ഖയാൽ കെസ്സ് കിസ്സ
പി.പി. ഷാനവാസ്
പട്ടാപകല്‍
ചൂട്ടും മിന്നിച്ച്
മനുഷ്യനെത്തിച്ചേരാന്‍ പറ്റുന്ന മാനസികാനുഭവങ്ങളുടെ പരമകോടിയായി, സാംസ്‌കാരിക പ്രതിരോധത്തിന്റെ ജ്ഞാനിമം എന്ന നിലയില്‍, ഭ്രാന്ത് എന്നും മലപ്പുറം ആഘോഷിച്ചിരുന്നു.

അഞ്ച്
A hundred and a hundred times have I taken up my lantern,
Seeking you, at high noon.
- Mathurin Regnier.
‘പട്ടാപകലും ചൂട്ടും മിന്നിച്ച് മനുഷ്യരെത്തേടി നടന്നവരുണ്ട്' മലപ്പുറത്ത്.
‘പലരും ഞമ്മളെ മക്കാറാക്ക്ണ് പറയും ഞാനീ ഹഖ്,
പലരും ഞമ്മളെ പിരാന്തനാക്ക്ണ്, തുടരും ഞാനീ പോക്ക് ' എന്നു പ്രഖ്യാപിച്ച ഭ്രാന്തന്മാര്‍. സ്വര്‍ഗത്തിനു തീവയ്ക്കാന്‍ ഒരു കയ്യില്‍ തീയും നരകത്തെ കെടുത്താന്‍ മറ്റേ കയ്യില്‍ വെള്ളത്തൊട്ടിയും കൊണ്ട് നടന്ന റാബിയമാര്‍.
ചൂട്ടുകാട്ടി മമ്മദ്.
ഷെയ്ഖാണെന്ന്, പൊന്നാനിത്തെരുവില്‍, പട്ടാപകല്‍ ചൂട്ടു കത്തിച്ചു പ്രഖ്യാപിക്കണമെന്നു കല്പന നല്‍കി, ശിഷ്യന്റെ ആത്മബലം പരിശോധിച്ച ചൂട്ടുകാട്ടി മമ്മദുമാരുടെ നാട്.
നൊസ്സിനും മസ്തിനും അഭയമായ നാട് മലപ്പുറം പോലെ മറ്റൊന്നില്ല.
പൊന്നാനിയിലെ നൊസ്സന്മാരും കൊണ്ടോട്ടിയിലെ മസ്താന്‍മാരും മതത്തിന്റെ ‘മഹത്തായ തടവറകളില്‍' നിന്ന് പുറത്തായി തലച്ചൂടുമായി അലഞ്ഞവരാണ്. ഭ്രാന്ത് അറിവിന്റെ വിഷയമാണെന്നറിഞ്ഞ സൂഫീ ജ്ഞാനത്തിന്റെ നാറാണത്ത് ഭ്രാന്തന്റെ രായിരനല്ലൂരിലെ ഭ്രാന്താചലവും മലപ്പുറത്തിന്റെ ഓരത്താണ്.

If madness is the truth of knowledge, It's because knowledge is absurd, and instead of addressing itself to the great book of experience, loses its way in the dust of books, and in idle debate, learning becomes madness through the very excess of false learning.
- Michael Foucault.
എന്നാല്‍ ‘കയ്യില്‍ കിതാബുമേന്തി നടക്കും കഴുകന്മാരുണ്ടിവിടെ' എന്ന് എം. വി. അബൂബക്കര്‍ മാസ്റ്റര്‍ പാട്ട് കെട്ടിയത് ഫ്രഞ്ചുകാരനായ മിഷേല്‍ ഫൂക്കോയെ വായിച്ചല്ല.
Oh ye learned men, who bear great names,
Look back at the ancient fathers, learned in the law.
They did not weigh dogmas in shining white books,
But fed their thirsty hearts with natural skill.
- Sebastian Brant.
According to the theme long familiar to popular satire, madness appears here as the comic punishment of knowledge and its ignorant presumption.
- Michael Foucault.
അറിവും ഭ്രാന്തും തമ്മിലുള്ള ഈ വിവാദാസ്പദമായ ബന്ധങ്ങള്‍ മധ്യകാലത്ത് നാറാണത്ത് ഭ്രാന്തനിലൂടെ മലപ്പുറമറിഞ്ഞു. മനുഷ്യനെത്തിച്ചേരാന്‍ പറ്റുന്ന മാനസികാനുഭവങ്ങളുടെ പരമകോടിയായി, സാംസ്‌കാരിക പ്രതിരോധത്തിന്റെ ജ്ഞാനിമം എന്ന നിലയില്‍, ഭ്രാന്ത് എന്നും മലപ്പുറം ആഘോഷിച്ചിരുന്നു.

കൊണ്ടോട്ടിയും കിഴിശ്ശേരിയും പൊന്നാനിയും മുസ്ലിയാരങ്ങാടിയും വള്ളുവമ്പ്രവും ഫക്കീറന്മാരുടെയും മസ്താക്കന്മാരുടെയും മജ്ദൂബികളുടെയും നാടായിരുന്നു. ‘മൂച്ചിപ്പിരാന്തിന് പുത്തന്‍ മാളിക ശരണം' എന്ന നിലയില്‍, കൊണ്ടോട്ടിയിലെ തങ്ങന്മാര്‍, സാമൂഹ്യ ജീവിതത്തിന്റെ തടവറകള്‍ സമ്മാനിച്ച മനോരോഗത്തിന്റെയും അപസ്മാരത്തിന്റെയും ചികിത്സകരായാണ്, തങ്ങളുടെ സൂഫി ജ്ഞാനിമത്തിന്റെ പേര്‍ഷ്യന്‍ പാരമ്പര്യങ്ങളില്‍ പുലര്‍ന്നത്. ജന്മി-കൊളോണിയല്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ പതിറ്റാണ്ടുകളില്‍, മനോരോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിച്ചതായി ആശുപത്രി കണക്കുകള്‍ സൂചിപ്പിച്ച കാര്യവും ഇവിടെ പരിഗണനാര്‍ഹമാണ്. മലബാര്‍ കലാപം വഴിതെറ്റിമറിഞ്ഞ് ലഹളകളായി മാറിയപ്പോള്‍, അഭയാര്‍ത്ഥികളായെത്തിയവര്‍ക്ക് കൊണ്ടോട്ടിയിലും കോട്ടക്കലും അഭയം നല്‍കിയ പോലെ, തങ്ങള്‍വൈദ്യവും കോട്ടക്കല്‍ വൈദ്യവും പൂങ്കുടില്‍ മനയും മനസ്സിന്റെ താളപ്പിഴകള്‍ക്ക് ചികിത്സ നിശ്ചയിച്ച കാര്യങ്ങള്‍ നാം പറഞ്ഞുവല്ലോ.
ഭരണി നക്ഷത്രത്തില്‍ നെല്ലിമരം നാള്‍വൃക്ഷമായ ഇവന് ഭ്രാന്തിനോട് എന്നും ആഭിമുഖ്യമുണ്ടായിരുന്നു. തലയില്‍ നെല്ലിക്കാത്തളം വയ്ക്കാന്‍, പ്രണയച്ചൂടിന്റെ നാളുകളില്‍, ഉണക്കനെല്ലിക്കയുമായി വീട്ടിലെ രഹസ്യത്തില്‍ അവളെത്തിയിരുന്നു. എന്നാല്‍ എന്റെ ഭ്രാന്തിന്റെ വയലന്‍സ് അവളുടെ രതിശാസ്ത്രത്തിന് പഥ്യമായിരുന്നു. ലൈംഗികതയെക്കുറിച്ചും ഭ്രാന്തിനെക്കുറിച്ചും പുസ്തകമെഴുതിയ ഫൂക്കോയെ ഗവേഷണ ടൂളാക്കിയ അവള്‍ക്ക്, അന്തമില്ലാത്ത രതിവാഞ്ചയുടെ ഭ്രാന്ത് പ്രണയപരീക്ഷയുടെ സെമസ്റ്ററായിരുന്നു. ടെലിഫോണ്‍ സംഭാഷണങ്ങള്‍ പോലും നാഭിയില്‍ കനമായി ഭവിച്ച്, രതിയുടെ ഭ്രാന്തന്‍ ദിനങ്ങളാഘോഷിച്ച നാളുകള്‍.
മനസ്സിന്റെ താളമിടറിയ നാളുകളില്‍, പൂങ്കുടില്‍ മനയില്‍ പോയി നമ്പൂതിരിയെ കണ്ടപ്പോള്‍, അനീതിയെ പൊറുപ്പിക്കാത്ത നിലപാടിനെ ഭ്രാന്തെന്നു പറയാമോ എന്ന ചോദ്യത്തിന്, നാറാണത്തു ഭ്രാന്തന്റെ കഥയാണ് അദ്ദേഹം മറുവാക്കായി പറഞ്ഞത്.
അക്കാലത്താലൊരിക്കലാണ് തിരുവേഗപ്പുറത്തിനടുത്തെ രായിരനല്ലൂരിലെ ഭ്രാന്താചലം ചവിട്ടാന്‍ പോയത്. തുലാമാസം ഒന്നിന്റെ തീര്‍ത്ഥാടനത്തിന്റെ തൊട്ടുമുമ്പത്തെ ദിനം. തന്ത്രിമാര്‍ ഭഗവതിക്ക് വിളക്കൊരുക്കുന്നതിനു സാക്ഷിയായി ഞങ്ങളും. നിറഞ്ഞു കത്തുന്ന ദീപക്കാഴ്ച. ഭ്രാന്തന് ദര്‍ശനം നല്‍കിയ ഭദ്രകാളി. ഭ്രാന്തനെ തളച്ച പാറയിലെ കാഞ്ഞിരക്കുറ്റിയില്‍ എന്റെ സ്‌പോണ്ടിലോസിസ് ബാധിച്ച പുറംകശേരു അമര്‍ത്തി ഞാനിരുന്ന് സുഖവാസം കൊണ്ടത് അവള്‍ ഫോട്ടോയില്‍ പകര്‍ത്തി. നിന്റെ പൂമുഖം ഇത്രത്തോളം ശോഭയില്‍ ഇതിനു മുമ്പ് ഭാവം പകര്‍ന്നിട്ടില്ലെന്ന് അവള്‍ പറഞ്ഞു.
മനസ്സിന്റെ താളമിടറിയ നാളുകളില്‍, പൂങ്കുടില്‍ മനയില്‍ പോയി നമ്പൂതിരിയെ കണ്ടപ്പോള്‍, അനീതിയെ പൊറുപ്പിക്കാത്ത നിലപാടിനെ ഭ്രാന്തെന്നു പറയാമോ എന്ന ചോദ്യത്തിന്, നാറാണത്തു ഭ്രാന്തന്റെ കഥയാണ് അദ്ദേഹം മറുവാക്കായി പറഞ്ഞത്. കീഴടങ്ങാത്ത ഇച്ഛാശക്തിയെ മുറുകെ പിടിക്കാനുള്ള ഉപദേശം. പണ്ഡിതലോകം ഭ്രാന്തനെന്നു വിളിച്ചാലും പതറാതെ നില്‍ക്കാനുള്ള സൂഫി ജ്ഞാനിമം പറഞ്ഞു തന്നത് പൂങ്കുടിയിലെ വൈദ്യനാണ്. പറയിപെറ്റ പന്തിരുകുലത്തില്‍, ബുദ്ധിജീവിതത്തിന്റെ വഴി തെരഞ്ഞെടുത്ത ഭ്രാന്തനെ മാനസഗുരുവാക്കിയതും മറ്റൊന്നും കൊണ്ടല്ല.
പത്രാധിപനായി പ്രവര്‍ത്തിച്ച നാളുകളില്‍ മേധാവിയോട് കയര്‍ത്തപ്പോള്‍, ഭ്രാന്തുകള്‍ പലതരമുണ്ടെന്ന് അന്ന് രാജാവായിരുന്ന രാജീവ് എഡിറ്റോറിയല്‍ യോഗത്തില്‍ പറഞ്ഞപ്പോള്‍, അധികാരഭ്രാന്താണ് ഫൂക്കോ പറയുന്ന ഏറ്റവും അപകടം പിടിച്ച ഭ്രാന്തെന്ന് തിരിച്ചടിച്ചിരുന്നു.

ഫൂക്കോ എന്നു കേട്ട മാത്രയില്‍, ഫൂക്കോ സാഹസങ്ങളുടെ ലെനിനിസ്റ്റ് ഭൂതം ഓര്‍ത്ത്, ഞാന്‍ ആവശ്യപ്പെട്ട അവധി തന്ന് അദ്ദേഹം തടി സലാമത്താക്കുകയായിരുന്നു. പിണറായിയെ മനോരമയ്ക്ക് ‘മിന്നല്‍പ്പിണറായി' എന്ന് വിളിക്കാമെങ്കില്‍, എനിക്ക് ‘പണറായി' എന്നും പറയാമെന്ന് എഡിറ്റോറിയലില്‍ പ്രഖ്യാപിച്ചത്, പാര്‍ട്ടിക്കൊലയുടെ കൊറിയോഗ്രഫിയാക്കി മാറ്റാതെ നോക്കിയത്, എന്റെ കല്ലാടത്തു ഭ്രാന്തിന്റെ പിന്‍ബലം കൊണ്ടായിരുന്നു. അവന് വട്ടായിപ്പോയതാണെന്ന് പാര്‍ട്ടിസ്‌നേഹം അനുഭവിക്കുകയും ചെയ്തു. കെ. ദാമോദരന്റെ കാലം മുതല്‍ പാര്‍ട്ടിക്കാരായ കുടുംബത്തില്‍ വളര്‍ന്നതുകൊണ്ട്, മാര്‍ക്‌സിസത്തിന്റെ രഹസ്യങ്ങള്‍ കുടുംബത്തില്‍ അങ്ങാടിപ്പാട്ടായിരുന്നു. അതിനാല്‍ ലെനിനിസത്തിന്റെ പത്മവ്യൂഹത്തില്‍ നിന്ന് പുറത്തു കടക്കാനുള്ള വിദ്യയും മനസ്സിലാക്കിയിരുന്നു.
പ്രായത്തില്‍ മൂത്ത ഒരു പട്ടത്തിപ്പെണ്ണിന്റെ പ്രണയം പിരിഞ്ഞ ഇടവേളയില്‍ താളം തെറ്റിയ മനസ്സിന്റെ സമനില, ഒരു ഹോമം കഴിച്ച് നിലനിര്‍ത്താമെന്ന് പെങ്ങളോട് പണിക്കര്‍ ഉപദേശിച്ചുവത്രേ. പള്ളിപ്പറമ്പത്തിയായ ഇസ്ലാം ആണെങ്കിലും, അവള്‍ക്ക് പണിക്കന്‍മാരിലും ജോത്സ്യന്മാരിലും പണ്ടേ വിശ്വാസമായിരുന്നു. അവളുടെ ഭഗവതീബലത്തിലാണ്, അറിവിന്റെ കൊട്ടാരക്കെട്ടില്‍ ഞാന്‍ ഒട്ടകത്തെ തേടി നടന്നത്. മട്ടുപ്പാവില്‍ നഷ്ടപ്പെട്ട ഒട്ടകത്തെ അന്വേഷിക്കുംപോലെ വ്യര്‍ത്ഥമാണ്, കൊട്ടാരത്തിലിരുന്ന് ദൈവത്തെയന്വേഷിക്കുന്നത് എന്ന് ഇബ്രാഹിം അദ്ഹം എന്ന മഹാനായ സൂഫിയ്ക്ക് കിട്ടിയ ദര്‍ശനത്തെപ്പറ്റി പറഞ്ഞു തന്നത് ഉമ്മയാണ്.
ഒരുപക്ഷേ വിചിത്രമായ ജീവിതശൈലിയില്‍ പുലരുന്ന മുസ്ലിം ജീവിതം, പടിഞ്ഞാറന്‍ ചിന്തക്ക് ഒരു ഭ്രാന്തായതുകൊണ്ടാവും, പല വിധേനെ അതിന്റെ കെട്ടഴിച്ചുവിടാനും ലിബറലൈസ് ചെയ്യാനുമുള്ള കോര്‍പ്പറേറ്റ് യുക്തികള്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുപോരുന്നത്.
ഭ്രാന്തിന്റെ നൂല്‍പാലം കടന്നു വേണം അറിവിന്റെ ഈന്തപ്പഴം രുചിക്കാന്‍ എന്ന സൂഫീരഹസ്യം പകര്‍ന്ന, അജ്മീറുമായി കൊണ്ടോട്ടിയില്‍ എത്തിയ, മുഹമ്മദ് ഷാ തങ്ങള്‍ നല്‍കിയ ഭ്രാന്ത്. എതിരാളികളാല്‍ തീക്കുണ്ഡത്തില്‍ എറിയപ്പെട്ടപ്പോള്‍ ‘തണുക്കുന്നു, ഒരു പുതപ്പ് തരൂ' എന്ന് ഗുരുവിനോട് പറഞ്ഞ ഫൂക്കോഡിയന്‍ ജ്ഞാനിമം പകര്‍ന്ന കൊണ്ടോട്ടി.
വിവസ്ത്രനായി നടന്ന ഒരു ഫക്കീര്‍, കൊണ്ടോട്ടി തങ്ങള്‍, ഇവിടെ വന്ന കാലത്ത്, എനിക്കൊരു വസ്ത്രം തരൂ എന്ന് കടലുണ്ടിയിലെ തുണിക്കച്ചവടക്കാരനോടു പറഞ്ഞപ്പോള്‍, ‘നിനക്കെന്തിനു വസ്ത്രം, ആദ്യം നിന്റെ ഭ്രാന്ത് മാറട്ടെ' എന്ന് പ്രതികരിച്ചപ്പോള്‍, അല്ല, നമ്മുടെ ദേശത്ത് ഒരു മനുഷ്യനെത്തിയിരിക്കുന്നു എന്നും, അയാളെ കാണാന്‍ എനിക്ക് വസ്ത്രമുടുക്കണമെന്നും പറഞ്ഞ ജ്ഞാനിയെ വിശ്വാസത്തിന്റെ ശക്തിപീഠമായി കടലുണ്ടിയില്‍ ഇന്നും ആരാധിച്ചു പോരുന്നു.
ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി മറ്റെല്ലാം മറന്ന് പ്രവര്‍ത്തിക്കുന്നതാണ് ഭ്രാന്ത് എന്ന് ‘ലക്ഷ്യത്തെ വഴിയില്‍ ഉപേക്ഷിക്കാന്‍' പഠിപ്പിക്കുന്ന താവോ ശാസ്ത്രം പറയുന്നു. അതിനാലാവണം നവോത്ഥാനയുക്തിയ്ക്കാണ് ഭ്രാന്ത് എന്ന് ഫൂക്കോ പറയുന്നത്. ഒരു നിശ്ചിതലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍, വഴിയിലെ നന്മകളെല്ലാം തടസ്സങ്ങളായി ഭവിക്കുമ്പോള്‍, അതിനെ തകര്‍ത്തു നിരപ്പാക്കുന്ന വികസനത്തിനാണ് ഭ്രാന്ത് എന്ന് പറഞ്ഞാലും അര്‍ത്ഥവ്യക്തത കൈവെടിയുന്നില്ല.

സംസാരസാഗരത്തിന്റെ സമാവര്‍ത്തങ്ങളില്‍ മുങ്ങിപ്പോകുന്ന, ജീവിത വ്യര്‍ത്ഥതയുടെ കല്ലുരുട്ടിയ ഭ്രാന്തന്‍. സ്വന്തമായി കരുതുന്ന വസ്തുവിന്റെ ഭാരം ഉപേക്ഷിക്കുന്നതാണ് ആനന്ദാനുഭവത്തിന്റെ രഹസ്യമെന് ‘ഈശാവാസ്യ രഹസ്യം' പറഞ്ഞു തന്ന ഭ്രാന്തന്‍ കാവല്‍ നില്‍ക്കുന്ന മലപ്പുറം, ഇന്റലിജന്‍സ് ക്യാമറകളില്‍ ബ്ലര്‍ ആയി മാറുന്നതു കണ്ട്, അന്ധാളിക്കുന്ന മൊസാദിയന്‍ ബുദ്ധിജീവിതങ്ങള്‍. ഭ്രാന്തിന്റെ മഹാരഹസ്യങ്ങളിലേക്ക് ഉണരാത്ത മനുഷ്യന്റെ ജ്ഞാനം പൂര്‍ത്തിയാകുന്നില്ല എന്നു പഠിപ്പിക്കുന്ന മലപ്പുറം.
ഒരുപക്ഷേ വിചിത്രമായ ജീവിതശൈലിയില്‍ പുലരുന്ന മുസ്ലിം ജീവിതം, പടിഞ്ഞാറന്‍ ചിന്തക്ക് ഒരു ഭ്രാന്തായതുകൊണ്ടാവും, പല വിധേനെ അതിന്റെ കെട്ടഴിച്ചുവിടാനും ലിബറലൈസ് ചെയ്യാനുമുള്ള കോര്‍പ്പറേറ്റ് യുക്തികള്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുപോരുന്നത്. വിശ്വാസ വിചിത്രതയായി, മധ്യകാലം മന്ദീഭവിച്ച, ഇസ്ലാമിന്റെ അനുഷ്ഠാനജീവിതം ആധുനികതയ്ക്ക് ഒരു ഭ്രാന്തായി അനുഭവപ്പെടുമ്പോള്‍, അതിനെ ക്ലെൻസ് ചെയ്യാനുള്ള ‘ഭാഗവത് യുക്തികള്‍' കീഴടങ്ങലിന്റെ ഫാഷിസ്റ്റ് മന്ത്രം ഉപദേശിക്കുമ്പോള്‍, ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ ഗെറ്റോയിസ് ചെയ്യപ്പെട്ട് കൊലയടയാളം പേറുന്ന ആട്ടിന്‍പറ്റമാകുക, എന്ന ഭരണകൂട പരിഹാരങ്ങള്‍ ഏറ്റുവാങ്ങുന്ന സമസ്യയില്‍പ്പെട്ട ജീവിതം ജൂതന്മാര്‍ തൊട്ടുള്ള സെമിറ്റിക് ചരിത്രമാണ്. ‘അവരെ അവരായി കണ്ടു അംഗീകരിക്കുന്നതാണ്' ജനാധിപത്യം എന്ന് ‘ജൂതപ്രശ്‌ന'ത്തില്‍ മാര്‍ക്‌സ് ഉന്നയിക്കുന്നതും, അനുഷ്ഠാന ജീവിതങ്ങള്‍ ആധുനികതയ്ക്ക് വഴങ്ങാതെ, ചരിത്രത്തിന്റെ ഫൂക്കോഡിയന്‍ ഭ്രാന്തിന് കൂട്ടുനില്‍ക്കുന്നതു കൊണ്ടാവാം.
സലഫിസത്തിന് സൂഫിസം ഒരു ഭ്രാന്താണ്. സൂഫികള്‍ക്ക് ലോകം തലതിരിഞ്ഞ ഒരു ഹെഗലിയന്‍ വൈരുദ്ധ്യമാണ്. പ്രത്യയശാസ്ത്രത്തിന്റെ മായക്കാഴ്ച മാറിയാല്‍ യാഥാര്‍ത്ഥ്യത്തിന്റെ സൂര്യനുദിക്കുമെന്ന ജ്ഞാനിമം മാര്‍ക്‌സിന്റേതാണ്.
ഇറാന്‍ വിപ്ലവം റിപ്പോർട്ടുചെയ്യാന്‍ പോയ ആ തത്വചിന്തകന്‍, മതമൗലികവാദം ഭരണത്തിലേറിയപ്പോള്‍, പെണ്ണുങ്ങളുടെ മുലയറക്കുകപോലും ചെയ്തിട്ടും, ഇറാനിയന്‍ വിപ്ലവം ചരിത്രത്തില്‍ എണ്ണപ്പെടേണ്ട ഒന്നാണെന്ന് ഉറപ്പിച്ചു പറഞ്ഞപ്പോള്‍, എന്താവും അര്‍ത്ഥമാക്കിയത്? ‘റിവോള്‍ട്ട് ഓഫ് ഇസ്ലാം' എഴുതിയ പി. ബി. ഷെല്ലിയുടെ ഫ്രഞ്ച് പുനര്‍ജന്മമാണോ ഫൂക്കോ? കുബ്ലാഖാന്റെ വരവ് സ്വപ്നദര്‍ശനമായി കിട്ടിയ കവിതയെഴുതിയ കോൾറിഡ്ജിയൻ കാവ്യാനുഭവങ്ങളെ പുനഃസൃഷ്ടിക്കുകയാണോ ഫൂക്കോ തന്റെ കൃതികളില്‍ ചെയ്തത്? സ്വവര്‍ഗാനുരാഗിയായ ആ തത്വചിന്തകന്‍ മലപ്പുറത്തെ ‘കുണ്ടന്‍- ഹാജിയാര്‍' കാലത്തിന്റെ ഫ്രഞ്ച് അവതാരമാണോ? എന്തായാലും മലപ്പുറം ജീവിതത്തിന് ആധുനിക കാലത്ത് ഒരു ആഗോള തത്വചിന്തകന്‍ വേണമെങ്കില്‍, അതിലുത്തമന്‍ മിഷേല്‍ ഫൂക്കോയായിരിക്കും. ഇസ്ലാം എന്ന ഭ്രാന്തിന് ആധുനികാനന്തര ന്യായം പകര്‍ന്ന ഫൂക്കോ കാക്ക. അദ്ദേഹം എഴുതുന്നു:
In a general way, then, madness is not linked to the world and its subterranean forms, but rather to man, to his weakness, dreams, and illusions.
- Michael Foucault.
സലഫിസത്തിന് സൂഫിസം ഒരു ഭ്രാന്താണ്. സൂഫികള്‍ക്ക് ലോകം തലതിരിഞ്ഞ ഒരു ഹെഗലിയന്‍ വൈരുദ്ധ്യമാണ്. പ്രത്യയശാസ്ത്രത്തിന്റെ മായക്കാഴ്ച മാറിയാല്‍ യാഥാര്‍ത്ഥ്യത്തിന്റെ സൂര്യനുദിക്കുമെന്ന ജ്ഞാനിമം മാര്‍ക്‌സിന്റേതാണ്. പ്രത്യയശാസ്ത്രക്കണ്ണാടികളില്‍ ഇടംവലം തിരിഞ്ഞു കാണുന്ന ‘മായ'യെക്കുറിച്ചുള്ള അറിവ് തന്നെയാണ് വേദാന്തവും പറയുന്നത്.
വേദാന്ത ചിന്തയിലേ സോഷ്യലിസമുള്ളൂ എന്നു പറഞ്ഞ വിവേകാനന്ദ സ്വാമികള്‍, കേരളം ഒരു ഭ്രാന്താലയമാണെന്ന് പറഞ്ഞ് കന്യാകുമാരിയിലേക്ക് ഒളിച്ചോടിയത്, കേരളത്തില്‍ വന്നുകഴിഞ്ഞ വികസനഭ്രാന്ത് മുന്നില്‍ കണ്ടാകുമോ? ജാതിഭ്രാന്തിന്റെ കേരളത്തില്‍ നിന്ന് വികസിച്ച വികസനഭ്രാന്തിന്റെ കേരളം. ടൂറിസ്റ്റ് പരിഹാരങ്ങളുടെ വണ്മാന്‍ ഷോ. സി.പി.ഐ- എമ്മും ബി.ജെ.പിയും അദാനിയുടെ അധ്യക്ഷതയില്‍ കോവളത്തെ സമുദ്രയില്‍ ഒന്നാകുന്ന അദ്വൈതം. കേന്ദ്രീകരണത്തിന്റെ ഭരണവാഴ്ച അരാജകത്വത്തില്‍ തള്ളുന്ന വികേന്ദ്രീകൃതാസൂത്രണങ്ങള്‍. ഐസക്കും ബേബിയും പാലോളിയും ശൈലജ ടീച്ചറും ഇല്ലാത്ത മന്ത്രിസഭ.

കമ്യൂണിസത്തിന്റെ അവസാന അഭയകേന്ദ്രമായ കേരളത്തെ, പരശുരാമന്റെ മഴു, റിവേഴ്‌സ് മൂവ്‌മെന്റില്‍ തിരിച്ചുപിടിക്കുമോ?
കേരളം ഒരു പാരിസ്ഥിതിക ദുരന്തപ്രദേശമായി കേന്ദ്രം പ്രഖ്യാപിക്കുമോ?
നെഹ്‌റു പിരിച്ചുവിട്ട കമ്യൂണിസ്റ്റ് കേരളം.
ഇന്ദിരാഗാന്ധി രക്ഷിച്ച സൈലൻറ്വാലി.
അദാനിയും മോദിയും അതിന്റെ മലയാള പതിപ്പുകളും കേരളത്തെ ഒരു കാര്‍ബണ്‍ കോപ്പിയാക്കി മാറ്റുമോ?
മഴയുടെ ദേവതയായ അര്‍ദ്ധനാരീശ്വരന്‍ കനിയുമോ?
ഒരു പ്രളയംകൊണ്ട് ഈ വികസന വിഡ്ഢിത്തങ്ങള്‍ വായില്ലാക്കുന്നിലപ്പനാകുമോ? കണ്ടറിയണം കാലത്തെ.
മലപ്പുറത്തെ ഭ്രാന്തിന്റെ മറുപുറത്തുള്ള തിരുവേഗപ്പുറത്തിനടുത്തെ രായിരനല്ലൂരിലെ ഭ്രാന്താചലത്തില്‍ ഇപ്പോള്‍ ആള്‍ക്കൂട്ടമാണ്. വിസ്മയിപ്പിക്കുന്നതിനേയും വിഭ്രമിപ്പിക്കുന്നതിനേയും ആരാധിച്ചു സ്വന്തമാക്കുന്ന ബ്രാഹ്മണ്യം കയ്യാളിയ നാറാണത്ത് ഭ്രാന്തന്‍.
മലപ്പുറത്തെ ഭ്രാന്തിന്റെ മറുപുറത്തുള്ള തിരുവേഗപ്പുറത്തിനടുത്തെ രായിരനല്ലൂരിലെ ഭ്രാന്താചലത്തില്‍ ഇപ്പോള്‍ ആള്‍ക്കൂട്ടമാണ്. വിസ്മയിപ്പിക്കുന്നതിനേയും വിഭ്രമിപ്പിക്കുന്നതിനേയും ആരാധിച്ചു സ്വന്തമാക്കുന്ന ബ്രാഹ്മണ്യം കയ്യാളിയ നാറാണത്ത് ഭ്രാന്തന്‍. കള്ളക്കടത്തുകാരുടെ അനിശ്ചിത്വങ്ങള്‍ക്ക് അഭയമാകുന്ന അജ്മീര്‍. ഫക്കീറുമാരെയും മസ്താന്‍മാരെയും ആട്ടിയോടിച്ച് ചുങ്കത്തറയായി മാറുന്ന മഖാമുകള്‍. സലഫികള്‍ പിടിച്ചടക്കുന്ന സൂഫിസം. പോകാന്‍ കാടും മലയുമില്ലാതെ തടങ്കല്‍ പാളയങ്ങളിലേക്ക് തുറന്നുവച്ച ആത്മീയതയുടെ ഭാവി. വിദ്യാഭ്യാസം എന്ന പേരിലുള്ള ഫാഷിസ്റ്റ് ജയിലറകള്‍. യൂണിഫോമണിഞ്ഞ് ആട്ടിന്‍പറ്റങ്ങളായി അടിവച്ച് അഞ്ചാംപത്തിയായി മാറുന്ന ജനതയുടെ അന്തമില്ലാതെ യാത്ര സാര്‍ത്രിന്റെ ‘അയണ്‍ ഇന്‍ ദ സോളി'ലെ ആള്‍ക്കൂട്ടത്തെ ഓര്‍മിപ്പിക്കുന്നതാണ്. ‘കാണാതായവരുടെ എണ്ണം നാള്‍തോറും പെരുകുന്നു' എന്ന് കവി പാടിയ പോലെയാണ് കാര്യങ്ങള്‍.
True, madness attracts, but it does not fascinate. It rules all that is easy, joyous, frivolous in the world. It is madness, folly, which makes men 'sport and rejoice,' as it has given the gods 'Genius, Beauty, Bacchus, Silenus, and the gentle guardian of gardens. All within it is brilliant surface: no enigma is concealed.
- Michael Foucault, ‘Madness and civilization’.
ഓം ശാന്തി ശാന്തി ശാന്തി. ▮