Tuesday, 28 March 2023

ആത്മകഥ


Text Formatted

എഴുകോൺ-45

ആരാകണം ഡോക്ടര്‍? 

നിര്‍ഭാഗ്യവശാല്‍ നമ്മുടെ സംസ്‌കാരത്തില്‍ നേരെ സ്‌പെഷ്യലിസ്റ്റുകളുടെ അടുത്തേക്ക് പോകാനുള്ള പ്രവണത കാണുന്നു. ഇത് പലപ്പോഴും ചില രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയാതിരിക്കുന്നതിന് ഇടവരുത്തുന്നുണ്ട്​

Image Full Width
Image Caption
നിതിനയുടെ അമ്മ ബിന്ദുവിനെ ആശ്വസിപ്പിക്കുന്ന ഡോ. സു ആൻ സഖറിയ / Photo: Deshabhimani
Text Formatted

നിതിന എന്ന യുവതിയുടെ കൊലപാതകത്തെ തുടര്‍ന്ന്, സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ മറ്റൊരു വാര്‍ത്തയുണ്ട്. നിതിനയുടെ അമ്മയായ ബിന്ദുവിനെ ചികിത്സിച്ചു കൊണ്ടിരിക്കുന്ന ഡോക്ടര്‍ ‘സു ആന്‍ സക്കറിയ'. നിലവിളിക്കുന്ന ബിന്ദുവിനെ മണിക്കൂറുകളോളം കൈ പിടിച്ച് ആശ്വസിപ്പിക്കുന്ന വാര്‍ത്തയായിരുന്നു അത്. ലക്ഷക്കണക്കിന് ആളുകള്‍ അതേറ്റെടുത്തു. രോഗികളോട് അനുകമ്പയുള്ള ഡോക്ടര്‍മാര്‍ ധാരാളം ഉണ്ടായിരിക്കും. എന്നാല്‍, ഡോ. സുവിന്റെ ഈ ഒരു അനുകമ്പാഭാവം ജനങ്ങളിലുണ്ടാക്കിയ പ്രതികരണം ശ്രദ്ധിക്കപ്പെടേണ്ടതാണ്. മനുഷ്യര്‍ എപ്പോഴും മറ്റുള്ളവരില്‍ നിന്ന് കൊതിച്ചു കൊണ്ടിരിക്കുന്നത് ഈ സാന്ത്വനമാണ്. പ്രത്യേകിച്ചും മരണത്തിലും രോഗത്തിലും ഉപചരിക്കുന്ന ഡോക്ടര്‍മാരില്‍ നിന്നും. ഡോക്ടര്‍മാര്‍ ടെക്നോക്രാറ്റുകളായി പരിണമിച്ചെങ്കിലും ജനങ്ങള്‍ പഴയതുപോലെ പ്രതീക്ഷിക്കുകയാണ്.

ആരോഗ്യമേഖലയിലെ പല പ്രവര്‍ത്തനങ്ങള്‍ക്കും പിന്‍വാങ്ങലുകള്‍ക്കും ശേഷം വളരെ വൈകിയാണ് ഞാന്‍ മെഡിക്കല്‍ അധ്യാപനത്തിലേക്ക് കടന്നത്. മെഡിക്കല്‍ പരിശീലനത്തിന്റെ ബോധനരീതി മിക്കവാറും വസ്തുനിഷ്ഠ പഠനത്തിന്റേതായതു കൊണ്ട് അതിനുശേഷം രോഗികളോടുള്ള അനുകമ്പ നഷ്ടപ്പെടാനിടയുണ്ട്. എന്നാല്‍, പലരും പരിശീലനം ആരംഭിക്കുന്നതോടെ അത് സ്വന്തം പരിശ്രമത്താല്‍ തിരിച്ചുകൊണ്ടുവരുന്നത് കാണാം. 2019-ല്‍ മെഡിക്കല്‍ ബോധനത്തില്‍ പുതുതായി കൊണ്ടുവന്ന മാറ്റങ്ങളില്‍ പഠനാരംഭത്തില്‍ തന്നെ വിദ്യാര്‍ഥികളില്‍ അനുകമ്പ വളര്‍ത്താനുള്ള മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അത് പഠനാവസാനം വരെ നിലനിര്‍ത്തുകയും വേണം.

ഇപ്പോള്‍ ത്രിമാന വീഡിയോകളൊക്കെ വച്ച് പഠിക്കാനുള്ള സൗകര്യം വിദ്യാര്‍ഥികള്‍ക്കുണ്ട്. പണ്ട്, ഞങ്ങള്‍ പൂര്‍ണമായും ശരീരങ്ങളെ തന്നെ ആശ്രയിച്ചായിരുന്നു പഠിച്ചിരുന്നത്. ശവശരീരത്തെ വണങ്ങിയിട്ടാണെങ്കിലും, അതില്‍നിന്ന്​ പേശികളെയും, ദശനാരുകളെയും കുറിച്ചും ധമനികളുടെയും, സിരകളുടെയും നാഡികളുടെയും കെട്ടുപിണച്ചിലുകളെയും കുറിച്ചുമൊക്കെ കൃത്യതയോടെ പഠിച്ചുവരുമ്പോഴേക്കും മനുഷ്യരെപ്പറ്റിയുള്ള ധാരണയില്‍ മാറ്റം വന്നിരിക്കും. ഒരു അസ്ഥികൂടം വില കൊടുത്തു വാങ്ങി പഠിച്ച്, അതിലുള്ള കുണ്ടും കുഴിയും ദ്വാരങ്ങളുമെല്ലാം അണുവിട തെറ്റാതെ അറിഞ്ഞിരിക്കണം. ആദ്യത്തെ ആഴ്ച മുതല്‍ ഇന്റേണല്‍ പരീക്ഷകളുള്ളതിനാല്‍ ക്ഷീണിക്കുമ്പോള്‍ ഈ അസ്ഥിക്കഷണങ്ങള്‍ക്കിടയില്‍ കിടന്നായിരിക്കും ഉറങ്ങുന്നതുതന്നെ. പ്രേതങ്ങളിലുള്ള ഭയമൊക്കെ ഇതോടെ മാറിക്കിട്ടുകയും ചെയ്യും.

അച്ചാച്ചന്റെ തൊണ്ടയില്‍ നിന്നും ബയോപ്‌സി പരിശോധനക്കായി ടിഷ്യൂ മുറിച്ചെടുത്തു. പരിശോധനക്കായി വായ തുറന്നുവച്ച ശേഷം അടയ്ക്കാന്‍ പറയാത്തതിനാല്‍ പുള്ളി അങ്ങനെ തന്നെ കുറേ സമയം ഇരുന്നു. അബദ്ധം മനസ്സിലാക്കിയപ്പോള്‍ വേണ്ടതരത്തില്‍ നിര്‍ദ്ദേശം നല്‍കാത്തതിന് ശബ്ദം ഇല്ലാതിരുന്നിട്ടും ഡോക്ടറോട് ദേഷ്യപ്പെട്ടു. ഡോക്ടറോട് രോഗിക്കും അതൃപ്തി പ്രകടിപ്പിക്കാനാവുമെന്ന് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്.

നൂറ്റാണ്ടുകളിലൂടെ വിവിധ ശാസ്ത്രശാഖകള്‍ വികസിപ്പിച്ചെടുത്ത ധാരാളം അറിവുകളുടെ പ്രയോഗമാണ് ഇപ്പോഴത്തെ മെഡിസിന്‍. പഴയ കാലത്തെ പല ധാരണകളെയും തെളിവുകളുടെ അടിസ്ഥാനത്തില്‍ തിരുത്തിയെഴുതിയാണ് ഇവിടെയെത്തിയിട്ടുള്ളത്. മതപരമായ അറിവുകള്‍ ഇതിന് വെല്ലുവിളിയാവുകയും ചിലപ്പോള്‍ പിന്തുണയ്ക്കുകയും ഉണ്ടായിട്ടുണ്ട്. ശവശരീരങ്ങള്‍ കീറിമുറിക്കാന്‍ ആദ്യകാലത്ത് അനുവാദമില്ലായിരുന്നു എന്നോര്‍ക്കണം. അനാറ്റമി പഠനത്തിന്റെ ആദ്യകാലത്ത് കീറിമുറിച്ചുള്ള പഠനം ചിത്രകാരന്മാരും കലാകാരന്മാരും ശാസ്ത്രജ്ഞരും കൂട്ടുചേര്‍ന്നാണ് നടത്തിയിരുന്നത്. അവ ചിത്രങ്ങളായി രേഖപ്പെടുത്തി സൂക്ഷിച്ചു.

കാലങ്ങളായി ആര്‍ജിച്ച വിജ്ഞാനത്തിന്റെ സമന്വയം കൂടുതല്‍ കൃത്യതയോടെയുള്ള രോഗനിര്‍ണ്ണയത്തിലേയ്ക്കും ചികിത്സയിലേയ്ക്കും നയിച്ചതിനാല്‍ അവ സ്വായത്തമാക്കുക മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അനിവാര്യമാണ്. പക്ഷേ, അവര്‍ ചിന്തിക്കുകയും മനസ്സിലാക്കുകയും സംസാരിക്കുകയും ചെയ്യുന്ന ഭാഷ രോഗികളില്‍നിന്ന് വ്യത്യസ്തമാവും. രോഗികള്‍ക്ക് മനസ്സിലാകുന്ന ഭാഷയിലേയ്ക്ക് ചികിത്സയുടെ കാര്യങ്ങള്‍ തര്‍ജ്ജമ ചെയ്യുക എന്നത് ആദ്യം ക്ലിനിക്കിലേക്ക് കടക്കുന്ന ഒരു വിദ്യാര്‍ഥിക്ക് ചലഞ്ച് ആണ്. രോഗത്തെക്കുറിച്ചും രോഗി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും എങ്ങനെയാണ് സുഖപ്പെടാന്‍ പോകുന്നതെന്നുമൊക്കെ സംസാരിക്കുക ആവശ്യമായും വരും. വേദനയില്‍ അസ്വസ്ഥനായിരിക്കുന്ന രോഗി, പഠിക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ തന്റെ ശരീരത്തെ പലവിധത്തില്‍ ഉറ്റുനോക്കുമ്പോള്‍, തിരിച്ച് അവരെ എങ്ങനെയാണ് നോക്കുന്നതെന്നൊന്നും അപ്പോള്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല.

വ്യത്യസ്ത ഭാഷകളില്‍ ചിന്തിക്കുന്ന രണ്ടുപേര്‍ തമ്മിലുള്ള ഇടപെടലാണ് അവിടെ നടക്കുന്നത്. അതൊരു സവിശേഷ വൈഭവം ആവശ്യപ്പെടുന്നതാണ്. മിക്കവാറും സീനിയറായ ഡോക്ടര്‍മാരില്‍ നിന്ന് അത് ബോധപൂര്‍വ്വമല്ലാതെ തന്നെ വശത്താക്കുകയാണ് ചെയ്തിരുന്നത്. ഇപ്പോള്‍ ഈ വിഷയങ്ങളൊക്കെ മുമ്പത്തേക്കാള്‍ കൂടുതലായി മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ പഠിച്ചുതുടങ്ങിയ സമയത്ത് എന്റെ സീനിയര്‍ വിദ്യാര്‍ഥികളില്‍ ഒരാളായിരുന്ന ഡോ. രവികുമാര്‍, രോഗികളെ പരിശോധിക്കുന്നതും ഇട പെടുന്നതുമായ രീതി എനിക്ക് നന്നായി തോന്നി. അദ്ദേഹം ഞങ്ങള്‍ക്ക് പഠിപ്പിച്ചു തരികയും ചെയ്തിരുന്നു. പഠനത്തോടൊപ്പം, ഓരോ മെഡിക്കല്‍ വിദ്യാര്‍ഥിയും സ്വായത്തമാക്കേണ്ട ഒരു കരവിരുത് കൂടിയുണ്ട്. അടുത്തിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ മേധാവിയായി വിരമിച്ച ഡോ. രവികുമാര്‍, കോവിഡ് കാലത്ത് വിശ്രമമില്ലാതെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലും മറ്റും നടത്തിയ സേവനം ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാവരും ചെയ്യുന്നത് ഒരേ ചികിത്സയാണെങ്കിലും മനോഭാവം കൊണ്ട് ഇതേപോലെ പലരും വേറിട്ടു നില്‍ക്കുന്നു. 

ravi
ഡോ. രവികുമാർ

പഠനത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ നമ്മുടെ ബന്ധുക്കളോ സുഹൃത്തുക്കളോ രോഗികളായെത്തുമ്പോഴായിരുന്നു സായന്‍സികമായ വശത്തേക്കാള്‍ കൂടുതല്‍ സംവേദനാത്മകമായ വശത്തേക്ക് നോക്കാന്‍ കഴിഞ്ഞിരുന്നത്. അതിലൊരാൾ, എന്റെ ആദ്യ അധ്യാപകനും വായിക്കാന്‍ പുസ്തകങ്ങള്‍ തരുകയും ചെയ്ത എന്റെ വല്യച്ഛനായിരുന്നു (അച്ചാച്ചന്‍). ഞാന്‍ രണ്ടാമത്തെ വര്‍ഷമോ മറ്റോ പഠിക്കുമ്പോള്‍ അദ്ദേഹം ശബ്ദം നഷ്ടപ്പെട്ടതിനാല്‍ ചികിത്സയ്ക്കായി എത്തി. മരുന്നുകള്‍ കഴിച്ചിട്ടൊന്നും വ്യത്യാസം ഉണ്ടായില്ല. അത് കാന്‍സര്‍ ആകാന്‍ സാധ്യത ഉള്ളതിനാല്‍ എന്റെ ചിന്ത ആ വഴിക്ക് നീങ്ങി. ആദ്യ വര്‍ഷങ്ങളില്‍ കുറച്ച് പഠിക്കുമ്പോള്‍ എല്ലാ അസുഖങ്ങളും നമുക്കും ഉണ്ടോ എന്ന് സംശയം തോന്നും. ശരീരത്തില്‍ എന്തെങ്കിലും ചെറിയ മാറ്റങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ പോയി സീനിയര്‍ ഡോക്ടര്‍മാരെ കണ്‍സള്‍ട്ട് ചെയ്യും. രോഗമില്ലെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ സമാധാനം കിട്ടൂ. പരീക്ഷാപ്പേടി, പുതിയ അന്തരീക്ഷം, ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ, പ്രണയപ്രശ്‌നങ്ങള്‍, രോഗഭയം, സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇങ്ങനെ ഒട്ടേറെ ആധികളിലായിരിക്കും വിദ്യാര്‍ഥികളുള്ളത്. ഓരോ വര്‍ഷവും ചുരുങ്ങിയത് രണ്ട് മെഡിക്കല്‍ വിദ്യാര്‍ഥികളെങ്കിലും ആത്മഹത്യ ചെയ്യുന്നുണ്ടാവും. ഓരോ മെഡിക്കല്‍ വിദ്യാര്‍ഥിക്കും വേണ്ട ശ്രദ്ധ നല്‍കേണ്ടതും നല്ല ഡോക്ടര്‍മാര്‍ ഉണ്ടായിവരാന്‍ ആവശ്യമാണ്. 

പഠനത്തിന്റെ ആദ്യ സമയത്തുതന്നെ നമുക്ക് വേണ്ടപ്പെട്ട ഒരു രോഗി ഉണ്ടെങ്കില്‍ ആ പ്രശ്‌നം ആഴത്തില്‍ പഠിക്കാന്‍ ശ്രമിക്കും. ആദ്യം തന്നെ രണ്ട് മൂന്നു രോഗികളെ അവരുടെ ജീവചരിത്രത്തിന്റെയും ബന്ധങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ ശാസ്ത്രീയ പഠനത്തോടൊപ്പം ഇടപെടലിലൂടെ അറിയാന്‍ അനുവദിക്കുന്നത്, രോഗികളോട് അനുകമ്പ വളര്‍ത്തിയെടുക്കാന്‍ നല്ലതായിരിക്കും. കമ്മ്യൂണിറ്റി മെഡിസിന്‍ പഠനത്തിന്റെ ഭാഗമായി ഇപ്പോള്‍ വിദ്യാര്‍ഥികളെ വീടുകളില്‍ കൊണ്ടുപോവുകയോ, വീടുകള്‍ അവര്‍ക്കായി നല്‍കുകയോ ഒക്കെ ചെയ്യുന്നുണ്ട്. ഇത്തരം സമ്പ്രദായങ്ങളൊന്നും ഞങ്ങള്‍ പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്നില്ല. 

അച്ചാച്ചന് ഇ.എന്‍.ടി. വിഭാഗത്തില്‍ ചികിത്സ തുടങ്ങി. ഞാന്‍ സമയമുള്ളപ്പോള്‍ കൂടെ പോയി വേണ്ട സഹായങ്ങള്‍ ചെയ്തു. എങ്ങനെയൊക്കെ, എവിടെയൊക്കെ പോയാണ് ടെസ്റ്റുകള്‍ ചെയ്യേണ്ടതെന്നും വിവിധ ചികിത്സകള്‍ സ്വീകരിക്കേണ്ടതെന്നും ഒക്കെ കണ്ടുപിടിക്കുക എന്നത് തന്നെ മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ക്കും കൂടെ വരുന്നവര്‍ക്കും ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇപ്പോഴും, ജോലി ചെയ്യുന്നിടത്ത് പോലും ഓരോ സ്ഥലങ്ങള്‍ കണ്ടുപിടിക്കാന്‍ ഞാന്‍ തന്നെ വട്ടംകറങ്ങാറുണ്ട്. പിന്നെ, സാധാരണ ആളുകള്‍ എത്രമാത്രം വിഷമിക്കുന്നുണ്ടാവും? അതൊക്കെ കണ്ടുപിടിക്കുകയും റിപ്പോര്‍ട്ടുകള്‍ വാങ്ങി കൊണ്ടുവരികയും ചെയ്യുക എന്ന സഹായങ്ങളൊക്കെയാണ് ഞങ്ങള്‍ ചെയ്തുകൊടുക്കുന്നത്. ഓരോ നാട്ടില്‍ നിന്നും വരുന്ന രോഗികള്‍ക്ക് അവരുടെ നാട്ടില്‍ നിന്നും ഒരാള്‍ അവിടെ പഠിക്കാനുണ്ടെങ്കില്‍ വളരെ ആശ്വാസമാണ്. ഇതിന് ഞങ്ങളുടെ ഭാഷയില്‍ പി.പി. (പ്രൈവറ്റ് പേഷ്യൻറ്​) അടിക്കുക എന്ന് പറഞ്ഞിരുന്നു. പഠിക്കാനുള്ള സമയം നഷ്ടപ്പെടുമെന്നതിനാല്‍ ഇതിഷ്ടപ്പെടാത്തവരും ഞങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. മെഡിക്കല്‍ പഠനസമയത്തെ വളരെ വിലപ്പെട്ട സമയമായിട്ടാണ് ഞാന്‍ ഇതെടുത്തിരുന്നത്. നമുക്ക് അടുപ്പമുള്ള ആളിന്റെ രോഗത്തെക്കുറിച്ച് പഠിക്കാന്‍ കൂടുതല്‍ പ്രചോദനം ഉണ്ടാകും. 

വെെദ്യശാസ്ത്ര പഠനത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ രോഗികളുടെ അവസ്ഥ കാണുമ്പോഴുണ്ടാകുന്ന വികാര വിചാരങ്ങള്‍ അവസാന വര്‍ഷവും പരിശീലന ഘട്ടവുമൊക്കെ എത്തുമ്പോഴേക്കും മാറിയിരിക്കും. ഉയര്‍ന്ന ക്ലാസ്സിലെത്തുമ്പോഴേക്കും വിദ്യാര്‍ഥികളില്‍ അനുകമ്പ കുറയുന്നതായും കൂടുന്നതായും, അതേപോലെ നിലനില്‍ക്കുന്നതുമായ പഠനങ്ങളുണ്ട്.

അച്ചാച്ചന്റെ തൊണ്ടയില്‍ നിന്നും ബയോപ്‌സി പരിശോധനക്കായി ടിഷ്യൂ മുറിച്ചെടുത്തു. പരിശോധനക്കായി വായ തുറന്നുവച്ച ശേഷം അടയ്ക്കാന്‍ പറയാത്തതിനാല്‍ പുള്ളി അങ്ങനെ തന്നെ കുറേ സമയം ഇരുന്നു. അബദ്ധം മനസ്സിലാക്കിയപ്പോള്‍ വേണ്ടതരത്തില്‍ നിര്‍ദ്ദേശം നല്‍കാത്തതിന് ശബ്ദം ഇല്ലാതിരുന്നിട്ടും ഡോക്ടറോട് ദേഷ്യപ്പെട്ടു. ഡോക്ടറോട് രോഗിക്കും അതൃപ്തി പ്രകടിപ്പിക്കാനാവുമെന്ന് അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. തികഞ്ഞ അനുസരണയോടെ നില്‍ക്കുന്ന രോഗികളെ മാത്രമേ അതുവരെ ഞാന്‍ കണ്ടിരുന്നുള്ളൂ. രോഗിയുടെ ശരീരത്തെ കൈകാര്യം ചെയ്യുമ്പോഴെല്ലാം അത് വിശദീകരിച്ചു കൊടുക്കേണ്ടത് ആവശ്യമാണ്. ചെയ്യുന്ന ജോലിയുടെ കൃത്യത തെറ്റാതെ ശ്രദ്ധിക്കുകയും, ഇടപെടുന്നത് മനുഷ്യ ശരീരത്തോടാണെന്നതിനാല്‍, അവരുടെ വികാരങ്ങളെ മാനിക്കുകയും ഒരേസമയം ചെയ്യുക എന്നത് നൈപുണ്യം ആവശ്യമായ കാര്യമാണ്.

കുറച്ചുനാള്‍ മുമ്പ് ഫിസിയോതെറാപ്പിയുടെ ഭാഗമായി മൈത്രേയന്റെ കൈയില്‍ മെഴുക് ചൂടാക്കി ഒഴിച്ചപ്പോഴും ഇതേ പ്രശ്‌നമുണ്ടായി. സഹിക്കാവുന്ന ചൂടാണോ ഉള്ളതെന്ന് അത് ചെയ്ത ടെക്‌നീഷ്യന്‍ ചോദിക്കേണ്ടിയിരുന്നു. അദ്ദേഹം അത് ചെയ്യാതിരുന്നതിനാല്‍ ചൂട് കൂടിയിട്ടും അത് സഹിച്ച് മൈത്രേയന്‍ ഇരുന്നു കൊടുക്കുകയും പിന്നീട് നീറ്റലുണ്ടാവുകയും ചെയ്തു. ഒരിക്കല്‍ കൂട്ടുകാരൊക്കെ ചെയ്യുന്ന ഹെയര്‍ സ്പാ എന്താണെന്നറിയാനായി ഞാനത് ചെയ്യാന്‍ പോയി. തലയോട്ടി ചൂടുപിടിപ്പിക്കുന്ന സമയത്ത് പൊള്ളുന്നതുപോലെ തോന്നിയതിനാല്‍ പെട്ടെന്ന് നിര്‍ത്താന്‍ ഞാനാവശ്യപ്പെട്ടു. പാകത്തിനാണോ ചൂട് എന്ന് അത് ചെയ്യുന്നവര്‍ ചോദിച്ചറിയേണ്ടതാണ്. ഇതൊക്കെ വളരെ നിസ്സാരങ്ങളായ കാര്യങ്ങളാണ്. ചികിത്സകര്‍ സീരിയസ് ആയതും അല്ലാത്തതുമായ പലതരം ഇന്റെര്‍വെന്‍ഷനുകള്‍ മനുഷ്യശരീരത്തില്‍ നടത്താറുണ്ടല്ലോ. ഏറ്റവും നിസ്സാരമായതു മുതല്‍ സീരിയസ് ആയതു വരെ ശ്രദ്ധയോടെ ചെയ്യുന്നവര്‍ നല്ല ചികിത്സകരാണ്.

dr
രോഗിയുടെ ശരീരത്തെ കൈകാര്യം ചെയ്യുമ്പോഴെല്ലാം അത് വിശദീകരിച്ചു കൊടുക്കേണ്ടത് ആവശ്യമാണ്. ചെയ്യുന്ന ജോലിയുടെ കൃത്യത തെറ്റാതെ ശ്രദ്ധിക്കുകയും, ഇടപെടുന്നത് മനുഷ്യ ശരീരത്തോടാണെന്നതിനാല്‍, അവരുടെ വികാരങ്ങളെ മാനിക്കുകയും ഒരേസമയം ചെയ്യുക എന്നത് നൈപുണ്യം ആവശ്യമായ കാര്യമാണ്. / Illustration: lupus.net

അച്ചാച്ചന്റെ ബയോപ്‌സിക്കുള്ള സാമ്പിള്‍ പരിശോധനയ്ക്ക് കൊണ്ടു കൊടുത്തതും റിസള്‍ട്ട് വാങ്ങാന്‍ പോയതും ഞാനാണ്. പാതോളജി ഡിപ്പാര്‍ട്ട്‌മെന്റ് വേറൊരു കെട്ടിടത്തിലാണ് സ്ഥിതിചെയ്യുന്നത്. അവിടെ വരെ നടന്നു പോവുകയും വരുകയും ചെയ്യുന്നതിനിടെ ധാരാളം കാര്യങ്ങള്‍ ആലോചിക്കാന്‍ സമയം കിട്ടും. പാതോളജി പഠിച്ചു തുടങ്ങിയിരുന്നതേയുള്ളൂ എങ്കിലും അതിന്റെ സാധ്യതകളൊക്കെ ആലോചിച്ചുകൊണ്ട് ഞാന്‍ നടന്നു. മിക്കവാറും കാന്‍സര്‍ തന്നെ എന്നുറപ്പിച്ചു റിസള്‍ട്ട് വാങ്ങാന്‍ പോയ ഞാന്‍ അവിടെ വച്ചുതന്നെ റിപ്പോര്‍ട്ട് വായിച്ചു. ക്ഷയരോഗമെന്ന് അനുമാനിക്കാവുന്ന കോശങ്ങളായിരുന്നു അതില്‍ കണ്ടെത്തിയിരുന്നത്. ഏതായാലും കാന്‍സര്‍ അല്ലല്ലോ എന്നത്, റിപ്പോര്‍ട്ട് വിശദീകരിച്ചു കൊടുക്കാന്‍ ബാധ്യതയുണ്ടായിരുന്ന എനിക്ക് ആ സമയത്ത് വലിയ ആശ്വാസം നല്‍കി. കണ്ഠത്തിനുള്ളിലെ സ്വനഗ്രാഹിയെ (Larynx) ക്ഷയരോഗം ബാധിച്ചത് കണ്ട് മനസ്സിലാക്കിയതുകൊണ്ട്, ശരീരത്തിന്റെ മിക്ക ഭാഗങ്ങളെയും അത് ബാധിക്കുമെന്ന അറിവും ആ സമയത്തുണ്ടായി. ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം ഊര്‍ജ്ജിതമായി നടക്കുന്ന ഇക്കാലത്തും ശ്വാസകോശേതര ഭാഗങ്ങളില്‍ ധാരാളമായി ക്ഷയരോഗം കണ്ടുവരുന്നു.

ആദ്യവര്‍ഷങ്ങളില്‍ രോഗികളുടെ അവസ്ഥ കാണുമ്പോഴുണ്ടാകുന്ന വികാര വിചാരങ്ങള്‍ അവസാന വര്‍ഷവും പരിശീലന ഘട്ടവുമൊക്കെ എത്തുമ്പോഴേക്കും മാറിയിരിക്കും. ഉയര്‍ന്ന ക്ലാസ്സിലെത്തുമ്പോഴേക്കും വിദ്യാര്‍ഥികളില്‍ അനുകമ്പ കുറയുന്നതായും കൂടുന്നതായും, അതേപോലെ നിലനില്‍ക്കുന്നതുമായ പഠനങ്ങളുണ്ട്. പരിശീലനത്തിന്റെയും നിര്‍ണ്ണയത്തിന്റെയും രീതി, റോള്‍ മോഡലുകളുടെ സാന്നിധ്യം, സാമൂഹിക മാറ്റങ്ങള്‍ തുടങ്ങി പല ഘടകങ്ങളും അതിനെ സ്വാധീനിക്കുന്നുണ്ടാവാം. അത് പരിശീലനത്തിലൂടെ ഉണ്ടാക്കിയെടുക്കാന്‍ പറ്റുമോ എന്ന ചോദ്യവും പ്രയോഗത്തിലൂടെ കഴിയുമെന്ന ഉത്തരവുമുണ്ടായിട്ടുണ്ട്.

ആദ്യവര്‍ഷങ്ങളിലെ ചില സന്ദര്‍ഭങ്ങളില്‍ അമിതമായ വികാരത്തിനും ആശങ്കയ്ക്കും ഞാന്‍ വിധേയപ്പെട്ടിട്ടുണ്ട്. ഒന്ന്, അബോര്‍ഷനു വേണ്ടി ഒരു സ്ത്രീയെ സക്ഷന് (suction) വിധേയമാക്കിയത് കണ്ടപ്പോഴായിരുന്നു. ജീവനുള്ള ഒരു ശരീരത്തില്‍ നിന്നും അമിതമായ രക്തപ്രവാഹം ആദ്യമായി കണ്ടപ്പോഴുണ്ടായതാണത്. രണ്ടാമത്തേത്, മാനസികരോഗാശുപത്രിയിലെ രോഗികളുടെ മനുഷ്യജീവിതത്തിന് അന്യമെന്ന് തോന്നുന്ന അവസ്ഥ കണ്ടപ്പോഴുണ്ടായ ഞെട്ടലാണ്. സുഗതകുമാരിയും മറ്റു പ്രവര്‍ത്തകരുമൊക്കെ ഇട പെട്ടതിന്റെ ഫലമായി ഇപ്പോള്‍ ആ അവസ്ഥയൊക്കെ കുറേ മാറി. അനുകമ്പയുടെ ഒരംശം ഇതിലുണ്ടെങ്കിലും പെട്ടെന്നുള്ള വികാരാധീനതയില്‍ നിന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പുറത്തുവരേണ്ടതുമുണ്ട്. പ്രാവീണ്യം നേടുന്നതോടൊപ്പം അനുകമ്പ ഒരു ഗുണവിശേഷമായി വേറൊരു തലത്തില്‍ വളര്‍ത്തിയെടുക്കേണ്ടതാണ്. രോഗികളുടെ വാമൊഴി ചരിത്രങ്ങള്‍ വിശദമായി രേഖപ്പെടുത്തുക, സാഹിത്യരചനകള്‍, സിനിമകള്‍, തിയേറ്റര്‍ ഫോമുകള്‍ തുടങ്ങിയവ ആവിഷ്‌കരിക്കുകയും പഠിക്കുകയും ചെയ്യുക എന്നൊക്കെയുള്ള രീതികള്‍ ഇപ്പോള്‍ പല മെഡിക്കല്‍ സ്‌കൂളുകളും ചെയ്തുവരുന്നുണ്ട്.

തന്റെ അടുത്തുവരുന്ന രോഗികളെ ചികിത്സിച്ചു സുഖപ്പെടുത്താന്‍ കഴിയുമെന്നും അതിനുള്ള ശക്തി തന്നില്‍ നിക്ഷിപ്തമാണെന്നും പ്രതീക്ഷിച്ചായിരിക്കും കൂടുതല്‍ വിദ്യാര്‍ഥികളും മെഡിക്കല്‍ പഠനത്തിനെത്തുന്നത്. ഏറെക്കുറെ ഇത് ശരിയായി വരുമെങ്കിലും ക്രമേണ പല പരിമിതികളും നമുക്ക് ബോധ്യപ്പെടും. ചില പരിമിതികള്‍ വ്യക്തിപരമായി പരിഹരിക്കാവുന്നതാണെങ്കിലും മറ്റു ചിലത് നമ്മുടെ സാമൂഹ്യഘടനയും വ്യവസ്ഥയുമായും മറ്റും കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. കോഴ്സിനു ചേര്‍ന്നതുമുതല്‍ ഇതേപോലെയുള്ള ചിന്തകള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം വ്യക്തിപരമായ തലത്തില്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിചാരിച്ചിരുന്നു. സ്വയം അനുഷ്ഠിക്കുന്ന സാധനയിലൂടെ ശരീരത്തിന് സന്തുലിത കൈവരുത്തുന്നത് ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായകമാണെന്ന ധാരണ ഞാന്‍ പിന്തുടര്‍ന്നു. രോഗം വരുമ്പോള്‍ ചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ സൂക്ഷിക്കുന്നതിന് ജീവിതചര്യകള്‍ പ്രധാനമാണെന്നും ഞാന്‍ ചിന്തിച്ചുവന്നു. ഭാരതീയമായ തത്വചിന്തയുടെ, പ്രത്യേകിച്ച് വേദാന്തത്തിന്റെ സ്വാധീനമാണ് എന്നെക്കൊണ്ട് ഇങ്ങനെ ചിന്തിപ്പിച്ചതെന്ന് പറയാം. അതോടൊപ്പം മെഡിക്കല്‍ കോളേജിലെ രോഗചികിത്സയില്‍ കണ്ട പരിമിതികളും. രോഗത്തിന്റെ അന്ത്യഘട്ടത്തിലാണ് രോഗികള്‍ മിക്കവാറും മെഡിക്കല്‍ കോളേജിലെത്തുന്നതെന്നതുകൊണ്ട് ധാരാളം പേര്‍ മരണമടയുന്നുണ്ടാവും. എല്ലാവര്‍ക്കും ഒരേപോലെ ചികിത്സ പ്രാപ്യമല്ല എന്ന ധാരണയൊന്നും എനിക്കന്നുണ്ടായിരുന്നില്ല. രോഗത്തിന്റെ വേരുകള്‍ സമൂഹത്തിലേക്ക് ആഴ്ന്നുകിടക്കുന്നതും കാണാന്‍ കഴിഞ്ഞിരുന്നില്ല. രോഗത്തിന്റെ ഉറവിടം വ്യക്തിയില്‍ തന്നെയാണെന്നും യോഗചര്യയിലൂടെയും ധ്യാനത്തിലൂടെയും മറ്റും ആരോഗ്യമുള്ള ശരീരം നിലനിര്‍ത്താമെന്നും കരുതി. ആരോഗ്യവീക്ഷണത്തില്‍ ഭാരതീയമായ പാരമ്പര്യം പാശ്ചാത്യലോകത്ത് വികസിച്ച മേഡേണ്‍ മെഡിസിനേക്കാള്‍ ഉയര്‍ന്ന സ്ഥാനത്താണെന്നും ഞാന്‍ വിശ്വസിച്ചു.

ഇങ്ങനെയെല്ലാം ചിന്തിക്കുന്നതിന് മോഡേണ്‍ മെഡിസിനിലും അതിന്റെ വിദ്യാഭ്യാസത്തിലും നടത്തിപ്പിലുമുള്ള ചില പോരായ്മകള്‍ കാരണമാണെന്നതാണ് വാസ്തവം. ധാരാളം അറിവുകള്‍ ദിവസം തോറും കൂട്ടിച്ചേര്‍ത്ത്‌ വര്‍ധിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ അതിന്റെ വൈകാരികതലം നഷ്ടമായതായി എനിക്ക് തോന്നി. വസ്തുനിഷ്ഠപഠനത്തിനായി ഒരുപാട് സമയം ചെലവഴിക്കുമ്പോള്‍ രോഗികളുമായും അധ്യാപകരുമായും ഹൃദയവായ്പോടെ ഇടപെടുന്നതിന് അധികം സമയം ലഭിച്ചില്ല. ഇടപെടലുകള്‍ പരീക്ഷാകേന്ദ്രീകൃതവും വൈകാരികതയെ അകറ്റി നിര്‍ത്തുന്നവയുമായിരുന്നു.

മണിക്കൂറുകള്‍ ഇടവിട്ട് ലെക്ച്ചര്‍ ഹോളുകളിലേക്ക് ഓടിപ്പോകുന്നതും സ്പീഡില്‍ പറഞ്ഞുപോകുന്ന നോട്ടുകള്‍ എഴുതുന്നതും ഞാന്‍ വെറുത്തു. ഒരിക്കലും അത്രയും സ്പീഡില്‍ നോട്ടുകള്‍ എഴുതി എടുക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. ടെക്‌സ്‌റ്റ്​ ബുക്കുകള്‍ക്കുള്ള വിലക്കൂടുതലും ഫോട്ടോസ്റ്റാറ്റുകള്‍ ഇല്ലാത്ത അക്കാലവും പഠനത്തിന് വിഷമമുണ്ടാക്കിയിരുന്നു. എന്നാല്‍, വാര്‍ഡുകളിലും ഔട്ട് പേഷ്യൻറ്​ ക്ലിനിക്കുകളിലും രോഗികളുമായും അധ്യാപകരുമായും അടുത്ത് ഇടപഴകുന്ന സെഷനുകള്‍ ഞാന്‍ ആസ്വദിച്ചു. ബുദ്ധിപരവും വൈകാരികവുമായ തലങ്ങള്‍ ഒരേസമയം പഠനത്തിനാവശ്യമാണെന്ന അറിവ് കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം മാത്രമാണ് ശാസ്ത്രീയമായി മനസ്സിലാക്കാന്‍ തുടങ്ങിയത്. അതിനുമുന്‍പ്, അറിവ് നേടുന്നതിന് ബൗദ്ധികമായ തലത്തിന് മാത്രമാണ് പ്രാധാന്യം നല്‍കിയിരുന്നത്. വൈകാരികത താഴ്ന്ന വികാരവും അത് മസ്തിഷ്‌കത്തിന്റെ താഴേ തലങ്ങളില്‍ മാത്രം ആലേഖനം ചെയ്തിട്ടുള്ളതായുമാണ് മനസ്സിലാക്കിയിരുന്നത്. അത്തരം വേര്‍തിരിവ് പുതിയ ന്യൂറോബയോളജിക്കല്‍ പഠനങ്ങള്‍ അംഗീകരിക്കുന്നില്ല. ന്യൂറോണുകളുടെ വലക്കണ്ണികള്‍ തലച്ചോറിന്റെ വ്യത്യസ്ത തലങ്ങളെ തമ്മില്‍ ചേര്‍ക്കുകയും അറിവുണ്ടാക്കുന്നതില്‍ ഇതെല്ലാം ഒരേപോലെ പങ്കെടുക്കുന്നതുമായാണ് ഇപ്പോള്‍ കാണുന്നത്. അതിനനുസരിച്ച് വിദ്യാഭ്യാസത്തിലും മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു.

അറിവ് നേടുന്നിടത്തും വൈകാരികബന്ധത്തിന്റെ ആവശ്യം ആഗ്രഹിച്ചിരുന്ന ഞാന്‍ ആ ആവശ്യങ്ങള്‍ക്കായി ഗുരുകുലത്തെയും ഗുരുവിനെയുമാണ് തേടിയത്. അതുകൊണ്ടുതന്നെ രോഗങ്ങളെയും ചികിത്സയെയും മനസ്സിലാക്കുന്നതില്‍ ഭാരതീയമായ ചിന്തയാണ് മുന്നില്‍ എന്ന ആശയം എന്നെ സ്വാധീനിച്ചു. അറിവ് സ്വാംശീകരിക്കുന്നതില്‍ അത് ഓര്‍മ്മയിലേയ്ക്ക് ശേഖരിച്ചു വയ്ക്കുന്ന പ്രക്രിയ മാത്രമല്ല, അത് നേടുന്ന അന്തരീക്ഷവും പങ്കുവയ്ക്കുന്ന ആളുകളുമായുണ്ടാകുന്ന വൈകാരിക ബന്ധവും പ്രധാനമാണെന്ന് ഇന്ന് ഞാന്‍ കൂടുതലായി തിരിച്ചറിയുന്നു.

നമ്മുടെ വിദ്യാഭ്യാസവും ആരോഗ്യവും മറ്റെല്ലാ വ്യവസ്ഥകളും, ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചു പോയ ബ്യൂറോക്രാറ്റിക് സംവിധാനത്തില്‍ സന്തുഷ്ടി കണ്ട് നിലനിര്‍ത്തിയിരിക്കുകയാണ്. അഴിമതിക്കും വിഭവങ്ങള്‍ പരമാവധി ദുരുപയോഗം ചെയ്യുന്നതിനുമാണ് ഇത് സഹായകമായിട്ടുള്ളത്. ഇതില്‍ പങ്കെടുക്കുക അനാവശ്യവും തലവേദന ഉണ്ടാക്കുന്നതുമായി എനിക്ക് തോന്നി.

മെഡിക്കല്‍ കോളേജിലൊക്കെ അത്തരം വൈകാരികമായ പങ്കുവയ്ക്കലുകള്‍ നടക്കുന്നത് കലാപരിപാടികളിലും സാഹിത്യപ്രവര്‍ത്തനങ്ങളിലുമൊക്കെയാണ്. ഈ പരിപാടികള്‍ രണ്ടുതരത്തില്‍ നടക്കാറുണ്ട്. ഒന്ന്, ട്രെന്‍ഡ് അനുസരിച്ചുള്ള യാന്ത്രികമായ, സര്‍ഗാത്മകത കുറഞ്ഞ പരിപാടികളായിരിക്കും. അവയായിരിക്കും കൂടുതല്‍ പോപ്പുലര്‍ ആവുക. എന്നാല്‍, തീക്ഷ്ണമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പരിപാടികളും അപൂര്‍വ്വമായി ഉണ്ടാകാറുണ്ട്. സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങളുടെയോ മന്ദതയുടെയോ പ്രതിഫലനം കൂടിയായിരിക്കും അത്. ജനകീയ സാംസ്‌കാരികവേദിയുടെ പ്രവര്‍ത്തനകാലത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമാനമായ പല പ്രവര്‍ത്തനങ്ങളും നടന്നിരുന്നു. ഡോ. ബ്രഹ്മപുത്രന്റെ കാലഘട്ടമെന്ന് പലരും വിശേഷിപ്പിക്കുന്ന ആ സമയത്ത് പഠിച്ചിറങ്ങിയ പലരും പൊതുവായ ഡോക്ടര്‍ സമൂഹത്തില്‍ നിന്ന് വ്യതിരിക്തമായ രീതിയില്‍ പ്രവര്‍ത്തിച്ചു കാണുന്നുണ്ട്. പാലിയേറ്റീവ് മെഡിസിന് നേതൃത്വം നല്‍കുന്ന ഡോ. സുരേഷ്, ജനകീയനായ ഡോ. കുര്യാക്കോസ്, മാനവിക ജ്ഞാനോദയ പ്രചാരകനായ ഡോ. വിശ്വനാഥന്‍ തുടങ്ങി പലരും ആ പട്ടികയില്‍ പെടുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, ചില വേറിട്ട അനുഭവങ്ങള്‍ക്ക് അവസരമൊരുക്കിയത് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പരിപാടികളായിരുന്നു. ചിലപ്പോള്‍ കടമ്മനിട്ടയെയും മാധവിക്കുട്ടിയെയുമൊക്കെ വിദ്യാര്‍ഥി നേതാക്കള്‍ ക്ഷണിച്ചുകൊണ്ടു വന്ന് പരിപാടികള്‍ നടത്തി. അതില്‍ പങ്കെടുത്തത് മിക്കവാറും സുഹൃത്തുക്കളുടെ പ്രേരണ കൊണ്ടായിരുന്നു. പൊതുവേ അന്തര്‍മുഖത്വവും ലജ്ജാശീലവുമുണ്ടായിരുന്ന ഞാന്‍, സഹപാഠികളായ അനിത, ഉമ, വത്സല, പ്രഭ, തോമസ് ടി. തോമസ്, വിജയകുമാര്‍, വിജയാനന്ദ് തുടങ്ങിയവരുടെയൊക്ക സ്വാധീനത്താല്‍ മാത്രമാണ് അത്തരം പരിപാടികളില്‍ പങ്കെടുത്തത്. അന്ന് കോളേജ് യൂണിയനുകള്‍ വഴിയൊക്കെ പരിചയമായിരുന്ന ഡോ. കെ. വിജയകുമാര്‍, ഡോ. രാജ്‌മോഹന്‍, ഡോ. ജി.ആര്‍. സന്തോഷ്‌കുമാര്‍ എന്നിവരൊക്കെ തന്നെ പിന്നീട് സാമൂഹ്യാരോഗ്യമേഖലയില്‍ സംഭാവനകള്‍ ചെയ്യുന്നവരായി മാറിയിട്ടുണ്ട്.

books

എം.ബി.ബി.എസ്. അവസാന വര്‍ഷമായപ്പോഴേക്കും ഞാന്‍ ആശയപരവും ഭൗതികവുമായ പ്രതിസന്ധിയിലായിരുന്നു. വീണ്ടും എല്ലാവരും ചെയ്യുന്നതുപോലെ പോസ്റ്റ് ഗ്രാജുവേഷന് ഒരു മത്സരപരീക്ഷയ്ക്കുവേണ്ടി പഠിക്കാന്‍ ഞാന്‍ മാനസികമായി തയ്യാറല്ലായിരുന്നു. നീണ്ട നാളത്തെ പഠനത്തിനു ശേഷം ജോലി ചെയ്യുകയാണ് കൂടുതല്‍ നല്ലതെന്ന് ഞാന്‍ കരുതി. മുറികളിലിരുന്ന് പഠിക്കുന്നതിനേക്കാള്‍ ജനങ്ങളുമായി ബന്ധപ്പെട്ട പഠനമാണ് മെഡിക്കല്‍ ഫീല്‍ഡില്‍ വേണ്ടതെന്ന് തോന്നി. വര്‍ഷങ്ങളോളം കുത്തിയിരുന്ന് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് പഠിക്കാതെ പ്രാക്ടീസ് കൂടി ചെയ്യണമെന്ന് ഞാന്‍ എന്റെ വിദ്യാര്‍ഥികളോടും പറയാറുണ്ട്.

പി.എസ്.സി. പരീക്ഷകളോടും എനിക്ക് യോജിപ്പില്ലായിരുന്നു. ഒരു പ്രൊഫഷനില്‍ കഴിവുണ്ടോ എന്ന് തെളിയിക്കാന്‍ വേണ്ടി ആദ്യം ഒരു പരീക്ഷ എഴുതിയിട്ടുണ്ട്. ജോലിക്ക് എടുക്കുമ്പോള്‍ അതിലുള്ള താല്‍പര്യവും മറ്റും ഒരു ഇന്റര്‍വ്യൂവിലൂടെ മനസ്സിലാക്കുന്നതില്‍ കുഴപ്പമില്ല. പകരം വീണ്ടും എഴുത്ത് പരീക്ഷയും, പിന്നെ ഇന്റര്‍വ്യൂവും നടത്തി ഒരു ലിസ്റ്റുണ്ടാക്കുന്നു. ആ ലിസ്റ്റില്‍ വരുന്ന എല്ലാവര്‍ക്കും ജോലി ലഭിക്കുകയുമില്ല. അതവിടെ കിടന്ന് കാലാവധി കഴിഞ്ഞ് ചിലപ്പോള്‍ മരിച്ചു പോകും. ജോലി കിട്ടുന്നവരോ, ട്രാന്‍സ്ഫര്‍ എങ്ങനെ ഒഴിവാക്കാമെന്ന ഗവേഷണത്തില്‍ ഏര്‍പ്പെടും. ട്രാന്‍സ്​ഫർ ഇല്ലാത്ത ഒരു സിസ്റ്റമാണ് എല്ലാവര്‍ക്കും നല്ലതെങ്കില്‍ അത്തരം ഒരു സംവിധാനം എന്തുകൊണ്ട് ആയിക്കൂടാ. നമ്മുടെ വിദ്യാഭ്യാസവും ആരോഗ്യവും മറ്റെല്ലാ വ്യവസ്ഥകളും, ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചു പോയ ബ്യൂറോക്രാറ്റിക് സംവിധാനത്തില്‍ സന്തുഷ്ടി കണ്ട് നിലനിര്‍ത്തിയിരിക്കുകയാണ്. അഴിമതിക്കും വിഭവങ്ങള്‍ പരമാവധി ദുരുപയോഗം ചെയ്യുന്നതിനുമാണ് ഇത് സഹായകമായിട്ടുള്ളത്. ഇതില്‍ പങ്കെടുക്കുക അനാവശ്യവും തലവേദന ഉണ്ടാക്കുന്നതുമായി എനിക്ക് തോന്നി. കഴിയുന്നതും അവ ഒഴിവാക്കാനാണ് ഞാന്‍ നോക്കിയത്. അപൂര്‍വ്വം ചില സമയത്ത് പങ്കെടുത്തപ്പോള്‍ മാനസികമായ താല്പര്യമില്ലായ്മ മൂലം ഹാളിലിരുന്ന് ഉറങ്ങുകയോ പെട്ടെന്ന് ഇറങ്ങി പോരുകയോ ചെയ്തു.

പിന്നെ എന്താണ് ചെയ്യുക എന്നതും വലിയ പ്രതിസന്ധി ആയിരുന്നു. ഡേവിഡ് വെര്‍ണറുടെ ‘വെയര്‍ ദെയര്‍ ഈസ് നോ ഡോക്ടര്‍' (Where there is no doctor), ബോസ്റ്റണ്‍ വിമന്‍സ് ഹെല്‍ത്ത് കളക്ടീവ് എന്ന സംഘടനയുടെ ‘ഔവര്‍ ബോഡീസ് ഔര്‍സെല്‍വ്‌സ്’ (Our bodies, Ourselves) എന്ന പ്രസിദ്ധീകരണങ്ങളൊക്കെ ജനകീയാരോഗ്യ സംരംഭങ്ങളെ കുറിച്ച് പുതിയ അറിവ് പകര്‍ന്നു. ശാസ്ത്രസാഹിത്യ പരിഷത്ത്​ കൂടാതെ മെഡിക്കോ ഫ്രണ്ട്‌സ് സര്‍ക്കിള്‍ പോലെയുള്ള ജനകീയാരോഗ്യപ്രസ്ഥാനങ്ങളൊക്കെയായി അന്ന് ബന്ധപ്പെട്ടിരുന്നു. അതില്‍ ചിലരൊക്കെ വ്യവസ്ഥയില്‍ നിന്ന് മാറി നിന്ന് വിമര്‍ശമുയര്‍ത്തിയവരാണ്. ഡോ. ബിനായക്‌സെന്‍ ഒക്കെ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഈ സന്ദിഗ്ധതകളെല്ലാം ഉണ്ടായിരുന്നെങ്കിലും കുടുംബവും വിവാഹവുമായി പൊരുത്തപ്പെടാന്‍ കഴിയാതിരുന്നതിനാല്‍ സാമ്പത്തികമായി സ്വതന്ത്രമായ ഒരു നിലനില്‍പ്പും എനിക്ക് അക്കാലത്ത് ആവശ്യമായിരുന്നു. തല്‍ക്കാലം സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യാമെന്നു കരുതി അമല ഹോസ്പിറ്റലില്‍ ചേര്‍ന്നു. അത് താല്‍ക്കാലികം മാത്രമാണെന്നുള്ള ധാരണയും അപ്പോള്‍ തന്നെ ഉണ്ടായി.

കുടുംബവ്യവസ്ഥയുമായുള്ള ഏറ്റുമുട്ടല്‍ മൂലം എന്റെ ജീവിതവീക്ഷണം അപ്പാടെ മാറി മറിഞ്ഞിരുന്നു. ഉള്ളിലേക്ക് നോക്കിയും വ്യക്തി ജീവിതത്തില്‍ മാറ്റം വരുത്തിക്കൊണ്ടും മാത്രം ഇപ്പോഴത്തെ പ്രതിസന്ധി മറി കടക്കാന്‍ കഴിയില്ലെന്ന ഒരു ബോദ്ധ്യമുണ്ടായി. സാമൂഹ്യമായ ഇടപെടലുകളാണ് വ്യക്തി ജീവിതത്തിലായാലും കുടുംബത്തിലായാലും സ്ഥാപനങ്ങളിലായാലും വ്യവസ്ഥയില്‍ മാറ്റം കൊണ്ടുവരിക എന്ന് തിരിച്ചറിഞ്ഞു. എങ്കിലും അത്രയും കാലം ഉള്‍ക്കൊണ്ട ആശയങ്ങളും അതിനനുസരിച്ച് ശരീരത്തില്‍ തന്നെ എഴുതിച്ചേര്‍ത്തിട്ടുള്ള രേഖകളും ജീവിതശൈലിയും മാറ്റുക ഒട്ടും എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും നമ്മുടെ കാഴ്ചപ്പാടുകള്‍ ഉറക്കുന്ന കൗമാരവും യൗവ്വനാരംഭവുമൊക്ക കടന്നു കഴിഞ്ഞ വേളയില്‍.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പോരായ്മകള്‍ വീണ്ടും ഞാന്‍ വിലയിരുത്തി തുടങ്ങി. വേറൊരു കാഴ്ചപ്പാടില്‍ ആയിരുന്നു എന്ന് മാത്രം. ആധുനിക വൈദ്യശാസ്ത്രം വളര്‍ന്നു വികസിച്ചതിന്റെയോ അത് നമ്മുടെ നാട്ടില്‍ എങ്ങനെ വേര് പിടിച്ചു എന്നതിനെ പറ്റിയോ അതിനു മുമ്പ് ഇവിടെ നില നിന്ന വൈദ്യസമ്പ്രദായത്തെ കുറിച്ചോ ഉള്ള ഉള്‍ക്കാഴ്ചകളൊന്നും അത് നല്‍കുന്നില്ല. മറ്റു വിജ്ഞാനശാഖകളില്‍ നിന്നെല്ലാം വിട്ടു നിന്ന് ഒരു സ്‌പെഷ്യാലിറ്റി എന്നതിലേക്ക് വൈദ്യശാസ്ത്രം ചുരുങ്ങുകയാണ് ചെയ്തത്. മാത്രവുമല്ല, ഒരവയവസമുച്ചയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട്, വീണ്ടും പിരിയുകയും അതിന്റെ തന്നെ ഒരു ഘടകത്തിലേക്ക് പിന്നെയും ചുരുങ്ങുകയും ചെയ്യുന്ന തരത്തിലേക്ക് സ്‌പെഷ്യലൈസേഷന്‍ ഉണ്ടായി കൊണ്ടിരുന്നു. ഇങ്ങനെ പിരിയുന്നതിന് അതിന്റെ ഗുണങ്ങളുണ്ട്. പ്രായോഗികമായ ജീവിതത്തില്‍ മാത്രം ഊന്നല്‍ കൊടുത്താല്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ഇത് യാതൊരു പ്രശ്‌നവും ഉണ്ടാക്കുന്നുമില്ല. ഇങ്ങനെ പ്രയോഗികതയിലേക്ക് പോകുമ്പോഴും, വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട മറ്റു മേഖലകളും ജ്ഞാനശാസ്ത്രത്തില്‍ വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങളുമൊക്കെ ചില ഡോക്ടര്‍മാര്‍ സ്വയം താല്പര്യമെടുത്ത് പഠിക്കുന്നത് കാണാറുണ്ട്. ഇത് മിക്കവാറും പുരുഷന്മാരായ ഡോക്ടര്‍മാരായിരിക്കും. വിപ്ലവ കാലഘട്ടത്തിലൊക്കെ പല സ്ത്രീകളും അതിലേക്കൊക്കെ വന്നിട്ടുണ്ടെങ്കിലും, വിവാഹ ശേഷം കൂടുതല്‍ പേരും ജോലിയും കുടുംബവുമായി ബാലന്‍സ് ചെയ്തു പോവുകയാണ് പതിവ്. ഒറ്റക്ക് ചെയ്യാവുന്ന വ്യത്യസ്തമായ തരം സേവനങ്ങളില്‍ പലരും ഏര്‍പ്പെടുമെങ്കിലും, പൊതുവായ ചര്‍ച്ചകളിലേക്ക് സ്ത്രീകള്‍ക്ക് കടക്കാനുള്ള സ്പേസ് കാണാറില്ല. സ്ത്രീകളുടെ കുടുംബത്തിലെ റോളിന് പ്രാധാന്യം കൊടുക്കുന്ന ഒരു സമൂഹത്തിലെ മാത്രം വിഷയമാണിത്. ഒരിക്കല്‍ എനിക്ക് ഒരു ഡോക്ടറുടെ വിവാഹാലോചന വന്നിരുന്നു. ഞാന്‍ അതെല്ലാം അപ്പോള്‍ തന്നെ ഉപേക്ഷിച്ചിരുന്നതിനാല്‍, ആ ഡോക്ടര്‍ മറ്റൊരു വനിതാ ഡോക്ടറെ വിവാഹം ചെയ്ത് സന്തോഷപൂര്‍വ്വം ജീവിച്ചു. അവരുടെ സന്തോഷകരമായ ജീവിതത്തെ പറ്റി ഒരിക്കല്‍ ആ ഡോക്ടറുടെ അമ്മ എന്റെ അമ്മയോട് വിവരിച്ചു. ""അവള്‍ രാവിലെ വീട്ടു ജോലിയെല്ലാം തീര്‍ത്ത് ക്ലിനിക്കില്‍ പോകുന്നു. ജോലി കഴിഞ്ഞ് മിക്കപ്പോഴും ഇവിടെ വന്ന് എന്നെ സഹായിച്ച ശേഷം രാത്രിയില്‍ മടങ്ങി പോവുകയും ചെയ്യും. അങ്ങനെ നല്ല സന്തോഷത്തോടെ ജീവിക്കുന്നു'' എന്ന്. എങ്ങാനും ആ ഡോക്ടറെ ഞാന്‍ വിവാഹം ചെയ്തിരുന്നെങ്കില്‍ അതൊരു ദുരന്തമായി പരിണമിക്കുമായിരുന്നു.

community
ഈച്ചയേയും കൊതുകിനെയും പിടിക്കുന്നവരെന്നും, കക്കൂസ് ഉണ്ടാക്കുന്നവരെന്നുമുള്ള തരത്തില്‍ മറ്റുള്ളവര്‍ കമ്മ്യൂണിറ്റി മെഡിസിൻ പഠനത്തെ അവഹേളിച്ചിരുന്നു. എന്നാല്‍, അവിടെയും അതിന്റെ പ്രായോഗിക പഠനങ്ങള്‍ ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു. ആളുകളെയും അവരുടെ ആരോഗ്യപ്രശ്‌നങ്ങളെയും, ജീവിത സാഹചര്യങ്ങളില്‍ വച്ചു പഠിക്കുന്നതിനായി ചേരി പ്രദേശങ്ങളിലും കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ള സമൂഹത്തിലേക്കും പോയി നേരിട്ട് മനസ്സിലാക്കുകയായിരുന്നു അതിലൊന്ന്. / Photo: amrita.edu

രോഗം അനുഭവിക്കുന്നതും ചികിത്സയ്ക്ക് പ്രാപ്യതയുണ്ടാകുന്നതും സാമൂഹ്യ സാഹചര്യങ്ങള്‍ക്കനുസരിച്ച് കൂടിയാണെന്ന തിരിച്ചറിവ് ആരോഗ്യത്തെ മനസ്സിലാക്കുന്നതില്‍ വലിയ മാറ്റമാണുണ്ടാക്കിയത്. ചരിത്രപരമായ പശ്ചാത്തലവും ഇതില്‍ പ്രധാനമാണ്. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലുമുണ്ടായ ചില ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങള്‍ രോഗശാസ്ത്രത്തിന്റെ പാരഡൈം തന്നെ മാറ്റി മറിച്ചു. രോഗാണുക്കള്‍, ആന്റിബയോട്ടിക്, വാക്‌സിനുകള്‍, വിറ്റാമിനുകള്‍ എന്നിവയായിരുന്നു അവ. മനുഷ്യര്‍ ജീവിക്കുന്ന പരിസരം, ശുദ്ധമായ കുടി വെള്ളം, പാര്‍പ്പിടം എന്നതെല്ലാം രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവുണ്ടായി. അതിനു മുമ്പ് മനുഷ്യരുടെ ഭൗതികവും മാനസികവുമായ ചില സ്വഭാവവിശേഷങ്ങളാണ് രോഗകാരണമെന്ന് കരുതി. വാതം, പിത്തം, കഫം എന്നിങ്ങനെ ത്രിദോഷങ്ങളെ അടിസ്ഥാനപ്പെടുത്തിയ രോഗനിര്‍ണ്ണയം ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. ഇതിന്റെയൊക്കെ വലിയ സ്വാധീനം ഇപ്പോഴും ജനങ്ങളിലുണ്ട്. ശരീരത്തിന് പോഷകഗുണമുണ്ടാക്കുന്ന പാല്‍, പഴം, ചില പച്ചക്കറികള്‍, മാംസം, മത്സ്യം എന്നിവയൊക്കെ കഴിക്കാന്‍ അസുഖമുള്ളപ്പോള്‍ പലരും മടിക്കാറുണ്ട്. മരുന്നുകള്‍ കൃത്യമായി നല്‍കിയാലും ആളുകളുടെ സാംസ്‌കാരിക പശ്ചാത്തലത്തിലേയ്ക്കിറങ്ങി ചെന്ന് ഇടപെടുന്നില്ലെങ്കില്‍ ഒരു ഡോക്ടര്‍ക്ക് പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാവില്ല. ഇതിന് പല വിധ തടസ്സങ്ങളുള്ളതിനാല്‍ ആത്മാര്‍ത്ഥമായി ചികിത്സിക്കാനാഗ്രഹിക്കുന്ന ഡോക്ടര്‍ പ്രതിസന്ധികള്‍ നേരിടും. സാമ്പത്തികവും രാഷ്ട്രീയവുമായ മാനങ്ങളും ഇതില്‍ പെടുന്നു. അതിനെക്കുറിച്ചുള്ള അറിവൊന്നും മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ നിന്ന് ലഭിക്കുകയുമില്ല. ഔഷധ നിര്‍മ്മാണവും മറ്റും വ്യവസായത്തിന്റെ മേഖലയില്‍ വരുന്നതുകൊണ്ട് അത്തരം താത്പര്യങ്ങള്‍ ചികിത്സയേയും സ്വാധീനിക്കും. അപൂര്‍വ്വമായ രോഗങ്ങള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലാഭകരമല്ലാത്തതു കൊണ്ട് ചിലപ്പോള്‍ ലഭ്യമാവുകയില്ല. അല്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടതുണ്ടാവും. അവശ്യമരുന്നുകള്‍ പോലും ചിലപ്പോള്‍ കമ്പനികള്‍ കുത്തക കൈവശപ്പെടുത്തിയിരിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് ലഭ്യമല്ലാതെ വരും. ഇതൊക്കെ മനസ്സിലാക്കിയില്ലെങ്കില്‍ വലിയ കുഴപ്പമില്ല. എന്നാല്‍, തിരിച്ചറിഞ്ഞ ശേഷം ഏതു രീതിയിലാണ് ഇതുമായി പൊരുത്തപ്പെടുകയോ മാറി നില്‍ക്കുകയോ എതിര്‍ക്കുകയോ ഒക്കെ ചെയ്യേണ്ടതെന്ന വലിയ ആശയക്കുഴപ്പത്തിലായിരുന്നു ഞാന്‍ പെട്ടിരുന്നത്.

ഏതു പ്രതിസന്ധിയിലും നമുക്ക് രോഗചികിത്സ നടത്തിയേ മതിയാകൂ എന്നതും യാഥാര്‍ഥ്യമാണ്. ഒരു വശത്ത് രോഗികളുമായി നേരിട്ട് ബന്ധമുള്ള ക്ലിനിക്കല്‍ മെഡിസിന്‍ വല്ലാതെ വശീകരിക്കുന്നു. എന്നാല്‍, എം.ബി.ബി.എസ്. മാത്രമുള്ളവരുടെ അടുത്ത് ചികിത്സക്ക് പോകാന്‍ നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് വിമുഖതയുണ്ട്. സ്‌പെഷ്യലിസ്റ്റുകളുടെ കൂടെ ജോലി ചെയ്യുമ്പോള്‍ മിക്കപ്പോഴും തീരുമാനങ്ങളെടുക്കുന്നത് അവരായിരിക്കും. രോഗിയെ ചികിത്സിച്ചതായി നമുക്ക് തോന്നുകയില്ല. ഏത് സ്‌പെഷ്യാലിറ്റി തെരഞ്ഞെടുക്കുമെന്നതും ഒരു പ്രശ്‌നമായിരുന്നു. വാസ്തവത്തില്‍ ഏതു രോഗത്തിനും അടിസ്ഥാനപരമായ ചികിത്സ നല്‍കാന്‍ കഴിയുന്ന ജനറല്‍ പ്രാക്ടീഷണര്‍ ചികിത്സയില്‍ പ്രധാനമാണ്. പക്ഷെ, നിര്‍ഭാഗ്യവശാല്‍ നമ്മുടെ സംസ്‌കാരത്തില്‍ നേരെ സ്‌പെഷ്യലിസ്റ്റുകളുടെ അടുത്തേക്ക് പോകാനുള്ള പ്രവണതയാണ് കാണുന്നത്. ഇത് പലപ്പോഴും ചില രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിയാതിരിക്കുന്നതിന് ഇട വരുത്തുന്നതായും കണ്ടിട്ടുണ്ട്. നമ്മുടെ പൊതുജനാരോഗ്യ സംവിധാനം ബേസിക് ഡോക്ടറെ വച്ചാണ് സംവിധാനങ്ങളുണ്ടാക്കിയിരിക്കുന്നതെന്നത് ആശ്വാസകരമാണ്. ഇപ്പോള്‍ ധാരാളം ആളുകള്‍ അവിടെ നിന്ന് ചികിത്സ സ്വീകരിക്കുന്നു. രോഗിയെ സമഗ്രമായും കുടുംബപശ്ചാത്തലത്തിലും ചികിത്സിക്കാനുദ്ദേശിച്ചിട്ടുള്ള ഫാമിലി മെഡിസിന്‍ പതിയെ രംഗത്ത് വരുന്നുണ്ട്. അക്കാലത്ത് തന്നെ ഞങ്ങള്‍ ആലോചിച്ചിട്ടുണ്ടായ കാര്യമായിരുന്നു അത്.

പല ഘട്ടങ്ങളിലൂടെ പരിണമിച്ചെത്തിയ സമകാലീന വൈദ്യശാസ്ത്രത്തിന്റെ ചരിത്രവും, ആരോഗ്യം സമൂഹത്തില്‍ വിന്യസിക്കപ്പെടുന്നതും, വ്യാപനശാസ്ത്രവും, അതിന്റെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വശങ്ങളും, നയങ്ങളും ആരോഗ്യവിദ്യാഭ്യാസവും, ഗവേഷണവും, രോഗ പ്രതിരോധവും സാന്ത്വന ചികിത്സയും എന്ന് വേണ്ട എണ്ണിയാലൊടുങ്ങാത്ത അജണ്ടയാണ് കമ്മ്യൂണിറ്റി മെഡിസിനുള്ളത്

മറുവശത്ത് പബ്ലിക് ഹെല്‍ത്ത് അഥവാ കമ്യൂണിറ്റി മെഡിസിന്‍ രോഗത്തിന്റെ സാമൂഹ്യമാനങ്ങളെ അഭിമുഖീകരിച്ച് നില നില്‍ക്കുന്നുമുണ്ട്. ഞങ്ങള്‍ എം.ബി.ബി.എസിന്​ പഠിക്കുന്ന കാലത്ത് അതിന് യാതൊരു പ്രാധാന്യവും കണ്ടിരുന്നില്ല. തിയറി ക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ ഉറങ്ങുകയോ ബഹളം വക്കുകയോ ചെയ്തു. ഈച്ചയേയും കൊതുകിനെയും പിടിക്കുന്നവരെന്നും, കക്കൂസ് ഉണ്ടാക്കുന്നവരെന്നുമുള്ള തരത്തില്‍ മറ്റുള്ളവര്‍ അവഹേളിച്ചിരുന്നു. എന്നാല്‍, അവിടെയും അതിന്റെ പ്രായോഗിക പഠനങ്ങള്‍ ഉള്‍ക്കാഴ്ച നല്‍കുന്നതായിരുന്നു. ആളുകളെയും അവരുടെ ആരോഗ്യപ്രശ്‌നങ്ങളെയും, ജീവിത സാഹചര്യങ്ങളില്‍ വച്ചു പഠിക്കുന്നതിനായി ചേരി പ്രദേശങ്ങളിലും കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ള സമൂഹത്തിലേക്കും പോയി നേരിട്ട് മനസ്സിലാക്കുകയായിരുന്നു അതിലൊന്ന്. പലപ്പോഴും അടഞ്ഞ ക്ളാസ് മുറികളില്‍ നിന്ന് പുറത്തേക്ക് പോകാനുള്ള അവസരമായി ആഘോഷിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തിരുന്നതെങ്കിലും ആളുകളുടെ സാഹചര്യങ്ങളും രോഗങ്ങളും തമ്മിലുള്ള ബന്ധം മനസ്സിലാക്കാന്‍ ഇതുപകരിച്ചു. കൂടാതെ, ഹൌസ് സര്‍ജന്‍സി സമയത്ത് മൂന്നു മാസം ഗ്രാമീണ മേഖലയിലുള്ള ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്യേണ്ടതുമുണ്ടായിരുന്നു.

epideomology
എയ്ഡ്സ്, സാഴ്‌സ്, കോവിഡ് - 19 തുടങ്ങി ഓരോ പുതിയ രോഗാണുബാധ ഉണ്ടാകുമ്പോഴും അതിന്റെ വ്യാപനരീതികളെയും വ്യാപനസാദ്ധ്യതകളെയും ലക്ഷണസമുച്ചയങ്ങളെയും ചികിത്സയെയും പ്രതിരോധത്തേയും എല്ലാം കൃത്യമായി പഠിച്ച് പ്രോട്ടോകോളുകളുണ്ടാക്കുന്നത് എപ്പിഡെമിയോളജിക്കല്‍ പഠനങ്ങളിലൂടെയാണ്

എന്നാല്‍, കമ്യൂണിറ്റി മെഡിസിന്‍ എത്രയോ പ്രാധാന്യമുള്ളതാണെന്ന് പിന്നീടാണ് മനസ്സിലാകുന്നത്. പല ഘട്ടങ്ങളിലൂടെ പരിണമിച്ചെത്തിയ സമകാലീന വൈദ്യശാസ്ത്രത്തിന്റെ ചരിത്രവും, ആരോഗ്യം സമൂഹത്തില്‍ വിന്യസിക്കപ്പെടുന്നതും, വ്യാപനശാസ്ത്രവും, അതിന്റെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വശങ്ങളും, നയങ്ങളും ആരോഗ്യവിദ്യാഭ്യാസവും, ഗവേഷണവും, രോഗ പ്രതിരോധവും സാന്ത്വന ചികിത്സയും എന്ന് വേണ്ട എണ്ണിയാലൊടുങ്ങാത്ത അജണ്ടയാണ് അതിനുള്ളത്. മെഡിസിന്റെ ചരിത്രത്തില്‍ ഉണ്ടായ പ്രധാന കണ്ടെത്തലുകളുടെ വഴികളാണ് രോഗത്തിന്റെ വ്യാപനശാസ്ത്രം വളരാന്‍ കാരണമായത്. കമ്മ്യൂണിറ്റി മെഡിസിന്‍ എന്ന പേര് ഇതെല്ലാം ഉള്‍ക്കൊള്ളുന്നതുമല്ല. ക്ലിനിക്കല്‍ മെഡിസിനും എപ്പിഡെമിയോളജിക്കും സമാന്തരമായി മാത്രമേ പോകാന്‍ കഴിയുകയുള്ളൂ. എയ്ഡ്സ്, സാഴ്‌സ്, കോവിഡ് - 19 തുടങ്ങി ഓരോ പുതിയ രോഗാണുബാധ ഉണ്ടാകുമ്പോഴും അതിന്റെ വ്യാപനരീതികളെയും വ്യാപനസാദ്ധ്യതകളെയും ലക്ഷണസമുച്ചയങ്ങളെയും ചികിത്സയെയും പ്രതിരോധത്തേയും എല്ലാം കൃത്യമായി പഠിച്ച് പ്രോട്ടോകോളുകളുണ്ടാക്കുന്നത് എപ്പിഡെമിയോളജിക്കല്‍ പഠനങ്ങളിലൂടെയാണ്. നേരത്തേ നില നില്‍ക്കുന്ന രോഗങ്ങളുടെ കാര്യത്തിലും ഇങ്ങനെയാണ്.
ഇങ്ങനൊക്കെയാണെങ്കിലും തന്തയില്ലാത്ത സന്തതിയായാണ് എപ്പിഡെമിയോളജി കരുതപ്പെടുന്നത്. സ്വന്തമായതോ തനതായതോ ആയ പാരമ്പര്യം അതിന് അവകാശപ്പെടാനില്ല. ബയോസ്റ്റാറ്റിസ്റ്റിക്‌സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, മോളിക്യുലര്‍ ബയോളജി, മാനേജ്മെൻറ്​, ജിയോളജി, സോഷ്യോളജി എന്നിങ്ങനെ വിവിധ ശാഖകളെ സംയോജിപ്പിച്ചാണ് എപ്പിഡെമിയോളജി അതിന്റെ ധര്‍മ്മം നിറവേറ്റുന്നത്. ഇരു വശത്തും മൂര്‍ച്ചയുള്ള ഒരു വാള്‍ പോലെ അത് ഉപയോഗിക്കാന്‍ കഴിയും. ഒരു വശത്ത് ആരോഗ്യമേഖലയിലെ സാമൂഹ്യവും നൈതികവുമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കൊണ്ട് വരാന്‍ അതിനു കഴിഞ്ഞിട്ടുണ്ട്. മറു വശത്ത് രോഗനിയന്ത്രണത്തിന്റെ പേരില്‍ മനുഷ്യരുടെ മേല്‍ നിരീക്ഷണവും നിയന്ത്രണവും നടത്തുക വഴി അധികാരകേന്ദ്രങ്ങള്‍ക്ക് സഹായകമാവുകയും ബഹിഷ്‌കൃതരായവരെ രോഗഭീതി പരത്തി മറ്റുള്ളവരില്‍ നിന്ന് അകറ്റാന്‍ കാരണമാവുകയും ചെയ്യുന്നു.

ഇതെല്ലാം മനസ്സിലാക്കിയ ശേഷം ഒരിടത്തും ഉറച്ചു നില്‍ക്കാത്ത ഒരു സ്ഥിതിയിലേക്ക് നീങ്ങാമെന്നാണ് ഞാന്‍ വിചാരിച്ചത്. ഓരോ സാഹചര്യങ്ങളും, കൊണ്ട് തരുന്ന വിഷയങ്ങളില്‍, എനിക്കുള്ള വൈദഗ്ധ്യം ഉപയോഗപ്പെടുത്തുകയും, ധാര്‍മ്മികമായ വിഷമസന്ധിയില്‍ പെടുകയാണെങ്കില്‍ അതില്‍ നിന്ന് വിടുകയും ചെയ്യാമെന്ന് കരുതി. കേരളത്തില്‍ ചികിത്സാ മേഖലയിലും പബ്ലിക് ഹെല്‍ത്തിലും കുറച്ചു നാള്‍ പ്രവര്‍ത്തിച്ച ശേഷമാണ് ഞാന്‍ പോസ്റ്റ് ഗ്രാഡുവേഷന് വേണ്ടി വീണ്ടും മെഡിക്കല്‍ കോളേജില്‍ ചേരുന്നത്. അത് കമ്മ്യൂണിറ്റി മെഡിസിനില്‍ ആയിരുന്നു എങ്കിലും അതോട് അധികമായ താത്പര്യം ഒന്നുമില്ലായിരുന്നു. യാദൃശ്ചികമായ ഒരു തെരഞ്ഞെടുപ്പ്, എന്നതിനേക്കാളുപരി, മറ്റു വിഷയങ്ങളേക്കാള്‍ സവിശേഷമായി അത് കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, മോഡേണ്‍ മെഡിസിനും, ഇപ്പോഴത്തെ സാമൂഹ്യ ജീവിതത്തിനും അതില്ലാതെ കഴിയുകയുമില്ല. മാസ് സ്‌കെയിലിലുള്ള രോഗനിയന്ത്രണമാണ് അതിന്റെ പ്രധാന ഉന്നം. അതുകൊണ്ട് സ്റ്റേറ്റുകള്‍ക്കാണ് പ്രധാനമായും അത് സേവ ചെയ്യുന്നത്. കോവിഡ് നിയന്ത്രണത്തിലൊക്കെ അത് വലിയ പങ്ക് വഹിക്കുന്നുണ്ട്. അതിനിടയിലുണ്ടാകുന്ന ഒറ്റപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ശ്രദ്ധിക്കാതെ പോവുകയും ചെയ്യും.

അടുത്തിടെ പേവിഷ ബാധയേറ്റ് ഏഴു വയസ്സായ ഒരു കുട്ടി മരണമടഞ്ഞു. പബ്ലിക് ഹെല്‍ത്തിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള വാക്‌സിന്‍ എടുത്ത ശേഷമാണ് ആ കുട്ടി മരിച്ചത്. അത് നമുക്കുള്ള അറിവ് പ്രകാരം സംഭവിച്ചു കൂടാത്തതാണ്. കോവിഡിന്റെ അതേ പ്രാധാന്യത്തോടെയുള്ള അന്വേഷണം അതിലും നടക്കണം. പക്ഷേ, ഒരു മാസ് സ്‌കെയില്‍ അഥവാ ഭൂരിപക്ഷ പക്ഷപാതം നമുക്കുണ്ടാകുന്നു. ഇങ്ങനെയുള്ള പല പക്ഷപാതങ്ങളും ബ്ലൈന്‍ഡ് സ്‌പോട്ടുകളും എപ്പിഡെമിയോളജിക്ക് മേലെയുള്ള വിമര്‍ശനങ്ങളാണ്. പല പ്രോഗ്രാമുകളിലും പങ്കാളിയായതോടൊപ്പം ഞാന്‍ പബ്ലിക് ഹെല്‍ത്ത് പഠിപ്പിക്കുന്നുമുണ്ട്. എപ്പോള്‍ വേണമെങ്കിലും ഉറക്കത്തിലേയ്ക്ക് വീഴാവുന്നതും നമ്മുടെ ജീവന്‍ ഏറ്റി പോകുന്നതുമായ ഒരു ഡ്രൈവറെ പോലെയാണ് ഈ വിജ്ഞാനം. ആള്‍ ഉറങ്ങി പോകാതെ നോക്കിയിരിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. 

പലപ്പോഴും ഓരോ അസുഖങ്ങളുടേയും ആരോഗ്യപ്രശ്‌നങ്ങളുടേയും പേരില്‍ ദിനങ്ങള്‍ ആഘോഷിക്കുന്നതും ഉദ്ഘാടന പരിപാടികളും മറ്റും നടത്തുന്നതും അനാവശ്യവും അരോചകവുമാണ്. മാസ് സ്‌കെയിലില്‍ ആരോഗ്യപ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് പരിഹാരങ്ങള്‍ കണ്ടെത്തുന്നതുപോലെ തന്നെ ഒറ്റപ്പെട്ട ആളുകളുടെ അസാധാരണമായ പ്രശ്‌നങ്ങളേയും തൊട്ടറിയാന്‍ പബ്ലിക് ഹെല്‍ത്തിന് കഴിയണം. വ്യവസ്ഥയുടെ പക്ഷപാതിത്വം മൂലം പ്രശ്‌നമനുഭവിക്കുന്നവരെ പ്രോഗ്രാമിന്റെ കേന്ദ്രത്തിലേക്ക് കൊണ്ട് വരണം. നൈതികതയുടെ വശത്തു നിന്നുള്ള ഇത്തരം സംരംഭങ്ങള്‍ എയ്ഡ്സ് നിയന്ത്രണത്തിലും മറ്റും കണ്ടിട്ടുണ്ട്. എന്നാല്‍, അവ മിന്നി മറയുന്നതല്ലാതെ, ഒരു സ്ഥിരസ്വഭാവമായി നിലനിര്‍ത്താന്‍ കഴിയുന്നില്ല. ആദിവാസി സമൂഹങ്ങളില്‍ പോഷകാഹാരക്കുറവ് മൂലം ചാപിള്ളകള്‍ പിറക്കുകയും അമ്മമാര്‍ മരിക്കുകയും ചെയ്യുന്നു. പ്രസവിച്ച് അധികം താമസിയാതെ രണ്ട് യുവതികള്‍ ക്ഷയരോഗം ബാധിച്ച് ഇക്കഴിഞ്ഞ വര്‍ഷം മരിച്ച വിവരങ്ങള്‍ ശേഖരിക്കാനിടയായി. പോഷകാഹാരക്കുറവ് കൊണ്ടും സമയത്ത് ചികിത്സ കിട്ടാത്തതു കൊണ്ടുമാണ് അവര്‍ മരിക്കാനിടയായത്. ട്രാന്‍സ്ജെന്റര്‍ യുവതികളുടെ ആത്മഹത്യകള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു. കോളേജ് വിദ്യാര്‍ത്ഥികളിലെ ആത്മഹത്യയും കൂടുകയാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇൻറലിജന്‍സ്, രോഗനിര്‍ണ്ണയവും ചികിത്സാവിധികളും സര്‍ജറികളും ഏറ്റെടുത്തു തുടങ്ങി കഴിഞ്ഞു. എന്നാല്‍, അടുത്ത കാലത്തൊന്നും ഈ കാര്യങ്ങളില്‍ മനുഷ്യരെ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് അതിലെ വിദഗ്ധര്‍ പറയുന്നത്. അതില്‍ കൂടുതല്‍ ആശങ്കപ്പെടാനൊന്നുമില്ല. വസ്തുനിഷ്ഠപഠനം ആരംഭിച്ചപ്പോള്‍ തന്നെ അതിലേക്കുള്ള വഴി തുറന്നു കഴിഞ്ഞിട്ടുണ്ട്. ചികിത്സകര്‍ യന്ത്രത്തിന്റെ റോള്‍ എടുത്ത് കഴിഞ്ഞിരുന്നു. അത് മോശമാണെന്ന തരത്തിലല്ല. അത് മനുഷ്യരുടെ വൈദഗ്ധ്യം കൂട്ടുകയാണ് ചെയ്തിട്ടുള്ളത്. സാക്ഷാല്‍ യന്ത്രങ്ങള്‍ തന്നെ അതേറ്റെടുത്താലും മനുഷ്യര്‍ക്ക് മറ്റുള്ളവരുടെ പരിചരണം ആവശ്യമായേക്കാം. ഇപ്പോള്‍ നഴ്സുമാര്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെ മതിയായിരിക്കാം. അങ്ങനെയാവുമ്പോള്‍ ഡോക്ടര്‍മാരുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായേക്കാം. പക്ഷെ, അനുകമ്പ മനുഷ്യരുടെ സ്വഭാവ സവിശേഷത ആയിരിക്കുന്നിടത്തോളം ഡോക്ടര്‍മാരുടെ റോള്‍ അവസാനിക്കാനിടയില്ല. അതിന്റെ സ്വഭാവം മാറിയേക്കാമെന്നു മാത്രം. ക്ലിനിക്കല്‍ മെഡിസിനും, എപ്പിഡെമിയോളജിയും പ്രതിസന്ധികള്‍ നേരിടുമ്പോഴും ഡോ. സുവിനെ പോലെ ധാരാളം ഡോക്ടര്‍മാര്‍ അനുകമ്പയോടെ കൈ പിടിക്കുകയും പള്‍സ് അറിയുകയും ചെയ്യുന്നു. പല കാരണങ്ങള്‍ കൊണ്ടും അതിവിശാലമായ മെഡിക്കല്‍ ലോകത്ത് പകച്ചു നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങ് നല്‍കുന്ന അദ്ധ്യാപകരെയും കാണുന്നുണ്ട്. ടെക്നോളജിയുടെ മേന്മ എത്രമാത്രം വര്‍ദ്ധിച്ചാലും, മനുഷ്യസഹജമായ അനുകമ്പ വറ്റി പോകാത്തവരായ ഈ ഡോക്ടര്‍മാരെയാണ് ആളുകള്‍ എല്ലാ കാലത്തും മനസ്സില്‍ സൂക്ഷിക്കുന്നത്.


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

ഡോ: എ.കെ. ജയശ്രീ

കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രോദ്ഘാടകരിൽ പ്രമുഖ. കണ്ണൂർ മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവിയായിരുന്നു.

Audio