വസ്തുതാന്വേഷണം
കെ. സഹദേവന്‍
‘കല്‍ക്കരി ക്ഷാമം’ ഒരു നുണക്കഥയാണ്
നിലവിലുള്ള ഉപഭോഗരീതി അനുസരിച്ച്, അടുത്ത ഒരു നൂറ്റാണ്ട് കാലത്തേക്കുള്ള കല്‍ക്കരിശേഖരം ഇന്ത്യയിലുണ്ട് . അതുകൊണ്ടുതന്നെ, ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന 'കല്‍ക്കരിക്ഷാമ'ത്തിനും വൈദ്യുതി പ്രതിസന്ധിക്കും വസ്തുതകളുമായി യാതൊരു ബന്ധവുമില്ല- ‘രാജ്യം ഇരുട്ടിലേക്ക്’ എന്ന മട്ടിൽ പ്രചരിക്കുന്ന കൽക്കരി പ്രതിസന്ധിയുമായി ബന്ധപ്പെട്ട വാർത്തകളുടെ അണിയറക്കഥകളിലേക്ക്

"രാജ്യം വൈദ്യുതി പ്രതിസന്ധിയിലേയ്ക്ക്', "താപനിലയങ്ങളില്‍ കല്‍ക്കരിക്ഷാമം രൂക്ഷം', "വിവിധ സംസ്ഥാനങ്ങളില്‍ താപവൈദ്യുതിനിലയങ്ങള്‍ അടച്ചുപൂട്ടുന്നു'. 2021 ഒക്ടോബര്‍ രണ്ടാമത്തെ ആഴ്ചകളില്‍ ഇന്ത്യയിലെ എല്ലാ ദേശീയ മാധ്യമങ്ങളുടെയും മുഖ്യവാര്‍ത്ത ഏതാണ്ട് സമാനമായിരുന്നു. കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള ലോക്ഡൗണില്‍ നിന്ന് പതുക്കെ കരകയറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ വ്യാവസായിക - ഉത്പാദന മേഖലകളെ ആശങ്കയിലാഴ്ത്തുന്ന വിധത്തിലുള്ളതായിരുന്നു ഈ വാര്‍ത്ത. എന്നാല്‍ രാജ്യത്തെ ഊര്‍ജോത്പാദനരംഗത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും തൊണ്ടതൊടാതെ വിഴുങ്ങാവുന്ന ഒന്നായിരുന്നില്ല ഇത്. ഇന്ത്യന്‍ കല്‍ക്കരി മേഖലയില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന പുത്തന്‍ ഗാംഗ്സ് ഓഫ് വാസ്സേപൂര്‍* അധികാരത്തിന്റെ ഇടനാഴികളില്‍ നടത്തിക്കൊണ്ടിരിക്കുന്ന കളികളെക്കുറിച്ചും ഖനനമേഖലയുടെ നിയന്ത്രണം കൈക്കലാക്കാനുള്ള മത്സരങ്ങളെക്കുറിച്ചും ബോധ്യമുള്ള ഏതൊരാള്‍ക്കും "കല്‍ക്കരി പ്രതിസന്ധി' വാര്‍ത്ത നടന്നുകൊണ്ടിരിക്കുന്ന ചില അന്തര്‍നാടകങ്ങളുടെ തുടര്‍ച്ചയായി മാത്രമേ കാണാന്‍ കഴിയുമായിരുന്നുള്ളൂ.
ഇന്ത്യയില്‍ കല്‍ക്കരിക്ഷാമം രൂക്ഷമാണെന്നും പാതിയോളം കല്‍ക്കരി താപനിലയങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വരുമെന്നുമുള്ള വാര്‍ത്ത ജനങ്ങളെ ഭീതിയിലാഴ്ത്തിയെന്നത് സത്യമാണ്. ദില്ലി, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ തൊട്ട് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് വരെ വൈദ്യുതി പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്നും അതത് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞിരുന്നു. പല സംസ്ഥാനങ്ങളിലും വൈദ്യുതി ഉപഭോഗം കൂടിയ സമയങ്ങളില്‍ ലോഡ് ഷെഡിങ്ങും, മറ്റിടങ്ങളില്‍ അപ്രഖ്യാപിത പവര്‍ കട്ടുകള്‍ ഏര്‍പ്പെടുത്താനും ആരംഭിച്ചു. ഇന്ത്യയിലെ താപനിലയങ്ങളില്‍ അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി പ്രവര്‍ത്തിക്കുവാനുള്ള കല്‍ക്കരിശേഖരം മാത്രമേയുള്ളൂ എന്ന അവസ്ഥയാണുള്ളത്. ദില്ലിയിലെ വൈദ്യുതിവിതരണ കമ്പനിയായ ടി.ഡി.ഡി.എല്‍. (ടാറ്റ പവര്‍ ഡെല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ്) ഉപഭോക്താക്കള്‍ക്ക് അയച്ച സന്ദേശത്തിലാണ് കല്‍ക്കരിക്ഷാമം മൂലം തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈദ്യുതി വിതരണത്തില്‍ അനിശ്ചിതത്വം ഉണ്ടാകാനുള്ള സാധ്യതയെ സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കയിത്.
രാജ്യത്തിന്റെ വൈദ്യുതി ആവശ്യം പൂര്‍ത്തീകരിക്കാന്‍ ഉതകുന്നത്രയും ഉത്പാദന ശേഷിയുള്ള സി.ഐ.എല്ലിനെയും അവയുടെ സബ്സിഡിയറികളെയും തകര്‍ക്കാനും രാജ്യത്ത് കൃത്രിമ കല്‍ക്കരി പ്രതിസന്ധി സൃഷ്ടിക്കാനുമുള്ള നീക്കങ്ങള്‍ കൃത്യമായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നു
രാജ്യത്തിന്റെ വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനവും നിര്‍വഹിക്കുന്നത് ഇന്ത്യയിലെ 135 ഓളം വരുന്ന കല്‍ക്കരി താപനിലയങ്ങളില്‍ നിന്നാണ്. ഇവയില്‍ പാതിയോളം നിലയങ്ങള്‍ ഏതാണ്ട് അടച്ചുപൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുകയാണെന്നും പലതും ഉത്പാദനം നിര്‍ത്തിവച്ചുവെന്നുമുള്ള വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കല്‍ക്കരിക്ഷാമത്തെ സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നവയാണെന്നും രാജ്യത്ത് കല്‍ക്കരി ക്ഷാമമില്ലെന്നും ഊര്‍ജമന്ത്രാലയം വക്താക്കള്‍ ഇതിനോട് പ്രതികരിക്കുന്നുണ്ടെങ്കിലും ഒക്ടോബര്‍ 13 ആയപ്പോഴേക്കും അവരുടെ മുന്‍ പ്രസ്താവനകളെ അപ്രസക്തമാക്കിക്കൊണ്ട് താപനിലയങ്ങളിലെ ക്ഷാമത്തെ നേരിടാന്‍ 10 ശതമാനം ബ്ലെന്‍ഡഡ് കല്‍ക്കരി ഇറക്കുമതി ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു.
നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും അടുത്ത നാലഞ്ച് മാസങ്ങള്‍ക്കുള്ളില്‍ വൈദ്യുതോത്പാദനം പൂര്‍വസ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്നും ഊര്‍ജമന്ത്രാലയ വക്താക്കള്‍ വിശദീകരിക്കുകയുണ്ടായി.
വസ്തുതയെന്ത്?
കല്‍ക്കരിശേഖരങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ അഞ്ചാമത്തെ റാങ്കുള്ള രാജ്യമാണ് ഇന്ത്യ. 1,10,000 ദശലക്ഷം ടണ്‍ കല്‍ക്കരിയാണ് രാജ്യത്ത് നിലവില്‍ കണ്ടെത്തിയിരിക്കുന്നത്. ആഗോള കല്‍ക്കരി ശേഖരത്തിന്റെ ഒമ്പത് ശതമാനം വരും ഇത്. പ്രതിദിനം 14 മുതല്‍ 16 ലക്ഷം ടണ്‍ വരെ കല്‍ക്കരി ഉപഭോഗം നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും കാര്യത്തില്‍ ലോകത്തില്‍ രണ്ടാമതാണ് നമ്മുടെ സ്ഥാനം. അതേസമയം, കല്‍ക്കരി ഇറക്കുമതിയുടെ കാര്യത്തിലും നാം മുന്നിലാണ്. രാജ്യത്തിന്റെ കല്‍ക്കരി ഉപഭോഗത്തിന്റെ 20 ശതമാനത്തോളം വിദേശ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. നിലവിലുള്ള ഉപഭോഗരീതി അനുസരിച്ച്, അടുത്ത ഒരു നൂറ്റാണ്ട് കാലത്തേക്കുള്ള കല്‍ക്കരിശേഖരം ഇന്ത്യയിലുണ്ട് എന്നതാണ് യാഥാര്‍ഥ്യം. (അതേസമയം കാര്‍ബണ്‍ ഉദ്വനം കുറയ്ക്കാനുള്ള അന്താരാഷ്ട്ര കരാറുകളില്‍ ഭാഗഭാക്കായതുകൊണ്ടുതന്നെ ഇന്നത്തെ നിലയിലുള്ള കല്‍ക്കരി ഉപഭോഗത്തില്‍ വെട്ടിക്കുറവ് വരുത്തേണ്ടിവരും). അതുകൊണ്ടുതന്നെ, ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന "കല്‍ക്കരിക്ഷാമ'ത്തിനും വൈദ്യുതി പ്രതിസന്ധിക്കും വസ്തുതകളുമായി യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം.

രാജ്യത്തിന്റെ വൈദ്യുതി ഉപഭോഗത്തിലെ പീക് ഡിമാൻറ് എന്നത് രണ്ടുലക്ഷം മെഗാവാട്ടാണ്. പീക് ഡിമാന്റ് എന്നത് വളരെ കുറഞ്ഞ ദൈര്‍ഘ്യം മാത്രമുള്ളതാണ്. ശരാശരി വൈദ്യുതി ആവശ്യകത ഏതാണ്ട് 1.5 ലക്ഷം മെഗാവാട്ട് ആണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. രണ്ട് കാര്യങ്ങള്‍ ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. അതിലൊന്ന്, മണ്‍സൂണ്‍ സീസണില്‍ രാജ്യത്തിന്റെ ജലവൈദ്യുതി നിലയങ്ങള്‍ അതിന്റെ പരമാവധിയില്‍ പ്രവര്‍ത്തിക്കുമെന്നതാണ്. രണ്ടാമത്തെ കാര്യം 90,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന സൗരോര്‍ജ സംവിധാനങ്ങള്‍ മഴക്കാലങ്ങളില്‍ പോലും 75 ശതമാനം കാര്യക്ഷമതയില്‍ പ്രവര്‍ത്തിക്കുന്നുവെന്നതും. സ്ഥിരതയുള്ള (base load) വൈദ്യുതി എന്ന നിലയില്‍ താപനിലയങ്ങളുടെ പങ്ക് പ്രധാനമാണെങ്കിലും ഈ കണക്കുകളെയൊക്കെ മുന്‍നിര്‍ത്തി താപനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ആവശ്യം ഒരുലക്ഷം മെഗാവാട്ട് മാത്രമായിരിക്കും. ഇത്രയും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഒരുവര്‍ഷം 500 ദശലക്ഷം ടണ്‍ കല്‍ക്കരി ആവശ്യമായി വരും. പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡ് (Coal India Limited -CIL) മാത്രം പ്രതിവര്‍ഷം 600 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിക്കുന്നുണ്ടെന്നറിയുക. സിംഗ്രേനി (ആന്ധ്രപ്രദേശ്) ഖനിയില്‍ നിന്ന് മാത്രം 60 ദശലക്ഷം ടണ്‍ കല്‍ക്കരി പ്രതിവര്‍ഷം ഖനനം ചെയ്യുന്നുണ്ട്. കൂടാതെ കാപ്റ്റീവ് കോള്‍ ബ്ലോക്കുകളില്‍ നിന്നുള്ള ഉത്പാദനം വേറെയും. ഈ കണക്കുകളൊക്കെ സൂചിപ്പിക്കുന്നത് രാജ്യത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കല്‍ക്കരിക്ഷാമവും, വൈദ്യുതിപ്രതിസന്ധി സംബന്ധിച്ച മുറവിളികളും അരങ്ങേറിക്കൊണ്ടിരിക്കുന്ന മറ്റ് ചില അന്തര്‍നാടകങ്ങളില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്ന പശ്ചാത്തലസംഗീതം മാത്രമാണെന്നതാണ്. അവ എന്താണെന്ന് വഴിയേ സൂചിപ്പിക്കാം.
താപവൈദ്യുതിനിലയങ്ങളുമായി ബന്ധപ്പെട്ട് ഉടലെടുത്ത കൃത്രിമ പ്രതിസന്ധിക്ക് പിന്നിൽ ഊര്‍ജോത്പാദന മേഖലയിലെ സ്വകാര്യവത്കരണ പ്രക്രിയകളുടെയും പുനഃക്രമീകരണങ്ങളുടെയും പശ്ചാത്തലമുണ്ട്
മണ്‍സൂണ്‍ കാലങ്ങളില്‍ കല്‍ക്കരി ഉത്പാദനത്തില്‍ കുറവ് സംഭവിക്കുക സാധാരണ സംഗതിയാണ്. ഖനികളില്‍ വെള്ളം കയറാനും മണ്ണിടിച്ചില്‍ സംഭവിക്കാനും ഉള്ള സാധ്യതകള്‍ പരിഗണിച്ച് ഖനനജോലികളില്‍ ഇളവുവരുത്തുക സ്വാഭാവികവുമാണ്. ഇത്തരം സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ട് മഴക്കാലങ്ങളിലേക്കുള്ള സംഭരണം ഉറപ്പുവരുത്തുക എന്നത് സാധാരണഗതിയില്‍ ചെയ്തുപോരുന്ന നടപടികളുമാണ്. ഒരുവര്‍ഷത്തിലധികമായി നീണ്ടുനില്‍ക്കുന്ന ലോക്ഡൗണിന് ശേഷം രാജ്യത്തിന്റെ വ്യാവസായിക-ഉത്പാദന മേഖല പതുക്കെ ചലിച്ചുവരുന്നതിന്റെ ഭാഗമായുള്ള വൈദ്യുതി ഉപഭോഗത്തിലെ വര്‍ധനവിനെ മുന്‍കൂട്ടി കാണുന്നതില്‍ അധികൃതര്‍ക്ക് പിഴവ് സംഭവിച്ചുവെന്നതും സത്യമാണ്. ഒറ്റരാത്രികൊണ്ട് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച നരേന്ദ്ര മോദിക്കും കേന്ദ്ര സര്‍ക്കാരിനും അടച്ചുപൂട്ടല്‍ പ്രക്രിയയില്‍ നിന്ന് പുറത്ത് കടക്കുന്നതെങ്ങനെയെന്നത് സംബന്ധിച്ച യാതൊരു കാഴ്ചപ്പാടുകളുമില്ലെന്നതിന്റെ തെളിവുകൂടിയാണ് ഇത്.
താപവൈദ്യുതിനിലയങ്ങളുമായി ബന്ധപ്പെട്ട് ഉടലെടുത്ത കൃത്രിമ പ്രതിസന്ധിക്ക് പിന്നിലെ പ്രാഥമിക കാരണങ്ങള്‍ ഇവയൊക്കെയാകാമെങ്കിലും ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും ഊര്‍ജോത്പാദന മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന സ്വകാര്യവത്കരണ പ്രക്രിയകളുടെയും പുനഃക്രമീകരണങ്ങളുടെയും പശ്ചാത്തലത്തില്‍ കൂടി വേണം ബോധപൂര്‍വം സൃഷ്ടിച്ച ഈ പ്രതിസന്ധികളെ വിലയിരുത്താന്‍.

കല്‍ക്കരി മേഖലയിലും മോദിഫിക്കേഷന്‍
രാജ്യത്ത് ബാക്കിയായ എല്ലാ പൊതുസമ്പത്തും തന്റെ ആത്മമിത്രങ്ങള്‍ക്കായി പതിച്ചുനല്‍കുക എന്ന അവതാരലക്ഷ്യമാണ് നരേന്ദ്ര മോദി കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി നടത്തിപ്പോരുന്നത് എന്നതില്‍ ആര്‍ക്കെങ്കിലും സന്ദേഹമുണ്ടാകുമെന്ന് തോന്നുന്നില്ല. "മോദിയുടെ റോക്ഫെല്ലര്‍' എന്നറിയപ്പെടുന്ന ഗൗതം അദാനിയുടെ സ്വകാര്യ വിമാനത്തില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിപദം ആദ്യമായി ഏറ്റെടുക്കാനെത്തിയ നരേന്ദ്ര മോദി തന്റെ ഫൈനാന്‍സറും ചങ്ങാതിയുമായ ഗൗതം അദാനിയെ രാജ്യത്തെ ഏറ്റവും വലിയ ധനികനെന്ന നിലയിലേക്ക് ഉയര്‍ത്താന്‍ പ്രതിജ്ഞാബദ്ധനായിരുന്നുവെന്ന് തുടര്‍ന്നുള്ള നാളുകളിലെ ഭരണ നടപടികളിലൂടെ തെളിയിച്ചുകൊണ്ടിരുന്നു. ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചും മുന്‍ അനുഭവങ്ങളില്ലാത്ത കമ്പനികളെക്കൂടി വിമാനത്താവള നടത്തിപ്പിനായി അനുവദിക്കാമെന്ന് മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തിയും രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാനത്താവള നടത്തിപ്പുകാരനായി മാറാന്‍ അദാനിയെ മോദി സര്‍ക്കാര്‍ സഹായിക്കുകയായിരുന്നു. ഇതേ രീതിയില്‍ തന്റെ ഉറ്റ സുഹൃത്തിന്റെ ബിസിനസ് താല്പര്യം ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ അവശ്യസാധന നിയമത്തില്‍ (Essential Commodities Act-ECA) പോലും ഭേദഗതി വരുത്തിക്കൊണ്ട് ഭക്ഷ്യസംഭരണ മേഖലയിലെ പൊതു ഉടമസ്ഥത അവസാനിപ്പിക്കാനും സ്വകാര്യനിക്ഷേപം അനുവദിക്കാനും 2020-ലെ കാര്‍ഷിക ഭേദഗതി നിയമത്തിലൂടെ മോദി തയ്യാറായത് നാം കണ്ടു. നിയമനിര്‍മാണം ആരംഭിക്കുന്നതിന് മുൻപുതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുവാനുള്ള ആധുനിക ഭക്ഷ്യധാന്യ സംഭരണശാലകള്‍ (silos) നിര്‍മ്മിക്കുവാനുള്ള ധൈര്യം അദാനി അഗ്രി ലോജിസ്റ്റിക്സ് ലിമിറ്റഡി (AALL)ന് ഉണ്ടായതിന് പിന്നിലും ചങ്ങാതിയോടുള്ള മോദിക്കൂറ് മാത്രമായിരുന്നു.
ഊര്‍ജോത്പാദനം, ഇറക്കുമതി, വിതരണം എന്നീ മേഖലകളിലെല്ലാം ചെറിയ കാലയളവുകൊണ്ടുതന്നെ മുന്‍നിരയിലെത്താന്‍ അദാനിയെ സഹായിച്ചത് മോദിയുടെ കലവറയില്ലാത്ത നിയമവിരുദ്ധ നടപടികള്‍ തന്നെയായിരുന്നു
ഗതാഗതം (തുറമുഖം, വിമാനത്താവളം), ഭക്ഷ്യസംഭരണം എന്നീ മേഖലകളിലെന്ന പോലെ രാജ്യത്തെ ഏറ്റവും സുപ്രധാനമായ മറ്റൊരു മേഖലയിലും അദാനിയുടെ കുത്തക ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ മോദി അധികാരത്തിലെത്തിയ നാള്‍ തൊട്ട് ആരംഭിച്ചിരുന്നു. ഊര്‍ജോത്പാദനം, ഇറക്കുമതി, വിതരണം എന്നീ മേഖലകളിലെല്ലാം ചെറിയ കാലയളവുകൊണ്ടുതന്നെ മുന്‍നിരയിലെത്താന്‍ അദാനിയെ സഹായിച്ചത് മോദിയുടെ കലവറയില്ലാത്ത നിയമവിരുദ്ധ നടപടികള്‍ തന്നെയായിരുന്നു. പ്രകൃതിവാതക ഉത്പാദന - വിതരണ രംഗത്തും ദേശീയവും അന്തര്‍ദേശീയവുമായ കരാറുകള്‍ അദാനിയുടെ കൈകളിലേക്ക് എത്തിക്കുന്നതിലും മോദി സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തമായിരുന്നുവെന്ന് കാണാം.
2020 മാര്‍ച്ചിൽ തന്നെ ഖനനമേഖലയെ സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുക്കുന്നതിനായുള്ള നിയമനിര്‍മാണങ്ങള്‍ ഓര്‍ഡിനന്‍സ് രൂപത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇന്ത്യയിലെ 38 ഓളം കല്‍ക്കരി ഖനികളാണ് സ്വകാര്യ കമ്പനികള്‍ക്കായി തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. ലേലം ചെയ്യപ്പെട്ട 19 കല്‍ക്കരി ഖനികളില്‍ 12 എണ്ണവും കരസ്ഥമാക്കിയത് അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു. കല്‍ക്കരി ബ്ലോക്കുകളുടെ ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികളുടെ സാമ്പത്തികശേഷിയെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ കേന്ദ്ര ഊര്‍ജ സെക്രട്ടറിയായിരുന്ന ഇ.എ.എസ്. ശര്‍മ കേന്ദ്ര ഊര്‍ജമന്ത്രാലയത്തിനും കല്‍ക്കരി മന്ത്രാലയത്തിനും നിരവധി കത്തുകള്‍ മുന്നെതന്നെ എഴുതിയിട്ടുണ്ടായിരുന്നു. അദാനി പവര്‍ സൃഷ്ടിച്ച കടബാധ്യതകള്‍ പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയാസ്തികളായി പെരുകിക്കിടക്കുന്നത് സംബന്ധിച്ച തെളിവുകളും ശര്‍മ നല്‍കുകയുണ്ടായി.
അദാനിയുടേതടക്കം പുതുതായി സ്വകാര്യ കമ്പനികള്‍ ഏറ്റെടുത്ത കല്‍ക്കരി ഖനികളെല്ലാം തന്നെ വനാവകാശ നിയമം (Forest Right Act), പെസ നിയമം (Panchayat Extension of Scheduled Areas Act) എന്നിവ പരിപൂര്‍ണമായും ലംഘിച്ചുകൊണ്ടാണെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു. ഛത്തീസ്ഗഢിലെ സര്‍ഗുജ ഡിവിഷനില്‍ ഹാസ്ദേവ് അരിന്ദില്‍ അദാനിയുടെ കല്‍ക്കരി ഖനന പദ്ധതിക്കെതിരെ ആദിവാസി സമൂഹം ഒറ്റെക്കെട്ടായി നിന്ന് പോരാടുകയാണ്.
കല്‍ക്കരിമേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നുകൊടുത്തപ്പോള്‍ അവയില്‍ വലിയൊരു ഭാഗം കൈയടക്കാന്‍ അദാനിക്ക് സാധിച്ചു. അതോടൊപ്പം തന്നെ സ്വകാര്യ താപവൈദ്യുതോത്പാദകരില്‍ ഒന്നാംസ്ഥാനത്തെത്താനും അദാനി പവര്‍ കമ്പനിക്ക് സാധിച്ചു. നിലവില്‍ പ്രവര്‍ത്തനത്തിലുള്ള നാല് പ്ലാന്റുകള്‍ക്ക് പുറമെ മൂന്ന് പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ അദാനിയുടെ അധീശത്വം പൂര്‍ത്തിയാകും. തന്റെ ഉടമസ്ഥതയിലുള്ള താപനിലയങ്ങള്‍ക്ക് കല്‍ക്കരി ഉറപ്പുവരുത്തുക എന്നതോടൊപ്പം ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരി ഹബിന്റെ ഉടമയും അദാനിയായി മാറും.
മര്‍മഗോവയിലെ കല്‍ക്കരി കയറ്റിറക്കുമതി തുറമുഖം ഇന്ത്യയുടെ കല്‍ക്കരി ഭൂപടത്തെ മാറ്റിവരയ്ക്കാന്‍ പോന്നതായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഗോവന്‍ പശ്ചിമഘട്ട പരിസ്ഥിതിയെ പൂര്‍ണമായും തകര്‍ത്തുകൊണ്ടായിരിക്കും മര്‍മഗോവ കല്‍ക്കരി തുറമുഖ പദ്ധതി നടപ്പിലാക്കപ്പെടുക. പ്രതിവര്‍ഷം 25 ദശലക്ഷം ടണ്‍ കല്‍ക്കരി ഈ തുറമുഖം വഴി ഇറക്കുമതി ചെയ്യപ്പെടും. അദാനിയെക്കൂടാതെ വേദാന്ത, ജിന്‍ഡാല്‍ എന്നീ കമ്പനികളും ഗോവന്‍ തുറമുഖം വഴിയായിരിക്കും തങ്ങളുടെ നിലയങ്ങളിലേയ്ക്കുള്ള കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്.
രാജ്യമെമ്പാടും കോവിഡ് മഹാമാരിയിലൂടെ കടന്നുപോയ അവസരത്തില്‍ ഖനനമേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നിട്ടുകൊടുക്കുന്നതിനുള്ള നിയമനിര്‍മാണം നടത്താനുള്ള അവസരമായിട്ടാണ് മോദി ഉപയോഗിച്ചത്.
കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ ചിറകരിയുന്നു
ഇന്ത്യയുടെ കല്‍ക്കരി ഉത്പാദനത്തിന്റെ കുത്തക 70കളുടെ ആരംഭം തൊട്ട് പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡിന്റെ കൈകളിലായിരുന്നു. സ്വകാര്യ ഖനന കമ്പനികളുടെയും ദല്ലാള്‍മാരുടെയും ഇടപെടലില്‍നിന്ന് കല്‍ക്കരി മേഖലയെ രക്ഷിച്ചെടുത്തത് ഇന്ദിരാഗാന്ധിയുടെ ദേശസാല്‍ക്കരണ നയങ്ങളായിരുന്നു. ഇതനുസരിച്ച്, 1971-ല്‍ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കും 73-ല്‍ വ്യാവസായിക ആവശ്യങ്ങള്‍ക്കുമുള്ള കല്‍ക്കരി ഖനനം പൊതുമേഖലയിലേക്ക് ചേര്‍ക്കപ്പെട്ടു. നവലിബറല്‍ സാമ്പത്തിക പരിഷ്‌കരണത്തിന്റെ ഭാഗമായി 1990കളില്‍ കല്‍ക്കരി ഖനനമേഖല സ്വകാര്യ കമ്പനികള്‍ക്കായി തുറന്നുകൊടുക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അത് വിജയിക്കുകയുണ്ടായില്ല. അരനൂറ്റാണ്ട് കാലത്തിനുശേഷം മോദി സര്‍ക്കാരാണ് ഖനനമേഖലയിലേക്ക് സ്വകാര്യ കുത്തക കമ്പനികളെ കൊണ്ടുവരാനുള്ള നിയമഭേദഗതികള്‍ ആരംഭിച്ചത്. ഏതാനും കല്‍ക്കരി ബ്ലോക്കുകള്‍ സ്വകാര്യ കമ്പനികള്‍ക്ക് ഖനനാവശ്യത്തിനായി വിട്ടുനല്‍കിക്കൊണ്ട് പരീക്ഷണ നടപടികള്‍ 2015-ല്‍ തന്നെ മോദി സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.
പ്രതിസന്ധികളെ അവസരങ്ങളാക്കി മാറ്റണമെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദി പ്രവൃത്തിയിലൂടെ അത് കാണിച്ചുതരികയുണ്ടായി. രാജ്യമെമ്പാടും കോവിഡ് മഹാമാരിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന അവസരത്തില്‍ ഇന്ത്യയിലെ ഖനനമേഖല സ്വകാര്യ കമ്പനികള്‍ക്ക് തുറന്നിട്ടുകൊടുക്കുന്നതിനുള്ള നിയമനിര്‍മാണം നടത്താനുള്ള അവസരമായിട്ടാണ് മോദി ഉപയോഗിച്ചത്. ഇന്ത്യയുടെ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്‍) അമെന്‍ഡ്മെന്റ് ബില്‍ ഈ വര്‍ഷം മാര്‍ച്ച് 19, 21 തീയതികളിലായി പ്രതിപക്ഷത്തിന്റെ എല്ലാ എതിര്‍പ്പുകളെയും അവഗണിച്ചുകൊണ്ട് പാസാക്കുകയുണ്ടായി. ഇന്ത്യയില്‍ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡി (CIL) നെയും അതിന്റെ സബ്സിഡിയറി കമ്പനികളെയും ഒന്നൊന്നായി തകര്‍ച്ചയുടെ പടുകുഴിയിലേയ്ക്ക് തള്ളിവിടാനുള്ള നടപടികള്‍ മോദി ഭരണകൂടം നടത്തിക്കൊണ്ടിരുന്നു.

ഇന്ത്യാ ഗവണ്‍മെന്റിന്റെ കീഴില്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന അനില്‍ സ്വരൂപ് ഇക്കാര്യം വ്യക്തമായിത്തന്നെ വിശദീകരിക്കുന്നുണ്ട്. 2015-ല്‍ 40,000 കോടി രൂപ കരുതല്‍ ധനമായുണ്ടായിരുന്ന കോള്‍ ഇന്ത്യാ ലിമിറ്റഡ് ഇന്ന് കേവലം 10,000 കോടിയിലേയ്ക്ക് ചുരുങ്ങിയിരിക്കുകയാണെന്നും 2016-ല്‍ കമ്പനിയുടെ ഇക്വിറ്റി ഷെയറുകള്‍ 400 രൂപയ്ക്ക് കച്ചവടം ചെയ്തിരുന്ന സ്ഥിതിയില്‍നിന്നും 2021-ലെത്തുമ്പോഴേക്കും 200 രൂപയിലും താഴെയായി തീര്‍ന്നിരിക്കുന്നുവെന്നും അനില്‍ സ്വരൂപ് ചൂണ്ടിക്കാട്ടുന്നു. 2016 മുതല്‍ക്കുള്ള ഒരു വര്‍ഷക്കാലയളവില്‍ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ സി.എം.ഡി. (ചെയര്‍മാന്‍ കം മാനേജിങ് ഡയറക്ടര്‍) സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു. സി.ഐ.എല്ലിന്റെ സബ്സിഡിയറികളായ വിവിധ സ്ഥാപനങ്ങളില്‍ ഇപ്പോഴും ഉന്നതപദവികള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നും അനില്‍ സ്വരൂപ് ആരോപിക്കുന്നുണ്ട്. ലാഭത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ തത്വദീക്ഷയില്ലാതെ മറ്റ് മേഖലകളിലേക്ക് നിര്‍ബന്ധമായി നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ചതും സി.ഐ.എല്ലിന്റെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സ്വച്ഛ് ഭാരത് അഭിയാനിന്റെ ഉത്തരവാദിത്തം ഏല്‍പ്പിച്ചതും അടക്കം സിഐഎല്ലിന്റെ ഇന്നത്തെ തകര്‍ച്ചയ്ക്ക് ബോധപൂര്‍വ്വമുള്ള നിരവധി ഇടപെടലുകള്‍ ഭരണാധികാരികളുടെ ഭാഗത്തുന്നിന് ഉണ്ടായിരുന്നുവെന്നാണ് അനില്‍ സ്വരൂപിന്റെ വിമര്‍ശനങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

രാജ്യത്തിന്റെ വൈദ്യുതി ആവശ്യം പൂര്‍ത്തീകരിക്കാന്‍ ഉതകുന്നത്രയും ഉത്പാദന ശേഷിയുള്ള സി.ഐ.എല്ലിനെയും അവയുടെ സബ്സിഡിയറികളെയും തകര്‍ക്കാനും രാജ്യത്ത് കൃത്രിമ കല്‍ക്കരി പ്രതിസന്ധി സൃഷ്ടിക്കാനുമുള്ള നീക്കങ്ങള്‍ വളരെ കൃത്യമായിത്തന്നെ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഇന്ത്യന്‍ താപനിലയങ്ങളിലെ കഴിഞ്ഞ ഒരു വര്‍ഷത്തെ കല്‍ക്കരി സ്റ്റോക്കുകളുടെ കണക്കെടുത്താല്‍ മാത്രം ഇക്കാര്യം വ്യക്തമാകും. 2020 ഏപ്രില്‍ മാസത്തില്‍ 50.9 ദശലക്ഷം ടണ്‍ (31 ദിവസത്തേക്കുള്ളത്) കല്‍ക്കരി സംഭരിക്കപ്പെട്ടിരുന്നത് 2021 മെയ് ആയപ്പോഴേക്കും 28.8 ദശലക്ഷം (16 ദിവസത്തേക്ക് മാത്രം) ആയി കുറഞ്ഞിരുന്നു. 2021 സെപ്തംബറില്‍ അത് 8 ദശലക്ഷം ടണ്‍ ആയി ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിപ്പെട്ടു. (ചാര്‍ട്ട് ശ്രദ്ധിക്കുക. source: Ministry of Coal). കല്‍ക്കരി സംഭരണത്തിലെ ഈ കളികള്‍ 2019 തൊട്ട് ആരംഭിച്ചതാണെന്ന് കല്‍ക്കരി മന്ത്രാലയത്തിന്റെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. അതുകൊണ്ടുതന്നെ താപനിലയങ്ങളിലെ കല്‍ക്കരി ക്ഷാമം ഒരൊറ്റ രാത്രികൊണ്ട് പൊട്ടിമുളച്ചതല്ലെന്നും ഇതു സംബന്ധിച്ച മാധ്യമങ്ങളുടെയും ഊര്‍ജ്ജമന്ത്രാലയത്തിന്റെയും വ്യാഖ്യാനങ്ങള്‍ വിശ്വാസയോഗ്യമല്ലെന്നും ബോധ്യപ്പെടും.
സ്വകാര്യവല്‍ക്കരണ വാദങ്ങള്‍ക്ക് പിന്‍ബലം നല്‍കാനാവശ്യമായ നടപടികളുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ രാജ്യത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കല്‍ക്കരി പ്രതിസന്ധി വാര്‍ത്തകളെന്നത് വ്യക്തമാണ്.
പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യാ ലിമിറ്റഡ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നും സ്വകാര്യ കമ്പനികളെ ഖനന മേഖലയിലേക്ക് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ ഇടപെടാന്‍ അനുവദിക്കണമെന്നും ഉള്ള സ്വകാര്യവല്‍ക്കരണ വാദങ്ങള്‍ക്ക് പിന്‍ബലം നല്‍കാനാവശ്യമായ നടപടികളുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ രാജ്യത്ത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന കല്‍ക്കരി പ്രതിസന്ധി വാര്‍ത്തകളെന്നത് വ്യക്തമാണ്. ഈ പ്രചരണ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന പരിഭ്രാന്തികള്‍ക്കിടയില്‍ വളരെ സുപ്രധാനമായൊരു നിയമഭേദഗതിക്കുള്ള പദ്ധതികളും അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നെണ്ടന്ന് അറിയുക. കല്‍ക്കരി ഖനികള്‍ അടങ്ങിയ പ്രദേശങ്ങളിലെ ഭൂമി ഏറ്റെടുക്കലും അവയുടെ വികസനവുമായി ബന്ധപ്പെട്ട് 1957-ല്‍ രൂപംകൊടുത്ത "കോള്‍ ബെയറിങ് ഏരിയാസ് (അക്വിസിഷന്‍ ആന്റ് ഡവലപ്പ്മെൻറ്) ആക്ട്' ഭേദഗതി ചെയ്യാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച സൂചനകള്‍ 2021 ജൂലൈ 12ന്റെ ലോക് സഭാ ബുള്ളറ്റിനില്‍ കാണാവുന്നതാണ്. (Lok Sabha Bullettin Part 2, Page 6). ഈ നിയമഭേദഗതി രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് തുരങ്കം വെക്കുന്നതാണെന്നും ഖനനമേഖലയുടെ ഉത്തരവാദിത്തം മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കേന്ദ്ര സര്‍ക്കാരിന്റെ മാത്രമായി ചുരുങ്ങുമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

കാര്‍മൈക്ക്ള്‍ കല്‍ക്കരിപ്പാടം
ഇന്ത്യയുടെ കല്‍ക്കരി ഉപഭോഗത്തിന്റെ 20 ശതമാനവും ഇറക്കുമതി ചെയ്യപ്പെടുന്നതാണെന്ന ബോധ്യത്തില്‍ നിന്നും കല്‍ക്കരി ഖനനമേഖയിലെ ഇടപാടുകള്‍ വിദേശ രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിക്കാന്‍ അദാനി ഗ്രൂപ്പിനെ പ്രേരിപ്പിച്ചു. ആസ്ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിലെ കാര്‍മൈക്ക്ള്‍ കല്‍ക്കരിപ്പാടം വിലയ്ക്കെടുത്തുകൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും വലിയ കല്‍ക്കരി ഉത്പാദകനായി മാറാന്‍ അദാനിക്ക് സാധിച്ചു. ആസ്ട്രേലിയന്‍ തദ്ദേശ ജനതയുമായുള്ള നിരവധി ഏറ്റുമുട്ടലുകള്‍ക്കുശേഷം 2019-ലാണ് ഖനനമേഖലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അദാനി ഗ്രൂപ്പിന് സാധിച്ചത്. 2021 ജൂണ്‍ മാസത്തോടെ കാര്‍മൈക്ക്ള്‍ ഖനികളില്‍ നിന്നുള്ള ആദ്യത്തെ കല്‍ക്കരി ഖനനം സാധ്യമായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കല്‍ക്കരി കയറ്റി അയക്കുന്ന ഏറ്റവും വലിയ കമ്പനിയായി അദാനി ഗ്രൂപ്പ് മാറി. ഈ കാലയളവില്‍ ആഗോള കല്‍ക്കരി വിലയില്‍, പ്രത്യേകിച്ചും ഉയര്‍ന്ന ഗുണനിലവാരമുള്ള (കുറഞ്ഞ സള്‍ഫര്‍ അടങ്ങിയ) ഓസ്ട്രേലിയന്‍ കല്‍ക്കരിയുടെ, നാല് മടങ്ങ് വര്‍ദ്ധനവ് സംഭവിച്ചുവെന്ന വസ്തുതയും ഇവിടെ ഓര്‍ത്തിരിക്കേണ്ടതാണ്.

ഹരിത ഊര്‍ജ സാങ്കേതികവിദ്യയിലും അദാനിയുടെ കണ്ണ്
പരമ്പരാഗത ഊര്‍ജസ്രോതസ്സുകളിന്മേലുള്ള ആശ്രിതത്വം അടുത്ത ഒന്നുരണ്ട് ദശാബ്ദക്കാലത്തേക്കെങ്കിലും വലിയതോതില്‍ മാറ്റമില്ലാതെ തുടരുമെന്നത്, ഊര്‍ജ്ജോത്പാദനത്തിന് ഖനിജ ഇന്ധനങ്ങളെ വലിയതോതില്‍ ആശ്രയിക്കുന്ന ഇന്ത്യയെ സംബന്ധിച്ചിടത്തോളം വസ്തുതയാണ്. ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ലെന്നും ആഗോളതലത്തില്‍ തന്നെ അടുത്ത രണ്ട് പതിറ്റാണ്ട് കാലത്തേങ്കിലും ഊര്‍ജ്ജവിനിയോഗത്തിലും ഖനിജ ഇന്ധന ഉപഭോഗത്തിലും വര്‍ധനവാണ് സംഭവിക്കാന്‍ പോകുന്നതെന്നും ഈ മേഖലയിലെ പൊതുപ്രവണതയെ വിലയിരുത്തിക്കൊണ്ട് അമേരിക്കന്‍ ഊര്‍ജ വിദഗ്ദ്ധനായ വാസ്ലേവ് സ്മില്‍ സമര്‍ഥിക്കുന്നുണ്ട് (Grand Transition, Vaclav Smill, 2021). അതുതന്നെയാണ് ഈ മേഖലയിലെ പുതിയ നിക്ഷേപങ്ങള്‍ക്ക് അദാനിയെപ്പോലുള്ള വന്‍കിട സ്വകാര്യ കമ്പനികളെ പ്രേരിപ്പിക്കുന്നതും.
എന്നാല്‍ ഭാവിയുടെ ഊര്‍ജം ഹരിത സാങ്കേതികവിദ്യകളില്‍ നിന്നായിരിക്കുമെന്ന തിരിച്ചറിവ് ആ മേഖലയിലും വലിയ നിക്ഷേപങ്ങള്‍ നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് ആവേശം പകരുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള, റിലയന്‍സ് ഇന്‍ഡസ്ട്രീസ് നോര്‍വേ സോളാര്‍ മോഡ്യൂള്‍ നിര്‍മാതാക്കളായ ആര്‍.ഇ.സി. ഗ്രൂപ്പിനെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനോട് ചേര്‍ത്തത് അടുത്ത കാലത്താണ്. 5800 കോടി രൂപയ്ക്കാണ് ആര്‍.ഇ.സി.യെ അംബാനി വിലയ്ക്കെടുത്തത്. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ 75,000 കോടി രൂപയുടെ മുതല്‍മുടക്ക് ഹരിതോര്‍ജ മേഖലയില്‍ നടത്തുമെന്നും ഗുജറാത്തിലെ ജാംനഗറില്‍ ധീരുഭായ് അംബാനി ഗ്രീന്‍ എനര്‍ജി കോംപ്ലക്സിന്റെ നിര്‍മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് വിശദീകരിക്കുന്നു.
ഇന്ത്യയിലെ കല്‍ക്കരിക്ഷാമ കഥകള്‍ക്ക് ഏതാനും ദിവസങ്ങള്‍ മുന്നെതന്നെ ചൈനയും ബ്രിട്ടനും കടുത്ത വൈദ്യുതി പ്രതിസന്ധി അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ എത്രപേര്‍ ശ്രദ്ധിച്ചു കാണുമെന്നറിയില്ല.
അതേസമയം, ഇന്ത്യയിലെ ഹരിത ഊര്‍ജോത്പാദനത്തില്‍ ഏറ്റവും ഉയര്‍ന്ന നിക്ഷേപം നടത്തിയിരിക്കുന്നത് അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ആണ്. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലായി മൂന്ന് ഗിഗാവാട്ട് വൈദ്യുതി ഉത്പാദനമാണ് അദാനി ഗ്രൂപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. 36 പദ്ധതികള്‍ വൈദ്യുതി ഉത്പാദനഘട്ടത്തിലും മൂന്നെണ്ണം നിര്‍മാണത്തിലുമാണ്. മോദി അധികാരത്തിലേറിയതിന്റെ തൊട്ടടുത്ത വര്‍ഷം (2015 ജനുവരി) മാത്രം രൂപീകരിക്കപ്പെട്ട അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ചെറിയ കാലയളവില്‍ തന്നെ ഈ മേഖലയില്‍ വമ്പിച്ച കുതിച്ചുകയറ്റം സാധ്യമാക്കി. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ 1.48 ട്രില്യണ്‍ രൂപയുടെ നിക്ഷേപം ഹരിതോര്‍ജ്ജ മേഖലകളില്‍ നടത്താനുള്ള പദ്ധതികളാണ് എ.ജി.ഇ.എല്‍. രൂപപ്പെടുത്തിയിരിക്കുന്നത്.
മഹത്തായ പുനഃക്രമീകരണം
ഊര്‍ജോത്പാദന മേഖലയിലെ കൃത്രിമ കുഴമറിച്ചിലുകള്‍ ഇന്ത്യയുടെ മാത്രം കാര്യമാണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. ഇന്ത്യയിലെ കല്‍ക്കരിക്ഷാമ കഥകള്‍ക്ക് ഏതാനും ദിവസങ്ങള്‍ മുന്നെതന്നെ ചൈനയും ബ്രിട്ടനും കടുത്ത വൈദ്യുതി പ്രതിസന്ധി അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തകള്‍ എത്രപേര്‍ ശ്രദ്ധിച്ചു കാണുമെന്നറിയില്ല. ചൈനയില്‍ രൂക്ഷമായ കല്‍ക്കരി പ്രതിസന്ധിമൂലം വൈദ്യുതി വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് തന്നെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ചൈനയുടെ ഉത്പാദനമേഖലയില്‍ വലിയ സ്വാധീനം ചെലുത്തുന്ന പടിഞ്ഞാറന്‍ ചൈനയെ വൈദ്യുതി പ്രതിസന്ധി സാരമായി ബാധിക്കുമെന്നുള്ള വിലയിരുത്തലുകളും വന്നിരുന്നു.

പ്രകൃതിവാതകങ്ങളുടെയും ഇറക്കുമതി ചെയ്യുന്ന കല്‍ക്കരിയുടെയും വിലയില്‍ സംഭവിച്ച അതിഭീമമായ വര്‍ധനവും വൈദ്യുതാവശ്യങ്ങള്‍ക്കായി ഇതര യൂറോപ്യന്‍ രാജ്യങ്ങളില്‍മേലുള്ള ആശ്രിതത്വവും സമാനമായ പ്രതിസന്ധിയിലേക്ക് ബ്രിട്ടനെയും ചെന്നെത്തിക്കുകയുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ വൈദ്യുതി വിതരണം തടസ്സപ്പെട്ടതായും ശീതകാല വൈദ്യുതി ഉപഭോഗവളര്‍ച്ചയെ നേരിടാന്‍ ദേശീയ ഗ്രിഡിന് സാധിക്കുകയില്ലെന്നും ഉള്ള വാര്‍ത്തകള്‍ ഒക്ടോബര്‍ ആരംഭത്തോടെ മാധ്യമങ്ങളുടെ മുഖ്യവാര്‍ത്തകളായി പുറത്തുവന്നുകൊണ്ടിരുന്നു. റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും സമാനമായ പ്രതിസന്ധികളെ നേരിടുന്നതായി ഇതേകാലയളവില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു.
ആഗോള കാലാവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗുരുതരമായ മാറ്റങ്ങള്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗത്തില്‍ വന്‍രീതിയിലുള്ള വെട്ടിച്ചുരുക്കലുകള്‍ക്ക് രാഷ്ട്രങ്ങളെ നിര്‍ബന്ധിതമാക്കുന്നുണ്ടെന്നത് യാഥാര്‍ഥ്യമാണ്. ഹരിത സാങ്കേതിക വിദ്യകളിന്മേലുള്ള നിയന്ത്രണം മൂലധനശക്തികളില്‍ നിന്ന് കൈവിട്ടുപോകാതിരിക്കാനുള്ള ശ്രമങ്ങളും വലിയതോതില്‍ നടക്കുന്നുണ്ട്. ആണവോര്‍ജം (ന്യൂക്ലിയര്‍ ഫ്യൂഷന്‍ വഴി), ജിയോ തെര്‍മല്‍ പവര്‍, ഹൈഡ്രജന്‍ എനര്‍ജി, സൗരോര്‍ജം തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഈ രീതിയില്‍ പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും പല സാങ്കേതികവിദ്യകളും ഇന്നത്തെ നിലയിലുള്ള വൈദ്യുതോപഭോഗത്തെ തൃപ്തിപ്പെടുത്തുന്ന നിലയിലേക്ക് വാണിജ്യ ഉത്പാദനം സാധ്യമാക്കണമെങ്കില്‍ പതിറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടിവരുമെന്നതാണ് യാഥാര്‍ഥ്യം. ഈ സാങ്കേതികവിദ്യകള്‍ ഉയര്‍ത്താവുന്ന പാരിസ്ഥിതിക-സാമ്പത്തിക ഭാരങ്ങള്‍ എത്രമാത്രം വലുതായിരിക്കുമെന്ന കാര്യത്തിലും വലിയ ആശങ്കകളുണ്ട്.
ഖനിജ (ഫോസില്‍) ഇന്ധനങ്ങളില്‍ നിന്നുള്ള പരിവര്‍ത്തനം സാധ്യമാക്കണമെങ്കില്‍ ഈ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമായി വരും. അതോടൊപ്പം തന്നെ ഖനിജ ഇന്ധന ഉപഭോഗത്തില്‍ നിന്ന് പിന്‍വലിയുമ്പോള്‍ സംഭവിക്കുന്ന വൈദ്യുതോത്പാദനക്കുറവ് ജനങ്ങളില്‍ സൃഷ്ടിക്കുന്ന പരിഭ്രാന്തിയെ സംബന്ധിച്ചും അതിന്റെ പ്രതികരണം എന്തായിരിക്കും എന്നതിനെക്കുറിച്ചും രാഷ്ട്രീയ ഭരണകൂടങ്ങള്‍ ആശങ്കയിലാണ്.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് സമൂഹത്തിലുണ്ടായ "പെരുമാറ്റ വ്യതിയാന' (behavioral change) ത്തെ സംബന്ധിച്ച് വേള്‍ഡ് ഇക്കണോമിക് ഫോറം തയ്യാറാക്കിയ "ഗ്രേറ്റ് റീസെറ്റ്' ഉത്കണ്ഠപ്പെടുന്നുണ്ട്. (Great Reset, P78). ഈയൊരു സ്വഭാവമാറ്റം വരുംകാലങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനെക്കുറിച്ച് തല്‍ക്കാലം ആര്‍ക്കും വലിയ നിശ്ചയമില്ലെന്നതാണ് വസ്തുത. അതേസമയം, "ഷോക് ട്രീറ്റ്മെന്റു'-കളിലൂടെ സമൂഹത്തിന്റെ മനോനില മനസ്സിലാക്കാനുള്ള ശ്രമങ്ങള്‍ അടുത്തകാലത്തായി വലിയതോതില്‍ നടന്നുവരുന്നതായി കാണാന്‍ കഴിയും. യഥാര്‍ഥ പ്രതിസന്ധികളോടുള്ള പ്രതികരണം എന്തെന്ന് മനസ്സിലാക്കുവാനുള്ള ട്രയല്‍ റണ്ണുകള്‍ നടത്തുക എന്നതാണ് ഇതിന്റെ രീതി.
ഹരിതോര്‍ജ്ജ മേഖലയിലേക്കുള്ള ചുവടുമാറ്റം നിലവിലുള്ള ഭൗമരാഷ്ട്രീയത്തെ അപ്പാടെ അപ്രസക്തമാക്കുമെന്ന ആശങ്കകളും ആഗോള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരെ ആശങ്കപ്പെടുത്തുന്നുണ്ട്.
കാലം ആവശ്യപ്പെടുന്ന രീതിയിലുള്ള ഊര്‍ജസ്രോതസ്സുകളിലെ പരിവര്‍ത്തനം സാധ്യമാകണമെങ്കില്‍ ഖനിജ ഇന്ധന ആവശ്യകതയെ പൊളിച്ചുപണിയേണ്ടതുണ്ട്. ഇതുസംബന്ധിച്ച വിശാലമായ സംവാദങ്ങള്‍ക്ക് തുടക്കമിടുന്നതില്‍ നിന്നും തുറന്നു സമ്മതിക്കുന്നതില്‍ നിന്നും രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഒഴിഞ്ഞുമാറുകയാണ്. ഖനിജ ഇന്ധന വിനിയോഗത്തില്‍ നിന്നുള്ള പരിവര്‍ത്തനം നിലവിലുള്ള ഉത്പാദന - ഉപഭോഗ മാതൃകകളെ വലിയ തോതില്‍ ബാധിക്കുമെന്നതും അത്തരത്തിലുള്ള കര്‍ശനമായ മാറ്റങ്ങളോട് സമൂഹം എങ്ങനെ പ്രതികരിക്കുമെന്നതും രാഷ്ട്രീയ - ഭരണ നേതൃത്വത്തെ ഭയപ്പെടുത്തുന്നുണ്ടെന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഹരിതോര്‍ജ്ജ മേഖലയിലേക്കുള്ള ചുവടുമാറ്റം നിലവിലുള്ള ഭൗമരാഷ്ട്രീയത്തെ അപ്പാടെ അപ്രസക്തമാക്കുമെന്ന ആശങ്കകളും ആഗോള രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നവരെ ആശങ്കപ്പെടുത്തുന്നുണ്ട്.
ആഗോള ഊര്‍ജ ഉത്പാദന-വിതരണ മേഖലയെ കാര്‍ബണ്‍ മുക്തമാക്കുക എന്നത് വളരെ എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. നിലവില്‍ ലോകത്തിലെ മറ്റേതെങ്കിലും സാങ്കേതികവിദ്യ (സെല്‍ഫോണ്‍ ഉദാഹരണം) സമൂഹത്തില്‍ വ്യാപകമായതുപോലെ കാര്‍ബണ്‍മുക്ത സാങ്കേതികവിദ്യകള്‍ വ്യാപകമാകാന്‍ പോകുന്നില്ലെന്നത് തെളിയിക്കപ്പെട്ട വസ്തുതയാണ്. യു.എന്‍.എഫ്.സി.സി.യുടെ (United Nations Framework Convention on Climate Change -UNFCC) 1992-ല്‍ നടന്ന പ്രഥമ സമ്മേളനത്തില്‍ ആഗോള പ്രാഥമിക ഊര്‍ജ വിനിയോഗത്തില്‍ ഫോസില്‍ ഇന്ധന നിരക്ക് 86.6% ആണെന്ന് വിലയിരുത്തുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടന്ന നിരവധി ഉച്ചകോടികള്‍ക്കും കരാറുകള്‍ക്കും ശേഷം 2017-ലെ കണക്കനുസരിച്ച് ഇത് 85.5% ആണ്. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലത്തിനിടയില്‍ ഫോസില്‍ ഇന്ധന ഉപഭോഗത്തില്‍ കേവലം 1.5% കുറവ് മാത്രമേ സംഭവിച്ചിട്ടുള്ളൂ.
പ്രാഥമിക ഊര്‍ജസ്രോതസ്സുകളില്‍ നിന്ന് ഫോസില്‍ ഇന്ധനങ്ങള്‍ നീക്കംചെയ്യുന്ന നടപടികള്‍ നിലവിലുള്ള സാമ്പത്തിക മാതൃകകളെ തകര്‍ക്കുന്നതും അതിന്റെ പരിണിതഫലങ്ങള്‍ എന്തായിരിക്കുമെന്ന് നിശ്ചയമില്ലാത്തതും ആഗോള രാഷ്ട്രീയ ഭരണനേതൃത്വങ്ങളെ കടുത്ത തീരുമാനങ്ങളെടുക്കുന്നതില്‍ നിന്ന് പിന്തിരിക്കുന്നുണ്ട്. മുകളില്‍നിന്ന് താഴോട്ട് തീരുമാനങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി മാത്രം ശീലമുള്ള ഒരു സാമൂഹ്യ - രാഷ്ട്രീയ വ്യവസ്ഥയ്ക്ക് അടിത്തട്ടില്‍ നിന്ന് ആരംഭിക്കേണ്ട മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുക അസാധ്യമായിരിക്കും.
സാമ്പത്തിക തകര്‍ച്ച, വളരുന്ന അസമത്വം, കാലാവസ്ഥാ പ്രതിസന്ധി, കാര്‍ബണ്‍മുക്ത ഊര്‍ജോത്പാദനം തുടങ്ങിയ വസ്തുനിഷ്ഠ യാഥാര്‍ഥ്യങ്ങളെ, അതത് ദേശീയ രാഷ്ട്രീയ സാഹചര്യങ്ങള്‍ക്കനുസരിച്ച്, മുതലെടുപ്പിനും അധികാര കേന്ദ്രീകരണത്തിനുമുള്ള അവസരങ്ങളാക്കിമാറ്റുന്ന അണിയറ നാടകങ്ങള്‍ക്ക് വൈദ്യുതി പ്രതിസന്ധിയുടെ ഇരുള്‍കൊണ്ട് മറയിടുക മാത്രമാണ് പുതിയ ക്ഷാമകഥകളിലൂടെ ഭരണനേതൃത്വം ചെയ്യുന്നത്. ▮
*ഗാംഗ്സ് ഓഫ് വാസ്സേപൂര്‍ 2012-ലെ ഒരു ബോളിവുഡ് സിനിമയാണ്. സ്വാതന്ത്ര്യലബ്ധിക്കാലത്ത് ഝാര്‍ഘണ്ഡിലെ ധന്‍ബാദ് മേഖല കൈയടക്കിവെച്ചിരുന്ന കല്‍ക്കരി മാഫിയകളെയും അവരുടെ രാഷ്ട്രീയ സ്വാധീനത്തെക്കുറിച്ചും ഒക്കെയാണ് സിനിമയുടെ പ്രമേയം.
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.