Wednesday, 29 March 2023

Election and Realities


Text Formatted

തെരഞ്ഞെടുപ്പുകാലത്തെ വിപല്‍ സന്ദേശങ്ങള്‍

ഹിന്ദുത്വ വര്‍ഗീയതയുടെ ആശയങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കി കൊടുത്തുവെന്നതിന്റെ പേരിലായിരിക്കണം ഈ തെരഞ്ഞെടുപ്പ് കാലം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടേണ്ടത്

Image Full Width
Image Caption
തൃശൂരിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
Text Formatted

മീപകാലത്തെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് അവസാനമായി. വോട്ടിങ് മെഷിനിലുള്ള വോട്ടിനെക്കുറിച്ചുള്ള കണക്കുകൂട്ടലിലും പ്രതീക്ഷയിലും ആശങ്കയിലുമാണ് മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും. തങ്ങള്‍ക്കെന്ത് കിട്ടുമെന്ന കൂട്ടലുകളുടെയും കിഴിക്കലുകളുടെയും നാളുകളുകളിലൂടെയാണ് കേരളത്തിന്റെ രാഷ്ട്രീയനേതൃത്വവും അണികളും ദിവസങ്ങള്‍ നീക്കുന്നത്. മെയ് രണ്ട് വരെ പലരീതയില്‍ ഇങ്ങനെയുള്ള കണക്കൂകൂട്ടല്‍ തുടരും. 

ഭരണത്തുടർച്ചക്കെതിരായ കേവല വാദങ്ങൾ

എന്നാല്‍, ഫല പ്രഖ്യാപനം വരുന്നതുവരെയുള്ള ഇടവേള കേരളത്തിന്റെ രാഷ്ട്രീയമെങ്ങനെയാണ് തെരഞ്ഞെടുപ്പ് കാലത്ത് കടന്നുപോയതെന്നതിനെക്കുറിച്ചുള്ള വിലയിരുത്തലിനുള്ള സമയം കൂടിയാണ്.
ഇത്രയും വലിയ രാഷ്ട്രീയപോരാട്ടത്തിന്റെ വേളയില്‍ കേരളം എന്തൊക്കെയാണ് ചര്‍ച്ച ചെയ്തതെന്ന് പരിശോധിക്കുമ്പോള്‍ മലയാളിയുടെ രാഷ്ട്രീയ ജീവിതത്തത്തിന്റെ സ്വാധീനങ്ങള്‍ എന്തൊക്കെയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. കേരളത്തില്‍ മുന്നണി രാഷ്ട്രീയം ഇപ്പോഴത്തെ രൂപം പ്രാപിച്ചതിനുശേഷം ഭരണതുടര്‍ച്ച എന്ന ആശയം ഏറ്റവും കൂടുതലായി ചര്‍ച്ച ചെയ്യപ്പെട്ടത് ഈ തെരഞ്ഞെടുപ്പിലായിരിക്കും. അതായിരുന്നു ആ അര്‍ത്ഥത്തില്‍ ഈ തെരഞ്ഞെടുപ്പിലെ ഒരു ചര്‍ച്ചാവിഷയം. ഭരണതുടര്‍ച്ചയുടെ പ്രതീതി നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ഭരണവിരുദ്ധ വികാരത്തിന്റെ അഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. കാരണം പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരുകള്‍ തെരഞ്ഞെടുപ്പുകാലത്ത് നേരിടുന്ന വലിയ വെല്ലുവിളിയെന്നത് ഭരണവിരുദ്ധ വികാരത്തെ നേരിടുകയെന്നതാണ്. അത് ഉപരിതലത്തിലെങ്കിലും തീവ്രമല്ലെന്നതു കൂടിയാണ് ഭരണത്തുടര്‍ച്ച സംബന്ധിച്ച ചര്‍ച്ചകള്‍ സാധ്യമാക്കിയതെന്ന് കരുതാവുന്നതാണ്.

ഒരു രാഷ്ട്രീയപാര്‍ട്ടിയോ മുന്നണിയോ തുടര്‍ച്ചയായി ഭരിച്ചാല്‍ അത് ജനാധിപത്യ വിരുദ്ധമാകുന്നുവെങ്കില്‍ അതിനെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രശ്നമായി കണക്കാക്കേണ്ടിവരും

എന്നാല്‍ തെരഞ്ഞെടുപ്പുകാലത്ത് സംഭവിച്ച ഒരു പ്രധാന വിവാദം, (അത് സാമൂഹ്യ മാധ്യമങ്ങളുടെ പ്രതീതി ലോകത്ത് മാത്രമാണ് പ്രധാനമായും ചര്‍ച്ച ചെയ്യപ്പെട്ടതെന്നത് മറ്റൊരു കാര്യം) ഭരണ തുടര്‍ച്ച എന്നതുതന്നെ ജനാധിപത്യ വിരുദ്ധമാണെന്ന വാദമായിരുന്നു. തുടര്‍ച്ചയായി ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ ഭരണം ലഭിക്കുന്ന അവസ്ഥയുണ്ടാകുന്നത് ജനാധിപത്യത്തെതന്നെ അപകടപ്പെടുത്തുമെന്ന വാദമാണ് പൊതുവില്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയത്. കേരളത്തിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കിലും ചില പ്രധാന രാഷ്ട്രീയ- സാമൂഹിക ചിന്തകര്‍ ഈ ആശയം ഉയര്‍ത്തിപ്പിടിച്ചു. 

udf
യു.ഡി.എഫിന്റെ പ്രകടന പത്രിക പുറത്തിറക്കുന്നു

ഒരു രാഷ്ട്രീയപാര്‍ട്ടിയോ മുന്നണിയോ തുടര്‍ച്ചയായി ഭരിച്ചാല്‍ അത് ജനാധിപത്യ വിരുദ്ധമാകുന്നുവെങ്കില്‍ അതിനെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രശ്നമായി കണക്കാക്കേണ്ടിവരും. കാരണം ജനാധിപത്യ സമ്പ്രദായത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ അധികാരത്തിലെത്താന്‍ വേണ്ടി ജനവിധി തേടുകയെന്നതാണ് പ്രധാനം. നിലവില്‍ സര്‍ക്കാരിനെ നയിക്കുന്നവര്‍ ഭരണകാലത്തെ നേട്ടം ഉയര്‍ത്തിക്കാട്ടുമ്പോള്‍, പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ബദല്‍ നയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. ഇതില്‍ സാധാരണ ഗതിയില്‍ നമ്മള്‍ പ്രതീക്ഷിക്കുന്നത് യുക്തിപൂര്‍വമായി വോട്ടര്‍മാര്‍ ഒരു തീരുമാനമെടുക്കുമെന്നാണ്. നിലവിലുള്ള സര്‍ക്കാരിനെ ജനങ്ങള്‍ തെരഞ്ഞെടുത്താല്‍ അത് ജനാധിപത്യത്തിന് ഭീഷണിയായി തീരുമെന്ന ആശങ്കയാണ് ഒരു വിഭാഗം പ്രകടിപ്പിച്ചത്.
ഈ വാദത്തിന്റെ ഒരു പ്രശ്നം അത് സര്‍ക്കാരിന്റെ നയങ്ങളെയും സമീപനങ്ങളെയും വിമര്‍ശനപരമായി സമീപിക്കാനുള്ള ഉത്തരവാദിത്തം കാണിക്കുന്നില്ലെന്നതാണ്. ആശയവാദപരമായി എന്ന് പറയാവുന്ന മട്ടില്‍ ഒരു കല്‍പന അവതരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

കേരളത്തില്‍ ഇടതു- വലതു മുന്നണികള്‍ പിന്തുടരുന്ന സമീപനങ്ങളിലെ സമാനത മറച്ചുപിടിക്കുന്നുവെന്നിടത്താണ് ഭരണതുടര്‍ച്ചാ വിരുദ്ധ വാദം കക്ഷി രാഷ്ട്രീയ താല്‍പര്യത്തിനായി നിര്‍മ്മിക്കപ്പെട്ടതാണെന്ന് പറയേണ്ടിവരുന്നത്. 

മുന്നണികളിലെ ഇടതും വലതും

സ്വാതന്ത്ര്യത്തിനുശേഷം 1977 വരെയുള്ള കോണ്‍ഗ്രസിന്റെ തുടര്‍ച്ചയായ ഭരണവും ബംഗാളില്‍ സി.പി.എമ്മിന്റെ തുടര്‍ഭരണവും എന്താണ് അവശേഷിപ്പിച്ചതെന്ന ചോദ്യവും തുടര്‍ഭരണമെന്നത് ആശയപരമായി ജനാധിപത്യ വിരുദ്ധമാണെന്ന നിലപാടുള്ളവര്‍ ചോദിക്കുന്നുണ്ട്. അതുകൊണ്ട് കേരളത്തില്‍ അത്തരമൊരു സാഹചര്യമുണ്ടാകുന്നതിനെ പ്രതിരോധിക്കാന്‍, തുടര്‍ഭരണമല്ല വേണ്ടതെന്ന വാദവും ഇവര്‍ ഉന്നയിക്കുന്നു. രാജ്യത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയസംവിധാനത്തെയും ജനാധിപത്യത്തിന്റെ പ്രായോഗിക രൂപങ്ങളെയും വിമര്‍ശനപരമായി സമീപിക്കാന്‍ തയ്യാറാകാതെ, കേവലമായ ഭരണമാറ്റം ജനാധിപത്യത്തെ കൂടുതല്‍ ആഴത്തിലുള്ളതാക്കുമെന്ന നിലപാടാണ് ഇവര്‍ സ്വീകരിച്ചത്. ഇനി മറ്റൊരു വസ്തുത പരിശോധിക്കാം. യഥാര്‍ത്ഥത്തില്‍ കക്ഷിരാഷ്ട്രീയത്തിന്റെ തര്‍ക്കങ്ങള്‍ക്കപ്പുറം കേരളത്തില്‍ ഇടതു- വലതു മുന്നണികള്‍ പിന്തുടരുന്ന സമീപനങ്ങളിലെ സമാനത ഇവര്‍ മറച്ചുപിടിക്കുന്നുവെന്നിടത്താണ് ഈ ഭരണതുടര്‍ച്ചാ വിരുദ്ധ വാദം കക്ഷി രാഷ്ട്രീയ താല്‍പര്യത്തിനായി നിര്‍മ്മിക്കപ്പെട്ടതാണെന്ന് പറയേണ്ടിവരുന്നത്. 

വിശദാംശങ്ങളില്‍ വ്യത്യാസമുണ്ടെങ്കിലും പൊതുവില്‍ സ്വീകരിക്കുന്ന വികസന സമീപനങ്ങളുടെ കാര്യത്തില്‍ കേരളത്തിലെ ഇടതു- വലതു മുന്നണികള്‍ പങ്കിടുന്ന ആശയപരിസരം ഒന്നാണെന്ന് കാണാം. നവലിബറല്‍ വികസന ചട്ടകൂടുകള്‍ക്കപ്പുറത്തേക്ക് ഒരു വികസന സമീപനം കൊണ്ടുവരാനല്ല, കൂടുതല്‍ ഊര്‍ജ്ജിതമായും കാര്യക്ഷമമായും അത് നടപ്പിലാക്കുന്നതിനെയാണ് പൊതുവില്‍ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാര്യക്ഷമത എന്നുപറയുന്നത്. ഇത് ഇപ്പോള്‍ തുടങ്ങിയതൊന്നുമല്ല. കേരളത്തിന്റെ അന്യാധീനപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുക്കുന്ന കാര്യത്തില്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഇടതു- വലതു പാര്‍ട്ടികള്‍ യോജിച്ചുനിന്ന അനുഭവം നമ്മുടെ ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിലുമൊക്കെ ഇതുതന്നെയാണ് സ്ഥിതി. ആശ്രിത നിയമനത്തിന്റെ കാര്യത്തിലും സാമ്പത്തിക സംവരണ വിഷയത്തിലും മുന്നണി മാറിയതുകൊണ്ട് മാത്രം ഒന്നും സംഭവിക്കുന്നുമില്ല. അങ്ങനെ രാഷ്ട്രീയകക്ഷികളുടെ മുന്നണികള്‍ മാറിയാല്‍ അടിസ്ഥാനപരമായ നയമാറ്റം ഉണ്ടാകുമെന്ന സങ്കല്‍പത്തില്‍ പടുത്തുയര്‍ത്തിയ വാദമാണ് തുടര്‍ഭരണത്തിനെതിരെ ഉന്നയിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ അത് യു.ഡി.എഫിന് സഹായകരമായ ഒരു മുദ്രാവാക്യമായി മാറുകയാണ് ഉണ്ടായത്. 
കേരളത്തിലെ കക്ഷിരാഷ്ട്രീയത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തി വാദങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നത് ഇത് ആദ്യമൊന്നുമല്ല. അതുകൊണ്ട് തെരഞ്ഞെടുപ്പുകാലത്ത് ഉന്നയിക്കപ്പെട്ട തുടര്‍ഭരണ വിരുദ്ധ വാദങ്ങള്‍ക്ക് സവിശേഷതയുമില്ല. എന്നാല്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ സംവാദങ്ങളും വിമര്‍ശനങ്ങളും കക്ഷിരാഷ്ട്രീയത്തിന്റെ, അധികാര രാഷ്ട്രീയത്തിന്റെ കളത്തിനപ്പുറത്തേക്ക് കടക്കുന്നില്ലെന്നതാണ് ഈ വിവാദവും തെളിയിക്കുന്നത്. അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കപ്പുറമുള്ള രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലാതാക്കപ്പെടുന്ന ഒരു അവസ്ഥയുടെ പ്രതിഫലനമാണ് ഫലത്തില്‍ വലതുപക്ഷത്തിനുവേണ്ടി തയ്യാറാക്കപ്പെട്ട തുടര്‍ഭരണ വിരുദ്ധ പ്രചാരണവും.

മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്കെതിരായ രാഷ്ട്രീയ വിമര്‍ശനങ്ങളല്ല, മറിച്ച് മുസ്‌ലിം സമുദായത്തെ അപരവല്‍ക്കരിക്കാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടായ പല പ്രസ്താവനകളും ഉപയോഗിക്കപ്പെടുന്നത്.

ഹിന്ദുത്വ നാവുകള്‍

നിയമസഭയില്‍ ബി.ജെ.പിയുടെ പ്രാതിനിധ്യം 15-ാം സഭയില്‍ വര്‍ധിക്കുമോ എന്നത് ഏതാനും ആഴ്ചകള്‍ കൊണ്ട് അറിയാം. അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടായാലും ഇല്ലെങ്കിലും, ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പലപ്പോഴും ഇരുമുന്നണികളും ആവേശത്തോടെ ചര്‍ച്ച ചെയ്തത് ഹിന്ദുത്വത്തിന് പ്രിയപ്പെട്ട വിഷയങ്ങളായിരുന്നു. വികസനമാണ് ചര്‍ച്ച, അല്ലെങ്കില്‍ അഴിമതിയാണ് തങ്ങള്‍ ഊന്നുന്ന വിഷയമെന്നൊക്കെ ഇരുമുന്നണികളും ഇടവിട്ട ദിവസങ്ങളില്‍ പറയുന്നുണ്ടാിരുന്നുവെങ്കിലും ആവേശത്തോടെ ഭരണ- പ്രതിപക്ഷക്കാര്‍ ഹിന്ദുത്വ ആശയങ്ങള്‍ക്കുമേല്‍ തങ്ങളുടെ രാഷ്ട്രീയ ഭാഗ്യം തേടി നടന്നുവെന്ന് ഈ തെരഞ്ഞെടുപ്പ് കാലം സംശയരഹിതമായി തെളിയിക്കുന്നു. ഇതില്‍ ഐക്യ മുന്നണിയുടെ നിലപാടുകള്‍ നേരത്തെ വ്യക്തമാണ്. അതുകൊണ്ടുതന്നെ ഇടതുപക്ഷത്തിന്റെ സമീപനമാണ് ആശ്ചര്യപ്പെടുത്തിയത്. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി യു.ഡി.എഫ് ബന്ധത്തിലാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ആരോപണമായിരുന്നു ഇതില്‍ ആദ്യത്തേത്. കേരളത്തിലെ ഐക്യമുന്നണിയെ നയിക്കുന്നത് ഹസനും കുഞ്ഞാലിക്കുട്ടിയും അമീറും (ജമാ അത്തെ ഇസ്‌ലാമിയുടെ അമീര്‍) ആണെന്ന ആരോപണമായിരുന്നു അത്. മൂന്ന് മുസ്‌ലിംപേരുകാരാല്‍ നയിക്കപ്പെടുന്നുവെന്ന് (ഇടതുപക്ഷം ആരോപിക്കുന്ന) മുന്നണി ആ കാരണം കൊണ്ട് പ്രശ്നക്കാരാണെന്നായിരുന്നു സി.പി.എം നേതാവിന്റെ വിമര്‍ശനം. തൊട്ടുപിന്നാലെ വന്നു മുസ്‌ലിംലീഗ് വര്‍ഗീയ കക്ഷിയാണെന്നും പാണക്കാട് കുടുംബത്തിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ യാത്ര വര്‍ഗീയതയ്ക്ക് കീഴടങ്ങലാണെന്നുമുള്ള പാര്‍ട്ടി ആക്റ്റിങ് സെക്രട്ടറിയുടെ പ്രസ്താവന. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ലീഗിന്റെ അഞ്ചാം മന്ത്രി ആവശ്യത്തെ വര്‍ഗീയമായി ചിത്രീകരിച്ചതിന് സമാനമായ അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പാര്‍ട്ടിക്കെതിരായ രാഷ്ട്രീയ വിമര്‍ശനങ്ങളല്ല, മറിച്ച് മുസ്‌ലിം സമുദായത്തെ അപരവല്‍ക്കരിക്കാന്‍ നടക്കുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രസ്താവനകള്‍ ഉപയോഗിക്കപ്പെടുന്നത്. വോട്ടാവശ്യത്തിന് കേരളത്തെ ഹിന്ദുത്വത്തിന് അനുകൂലമായുളള കളമൊരുക്കലിന് ഇടതുപാര്‍ട്ടികള്‍ തയ്യാറാവുന്ന അപകടകരമായ സാഹചര്യമാണ് ഇതുവഴി സൃഷ്ടിക്കപ്പെടുന്നത്.

udf
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്റര്‍

കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയെ പോലെ ഹിന്ദുത്വത്തെ പരിലാളിച്ചുപോന്ന രാഷ്ട്രീയ വിഭാഗം മറ്റൊന്നില്ലെന്ന് തെളിയിക്കുക കൂടി ചെയ്ത തെരഞ്ഞെടുപ്പ് കാലമാണ് കടന്നുപോയത്. ബി.ജെ.പിയേക്കാള്‍ കൂടുതല്‍ ഹിന്ദുത്വത്തെ കേരളത്തിലേക്ക് ആനയിച്ചെടുക്കാന്‍ പാടുപെടുന്ന നേതാക്കളാണ് കോണ്‍ഗ്രസിലെ മിക്കവരും. നേടുന്ന സീറ്റുകള്‍ക്കപ്പുറം മറ്റൊരു രാഷ്ട്രീയ വിജയം ഇല്ലെന്ന സമീപനമാണ് യു.ഡി.എഫ് നേതാക്കളെ നയിക്കുന്നതെന്ന് ഈ തെരഞ്ഞെടുപ്പ് കാലവും തെളിയിച്ചു. സര്‍ക്കാരിനെതിരെ നിരവധി ആരോപണങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിയെങ്കിലും അതിലൊന്നും അവര്‍ക്കുതന്നെ ആത്മവിശ്വാസമില്ലാത്ത തരത്തിലായിരുന്നു യു.ഡി.എഫ് നേതാക്കളുടെ പ്രതികരണങ്ങള്‍. ആചാരം ലംഘിച്ചാല്‍ തടവുശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്നതാണ് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് വാഗ്ദാനമായി അവര്‍ മുന്നോട്ട് വെച്ചത്. കരടു ബില്‍ പോലും പ്രസിദ്ധീകരിച്ച് അവര്‍ തങ്ങളുടെ ധ്രുവീകരണ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോയി. തെരഞ്ഞെടുപ്പു ദിവസം മുന്‍കൂട്ടി തീരുമാനിച്ചതുപോലെ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എ.കെ. ആന്റണിയും മുല്ലപ്പള്ളി രാമചന്ദ്രനുമെല്ലാം ശബരിമല സംഘടിതമായി ഉയര്‍ത്തികൊണ്ടുവന്നതും കേരളം കണ്ടു. ശബരിമലയെ മുന്‍നിര്‍ത്തി എന്‍.എസ്.എസ് തലവന്‍ സുകുമാരന്‍ നായര്‍ സി.പി.എമ്മിനെയും ഇടതുപക്ഷത്തെയും ഭീഷണിപ്പെടുത്തുന്നതിനും കേരളം സാക്ഷിയായി. സംഘ്പരിവാറിന്റെ ഘടകകക്ഷിയെന്ന നിലയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍.

ലവ്ജിഹാദുമായി ബന്ധപ്പെട്ട സംഘ്പരിവാര്‍ നിരന്തരം ഉയര്‍ത്തികൊണ്ടുവന്ന വാദങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് വലിച്ചിട്ടതും ഈ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു. മുസ്‌ലിംകള്‍ക്കെതിരെ ക്രിസ്ത്യാനികളെ കൂടി തങ്ങളുടെ പക്ഷത്ത് നിര്‍ത്തുകയെന്ന അജണ്ടയുടെ കൂടി ഭാഗമായാണ് കേരളത്തിലെ സംഘ്പരിവാര്‍, ഈ വാദം നിരന്തരം ഉയര്‍ത്തിയത്. ഈ അപകടകരമായ ഹിന്ദുത്വ അജണ്ടയ്ക്കൊപ്പം കൂടുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ ഘടകകക്ഷി ചെയ്തത്. ലവ് ജിഹാദ് സംബന്ധിച്ച സംശയങ്ങള്‍ തീര്‍ക്കണമെന്ന ജോസ് കെ. മാണിയുടെ പ്രസ്താവനയും അതിനോട് മൃദുവായുള്ള മറ്റ് ഇടതു നേതാക്കളുടെ പ്രതികരണവും കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തെ ഏറ്റവും പ്രതിലോമകരമായ സംഭവമായിരുന്നു.

ലോക്​സഭ തെരഞ്ഞെടുപ്പ് പരാജയത്തോടെ നവോത്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പൂര്‍ണവിരാമമിട്ട് അധികാര രാഷ്ട്രീയത്തിലെ സാമ്പ്രദായിക യുക്തികളിലേക്ക് ഇടതുപക്ഷവും പിന്‍വാങ്ങി. അവിടെയും ഹിന്ദുത്വത്തിന്റെ ആശയങ്ങള്‍ക്കാണ് മേല്‍ക്കൈ ലഭിച്ചത്.

കഠിനം, ശബരിമല കയറ്റം

ഇങ്ങനെ, സമീപകാലത്തൊന്നുമില്ലാത്ത വിധത്തില്‍ ഹിന്ദുത്വ വാദത്തിന്റെ ആശയങ്ങള്‍ മതേതര കക്ഷികള്‍ തന്നെ ഉന്നയിക്കുന്നതിനാണ് കേരളം തെരഞ്ഞെടുപ്പുകാലത്ത് സാക്ഷ്യം വഹിച്ചത്. നവോത്ഥാനതുടര്‍ച്ചയെക്കുറിച്ചുള്ള വാദങ്ങള്‍ തെരഞ്ഞെടുപ്പുകാലത്ത് ഉന്നയിക്കുന്നത് തിരിച്ചടിയാകുമെന്ന ബോധ്യത്തിലായിരുന്നു ഇടതുപാര്‍ട്ടികള്‍ പോലും. സുപ്രീം കോടതി വിധി എന്നാല്‍ രാജ്യത്തെ നിയമമാണെന്നും അത് നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും പറഞ്ഞിടത്തുനിന്ന്, വിധി എന്തായാലും എല്ലാവരോടും ചര്‍ച്ചചെയ്ത്, എല്ലാവരെയും വിശ്വാസത്തിലെടുത്ത് മാത്രമെ നടപ്പിലാക്കൂ എന്ന് പറയുന്നിടത്തേക്ക് ഇടതുപക്ഷവും പിന്നാക്കം പോയി. ശബരിമലയിലെ സുപ്രീം കോടതി വിധി വന്നതിനെ തുടര്‍ന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ എടുത്ത സമീപനം, കേരളത്തിലെ നവയാഥാസ്ഥിതികത്വത്തിനെതിരെ ഏറ്റവും വലിയ ചെറുത്തുനില്‍പ്പ് തന്നെയായിരുന്നു. ആ അര്‍ത്ഥത്തില്‍ അത് നവോത്ഥാനത്തിന്റെ തുടര്‍ച്ചയുമായിരുന്നു. എന്നാല്‍ ലോക്​സഭ തെരഞ്ഞെടുപ്പ് പരാജയത്തോടെ നവോത്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പൂര്‍ണവിരാമമിട്ട് അധികാര രാഷ്ട്രീയത്തിലെ സാമ്പ്രദായിക യുക്തികളിലേക്ക് ഇടതുപക്ഷവും പിന്‍വാങ്ങി. അവിടെയും ഹിന്ദുത്വത്തിന്റെ ആശയങ്ങള്‍ക്കാണ് മേല്‍ക്കൈ ലഭിച്ചത്.
ഹിന്ദുത്വ വര്‍ഗീയതയുടെ ആശയങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ഉണ്ടാക്കി കൊടുത്തുവെന്നതിന്റെ പേരിലായിരിക്കണം ഈ തെരഞ്ഞെടുപ്പ് കാലം ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടത്. ബി.ജെ.പി മുന്നണിക്ക് സീറ്റ് എത്ര ലഭിച്ചാലും അവര്‍ക്ക് ദീര്‍ഘകാലടിസ്ഥാനത്തില്‍ ഗുണം ചെയ്യുന്ന പ്രവര്‍ത്തനമാണ് പ്രചാരണ കാലത്ത് നിര്‍വഹിക്കപ്പെട്ടത്. കേരളത്തിലെ ജനങ്ങളെ കുറിച്ച് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള തോന്നല്‍ മറ്റ് ഇന്ത്യന്‍ പ്രദേശങ്ങള്‍ പോലെ അവരും ഭൂരിപക്ഷ വാദത്താല്‍ നയിക്കപ്പെടുന്നു എന്നതാണെന്ന് വേണം ഈ പ്രചാരണ പരിപാടികളില്‍നിന്ന് മനസ്സിലാക്കേണ്ടത്. കേരളീയ ജനത പ്രബുദ്ധരാണെന്ന അവകാശവാദങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പൊങ്ങച്ചം പറച്ചിലുകള്‍ മാത്രമായിരുന്നുവെന്ന് വേണം ഈ നിലപാടുകളില്‍നിന്ന് മനസ്സിലാക്കാന്‍.

പിണറായി എന്ന വിഗ്രഹം

വര്‍ഗീയതയുടെ കാര്യത്തില്‍ മാത്രമല്ല, ഈ തെരഞ്ഞെടുപ്പുകാലം നിരാശപ്പെടുത്തിയത്. കേരളത്തിലെ (ദേശീയതലത്തിലും) ഇടതുപക്ഷം ഒരു വ്യക്തിയെ മാത്രം മുന്നില്‍ നിര്‍ത്തി നേരിട്ട ആദ്യ തെരഞ്ഞെടുപ്പായിരിക്കും ഇത്. 2006 ലും 2011 ലും വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലായിരുന്നു ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും വി. എസിനെ പാര്‍ട്ടി സംഘടന തന്നെ ഏക നേതാവെന്ന നിലയില്‍ ഉയര്‍ത്തി കാട്ടിയിരുന്നില്ല. എന്നുമാത്രമല്ല, അതില്‍ പാര്‍ട്ടി നേതൃത്വം വിയോജിക്കുകയും ചെയ്തിരുന്നു.

pinarayi vijayan
എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിണറായി വിജയന്റെ ചിത്രമുള്ള മാസ്‌ക് ധരിച്ച പ്രവര്‍ത്തകന്‍

2011 ല്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പലരും വി.എസിന്റെ ചിത്രം ആലേഖനം ചെയ്ത പോസ്റ്ററുകള്‍ നാട്ടിലെങ്ങും പതിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് ഇതൊരു പുതിയ പ്രവണതയാണ് എന്നാണ്. അവിടെനിന്നാണ് പാര്‍ട്ടിയുടെ ഏക നേതാവ് എന്ന നിലയില്‍ പിണറായി വിജയനെ പാര്‍ട്ടി നേതാക്കള്‍ തന്നെ അവതരിപ്പിക്കുന്നത്, ക്യാപ്റ്റനെന്ന് വാഴ്​ത്തുന്നത്. കേരളത്തിന്റെ പൊതുസമൂഹത്തില്‍ അതൊരു വിഷയമാവേണ്ടതില്ലെങ്കിലും, കമ്യൂണിസ്റ്റ് പാര്‍ട്ടികളിലെ ജനാധിപത്യ കേന്ദ്രീകരണം പ്രായോഗിക തലത്തില്‍ നേതൃത്വത്തിന്റെ ആധിപത്യമായി മാറിയതിന്റെ എത്രയോ ഉദാഹരണങ്ങളുടെ പശ്ചത്തലത്തില്‍ ഇത്തരം വിഗ്രഹവല്‍ക്കരണം ഉണ്ടാക്കുന്ന രാഷ്ട്രീയ അപകടങ്ങള്‍ ചെറുതാവില്ല. അതിന്റെതായ എത്രയോ ഉദാഹരണങ്ങള്‍ സി.പി.എമ്മിന്റെ പോലും സമീപകാല ചരിത്രങ്ങളില്‍ കണ്ടെത്താന്‍ കഴിയും.

vs
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വി.എസ്. അച്യുതാനന്ദൻ

അപ്രത്യക്ഷമായ ക്രിറ്റിക്കല്‍ ലെഫ്റ്റ്

സമകാലിക രാഷ്ട്രീയ നിലപാടുകളുടെ പ്രധാന ഏറ്റുമുട്ടല്‍ നടക്കുന്നത് സമൂഹ മാധ്യമങ്ങളിലാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സമൂഹമാധ്യമ ഇടപെടലുകള്‍ എങ്ങനെ ആവണമെന്നതുസംബന്ധിച്ച് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു. പരമ്പാരഗത പ്രചാരണത്തിന് നല്‍കുന്ന അതേ പ്രാധാന്യം സമൂഹമാധ്യമങ്ങള്‍ക്ക് നല്‍കുന്നു. സമൂഹമാധ്യമങ്ങള്‍ക്ക് സംവാദാത്മകമായ അന്തരീക്ഷം ഉണ്ടാക്കാന്‍ ചിലപ്പോഴെങ്കിലും കഴിയാറുണ്ട്. കേരളത്തിലെ സമൂഹമാധ്യമങ്ങളില്‍ എത്രയോ സംവാദങ്ങള്‍ അങ്ങനെ ഇപ്പോഴും നടക്കുന്നുമുണ്ട്. അതേപോലെ ലിഞ്ചിംങ് സ്വഭാവമുള്ള കൂട്ടത്തിന്റെയും വിഹാര രംഗമാണിത്. ദേശീയ തലത്തില്‍ നോക്കുകയാണെങ്കില്‍ എങ്ങനെയാണ് സമൂഹമാധ്യമങ്ങളെ ബി.ജെ.പിയും സംഘ്പരിവാറും തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ക്ക് ഉപയോഗിച്ചതെന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സ്വാതി ചതുര്‍വേദിയുടെ  I Am A Troll: Inside the Secret World of the BJP's Digital Army എന്ന പുസ്തകവും റോഹിത് ചോപ്രയുടെ The Virtual Hindu Rashtra: Saffron Nationalism and New Media എന്ന പുസ്തകവും വിശദീകരിക്കുന്നത് സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് വിഭാഗീയമായതും വ്യാജവുമായ ആശയങ്ങള്‍ സംഘ്പരിവാരം എങ്ങനെ പ്രചരിപ്പിക്കുന്നുവെന്നതിനെ കുറിച്ചാണ്. കേരളത്തിലെയും സംഘ്പരിവാര്‍ അനുകൂല ഗ്രൂപ്പുകള്‍ ഫേസ്ബുക്കും വാട്സ്ആപ്പും അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ തങ്ങളുടെ വിഭാഗീയ ആശയങ്ങളും വസ്തുതാവിരുദ്ധവും വൈകാരികത സൃഷ്ടിക്കുന്നതുമായ കാര്യങ്ങളും പ്രചരിപ്പിക്കാനും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പ്രത്യേകിച്ച്, ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് ഇതിന് അവര്‍ ഉപയോഗിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട സവര്‍ണ കലാപത്തിന്റെ സമയത്താണ് ഇത് കൂടുതലായി കണ്ടത്. തെരഞ്ഞെടുപ്പുകാലത്തും വിഭാഗീയ ആശയങ്ങള്‍ പ്രചരിപ്പിക്കാനും ശബരിമല പോലുള്ള വിഷയങ്ങള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും സംഘ്പരിവാര്‍ സമൂഹമാധ്യമങ്ങള്‍ വ്യാപകമായി ഉപയോഗിച്ചു.

book-cover.jpg

സമൂഹമാധ്യമങ്ങള്‍ കേരളത്തില്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്ന ഒരു വിഭാഗം സി.പി.എം അനുകൂല ഗ്രൂപ്പുകളാണ്. സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികളുമായി വിമര്‍ശനാത്മക ബന്ധം സൂക്ഷിക്കുന്ന ഒരു വലിയ വിഭാഗത്തിന്റെ ആവിഷ്‌ക്കാരത്തിന്റെ വേദിയും സമൂഹമാധ്യമങ്ങളാണ്. അടിസ്ഥാനപരമായി ഇടതുപക്ഷ രാഷ്ട്രീയത്തെ പിന്‍പറ്റുമ്പോഴും, കേരളത്തിലെ മുഖ്യധാര ഇടതുപാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുന്നു എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗം സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ ആഭ്യന്തര നയത്തിലെ പരാജയത്തെയൊക്കെ ഇവര്‍ നേരത്തെ വിമര്‍ശനാത്മകമായി സമീപിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങളെ നിയന്ത്രിക്കാന്‍ പിണറായി സര്‍ക്കാര്‍ നീക്കം നടത്തിയപ്പോള്‍ ഈ ക്രിറ്റിക്കല്‍ ലെഫ്റ്റ് വിഭാഗക്കാരാണ് കാര്യമായ വിമര്‍ശനങ്ങള്‍ നടത്തിയത്. (ഇതില്‍ പലരുടെയും ഇടപെടലുകളുടെ ഉപരിപ്ലവതയും പാര്‍ട്ടിയിലെ ചില നേതാക്കളോടുള്ള വിധേയത്വവും ഒരു പ്രധാന പ്രശ്നം തന്നെയാണ്. എന്നാല്‍ ഇവിടെ അതല്ല വിഷയം എന്നതുകൊണ്ട് പരാമര്‍ശിക്കുന്നില്ല). ശ്രദ്ധിച്ചുനോക്കിയാല്‍ കക്ഷിരാഷ്ട്രീയത്തിന്റെ ഇടുങ്ങിയ വീക്ഷണ പരിസരങ്ങളില്‍ തന്നെയായിരുന്നു ഇവര്‍ നിലനിന്നിരുന്നുതെങ്കിലും അങ്ങനെയല്ലെന്ന തോന്നല്‍ സൃഷ്ടിക്കാന്‍ ചില ഘട്ടങ്ങളിലെങ്കിലും ഇവര്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ ഇങ്ങനെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ക്രിറ്റിക്കല്‍ ലെഫ്റ്റ് വിഭാഗക്കാരെന്ന് സൗകര്യത്തിന് വിളിക്കാവുന്ന ആളുകള്‍ പൂര്‍ണമായി കക്ഷിരാഷ്ട്രീയത്തിന്റെ ചിട്ടവട്ടങ്ങളിലേക്ക് പിന്മാറി, സൈബര്‍ പോരാളികളുടെ കൂട്ടത്തില്‍ കൂടിയെന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ മറ്റൊരു സവിശേഷത.

എത്ര ബി.ജെ.പിക്കാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നുവെന്നതിന്റെ  അടിസ്ഥാനത്തില്‍ മാത്രം മനസ്സിലാക്കേണ്ടതല്ല, വലത്തോട്ടേക്കുള്ള കേരളത്തിന്റെ പിന്‍വാങ്ങല്‍. അതാണ് തെരഞ്ഞെടുപ്പ് പ്രചാരണ കാലം ബോധ്യപ്പെടുത്തുന്നത്

കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷത്തോട് വിമര്‍ശനാത്മകായി ഇടപെടുന്ന ഒരു വിഭാഗം തന്നെയില്ലെന്ന തോന്നലാണ് തെരഞ്ഞെടുപ്പ് കാലം സൃഷ്ടിച്ചത്. എല്ലാവരും സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും സൈബര്‍ അണികളായി മാറി. കേരളത്തിലെ കക്ഷി രാഷ്ട്രീയത്തിന്റെ അതിപ്രസരം ജനാധിപത്യപരമായ ഒരു സിവില്‍ സമൂഹത്തെ തളര്‍ത്തുന്നതിന്റെ ഉദാഹരണമായി ഇതിനെ കാണാം. ഇതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമായിരുന്നു വോട്ടെടുപ്പ് നടക്കുന്നതിന്റെ തലേന്ന് വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയെ അപഹസിച്ചുകൊണ്ടുള്ള ലിബറല്‍ ജനാധിപത്യവാദിയെന്ന് തോന്നിക്കുന്ന ഒരു സോഷ്യല്‍ ആക്ടിവിസ്റ്റിന്റെ പോസ്റ്റും അതിനോടുള്ള ഇടതുപക്ഷക്കാരെന്ന് കരുതുന്ന ചിലരുടെ അനുകൂല പ്രതികരണങ്ങളും. കക്ഷിരാഷ്ട്രീയത്തിന്റെ സങ്കുചിത്വത്തിലേക്ക് പരിമിതപ്പെടാന്‍ പൂര്‍ണസജ്ജരായ ഒരുവിഭാഗമാണ്, തങ്ങള്‍ ഇടതുപക്ഷ പാര്‍ട്ടികളോട് വിമര്‍ശനാത്മക ബന്ധം സൂക്ഷിക്കുന്ന ക്രിറ്റിക്കല്‍ ഇന്‍സൈഡര്‍മാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സമൂഹ മാധ്യമങ്ങളില്‍ ഇടപെട്ടതെന്നുകൂടി ബോധ്യപ്പെടുത്തുന്നുണ്ട് ഈ തെരഞ്ഞെടുപ്പുകാലം. ഇടതുപക്ഷം കൂടുതല്‍ ഗൗരവമുള്ള പരിഗണനയും വിമര്‍ശനവും ഇടപെടലും അര്‍ഹിക്കുന്ന രാഷ്ട്രീയവിഭാഗമാണ്. തെരഞ്ഞെടുപ്പ് കാലത്ത് മാറ്റിവെയ്ക്കാവുന്ന തരത്തിലുള്ള ഉപരിപ്ലവ വിമര്‍ശനങ്ങളും ഇടപെടലുകളുമല്ല, കേരളത്തിലെ ഇടതുപക്ഷം അര്‍ഹിക്കുന്നത്.

ചുരുക്കത്തില്‍, ജനാധിപത്യത്തിന്റെ ഉല്‍സവമാണ് തെരഞ്ഞെടുപ്പ് കാലം എന്നൊക്കെ വിശേഷിപ്പിക്കുമ്പോഴും കേരളത്തിന്റെ വലതുപക്ഷവല്‍ക്കരണത്തിന് വേഗം കൂടുന്നുവെന്ന് മനസ്സിലാക്കപ്പെട്ട സമയം കൂടിയായിരുന്നു അത്. എത്ര ബി.ജെ.പിക്കാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നുവെന്നതിന്റെ  അടിസ്ഥാനത്തില്‍ മാത്രം മനസ്സിലാക്കേണ്ടതല്ല, വലത്തോട്ടേക്കുള്ള കേരളത്തിന്റെ പിന്‍വാങ്ങല്‍. അതാണ് തെരഞ്ഞെടുപ്പ് പ്രചാരണ കാലം ബോധ്യപ്പെടുത്തുന്നത്.

എന്‍. കെ. ഭൂപേഷ്

‘ദ ഫോർത്ത്​’ എക്‌സിക്യൂട്ടീവ് എഡിറ്റർ. ഇന്ത്യയിലെ ആഭ്യന്തര കലാപങ്ങൾ എന്ന പുസ്​തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്​. 

Audio