വികസനവും പരിസ്ഥിതിയും
കെ. അരവിന്ദാക്ഷൻ
ഇക്കോ ഫാസിസത്തിനുള്ള അനുമതിയല്ല
അധികാരത്തിന്റെ ഈ മാൻഡേറ്റ്
എന്തുകൊണ്ട് കെ. റെയില്‍ പദ്ധതി, അധികാര വികേന്ദ്രീകരണത്തിന് പ്രസിദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍, ഗ്രാമസഭകളുടെ ഹിതപരിശോധന വഴി നടപ്പാക്കാനുള്ള വിനയവും സംയമനവും ജനാധിപത്യബോധവും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല?

കഴിഞ്ഞ കുറെ ആഴ്ചകളായി റഷ്യയുടെ വ്‌ളാഡിമിര്‍ പുടിന്‍ പഴയ സോവിയറ്റ് റഷ്യയുടെ ഭാഗമായിരുന്ന യുക്രെയ്ൻ എന്ന സ്വതന്ത്രരാജ്യത്തിനുനേരെ ക്രൂരമായ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്. പുടിന്‍ എന്ന സ്വേച്ഛാധിപതിയുടെ സാമ്രാജ്യത്വ ആര്‍ത്തിയാണ് അധിനിവേശത്തിനുപിന്നിലുള്ളത്. റഷ്യയുടെ പുടിന്‍, ചൈനയുടെ ഷീപിങ്, വടക്കന്‍ കൊറിയയുടെ കിം ജോങ് ഉന്‍ ഇവരെല്ലാം ആജീവനാന്ത ഭരണാധികാരികളായി പ്രഖ്യാപിച്ചിട്ടുള്ളവരാണ്. സ്വന്തം രാജ്യത്തെയും അയല്‍രാജ്യങ്ങളിലെയും ജനങ്ങളുടെ നേരെ അപ്രഖ്യാപിത യുദ്ധം നടത്തുവാനും ഭൂമിയിലെ അവസാനത്തെ ജൈവവ്യവസ്ഥ പോലും നശിപ്പിക്കുവാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല.
ഇത്തരം ഏകാധിപത്യപ്രവണതയാണോ പിണറായി വിജയൻ നേതൃത്വം നൽകുന്ന ഭരണകൂടത്തിനുള്ളതെന്ന് തോന്നിപ്പോകും, കെ റെയില്‍ പദ്ധതിയ്ക്കായി കേരളത്തിലെ ജനങ്ങളുടെ നേരെയും അവസാനത്തെ പച്ചപ്പിനുനേരെയും നടത്തിക്കൊണ്ടിരിക്കുന്ന പ്രഖ്യാപിത യുദ്ധം കാണുമ്പോള്‍. പുടിന്റെയും ഷീപിങ്ങിന്റെയും കിം ജോങ് ഉന്നിന്റെയും ആരാധകരാണ് കേരളത്തിലെ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്നത് ആകസ്മികമല്ല. ഇവരില്‍നിന്ന്, കേരളത്തെ വ്യത്യസ്തമാക്കുന്നത്, അഞ്ചുകൊല്ലം കൂടുമ്പോഴുള്ള പൊതുതെരഞ്ഞെടുപ്പുകളാണ്. അതും കൂടി ഇല്ലാതിരിക്കുന്ന ഒരവസ്ഥയില്‍ തീര്‍ച്ചയായും ഇവരെല്ലാം പുടിനെയും ഷീപിങ്ങിനെയും കിം ജോങ് ഉന്നിനെയും പോലെത്തന്നെ പെരുമാറുമെന്നതിന് സംശയമില്ല.
കേരളത്തില്‍ ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന പ്രതിഷേധസമരങ്ങളെ, പൊലീസിനെയും പാര്‍ട്ടിപ്പടയെയും ഉപയോഗിച്ച് രക്തപങ്കിലമാക്കാന്‍ ശ്രമിക്കുന്നതിനുപിന്നില്‍ ചങ്ങാത്ത മുതലാളിത്തത്തില്‍ നിന്ന് കൈപ്പറ്റുന്ന മുപ്പത് വെള്ളിക്കാശിന്റെ കിലുക്കം മാത്രമാണുള്ളത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെ റെയില്‍ വിരുദ്ധ പ്രവര്‍ത്തകരായ അമ്മമാരുടെയും കുട്ടികളുടെയും സ്ത്രീകളുടെയും മുതിര്‍ന്ന പൗരന്മാരുടെയും യുവാക്കളുടെയുമെല്ലാം നേരെ ഇടതുസര്‍ക്കാരിന്റെ പൊലീസ് കാണിക്കുന്ന ക്രൂരത, ഈ ഭരണാധികാരികളുടേതിനോട് ചേര്‍ന്നുപോകുന്നതാണ്. ജനങ്ങളുടെയും ജൈവവ്യവസ്ഥയുടെയും നേരെ ഇത്തരം ഹീനമായ ചെയ്തികള്‍ 500 വര്‍ഷമായി ഭൂമിയില്‍ ആധുനിക പാശ്ചാത്യ നാഗരികത നടത്തിക്കൊണ്ടിരിക്കുന്ന ജൈവ രാഷ്ട്രീയ യുദ്ധങ്ങളുടെ തുടര്‍ച്ചയാണ്.
കൊളോണിയല്‍ അധിനിവേശത്തിന്റെ ആരംഭദശയില്‍ (1621) ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഗവര്‍ണര്‍ ജനറലായിരുന്ന, അതിക്രൂരനായ ജാന്‍ പീറ്റേഴ്‌സണ്‍ കോയ്ന്‍, ഇന്ത്യാ മഹാസമുദ്രത്തിന്റെ തെക്കുകിഴക്കേ അറ്റത്തുള്ള ബന്ത ആര്‍ച്ചിപെലാഗോവിലെ ബന്ത ദ്വീപിലെ ജാതിക്കയുടെ കുത്തകാവകാശം സ്ഥാപിക്കുവാന്‍ തദ്ദേശീയരെ നിഷ്ഠൂരം വധിച്ച് അവിടത്തെ ജൈവവ്യവസ്ഥ നശിപ്പിച്ചശേഷം നിരീക്ഷിക്കുന്നത് ഇപ്രകാരമാണ്: “There is nothing in the world that gives one a better right than power” (THE NUTMEG’S CURSE, പുറം 11, അമിതാവ് ഘോഷ്).

കേരളത്തിന്റെ മുഖ്യമന്ത്രി മുതല്‍ ഏറ്റവും താഴെയുള്ള പാര്‍ട്ടി പ്രവര്‍ത്തകർ വരെ ഔദ്ധത്യത്തോടെ ആക്രോശിക്കുന്നത്, 2021-ലെ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് ജനം അധികാരത്തിന്റെ മാന്‍ഡേറ്റ് തന്നിട്ടുണ്ട് എന്നാണ്. ഈ ഭൂമിയില്‍ അധികാരത്തേക്കാള്‍ വലിയൊരു അവകാശം വേറെയില്ല എന്ന നാനൂറ് വര്‍ഷം മുമ്പുള്ള ഡച്ച് ഗവർണര്‍ ജനറലിന്റെ വാക്കുകളാണ് ഇവര്‍ നിരന്തരം ആവര്‍ത്തിക്കുന്നത്. കെ. റെയില്‍ പദ്ധതി തങ്ങളുടെ മാനിഫെസ്റ്റോയിലുണ്ടെന്നും അത് നടപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും വാദിക്കുന്ന ഇടതുപക്ഷമുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എമ്മിന്, 2021 -ലെ തെരഞ്ഞെടുപ്പില്‍ കിട്ടിയത് 38.4 ശതമാനം വോട്ടാണ്. കോണ്‍ഗ്രസിനാകട്ടെ 37.6 ശതമാനവും. ആകെ പോള്‍ ചെയ്തവോട്ടില്‍ 38.4 ശതമാനം കിട്ടിയവരാണ് തങ്ങള്‍ക്ക് കിട്ടിയ അധികാരമാണ് എല്ലാറ്റിന്റെയും അവസാനവാക്കെന്ന് അധിനിവേശക്കാരനായ കോയ്‌നെപ്പോലെ വാദിക്കുന്നത്.
കോയ്ന്റെ ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്ന വി.ഒ.സി. (Vereenigde Oostindische Compagnie) ആദ്യകാല മുതലാളിത്തത്തിന്റെ പ്രതീകമായിരുന്നു. രാജകീയാധികാരങ്ങളില്‍ നിന്നും രാജശാസനകളില്‍ നിന്നും ലഭിച്ച അധികാര പ്രമത്തരുടെ ഒരു സംഘം മുതലാളിമാരായിരുന്നു ഈ കമ്പനിയുടെ അംഗങ്ങള്‍. അവര്‍ക്ക് എല്ലാറ്റിനും അവരുടേതായ യുക്തിയും തീര്‍പ്പുമുണ്ടായിരുന്നു. അതനുസരിച്ച് ഭൂമിയുടെ ഏതുമൂലയിലുള്ള ജൈവവിഭവങ്ങളും അജൈവപദാര്‍ഥങ്ങളും മനുഷ്യരും അവരുടെ മുതലാളിത്ത കുത്തിക്കവര്‍ച്ചയ്ക്ക് അധികാരപ്പെട്ടതാണ്. ജൈവഹത്യയും വംശഹത്യയും അടക്കം എല്ലാ ഹത്യകളും നടത്താന്‍ അവര്‍ക്കധികാരമുണ്ട്. ഏതുവിധേനയും ബന്ത ദ്വീപിലെ ജാതിക്കയുടെ കച്ചവടാവകാശം പിടിച്ചടക്കുകയായിരുന്നു അവരുടെ ലക്ഷ്യം. തദ്ദേശീയരെ കൊന്നും അവരുടെ കുടിലുകള്‍ക്ക് തീയിട്ടും കുഞ്ഞുങ്ങളെ കടലിലെറിഞ്ഞും സ്ത്രീകളെ ലൈംഗികമായി ആക്രമിച്ചും ഈ കൃത്യം അവര്‍ നിര്‍വഹിച്ചു. മനുഷ്യേതര ജീവികളെയും നശിപ്പിക്കുന്നതില്‍ അവര്‍ക്ക് ഒരു മനസ്താപവും തോന്നിയില്ല. അത് തങ്ങളുടെ അവകാശവും അധികാരവുമാണെന്നവര്‍ വിശ്വസിച്ചു. ബന്ത ദ്വീപിലെ മനുഷ്യരുടെ ദൈവങ്ങളും വിശ്വാസങ്ങളും അറിവുകളും ഭാഷയും അവര്‍ നാനാവിധമാക്കി. പക്ഷേ അവര്‍ക്ക് നശിപ്പിക്കാന്‍ സാധിക്കാതിരുന്നത് ദ്വീപിലെ വൃക്ഷങ്ങളെയാണ്. വൃക്ഷങ്ങള്‍ക്ക് അധിനിവേശക്കാരെക്കാള്‍ തന്ത്രപരമായ ആയുധം കൈയിലുണ്ടായിരുന്നു. തങ്ങളുടെ വിത്തുകളിലൂടെ അവര്‍ മറ്റ് ദ്വീപസമൂഹങ്ങളില്‍, തങ്ങളെ കീഴടക്കാന്‍ വന്ന മനുഷ്യനിലൂടെത്തന്നെ പ്രജനനം നടത്തി, വംശം നിലനിര്‍ത്തി.
വിഴിഞ്ഞം തുറമുഖത്തിന്റെയോ അണക്കെട്ടുകളുടെയോ അറുപതടി വീതിയുള്ള റോഡുകളുടേയോ വികസനത്തില്‍, എന്തിനധികം കുതിരാനിലെ മലകള്‍ തുരന്ന് റോഡുണ്ടാക്കിയ ഇടപാടില്‍ പോലും നഷ്ടപ്പെട്ട പ്രകൃതിയെപ്പറ്റി ഒരു കണക്കും നമ്മുടെ കൈയിലില്ല.
മനുഷ്യന്‍ മനുഷ്യനുനേരെ നടത്തുന്ന യുദ്ധങ്ങളെപ്പറ്റിയാണ് ചരിത്രത്തിന്റെ ഭൂരിഭാഗവും. അതിനുവേണ്ടി മനുഷ്യന്‍ കല്ലില്‍ തുടങ്ങി അണുബോംബുവരെ നിര്‍മിച്ചു. എന്നാല്‍, കൊളോണിയലിസ്റ്റുകള്‍ നടത്തിയ അധിനിവേശങ്ങള്‍ തദ്ദേശീയ മനുഷ്യരുടെ നേരെ മാത്രമായിരുന്നില്ല. യൂറോപ്യന്‍ അധിനിവേശത്തിന്റെ ആദ്യകാലങ്ങളിലും തുടര്‍ന്നും ഇത് കാണാം. പടിഞ്ഞാറന്‍ ആധുനിക നാഗരികതയുടെ പുരോഗതിസങ്കല്പത്തിലും വികസന പരിപ്രേക്ഷ്യത്തിലും ഇതുണ്ട്. നിര്‍ഭാഗ്യവശാല്‍ അത് ഇന്നും ഇന്ത്യയുടെയും കേരളത്തിന്റെയും വികസനത്തില്‍ തുടരുകയാണ്. ഈ വികസനമെന്ന യുദ്ധം ഒറ്റനോട്ടത്തില്‍ പാവപ്പെട്ട ജനങ്ങളുടെ നേരെയാണെങ്കിലും, അവരോടൊപ്പം അനാഥരാക്കപ്പെടുന്നതും നശിപ്പിക്കപ്പെടുന്നതും അതത് പ്രദേശങ്ങളിലെ ജൈവവ്യവസ്ഥകളാണ്. പുല്ലും പുഴുവും പുല്‍ച്ചാടിയും പക്ഷിമൃഗാദികളും വെള്ളവും കുന്നും മലയും അടങ്ങുന്ന ജൈവവ്യവസ്ഥ. ആധുനിക വികസനസങ്കല്പത്തില്‍ അത്തരം ഭീമമായ നാശങ്ങളുടെ വില എഴുതിച്ചേര്‍ക്കപ്പെടാറില്ല. ഒരുപക്ഷേ, മനുഷ്യനോളം തന്നെ വിലപ്പെട്ടതാണ്, മനുഷ്യന്റെ അതിജീവനത്തിന് ഇത്തരം ജൈവവ്യവസ്ഥകള്‍. വിഴിഞ്ഞം തുറമുഖത്തിന്റെയോ അണക്കെട്ടുകളുടെയോ അറുപതടി വീതിയുള്ള റോഡുകളുടേയോ വികസനത്തില്‍, എന്തിനധികം കുതിരാനിലെ മലകള്‍ തുരന്ന് റോഡുണ്ടാക്കിയ ഇടപാടില്‍ പോലും നഷ്ടപ്പെട്ട പ്രകൃതിയെപ്പറ്റി ഒരു കണക്കും നമ്മുടെ കൈയിലില്ല. അതെല്ലാം നമുക്ക് അവകശപ്പെട്ടതാണെന്ന മിഥ്യാധാരണയാണ് നമുക്കുപോലുമുള്ളത്. ഇത്തരം പദ്ധതികള്‍ രൂപകല്പന ചെയ്യുന്ന വിദഗ്ദ്ധര്‍ ആരും ഇവയുടെ നഷ്ടം സൂചിപ്പിക്കുകപോലുമില്ല. 2018-ല്‍ കേരളത്തിലുണ്ടായ പ്രളയം, 2019-ലും, 2020-ലും, 2021-ലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവ ഈ വികസനസങ്കല്പത്തിന്റെ തിരിച്ചടികളാണ്.
1565-ല്‍ പ്രസിദ്ധീകരിച്ച ഇറ്റാലിയന്‍ യുദ്ധജേതാവായിരുന്ന ഗിറോലാമ ബന്‍ഡോയിയുടെ പുതിയ ലോകത്തിന്റെ ചരിത്രം എന്ന പുസ്തകത്തില്‍ തദ്ദേശീയർക്ക് ഇത്തരം അധിനിവേശക്കാരായ യൂറോപ്യന്മാരെപ്പറ്റിയുള്ള അനുഭവം വാക്കുകളാകുന്നുണ്ട്: ‘അവര്‍ (തദ്ദേശീയര്‍) പറയുന്നു, നമ്മള്‍ ഈ ഭൂമിയിലെത്തിയിരിക്കുന്നത് ലോകം നശിപ്പിക്കാനാണെന്ന്. അവര്‍ പറയുന്നു...
നാം എല്ലാം തിന്ന് മുടിക്കുന്നു. ഭൂമിയെ ക്ഷയിപ്പിക്കുന്നു. നാം പുഴകളെ തിരിച്ചുവിടുന്നു. നാം ഒരിക്കലും ശാന്തരല്ല. ഒരിക്കലും വിശ്രമിക്കുന്നില്ല. എല്ലായ്‌പ്പോഴും അവിടെയുമിവിടെയും പാഞ്ഞുകൊണ്ടിരിക്കുന്നു; വെള്ളിയും സ്വര്‍ണവും തേടി. നമ്മള്‍ ഒരിക്കലും തൃപ്തരല്ല. നമ്മള്‍ ഭൂമിയെ ചൂതുകളിക്കാന്‍ കരുവാക്കുന്നു. പരസ്പരം കൊല്ലുന്നു, കുത്തിക്കവരുന്നു, ആക്രോശിക്കുന്നു; ഒരിക്കലും സത്യം പറയില്ല. അവരുടെ ജീവനോപാധികള്‍ അന്യാധീനപ്പെടുത്തുന്നു.’’ (പുറം 55, അമിതാവ് ഘോഷ്).

ഇന്നും ജനാധിപത്യത്തിന്റെ പേരില്‍ അധികാരം കിട്ടിയ സര്‍ക്കാരുകള്‍ ഇറ്റലിക്കാരനായ ഗിറോലാമയുടെ ഏതാണ്ട് അഞ്ഞൂറുവര്‍ഷം പഴക്കമുള്ള വാക്കുകള്‍ അതേപടി പിന്തുടരുന്നു. അതുകൊണ്ട് പാശ്ചാത്യമാതൃകയിലുള്ള ഓരോ വികസനപദ്ധതിയും ജനങ്ങള്‍ക്കുനേരെ മാത്രമുള്ള അധിനിവേശമല്ല; യുദ്ധമല്ല. അത് ജൈവരാഷ്ട്രീയ യുദ്ധമാണ്. ഓരോ അനധികൃതമായ വികസനത്തിലും സംഭവിക്കുന്നത് ജൈവപരവും പാരിസ്ഥിതികവുമായ നാശങ്ങളാണ്. അമേരിക്കയിലെ ജനാധിപത്യം എന്ന കൃതിയില്‍ അലെക്‌സിസ് ഡീ ടോക്കിവില്ലി ഇത്തരം സംഘട്ടനങ്ങളെപ്പറ്റി പറയുന്നത് അമിതാവ് ഘോഷ് ഉദ്ധരിക്കുന്നുണ്ട്. ഇത്തരം സംഘര്‍ഷങ്ങള്‍ തോക്കുകള്‍കൊണ്ടല്ല പ്രധാനമായും അരങ്ങേറുന്നത്; വിശാലമായ പാരിസ്ഥിതികമായ മാറ്റങ്ങള്‍ കൊണ്ടാണ്. കെ. റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നവര്‍ക്കുനേരെ ഇടതുപക്ഷസര്‍ക്കാര്‍ പൊലീസ്സേനയെ വിന്യസിച്ചിട്ടുണ്ട്. പക്ഷേ, പദ്ധതി മൂലം നശിക്കുന്ന തണ്ണീര്‍ത്തടങ്ങളും ചെറിയ ചെറിയ ജൈവവ്യവസ്ഥകളും നീരൊഴുക്കുകളും നമ്മുടെ കണ്ണില്‍പെടുന്നില്ല. പാവപ്പെട്ട ആയിരക്കണക്കിന് മനുഷ്യരെ കുടിയിറക്കപ്പെടുന്നതിനു പുറമേയാണിത്.
കേരളത്തിന്റെ ശേഷിക്കുന്ന മലകളും കുന്നുകളും ഇടിച്ചുനിരത്തി കേരളത്തിനെ ഫ്‌ളാറ്റാക്കിയാലും പരിഷത്തിന്റെ കണക്ക് പ്രകാരമുള്ള മണ്ണും കരിങ്കല്ലും സ്വരൂപിക്കാന്‍ സാധ്യമല്ല. അതിന് മറ്റ് സംസ്ഥാനങ്ങളെയോ വിദേശരാജ്യങ്ങളെയോ ആശ്രയിക്കേണ്ടി വരും.
ഇതിനൊരു മറുവശം കൂടിയുണ്ട്. കെ. റെയില്‍ പദ്ധതി പോലെ ഒന്ന് നടപ്പിലാക്കാൻ, അതതിടങ്ങളിലെ പ്രകൃതിയെ, ചെറു ആവാസവ്യവസ്ഥകളെ നശിപ്പിച്ചാല്‍ മാത്രം പോരാ. മറ്റനേകം ആവാസവ്യവസ്ഥകളെ നശിപ്പിച്ച് അവിടെ നിന്ന് കല്ലും മണ്ണും പദ്ധതിക്കായി കൊണ്ടുവരേണ്ടതുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു പഠനം ഇതെത്ര വരുമെന്ന് ഏതാണ്ട് കണക്കാക്കുന്നുണ്ട്.(പ്രൊഫ. എസ്. രാമചന്ദ്രന്‍, മാതൃഭൂമി പത്രം, 12/01/2022). അതായത് കല്ലിനും മണ്ണിനും വേണ്ടി വിഴിഞ്ഞം നേരിടുന്ന പ്രയാസങ്ങളെക്കാള്‍ കൂടുതല്‍ കെ. റെയിലിന് നേരിടേണ്ടിവരും.
കെ. റെയില്‍ പാത കേരളത്തിന്റെ തെക്കുനിന്ന് വടക്കോട്ടേയ്ക്ക് 292.72 കിലോമീറ്റര്‍ ഭൂമിയിലൂടെയാണ് പോകുന്നത്. ഭൂമിയുടെ താഴേയ്ക്കും അതേ ആഴത്തില്‍ ഇത്രയും ദൂരം മണ്ണും കല്ലും നിറച്ച് ബലപ്പെടുത്തണം.അതായത്, മൊത്തം 529.45 കിലോമീറ്റര്‍ ദൂരം. ഇതിന് 50 ലക്ഷം ലോഡ് (ലോറി) മണ്ണ് വേണ്ടിവരും. 80 ലക്ഷം ലോഡ് കരിങ്കല്ലും. കേരളത്തിന്റെ ശേഷിക്കുന്ന മലകളും കുന്നുകളും ഇടിച്ചുനിരത്തി കേരളത്തിനെ ഫ്‌ളാറ്റാക്കിയാലും പരിഷത്തിന്റെ കണക്ക് പ്രകാരമുള്ള മണ്ണും കരിങ്കല്ലും സ്വരൂപിക്കാന്‍ സാധ്യമല്ല. അതിന് മറ്റ് സംസ്ഥാനങ്ങളെയോ വിദേശരാജ്യങ്ങളെയോ ആശ്രയിക്കേണ്ടി വരും.
ഭൂമിയിലെ പാറക്കല്ലും മണ്ണും രൂപപ്പെട്ടുവരുവാന്‍ കോടാനുകോടി വര്‍ഷങ്ങള്‍ വേണ്ടിവന്നിട്ടുണ്ടെന്ന് INDICA എന്ന ജൈവശാസ്ത്ര ഗ്രന്ഥത്തില്‍ പ്രണയ്ലാൽ എടുത്തുപറയുന്നുണ്ട്. 500 കോടി വര്‍ഷങ്ങള്‍ക്കുമുമ്പ് സൂര്യനോ ഭൂമിയോ ഉണ്ടായിരുന്നില്ല. സൂര്യന്‍ ജനിച്ചത് പാറകളും പൊടിയും മൂടിക്കൊണ്ടാണ്. പിന്നീടുള്ള അമ്പതുകോടി വര്‍ഷങ്ങളില്‍ വലിയ പാറകള്‍ ചെറുപാറകളെയും പൊടിയെയും ആകര്‍ഷിച്ചു. സൂര്യനുചുറ്റുമുള്ള ഗ്രഹങ്ങളുടെ ആദിപ്രതലങ്ങളായി മാറി. 456 കോടി വര്‍ഷങ്ങള്‍ക്കടുത്താണ് നമ്മുടെ ഭൂമി രൂപപ്പെട്ടത്. ഇന്ത്യയിലെ പാറകള്‍ രൂപപ്പെടാന്‍ തുടങ്ങിയത് 320 കോടി വര്‍ഷങ്ങള്‍ക്കുമുമ്പാണെന്ന് ശാസ്ത്രജ്ഞർ കണക്കാക്കുന്നു. പാറകള്‍ക്കുള്ളില്‍ ഘനീഭവിച്ച ജലത്തുള്ളികളാകട്ടെ ഭൂമി ജനിക്കുന്നതിനുമുമ്പെ, സൂര്യജനനകാലത്തു തന്നെയുണ്ടായതാണെന്നും ചില ശാസ്ത്രജ്ഞർ അനുമാനിക്കുന്നുണ്ട്.
പ്രകൃതിയുടെ സഹിഷ്ണുതയാണ് നമ്മുടെ മണ്ണിന്റെയും കരിങ്കല്ലിന്റെയും ജലത്തിന്റെയും അടിസ്ഥാനം. മനുഷ്യസംസ്കാരം ഉത്ഭവിച്ചതോടെ സ്വാഭാവികമായും മനുഷ്യന്‍ പ്രകൃതിയില്‍ നിന്ന് തങ്ങള്‍ക്ക് ജീവസന്ധാരണത്തിനാവശ്യമായ ജൈവവിഭവങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. പതിനായിരം വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായിരുന്ന മനുഷ്യര്‍ പ്രകൃതിയില്‍ ഇടപെട്ടിരുന്നതിന്റെ എത്രയോ ലക്ഷം ഇരട്ടിയിലാണ് കഴിഞ്ഞ അഞ്ഞൂറ് വര്‍ഷമായി മനുഷ്യന്‍ ഭൂമിയില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഭൂമിയിലുള്ള എല്ലാവിധ ജൈവ - അജൈവിക വിഭവങ്ങളുടെയും മേലുള്ള ആധിപത്യം മനുഷ്യനാണെന്ന അബദ്ധധാരണയില്‍ നാം പ്രകൃതിയില്‍ ചെയ്തുകൂട്ടിയ പൊറുക്കാനാവാത്ത ഹിംസകളുടെ ഫലമാണ്, ഭൂമിയുടെ അതിജീവനം തന്നെ അപകടത്തിലാക്കുന്ന പുതിയ കാലത്തെ കാലാവസ്ഥാ വ്യതിയാനങ്ങളും മഹാപ്രളയങ്ങളും ഉഷ്ണവാതങ്ങളും. മനുഷ്യന്‍ പ്രകൃതിയോടുള്ള ഏകപക്ഷീയമായ യുദ്ധത്തില്‍, സംയമനം പാലിക്കാത്തപക്ഷം, ഭൂമി ഏറെക്കാലം അതിജീവിക്കില്ലെന്ന് ലോകത്തിലെ മനുഷ്യസ്നേഹികളും വിവേകികളുമായ ശാസ്ത്രജ്ഞരും സൂചിപ്പിക്കുന്നു. അവരുടെ ധാര്‍മികവീക്ഷണത്തെ മാനിച്ചുകൊണ്ടുമാത്രമേ, നാം തുടര്‍ന്നുകൊണ്ടിരിക്കുന്ന ജൈവയുദ്ധത്തെ - ഇക്കോളജിക്കല്‍ ഫാസിസത്തെ വിലയിരുത്താന്‍ കഴിയൂ.

1970 മുതല്‍ കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിയും ഇടതുപക്ഷമുന്നണിയും ചേര്‍ന്ന്, ജനങ്ങളുടെ അര്‍ധസമ്മതത്തോടെ ജനാധിപത്യത്തിന്റെ മറവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ഇക്കോഫാസിസത്തിലെ ഏറ്റവും ഭീകരമായ ഘട്ടമാണ് ഇടതുപക്ഷസര്‍ക്കാരിന്റെ കെ. റെയില്‍ പദ്ധതി. ഐക്യകേരള രൂപീകരണത്തിനുശേഷം ഒരു സര്‍ക്കാരും ഇത്രയും വിനാശകരമായ ഒരു പദ്ധതി കേരളത്തിന്റെ മേല്‍ അടിച്ചേല്പിക്കാന്‍ ശ്രമിച്ചിട്ടില്ല. ഈ വിനാശത്തില്‍ നഷ്ടപ്പെടുന്നത് ആയിരക്കണക്കിന് മനുഷ്യരുടെ കിടപ്പാടങ്ങളും ജീവിക്കാനുള്ള അവകാശങ്ങളും തൊഴിലിടങ്ങളും കൃഷിയിടങ്ങളും മാത്രമല്ല. കേരളത്തിന്റെ വന്‍തോതിലുള്ള ജൈവസമ്പത്തിന്റെ നാശവും നഷ്ടവുമാണ്. ആയിരക്കണക്കിന് ഭാവിതലമുറകളെ ബാധിക്കുന്ന പ്രശ്‌നമാണ്. കേരളത്തിന്റെ ധാര്‍മികവും ആത്മീയവുമായ പ്രതിസന്ധിയായിക്കൂടി ഇതിനെ കാണണം.
1995 - 96 ല്‍ കേരളത്തില്‍ പേരിനെങ്കിലും പ്രാവര്‍ത്തികമാക്കിയ ത്രിതല വികേന്ദ്രീകരണത്തിന്റെ ഏതെങ്കിലും ഒരു ധര്‍മം ഇടതുപക്ഷ സര്‍ക്കാര്‍ കെ. റെയില്‍ പദ്ധതിയില്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?
കാലിഫോര്‍ണിയ സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ലോകത്തെ പതിനഞ്ച് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് തയാറാക്കിയ അന്തരാഷ്ട്രചട്ടങ്ങള്‍ അനുസരിച്ചുള്ള പഠനപ്രകാരം, കെ. റെയില്‍ പദ്ധതിയുടെ 293 കിലോമീറ്റര്‍ നീളത്തിലുള്ള ഭൂമിയില്‍ വരുന്ന 2,93,000 ഹെക്ടര്‍ പ്രദേശത്തെ പാരിസ്ഥിതികമൂല്യം 28.71 ലക്ഷം കോടി രൂപ വരും. അല്പം ധനികര്‍ക്കുമാത്രം ഗുണം ചെയ്‌തേക്കാവുന്ന ഈ പദ്ധതി ഇത്രയും വിനാശം വരുത്തിവെയ്ക്കുമ്പോള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഇതിനായി ശാഠ്യം പിടിക്കുന്നത്? നവലിബറലിസത്തിന്റെ ചങ്ങാത്തമുതലാളിത്തത്തില്‍ നിന്ന് കിട്ടുന്ന മുപ്പതുവെള്ളിക്കാശിനുവേണ്ടി മാത്രമാണെന്ന് സംശയമില്ല. ഇടതുപക്ഷ സഹയാത്രികരായ ശാസ്ത്രസാഹിത്യപരിഷത്ത് കൂടി ഈ പദ്ധതി നവലിബറലിസത്തിന്റെ ദുഷ്ടസന്തതിയാണെന്ന് പറയുന്നുണ്ട്. എന്തുകൊണ്ട് ഡി.വൈ.എഫ്.ഐ.യിലെയും എസ്.എഫ്.ഐ.യിലെയും യുവാക്കള്‍ തങ്ങളുടെ ചിന്താശേഷി പാര്‍ട്ടി നേതൃത്വത്തിന് അടിയറവെച്ച്, പദ്ധതിയ്ക്കായി ദാസ്യവേല ചെയ്യുന്നു? ഇടതുപക്ഷത്തിന്റെ ബുദ്ധിജീവികളും എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും, ആപല്‍ഘട്ടങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കേണ്ട മാനവികതയും ധാര്‍മികതയും പിണറായി വിജയെന്റ ഔദ്ധത്യത്തിനും ശാഠ്യങ്ങള്‍ക്കും അടിമപ്പെടുത്തുന്നു? തങ്ങള്‍ക്ക് കിട്ടുന്ന സ്ഥാനമാനങ്ങള്‍ക്കും അവാര്‍ഡുകള്‍ക്കും വേണ്ടിയാണോ പ്രകൃതിവിരുദ്ധവും ജനവിരുദ്ധവുമായ കെ. റെയിലിനായി സൈബര്‍ ഇടങ്ങളിലും ചാനലുകളിലും വാദിക്കുന്നത്? എന്തായാലും അവര്‍ ഭാവിചരിത്രത്തിനോട് കണക്ക് പറയേണ്ടിവരുമെന്നതില്‍ സംശയം വേണ്ട.

1995 - 96 ല്‍ കേരളത്തില്‍ പേരിനെങ്കിലും പ്രാവര്‍ത്തികമാക്കിയ ത്രിതല വികേന്ദ്രീകരണത്തിന്റെ ഏതെങ്കിലും ഒരു ധര്‍മം ഇടതുപക്ഷ സര്‍ക്കാര്‍ കെ. റെയില്‍ പദ്ധതിയില്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? ഡോ. മാധവ് ഗാഡ്ഗില്‍ 2022 മാര്‍ച്ച് 21-ന് (ദ ഹിന്ദു: 22/3/22) വിശദമാക്കിയതുപോലെ, 2018-ലെ വെള്ളപ്പൊക്കത്തിനും പുത്തുമല, പെട്ടിമുടി, കൂട്ടിക്കല്‍ തുടങ്ങി നിരവധി ഇടങ്ങളിലുണ്ടായ മലയിടിച്ചിലിനും ഉരുള്‍പൊട്ടലിനും കാരണമായത്, അധികാര വികേന്ദ്രീകരണത്തിലൂന്നിയ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനം നടപ്പാക്കത്തതാണ്. കേരളത്തില്‍ പാരിസ്ഥിതിക അഭയാര്‍ഥികള്‍ ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഏറ്റവും ഭീകരമായ മഹാപ്രളയം കേരളത്തെ വെള്ളത്തില്‍ മുക്കിത്താഴ്ത്തിയപ്പോള്‍ ആയിരക്കണക്കിന് മനുഷ്യരെ രക്ഷിച്ചത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളാണ്. അവര്‍ക്ക് പുരസ്കാരവും താത്കാലിക ജോലിയും നല്‍കുന്നതിനപ്പുറം അവരുടെയും ഭാവിതലമുറകളുടെയും ജീവസന്ധാരണത്തിനാവശ്യമായ കടല്‍ത്തീരങ്ങളും കണ്ടല്‍ക്കാടുകളും സംരക്ഷിച്ച് നിലനിര്‍ത്താന്‍ ഒന്നും ചെയ്യുന്നില്ല. വിഴിഞ്ഞം പദ്ധതിയും കെ. റെയിലും, അവരടക്കമുള്ള സാധാരണക്കാരെ പാരിസ്ഥിതിക അഭയാര്‍ഥികളാക്കി നിരാലംബരാക്കുകയേയുള്ളൂ.
സംരക്ഷണത്തിനായാലും വികസനത്തിനായാലും പങ്കാളിത്തവും സുതാര്യതയുമായിരിക്കണം മുഖ്യം. വികസന ആസൂത്രണ പ്രകിയ വികേന്ദ്രീകൃതവും നീര്‍ത്തടാധിഷ്ഠിതവും അടിത്തട്ടിലേയ്ക്ക് പരമാവധി വ്യാപിച്ചിട്ടുള്ളതും ആയിരിക്കണം.
കേരളമെന്ന നമ്മുടെ ഈ ഭൂവിഭാഗത്തെ പ്രപഞ്ചത്തിന്റെ ഭാഗമായി കണ്ട് ഭാവി തലമുറകളടക്കമുള്ള മനുഷ്യരുടെയും കോടാനുകോടി ജീവജാലങ്ങളുടെയും മണ്ണിന്റെയും മലയുടെയും ജലത്തിന്റെയും ജീവന്‍ സംരക്ഷിക്കുവാന്‍ ചെയ്യേണ്ടത്, 2011-ല്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ അടക്കമുള്ള പഠനസംഘം തയാറാക്കിയ റിപ്പോർട്ട് ക്രമാനുഗതമായി നടപ്പാക്കുകയാണ്. കാരണം, വിനാശത്തിന്റെ പ്രതീകമായ കെ. റെയില്‍ പോലുള്ള പദ്ധതികള്‍ക്കുപകരം ബദല്‍ വികസനസാധ്യതകള്‍ ഈ റിപ്പോര്‍ട്ട് പഠിക്കുന്നതിലൂടെയും നടപ്പാക്കുന്നതിലൂടെയും കണ്ടെത്താനാവും. കേരളത്തിന്റെ അതിജീവനത്തിന് കൊതിക്കുന്ന യുവാക്കള്‍ ഈ ആപല്‍സന്ധിയില്‍ നിന്നുണ്ടാകുന്ന ക്രിയാത്മകതയെ പരമാവധി ഇതിലൂടെ പ്രയോജനപ്പെടുത്തണം. പരിസ്ഥിതിയും അധികാരവികേന്ദ്രീകരണവും ജനാധിപത്യവും എപ്രകാരം പരസ്പരപൂരകങ്ങളായി മുന്നോട്ടുകൊണ്ടുപോയി, അതിലൂടെ എങ്ങനെ രാഷ്ട്രീയത്തിന്റെ ധാര്‍മികത ഉയര്‍ത്തിപ്പിടിക്കാം എന്നാണ് മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട് അടിവരയിടുന്നത്.
2013-ല്‍ പരിഷത്ത് വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ച പശ്ചിമഘട്ട പരിസ്ഥിതി റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ സമിതി ചെയര്‍മാന്‍ ഗാഡ്ഗില്‍ പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റിപറയുന്നത് കേരളത്തെക്കുറിച്ച് അക്ഷരംപ്രതി ശരിയാണ്: ‘... നിര്‍ഭാഗ്യവശാല്‍ ഹരിത മേലാപ്പിന്റെ കട്ടിയായ പച്ചപ്പട്ട് പുതച്ച് പ്രൗഢയായി വിരാചിച്ചിരുന്ന അവളിന്ന് (കേരളം) അതിന്റെ കീറിപ്പറിഞ്ഞ അവശിഷ്ടങ്ങള്‍ ചുറ്റി നാണം മറയ്ക്കാനാവാതെ കേഴുന്ന സ്ഥിതിയിലാണ്. അതിനെ ഇങ്ങനെ പിച്ചിച്ചീന്തിയതിനുപിന്നില്‍ ദരിദ്രരുടെ പശിയടക്കാനുള്ള പരാക്രമത്തേക്കാളുപരി, അതിസമ്പന്നരുടെ അടക്കിനിറുത്താനാവാത്ത ആര്‍ത്തിയുടെ കൂര്‍ത്ത നഖങ്ങളാണ് എന്നത് ചരിത്രസത്യം മാത്രമാണ്.’’
ഈ അതിസമ്പന്നര്‍ക്കുവേണ്ടി വാദിക്കുകയാണ് ഒരുകാലത്ത് ചരിത്രത്തിന്റെ ചലനാത്മക നിയമങ്ങളിലൂടെ ദരിദ്രര്‍ക്കുവേണ്ടി നിലനിന്ന മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 2022-ലെ കപ്പിത്താന്‍ പിണറായി വിജയനും സംഘവും.

പരിസ്ഥിതിയിലൂന്നിയ വികസനത്തിനായി നിലകൊള്ളുന്ന പഠന റിപ്പോര്‍ട്ടില്‍ ഇതെങ്ങനെ സാധിക്കുമെന്ന് എണ്ണിയെണ്ണി പറയുന്നുണ്ട്. സംരക്ഷണത്തിനായാലും വികസനത്തിനായാലും പങ്കാളിത്തവും സുതാര്യതയുമായിരിക്കണം മുഖ്യം. വികസന ആസൂത്രണ പ്രകിയ വികേന്ദ്രീകൃതവും നീര്‍ത്തടാധിഷ്ഠിതവും അടിത്തട്ടിലേയ്ക്ക് പരമാവധി വ്യാപിച്ചിട്ടുള്ളതും ആയിരിക്കണം. വികസനത്തിന്റെ കാല്പാടുകള്‍ കുറയ്ക്കാന്‍ അനുയോജ്യമായ ഹരിത സാങ്കേതികവിദ്യകള്‍ സ്വീകരിക്കണം. വന്‍കിട വികസന പദ്ധതികള്‍ ആവശ്യമെങ്കില്‍ അതിനുള്ള ക്ലിയറൻസ് ഗ്രാമപഞ്ചായത്ത് വഴി നല്‍കുക.
എന്തുകൊണ്ട് കെ. റെയില്‍ പദ്ധതി, അധികാര വികേന്ദ്രീകരണത്തിന് പ്രസിദ്ധമെന്ന് അവകാശപ്പെടുന്ന കേരളത്തില്‍, ഗ്രാമസഭകളുടെ ഹിതപരിശോധന വഴി നടപ്പാക്കാനുള്ള വിനയവും സംയമനവും ജനാധിപത്യ ബോധവും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല?
കേരളത്തില്‍ ഇപ്പോള്‍ ശക്തമായിക്കൊണ്ടിരിക്കുന്ന പ്രതിഷേധസമരങ്ങളെ, പൊലീസിനെയും പാര്‍ട്ടിപ്പടയെയും ഉപയോഗിച്ച് രക്തപങ്കിലമാക്കാന്‍ ശ്രമിക്കുന്നതിനുപിന്നില്‍ ചങ്ങാത്ത മുതലാളിത്തത്തില്‍ നിന്ന് കൈപ്പറ്റുന്ന മുപ്പത് വെള്ളിക്കാശിന്റെ കിലുക്കം മാത്രമാണുള്ളത്. അതുകൊണ്ടാണ് വീണ്ടും വീണ്ടും നമുക്ക് ഇടതുസര്‍ക്കാരിനോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെടേണ്ടി വരുന്നത്, മുപ്പത് വെള്ളിക്കാശിന് കേരളത്തെ ഒറ്റിക്കൊടുക്കരുത്. ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.