വിശ്വാസവും ഹിംസയും
വിനോദ് വിജയൻ
അറുകൊലക്കാവിൽനിന്ന്
ന്യൂ ബെറിയിലേക്ക്
നരബലിയുടെ ചോരപ്പാടുകളിലൂടെ
ആരാധനയുടെ ഭാഗമായി നരബലി നിലനിൽക്കുന്ന സമൂഹങ്ങള്‍ ഇന്നില്ലെങ്കിലും ചടങ്ങുകളുടെ സഹായത്തോടെയും സാമൂഹിക സമ്മതിയോടെയും അധികാരമുള്ള ഒരു വര്‍ഗം ദുര്‍ബല മനുഷ്യരില്‍ നടത്തുന്ന മനുഷ്യക്കുരുതികളെ നരബലിയായി തന്നെ കരുതേണ്ടി വരും. നരബലിയുടെ പ്രദർശന കേന്ദ്രമായിരുന്ന ന്യൂ ബെറി എന്ന നഗരത്തിന്റെ ചരിത്രത്തിലൂടെ, കുരുതികളുടെ സാമൂഹികശാസ്ത്രം വിശകലനം ചെയ്യുന്നു.

ഇറാക്ക് കുവൈറ്റിനെ ആക്രമിച്ച 1990ലെ വേനല്‍ക്കാലത്താണ് ഞാന്‍ ‘നരബലി' എന്ന് ആദ്യമായി കേള്‍ക്കുന്നത്.
ചെമ്മണ്ണ് നിറഞ്ഞ, അടക്കമരങ്ങള്‍ കാവല്‍ നില്‍ക്കുന്ന നിരത്തിലൂടെ നേതാജി സ്മാരക വായനശാലവരെ പോയി വരാനുള്ള ഒന്നര മണിക്കൂറിന്റെ സ്വാതന്ത്ര്യം ഞാന്‍ നേടിയെടുക്കുന്നതും ആ വേനല്‍ക്കാലത്താണ്. വായനശാലയിലെ പൊടിയന്‍ അലമാരക്കുള്ളിലെ ബിലാത്തിക്കാരന്‍ ഷെര്‍ലക് ഹോംസിന്റെയും, ബെല്‍ജിയംകാരന്‍ പൊയ്റോട്ടിന്റെയും മലയാളീകരിച്ച വേര്‍ഷനുകള്‍ സ്വന്തമാക്കാന്‍ തക്കവണ്ണം വായനശാലാലെഡ്ജറിലെ എന്റെ ഒപ്പിന് ആ സമയം പ്രായപൂര്‍ത്തിയായിരുന്നു. പക്ഷെ, ഒരു വര്‍ഷത്തെ വായനശാലാ മെമ്പര്ഷിപ്പ്തുകയായ 12 രൂപ ഒന്നിച്ചടക്കാന്‍ ലൈബ്രറേറിയനായ ഹരിയണ്ണന്‍ മുന്നറിപ്പ് തന്നതോടെ ആ തുക സ്വയം കണ്ടെത്താൻ തോക്ക പറയ്ക്കാന്‍ റബ്ബർ തോട്ടത്തിലേക്കിറങ്ങിയ ദിവസമായിരുന്നു അത്.
തോട്ടത്തിന്റെ പടിഞ്ഞാറേവശത്ത്, റബർ മരങ്ങളുടെ കൊളോണിയല്‍ അധിനിവേശത്തെ ചെറുത്തുതോല്‍പ്പിച്ച്, മഹാമരങ്ങളുടെ ഒരു കൂട്ടം, ദ്വീപുപോലെ നിലനില്‍ക്കുന്നുണ്ട്. ‘അറുകൊലക്കാവ്’ എന്ന് ആളുകള്‍ പേടിയോടെ വിളിക്കുന്ന ആ മരക്കൂട്ടത്തിലേക്ക് ഞാന്‍ തോക്ക പറക്കി നടന്നടുക്കുന്നത് പശുവിന് പുല്ലു പറിക്കാന്‍ വന്ന അമ്മൂമ്മ ദൂരെനിന്ന് കാണുന്നു. സ്വതവേ വാത്സല്യത്തോടെ എന്നോടിടപെടാറുള്ള അച്ഛന്റമ്മ അന്ന് ദേഷ്യം കൊണ്ട് ജ്വലിച്ചു. ‘നിന്നോടൊറ്റയ്ക്കിവിടെ വരരുതെന്ന് പറഞ്ഞിട്ടില്ലേ; അവിടെ ചാവുകളുണ്ടെടാ' എന്ന് ഒച്ച താഴ്ത്തി ഇതുവരെ കേള്‍ക്കാത്ത ഒരു വിറച്ച ഒച്ചയില്‍ അവര്‍ എനിക്ക് മുന്നറിയിപ്പ് തന്നു. അതിലും ഒച്ച താഴ്ത്തി അന്തരീക്ഷത്തില്‍നിന്ന് ഞങ്ങളെ ആരോ നിരീക്ഷിക്കുന്നുണ്ടെന്ന മട്ടില്‍ ചുറ്റും നോക്കി അമ്മൂമ്മ വീണ്ടും കൂട്ടിച്ചേര്‍ത്തു; ‘നരബലി ഉണ്ടാരുന്ന സ്ഥലാണ്. ചില വെച്ചാരാധനയൊക്കെയുണ്ട്. അങ്ങോട്ടൊന്നും ഇനി പോണ്ട.'
നരബലി ഉച്ഛനീചത്വത്തിന് ഒരു കാരണമായി തീരുന്നതാണോ അതോ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്നതുകൊണ്ട് നരബലി ഉണ്ടായതാണോ എന്നതിന് ഇപ്പോഴും തെളിവുകളില്ല.
എ.കെ.ജിക്ക് ജാഥ വിളിക്കുന്ന ആത്മാക്കൾ
ഏകദേശം ഇരുപതുവര്‍ഷത്തിനുശേഷം, തികച്ചും അക്കാദമിക് ആയ താല്പര്യത്തോടെ ഞാന്‍ അറുകൊലക്കാവിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ അമ്മൂമ്മയെ ഒന്നുകൂടി അഭിമുഖം നടത്തി. ഏതോ നാടുവാഴി അധികാരമുറപ്പിക്കാന്‍ പത്തിരുന്നൂറു വർഷം മുന്‍പ് നരബലി നടത്തിക്കൊണ്ടിരുന്ന സ്ഥലമാണത്രെ അറുകൊലക്കാവ്. ദേവീപ്രീതിക്കായി മലയരെ പിടിച്ചുകൊണ്ടുവന്ന് നാടുവാഴിക്ക് അധികാരമുറപ്പിക്കാന്‍ അവരെ കുരുതി കൊടുത്തിരുന്ന സ്ഥലം. ദിവസവും നട്ടുച്ചക്കും പാതിരാത്രിയിലും അറുകൊലക്കാവിന്റെ ദുരൂഹ അന്തരീക്ഷത്തില്‍ കാലത്തിന്റെ ഒരു വിടവ് പ്രത്യക്ഷപ്പെടും. ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാനത്തിലേക്ക് വിടരുന്ന വിചിത്രമായ ഒരു പോര്‍ട്ടല്‍! അതിലൂടെ ബലിയായ മലയന്മാരുടെ ആത്മാക്കള്‍ പുറത്തിറങ്ങി ഒരു പന്തം കൊളുത്തി പ്രകടനം നടത്തും. നട്ടുച്ചക്ക് വെയില്‍ വാള്‍ വെട്ടുന്ന നേരം അറുകൊലക്കാവിലേക്കു സൂക്ഷിച്ചുനോക്കിയാല്‍ മൃഗതൃഷ്ണ പോലെ അന്തരീക്ഷത്തില്‍ പന്തങ്ങളുടെ ഒരു മിന്നായം കാണാനാകും. രാത്രി ഉറങ്ങാതിരുന്നാല്‍ ശരീരമില്ലാത്ത പന്തങ്ങളുടെ ജാഥ അറുകൊലക്കാവിന്റെ പരിസരങ്ങളില്‍ കാണാം.
ഈ അമ്മൂക്കകഥയില്‍ നിന്ന് ഒരു മിത്തിനെ ഉദ്ഖനനം ചെയ്യാന്‍ വെമ്പിയ എനിക്ക് പിന്നീടാണ് അപകടം മണത്തത്. പ്രായം കൂടുംതോറും അമ്മുമ്മയുടെ അറുകൊലക്കാവ് വര്‍ണ്ണയില്‍ പുതിയ കൂട്ടിച്ചേർക്കലുകള്‍ വരാന്‍ തുടങ്ങുന്നത് ഞാന്‍ തിരിച്ചറിഞ്ഞു. ഭാവനയുടെയും യാഥാര്‍ഥ്യത്തിന്റെയും അനുപാതങ്ങള്‍ വിചിത്രമായി തെറ്റാന്‍ തുടങ്ങിയിരുന്നു, ഈ വര്‍ണനയില്‍. അതുകൊണ്ടുതന്നെ, അറുകൊലക്കാവിന്റെ മിത്തിക്കല്‍ ഘടനയില്‍ എനിക്ക് സംശയം തോന്നാന്‍ തുടങ്ങി. എന്നെ വിഷമിപ്പിച്ചത് അമ്മൂമ്മയുടെ ഭാവനയായിരുന്നില്ല; മറിച്ച്, ഭാവനയില്‍ യാഥാര്‍ഥ്യം കലരുന്നതായിരുന്നു.

ഉദാഹരണത്തിന്, ഒരു തവണ അമ്മൂമ്മയുടെ വര്‍ണ്ണനയിലെ മലയന്മാരുടെ പ്രകടനത്തില്‍ പന്തം മാത്രമായിരുന്നില്ല, ഒച്ചയുമുണ്ടായിരുന്നു. ‘എ.കെ.ജി, ഇ. എം. എസ്, സുന്ദരയ്യ സിന്ദാബാദ്' എന്ന് ആത്മാക്കള്‍ ജാഥ വിളിക്കുന്നത് കേട്ടെന്ന് അമ്മൂമ്മയൊരിക്കല്‍ എന്റെ കയ്യിലടിച്ചു സത്യം ചെയ്തപ്പോള്‍ എനിക്ക് നിരാശയും ദേഷ്യവും ഒരുമിച്ചു വന്നു. മിത്ത് എന്ന വാറ്റുചാരായത്തെ വര്‍ത്തമാന യാഥാര്‍ഥ്യത്തിന്റെ വെള്ളമൊഴിച്ച് പല തലമുറകള്‍ എത്ര തവണ നേര്‍പ്പിച്ചിട്ടുണ്ടാകും എന്ന് വിലയിരുത്തിയപ്പോള്‍ എന്റെ അറുകൊലക്കാവ് - നരബലി പ്രോജക്ടിന്റെ അക്കാദമിക് സാധ്യത അലിഞ്ഞില്ലാതായി.
ഒരു പെറ്റി കേസ് മാത്രം ചാര്‍ജ് ചെയ്യാന്‍ പറ്റാവുന്ന നിസ്സാര കുറ്റങ്ങളാണ് നരബലിയായി പരിണമിക്കുക. മിക്ക ചടങ്ങുകള്‍ക്കും അതിനകം ചില പാറ്റേണുകൾ ഉണ്ടായിവന്നിരുന്നു.
നരബലിയും സാമൂഹിക അധികാരപദവിയും
നമ്മുടെ ഒട്ടുമിക്ക മിത്തുകളുടെയും ഗതിയിതാണ്. മിത്തിനെ എത്രത്തോളം അതാതു വര്‍ത്തമാനകാലവുമായി ഘടിപ്പിച്ചുനിര്‍ത്തി എന്ന് പറയാനാകാത്ത വണ്ണം തലമുറകള്‍ അതിനെ രേഖകള്‍ അവശേഷിപ്പിക്കാതെ കൂട്ടിക്കുഴച്ചു. ഏതായാലും, കേരളത്തിലെ ദേവീക്ഷേത്രങ്ങളിലെ ചടങ്ങുകളിലിപ്പോഴും നരബലിയുടെ നിഴലുകള്‍ വീണുകിടപ്പുണ്ട്. അടൂര്‍ ഏഴംകുളം അമ്പലത്തില്‍, ഞാന്‍ കുട്ടിക്കാലത്തു മിഴിച്ചുനോക്കിനിന്നിട്ടുള്ള തൂക്കം എന്നൊരു ചടങ്ങുണ്ട്. മനുഷ്യരെ വലിയ തേരില്‍ തൊലി തുളച്ച് തൂക്കിയിടുന്ന വിചിത്രാനുഷ്ഠാനമാണത്. മനുഷ്യരക്തം നേര്‍ച്ചയുള്ള ഉഗ്രരൂപികളായ പഴയ ദേവീസങ്കൽപ്പങ്ങൾക്ക് വഴിപാടായി നരബലി നിലനിന്നിരുന്ന വിഹാരങ്ങളില്‍, ആ ചടങ്ങിനെ നേര്‍പ്പിച്ചെടുത്തതാണ് തൂക്കം എന്നൊരു ഐതിഹ്യമുണ്ട്. നാട്ടിലെ അമ്മൂമ്മ കുശുകുശുക്കുകള്‍ക്കപ്പുറം, എത്ര സത്യം - എത്ര കള്ളം എന്നത് തിരിച്ചറിയാന്‍ വയ്യാതെ കിടക്കുന്ന ഒരു സംസാരമാണത്. കേരള ചരിത്രത്തില്‍ ആധികാരികമായി എടുക്കാവുന്ന ശാസനങ്ങളോ താളിയോലകളോ പരാമര്‍ശങ്ങളോ ഇല്ലാത്തതിനാല്‍ അക്കാദമിക് ആയി ആ വിഷയത്തെ സമീപിക്കാനുമാകില്ല.

നരബലിയെ അനുസ്മരിപ്പിക്കുന്ന കേരളത്തിലെ ചില ആരാധനാരീതികളെ നരവംശശാസ്ത്രത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച് കേരളത്തില്‍ ആദ്യമായി അഭിസംബോധന ചെയ്തത് ഫിലിപ്പോ ഒസ്സെല്ലോ എന്ന യൂണിവേഴ്‌സിറ്റി ഓഫ് സസ്സെക്‌സിലെ നരവംശ ശാസ്ത്രജ്ഞനാണ്. (ഈയടുത്ത കാലത്ത് കേന്ദ്ര ഗവൺമെൻറ് വിസ നിഷേധിച്ചതിനാല്‍ അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു). അദ്ദേഹം പൂതന്‍കുളങ്ങര ക്ഷേത്രത്തിലെ കുത്തിയോട്ടത്തെ പരാമര്‍ശിച്ചു നടത്തിയ പഠനങ്ങള്‍ എടുത്തുപറയേണ്ടതായിട്ടുണ്ട് 1.
നരബലിയിലൂടെ അത് ചെയ്യുന്നവരുടെ ഉയര്‍ന്ന സാമൂഹിക പദവിയും, ഇരയായ വര്‍ഗത്തിന്റെ താഴ്ന്ന പദവിയും ഒന്നുകൂടി സമൂഹത്തില്‍ ഉറപ്പിക്കപ്പെടുന്നു.
സാങ്കല്പിക നരബലിയായി ദേവിക്ക് അര്‍പ്പിക്കുന്ന കുട്ടിയുടെ രക്തം ശൂലം കുത്തി ദേവിക്കിറ്റിക്കുന്ന ചടങ്ങാണ് കുത്തിയോട്ടത്തില്‍ പ്രധാനം. സങ്കല്പികമായി ബലി നല്‍കുന്ന കുട്ടി ജീവിച്ചിരിക്കുന്നതാണെങ്കിലും ചടങ്ങുകള്‍ക്കുശേഷം മരിച്ച ആളാണ്. ഒരു മൃതദേഹമായി മാറിയ അവന് സ്‌കൂളുകളില്‍നിന്ന് കാര്യമായി പരിഹാസമേല്‍ക്കേണ്ടിവരും എന്നുമാത്രമല്ല, സമൂഹത്തിലെ ശുഭകാര്യങ്ങൾക്കൊന്നും വിളിക്കാതെ ജീവിതകാലം മുഴുവന്‍ ‘അശുദ്ധ' മനുഷ്യനായി പരിഗണിക്കപ്പെടും. ആ അര്‍ത്ഥത്തില്‍ നരബലിയോട് ചേര്‍ന്നുനില്‍ക്കുന്ന ക്ഷേത്രാരാധനയിലൊന്നാണ് കുത്തിയോട്ടം.
യഥാര്‍ത്ഥത്തില്‍ കുത്തിയോട്ടം സംഘടിപ്പിക്കുന്നയാളിന്റെ മകനാകണം ബലിയാക്കപ്പെടേണ്ടത്. ഭക്തി ഒരു മൂല്യാധികാരമായി സമൂഹത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് അങ്ങനെ സംഭവിച്ചിരിക്കാം. തന്റെ കപടമില്ലാത്ത ദേവിഭക്തി കൊണ്ട് തനിക്ക് ഏറ്റവും വേണ്ടപ്പെട്ട മകനെത്തന്നെ ബലി നല്‍കുന്നതിലൂടെ ബലി നല്കിയാള്‍ക്കും അയാളുടെ കുടുംബങ്ങള്‍ക്കും സവിശേഷമായ ഒരു സാമൂഹിക അധികാരപദവിയുണ്ടാകുന്നു. ബലി വളരെ സിംബോളിക് ആയി നടത്തപ്പെടുമ്പോഴും കുത്തിയോട്ടത്തിന്റെ നടത്തിപ്പുകാരനെന്ന നിലയില്‍ അയാളുടെ സാമൂഹിക പദവി ഉയരുന്നത് ഒസെല്ലോ നിരീക്ഷിക്കുന്നുണ്ട്.

ആരാധനയുടെ ഭാഗമായി നരബലി നിലനിൽക്കുന്ന സമൂഹങ്ങള്‍ ഇന്നില്ലെങ്കിലും ചടങ്ങുകളുടെ സഹായത്തോടെയും സാമൂഹിക സമ്മതിയോടെയും അധികാരമുള്ള ഒരു വര്‍ഗം ദുര്‍ബല മനുഷ്യരില്‍ നടത്തുന്ന മനുഷ്യക്കുരുതികളെ നരബലിയായി തന്നെ കരുതേണ്ടി വരും. ഒരു ‘spectacle', അല്ലെങ്കില്‍ സ്റ്റേജ് ചെയ്യപ്പെടുന്ന കാഴ്ച എന്ന രീതിയില്‍ അത് സമൂഹത്തിലുണ്ടാക്കുന്ന അർഥോൽപ്പാദനം വിലയിരുത്തുന്നത് കൗതുകകകരമായിരിക്കും. അങ്ങനെയൊരു ശ്രമമാണ് വിഷയത്തിന്റെ ആധികാരികത വിട്ടുപോകാതെ അൽപം ഫിക്ഷന്‍ കലർത്തി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. അവതരിപ്പിക്കുവാന്‍ പോകുന്ന സംഭവങ്ങള്‍ക്ക് ഒരു നൂറു വര്‍ഷത്തെ പഴക്കം മാത്രമേയുള്ളൂ, അതുകൊണ്ട് അവയുടെ തെളിവുകള്‍ നിരത്തുവാനും എളുപ്പമാണ്.
1916 ലെ ഒരു നരച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയിലൂടെ എനിക്കീ മരം തിരിച്ചറിയാം. അന്നീ മരത്തിന്‍ കൊമ്പില്‍ ആറു ശവങ്ങള്‍ കാറ്റത്താടി നില്പുണ്ടായിരുന്നു. ന്യൂബെറിയിലെ കുറെ മനുഷ്യര്‍ ഈ മരത്തിന്റെ ചുറ്റിലുംനിന്ന് നരബലികളുടെ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയായിരുന്നു.
ന്യൂബെറിയിലെ നരബലി
ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന ന്യൂ ബെറി എന്ന നഗരം നരബലിയുടെ വിലക്ഷണ പ്രദർശനങ്ങളുടെ ഒരു ദേശമായിരുന്നു. ഗബ്രിയേല്‍ ഗാര്‍സിയ മാർകേസിന്റെ സാങ്കല്പിക സ്ഥലമായ മക്കോണ്ടയെ ഓര്‍മിപ്പിക്കും ഫ്ലോറിഡയിലെ ഈ ചെറുപട്ടണം. നമുക്ക് സാധാരണമായി തോന്നുന്ന കാഴ്ചകള്‍ക്കുപുറകില്‍ അസാധ്യ ചരിത്രങ്ങളുടെ ഇന്ദുപ്പ് നിറച്ചുവച്ചിട്ടുണ്ട് ഈ നാട്. അത്തരമൊരു കാഴ്ചയാണ് വീട്ടില്‍ നിന്ന് ഒരു നൂറു മീറ്റര്‍ ദൂരം നടന്നാല്‍ ഞാന്‍ എത്തിച്ചേരുന്ന ഒരു ഭീമന്‍ ഓക്ക് മരത്തിന് നല്കാന്‍ കഴിയുക.
സ്പാനിഷ് മോസ്സസ്സിന്റെ ആയിരം സ്പര്‍ശനികള്‍ കാറ്റിലുലച്ചുകൊണ്ട് ആ മരം അങ്ങനെ നില്ക്കാന്‍ തുടങ്ങിട്ടെത്ര നാളയെന്നറിയില്ല. പക്ഷെ, 1916 ലെ ഒരു നരച്ച ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയിലൂടെ എനിക്കീ മരം തിരിച്ചറിയാം. അന്നീ മരത്തിന്‍ കൊമ്പില്‍ ആറു ശവങ്ങള്‍ കാറ്റത്താടി നില്പുണ്ടായിരുന്നു. ന്യൂബെറിയിലെ കുറെ മനുഷ്യര്‍ ഈ മരത്തിന്റെ ചുറ്റിലുംനിന്ന് നരബലികളുടെ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയായിരുന്നു.

സംഗതി ശരിക്കും മനസ്സിലാക്കണമെങ്കില്‍ ന്യൂബെറിയുടെ ചരിത്രമറിയണം. തന്റെ 29 അടിമകളുമായി ബെഞ്ചമിന്‍ ഡഡ്‌ലിയും അയാളുടെ ഭാര്യ മേരിയും ചേര്‍ന്ന് 1856 കാലത്ത് ഒരു ഫാം തുടങ്ങിയപ്പോഴാണ് ന്യൂബെറിയുടെ രേഖാമൂലമായ ചരിത്രം തുടങ്ങുന്നത്. ശരിക്കും പഴയ അടിമക്കച്ചവടക്കാരനായിരുന്നു ഡഡ്‌ലി. പിന്നീട് ന്യൂബെറിയില്‍ ഫോസ്ഫേറ്റ് അയിര് കണ്ടുപിടിച്ചതോടെ ഡഡ്‌ലിയുടെ ജീവിതം ഒന്നുകൂടി പുഷ്പിക്കുന്നു.
ആയിടക്കാണ് ന്യൂബെറിയില്‍ റെയില്‍റോഡും തീവണ്ടിയും വരുന്നത്. ആദ്യമായി തീവണ്ടി പുക തുപ്പി കൂകിപ്പാഞ്ഞെത്തിയപ്പോള്‍, ‘അടുക്കള വീട് വലിച്ചുകൊണ്ടുവരുന്നെന്നു' കരുതി മക്കൊണ്ടയിലെ ഒരു സ്ത്രീകഥാപാത്രത്തെ പോലെ അടുപ്പിലേക്ക് പേടിച്ചോടിക്കയറി, ചന്തി പൊള്ളിച്ചോ എന്നെനിക്കറിയില്ല. പക്ഷെ, തീവണ്ടി കൂകിപ്പാഞ്ഞെത്തുന്നതിനു മുന്‍പ് തന്നെ ഡഡ്‌ലി സായിപ്പിന് ആവശ്യത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളുമായി വടക്കുനിന്ന് എബ്രഹാം ലിങ്കണ്‍ കൂകിപ്പാഞ്ഞെത്തിരുന്നു. മാര്‍ക്കേസിന്റെ തന്നെ നായകനായ ജോസ് ആര്‍ക്കേഡിയോ ബുവണ്ടിയോട് രൂപത്തിലും സ്വാഭാവത്തിലും സാദൃശ്യമുള്ള എബ്രഹാം ലിങ്കണ്‍ എന്ന അമേരിക്കന്‍ മോശ ആഭ്യന്തര യുദ്ധം ജയിപ്പിച്ചു, അടിമജനത്തെയാകെ മോചിപ്പിക്കുന്നു. കൂട്ടത്തില്‍ ന്യൂബെറിയിലെ അടിമകള്‍ക്കും സ്വാതന്ത്ര്യം കിട്ടുന്നു.

അതിനുശേഷമാണ് ന്യൂബെറിയിലെ മെലാനിന്‍ കുറഞ്ഞ മനുഷ്യര്‍ക്കിടയില്‍ ഒരുതരം ദഹനക്കേട് പിടിപെടുന്നത്. കാലങ്ങളായി, ജന്മാവകാശം പോലെ വെച്ചനുഭവിച്ചിരുന്ന മനുഷ്യന്റെ ശരീരത്തിനുമേലുള്ള ഉടമസ്ഥവകാശം നഷ്ടപ്പെടുന്നതിനെപറ്റിയുള്ള വേപഥു ആയിരുന്നു അതിന്റെ മുഖ്യകാരണം. സ്വന്തം വളര്‍ത്തുമൃഗം നഷ്ടപ്പെട്ട വീട്ടുടമസ്ഥന്റെ മനോഘടനയില്‍ അവര്‍ സ്വാതന്ത്രമാക്കപ്പെട്ട കറുത്ത ശരീരങ്ങളെ നോക്കി നെടുവീര്‍പ്പിട്ടു. ജന്മസിദ്ധമായ മേല്‍ക്കോയ്മയെ അംഗീകരിക്കാതെ ‘മൃഗങ്ങളെ പോലെ മെരുക്കേണ്ട കുറെ അധമ വര്‍ഗത്തെ' ഇങ്ങനെ തുറന്നുവിട്ട ആശയത്തെ മര്യാദക്ക് ദഹിപ്പിക്കാന്‍ കെല്‍പ്പില്ലാത്ത സവര്‍ണവര്‍ഗം നിരന്തരം കീഴ്ശാസം വിട്ടുകൊണ്ടിരുന്നു. അതിന്റെ ദുര്‍ഗന്ധം രണ്ടു തലമുറയോളം ന്യൂബെറിയെയാകെ വീര്‍പ്പുമുട്ടിച്ചു.
ഏതോ പവിത്രമായ ആചാരം പോലെ അവര്‍ ആ മനുഷ്യരെ ഒരു ദിവസം, നേരത്തെ സൂചിപ്പിച്ച ഓക്ക് മരത്തിന്റെ കൊമ്പില്‍ തൂക്കിയിട്ട് പൊതുപ്രദര്‍ശനം നടത്തി. കുറഞ്ഞ ആളുകളായിരുന്നില്ല ആ നരബലിയില്‍ സംബന്ധിച്ചവര്‍. അക്കാലത്തെ ഒരു സെനറ്റര്‍ ഉള്‍പ്പെടെ കൂടിയ ഒരു ക്വാസി- ഒഫീഷ്യല്‍ ചടങ്ങായിരുന്നു അത്.
ആ ആശയ - കീഴ്ശ്വാസത്താല്‍ ദുര്‍ഗന്ധപൂരിതമായി ന്യൂബെറി നില്‍ക്കുന്ന കാലത്താണ് ഒരു പഴയ അടിമ വംശജന്‍, ബോയ്‌സി ലോങ്ങ്, ഡാഡ്ലിയുടെ പുരയിടത്തില്‍ നിന്ന് ഒരു പന്നിയെ മോഷ്ടിക്കുന്നത്. ചോദിയ്ക്കാന്‍ ചെന്ന ജോര്‍ജ് വൈൻ എന്ന കോണ്‍സ്റ്റബിളുമായി (ഇയാള്‍ ബെഞ്ചമിന്‍ ഡാഡ്ലിയുടെ മൂന്നാം തലമുറ കൂടിയാണ്) ബോയ്‌സി തര്‍ക്കത്തിലാകുകയും അബദ്ധത്തില്‍ ബോയ്‌സിയുടെ കയ്യിലിരുന്ന തോക്കില്‍ നിന്ന് വെടി പൊട്ടി ജോര്‍ജ് മയ്യത്താകുകയും ചെയ്യുന്നു.
ന്യൂബെറി കണ്ട ഏറ്റവും വലിയ നരബലിയുടെ തുടക്കമായിരുന്നു അത് 2. ബോയ്സിയെ രക്ഷപ്പെടാന്‍ സഹായിച്ചു എന്നുതെളിയിക്കാന്‍ പറ്റാത്ത കുറ്റത്തിന്, ബോയ്‌സിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ഉള്‍പ്പെടെ ആറുപേരെ ന്യൂബെറിയിലെ സവര്‍ണര്‍ പരസ്യമായി തല്ലിക്കൊന്നു.

ഏതോ പവിത്രമായ ആചാരം പോലെ അവര്‍ ആ മനുഷ്യരെ ഒരു ദിവസം, നേരത്തെ സൂചിപ്പിച്ച ഓക്ക് മരത്തിന്റെ കൊമ്പില്‍ തൂക്കിയിട്ട് പൊതുപ്രദര്‍ശനം നടത്തി. കുറഞ്ഞ ആളുകളായിരുന്നില്ല ആ നരബലിയില്‍ സംബന്ധിച്ചവര്‍. അക്കാലത്തെ ഒരു സെനറ്റര്‍ ഉള്‍പ്പെടെ കൂടിയ ഒരു ക്വാസി- ഒഫീഷ്യല്‍ ചടങ്ങായിരുന്നു അത്. അവരെല്ലാം ചേര്‍ന്ന് ആയിടക്കുമാത്രം പ്രചരിച്ചിരുന്ന ഫോട്ടോഗ്രാഫി എന്ന വില കൂടിയ ടെക്‌നിക് ഉപയോഗിച്ച് ഈ നരബലിയില്‍ തങ്ങള്‍ക്കുള്ള പങ്ക്അനശ്വരമാക്കി. (അതിനാല്‍ എനിക്കാ ഫോട്ടോ ഇതോടൊപ്പം കൊടുക്കാന്‍ കഴിഞ്ഞു).
ഒരു അപകട വന്യമൃഗത്തെ വേട്ടയാടിപ്പിടിച്ച സന്തോഷം പങ്കുവെക്കുന്ന പോലെ ചടങ്ങില്‍ കാഴ്ചക്കാരായ വെള്ള - കുലസ്ത്രീകള്‍ അഭിമാനത്തോടെ അവരുടെ ഭര്‍ത്താക്കന്മാരുടെ ഈ ധീരത കണ്ടാനന്ദിച്ചു. വേറെ ചിലര്‍ ഇരകളെ തൂക്കാനുപയോഗിച്ച കയറിന്റെ പിരികള്‍ ഒരു സുവനീര്‍ പോലെ വീടുകളിലേക്ക് കൊണ്ടുപോയി. അടിമകളെ മര്യാദ പഠിപ്പിച്ച തറവാടാണ് തങ്ങളുടേതെന്ന് വരും തലമുറയ്ക്ക് ഗര്‍വ് കൊള്ളാന്‍ അതവരുടെ ആറ്റിക്കുകളില്‍ വിശ്രമിച്ചു.
ആഭ്യന്തര യുദ്ധത്തിനുശേഷം, ന്യൂ ബെറിയില്‍ മാത്രമല്ല, ഇതുപോലെ സൗത്തേണ്‍ സ്റ്റേറ്റുകളിലെമ്പാടും നരബലികള്‍ നടന്നു.

ഒരു പെറ്റി കേസ് മാത്രം ചാര്‍ജ് ചെയ്യാന്‍ പറ്റാവുന്ന നിസ്സാര കുറ്റങ്ങളാണ് നരബലിയായി പരിണമിക്കുക. മിക്ക ചടങ്ങുകള്‍ക്കും അതിനകം ചില പാറ്റേണുകൾ ഉണ്ടായിവന്നിരുന്നു. ആദ്യം പ്രതിയെ ഒരു കയറില്‍ കെട്ടിയിടും. പ്രതിയുടെ മുന്നില്‍ നിന്നുതന്നെ ആള്‍ക്കൂട്ടം പ്രതിയുടെ കൈയ്യിന്റെയോ കാലിന്റെയോ മറ്റു ശരീരഭാഗങ്ങളുടെയോ ഉടമസ്ഥാവകാശത്തെ ചൊല്ലി തര്‍ക്കിക്കും. അവ ആര് സുവനീര്‍ ആക്കും എന്ന തര്‍ക്കം തീര്‍ക്കാന്‍ നറുക്കിടും. ഈ ക്രൂരതയൊക്കെ ഇരയെ കാണിച്ചുള്ള ചടങ്ങുകളാണെന്നോര്‍ക്കണം. ഒടുവില്‍ കത്തിച്ചോ, തൂക്കിയോ നടത്തിയ നരബലിക്കുശേഷം, തികച്ചും പുരോഗമനപരമായ ടെക്‌നിക്കായ ഫോട്ടോഗ്രാഫി ഉപയോഗിച്ച്, നരബലിയില്‍ പങ്കെടുത്തവര്‍ തങ്ങളെ തന്നെ അനശ്വരാരാക്കും. അവയെ സ്റ്റാമ്പ് ഒട്ടിച്ചു വിടാന്‍ കഴിയുന്ന പോസ്റ്റ് കാര്‍ഡ് ആക്കി മാറ്റുന്ന ചടങ്ങാണ് അടുത്ത ഘട്ടം. പോസ്റ്റ് കാര്‍ഡ് ആയിക്കഴിഞ്ഞാല്‍ ലിഞ്ചിങ് എന്ന ഈ എക്സൈറ്റിംഗ് നരബലിയില്‍ പങ്കുകൊള്ളാന്‍ ഭാഗ്യം കിട്ടാത്ത മന്‍ഹാട്ടനിലോ, ന്യൂ ഇംഗ്ലണ്ടിലോ മറ്റോ താമസിക്കുന്ന തങ്ങളുടെ കസിൻസിനു അവ അയച്ചു കൊടുക്കുന്ന ചടങ്ങാണ് അടുത്ത ഘട്ടം. ആ പോസ്റ്റ് കാര്‍ഡുകള്‍ പരസ്യമായി എല്ലവരെയും കാണെ നാഗരികതയുടെ ഒരു ‘അറ്റവിസം’ (atavism) പോലെ അമേരിക്കയുടെ ഇന്‍ഡസ്ട്രിയല്‍ നഗരങ്ങളിലൂടെ സഞ്ചരിക്കും. ഈ കാര്‍ഡ് സഞ്ചരിക്കുന്ന വഴികളില്ലെല്ലാം മൗനം നിറഞ്ഞ ഒരു തരം നിസ്സംഗത കൊണ്ട് കാഴ്ചക്കാര്‍ ഈ വിലക്ഷണം പിടിച്ച നരബലിയുടെ അവസാന ചടങ്ങില്‍ തങ്ങളറിയാതെ പങ്കാളികളാകും. ഒടുവില്‍, പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഈ പരിപാടി നിരോധിക്കുന്നതുവരെ നിര്‍ബാധം ലിഞ്ചിങ് പോസ്റ്റുകാര്‍ഡുകള്‍ അമേരിക്കന്‍ പോസ്റ്റല്‍ വകുപ്പുകളിലൂടെ അങ്ങോളമിങ്ങോളം ഔദ്യോഗികമായി സഞ്ചരിച്ചു.
ന്യൂ ബെറിയില്‍ നടന്ന നരബലിയുടെ നൂറാം വാര്‍ഷികത്തില്‍ ലിഞ്ചിങിനെ കുറിച്ച് ഖേദപൂര്‍വ്വം ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഇരയായവരുടെയും വേട്ടയാടിയവരുടെയും പിന്മുറക്കാര്‍ ആ ബോര്‍ഡിനുമുന്നില്‍ മൗനമാചരിക്കുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്തു.
ഏതായാലും ന്യൂബെറിയുടെയും അമേരിക്കയുടെ തന്നെയും ആ ഭൂതകാല മുറിവുകള്‍ ഏറെക്കുറെ ഇന്ന് ഉണങ്ങിയിരിക്കുന്നു. ന്യൂബെറിയില്‍ നടന്ന ആ നരബലിയുടെ നൂറാം വാര്‍ഷികത്തില്‍ അനീതിയുടെമേല്‍ ഓര്‍മകള്‍ നടത്തുന്ന ഒരു സമരം പോലെ, ലിഞ്ചിങിനെ കുറിച്ച് ഖേദപൂര്‍വ്വം ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ഇരയായവരുടെയും വേട്ടയാടിയവരുടെയും പിന്മുറക്കാര്‍ ആ ബോര്‍ഡിനുമുന്നില്‍ മൗനമാചരിക്കുകയും പരസ്പരം കെട്ടിപ്പിടിക്കുകയും ചെയ്ത് ആ ശ്രാദ്ധസ്മൃതികള്‍ക്കുമുന്‍പില്‍ ഒരു പോലെ ബലിയിട്ടു. മറവിയിലേക്കു കുഴിച്ചു മൂടാതെ, ഓര്‍മകള്‍ കൊണ്ടാണ് ന്യൂബെറിയിലെ മനുഷ്യര്‍ തങ്ങളുടെ തെറ്റുകള്‍ക്കു പകരം വീട്ടുന്നത്. ഏതായാലും ആന്ത്രപോളോജിക്കല്‍ പഠനം അര്‍ഹിക്കുന്ന ഒരു അക്കാദമിക് വിഷയമായി ഈ ഭൂതകാലം മാറിയിരിക്കുന്നു.

സാമൂഹിക നരബലികൾ
‘Social control' എന്ന ഹൈപോതെസിസ് ആണ് പരസ്യ നരബലിയെ ഏറ്റവും യുക്തിപരമായി വ്യാഖ്യാനിക്കുന്നത്. സമൂഹത്തില്‍ അധികാരവും മേല്‍ക്കോയ്മയുമുള്ള വര്‍ഗം തന്റെ താഴെയാണെന്നു ധരിക്കുന്ന മനുഷ്യരോടുള്ള അധീശ്വത്വം സാമൂഹികമായി ഉറപ്പിച്ചെടുക്കാനുള്ള ഒരു കടന്ന തന്ത്രമായി നരബലിയെ ഉപയോഗിക്കുന്നതാണെന്ന് സോഷ്യല്‍ കൺട്രോൾ ഹൈപോതെസിസ് പറയുന്നു. നരബലിയിലൂടെ അത് ചെയ്യുന്നവരുടെ ഉയര്‍ന്ന സാമൂഹിക പദവിയും, ഇരയായ വര്‍ഗത്തിന്റെ താഴ്ന്ന പദവിയും ഒന്നുകൂടി സമൂഹത്തില്‍ ഉറപ്പിക്കപ്പെടുന്നു. തായ്വാനിലുള്ള ആസ്‌ട്രോ ഏഷ്യന്‍ വംശജരായവരുടെ പിന്മുറക്കാരില്‍ നടത്തിയ പഠനത്തിലാണ് സോഷ്യല്‍ കൺട്രോൾ ഹൈപോതെസിസിന് ആശ്ചര്യജനകമായ സാധൂകരണം കിട്ടുന്നത്.
സോഷ്യല്‍ ഡോമിനൻസിന് ഒരു ടൂള്‍ ആയി നരബലി ചരിത്രത്തില്‍ മാത്രമല്ല, വര്‍ത്തമാന കാലത്തും നിലനിൽക്കുന്നുണ്ട് എന്നതിന് ഇന്ത്യക്കാരന്‍ മുഹമ്മദ് അഖ്ലാഖ് ഒരു തെളിവാണ്.
തൈവാനില്‍നിന്ന് ഈസ്റ്റേണ്‍ ഐലന്‍ഡ് മുതല്‍ മഡഗാസ്‌കര്‍ വരെ കുടിയേറി വ്യത്യസ്ത സമൂഹങ്ങള്‍ ഉണ്ടാക്കിയവരാണ് ഈ ആസ്‌ട്രോ ഏഷ്യന്‍ വംശജര്‍. അങ്ങനെ കുടിയേറിവരില്‍ നരബലി ഒരു ആചാരമാക്കിയ പല സമൂഹങ്ങളുണ്ട്. അതേസമയം, നരബലി ചരിത്രത്തില്‍ ഒരിക്കലും ആചരിക്കാത്ത സമൂഹങ്ങളുമുണ്ട്. നരബലി നിലനിന്നിരുന്ന സമൂഹത്തില്‍ മനുഷ്യര്‍ പല തട്ടുകളിലായി നില്‍ക്കുകയും (നമ്മുടെ നാട്ടിലെ ജാതിവ്യവസ്ഥ പോലെ), നരബലി ഇല്ലാതിരുന്ന സമൂഹത്തില്‍ മനുഷ്യരുടെ ഇടയില്‍ കടുത്ത ഉച്ചനീചത്വങ്ങള്‍ ഇല്ലാത്ത ‘അഗാലിറ്റേറിയൻ’ (egalitarian) സമൂഹമായി തുടര്‍ന്നുപോകുകയും ചെയ്തതിന്റെ ശാസ്ത്രീയ ഡോക്യുമെന്റഷന്‍ നേച്ചര്‍ മാഗസിനില്‍ ജോസഫ് വാട്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട് 3. നരബലി ഉച്ഛനീചത്വത്തിന് ഒരു കാരണമായി തീരുന്നതാണോ അതോ ഉച്ചനീചത്വങ്ങള്‍ നിലനിന്നിരുന്നതുകൊണ്ട് നരബലി ഉണ്ടായതാണോ എന്നതിന് ഇപ്പോഴും തെളിവുകളില്ല.

ഏതായാലും സോഷ്യല്‍ ഡോമിനൻസിന് ഒരു ടൂള്‍ ആയി നരബലി ചരിത്രത്തില്‍ മാത്രമല്ല, വര്‍ത്തമാനകാലത്തും നിലനിൽക്കുന്നുണ്ട് എന്നതിന് ഇന്ത്യക്കാരന്‍ മുഹമ്മദ് അഖ്ലാഖ് ഒരു തെളിവാണ്. ബീഫിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട ഇദ്ദേഹത്തെ നാമറിയും. അഖ്ലാഖ് ബീഫ് കൈവശം വെച്ചു എന്ന ആരോപണം ഒരു ക്ഷേത്രത്തിലെ മൈക്കില്‍ കൂടിയാണ് ചിലര്‍ നാട്ടുകാരെ അറിയിച്ചത്. അതോടെ, വളരെ ഓര്‍ഗാനിക് ആയി ഒരു വലിയ ജനക്കൂട്ടം രൂപപ്പെടുകയും സാമൂഹിക നരബലിക്ക് സാധ്യത ഒരുങ്ങുകയുമായിരുന്നു. അതില്‍ നേരിട്ട് പങ്കെടുത്തവരും അനുകൂലിച്ചവരും നിശ്ശബ്ദരായി നിന്നവരും ഉള്‍പ്പെടെ പങ്കു കൊണ്ട ആ സാമൂഹിക നരബലിയെ നമുക്ക് ‘സോഷ്യൽ ഡോമിനൻസ് ഹൈപോതെസിസ്’ കൊണ്ട് വിശദീകരിക്കാം. ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ മുസ്ലിംകൾക്കിടയില് ഹിന്ദുത്വ സ്ഥാപിച്ചെടുക്കാന്‍ നോക്കുന്ന അധികാര പദവിയെ ഉറപ്പിച്ചെടുക്കാന്‍ മനുഷ്യരക്തം കൊണ്ടുള്ള ഒരു അബോധ ബലിയായിരുന്നു അത്. ഒന്നിരുത്തി ആലോചിച്ചാല്‍, ഒളിച്ചും പാത്തും നടന്ന നരബലിക്കളെക്കാള്‍ വിഷമം പിടിച്ച ഒരു പ്രശ്‌നമാണ്, പകല്‍വെട്ടത്തില്‍ നടന്ന സാമൂഹിക നരബലികള്‍. വിചിത്രമെന്നു പറയട്ടെ, അവ ഭൂതകാലത്തിന്റെ കുപ്പിയിലടച്ച സങ്കീർണതകളല്ല, മറിച്ച് അറുകൊലക്കാവിലെ വര്‍ണ്ണനകള്‍ പോലെ വര്‍ത്തമാനകാലം കലര്‍ന്ന മനുഷ്യരാശിയുടെ വിഷമപ്രശ്‌നങ്ങളിലൊന്നാണ്. ▮
1. Traditionalism ‘versus’ innovation: The politics of ritual change in South India, Caroline Osella and Filippo Osella, p. 271-301.
2. Hidden in plain sight -A history of Newberry mass lynching of 1916, Janis Owens.
3. Human sacrifice may have helped societies become more complex New study shows how religion can be exploited by social elites BY EMILY BENSON, 4 APR 2016 (Science).