Corporatism and Covid- 19
ദാമോദര്‍ പ്രസാദ്
നാം അനുഭവിക്കുന്നത് കോര്‍പറേറ്റുകളുടെ വേട്ട സഞ്ചയനം
മഹാമാരിയുടെ നടുവില്‍ നമ്മള്‍ കണ്ടതും അനുഭവിച്ചതും ഡിജിറ്റില്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കോര്‍പറേറ്റുകളുടെ വേട്ട സഞ്ചയനമാണ്

പാരതന്ത്ര്യത്തില്‍ എന്തോന്നിത്ര കുഴപ്പം എന്നനുഭവപ്പെട്ടു തുടങ്ങിയ മാന്യജനതയ്ക്ക് പെട്ടെന്നൊരു ഷോക്കടിച്ചതുപോലെ, മൃതി പാരതന്ത്ര്യത്തേക്കാള്‍ ഭയാനകമായി മുന്നില്‍ വന്നുപെട്ട ഒരു ഘട്ടത്തിലാണ് ഈ കുറിപ്പിനെ കുറിച്ച് ആലോചിക്കുന്നത്.
ഡല്‍ഹിയില്‍, ജേര്‍ണലിസ്റ്റ് ഫീച്ചര്‍ ഭാഷയില്‍ പറഞ്ഞാല്‍, മൃതി താണ്ഡവമാടുകയാണ്. ഓക്‌സിജന്‍ ക്ഷാമത്തില്‍ മരിക്കുന്നവരെ ദഹിപ്പിക്കാന്‍ ശ്മാശാനങ്ങളില്‍ സ്ഥലമില്ല. മോദി സര്‍ക്കാരിന്റെ ഉത്തരവാദിത്തമില്ലായ്മയെയും ആസൂത്രണ പരാജയത്തെയും പറ്റി പൊതുവില്‍ ഭരണവര്‍ഗ പിന്തുണക്കാരായ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ വരെ ഉള്ള ധൈര്യവും സംഭരിച്ച് വിമര്‍ശനം ഉന്നയിച്ചിരിക്കുന്നു. കേരളത്തിലും മഹാമാരിയുടെ രണ്ടാം തരംഗം വീശിയടിക്കുകയാണ്. പൊതു ആരോഗ്യ സംവിധാനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സംസ്ഥാനം എന്ന നിലയില്‍ ഈ പ്രതിസന്ധികളിലും അതീജീവിക്കാനുള്ള ഉണര്‍വ് കേരളം കാണിക്കുന്നുണ്ട്.
ജനാധികാരത്തിന്റെ ശൈഥില്യത്തിലേക്ക് നയിക്കുന്നത് ലോകമെമ്പാടും തലപൊക്കിയ സമഗ്രാധികാര പോപ്പുലിസമാണ് . ഒരു ഏകാംഗ സംവിധാനമാകുന്നു ഭരണക്രമം എന്നതാണ് അതിന്റെ പ്രധാന ലക്ഷണം
ഈ പ്രതിസന്ധികള്‍ക്കിടയില്‍ കേരളത്തില്‍ പൊതു തിരഞ്ഞെടുപ്പ് നടന്നു. ജനവിധിക്കായുള്ള കാത്തിരിപ്പിനിടയില്‍, തിരഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തില്‍ ഇടതുപക്ഷത്തിന്റെ പ്രചാരണാര്‍ത്ഥം നിര്‍മിച്ചു എന്നാരോപിക്കപ്പെട്ട, മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിച്ച വണ്‍ സിനിമ നെറ്റ്ഫ്‌ളിക്‌സില്‍ കാണാനിടയായി. കേരളത്തില്‍ ഭരണത്തുടര്‍ച്ചയോ ഭരണമാറ്റമോ എന്ന ചര്‍ച്ച പല കോണുകളിലും നടക്കുന്നു. ഈയൊരു സന്ദര്‍ഭത്തില്‍ മനസ്സിലൂടെ കടന്നുപോയ ചില ആലോചനങ്ങളുടെ ചിതറലുകളാണ് പങ്കുവെയ്ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ നിന്നുതന്നെ തുടങ്ങുന്നു.
ഒന്ന്: ശബരിമലയിലെ വാഗ്ദത്ത നിയമത്തിനുമുന്നില്‍ മുട്ടുവിറച്ച്
മുന്‍കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വെച്ച് ഒറ്റയൊരു കാമ്പയ്ന്‍ പോയിന്റില്‍ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക കേരളത്തിന്റെ ജാഗ്രത്തായ പ്രതിരോധം കാണേണ്ടതായിരുന്നു. യു.ഡി.എഫ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു കൊണ്ടുവരാന്‍ പോകുന്നു എന്ന് വാഗ്ദാനം ചെയ്ത, ഒരുപക്ഷെ കേരളം കണ്ട ഏറ്റവും പ്രതിലോമകരമായ നിയമത്തിനെതിരെ. പക്ഷെ അങ്ങനെയൊന്നും കണ്ടതേയില്ല! മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ തിരഞ്ഞെടുപ്പ് ദിവസം നടത്തിയ വാചാപ്രസ്താവനയില്‍ എന്ന പോലെ ദേവഗണങ്ങളുടെ പ്രീതിയായിരുന്നു പ്രധാനമായി കണ്ടത്; അല്ലാതെ ജനാധികാരത്തിലെ ഏഴകളായ ജനഗണങ്ങളുടെ പ്രീതിയായിരുന്നില്ല. ശബരിമല വിഷയം യു.ഡി.എഫും ബി.ജെ.പിയും പ്രചാരണത്തില്‍ ആവര്‍ത്തിച്ചിട്ടും അതിനെ നേര്‍ക്കുനേര്‍ മുട്ടാന്‍ വിമുഖത കാണിച്ചുവെന്നു മാത്രമല്ല, ശബരിമല വിഷയത്തില്‍ കൈയിലെന്തോ പാപക്കറ പറ്റിയപോലെ കുമ്പസാര പ്രസ്താവങ്ങളായിരുന്നു ഇടതുപക്ഷത്തില്‍ നിന്ന് കേട്ടുകൊണ്ടിരുന്നത്.

ശബരിമല കോടതി വിധിയെ തുടര്‍ന്ന് സര്‍ക്കാരിനു സമാന്തരമായി നവോത്ഥാന പ്രതിരോധമുയര്‍ത്തിയ പ്രഭൃതികളാകട്ടെ, ഇതുവരെ ഒരു പൊതുതിരഞ്ഞെടുപ്പിലും കേള്‍ക്കാത്ത, ജനാധിപത്യ മാമൂലുകള്‍ക്കുതന്നെ ശരിയാണോ എന്ന് സംശയിക്കത്തക്ക വിധത്തിലുള്ള, "ഭരണതുടര്‍ച്ച അഭികാമ്യമോ' എന്ന വിചിത്ര വാദമുന്നയിച്ച് പ്രചാരണ സെമിനാറുകളില്‍ പങ്കുകൊള്ളുകയായിരുന്നു. സുപ്രീംകോടതിക്ക് ശബരിമലയില്‍ എന്തുകാര്യം എന്ന് ചോദിച്ചവര്‍ ആധുനിക നിയമനിര്‍മാണ സഭയ്ക്ക് ഇതില്‍ എന്തു കാര്യമെന്ന് ചോദിച്ചതുമില്ല. ആത്മീയത ഒരു സമരമണ്ഡലമാക്കാതെ ചുളുവില്‍ നിയമത്തിന്റെയോ കോടതിയുടെയോ സഹായത്തോടെ തീര്‍പ്പുകല്‍പിക്കാവുന്ന പ്രശ്‌നമായിരുന്നില്ല ശബരിമല.
എന്തായാലും, അത്തരം പ്രതിലോമകരമായ ഒരു നിയമം പാസാക്കപ്പെടാതെ പോകുന്നതാണ് ജനാധികാരത്തിന് ഏറ്റവും അഭികാമ്യം. മുന്‍കാലങ്ങളിലെ പിന്തിരിപ്പന്‍ നിയമങ്ങളുടെ പിന്തുടര്‍ച്ചാവകാശിയായിരിക്കും ഈ വാഗ്ദത്തനിയമം എന്നുമാത്രമല്ല, ഒരു പക്ഷെ ഇതിന്റെ ചുവടുപിടിച്ച് പടച്ചുവിടാന്‍ പോകുന്ന ഭാവി പിന്തുടര്‍ച്ചാനിയമങ്ങള്‍ ജനാധിപത്യ കേരളത്തെ ശിഥിലീകരിക്കും.
ഇതിലൊക്കെ തിരിച്ചറിവില്ലാത്തവരാണോ പ്രബുദ്ധരായ കേരളത്തിലെ സാംസ്‌കാരിക സമൂഹം? പക്ഷെ എന്നിട്ടും മിണ്ടാട്ടം മുട്ടിപ്പോയതിനും അങ്ങനെയൊന്നിനെ ഗൗനിക്കാതെ പോയതിനും കാരണം കക്ഷി രാഷ്ട്രീയാധികാരത്തോടുള്ള വിധേയത്വം ഒന്നുകൊണ്ടുമാത്രമായിരിക്കും.
വ്യക്തികേന്ദ്രിതവും മൂലധന ശക്തികള്‍ക്ക് ആവതും സഹായം ഉറപ്പാക്കുന്നതുമായ സമഗ്രാധികാര പോപ്പുലിസ്റ്റ് വ്യവസ്ഥ, മധ്യവര്‍ഗ്ഗത്തെയാണ് അതിന്റെ നിലനില്‍പിന് കരുതലും ഊര്‍ജവുമായി കാണുന്നത്.
രണ്ട്: സമഗ്രാധികാര പോപ്പുലിസത്തിന്റെ ലക്ഷണങ്ങള്‍
തല്ലിപ്പൊളി പടമാണെങ്കിലും "വണ്‍'ലെ കടയ്ക്കല്‍ ചന്ദ്രനില്‍ നിന്ന് ജനാധിപത്യ ശിഥിലീകരണത്തിന്റെ ഒന്നുരണ്ടു ബാലപാഠങ്ങള്‍ മനസ്സിലാക്കം. കൊയ്ത്തുത്സവം പോലെ കൊണ്ടാടപ്പെടുന്ന ജനാധികാരത്തെ ഒരു ഏകാന്ത ദുര്‍ഗമാക്കുകയാണ് കടയ്ക്കല്‍ ചന്ദ്രന്‍ വാസ്തവത്തില്‍. ജനാധികാരത്തിന്റെ ശൈഥില്യത്തിലേക്ക് നയിക്കുന്നത് ലോകമെമ്പാടും തലപൊക്കിയ സമഗ്രാധികാര പോപ്പുലിസമാണ് (Authoritarian Populism). എന്താണ് അതിന്റെ പ്രത്യക്ഷ ലക്ഷണങ്ങള്‍? ഏറ്റവും പ്രധാനം, ഒരു ഏകാംഗ സംവിധാനമാകുന്നു ഭരണക്രമം എന്നതാണ്. ബഹു കക്ഷി- പാര്‍ട്ടി സമ്പ്രദായത്തില്‍ ചെറുതും വലുതുമായ നിരവധി പാര്‍ട്ടികളും പ്രതിപക്ഷവും ചേരുന്നതാണല്ലോ ജനാധികാരത്തിന്റെ ഔപചാരിക ഘടന. അതൊരു ഔപചാരിക സംവിധാനമായി നില്‍ക്കുകയും അതിനുമേല്‍ പരമാധികാരിയായ വ്യക്തിയും ഒരു ചെറുസംഘം പോലെ പ്രവര്‍ത്തിക്കുന്ന ടെക്‌നോ- ബ്യൂറോക്രസിയും ഭരണനിര്‍വഹണം നടത്തിക്കൊണ്ടുപോവുകയും ചെയ്യുക എന്നതാണ് സമഗ്രാധികാര പോപ്പുലിസത്തിന്റെ പൊതുശീലം. കളക്റ്റീവായി തീരുമാനമെടുക്കുന്ന രീതി അതിനു പഥ്യമല്ല. പാര്‍ട്ടിയുടെയും ജനാധിപത്യ സ്ഥാപനങ്ങളുടെയും മേല്‍ വ്യക്തിയുടെ പരമാധികാരം അത് പ്രമാണമാക്കുന്നു. വ്യക്തികേന്ദ്രിതവും മൂലധന ശക്തികള്‍ക്ക് ആവതും സഹായം ഉറപ്പാക്കുന്നതുമായ സമഗ്രാധികാര പോപ്പുലിസ്റ്റ് വ്യവസ്ഥ, മധ്യവര്‍ഗ്ഗത്തെയാണ് അതിന്റെ നിലനില്‍പിന് കരുതലും ഊര്‍ജവുമായി കാണുന്നത്. മധ്യവര്‍ഗം മാത്രമല്ല മധ്യവര്‍ഗ ജീവിതം കാംക്ഷിക്കുന്ന താഴെത്തട്ടിലുള്ള ജനതയേയും അത് അഡ്രസ്സ് ചെയ്യുന്നുണ്ട്. അതാണ് സമഗ്രാധികാരത്തിന്റെ പോപ്പുലിസ്റ്റ് തലം.

പാരീസ് കമ്യൂണില്‍ ആദ്യമായി ഉയര്‍ന്നു കേട്ട ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള അവകാശത്തെ (Right to Recall) ഗൂഢാലോചനയിലൂടെയും മാനിപ്പുലേഷനിലൂടെയും നടപ്പാക്കേണ്ട ഒന്നായാണ് കടയ്ക്കല്‍ ചന്ദ്രന്‍ കാണുന്നത്. മാത്രമല്ല, ജനാധിപത്യ പ്രക്രിയയുടെ എല്ലാ വ്യവസ്ഥാപിത മാര്‍ഗങ്ങളെയും മറികടന്ന് അധികാരത്തെ തങ്ങളുടെ വരുതിയിലാക്കി എന്നൊരു വ്യാമോഹം മധ്യവര്‍ഗത്തിന് നല്‍കുന്ന ഒന്നുകൂടിയായാണ് കടയ്ക്കല്‍ ചന്ദ്രന്‍ "തിരിച്ചു വിളി അധികാരത്തെ' കാണുന്നത്. തിരിച്ചു വിളിക്കാനുള്ള ജനാധിപത്യ അവകാശം ഒരു രാഷ്ട്രീയക്കാരനും ഒരു രാഷ്ട്രീയകക്ഷിയും ഉടന്‍ നടപ്പിലാക്കിക്കളയുമെന്ന അര്‍ത്ഥത്തിലല്ല, മറിച്ച് ഒരു പോപ്പുലിസ്റ്റ് ആശയം എങ്ങനെ അവസരവാദപരമായി നടപ്പാക്കാമെന്നിടത്താണ് സമഗ്രാധികാര പോപുലിസത്തിന്റെ ദംഷ്ട്രകള്‍ തെളിയുന്നത്. അന്തരീക്ഷത്തില്‍ പാറി നടക്കുന്ന എത്രയോ പോപ്പുലിസ്റ്റ് ആശയങ്ങള്‍ ഈ രീതിയില്‍ സമഗ്രാധികാരത്തിന് ജന്മനസ്സുകളുടെ മാനിപ്പുലേഷനുള്ള വഹകളാണ്. "അഴിമതി തുടച്ചു നീക്കുക' തുടങ്ങിയ പോപ്പുലിസ്‌റ്റ് ആശയങ്ങള്‍ ഏതൊക്കെ മട്ടില്‍ ഉപയോഗിക്കപ്പെട്ടു എന്നതിന് വര്‍ത്തമാന രാഷ്ട്രീയ ചരിത്രം സാക്ഷിയാണ്.
വികസന വാദമാണ് സമഗ്രാധികാര പോപ്പുലിസത്തിന്റെ മറ്റൊരു പ്രധാന വായ്ത്താരി, രാഷ്ട്രം, നാട്, ജനത, നാട്ടുകാര്‍- വികസനവാദത്തിന് അനുയോജ്യമാകും വിധം ഇതിന്റെ വിവിധാര്‍ത്ഥ പ്രയോഗങ്ങള്‍ വികസനവാദത്തിലേക്ക് ഇഴചേര്‍ക്കപ്പെടും. നാടും നാട്ടുകാരും എന്നത് തൊഴിലാളി, അടിസ്ഥാന വര്‍ഗം, ബഹുജന്‍ തുടങ്ങിയ സാമൂഹിക ഏകകങ്ങളെ ഒരേസമയം ഭേദിക്കാനും എന്നാല്‍ സമഗ്രാധികാരിയുടെ നിക്ഷിപ്തതയിലേക്ക് സാമൂഹിക ഇച്ഛകളെ വിലയിപ്പിക്കാനും ഉതകുന്ന പ്രയോഗമാകുന്നു. വികസന വാദത്തിന്റെ വായ്ത്താരിയില്‍ സമരം, പ്രക്ഷോഭം തുടങ്ങിയവയെല്ലാം അടിസ്ഥാനപരമായി നാടിനെതിരെയുള്ള ഗൂഢമോ പരസ്യമോ ആയ ആലോചനകളും പ്രവര്‍ത്തനങ്ങളുമാണ്. വികസന വിരുദ്ധര്‍, ആന്ദോളന്‍ ജീവി എന്നതൊക്കെ ഇത്തരം സമഗ്രാധികാര പോപ്പുലിസം ഒരേപോലെ പങ്കു കൊള്ളുന്ന മാനസിക ഘടനയില്‍ നിന്നുരുവം കൊള്ളുന്നതാണ്. ഒരൊറ്റ വ്യക്തിയിലേക്ക് അധികാരം കേന്ദ്രീകരിക്കുക എന്നതാണ് സമഗ്രാധികാര പോപ്പുലിസത്തിന്റെ മുഖ്യ സവിശേഷത.
സ്വകാര്യമേഖലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ "പരമാവധി ചൂഷണത്തിലൂടെ പരമാവധി ലാഭം' എന്ന നിലയില്ലാതെ ആതുര സേവനത്തെ ഒരു പൊതുആവശ്യമായി ഒരു ഘട്ടത്തിലും പരിഗണിച്ചിരുന്നില്ല
മൂന്ന്: പരമാവധി ചൂഷണം, പരമാവധി ലാഭം
നാട്, രാഷ്ട്രം, നാട്ടുകാര്‍- എന്നത് പരമമായ സ്ഥിതിസത്തയാകുമ്പോള്‍ അതില്‍ ഉള്‍ച്ചേരുന്നവരും ഉള്‍പ്പെടാതെ പോകുന്നവരും പുറന്തള്ളപ്പെടുന്നവരുമുണ്ടാകാം. അത്തരത്തില്‍ എക്‌സ്‌ക്‌ളൂഷനറിയാകാന്‍ (exclusionary) സാധ്യതയുള്ള പ്രയോഗങ്ങള്‍ക്കു പകരമായി ഇന്‍ക്ലൂസിവ് രാഷ്ട്രീയം സാധ്യമാക്കുന്ന പൊതുമയുടെ (കോമണ്‍സ്) രാഷ്ട്രീയമാണ് മുന്നോട്ടുവെക്കേണ്ടത്. പബ്ലിക് എന്നതില്‍ നിന്ന് വളരെ വ്യത്യസ്തമായ സങ്കല്‍പനമാണ് പൊതുമ എന്നത്. ആധുനികത ഉരുത്തിരിയുന്നതോടെയാണ് പബ്ലിക് എന്ന സങ്കല്‍പനവും രൂപപ്പെടുന്നത്. ബഹുജനം എന്ന സങ്കല്‍പവുമായി ചേര്‍ന്നുപോകുന്നതാണ് പബ്ലിക് എന്നത്. പബ്ലിക് എന്ന സങ്കല്‍പം പൊടുന്നനെ പ്രൈവറ്റ് എന്ന സങ്കല്‍പത്തെയും വ്യവഹാരത്തിലേക്ക് കൊണ്ടുവരുന്നു. സ്വകാര്യം, അതായത് സ്വന്തം കാര്യം പബ്ലിക്കില്‍ സന്നിഹിതമാകേണ്ടതല്ല എന്നൊരു വ്യംഗ്യം ഇതിലുണ്ട്. പബ്ലിക്ക് സ്വന്തം കാര്യമല്ലാത്തതിനാല്‍ ഓണര്‍ഷിപ്പും പൊസഷനും നഷ്ടമാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ പൊതുമ എന്ന സങ്കല്‍പത്തില്‍ സ്വകാര്യം/പൊതു കാര്യം എന്ന ദ്വന്ദ്വം അപ്രസക്തമാകുന്നു. പൊതുമയുടെ മൂല്യം, അത് ഇന്‍ക്ലൂസിവായ ഉടമസ്ഥതയ്ക്കാണ് പ്രാധാന്യം നല്‍കുന്നത് എന്നതാണ്. കൊറോണയുടെ പശ്ചാലത്തില്‍ പൊതുമയുടെ സവിശേഷ പ്രാധാന്യം എല്ലാവരും തിരിച്ചറിയുന്നുണ്ടാവും.
നിഷേധാര്‍ത്ഥത്തില്‍ വൈറസ് തന്നെ കോമണ്‍സാണ്. സിസേക്ക് സൂചിപ്പിച്ച പോലെ എല്ലാവരും ഒരു തോണിയിലാണ്. പക്ഷെ വ്യാധിക്ക് വേര്‍തിരിവുകളുണ്ടായിരുന്നില്ലെങ്കിലും ചികില്‍സയില്‍ അത് പ്രകടമായി. യാതൊരു ആസൂത്രണവുമില്ലാതെ നടപ്പാക്കിയ ലോക്ഡൗണ്‍ ആദ്യഘട്ടത്തില്‍ ജനങ്ങള്‍ തമ്മിലുള്ള വിവേചനം പുറത്തുകൊണ്ടുവന്നു. രണ്ടാമത്തെ കോവിഡ് തരംഗം നിലനിന്നിരുന്ന വിവേചനത്തിന്റെ രൂക്ഷത ഒന്നുകൂടി വെളിവാക്കിയെന്നുമാത്രം. ആസൂത്രണത്തിന്റെ അഭാവമോ ഉത്തരവാദിത്ത രാഹിത്യമോ മാത്രമല്ല കോവിഡിന്റെ രണ്ടാം തരംഗം നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ആരോഗ്യ മേഖലയിലെ പൊതുസംവിധാനം നിലനിന്നിരുന്നില്ല എന്ന പ്രശ്‌നത്തോടൊപ്പം സ്വകാര്യമേഖലയിലെ ആരോഗ്യ സ്ഥാപനങ്ങള്‍ "പരമാവധി ചൂഷണത്തിലൂടെ പരമാവധി ലാഭം' എന്ന നിലയില്ലാതെ ആതുര സേവനത്തെ ഒരു പൊതുആവശ്യമായി ഒരു ഘട്ടത്തിലും പരിഗണിച്ചിരുന്നില്ല, ഇത്തരം നടപടികള്‍ക്കു നല്‍കിയ നയപരമായ പ്രോത്സാഹനമാണ് കേന്ദ്ര സര്‍ക്കാരിനെ നില്‍ക്കക്കള്ളിയില്ലാത്ത സ്ഥിതിയിലെത്തിച്ചത്.

കോവിഡ് മഹാമാരി ലോകമെങ്ങും സൃഷ്ടിച്ച ആഘാതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൃത്യമായി ഉണ്ടായിരുന്നിട്ടും നൂതനവല്‍ക്കരണത്തിനൊക്കെ (ഇന്നോവേഷന്‍) വന്‍ പ്രാധാന്യം നല്‍കുന്ന "നീതി ആയോഗ്' പോലുള്ള സ്ഥാപനങ്ങള്‍ക്ക് കൃത്രിമ ഓക്‌സിജന്റെ നിര്‍മാണ കാര്യത്തിലോ വിതരണത്തിലോ ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞില്ല. ഇന്നൊവേഷന്‍ എന്നത് സ്വകാര്യ സംരംഭകര്‍ക്കായി മാത്രം ഒതുക്കി നിര്‍ത്തിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. പൊതുമേഖലയില്‍ രൂപപ്പെടുത്തിയ പുതുവിജ്ഞാനം ചുമ്മാ സ്വകാര്യ മേഖലയിലേക്ക് കൈമാറുക എന്ന വലിയ അഴിമതിസാധ്യതകളുള്ള പദ്ധതികള്‍ക്കാണ് പ്രമുഖ്യം നല്‍കിയത്. ഇന്ത്യ ലോകത്തിന്റെ ഫാര്‍മസി എന്ന വലിയ പ്രഖ്യാപനമൊക്കെ വെറുതെയായി എന്നുമാത്രമല്ല, "മേക്ക് ഇന്‍ ഇന്ത്യ' പ്രോജക്റ്റ് വെറും വാചകമടി മാത്രമായിരുന്നു എന്നതാണ് ഈ പ്രതിസന്ധി തെളിയിച്ചത്. ജീവന്‍ രക്ഷാ മരുന്നുകളുടെ മേലുള്ള കോര്‍പറേറ്റ് പേറ്റന്റ് തര്‍ക്കമുള്ള വിഷയമാണ്. കോവിഡ് മഹാമാരിക്കെതിരെയുള്ള വാക്‌സിന്‍, ജീവന്‍ രക്ഷാമരുന്നുകള്‍ പോലെ തന്നെ ജ്ഞാനപൊതുമയുടെ ഭാഗമാകേണ്ടതാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ മുതല്‍മുടക്കി നടത്തിയ ഗവേഷണ ഫലങ്ങള്‍ സ്വകാര്യ ഫാര്‍മസി ഭീമന്മാര്‍ കൂടുതല്‍ ലാഭത്തിന് ഉപാധിയാക്കി മാറ്റിയിരിക്കുകയാണ്. വാക്‌സിന്‍ വിജ്ഞാനം ജ്ഞാനപൊതുമയുടെ ഭാഗം തന്നെയാകേണ്ടതാണ്. അതിന്റെ വിതരണവും വില നിശ്ചയിക്കലും നിര്‍ണയിക്കുന്നത് പൊതുആവശ്യം മുന്‍നിര്‍ത്തിയാകണമെങ്കില്‍ അത് ജ്ഞാനപൊതുമയുടെ ഭാഗമായിരിക്കണം.
ഒരു ഫെഡറല്‍ സംസ്ഥാനം എന്ന നിലയില്‍ നേരിട്ട് നടപ്പാക്കാന്‍ പറ്റില്ലെങ്കിലും വേട്ട സഞ്ചയനത്തിനെതിരെയുള്ള ചെറുത്തുനില്‍പ് എന്നുപറയുന്നത് മഹാമാരിയില്‍ ജനസേവനത്തിനായി സര്‍ക്കാറിന്റെ ധനശേഷി വര്‍ധിപ്പിക്കാന്‍ കോര്‍പറേറ്റ് ടാക്‌സ് വര്‍ധിപ്പിക്കുക എന്നതു തന്നെയാണ്
ഇത് പുതിയ കാര്യമല്ല. മുതലാളിത്തത്തിന് എന്തെങ്കിലും നന്മ വന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള അവസരമായിരുന്നില്ല മഹാമാരി. പൊതുമേഖലകളില്‍ കേരളം കാലങ്ങളായി നടത്തിയ വിഭവപരവും വൈകാരികവുമായ വലിയ നിക്ഷേപത്തിന്റെ തുടര്‍ച്ചയായി "പൊതുമ' യുടെ പുതിയ പ്രബുദ്ധതയ്ക്ക് വികസ്വരമാകാന്‍ സാധ്യത ഒരുക്കുക എന്നതാണ് പ്രധാനപ്പെട്ട ഒരു കാര്യം. പ്രകൃതി വിഭവങ്ങളുടേയും ഡാറ്റയുടെയും കൊള്ള എന്ന ലക്ഷ്യത്തോടെയായിരിക്കും ദല്ലാളുകള്‍ മുഖേന കേരളത്തെ മൂലധന ശക്തികള്‍ സമീപിക്കുക. അപഹരണത്തിലൂടെ മൂലധന സഞ്ചയനം (accumulation by dispossession) നടത്തുന്ന പുതുമുതലാളിത്തത്തില്‍ വിശ്വാസമര്‍പ്പിക്കുന്നത് ജനവഞ്ചനയായിരിക്കും. കാരണം, മഹാമാരിയുടെ നടുവില്‍ നമ്മള്‍ കണ്ടതും അനുഭവിച്ചതും ഡിജിറ്റില്‍, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കോര്‍പറേറ്റുകളുടെ വേട്ട സഞ്ചയനമാണ് (predatory accumulation). ഒരു ഫെഡറല്‍ സംസ്ഥാനം എന്ന നിലയില്‍ നേരിട്ട് നടപ്പാക്കാന്‍ പറ്റില്ലെങ്കിലും വേട്ട സഞ്ചയനത്തിനെതിരെയുള്ള ചെറുത്തുനില്‍പ് എന്നുപറയുന്നത് മഹാമാരിയില്‍ ജനസേവനത്തിനായി സര്‍ക്കാറിന്റെ ധനശേഷി വര്‍ധിപ്പിക്കാന്‍ കോര്‍പറേറ്റ് ടാക്‌സ് വര്‍ധിപ്പിക്കുക എന്നതു തന്നെയാണ്. വേട്ട സഞ്ചയനത്തിനോടുള്ള പ്രതിരോധം കൂടിയാകുമത്. മിച്ചോല്‍പാദനത്തെ സോഷ്യലൈസ് ചെയ്യുക എന്നത് വാക്‌സിന്‍ എല്ലാവരിലെക്കുമെത്താന്‍ അവലംബിക്കാവുന്ന മാര്‍ഗമാണ്. എല്ലാവര്‍ക്കും ഒരേപോലെ സ്വതന്ത്രമായ രീതിയില്‍ പ്രാപ്യമാക്കുന്ന (open access) വാക്‌സിന്‍ വ്യവസ്ഥയുടെ സംസ്ഥാപനമാവുകയും ചെയ്യും. മഹാമാരിയുടെ അതിജീവനത്തോടൊപ്പം അതിനേക്കാളുപരിയായി ദീര്‍ഘകാലത്തേക്കുള്ള ഗുണഫലങ്ങളാണ് ഇത് സൃഷ്ടിക്കുക. ഇതൊക്കെ പോപ്പുലിസ്റ്റ് ആശയങ്ങളാക്കി മാറ്റാവുന്നതാണ്. പക്ഷെ സമഗ്രാധികാരിയുടെ പോപ്പുലിസം തന്റെ ഹുണ്ടിക തന്നെ ഉടച്ചു കൊണ്ടാവില്ലല്ലോ. ▮