Wednesday, 29 March 2023

ജയിലും മനുഷ്യാവകാശവും


Text Formatted

സ്​റ്റാൻ സ്വാമിയുടെ മരണം
​​​​​​​ഇന്ത്യൻ ജയിലുകളെക്കുറിച്ച്​ ​ഓർമിപ്പിക്കുന്നത്​

ഭീമ കൊറേഗാവ് കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന മലയാളിയും ഡല്‍ഹി സര്‍വകലാശാല അധ്യാപകനുമായ ഹാനി ബാബുവിന്റെ ഭാര്യ ജെനി റെവേന, ഹാനി ബാബുവിന്റെ അറസ്റ്റും തടവുജീവിതവും മുന്‍നിര്‍ത്തി ഭരണകൂടവേട്ടയെക്കുറിച്ച് തുറന്നെഴുതുന്നു

Image Full Width
Image Caption
ഹാനി ബാബു / Photo: Twitter, AmbedkarSchool
Text Formatted

ഞ്ചല ഡേവിസിന്റെ ‘Are Priosns Obsolete?' വായിച്ചും പഠിപ്പിച്ചും ജീവിച്ചിരുന്ന രണ്ടു യൂണിവേഴ്‌സിറ്റി അധ്യാപകരുടെ വീട്ടില്‍ ഒരു ദിവസം പുലര്‍ച്ചയ്ക്ക് ഒരു പറ്റം പൊലീസുകാര്‍ വന്ന് കോളിങ് ബെല്‍ അടിച്ചാല്‍ അവര്‍ എങ്ങനെയാണ് അതിനോട് പ്രതികരിക്കുക? തീര്‍ച്ചയായും, ചെറുപ്പം മുതല്‍ പൊലീസ് എന്ന ആധുനിക വ്യവസ്ഥയെ ഭയക്കാനും ഒഴിവാക്കാനും പഠിച്ച എല്ലാ മനുഷ്യരെയും പോലെ തന്നെ. 

അന്ന്, അതായത് 2019 സപ്തംബര്‍ പത്തിന് ഞങ്ങള്‍ വല്ലാതെ ഭയന്നു. 
ഇരുപതോളം പൊലീസുകാര്‍ മുന്‍വശത്തെ ഹാള്‍ നിറഞ്ഞുനിന്നപ്പോള്‍, ഞങ്ങളുടെ ഫോണുകളും മകളുടെ സ്‌കൂള്‍ ബാഗു പോലും പിടിച്ചെടുത്തപ്പോള്‍ ‘Just as we hear calls today for more humane policing, people then called for a more humane slavery... എന്ന ഏഞ്ചല ഡേവിസിന്റെ വാക്കുകളൊന്നും ഞങ്ങള്‍ ഓര്‍ത്തില്ല. പകരം, എങ്ങനെയാണ് ഭയപ്പെടാതെ, ധൈര്യം വിടാതെ, ഇതിനെ നേരിടുക എന്നുമാത്രം ചിന്തിച്ചു. മാത്രമല്ല, ഞങ്ങളുടെ തന്നെ യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിരുന്ന ജി.എന്‍. സായിബാബ എന്ന പ്രൊഫസറുടെ വീട് പൊലീസ് റെയ്ഡ് ചെയ്തതും, ദിവസം മുഴുവന്‍ ചോദ്യം ചെയ്തതും അവസാനം 90 ശതമാനം ഭിന്നശേഷിയുള്ള പ്രൊഫസറെ പിടിച്ച് നാഗ്പൂരിലെ ജയിലില്‍ തള്ളിയതുമെല്ലാം കണ്ടുനിന്നവരില്‍ ഞങ്ങളുമുണ്ടായിരുന്നതുകൊണ്ട് 15 വയസ്സുള്ള മകള്‍ക്കു പോലും ഇതൊന്നും പുതിയ കാര്യമായിരുന്നില്ല. എന്നിട്ടും അവള്‍ പറഞ്ഞു; ‘‘മമ്മാ, ഇപ്പോള്‍ ഈ വീട് നമ്മുടെ തലയില്‍ വീണാല്‍ മതിയായിരുന്നു ...''

പക്ഷെ വീടും അവളും ഞങ്ങളും പിടിച്ചുനിന്നു.

ജെനി റൊവേന
ജെനി റൊവേന

ആറു മണിക്കൂറാണ് പൊലീസ് അന്ന് ഞങ്ങളെ റെയ്ഡ് ചെയ്തത്. ഒരു സെര്‍ച്ച് വാറണ്ടുപോലുമില്ലാതെ. കൂട്ടിയിട്ട കുപ്പായങ്ങള്‍ക്കിടയില്‍ തോക്കുകളോ, പൂട്ടിവെച്ച കാര്‍ഡ്‌ബോര്‍ഡ് പെട്ടികള്‍ക്കിടയില്‍ ബോംബുകളോ അല്ല അവര്‍ തിരഞ്ഞത്. പകരം ഞങ്ങളുടെ ഷെല്‍ഫുകളിലെ പുസ്തകങ്ങളുടെ പേരുകള്‍ക്കിടയില്‍ അവര്‍ തങ്ങളുടെ ഹിന്ദു സവര്‍ണ രാഷ്ട്രത്തെ ഏതെങ്കിലും രീതിയില്‍ ചോദ്യം ചെയ്‌തേക്കാവുന്ന വിപ്ലവങ്ങളുടെ സ്വപ്‌നങ്ങള്‍ക്കുവേണ്ടിയാണ് തിരഞ്ഞത്. ഇവയെല്ലാം ഇല്ലാതായിത്തീര്‍ന്ന, ചെറിയ ലക്ഷ്യങ്ങളുടെ ഒരു പോസ്റ്റ് മോഡേണ്‍/പോസ്റ്റ് പൊളിറ്റിക്കല്‍ ലോകത്താണ് ഞങ്ങള്‍ ജീവിച്ചിരുന്നത് എന്നറിയാതെ.

കണ്ണില്‍ ആര്‍.എസ്.എസിന്റെ ഓറഞ്ച് തീ കത്തിനിന്നിരുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഭീമ കൊറേഗാവ് എലഗര്‍ പരിഷദ് കേസില്‍ നിങ്ങളൊരു സസ്‌പെക്റ്റ് ആണ് എന്നുമാത്രമാണ് അന്ന് ഞങ്ങളോട് പറഞ്ഞത്. അതിന്റെ പേരില്‍ അന്നവര്‍ എന്റെ ഭര്‍ത്താവ് ഹാനിബാബുവിന്റെ ലാപ്‌ടോപ്പ്, പെന്‍ഡ്രൈവുകള്‍ എന്നിവ കണ്ടുകെട്ടി. വര്‍ഷങ്ങളുടെ ഗവേഷണം, സ്വകാര്യമായ ഇ-മെയില്‍ അക്കൗണ്ടുകള്‍, ക്ലൗഡ് അക്കൗണ്ടുകള്‍ എല്ലാം അവര്‍ കവര്‍ന്നെടുത്തു.

ഓണ്‍ലൈനില്‍ തന്നെ പി.ഡി.എഫ് ലഭ്യമായ, ആമസോണില്‍ വാങ്ങാന്‍ കിട്ടുന്ന രണ്ടു പുസ്തകങ്ങളും കണ്ടുകെട്ടി. തനി കോമാളികളെ പോലെ, ഈ ‘തൊണ്ടി മുതലുകള്‍' അവര്‍ സൂക്ഷമതയോടെ, സുതാര്യമായ പ്ലാസ്റ്റിക് കവറുകളില്‍ നിക്ഷേപിച്ചു. എന്നിട്ട് അവര്‍ തന്നെ പൂനെയില്‍ നിന്ന് കൂടെ വന്ന ഒരു ‘ദൃക്‌സാക്ഷി'യെക്കൊണ്ട് അതില്‍ ഒപ്പുവെപ്പിക്കുകയും അതിന് നിയമസാധുതയുണ്ടാക്കിയെടുക്കുകയും ചെയ്തു. 

ഹാനി ബാബുവിന്റെ മൊഴിയിലൂടെ കേസിലുള്ള മറ്റുള്ളവരെയും, ചില ഡല്‍ഹി വിദ്യാര്‍ത്ഥികളെയും കുടുക്കാനാണ് അവര്‍ ശ്രമിച്ചത്. പലതരം സമര്‍ദ്ദമുണ്ടായിട്ടും തന്റെ കമ്പ്യൂട്ടര്‍ ആര്‍ക്കും കൊടുക്കാറില്ല എന്നതില്‍ ബാബു ഉറച്ചുനിന്നു.

ഈ റെയ്ഡ് കഴിഞ്ഞ് 2020 ജൂലൈയിലാണ് എന്‍.ഐ.എയില്‍ നിന്ന് വീണ്ടും ഒരു സമന്‍സ് വരുന്നത്. ഭീമ കൊറേഗാവ് എലഗര്‍ പരിഷദ് കേസിന്റെ ആവശ്യത്തിനായി, മുംബൈ എന്‍.ഐ.എ ഓഫീസില്‍ ചെല്ലാനായിരുന്നു സമന്‍സ്. അങ്ങനെ ജൂലൈ 24ന് ബാബു മുംബൈക്ക് പുറപ്പെട്ടു. തന്നെ ചോദ്യം ചെയ്ത് വിടുമെന്നുകരുതി, മാറാന്‍ ഒരു ഡ്രസ്സ് പോലും എടുക്കാതെയായിരുന്നു യാത്ര. പിറ്റേന്നുതന്നെ തിരിച്ചു വരാന്‍ ടിക്കറ്റും എടുത്തിരുന്നു. 

എന്നാല്‍ എന്‍.ഐ.എ ബാബുവിനെ അഞ്ചു ദിവസമാണ് മുംബൈയില്‍ തന്നെ നിര്‍ത്തി ചോദ്യം ചെയ്തത്. അവര്‍ക്കു പറയാന്‍ ഒരു കാര്യം മാത്രം: നിങ്ങളുടെ കമ്പ്യൂട്ടറില്‍ കുറെ ഡോക്യുമെന്റസ് ഉണ്ട്. അതില്‍ നിങ്ങളെപ്പറ്റി മാവോയിസ്റ്റുകള്‍ എഴുതിയ കത്തുകളുണ്ട്. അതുപോലെ നിങ്ങള്‍ മാവോയിസ്റ്റുകള്‍ക്കെഴുതിയ ഒരു കത്തുമുണ്ട്. മാവോയിസ്റ്റു പാര്‍ട്ടിക്ക് മാത്രം ലഭ്യമാകാന്‍ സാധ്യതയുള്ള ഡോക്യുമെന്റ്‌സും അതിലുണ്ട്. 

എങ്ങനെയാണ് ഇത് കമ്പ്യൂട്ടറില്‍ വന്നത് എന്ന് തനിക്കറിയില്ല എന്ന സത്യം ബാബു പറഞ്ഞപ്പോള്‍, അവര്‍ പറഞ്ഞത്, എന്നാല്‍ അത് വേറെ ആരെങ്കിലും ഇട്ടതായിരിക്കും, അവരുടെ പേര് പറഞ്ഞാല്‍ നിങ്ങളെ ഞങ്ങള്‍ വിട്ടയക്കാം എന്നാണ്. അതായത്, ബാബുവിന്റെ മൊഴിയിലൂടെ കേസിലുള്ള മറ്റുള്ളവരെയും, ചില ഡല്‍ഹി വിദ്യാര്‍ത്ഥികളെയും കുടുക്കാനാണ് അവര്‍ ശ്രമിച്ചത്. പലതരം സമര്‍ദ്ദമുണ്ടായിട്ടും തന്റെ കമ്പ്യൂട്ടര്‍ താന്‍ ആര്‍ക്കും കൊടുക്കാറില്ല എന്നതില്‍ ബാബു ഉറച്ചുനിന്നു. ബാബുവിനെക്കൊണ്ട് ഒന്നും പറയിക്കാന്‍ കഴിയില്ല എന്ന് മനസിലാക്കി, അഞ്ചാമത്തെ ദിവസം, അതായത്, ജൂലൈ 28ന് ബാബുവിനെ അറസ്റ്റ് ചെയ്തു.

stanswamy
ഫാ.സ്റ്റാൻ സ്വാമി

ഒരേ കള്ളക്കഥ

ഇതുതന്നെയാണ് ഈ കേസിലെ ഓരോ ആളോടും ഇവര്‍ ചെയ്തത്. 
ഫാദര്‍ സ്റ്റാന്‍ സ്വാമി അറസ്റ്റിലാകുന്നതിനു മുന്നേ റെക്കോര്‍ഡ് ചെയ്ത ഒരു വിഡിയോയില്‍ പറയുന്നതും ഇതേ കഥയാണ്. എന്‍.ഐ.എ വരുന്നു, തന്റെ ലാപ്‌ടോപ്പില്‍ ഡോക്യുമെന്റസ് ഉണ്ടെന്നുപറയുന്നു. അത് സ്റ്റാന്‍ സ്വാമി ഒരു മാവോയിസ്റ്റ് ആണ് എന്ന് തെളിയിക്കുന്നു എന്നുപറയുന്നു, ജാമ്യം ഏകദേശം അസാധ്യമായ യു.എ.പി.എ ചുമത്തുന്നു. ആരോഗ്യ നില തീര്‍ത്തും വഷളായിട്ടും യു.എ.പി.എയുടെ പേരു പറഞ്ഞ് ജയിലില്‍ തന്നെ കിടത്തുന്നു. എന്നിട്ട്, അവസാനം മരിക്കുമെന്നാകുമ്പോള്‍ ഹോസ്പിറ്റലില്‍ പോകാന്‍ സമ്മതം കൊടുക്കുന്നു. ഇതിന്റെയെല്ലാം അവസാനം ഇതെല്ലാം സഹിക്കേണ്ടിവരുന്ന ഒരു നല്ല മനുഷ്യന്‍, ഇതൊന്നും താങ്ങാനാവാതെ ഹൃദയം തകര്‍ന്നു മരിക്കുന്നു. 
ഇവിടെ ഓര്‍മിക്കേണ്ട ഒരു വസ്തുതയിതാണ്. ഹാനി ബാബുവിനെ ജയിലിലടയ്ക്കുകയും സ്റ്റാന്‍ സ്വാമിയെ കൊന്നു കളയുകയും ചെയ്ത ഈ കേസിനാധാരമായ മാവോയിസ്റ്റ് ഡോക്യുമെന്റസ് തന്നെയാണ് പൊലീസ് ഈ കേസിലുള്ള മറ്റു പലരുടെയും കംപ്യൂട്ടറുകളില്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഈ ഡോക്യുമെന്റസ് എല്ലാം ഇന്ന് കടുത്ത സംശയത്തിന്റെ നിഴലിലുമാണ്. 

മെനഞ്ഞുണ്ടാക്കിയ ഒരു കേസിന്റെ പേരിലാണ് സ്റ്റാന്‍ സ്വാമി കൊല്ലപ്പെട്ടത്. ഇതിന്റെ പേരിലാണ് ഒരു കൂട്ടം മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും അധ്യാപകരും കവികളും കലാകാരന്മാരും മൂന്നു കൊല്ലമായി ജയിലില്‍ കിടക്കുന്നത്. 

കാരണം, ഇതേ കേസില്‍ ഇതുപോലെയുള്ള ഡോക്യുമെൻറ്സി​ന്റെ പേരില്‍ കുടുങ്ങിയ റോണാ വില്‍സന്റെ കോംപ്ടറിന്റെ ക്ലോണ്‍ ആഴ്‌സണല്‍ കണ്‍സല്‍ട്ടിങ് എന്ന വിശ്വപ്രസിദ്ധമായ ഡിജിറ്റല്‍ ഫോറന്‍സിക് കമ്പനിക്ക് അയച്ചു കൊടുത്തു പരിശോധിപ്പിച്ചപ്പോള്‍, അവര്‍ പറഞ്ഞത്, ഇവയെല്ലാം പുറമെനിന്ന് റോണാ വില്‍സന്റെ കമ്പ്യൂട്ടറില്‍ ഒരു മാല്‍വെയര്‍ വഴിയിട്ടതാണ് എന്നാണ്. അതുപോലെ, കഴിഞ്ഞ ആഴ്ച വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ആഴ്‌സണല്‍ കണ്‍സല്‍ട്ടിംഗ് ഇതേ കേസില്‍ തന്നെയുള്ള മറ്റൊരാളുടെ - അഡ്വ. സുരേന്ദ്ര ഗാഡ്‌ലിംഗ്- ലാപ്‌ടോപിന്റെ ക്ലോണ്‍ പരിശോധിച്ചും ഇതുതന്നെയാണ് പറഞ്ഞത്. ഗാഡലിങ്ങിന്റെ കമ്പ്യൂട്ടറിലും മാല്‍വെയര്‍ വഴി ഡോക്യുമെന്റ്സ്​ പുറമെ നിന്ന് നിക്ഷേപിച്ചു. ഇതിനു വേണ്ടി ഇവര്‍ ഉപയോഗിച്ച സ്പൂഫ് മെയിലില്‍ നിന്ന് സ്റ്റാന്‍ സ്വാമിയുടെ ഇ-മെയിലിലേക്കും മെയില്‍ പോയിട്ടുണ്ട് എന്നും ഇവര്‍ കണ്ടെത്തി.
ചുരുക്കിപ്പറഞ്ഞാല്‍, മെനഞ്ഞുണ്ടാക്കിയ ഒരു കേസിന്റെ പേരിലാണ് സ്റ്റാന്‍ സ്വാമി കൊല്ലപ്പെട്ടത്. ഇതിന്റെ പേരിലാണ് ഒരു കൂട്ടം മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും അധ്യാപകരും കവികളും കലാകാരന്മാരും മൂന്നു കൊല്ലമായി ജയിലില്‍ കിടക്കുന്നത്. ഇതിന്റെ പേരില്‍ തന്നെയാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിക്കും മരിക്കേണ്ടി വന്നത്. എന്റെ ഭര്‍ത്താവിന്റെ കമ്പ്യൂട്ടര്‍ പരിശോധിച്ചാലും ഇതുതന്നെയായിരിക്കും ഫലം എന്നതില്‍ യാതൊരു സംശയവുമില്ല. അതുകൊണ്ടായിരിക്കണം ബാബുവിന്റെ ക്ലോണ്‍ വിട്ടു തരാതെ എന്‍.ഐ.എ സംഗതികള്‍ വൈകിച്ചുകൊണ്ടേയിരിക്കുന്നത്.

spencer-statement.jpg
ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ടിനെക്കുറിച്ച് മാർക് സ്പെന്‍സറിന്റെ പ്രസ്താവന

ദളിത് ബഹുജന രാഷ്ട്രീയം

വാസ്തവത്തില്‍ ഇങ്ങനെ ഒരു കേസില്‍ ബാബുവിന് ജയിലില്‍ പോകേണ്ടി വരും എന്ന് ഞങ്ങളൊരിക്കലും വിചാരിച്ചിരുന്നതല്ല. ബാബു അറസ്റ്റിലാകുന്നതിനുമുന്നേ യൂണിവേഴ്‌സിറ്റി തലത്തില്‍ മാത്രമൊതുങ്ങിയ, ജാതിക്കെതിരെയുള്ള രാഷ്ട്രീയം ഉയര്‍ത്തിക്കൊണ്ടിരുന്ന ആളുകളായിരുന്നു ഞങ്ങള്‍. എന്നാല്‍ ഹാനി ബാബു അറസ്റ്റിലായ ഭീമ കൊറേഗാവ് എല്‍ഗര്‍ പരിഷദ് കേസിലുള്ള പലരും മഹാരാഷ്ട്രയിലെ ദളിത് മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നെങ്കിലും, കൂടുതല്‍ പേരും, ഇടതുപക്ഷ സംഘടനകള്‍ക്കുള്ളില്‍ നിന്ന് ജാതിയെ നോക്കിക്കാണുന്നവരാണ്. ‘ലാല്‍ സലാം നീല്‍ സലാം' പറയുന്നവര്‍. ഇവരോട് അകലം പാലിച്ചും അവരോട് നിരന്തരം സംവദിച്ചുമാണ് ഞങ്ങള്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ദളിത് ബഹുജന രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്നത്.

ബാബുവിന്റെ അറസ്റ്റിനുശേഷം ഇതുവരെ സൈദ്ധാന്തികമായി മാത്രം അറിഞ്ഞിരുന്ന തടവറകളും നീതിന്യയായ വ്യവസ്ഥയും അടുത്തറിയാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു.

എന്നാല്‍, ജി.എന്‍. സായിബാബയുടെ അവകാശങ്ങള്‍ക്കുവേണ്ടി യൂണിവേഴ്‌സിറ്റിയില്‍ നടന്ന സമരങ്ങള്‍ ഞങ്ങളെ ഈ രാഷ്ട്രീയ ധാരയിലുള്ളവരുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാനിടയാക്കി. ജി.എന്‍. സായിബാബ തന്നെ ഒ.ബി.സി സമുദായത്തില്‍ പെട്ട ഒരാളാണ്. മാത്രമല്ല, ഡല്‍ഹിയിലെ പ്രസിദ്ധമായ മിറാന്‍ഡ ഹൗസ് കോളേജിലെ അതിവരേണ്യമായ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റില്‍ ആദ്യമായി ഒ.ബി.സി സംവരണത്തിലൂടെ കടന്നുവന്ന എന്നെ ജോലിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചപ്പോഴും, ഞങ്ങള്‍ അതിനെ പ്രതിരോധിച്ചപ്പോഴും, ഏറ്റവും സഹായം നല്‍കിയ ഒരാളുമാണ്. ഇതുകൊണ്ടുതന്നെ ഛത്തിസ്ഗഢിലും, ജാര്‍ഖണ്ഡിലുമുള്ള മൈനിങ് കമ്പനികളോടും കോര്‍പറേറ്റ് താല്‍പ്പര്യങ്ങളോടും ഏറ്റുമുട്ടി ഡല്‍ഹിയില്‍ അവരെ തടയുന്ന രീതിയിലുള്ള അതിബഹുലമായ കാമ്പയിനുകള്‍ നടത്തിയ സായിബാബയുടെ പിറകെ പൊലീസ് വന്നപ്പോള്‍, മലയാള സിനിമയിലെ തോമസ്‌കുട്ടിയെ പോലെ മുങ്ങിക്കളഞ്ഞ ചില ഇടതു റാഡിക്കല്‍ അധ്യാപകന്മാരില്‍ നിന്ന് വ്യത്യസ്തമായി, ബാബു സീന്‍ വിടാതെ, സായിബാബയുടെയും കുടുംബത്തിന്റെയും കൂടെ നിന്നു. 

uapa
റോണ വില്‍സണ്‍

തീര്‍ച്ചയായും, ആദിവാസി സമൂഹങ്ങളുടെ വംശഹത്യക്കുവേണ്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഓപ്പറേഷന്‍ ഗ്രീന്‍ ഹണ്ടിനെ തന്റെ ആഗോള കാമ്പയിനിലൂടെ തടയാന്‍ ശ്രമിച്ച സായിബാബയുടെ കൂടെ ഉറച്ചുനില്‍ക്കുന്ന, യൂണിവേഴ്‌സിറ്റിക്കുള്ളിലെ ജാതിയെ കുറിച്ച് ഉറക്കെ സംസാരിക്കുന്ന, മുസ്‌ലിമായ ഒരു അധ്യാപകനെ തളച്ചിടുക എന്നത് ഇന്ത്യന്‍ ഭരണകൂടത്തിന് ഒരു ആവശ്യമായി തീര്‍ന്നിട്ടുണ്ടാകണം. അതുകൊണ്ടുതന്നെയാവണം ബാബു അറസ്റ്റ് ചെയ്യപ്പെട്ടത്. 
ഏതായാലും ബാബുവിന്റെ അറസ്റ്റിനുശേഷം ഇതുവരെ സൈദ്ധാന്തികമായി മാത്രം അറിഞ്ഞിരുന്ന തടവറകളും നീതിന്യയായ വ്യവസ്ഥയും അടുത്തറിയാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ, ഇത് എന്റെ മനസ്സില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.
തടവറകള്‍ ഇല്ലാത്ത ലോകം സാധ്യമാണോ എന്ന ആഫ്രോ അമേരിക്കന്‍ ബ്ലാക്ക് പാന്ഥര്‍ രാഷ്ട്രീയം മുന്നോട്ടുവെച്ച ചരിത്രപരമായ ചോദ്യം തന്നെയാണ് അതിലേറ്റവും പ്രധാനം. ഇതിനെ കുറിച്ച് പറയുന്നതിനുമുന്നേ, ഹാനി ബാബുവിനെ കുടുക്കിയ ഭീമ കൊറേഗാവ് കേസിനെ കുറിച്ചും, എലഗര്‍ പരിഷദിനെ കുറിച്ചും ചില കാര്യങ്ങള്‍ പറയട്ടെ:

ദളിത്- ബഹുജന- ആദിവാസി- മുസ്‌ലിം ഐക്യം

ഹാനി ബാബുവിന്റെ അറസ്റ്റിനു കാരണമായ ഭീമ കൊറേഗാവ്- എല്‍ഗര്‍ പരിഷദ് കേസിന്റെ പേരില്‍ നിരവധി സാമൂഹിക പ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും അഭിഭാഷകരെയും അധ്യാപകരെയും കവികളെയും പെര്‍ഫോര്‍മേഴ്‌സിനെയും അറസ്റ്റ് ചെയ്യാന്‍ ഹിന്ദുത്വയിലൂന്നിയ ഭരണകൂടത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, ഒരു നെക്രോപോളിസ് ആയ ഇന്ത്യയില്‍ മരണമാണ് പലപ്പോഴും രാഷ്ട്രീയം തന്നെ സാധ്യമാക്കി തീര്‍ക്കുന്നത് എന്നതുകൊണ്ട്, (രോഹിത് വെമുലയെ ഓര്‍ക്കാം) ഈ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കുമ്പോള്‍ കൊല്ലപ്പെട്ട ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തിനു ശേഷമാണ് ഇതിനെ കുറിച്ചുള്ള ചര്‍ച്ച തന്നെ ഇത്ര വിപുലമാകുന്നത്. പക്ഷെ, സ്റ്റാന്‍ സ്വാമിയെ കൊലപ്പെടുത്തിയ ഈ കേസ് തുടങ്ങുന്നത് 2018 ലാണ് എന്നോര്‍ക്കണം.

250 ഓളം ദളിത്- ബഹുജന സംഘടനകള്‍ ഒന്നിച്ചുവന്നതും, മറാത്ത സമുദായങ്ങള്‍ പോലും എലഗര്‍ പരിഷത്തിലേക്കു കടന്നുവന്നു എന്നതും, ഹിന്ദുത്വ പക്ഷങ്ങള്‍ക്ക് കടുത്ത ഭീഷണിയായിത്തീര്‍ന്നു എന്നതാണ് വാസ്തവം.

ഭീമ കൊറേഗാവ് യുദ്ധവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ നടന്ന ആഘോഷങ്ങളെ തുടര്‍ന്നുണ്ടായ കലാപത്തിന് കാരണമായത് ഏതാനും ചില അഭിഭാഷകരും, അധ്യാപകരും, കവികളും ആക്ടിവിസ്റ്റുകളുമാണ് എന്ന പരാതിയിലൂന്നിയാണ്, ഈ കേസില്‍ 2018 ല്‍ അഞ്ചുപേരെ ആദ്യം അറസ്റ്റ് ചെയ്തത്.
ഭീമ കൊറേഗാവ് ആഘോഷങ്ങള്‍ ഓര്‍മിക്കുന്നത്, ദലിത് -മഹര്‍ സൈന്യം ബ്രിട്ടീഷുകാര്‍ക്കൊപ്പംനിന്ന് പേഷ്വ ബ്രാഹ്‌മണരെ തോല്‍പിച്ച ഒരു ജാതി യുദ്ധത്തിന്റെ വിജയകഥയാണ്. എത്രയോ കൊല്ലങ്ങളായി ജനുവരി ഒന്നിന് ദളിതര്‍ ഈ വിജയം ആഘോഷിച്ചുവരുന്നു. എന്നാല്‍ 2018 ലെ ആഘോഷങ്ങള്‍ക്ക് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഇത് ഭീമ കൊറേഗാവ് യുദ്ധത്തിന്റെ 200ാമത് ആഘോഷമായിരുന്നു. മാത്രമല്ല ഇതിന്റെ തലേന്ന്, എലഗര്‍ പരിഷദ് എന്ന പേരില്‍, 250 ദളിത്- ബഹുജന പ്രസ്ഥാനങ്ങള്‍ ശനി വാട എന്ന സ്ഥലത്ത് ഒരു വലിയ പരിപാടി സംഘടിപ്പിച്ചു. ഇതില്‍ 35,000ഓളം പേര്‍ പങ്കെടുത്തു. ദളിത് രാഷ്ട്രീയം ഊന്നിപ്പറഞ്ഞ ഈ പരിപാടിയില്‍ പങ്കെടുത്തവര്‍, ഹിന്ദുത്വ രാഷ്ട്രീയത്തെ തകര്‍ക്കും എന്ന പ്രതിജ്ഞയും എടുത്തിരുന്നു. 

Kanshi-Ram.jpg
കാന്‍ഷി റാം

നിലവിലുള്ള ദളിത് രാഷ്ട്രീയത്തെ വിപുലമാക്കി, കാന്‍ഷി റാം അടക്കമുള്ളവര്‍ വിഭാവനം ചെയ്ത പോലെ ദളിത് നേതൃത്വത്തിലുള്ള ദളിത്- ബഹുജന- ആദിവാസി- മുസ്‌ലിം ഐക്യമാണ് ഈ കൂട്ടായ്മ മുന്നോട്ട് വെച്ചത്; ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ വിശകലന തന്ത്രങ്ങള്‍ ഉപയോഗിച്ചുതന്നെ.
ഇടതുപക്ഷവും ദളിത് ബഹുജനങ്ങളും തമ്മിലുള്ള ചരിത്രപരമായ വൈരുധ്യങ്ങള്‍ കാരണം, ചില ബഹുജന്‍ ഗ്രൂപ്പുകള്‍ ഇടതു-ദലിത് രാഷ്ട്രീയത്തെയും, എലഗര്‍ പരിഷദിനെയും ഇന്നും തള്ളിപ്പറയുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ 250 ഓളം ദളിത്- ബഹുജന സംഘടനകള്‍ ഒന്നിച്ചുവന്നു എന്നതും, ദളിതരെ അടിച്ചമര്‍ത്താന്‍ ഹിന്ദുത്വ ശക്തികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന മറാത്ത സമുദായങ്ങള്‍ പോലും എലഗര്‍ പരിഷത്തിലേക്കു കടന്നുവന്നു എന്നതും, ഹിന്ദുത്വ പക്ഷങ്ങള്‍ക്ക് കടുത്ത ഭീഷണിയായിത്തീര്‍ന്നു എന്നതാണ് വാസ്തവം.

അതുകൊണ്ടുതന്നെ എലഗര്‍ പരിഷദ് നടന്നതിന്റെ പിറ്റേന്ന് ഹിന്ദുത്വ ശക്തികള്‍ ഭീമ കൊറേഗാവ് ആഘോഷങ്ങള്‍ക്കിടയിലേക്ക് വന്‍ ആക്രമണം അഴിച്ചുവിട്ടു. ഇതിന്റെ പേരില്‍ ഒരാള്‍ മരിച്ചു. അന്ന് ഭീമ കൊറേഗാവ് ആഘോഷങ്ങളില്‍ പങ്കെടുത്ത ദളിതര്‍ നല്‍കിയ പരാതിയിലുള്ള എഫ്.ഐ.ആര്‍ സംബോജി ഭീടെ, മിലിന്ദ് എക്‌ബോട്ടെ എന്നിങ്ങനെയുള്ള തീവ്ര വലതുപക്ഷ പ്രവര്‍ത്തകരെയാണ് ആക്രമണത്തിലെ പ്രതികളാക്കിയത്. ഇതില്‍ സംഭോജി ഭീടെ അറസ്റ്റിലായി. എന്നിട്ടും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കേസ് ആകെ മാറി. എലഗര്‍ പരിഷദ് നടത്തിയത് മാവോയിസ്റ്റുകളാണെന്നും, അവരാണ് പ്രകോപനകരമായി ജനങ്ങളെ കലാപത്തിലേക്ക് തള്ളിവിട്ടതെന്നും ഈ അക്രമത്തിനുപിന്നില്‍ അര്‍ബന്‍ നക്‌സലുകളായ ആക്ടിവിസ്റ്റുകളുടെയും, അധ്യാപകരുടെയും, കവികളുടെയും നേതൃത്വത്തിലുള്ള വന്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള കഥകള്‍ മെനഞ്ഞു. ആദ്യം അഞ്ചു പേരെ അറസ്റ്റ് ചെയ്തു, ഇതില്‍ സുധിര്‍ ധാവ്‌ലേ എന്ന ദളിത് ആക്ടിവിസ്റ്റല്ലാതെ ആരും എലഗര്‍ പരിഷദിന്റെ ഭാഗമാകുകയോ, അതില്‍ പങ്കെടുക്കുകയോ ചെയ്തവരല്ല. ഇതേ കേസില്‍ ഏതാനും മാസങ്ങള്‍ക്കുശേഷം വീണ്ടും അഞ്ചു പ്രമുഖര്‍ കൂടി അറസ്റ്റ് ചെയ്യപ്പെട്ടു. 2020ല്‍ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയും ഏഴുപേരെയും കൂടി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതില്‍ 12ാമത് അറസ്റ്റ് ചെയ്യപ്പെട്ട ആളാണ് എന്റെ ഭര്‍ത്താവ് ഹാനി ബാബു. അവസാനം അറസ്റ്റ് ചെയ്യപ്പെട്ട ആളാണ് സ്റ്റാന്‍ സ്വാമി.

ഹാനി ബാബു ചെയ്​ത ‘കുറ്റം’

എത്രയോ കാലമായി ജാര്‍ഖണ്ഡ് പോലെയുള്ള ഒരു സ്ഥലത്ത്, അവരെ ചൂഷണം ചെയ്യുകയും ഭൂമിയും വിഭവങ്ങളും കവരുകയും ചെയ്യുന്ന വന്‍ ബിസിനസ് താല്‍പര്യങ്ങളോടും പൊലീസിനെയും പട്ടാളത്തേയും ഉപയോഗിച്ച് ഇതിനെ പിന്തുണയ്ക്കുന്ന ഭരണകൂടത്തോടും വലിയ സമരം നടത്തിക്കൊണ്ടിരിക്കുന്ന ആദിവാസി ജനതയെ പിന്തുണച്ച് ജീവിച്ചിരുന്ന വൈദികനാണ് ഫാദര്‍ സ്റ്റാന്‍ സ്വാമി. അദ്ദേഹം ചെയ്ത ‘കുറ്റ’ങ്ങള്‍ ഇതൊക്കെയാണ്: ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിലുള്ള ആര്‍ട്ടിക്കിള്‍ 244(1) നടപ്പാക്കാത്തത് ചോദ്യം ചെയ്തു. ഇതോടൊപ്പം, 2006ലെ വനാവകാശ നിയമം നടപ്പാക്കുന്നതിലുള്ള വിമുഖത, സര്‍ക്കാര്‍ ഭൂമി ഖനനത്തിനും മറ്റു വ്യവസായങ്ങള്‍ക്കും വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട സാമന്ത കേസിലെ 1997ലെ സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട സര്‍ക്കാറിന്റെ നിശ്ശബ്ദത തുടങ്ങിയവയെയും അദ്ദേഹം ചോദ്യം ചെയ്തു. സെന്‍ട്രല്‍ ഇന്ത്യന്‍ ഫോറസ്റ്റ് പ്രദേശങ്ങളില്‍ ബിസിനസ് മാഫിയകളെ പ്രതിരോധിക്കുന്ന ആദിവാസി യുവാക്കളെ മാവോവാദികളെന്ന മുദ്ര കുത്തി ജയിലിലടയ്ക്കുന്ന വ്യവസ്ഥയെയും സ്റ്റാന്‍ സ്വാമി ചോദ്യം ചെയ്തു. ഇതില്‍ 3000 ആദിവാസി ചെറുപ്പക്കാര്‍ക്കുവേണ്ടി ഫാദര്‍ സ്റ്റാന്‍ കോടതിയില്‍ കേസു പോലും കൊടുത്തിട്ടുണ്ട്. 

ഇങ്ങനെ സുതാര്യമായി പൊതു പ്രവര്‍ത്തന മണ്ഡലത്തില്‍ നിലകൊള്ളുന്ന ഒരു ക്രിസ്ത്യന്‍ വികാരിയെയാണ് ഭരണകൂടം കള്ളക്കേസില്‍ മാവോയിസ്റ്റാക്കി, 83ാമത്തെ വയസ്സില്‍ ജയിലില്‍ തള്ളുകയും ജാമ്യം നിഷേധിക്കുകയും സമയത്തിന് വൈദ്യസഹായം നല്‍കാതെ ഇഞ്ചിഞ്ചായി കൊല്ലുകയും ചെയ്തത്. 

ഹാനി ബാബു ചെയ്ത ‘കുറ്റം’, ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഒ.ബി.സി സംവരണം നടപ്പിലാക്കാനും, അവിടുത്തെ ബ്രാഹ്‌മണിക്കല്‍ ഘടന തകര്‍ത്ത് കൂടുതല്‍ സമുദായങ്ങളെ ഉള്‍പ്പെടുത്താന്‍ തയാറാവുന്ന ഒരു വ്യവസ്ഥ സ്ഥാപിക്കാനുമുള്ള സമരങ്ങളുടെ ഭാഗമായി എന്നതാണ്.

ഹാനി ബാബുവിന്റെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. 
മണ്ഡല്‍ കമീഷന്‍ ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയ രംഗത്ത് അതിന്റെ ഏറ്റവും വലിയ വൈരുധ്യം - അതായത് നിലനില്‍ക്കുന്ന ജാതിവ്യവസ്ഥ - വെളിപ്പെടുത്തിയ കാര്യം നമുക്കെല്ലാര്‍ക്കും അറിയാം. മണ്ഡല്‍ കമ്മീഷന്‍ അനുവദിച്ചു കൊടുത്ത സംവരണം ഉപയോഗിച്ച് മുസ്‌ലിം (മാപ്പിള) സമുദായത്തില്‍ നിന്ന് ആദ്യമായി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലേക്കു കടന്നുവന്ന ചുരുക്കം ചില അധ്യാപകരില്‍ ഒരാളാണ് ഹാനി ബാബു. 

സ്റ്റാന്‍ സ്വാമിയെ പോലെ ഹാനി ബാബു ചെയ്ത ‘കുറ്റം’, ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ഒ.ബി.സി. സംവരണം നടപ്പിലാക്കാനും, അവിടുത്തെ ബ്രാഹ്‌മണിക്കല്‍ ഘടന തകര്‍ത്ത് കൂടുതല്‍ സമുദായങ്ങളെ ഉള്‍പ്പെടുത്താന്‍ തയാറാവുന്ന ഒരു വ്യവസ്ഥ സ്ഥാപിക്കാനുമുള്ള സമരങ്ങളുടെ ഭാഗമായി എന്നതാണ്. ബാബു ജോലിക്കു കയറിയ സമയത്ത് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മുപ്പതു ശതമാനം മാത്രമേ ഒ.ബി.സി സംവരണം നടപ്പിലാക്കിയിരുന്നുള്ളൂ. എന്നാല്‍ ഇന്നത് ഏകദേശം നൂറു ശതമാനമാണ്. മാത്രമല്ല, സംവരണ സീറ്റുകള്‍ നിറയ്ക്കാന്‍ യൂണിവേഴ്‌സിറ്റിയില്‍ ഇന്ന് നിരവധി പുതിയ നിയമങ്ങളുമുണ്ട്. ഇതിന്റെയെല്ലാം പുറകില്‍, ഹാനി ബാബു സ്ഥാപിച്ച ‘അക്കാദമിക് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്' എന്ന ഒ.ബി.സി അധ്യാപകരുടെ സംഘടനയക്ക് വലിയ പങ്കുണ്ട്. 

jail
അറസ്റ്റ്- ജയില്‍- കേസ് എന്നതൊക്കെ ഒരു മനുഷ്യന്റെ ജീവിതത്തില്‍ വലിയ ആഘാതമായിരിക്കെ തന്നെ, അറസ്റ്റ് ചെയ്യപ്പെടുന്ന രാഷ്ട്രീയ തടവുകാരില്‍ പലരും ഇതിനെ വലിയ ദുരന്തമായി കണ്ടുകൊണ്ടല്ല അതിനെ നേരിടുന്നത്.

അതുപോലെ, ലിംഗ്വിസ്റ്റിക്‌സ് പോലെ വളരെ തിയററ്റിക്കലായ വിഷയം പഠിപ്പിക്കുമ്പോഴും അതിലൂടെ ഇന്ത്യന്‍ ഭാഷാപദ്ധതിയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ ഉപയോഗിച്ച്​, സാമൂഹിക പ്രസക്തമായ ഉള്ളടക്കമായി അതിനെ വികസിപ്പിച്ച് ക്ലാസ്​മുറിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്ന ചുരുക്കം അധ്യാപകരില്‍ ഒരാളാണ് ഹാനി ബാബു. അതുപോലെ 2018-19 കാലത്ത് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നടന്ന സിലബസ് റിവിഷന്‍ സമയത്ത് ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിന്റെ സിലബസില്‍ ‘caste and literature' എന്ന പേപ്പര്‍ കൊണ്ടുവരാനുള്ള കോളേജ് അധ്യാപകരുടെ (ഇപ്പോഴും പൂര്‍ണമായും വിജയം കൈവരിക്കാത്ത) ശ്രമങ്ങളുടെ കൂടെ ഉറച്ചു നിന്ന ഒരാളാണ് ബാബു. 

ഭീമ കൊറേഗാവ് കേസില്‍ വേട്ടയാടപ്പെട്ട ഓരോ വ്യക്തിയും, അവരുടെ അറസ്റ്റ് തങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കാണുന്നത്.

ഇങ്ങനെ താന്‍ ജോലി ചെയ്യുന്ന യൂണിവേഴ്‌സിറ്റിയിലെ ജാതിവ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിച്ച ഹാനി ബാബുവാണ് കഴിഞ്ഞ ഒരു കൊല്ലമായി മഹാരാഷ്ട്രയിലെ തലോജ സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്നത്. ആദ്യം മുതലേ, ജയില്‍ ജീവിതം ഒരു പുതിയ അനുഭവം മാത്രമാണെന്നും, കോണ്‍ഗ്രസിന്റെ സവര്‍ണ ലിബറല്‍ ഹിന്ദു ദേശത്തില്‍ നിന്ന് മുസ്‌ലിംകളെ പൂര്‍ണമായും ഉന്മൂലനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു ഹിന്ദു രാഷ്ട്രത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗം മാത്രമാണിതെല്ലാം എന്നും, ഇന്നുനടക്കുന്ന ഹിന്ദുരാഷ്ട്ര പദ്ധതിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമാകുന്നതില്‍ തനിക്ക് അഭിമാനമേയുള്ളൂ എന്നുമാണ് ബാബു പറഞ്ഞുകൊണ്ടിരുന്നത്. ഫാദര്‍ സ്റ്റാന്‍ സ്വാമിയും അറസ്റ്റ് ചെയ്യുന്നതിന് മുന്നേയുള്ള ഒരു വീഡിയോയില്‍ പറയുന്നതും ഏതാണ്ട് ഇതൊക്കെയാണ്. 

വാസ്തവത്തില്‍ ഭീമ കൊറേഗാവ് കേസില്‍ വേട്ടയാടപ്പെട്ട ഓരോ വ്യക്തിയും, അവരുടെ അറസ്റ്റ് തങ്ങളുടെ രാഷ്ട്രീയത്തിന്റെ ഭാഗമായാണ് കാണുന്നത്. എന്നാല്‍ ഇന്നത്തെ ലിബറല്‍ രാഷ്ട്രീയ പരിസരത്തില്‍, ജയില്‍- അറസ്റ്റ്-കേസ് എന്നതൊക്കെ വന്‍ ദുരന്തമായും, എന്തുവില കൊടുത്തും രാഷ്ട്രീയമായി തന്നെ ഒഴിവാക്കേണ്ട ഒരു കാര്യമായുമാണ് കണക്കാക്കപ്പെടുന്നത്. ഇതിനെ ചുറ്റിപ്പറ്റി പണ്ടുണ്ടായിരുന്ന റൊമാന്റിസിസം പോലും ഇന്ന് അവശേഷിക്കുന്നില്ല. ഇത് നല്ലതാണെങ്കിലും, കീഴാളരെ ഇങ്ങനെയൊരു അവസാനത്തിലേക്കു തള്ളുന്ന ഒരു രാഷ്ട്രീയം തീര്‍ത്തും അപകടകരമാണെങ്കിലും ഇന്നത്തെ പ്രത്യേക അവസ്ഥയില്‍ ഇതെല്ലാം ഒഴിവാക്കിയുള്ള രാഷ്ട്രീയങ്ങള്‍ക്ക് പരിമിതിയുണ്ടായേക്കാം. 

shajeer usmani
ഷര്‍ജീല്‍ ഉസ്മാനി

മാത്രമല്ല, ഇന്ന് മുസ്‌ലിം വിഭാഗത്തിന് ജയില്‍- അറസ്റ്റ് എന്നതൊക്കെ തങ്ങളുടെ രാഷ്ട്രീയ പദ്ധതികളില്‍ നിന്ന് ഒഴിവാക്കാന്‍ പോലും പറ്റാത്ത ഒരു കാര്യമാണെന്നത് തിരിച്ചറിയുന്നതും പ്രധാനമാണ്. ഈ സന്ദര്‍ഭത്തില്‍ എന്‍.ആര്‍.സി- സി.എ.എ എന്നിവക്കെതിരായ സമരങ്ങളുടെ ഭാഗമായി പല പ്രാവശ്യം യു.പിയിലെ ജയിലുകളില്‍ കിടന്നിട്ടുള്ള അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ ഷര്‍ജീല്‍ ഉസ്മാനി പറഞ്ഞ കാര്യം ഓര്‍മ വരുന്നു: അതായത്, താന്‍ ജയിലില്‍ അനുഭവിച്ച ദുരിതങ്ങളെല്ലാം പൊതുവേദികളില്‍ അങ്ങനെ പറയാറില്ല. കാരണം, ഇത് മറ്റു ചെറുപ്പക്കാരെ രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് പിന്തിരിപ്പിക്കും എന്നതുകൊണ്ട്. 
അറസ്റ്റ്- ജയില്‍- കേസ് എന്നതൊക്കെ ഒരു മനുഷ്യന്റെ ജീവിതത്തില്‍ വലിയ ആഘാതമായിരിക്കെ തന്നെ, അറസ്റ്റ് ചെയ്യപ്പെടുന്ന രാഷ്ട്രീയ തടവുകാരില്‍ പലരും ഇതിനെ വലിയ ദുരന്തമായി കണ്ടുകൊണ്ടല്ല അതിനെ നേരിടുന്നത്. മാത്രമല്ല, ജയിലിലും അവര്‍ തങ്ങളുടെ രാഷ്ട്രീയ ജീവിതം തുടരുന്നു എന്നതും പ്രധാനമാണ്. ചിലര്‍, സഹ തടവുകാരുടെ കേസുകളില്‍ ഇടപെട്ടു പ്രവര്‍ത്തിക്കുന്നു, എന്റെ ഭര്‍ത്താവിനെ പോലെയുള്ളവര്‍ കൂടെയുള്ളവരെ ഇംഗ്ലീഷ് പഠിപ്പിക്കുന്നു. മാത്രമല്ല, വായിച്ചും എഴുതിയും ഈ സമയം അവര്‍ ഏറ്റവും നന്നായി ഉപയോഗിക്കുകയും ചെയ്യുന്നു. 

ഇന്ത്യൻ ജയിലുകളിൽ എന്തു സംഭവിക്കുന്നു?

എന്നാല്‍ ഇങ്ങനെയൊക്കെ പറയുമ്പോഴും, ഹാനി ബാബുവിനെ അറസ്റ്റ് ചെയ്തതിന്റെ പിറ്റേന്ന്, സിസേറിയന്‍ കഴിഞ്ഞ സമയത്തു പോലും തോന്നാത്ത അത്രയും വലിയ ഒരു വേദനയാണ് അനുഭവിക്കേണ്ടി വന്നത്. കാരണം, കൂടെയുള്ള ഒരാളെ, തീര്‍ത്തും അന്യായമായി, നമുക്ക് കാണാന്‍ പോലും കഴിയാത്ത കുറേ നിയമങ്ങളുടെ പേരില്‍ നമുക്കിടയില്‍ നിന്ന് അപ്രത്യക്ഷമാക്കുക എന്നത് കടുത്ത വേദനയും ദേഷ്യവുമെല്ലാം ഉണ്ടാക്കുന്ന അവസ്ഥയാണ്. തങ്ങളുടെ രാഷ്ട്രീയത്തിന്റെ പേരില്‍ അന്യായമായ കള്ളക്കേസില്‍ കുടുക്കി, എല്ലാവരില്‍ നിന്നും അടര്‍ത്തി മാറ്റി, തടവറയില്‍ തള്ളുന്ന തടവുകാരെ ഇതെങ്ങനെ ബാധിക്കുമെന്ന് ആലോചിക്കാവുന്നതേയുള്ളൂ. 

ശരിക്കും ഇതെല്ലാം ആധുനിക രാഷ്ട്രത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനപരമായ അസ്വാന്ത്ര്യത്തെ തന്നെയാണ് വെളിപ്പെടുത്തുന്നത്. ഇതില്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള അവകാശങ്ങളെല്ലാം ഏതു നിമിഷവും തട്ടിപ്പറിക്കപ്പെടാവുന്ന ഒന്നാണെന്നും ഇത്തരം സന്ദര്‍ഭങ്ങള്‍ നമ്മെ മനസിലാക്കിത്തരുന്നു. 

എന്തിനാണ് മനുഷ്യരെ നന്നാക്കാനെന്ന പേരിലും സമൂഹത്തെ രക്ഷിക്കാനെന്ന പേരിലുമൊക്കെ, പാര്‍ശ്വവല്‍കൃതരായവരെ പീഡിപ്പിക്കാനുളള ഈ വ്യവസ്ഥയ്ക്ക് നമ്മള്‍ സമ്മതം കൊടുക്കുന്നത്?

ഇവിടെ തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും മുന്നിലുള്ള മറ്റൊരു വലിയ പ്രശ്‌നം ഇന്ത്യന്‍ ജയിലുകളുടെ അവസ്ഥയാണ്. ബാബുവിനെ കൊണ്ടുപോയ മഹാരാഷ്ട്രയിലെ തലോജ ജയില്‍, വിചാരണ തടവുകാരെക്കൊണ്ട് തിങ്ങിനിറഞ്ഞിരിക്കുകയാണ്. 50 പേരൊക്കെയാണ് 25 പേര്‍ക്കുള്ള ഒരു ഹാളില്‍ കഴിയുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും കീഴാളരാണ്. തങ്ങളുടെ ജാമ്യത്തിന്റെ പൈസ പോലും കൊടുക്കാന്‍ വകയില്ലാത്തവര്‍. അനാഥരായി റോഡരികില്‍ ജീവിക്കുമ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട ചെറുപ്പക്കാര്‍, കെട്ടിച്ചമച്ച കേസുകളില്‍ വര്‍ഷങ്ങളായി വിചാരണ തടവുകാരായി തുടരുന്ന മുസ്‌ലിം ചെറുപ്പക്കാര്‍. ഇങ്ങനെ കീഴാളരെക്കൊണ്ട് നിറഞ്ഞ, മീനും ഇറച്ചിയും ഇല്ലാത്ത, മഹാരാഷ്ട്ര ബ്രാഹ്‌മണരുടെ ക്രൂരമായ ഒരു ജയിലിലാണ് എന്റെ ഭര്‍ത്താവ് ഹാനി ബാബുവും തടവിലാക്കപ്പെട്ടിട്ടുള്ളത്. 

ഈ അവസരത്തില്‍ മനസില്‍ വീണ്ടും വീണ്ടും വന്നുപോകുന്ന ഒരു ചോദ്യമിതാണ്: എന്തിനാണ് മനുഷ്യരെ നന്നാക്കാനെന്ന പേരിലും സമൂഹത്തെ രക്ഷിക്കാനെന്ന പേരിലുമൊക്കെ, പാര്‍ശ്വവല്‍കൃതരായവരെ പീഡിപ്പിക്കാനുളള ഈ വ്യവസ്ഥയ്ക്ക് നമ്മള്‍ സമ്മതം കൊടുക്കുന്നത്? തടവറകളില്ലാത്ത ഒരു ലോകത്തെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയാത്തവിധം നമ്മള്‍ ആധുനിക ഘടനകളുടെ തടവറകള്‍ക്കുള്ളിലായി ക്കഴിഞ്ഞോ?

വാസ്തവത്തില്‍, തടവറകള്‍ ഇല്ലാതാക്കുന്നതിനെ കുറിച്ച് ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയത്തെ മുന്നോട്ടു വെച്ചിട്ടുള്ളത്, നിരന്തരം തടവറകളില്‍ അടക്കപ്പെട്ടിരുന്ന ബ്ലാക്ക് പാന്തേഴ്‌സ് ഗ്രൂപ്പുകളാണ്. സ്റ്റാന്‍ സ്വാമിയുടെ മരണശേഷം, രാഷ്ട്രീയ തടവുകാരുടെ പ്രശ്‌നങ്ങള്‍ വിപുലമായി ഉയര്‍ന്നുവരുന്ന കാലമാണല്ലോ. എന്നാല്‍ നമ്മുടെ തന്നെ രാഷ്ട്രീയത്തിന്റെ പ്രശ്‌നങ്ങള്‍ കാരണം, ബ്ലാക്ക് പാന്തേഴ്‌സ് പറഞ്ഞ പല പ്രധാനപ്പെട്ട കാര്യങ്ങളും നമുക്കിന്നും വ്യക്തമായി പറയാന്‍ കഴിയുന്നില്ല. 
ആദ്യം തന്നെ എല്ലാ തടവുകാരും രാഷ്ട്രീയ തടവുകാരാണ് എന്നത് തിരിച്ചറിയുന്നത് പ്രധാനമാണ്.

adivasi
സില്‍ഗറിലെ ആദിവാസി ജനങ്ങളെ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണ വാര്‍ത്ത അറിയിക്കുന്ന പീപിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബെട്ടീസ് അംഗങ്ങള്‍.

ഒരു ജയിലിലുള്ളവരില്‍ 90 ശതമാനവും ദളിത്-ആദിവാസി- പിന്നാക്ക വിഭാഗ- മുസ്‌ലിം തടവുകാരാണെന്നും, അവരില്‍ 70 ശതമാനം വിചാരണ തടവുകാരാണെന്നും മനസിലാക്കുമ്പോള്‍, ദിവസം ഒരാള്‍ വീതം ഇന്ത്യന്‍ ജയിലുകളില്‍ പീഡിപ്പിച്ചു കൊല്ലപ്പെടുന്നുണ്ട് എന്നറിയുമ്പോള്‍, ഇതില്‍ പകുതിയില്‍ കൂടുതല്‍ കീഴാളരാണ് എന്ന് മനസിലാക്കുമ്പോള്‍, യു.എ.പി.എ പോലെയുള്ള നിയമങ്ങള്‍ നിരന്തരം മുസ്‌ലിംകളെയാണ് വിചാരണ തടവുകാരായി ജയിലിലേക്കു തള്ളുന്നത് എന്നറിയുമ്പോള്‍, തടവറകള്‍ വെറും സോഷ്യല്‍ റീഫോര്‍മേഷന്‍ സ്ഥാനങ്ങളായി കാണാന്‍ കഴിയില്ല. ഏഞ്ചല ഡേവിസ് പറയുന്നതുപോലെ; Prisons do not disappear social problems, they disappear human beings. Homelessness, unemployment, drug addiction, mental illness, and illiteracy are only a few of the problems that disappear from public view when the human beings contending with them are relegated to cages.’’

ഈ വസ്തുത, രാഷ്ട്രീയ തടവുകാരെക്കുറിച്ച് വന്‍ ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പോലും നമുക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയാത്തത് രാഷ്ട്രീയ തടവുകാരുടെ പ്രശ്‌നങ്ങള്‍ ഇന്ന് മുന്നോട്ടു കൊണ്ടുപോകുന്നത് സവര്‍ണ ലിബറല്‍ പക്ഷങ്ങളാണ് എന്നതുകൊണ്ടാണ്. സ്വാതന്ത്ര്യം, വിയോജിക്കാനുള്ള അവകാശം എന്നിങ്ങനെയുള്ള ലിബറല്‍ ആവശ്യങ്ങള്‍ക്കുള്ളില്‍ ഇന്നത്തെ രാഷ്ട്രീയ തടവുകാരെക്കുറിച്ചുള്ള വ്യവഹാരങ്ങള്‍ തുടരുമ്പോള്‍, ഇതിനപ്പുറം, ഇന്ത്യന്‍ സാമൂഹിക ഘടനയെ മാറ്റിയെഴുതാന്‍ പ്രവര്‍ത്തിച്ച പല രാഷ്ട്രീയ തടവുകാരുടെയും രാഷ്ട്രീയങ്ങള്‍ തന്നെ പിന്തള്ളപ്പെടുന്നു. മാത്രമല്ല, ഫാദര്‍ സ്റ്റാന്‍ സ്വാമിയെ പോലെയുള്ള ഏതാനും ചില വ്യക്തികളെക്കുറിച്ച് - അതും അവരുടെ മരണ ശേഷം - ഇതുപോലെ ആഗോള ശ്രദ്ധ നേടിക്കൊടുക്കുന്ന പ്രതിഷേധങ്ങളുണ്ടാകുമ്പോള്‍ തന്നെ, ആദിവാസികളോട് തലമുറകളായി ചെയ്തുവരുന്ന അനീതികളെ കുറിച്ച് ഒന്ന് മിണ്ടുന്നുപോലുമില്ല. കേരളത്തില്‍, സ്റ്റാന്‍ സ്വാമിയെ പോലെ തന്നെ, മരണം കാത്തുകിടക്കുന്ന, തീര്‍ത്തും രോഗിയായ ഇബ്രാഹിം എന്ന മറ്റൊരു രാഷ്ട്രീയ തടവുകാരനെക്കുറിച്ച്, സ്റ്റാന്‍ സ്വാമിക്കുവേണ്ടി സംസാരിക്കുന്നവര്‍ പോലും ഒന്നും പറയുന്നില്ല. അതുപോലെ, എന്‍.ആര്‍.സി- സി.എ.എ എന്നിവക്കെതിരായ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തിലേറെ ജയിലില്‍ കിടക്കുകയാണ്. നമ്മള്‍ ഇവര്‍ക്കുവേണ്ടി സംസാരിക്കുമ്പോള്‍ പോലും, ഇന്ത്യന്‍ രാഷ്ട്രത്തിന്റെ നിര്‍മാണത്തിനടിസ്ഥാനമായ മുസ്‌ലിം അപരത്വത്തിന്റെ പ്രശ്‌നം വലിയ തോതില്‍ ഉയര്‍ത്തിക്കൊണ്ടു വരാന്‍ നമുക്ക് കഴിയുന്നില്ല. ഇതിന് സവര്‍ണ ലിബറല്‍ പ്രസ്ഥാനങ്ങളുടെ പെറ്റീഷന്‍ രാഷ്ട്രീയത്തെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, നിലനില്‍ക്കുന്ന എല്ലാ രാഷ്ട്രീയങ്ങളും ഇങ്ങനെയൊരു ലിബറല്‍ ഘടനയ്ക്കുള്ളിലാണുള്ളത്. 

എല്ലാ തടവുകാരും ഒരു തരത്തിലുള്ള രാഷ്ട്രീയ തടവുകാരാണെന്നും, അതുകൊണ്ട് തടവറകള്‍ തന്നെ വേണ്ടെന്നും നമ്മള്‍ പറഞ്ഞുപോലും തുടങ്ങാത്തത് എന്തുകൊണ്ടാണ്? 

ബഹുജനങ്ങളെ അടിച്ചമര്‍ത്തുന്ന ഇന്ത്യ എന്ന ജാതി കോളനിയുടെ ഭാഗമായാണ് സ്വാതന്ത്ര്യാനന്തരമുള്ള എല്ലാ രാഷ്ട്രീയങ്ങളും ഉണ്ടായിവന്നിട്ടുള്ളത്. അതിനു പുറത്തൊരു രാഷ്ട്രീയത്തെയാണ് പലപ്പോഴും തടവറകള്‍ കൊണ്ട് ഭരണകൂടം നേരിടുന്നത്. അതുകൊണ്ടുതന്നെ നിലവിലുള്ള ഒരു ധാരയ്ക്കും ഇന്ത്യന്‍ ദേശരാഷ്ട്രത്തിന്റെ തന്നെ അടിത്തറയായ ലിബറല്‍ ഘടനയ്ക്കപ്പുറം കടന്നുകൊണ്ട് എളുപ്പം ഒരു രാഷ്ട്രീയം സാധ്യമല്ല. മാത്രമല്ല, അങ്ങനെയൊന്നുണ്ടാകുമ്പോള്‍, അതിനെ പൊലീസിനെയും പട്ടാളത്തെയും കൊണ്ട് നേരിടുന്ന ഭരണകൂടത്തെ നമ്മള്‍ എതിര്‍ക്കുന്നത് അതിന്റെ തന്നെ തത്വങ്ങള്‍ ഉപയോഗിച്ചാണ്. എന്നാല്‍, Audre Lourde പറഞ്ഞതു പോലെ ‘The Master's Tools Will Never Dismantle the Master's House.' 

വാസ്തവത്തില്‍ സ്റ്റാന്‍ സ്വാമിയുടെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ മര്‍ഡര്‍ വൈറല്‍ ആകുന്ന ഈ സമയത്ത്, നമ്മുടെ മുന്നില്‍ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. 
രാഷ്ട്രീയ തടവുകാരുടെ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനൊപ്പം അവരെ തളച്ചിടുന്ന യു.എ.പി.എ പോലെയുള്ള നിയമങ്ങളെ കുറിച്ച് നമ്മള്‍ സംസാരിക്കാന്‍ തയ്യാറാണോ? രാഷ്ട്രീയ തടവുകാര്‍ മുന്നോട്ടുവെക്കാന്‍ ശ്രമിക്കുന്ന ചോദ്യങ്ങളെ പിന്തുണയ്ക്കാനും അവയെ മുന്നോട്ടുകൊണ്ടുപോകാനും നമുക്ക് കഴിയുമോ? എല്ലാ തടവുകാരും ഒരു തരത്തിലുള്ള രാഷ്ട്രീയ തടവുകാരാണെന്നും, അതുകൊണ്ട് തടവറകള്‍ തന്നെ വേണ്ടെന്നും നമ്മള്‍ പറഞ്ഞുപോലും തുടങ്ങാത്തത് എന്തുകൊണ്ടാണ്? 

ദേശരാഷ്ട്രത്തിന്റെ അഴികള്‍ക്കുള്ളില്‍ നിന്ന് ‘വ്യക്തി സ്വാതന്ത്ര്യം', ‘പിന്നാക്കാവസ്ഥ', എന്നിങ്ങനെയുള്ള ലിബറല്‍ ആശയങ്ങളില്‍ കുടുങ്ങിയ ഒരു രാഷ്ട്രീയം മാത്രമാണോ നമുക്ക് ഇന്ന് സാധ്യമായി തീരുന്നത്? ഇതിനപ്പുറം, ദേശരാഷ്ട്രത്തിന്റെ പങ്കു ചോദിച്ചുപോകാതെ, അതിനെ പൂര്‍ണമായും ബഹുജന ഹിതത്തിനു വേണ്ടി മാറ്റിയെടുക്കാന്‍ കഴിവുള്ള ഒരു വലിയ രാഷ്ട്രീയം, ചെറുതുകളുടെ ഈ സമയത്ത് സാധ്യമല്ലാതായി തീരുകയോണോ? അതായത്, ആധുനികത നിര്‍മിച്ച ദേശരാഷ്ട്രങ്ങളുടെ തടവറയ്ക്കപ്പുറം ഒരു ലോകം തന്നെ സാധ്യമല്ലാതാകുന്നുണ്ടോ? അങ്ങനെയാണെങ്കില്‍, തടവറകള്‍ ഇല്ലാത്ത ഒരു ലോകം സാധ്യമാണോ?

ജെനി റൊവേന

എഴുത്തുകാരി, ഡൽഹി സർവകലാശാലയിൽ അധ്യാപിക.

Audio