Wednesday, 29 March 2023

നിയമവും സ്​ത്രീകളും


Text Formatted

ഭര്‍ത്താവിന്റെ ലൈംഗികാക്രമണം
കുറ്റകരമാക്കലാണ് സാമൂഹിക നീതി

ലോകത്ത് ഇന്നും വൈവാഹിക ലൈംഗികാക്രമണം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്താത്ത 36 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ലൈംഗികാക്രമണത്തെ നിര്‍വചിച്ചിരിക്കുന്ന 375ാം വകുപ്പിനുകീഴില്‍ തന്നെയാണ് ഭര്‍ത്താവിന്റെ ലൈംഗികാക്രമണത്തെയും പ്രതിപാദിച്ചിരിക്കുന്നതെങ്കിലും ഈ രണ്ടു കൃത്യങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ഐ.പി.സി. 375 എക്‌സപ്ഷന്‍ 2 ഭേദഗതി ചെയ്ത് ലൈംഗികാക്രമണ കുറ്റത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന വാദമുന്നയിക്കപ്പെടുന്നു

Image Full Width
Text Formatted

ദിനംപ്രതി ഇന്ത്യയില്‍ വേരാഴ്​ത്തിക്കൊണ്ടിരിക്കുന്ന സാമൂഹികവിപത്താണ് ഗാര്‍ഹികപീഡനം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2020-ലെ ‘ക്രൈം ഇന്‍ ഇന്ത്യ' റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ 70 ശതമാനം സ്ത്രീകളും ഗാര്‍ഹികപീഡനത്തിന്റെ ഇരകളാണ്. ഗാര്‍ഹികപീഡനങ്ങളുടെ പ്രകടനരൂപങ്ങളിലൊന്നാണ് വൈവാഹിക ലൈംഗികാക്രമണങ്ങള്‍.

പങ്കാളിയുടെ സമ്മതത്തിന്റെ അഭാവത്തില്‍ അവളുമായി ശാരീരികബന്ധം സ്ഥാപിച്ചെടുക്കുന്നതിനെയാണ് വൈവാഹിക ലൈംഗികാക്രമണം അല്ലെങ്കില്‍ ഭര്‍തൃപീഡനം എന്ന് വിളിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ലൈംഗികാക്രമണത്തെ നിര്‍വചിച്ചിരിക്കുന്ന 375-ാം വകുപ്പിനുകീഴില്‍ തന്നെയാണ് ഭര്‍ത്താവിന്റെ ലൈംഗികാക്രമണത്തെയും പ്രതിപാദിച്ചിരിക്കുന്നതെങ്കിലും ഈ രണ്ടു കൃത്യങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ലൈംഗികാക്രമണക്കുറ്റം ചെയ്യുന്ന ഏതൊരാളും എഴുവര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ നീളാവുന്നതുമായ കഠിന തടവും, പിഴയോടുകൂടിയ ശിക്ഷയും നേരിടണം. എന്നാല്‍ ഇതേ കൃത്യം 15 വയസ്സിനുമുകളില്‍ പ്രായമുള്ള പങ്കാളിയോട് ഭര്‍ത്താവ് ചെയ്യുന്നത് പ്രസ്തുത വകുപ്പിന്റെ എക്‌സപ്ഷന്‍ 2 പ്രകാരം കുറ്റകരമല്ല. വേള്‍ഡ് ബാങ്ക് ഡേറ്റ പ്രകാരം ലോകത്ത് ഇന്നും വൈവാഹിക ലൈംഗികാക്രമണം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്താത്ത 36 രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വിവാഹിതരായ ഇന്ത്യന്‍ സ്ത്രീകളില്‍ മൂന്നില്‍ രണ്ടു ഭാഗവും ബലാത്കാരമായും അല്ലാതെയും ഭര്‍ത്താവിനാല്‍ ലൈംഗികചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന യു.എന്‍. പോപുലേഷന്‍ ഫണ്ടിന്റെ കണക്കുകള്‍ മാത്രം മതിയാവും ഈ രാജ്യത്തെ വൈവാഹിക ലൈംഗികാക്രമണങ്ങളുടെ ആഴവും വ്യാപ്തിയും മനസ്സിലാക്കാന്‍. ഇന്ത്യന്‍ മാനവിക വികസന സൂചികയില്‍ ഒന്നാം സ്ഥാനമലങ്കരിക്കുന്ന കേരളത്തില്‍ പോലും സാമൂഹ്യക്ഷേമ ബോര്‍ഡിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ് പ്രൊവെയ്ഡിങ് സെന്ററുകളില്‍ 2016-17 വര്‍ഷങ്ങളിലായി 700 ഭര്‍തൃപീഡന പരാതികളും, തുടര്‍വര്‍ഷങ്ങളിലായി 3000 ഓളം പരാതികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

ലൈംഗികാക്രമണം മനുഷ്യത്യരഹിത പ്രവര്‍ത്തനം ആണെന്നതിലുപരി സ്ത്രീകളുടെ വ്യക്തിത്വത്തിലേക്കും അവകാശങ്ങളിലേക്കുമുള്ള നിയമവിരുദ്ധമായ കടന്നുകയറ്റം തന്നെയാണ്. ഈയൊരു തിരിച്ചറിവിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് വൈവാഹിക ലൈംഗികാക്രമണ നിയമത്തിന്റെ പുനര്‍വായന ആരംഭിക്കേണ്ടത്.

ലൈംഗികബന്ധത്തിന്​ ലൈസൻസോ?

സ്ത്രീകളുടെ സംരക്ഷണാര്‍ഥം ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ഭേദഗതികള്‍ സ്വീകരിച്ച നമ്മുടെ രാജ്യത്ത് വൈവാഹിക ലൈംഗികാക്രമണം കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്താതിനു പിന്നിലുള്ള പ്രധാന നിരീക്ഷണം ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹം പരസ്പരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ആന്തരികമായ സമ്മതമാണെന്നതാണ്. വിവാഹ ഉടമ്പടിയില്‍ പ്രവേശിക്കുന്നതോടെ ആരോഗ്യകരവും സന്തോഷദായകവുമായ പരസ്പര ലൈംഗികബന്ധം ഇരുവരുടെയും അവകാശമായി മാറുന്നുവെന്നത് ശരി തന്നെ. എന്നാല്‍, ശാരീരികബന്ധത്തിനായി പുരുഷന്‍ പങ്കാളിയെ മര്‍ദിക്കുന്നതും, ബലം പ്രയോഗിച്ചു വിധേയപ്പെടുത്തുന്നതും, അനാരോഗ്യകരമായ ലൈംഗികചേഷ്ടകള്‍ക്ക് നിര്‍ബന്ധിക്കുന്നതും പ്രസ്തുത  നിരീക്ഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാവാത്തവിധം വിവാഹബന്ധങ്ങളിലെ തുല്യതയെയും സ്ത്രീകളുടെ സ്വത്വത്തെയും ശിഥിലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണെന്നതില്‍ സംശയമില്ല. ഇതേ നിരീക്ഷണം തന്നെയായിരുന്നു കൃഷ്ണപ്പാ കേസില്‍ സുപ്രീംകോടതിയും നടത്തിയത്. ലൈംഗികാക്രമണം ആരുടെ ഭാഗത്തുനിന്ന് സംഭവിച്ചാലും അത് മനുഷ്യത്യരഹിത പ്രവര്‍ത്തനം ആണെന്നതിലുപരി സ്ത്രീകളുടെ വ്യക്തിത്വത്തിലേക്കും അവകാശങ്ങളിലേക്കുമുള്ള നിയമവിരുദ്ധമായ കടന്നുകയറ്റം തന്നെയാണ്. ഈയൊരു തിരിച്ചറിവിനെ കേന്ദ്രീകരിച്ചുകൊണ്ടാണ് വൈവാഹിക ലൈംഗികാക്രമണ നിയമത്തിന്റെ പുനര്‍വായന ആരംഭിക്കേണ്ടത്.

marital-rape
ലൈംഗികാക്രമണക്കുറ്റം ചെയ്യുന്ന ഏതൊരാളും എഴുവര്‍ഷത്തില്‍ കുറയാത്തതും ജീവപര്യന്തം വരെ നീളാവുന്നതുമായ കഠിന തടവും, പിഴയോടുകൂടിയ ശിക്ഷയും നേരിടണം. എന്നാല്‍ ഇതേ കൃത്യം 15 വയസ്സിനുമുകളില്‍ പ്രായമുള്ള പങ്കാളിയോട് ഭര്‍ത്താവ് ചെയ്യുന്നത് പ്രസ്തുത വകുപ്പിന്റെ എക്‌സപ്ഷന്‍ 2 പ്രകാരം കുറ്റകരമല്ല. / Illustration: Hanna Barczyk

പോപുലേഷന്‍ കൗണ്‍സിലിന്റെ 2017-ലെ മാത്രം കണക്കനുസരിച്ച് നഗരപ്രദേശങ്ങളിലുള്ള 17.2 ശതമാനം സ്ത്രീകളും ഭര്‍ത്താവിന്റെ ലൈംഗിക താല്പര്യങ്ങള്‍ക്ക് വിധേയപ്പെട്ടു കൊടുക്കാത്തതിന്റെ പേരില്‍ മര്‍ദിക്കപ്പെടുന്നവരാണ്. കോവിഡ് കാലത്ത് ഇത്തരം ആക്രമണങ്ങളില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് "നാഷണല്‍ കമീഷന്‍ ഫോര്‍ വുമണ്‍' സാക്ഷ്യപ്പെടുത്തുന്നത്. താരതമ്യേന സ്ത്രീകള്‍ കൂടുതല്‍ അടിച്ചമര്‍ത്തപ്പെടുന്ന ഗ്രാമപരിസരങ്ങളില്‍ അവസ്ഥ മേല്‍പറഞ്ഞ കണക്കിനേക്കാള്‍ ഭീകരമായിരിക്കാനാണ് സാധ്യത.

പ്രസ്തുത നിരീക്ഷണത്തിനുപുറമേ വൈവാഹിക ലൈംഗികാക്രമണം ഇന്ത്യന്‍ ശിക്ഷാ നിയമത്തിനു കീഴില്‍ കുറ്റകരമാകാതെ വന്നതിനുപിന്നില്‍ ചരിത്രപരമായ ചില വസ്തുതകള്‍ കൂടിയുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് ക്രോഡീകരിക്കപ്പെട്ടതാണ് ഇന്ത്യന്‍ ശിക്ഷാനിയമം. അതുകൊണ്ടുതന്നെ വൈവാഹിക ലൈംഗികാക്രമണത്തിന്റെ കുറ്റകരമല്ലാത്ത നിരീക്ഷണം ബ്രിട്ടീഷ് സ്വഭാവമാണ്. സ്ത്രീ പുരുഷന്മാരെ തുല്യരായി അംഗീകരിക്കാത്ത, സ്ത്രീകളെ സ്വത്ത് കൈവശം വെക്കാന്‍ അനുവദിക്കാത്ത വിക്ടോറിയന്‍ പുരുഷാധിപത്യ മനോഭാവങ്ങളുടെ അക്കാലത്ത്, വിവാഹിതരായ സ്ത്രീകളെ സ്വതന്ത്ര നിയമസ്ഥാപനമായി പരിഗണിക്കാതെ പുരുഷന്റെ വ്യക്തിത്യത്തില്‍ ലയിപ്പിച്ചുചേര്‍ത്തിരുന്ന സിദ്ധാന്തമായിരുന്നു ഈ നടപടിയുടെ അടിസ്ഥാനം. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബ്രിട്ടീഷ് നിര്‍മിതമായ ശിക്ഷാനിയമങ്ങളുടെ ഇരുണ്ട തലങ്ങളിലേക്ക് ജനാധിപത്യത്തിന്റെ വെളിച്ചം കടന്നുചെന്നിട്ടില്ലെന്നു പറയുന്നത് വേദനാജനകമാണ്.

"ദാരിദ്ര്യവും നിരക്ഷരതയും നിലനില്‍ക്കുന്ന, വ്യത്യസ്ത മത- സാമൂഹികരീതികളും വിശ്വാസങ്ങളും പാലിച്ചുപോരുന്ന ഇന്ത്യ പോലൊരു രാജ്യത്ത് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവുന്നൊരു ആശയമല്ല വൈവാഹിക ലൈംഗികാക്രമണം' എന്നാണ്​ ഭരണകൂട നിലപാട്​

നിസ്സഹായമാകുന്ന കോടതികൾ

വൈവാഹിക ലൈംഗികാക്രമണ നിയമം ഭേദഗതി ചെയ്യപ്പെടണമെന്ന ആവശ്യവുമായി പല വ്യക്തികളും, സംഘടനകളും കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും നിയമനിര്‍മാണം ജുഡീഷ്യറിയുടെ പരിധിയില്‍പ്പെട്ടതല്ലാത്തതിനാല്‍ നിരാശയായിരുന്നു ഫലം. വൈവാഹിക ലൈംഗികാക്രമണം വിവാഹമോചനത്തിനുള്ള കാരണമായെങ്കിലും പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ടുള്ള ഹരജി 2019 ജൂലൈയില്‍ ഡല്‍ഹി ഹൈക്കോടതി തള്ളിയത് അതിനൊരുദാഹരണം മാത്രം. മുമ്പും പല ഹൈക്കോടതികളില്‍ നിന്നും സമാന നടപടികളുണ്ടായിട്ടുണ്ട്. ഈ കോടതികളില്‍ നിന്ന് വ്യത്യസ്തമായി  ‘വൈവാഹിക ലൈംഗികാക്രമണം വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാം' എന്ന് സമീപകാലത്ത് നടന്ന കേരള ഹൈക്കോടതി വിധി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വൈവാഹിക ലൈംഗികാക്രമണം ഇന്ത്യന്‍ ശിക്ഷാ നിയമത്തിനു കീഴില്‍ കുറ്റകരമല്ലെങ്കിലും ശാരീരികവും മാനസികവുമായ ക്രൂരത വിവാഹബന്ധം വേര്‍പെടുത്താന്‍ മതിയായ കാരണമാണ് എന്നതായിരുന്നു കേരള ഹൈക്കോടതിയുടെ നിരീക്ഷണം. ഈ വിധി വന്ന് ഒരു മാസം കഴിയുമ്പോഴേക്കും പ്രസ്തുത വിധിക്ക് വിരുദ്ധമായി ഛത്തീസ്ഗഢ് ഹൈക്കോടതിയുടെ വിധി വന്നു. യാഥാര്‍ഥ്യത്തില്‍ മാറിമറിയുന്ന കോടതി വിധികളെ ഈ വിഷയത്തില്‍ പഴിക്കുന്നതില്‍ അര്‍ഥമില്ല. കാരണം, നിയമത്തിന്റെ പ്രയോഗതലങ്ങളിലേക്ക് വരുമ്പോള്‍ ഐ.പി.സി.യില്‍ വൈവാഹിക ലൈംഗികാക്രമണം കുറ്റകരമല്ലാതെ തുടരുന്ന കാലത്തോളം രാജ്യത്തെ എല്ലാ കോടതികളും ഈ വിഷയത്തില്‍ നിസ്സഹായരാണ്.

ഒരു നിയമം ചിലരാല്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് ആ നിയമം ഒഴിവാക്കാനോ, ന്യായമായ ഭേദഗതികള്‍ തടഞ്ഞുവെക്കാനോ മാത്രം മതിയായൊരു കാരണമല്ല.

ഈ നിസ്സഹായാവസ്ഥ മനസ്സിലാക്കി പലതവണ വൈവാഹിക ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുമുണ്ട്. നിര്‍ഭയ കേസിനുശേഷം സ്ത്രീസുരക്ഷിതത്വം ഉറപ്പാക്കാനാവശ്യമായ ഭേദഗതികള്‍ ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളില്‍ നിര്‍ദേശിക്കാന്‍ ചുമതലപ്പെടുത്തിയ ജസ്റ്റിസ് വര്‍മ കമ്മിറ്റിയും, സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ യു.എന്‍. ചുമതലപ്പെടുത്തിയ കമ്മിറ്റിയും വൈവാഹിക ലൈംഗികാക്രമണം കുറ്റകരമാക്കണമെന്ന് ഇന്ത്യന്‍ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടത് അതിനുള്ള മതിയായ തെളിവുകളാണ്. എന്നാല്‍ "ദാരിദ്ര്യവും നിരക്ഷരതയും നിലനില്‍ക്കുന്ന, വ്യത്യസ്ത മത- സാമൂഹികരീതികളും വിശ്വാസങ്ങളും പാലിച്ചുപോരുന്ന ഇന്ത്യ പോലൊരു രാജ്യത്ത് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആവുന്നൊരു ആശയമല്ല വൈവാഹിക ലൈംഗികാക്രമണം' എന്നായിരുന്നു ഭരണകൂടത്തിന്റെ മറുപടി. യാഥാര്‍ഥ്യങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടം എന്നല്ലാതെ മറ്റൊരു പേരും ഭരണകൂടത്തിന്റെ ഈ സമീപനമര്‍ഹിക്കുന്നില്ല. കാരണം, രാജ്യത്ത് നിലനില്‍ക്കുന്ന ഏറെ കുറ്റകൃത്യ നിയമങ്ങളെയും കുറിച്ച് പൗരന്മാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനായിട്ടുണ്ടെങ്കില്‍ വൈവാഹിക ലൈംഗികാക്രമണ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെടുമ്പോള്‍  മാത്രമെന്താണ് നിരക്ഷരതയും ഇതര കാരണങ്ങളും തടസ്സമായി ഉയര്‍ന്നുവരുന്നത്?

sc
നിയമത്തിന്റെ പ്രയോഗതലങ്ങളിലേക്ക് വരുമ്പോള്‍ ഐ.പി.സി.യില്‍ വൈവാഹിക ലൈംഗികാക്രമണം കുറ്റകരമല്ലാതെ തുടരുന്ന കാലത്തോളം രാജ്യത്തെ കോടതികളുടെ ഇടപെടലുകള്‍ക്കും പരിമിതികളുണ്ട്.

നിയമം വന്നാൽ കുടുംബം തകരുമോ?

വൈവാഹിക ലൈംഗികാക്രമണം കുറ്റകരമാക്കി നിയമം പ്രാബല്യത്തില്‍ വന്നാല്‍ അത് വിവാഹമെന്ന സ്ഥാപനത്തെയും അതിന്റെ  ‘പവിത്രത'യെയും തകര്‍ക്കുമെന്നും, പുരുഷന്മാര്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ വൈവാഹിക ലൈംഗികാക്രമണം കുറ്റകൃത്യമായി പ്രാബല്യത്തിലുള്ള നൂറിലധികം രാജ്യങ്ങളില്‍ ഒന്നില്‍ പോലും വിവാഹമെന്ന സ്ഥാപനം നശിപ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളില്ല. സ്ത്രീസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ചില സമയങ്ങളിലായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന വസ്തുതയാണ് രണ്ടാമത്തെ വാദത്തിന്റെ അടിസ്ഥാനം. ചിലര്‍ ദുരുപയോഗിച്ചേക്കും എന്ന വാദം തന്നെ ആ നിയമം അഡ്രസ്സ് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ടെന്ന് അംഗീകരിക്കലും, നിയമം പ്രാബല്യത്തില്‍ വന്നാല്‍ നിരവധി സ്ത്രീകള്‍ക്ക് സുരക്ഷയായേക്കും എന്നതിനെ വിസ്മരിക്കലും കൂടിയാണ്. ഒരു നിയമം ചിലരാല്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് ആ നിയമം ഒഴിവാക്കാനോ, ന്യായമായ ഭേദഗതികള്‍ തടഞ്ഞുവെക്കാനോ മാത്രം മതിയായൊരു കാരണമല്ല.

ഭര്‍ത്താവോ അയാളുടെ ബന്ധുക്കളോ ചെയ്യുന്ന ക്രൂരതകളില്‍ നിന്ന് വിവാഹിതയായ സ്ത്രീക്ക് പരിരക്ഷ നല്‍കുന്ന ഐ.പി.സി. 498 എ വൈവാഹിക ലൈംഗികാക്രമണത്തെ കൂടി അഡ്രസ്സ് ചെയ്യുന്നുണ്ടെന്നതിനാല്‍ ഈ കൃത്യത്തെ സംബന്ധിച്ച് നിലവിലെ നിയമം ഭേദഗതി ചെയ്യുകയോ, പുതുതായൊന്നു നിര്‍മിക്കുകയോ വേണ്ടതില്ലെന്നതാണ് അധികൃതരുടെ മറ്റൊരു വാദം. സ്ത്രീ കളവു പറയുകയാണെന്ന സംശയക്കണ്ണുകളോടെ കുറ്റകൃത്യത്തിന്റെ സ്വഭാവം കാര്യഗൗരവമായി പരിഗണിക്കപ്പെടാതെ കഴിഞ്ഞുപോകുന്നവയാണ് ഐ.പി.സി. 498 എ യുടെ കീഴില്‍ രേഖപ്പെടുത്തപ്പെടുന്ന മിക്ക പരാതികളും. മാത്രമല്ല, ശിക്ഷാനടപടികളിലും 498 എ യും 375 ഉം തമ്മില്‍ വലിയ വ്യത്യാസമുണ്ട്. 498 എ അനുസരിച്ച് കുറ്റവാളിക്ക് ലഭിച്ചേക്കാവുന്ന പരമാവധി ശിക്ഷ മൂന്നുവര്‍ഷം വരെ തടവാണ്. എന്നാല്‍ 375 പ്രകാരം കുറ്റവാളി പരമാവധി ജീവപര്യന്തം വരെ ശിക്ഷയനുഭവിച്ചേക്കും. ലൈംഗികാക്രമണ നിയമവുമായി ഇത്രയും വ്യത്യാസം പുലര്‍ത്തി പോരുന്ന ഐ.പി.സി. 498 എ വിവാഹിതരായ സ്ത്രീക്കെതിരെയുള്ള ലൈംഗികാതിക്രമണങ്ങളെ ഉള്‍ക്കൊള്ളിക്കുന്നുണ്ടെന്നും, അവയ്ക്കുള്ള പരിഹാരമാണെന്നും അവകാശപ്പെടുന്നത് ഒരുപോലെ ഇരയുടെ നീതി നിഷേധിക്കുകയും, അക്രമിയെ സംരക്ഷിക്കുകയും ചെയ്യുന്നതിന് തുല്യമാണ്.

ആധുനിക യുഗത്തിലെ മിക്ക നിയമശാസ്ത്രവും സ്ത്രീകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ നാട്ടില്‍ വൈവാഹിക ലൈംഗികാക്രമണ നിയമം ഭേദഗതി ചെയ്യപ്പെടേണ്ട സമയം എന്നേ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

ഭേദഗതിക്ക്​ സമയം അതിക്രമിച്ചു

വൈവാഹികനിലയെ അടിസ്ഥാനപ്പെടുത്തി കുറ്റവാളി തെറ്റുകാരന്‍ അല്ലാതെയാവുകയോ, ഇരയുടെ നീതി നിഷേധിക്കപ്പെടുകയോ ചെയ്യാന്‍ പാടില്ല. ലൈംഗികാക്രമണം ആര് ചെയ്താലും തെറ്റ് തന്നെയാണ്. ലൈംഗികാതിക്രമം നേരിടുന്ന സ്ത്രീ അക്രമം നേരിട്ടത് ഭര്‍ത്താവില്‍ നിന്നാണെന്നുള്ള കാരണത്താല്‍ അവരെ അവിവാഹിതരായ സ്ത്രീകള്‍ക്ക് ലഭിക്കുന്ന നീതിയില്‍ നിന്ന് വേര്‍തിരിക്കുമ്പോള്‍ സ്ത്രീകള്‍ക്കിടയില്‍ രണ്ടു വിഭാഗങ്ങള്‍ സൃഷ്ടിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് ഭരണഘടനയുടെ അനുച്ഛേദം 14 പൗരന് ഉറപ്പുനല്‍കുന്ന തുല്യനീതി സങ്കല്‍പത്തിന്റെയും, അനുച്ഛേദം 21 ഉറപ്പുനല്‍കുന്ന മാനവീയ അന്തസ്സോടെയുള്ള സുരക്ഷിത ജീവിതാവകാശത്തിന്റെയും നഗ്‌നമായ ലംഘനമാണ്. ആധുനിക യുഗത്തിലെ മിക്ക നിയമശാസ്ത്രവും സ്ത്രീകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടു കിടക്കുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ നാട്ടില്‍ വൈവാഹിക ലൈംഗികാക്രമണ നിയമം ഭേദഗതി ചെയ്യപ്പെടേണ്ട സമയം എന്നേ അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു.

ഈ ലേഖനം നമ്മള്‍ വായിച്ചുകൊണ്ടിരിക്കുന്ന നിമിഷം പോലും ഇന്ത്യന്‍ ഭൂപടത്തില്‍ എവിടെയൊക്കെയോ ലൈംഗികബന്ധത്തിനായി ഭര്‍ത്താവ് പങ്കാളിയെ മര്‍ദിക്കുകയും, ബലപ്രയോഗം നടത്തി വിധേയപ്പെടുത്തുകയും, അനാരോഗ്യകരമായ ലൈംഗികചേഷ്ടകള്‍ക്ക് നിര്‍ബന്ധിക്കുകയും ചെയ്യുന്നുണ്ടാവുമെന്ന് ഉറപ്പാണ്. ജസ്റ്റിസ് വര്‍മ കമ്മിറ്റി ഓര്‍മപ്പെടുത്തിയതുപോലെ, സ്ത്രീകളുടെ ശാക്തീകരണത്തിന്റെയും, തുല്യനീതിയുടെയും നിര്‍വഹണം ഉറപ്പായും വ്യക്തികളുടെയും ഭരണകൂടത്തിന്റെയും സംയുക്ത പരിശ്രമം കൊണ്ട് മാത്രമേ സാധിക്കൂ.

പങ്കാളിയുടെ അവകാശങ്ങളെക്കുറിച്ച് ഭര്‍ത്താവ് സ്വയം തിരിച്ചറിവുള്ളവനാകുന്നതിനു പുറമേ അവരോടുള്ള ലൈംഗികാതിക്രമം നിയമപരമായി ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണെന്ന ഭയം കൂടി ചേരുമ്പോഴാണ് വ്യക്തികള്‍ തിരുത്താന്‍ തയാറാകുന്നത്. ഇതുതന്നെയാണ് ശിക്ഷാ സിദ്ധാന്തങ്ങളില്‍പ്പെട്ട ‘ഡിറ്ററെൻറ്​ തിയറി' കൊണ്ട് ഉദ്ദേശിക്കുന്നതും. അതുകൊണ്ട്, നിയമനിര്‍മാണസഭ നിയമപരമായ ഈ ദൗര്‍ബല്യം തിരിച്ചറിഞ്ഞ്, പങ്കാളിയുടെ സ്വകാര്യതയിലേക്കും അവകാശങ്ങളിലേക്കുമുള്ള ഭര്‍ത്താവിന്റെ നിയമവിരുദ്ധമായ കടന്നുകയറ്റങ്ങളെ അനുവദിക്കുന്ന ഐ.പി.സി. 375 എക്‌സപ്ഷന്‍ 2 ഭേദഗതി ചെയ്ത് ലൈംഗികാക്രമണ കുറ്റത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതാണ് സാമൂഹ്യനീതി. ▮​​​​​​​


വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

മുഹമ്മദ്​ അജീർ

കോഴിക്കോട്​ താമരശ്ശേരി മർകസ്​ ലോ കോളേജിൽ ഇൻറഗ്രേറ്റഡ്​ ബി.ബി.എ- എൽ.എൽ.ബി വിദ്യാർഥി.

Audio