Tuesday, 28 March 2023

ഖയാൽ കെസ്സ് കിസ്സ


Text Formatted

വിലാപങ്ങള്‍ മദ്ഹുകള്‍
മങ്കിഗീതയും മങ്കൂസ് മൗലൂദും

​​​​​​​മന്തിച്ചോറില്‍ ജൂതപ്പണത്തെ ഉപാസിച്ച്​ മരുഭൂമിയായിത്തീരുന്ന മനസകത്തുനിന്ന് ഖയാലും കിസ്സയും മദ്ഹുപാട്ടും മങ്കൂസ് മൗലൂദും  ‘സ്വലാത്ത് നഗറുകള്‍' കൊണ്ടു പോകുമോ? ചിന്തിക്കാന്‍ ഇന്റലിജന്‍സിന് വകയുണ്ട്. സര്‍വൈലന്‍സ് സഖാക്കള്‍ ഒലീവുമരച്ചുവട്ടില്‍ വച്ച ഒളിക്യാമറകള്‍ക്ക് പിടികിട്ടാത്ത കഥയും കവിതയുമുണ്ട്.

Image Full Width
Image Caption
2017 ല്‍ കൊണ്ടോട്ടിയില്‍ നടന്ന സൂഫി ഫെസ്റ്റിവലില്‍ നിന്ന് / Photo: Biju Ibrahim
Text Formatted

രണ്ട്​

A damsel with a dulcimer
In a vision once I saw:
It was an abyssinian maid
And on her dulcimer she played
Singing on Mount Abora.
Could I revive within me
Her symphony and song...

- Samuel Taylor Coleridge, Kubla Khan.

ലയാളം മറന്ന കാവ്യജീവിതം മലപ്പുറത്തുണ്ട്.
മലപ്പുറം മലയാളം ഒരു കാളിദാസപ്രകൃതിയാണ് എന്നറിഞ്ഞ വി. സി. ബാലകൃഷ്ണപ്പണിക്കര്‍, മലബാറിന്റെ വിളക്കുമാടം എന്നു വിളിപ്പേരുണ്ടായിരുന്ന ഊരകം മലയടിവാരത്തില്‍ പാര്‍ത്ത കവിയാണ്.
ഇരുളിനെഴുതിയ വി.സിയുടെ സ്തുതിഗീതങ്ങള്‍ ഇരുണ്ട കാലത്തും പാട്ടുണ്ടാകുമെന്നതിന്​ തെളിവ്.

നാട്ടാരെല്ലാം വിഷൂചിലഹളയിലുതിരുംകാല, മദ്ദീനമായിത്തന്‍-
കൂട്ടാളയ്യോ, കഴിഞ്ഞീടിന കഥ, വലുതായുള്ള വര്‍ഷാനിശീഥം,
കേട്ടാലാരും ഭയംകൊണ്ടിളകി മറിയുമീവേളയില്‍ കഷ്ടമായാള്‍
നീട്ടാനുംകൂടി വയ്യാതെരിയുമൊരു വിളക്കിന്റെ നേരിട്ടിരുന്നു.

(ഒരു വിലാപം)

​​​​​​​എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും ഭക്തിയെ സംസ്‌കൃതകവിതയുടെ വിഭക്തിക്ക് വഴങ്ങാതെ വേറിട്ടുകാത്ത മലപ്പുറം കഥ മധ്യകാലത്തിന്റേതാണ്. മേല്‍പ്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണ് തനിക്കിഷ്ടമെന്ന് ഭഗവാന് സ്വപ്നദര്‍ശനം നല്‍കേണ്ടിയും വന്നു

തൂതപ്പുഴയിലുള്ള മത്സ്യസ്പീഷ്യസുകള്‍ പിന്നെ ഹിമാലയത്തിലാണ് കണ്ടുവരുന്നത് എന്ന ജീവല്‍ശാസ്ത്രം വികസിക്കും മുമ്പ്, കാളിദാസപ്രകൃതിയാണ് മലപ്പുറത്തിന് എന്ന് കവികള്‍  അറിഞ്ഞാനന്ദിച്ചിരുന്നു. ഷില്ലോങിലെ നെല്‍വിത്തിനങ്ങള്‍ ആരാമ്പ്രം മലയിലെ കരനെല്‍കൃഷിക്ക്​ യോജിച്ചതാണെന്ന് ഗോപകുമാര്‍ പൂക്കോട്ടൂരിന്റെ കണ്ടെത്തലും മലപ്പുറത്തെ ഹിമാലയന്‍ മഴക്കാടുകളെക്കുറിച്ചുള്ള
അറിവിന്റെ നിദര്‍ശമാണ്.

ഒപ്പം, മലയും മലയോരവും ചേര്‍ന്ന കുറിഞ്ചിനിലവും, കാടും പരിസരവും ഇടയരും വസിക്കുന്ന മുല്ലനിലവും, അരുവിയോ നീര്‍ച്ചാലുകളോ ഇല്ലാത്ത ഊഷരഭൂമിയായ പാലനിലവും, വയലും വയല്‍ ചേര്‍ന്ന ദിക്കുകളും തോടും ചിറയും കുളവും പുഴയും നാടും നഗരവും ചേര്‍ന്ന സമതലഭൂമിയായ മരുതനിലവും, കടലും കായല്‍ക്കരയും പരിസരങ്ങളും ചേര്‍ന്ന നെയ്തല്‍നിലവും ഉള്‍പ്പെടുന്ന സംഘകാലത്തെ ഭൂവൈവിധ്യങ്ങള്‍ മലപ്പുറം കവിതയ്ക്കു പശ്ചാത്തലമൊരുക്കുന്നു.

തമസ്സിലെ വെളിച്ചക്കീറുകള്‍ അന്വേഷിച്ച വി.സി കവിത, വെളിച്ചത്തിന്റെ നവോത്ഥാനയുക്തിയെ ആഘോഷിച്ച പില്‍ക്കാല വൈലോപ്പിള്ളിക്കാലത്തില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. ജി. ശങ്കരക്കുറുപ്പ് തന്റെ കവിതയില്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച മിസ്റ്റിസിസത്തിന്റെ ഭാവതലങ്ങള്‍ എത്രയോമുമ്പ് വി. സിയുടെ കാവ്യവിഭവങ്ങളില്‍ നിറവായിരുന്നു. തന്റെ ദേവ്യുപാസനയുടെയും വേദാന്തവിവേകത്തിന്റെയും കാവ്യ സാക്ഷ്യങ്ങള്‍ നിരൂപകയുക്തിയുടെ ആധുനികതയെ കവിഞ്ഞു തുളുമ്പുന്നതായിരുന്നു.

G-Sankara-Kurupp
ജി. ശങ്കരക്കുറുപ്പ് / Source: Twitter, Indian Democracy

കവികളെല്ലാം കൊച്ചുപ്രായത്തിലേ മരിച്ചുപോകുന്ന പതിവ് കാല്പനിക പ്രസ്ഥാന കാലത്തുണ്ട്. കോൾറിഡ്​ജും ഷെല്ലിയും വി.സിയും ഇടപ്പള്ളിയും ചങ്ങമ്പുഴയും വൈദ്യരുമെല്ലാം അത്യപൂര്‍വവും അസാധാരണവുമായ നിലയില്‍ ഭാഷയിലെ കാവ്യപക്ഷം പകര്‍ന്ന്, പ്രായം കൊണ്ട് പക്വതയാകുംമുമ്പ് വിടപറഞ്ഞവരാണ്. അതിനാലാവണം ഗ്രീക്ക്, റോമന്‍ കവികളെ പിന്തുടര്‍ന്ന് റൊമാന്റിസിസത്തിന്റെ കാലത്ത് വിലാപകാവ്യങ്ങള്‍ ഒരു സമ്പ്രദായമായി മാറിയത്. ആധുനിക കാലത്തും അതിന്റെ അനുരണനങ്ങളുണ്ടായി. മദ്ഹുകളും മങ്കി മൗലൂദുകളും വിലാപങ്ങളും ഓര്‍മകളുടെ ഖയാലും കെസ്സും കിസ്സയുമായിത്തീര്‍ന്ന കാവ്യജീവിതത്തിന്റെ ശ്രുതികളും സ്മൃതികളും.

‘മുങ്ങിപ്പൊങ്ങും തമസ്സില്‍ കടലിലൊരുകുടം പോലെ ഭൂചക്രവാള'ത്തെ കണ്ട കവി മലയാളത്തിന്റെ ആദ്യ വിലാപകാവ്യം ചമയ്ച്ചപ്പോള്‍, അതേ കാലചക്രത്തില്‍ ജീവിച്ച പുലിക്കോട്ടില്‍ ഹൈദര്‍ വിടവാങ്ങിയപ്പോള്‍ ഒരു കവിത പിറന്നു. കീറ്റ്‌സ് വിട പറഞ്ഞപ്പോള്‍ ഷെല്ലി എഴുതിയ അഡോണിയസ് എന്ന പ്രശസ്തമായ വിലാപകാവ്യമെന്നോണം.

എല്ലാവരും നവോത്ഥാനയുക്തിയില്‍ ഉണര്‍ന്നപ്പോള്‍ മലപ്പുറം ഭക്തിയുടെ രഹസ്യത്തില്‍ അമര്‍ന്നു. എല്ലാവരും ഗദ്യത്തില്‍ മുന്നേറ്റം കണ്ടപ്പോള്‍ മലപ്പുറംവഴക്കങ്ങള്‍ പദ്യത്തില്‍ത്തന്നെ തുടര്‍ന്നു. ഉപമകളും ഉല്‍പ്രേക്ഷയുംകൊണ്ടുള്ള നാട്ടുഭാഷ തീര്‍ത്തു.

മാപ്പിള മക്കള്‍ക്കെന്നും പൂന്തേനാറൊരുക്കിത്തന്ന
പുന്നാരക്കവി ഹൈദര്‍കാക്ക പോയല്ലോ
മാപ്പിളപ്പാട്ടിന്‍ മൊഞ്ചഴകില്‍ വെഞ്ചാമരം
വീശിത്തന്ന മുത്തു ഹബീബിന്‍
നെഞ്ചകമീ മണ്ണില്‍ ചേര്‍ന്നല്ലോ...

He is made one with nature:
there is heard
His voice all in her music
from the moan of 
Thunder to the song of night's sweet bird:
He is a presence to be felt and known
In darkness and in light
from herb and stone.

- Adonais, An elegy on the death
of John Keats by P. B. Shelly.

സ്വാതന്ത്ര്യത്തോടുകൂടി സ്വയമുയരുമൊരീ നിന്റെ ജീവന്‍,
ക്രമത്തില്‍
കൈതന്നുംവെച്ചു
വാനോര്‍ വനിതകളരുളീടുന്നൊരഗ്രാസനത്തില്‍
ആതങ്കം വിട്ടു മിന്നി, ക്കിളികളിളകുമാനന്ദനത്തോപ്പിലേന്തും
ഗീതത്തോടൊത്തു പുത്തന്‍ മണമണിയുമിളംകാറ്റു തെല്ലേറ്റിടട്ടെ.

(ഒരു വിലാപം)

ഒപിയം പകര്‍ന്ന സ്വപ്നദര്‍ശനം കൊണ്ട് കവിത തീര്‍ത്ത കോൾറിഡ്​ജും പ്രകൃതിയോടൊപ്പം നൃത്തം ചെയ്ത കീറ്റ്‌സും അദ്ദേഹത്തിന്റെ അകാലമരണത്തില്‍ വിലാപകാവ്യം എഴുതിയ ഷെല്ലിയും മലപ്പുറത്തുണ്ട്. അയര്‍ലണ്ടും ഇംഗ്ലണ്ടും കവിതയില്‍ തുടുത്ത ഇംഗ്ലീഷ് റൊമാൻറിസസത്തിന്റെ ആ കാലം തന്നെ കവിതയിലൂടെ മലയാളത്തിനും ആധുനികത നല്‍കി.

എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും ഭക്തിയെ സംസ്‌കൃതകവിതയുടെ വിഭക്തിക്ക് വഴങ്ങാതെ വേറിട്ടുകാത്ത മലപ്പുറം കഥ മധ്യകാലത്തിന്റേതാണ്. മേല്‍പ്പത്തൂരിന്റെ വിഭക്തിയേക്കാള്‍ പൂന്താനത്തിന്റെ ഭക്തിയാണ് തനിക്കിഷ്ടമെന്ന് ഭഗവാന് സ്വപ്നദര്‍ശനം നല്‍കേണ്ടിയും വന്നു. ഇത്​ പാവം പെണ്ണുങ്ങള്‍ക്കുള്ള പുരാണമാണെന്നും  എഴുതാന്‍ വിലക്കുള്ളതുകൊണ്ടാണ് കിളിമൊഴിയാക്കുന്നതെന്നും എഴുത്തച്ഛനും പറഞ്ഞു. പില്‍ക്കാലത്ത് അദ്ദേഹത്തിനെ ഭാഷാപിതാവാക്കേണ്ട ഗതിയുണ്ടായി. തിരുവിതാംകൂര്‍ രാജവാഴ്ചയില്‍ പതിതരായി ഭവിച്ച നായര്‍സമൂഹത്തിന് കിളിപ്പാട്ട് വിമോചനത്തിന്റെ ദൈവശാസ്ത്രമാവുകയും ചെയ്തു.

Pulikkottil Hyder
പുലിക്കോട്ടില്‍ ഹൈദര്‍ / Photo: Wikimedia

ഈഴവര്‍ക്കുള്ള ശിവനെയാണ് താന്‍ പ്രതിഷ്ഠിച്ചത് എന്ന് നാരായണഗുരു ‘ആധുനിക മലയാളം' രചിക്കുവോളം നാം എഴുത്തച്ഛനില്‍ പുലര്‍ന്നു.

മലപ്പുറം മാഹാത്മ്യത്തിലെ തിരൂര്‍ തുഞ്ചന്‍പറമ്പ്.
എണ്ണയാട്ടിന്റെ താളത്തില്‍ പിറന്ന ഇന്ത്യന്‍ ഭക്തിപ്രസ്ഥാനത്തിന്റെ മലയാളത്തിന്റെ നീക്കിബാക്കി.

കവിതയുടെ ഭാഷ ഹൃദയരക്തംകൊണ്ടുള്ളതാണ് എന്നതിനാലാവണം കവികളൊക്കെ അകാല മരണത്തിനിരയാകുന്നത്. മുമ്പേ പൊലിഞ്ഞ കവി പിമ്പേ നടന്ന കവിയ്ക്ക് വിലാപകാവ്യം എഴുതുന്ന ആത്മരഹസ്യമായി കവിത മാറുന്നത് അതുകൊണ്ടാവണം. ഗദ്യത്തില്‍ പറയാന്‍ കഴിയാത്ത ഉണ്‍മയെ ആവിഷ്‌കരിക്കുന്ന ആത്മായനത്തിന്റെ സ്വഭാവം കവിതയ്ക്ക് വരുന്നതും അങ്ങിനെത്തന്നെ. ഭഗവാന്റെ ഗീതമായി ഗീതാരഹസ്യം കാവ്യനീതി തേടുന്നതും ഉപനിഷത്തിന്റെ ജ്ഞാനിമം കാവ്യഭാഷ കൈവരിക്കുന്നതും ഈ നിലയിലാണ്.  ‘ഗദ്യത്തിന്റെ മധുരോക്തികളും പദ്യത്തിന്റെ ഗാനാത്മകതയും' സാന്ധ്യഭാഷ തീര്‍ക്കുന്ന ഖുര്‍ആന്റെ രഹസ്യമറിയുന്ന മലപ്പുറം, കവിതയ്ക്ക് ജീവിതം ചീന്തിക്കൊടുത്തതിന്റെ കാരണവും മറ്റൊന്നമല്ല.

കോൾറിഡ്​ജിയൻ സ്വപ്നദര്‍ശനവും വേര്‍ഡ്‌സ് വര്‍ത്തിയന്‍ പ്രകൃതിയും ഷെല്ലിയുടെ വിലാപശ്രുതികളും കാളിദാസ ക്ലാസിസത്തോടും എഴുത്തച്ഛന്റെ ഭക്തിസുധയോടും ചേര്‍ന്ന് രൂപംകൊണ്ട  മലപ്പുറം മലയാളം.

എല്ലാവരും വെളിച്ചത്തെ ആഘോഷിച്ചപ്പോള്‍ മലപ്പുറം ഇരുട്ടിനെ പ്രണയിച്ചു. നവോത്ഥാനത്തിന്റെ വെളിച്ചമാഹാത്മ്യത്തിനു പകരം  ‘ശ്രേഷ്ഠമായ ഇരുട്ടിന്റെ രാത്രി'യുടെ ശിവരാത്രം, ലൈലത്തുല്‍ ഖദ്ര്‍, ആഘോഷിച്ചു. എല്ലാവരും നവോത്ഥാനയുക്തിയില്‍ ഉണര്‍ന്നപ്പോള്‍ മലപ്പുറം ഭക്തിയുടെ രഹസ്യത്തില്‍ അമര്‍ന്നു. എല്ലാവരും ഗദ്യത്തില്‍ മുന്നേറ്റം കണ്ടപ്പോള്‍ മലപ്പുറംവഴക്കങ്ങള്‍ പദ്യത്തില്‍ത്തന്നെ തുടര്‍ന്നു. ഉപമകളും ഉല്‍പ്രേക്ഷയുംകൊണ്ടുള്ള നാട്ടുഭാഷ തീര്‍ത്തു. കവിത കണ്ടത്താനുള്ള  ‘പി'യുടെ വഴിതെറ്റിയ യാത്രകള്‍ക്കു മുമ്പേ നടന്നു.

കേളി മികച്ചൊരു മലബാറില്‍
പൂമാരി പൊഴിച്ചു ചിരിച്ചോരെ
കേരമരങ്ങള്‍ ചൂടിയ വീഥിയില്‍
വീണക്കമ്പി പടുത്തോരെ
കേറിയ തോണിക്കൊമ്പിലിരുന്നോ
ളങ്ങള്‍ക്കൊത്തു മണിച്ചോരെ
കേസിനു പോയ തിരൂരില്‍ നിന്നൊരു
കെസ്സും കൊണ്ടു തിരിച്ചോരെ...

Thunchan Parambu
തിരൂര്‍ തുഞ്ചന്‍പറമ്പ് / Photo: Wikimedia

കവിതയെത്തേടിയുള്ള ഈ സര്‍ക്കീട്ടുകള്‍ തീവണ്ടിച്ചിന്തും വെറ്റിലപ്പാട്ടും കിളത്തിമാലയും ഹുസ്‌നുല്‍ ജമാലും രചിച്ചു. സംഘര്‍ഷങ്ങളുടെ നാളുകളിലും ഭാഷയെയും ജീവിതത്തെയും കാത്തുസൂക്ഷിച്ച കുലവൈദ്യന്മാര്‍. മോയിന്‍കുട്ടി വൈദ്യര്‍ക്കുശേഷം കടായിക്കല്‍ മൊയ്തീന്‍കുട്ടിയും മുണ്ടമ്പ്ര ഉണ്ണിമമ്മദും സുജായി മൊയ്തുവും വടക്കിണിയേടത്ത് അഹമ്മദ്കുട്ടിയും നിര്‍മ്മിച്ച മലപ്പുറം കാവ്യ രേഖകള്‍.

കോൾറിഡ്​ജിയൻ സ്വപ്നദര്‍ശനവും വേര്‍ഡ്‌സ് വര്‍ത്തിയന്‍ പ്രകൃതിയും ഷെല്ലിയുടെ വിലാപശ്രുതികളും കാളിദാസ ക്ലാസിസത്തോടും എഴുത്തച്ഛന്റെ ഭക്തിസുധയോടും ചേര്‍ന്ന് രൂപംകൊണ്ട  മലപ്പുറം മലയാളം. പാലക്കാട് കലക്കത്തുഭവനിലെ കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ പ്രസ്ഥാന കാലത്തോടൊത്ത് രൂപംകൊണ്ട വൈദ്യര്‍ കാവ്യങ്ങള്‍. ചേലക്കരയിലെ ‘അതീത യാഥാര്‍ഥ്യങ്ങളില്‍' നിന്നാണത്രെ വൈദ്യരുടെ കുടുംബം കൊണ്ടോട്ടിയില്‍ വന്നെത്തിയത്. പത്തു ഭാഷകളുടെ സങ്കലനം കൊണ്ട് കവിത തീര്‍ത്ത വൈദ്യരുടെ കാവ്യജീവിതം മലയാളത്തിന് നഷ്ടമായ മാണിക്യമാണ്. ഒരുപക്ഷേ മണ്‍മറഞ്ഞ കവികളുടെമേല്‍ നടത്തുന്ന ഓര്‍മകളുടെ കലാപമാണ് മലപ്പുറംജീവിതം.

കോഴിക്കോട്ടെ അവധൂത സംഗീതജ്ഞരെപ്പോലെ മലപ്പുറത്തെ കവികളും കക്കനുണങ്ങി മരിച്ചു. അകാലത്തില്‍ പൊലിഞ്ഞു. അസൂയാലുക്കളാല്‍ ആക്രമിക്കപ്പെട്ടു. കീറ്റ്‌സിന്റെയും ഷെല്ലിയുടെയും ഇംഗ്ലണ്ട് പോലെ മലപ്പുറം വിലാപങ്ങളുടെ ദിക്‌റ് ഹല്‍ഖകളായി.

മന്തിച്ചോറില്‍ ജൂതപ്പണത്തെ ഉപാസിച്ച്​ മരുഭൂമിയായിത്തീരുന്ന മനസകത്തുനിന്ന് ഖയാലും കിസ്സയും മദ്ഹുപാട്ടും മങ്കൂസ് മൗലൂദും  ‘സ്വലാത്ത് നഗറുകള്‍' കൊണ്ടു പോകുമോ? ചിന്തിക്കാന്‍ ഇന്റലിജന്‍സിന് വകയുണ്ട്. സര്‍വൈലന്‍സ് സഖാക്കള്‍ ഒലീവുമരച്ചുവട്ടില്‍ വച്ച ഒളിക്യാമറകള്‍ക്ക് പിടികിട്ടാത്ത കഥയും കവിതയുമുണ്ട്.

എഡിറ്റററുടെ സ്ഥലം തീരുന്നു. കവിത ആനുകാലികത്തിന് വഴങ്ങുന്നതല്ല സഖാവേ. അയ്യോ പവിഴം, നീയെന്തിന് ആ കള്ളക്കിളികളുടെ കൂടെക്കൂടി? അതല്ലേ നിന്റെ ആത്മജ്യോതിസ്സുകള്‍ അമ്പേറ്റ പോലെ പിടയുന്നത്?
ഉത്തിഷ്ഠത ജാഗ്രത
പ്രാപ്യവരാന്‍ നിബോധത!
​​​​​​​ക്ഷുരസ്യ ധാരാ ദുരത്യയാ...

ആത്മായനം കവിത പോലെ ആയുസ്സ് പകരം ചോദിക്കുന്ന കത്തിമുന നടത്തമാണ്. ‘മുടിനാരേഴായി ചീന്തീട്ട് അതിലൊരു പാലം കെട്ടീട്ട് ' ഈമാനുറച്ചവര്‍ മാത്രം കരപറ്റുന്ന സിറാത്താണ്. നേരെ ചൊവ്വേയുള്ള ഇടുങ്ങിയ പാത നട്ടെല്ലിനുള്ളിലാണെന്ന് വിലാപശ്രുതികള്‍ക്കും വര്‍ഷനിഷീഥത്തിനുമിടയില്‍ വി. സി. ബാലകൃഷ്ണപ്പണിക്കര്‍ ശ്രീവിദ്യ ഉപദേശിക്കുന്നു.

മങ്കൂസ് മൗലൂദുകളും മങ്കിഗീതയും പണിഞ്ഞ മലപ്പുറം.
ആമ്പലും താമരയും ഒരേ കുളത്തില്‍ വിരിഞ്ഞ കാവ്യഭാവന.

കോഴിക്കോട്ടെ അവധൂത സംഗീതജ്ഞരെപ്പോലെ മലപ്പുറത്തെ കവികളും കക്കനുണങ്ങി മരിച്ചു. അകാലത്തില്‍ പൊലിഞ്ഞു. അസൂയാലുക്കളാല്‍ ആക്രമിക്കപ്പെട്ടു. കീറ്റ്‌സിന്റെയും ഷെല്ലിയുടെയും ഇംഗ്ലണ്ട് പോലെ മലപ്പുറം വിലാപങ്ങളുടെ ദിക്‌റ് ഹല്‍ഖകളായി. കബറിടങ്ങളുടെ ഖയാല്‍ പാടി. കെസ്സും  കിസ്സയുമായി ജീവിതം പുരാവസ്തുവായി. ശേഷിച്ചത് ആരോഗ്യവും ആശുപത്രിയുമായി. വിട പറയാന്‍ വയ്യാത്ത ഭൂതങ്ങളുടെ തലച്ചുമടുകള്‍. കവിതയുടെയും കലാപത്തിന്റെയും ശ്മശാനസ്മരണകള്‍.  

പി.പി. ഷാനവാസ്​

 മാധ്യമ പ്രവർത്തകൻ, കലാനിരൂപകൻ

Audio