞാന്‍ അജ്മലിനെ നോക്കി. ചില വാഹനങ്ങളുടെ വെളിച്ചത്തില്‍ ഞങ്ങള്‍ പരസ്പരം കണ്ടു.

"കരഞ്ഞില്ലെങ്കിലും പക്ഷേ, അവയെല്ലാം അയാളെ ഇങ്ങനെ ഉറ്റുനോക്കും.' തല ചെരിച്ച് അജ്മല്‍ അഭിനയിച്ചു കാണിച്ചു. 

- അയാളുടെ കണ്ണുകളിലപ്പോള്‍ പക്ഷികളുടെ ഭയം തെളിഞ്ഞുകണ്ടു.

"പിന്നീട് മുന്നില്‍ കൊണ്ടുവയ്ക്കുന്ന ഇറച്ചിപ്പാത്രത്തിലേക്കു നോക്കുമ്പോള്‍ ആ ഉറ്റുനോട്ടം എനിക്കോര്‍മ്മ വരും.' അയാള്‍ പറഞ്ഞു.

ഇ. സന്തോഷ് കുമാർ

നോവലിസ്റ്റ്, കഥാകൃത്ത്. അമ്യൂസ്‌മെന്റ് പാര്‍ക്ക്, അന്ധകാരനഴി, തങ്കച്ചന്‍ മഞ്ഞക്കാരന്‍, വാക്കുകള്‍ (നോവലുകള്‍), മൂന്ന് അന്ധന്മാര്‍ ആനയെ വിവരിക്കുന്നു, ചാവുകളി, മൂന്നുവിരലുകള്‍, പണയം (കഥകള്‍) പ്രധാന കൃതികളാണ്.


 

Audio