സ്ത്രീയും ശരീരവും
റ്റിസി മറിയം തോമസ്
അമ്മയാവാതിരിക്കാനും ആവാനും
Mom- To be or not to be
243 സ്ത്രീകള്‍ 2019 മെയ് ഒന്നു മുതല്‍ 2020 ആഗസ്റ്റ് 15 വരെ ആവശ്യമില്ലാത്ത ഗര്‍ഭം അലസിപ്പിക്കാൻ അനുവാദത്തിന് കോടതിയെ സമീപിച്ചിട്ടുണ്ട്. അവര്‍ക്കു നീതി നിഷേധിക്കപ്പെട്ടത്, പലപ്പോഴും സദാചാരപരമായ കാരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.

ഒന്ന്: തുടരെത്തുടരെ പ്രസവിക്കുന്ന ഒരു ചേച്ചി
തുടരെത്തുടരെ പ്രസവിച്ചുപ്രസവിച്ച്, പിന്നെ അവള് കക്കൂസില്‍ പോയിരുന്നാ മതി, കുഞ്ഞ് പുറത്തുവരുന്ന അവസ്ഥയിലായി മുള്ളുന്നേടമൊക്കെ.
ഒന്നിനെ നോക്കാന്‍ പോയ ഞാന്‍ മൂന്നും നാലും പിള്ളേരെ എട്ടു വര്‍ഷത്തിനുള്ളില്‍ വളര്‍ത്തി വലുതാക്കേണ്ടി വരുന്ന ഗതികേടായപ്പോ, ‘നിനക്കിതു നിര്‍ത്തിക്കൂടെ? അയാളോട് പറ്റില്ലെന്നുപറ' എന്ന് മുതലാളിച്ചിയോട് പറയേണ്ടി വന്നു.
‘എനിക്കു വേറെ പണിയൊന്നുമില്ലല്ലോ' എന്നായിരുന്നു മറുപടി.
‘അയാള്‍ക്ക് വേണ്ടപ്പോ ഞാന്‍ കൊടുത്തില്ലെങ്കില്‍ എന്റെ അനിയത്തിയെയാ അയാളുടെ നോട്ടം' എന്ന് സങ്കടപ്പെട്ടു.
ആരോഗ്യം പോലും നോക്കാതെ പ്രസവിച്ചു കൊണ്ടേയിരുന്ന അവളുടെ എട്ടു മക്കളില്‍ രണ്ടു പേര് ബുദ്ധിമാന്ദ്യം ഉള്ളവരും രണ്ടു പേര് വികലാംഗരും ആയിരുന്നു. ഗള്‍ഫിലെ ഒരു ഉള്‍നാട്ടില്‍ വര്‍ഷങ്ങളോളം കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ജോലിക്കു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ ഒരു ചേച്ചിയുടെ അനുഭവമാണിത്.
രണ്ട്: 12 വയസ്സുകാരിയായ അമ്മ
ലൈംഗികാതിക്രമത്തിനിരയായി ഗര്‍ഭിണിയായ പന്ത്രണ്ടു വയസ്സുകാരിയുടെ പ്രസവശേഷം ഷെല്‍ട്ടര്‍ ഹോമിലെ മുതിര്‍ന്ന ചേച്ചി വാത്സല്യത്തോടെ അവളോടുചോദിച്ചു; ‘മോള്‍ക്ക് ചേച്ചി എന്താ തരണ്ടേ?'
‘എനിക്കാ കടയില്‍ നിന്ന് ഒരു ഡയറി മില്‍ക്ക് വാങ്ങി തരാമോ? കൊതിയായിട്ടാ ...' അവള് കാണാതെ കണ്ണുകള്‍ തുടച്ച് അവര്‍ ആ കടയിലേക്ക് നടന്നത്രേ.
കുഞ്ഞിനെ ഒരു വസ്തുവിനെയെന്ന പോലെ പാലുകൊടുക്കാന്‍ യാന്ത്രികമായി അവള് നൈറ്റി വകഞ്ഞു മാറ്റി.

മൂന്ന്: ഗര്‍ഭവും പെണ്‍ശരീരവും
ഗര്‍ഭവും പ്രസവവും അമ്മയാവലും ഓരോ പെണ്ണിലും വ്യത്യസ്തമായ സങ്കീര്ണാനുഭവമാണ്. ഇഴ പിരിച്ചെടുക്കാനാവാത്ത വിധം പല ഏടുകളും ആ ജീവിതങ്ങളിലുണ്ട്. സ്വയം ഇല്ലാതായി ഒരു പുതുജീവന്റെ പിറവിക്കുവേണ്ടി സ്വന്തം ഗര്‍ഭം തുടരാനുള്ള സ്ത്രീയുടെ തീരുമാനം ഒരായുസ്സ് മുഴുവനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കല്‍ കൂടിയാണ്.
മനുഷ്യരാശിയുടെ കേവലമായ അതിജീവനത്തിനപ്പുറം, സാമൂഹ്യ ജീവിതത്തില്‍ പ്രത്യുല്പാദന അവകാശങ്ങളും പാരമ്പര്യങ്ങളും അടിസ്ഥാനപരമായ ജീവശാസ്ത്ര പ്രത്യേകതകള്‍ക്കുപരി മനസ്സിലാക്കേണ്ടതുണ്ട്.
ഇടുപ്പുഭാഗത്ത് മൂത്രസഞ്ചിയുടെയും മലാശയത്തിന്റെയും ഇടയിലുള്ള പൊള്ളയായ, പേശീനിര്‍മിതമായ അവയവമാണ് ഗര്‍ഭപാത്രം. ഇരുവശത്തുമുള്ള അണ്ഡാശയങ്ങള്‍ 28 ദിവസങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ അണ്ഡങ്ങളെ അഥവാ ബീജകോശങ്ങളെ ഫലോപിയന്‍ കുഴലിലൂടെ പുറത്തേക്കു വിടുന്നു. ആ സമയം, പുരുഷബീജവുമായി അണ്ഡ- ബീജ സങ്കലനം സംഭവിക്കുന്നെങ്കില്‍ ലൈംഗികോല്പാദനം നടന്ന്, ഭ്രൂണം ഗര്‍ഭപാത്രത്തിന്റെ ഉള്‍ഭിത്തിയില്‍ വേരുറയ്ക്കുന്നു. ജീവന്റെ ഈ ആദ്യരൂപം ജനനത്തിനു പാകമാകും വരെ 37 ആഴ്ചകളോളം സൂക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന പരമ പ്രധാനമായ കര്‍ത്തവ്യമാണ് ഗര്‍ഭപാത്രവും ഗര്‍ഭപാത്രത്തെ പേറുന്ന പെണ് ശരീരവും മനസ്സും ചെയ്യുന്നത്. പ്രത്യുല്പാദന അവയവങ്ങള്‍ ഒരു ഭ്രൂണത്തില്‍ തയ്യാറായി തുടങ്ങുന്നത് ഗര്‍ഭാവസ്ഥയുടെ 19ാം ആഴ്ച മുതലാണ്.

ഈ കുഞ്ഞിപ്പെണ്ണുങ്ങള്‍ കിളുന്നുഅമ്മത്തൊട്ടിലുമായി അമ്മയുടെ സുരക്ഷിത കവചവും പൊട്ടിച്ച് പുറത്തു കടക്കുമ്പോള്‍ അവളുടെ ഒരു പെണ്ണായുസ്സിനുള്ള പദ്ധതി തയ്യാറായിട്ടുണ്ടാവും. ഒരുനാള്‍ വിവാഹിതയായി, ഭര്‍ത്താവിന്റെ വീട്ടില്‍, അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയായി, പാചകം ചെയ്യാനും വീട് കാക്കാനുമുള്ള അഭ്യാസ മുറകളിലേക്ക് ആ കുഞ്ഞാവ, സമ്മാനപ്പൊതികളിലെ പാവക്കുഞ്ഞുങ്ങളെ താരാട്ടു പാടിയുറക്കി പ്രവേശിക്കുകയായി! എന്നാല്‍, നമ്മുടെ ക്രമീകൃത വിവാഹ വ്യവസ്ഥയില്‍ കുഞ്ഞിപ്പെണ്ണിനെ വിവാഹം കഴിക്കാനുള്ള ആ കുഞ്ഞിപ്പുരുഷന് ഏകദേശം അപ്പോള്‍ അഞ്ചു വയസ്സൊക്കെ ഉണ്ടായിക്കാണണം! ഏതെങ്കിലും വീട്ടില്‍, നാട്ടില്‍ ജനിച്ചു വളരുന്ന അവനും കാണും അച്ഛനാകുന്നതാണ് പുരുഷന്റെ കഴിവ് തെളിയിക്കുന്നതെന്ന മട്ടിലുള്ള കൊടും പരീശീലനം. കുടുംബം നോക്കാനും, ജോലി ചെയ്ത് സമ്പാദിക്കാനും കുഞ്ഞി ച്ചെക്കന് വര്‍ണ്ണക്കടലാസുകളിലെ തോക്കും കാറും ജെ.സി.ബിയും ഉപയോഗിച്ച് ചുവടുവെക്കുകയായി. അങ്ങനെ ഒരേ ഉത്ഭവസ്ഥാനത്തുനിന്ന് പുറപ്പെട്ട പെണ്ണും ആണും ജനിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ലൈംഗിക വിവേചനത്തിന്റെ പെരുമാറ്റച്ചട്ടങ്ങളിലേക്ക് വലിച്ചടുക്കപ്പെടുന്നു. പിന്നീടങ്ങോട്ട് ലൈംഗിക അസന്തുലിതാവസ്ഥയുടെ ഏറ്റക്കുറച്ചിലുകള്‍ തന്നെ ‘സ്വാഭാവിക'ശീലങ്ങളായി അനുഭവിക്കപ്പെടുമ്പോള്‍, ഇറങ്ങിപ്പോന്ന ഗര്‍ഭപാത്രത്തിന്റെ പതുപതുപ്പും നനവുമുള്ള ഭ്രൂണാവസ്ഥയുടെ ഓര്‍മകളും ജീവന്റെ ആദ്യ തുടിപ്പുകളില്‍ മറന്നു പോകാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു.
സ്വന്തമായി ജോലിയെയാണോ പങ്കാളിയെയാണോ തിരഞ്ഞെടുക്കേണ്ടതെന്ന അവകാശം പോലും പെണ്ണിന് നിഷേധിക്കപ്പെട്ട കാലത്താണ് പ്രത്യുല്പാനസ്വാതന്ത്ര്യത്തെക്കുറിച്ച് വീണ്ടും ആലോചിക്കേണ്ടി വരുന്നത്.
മനുഷ്യരാശിയുടെ കേവലമായ അതിജീവനത്തിനപ്പുറം, സാമൂഹ്യ ജീവിതത്തില്‍ പ്രത്യുല്പാദന അവകാശങ്ങളും പാരമ്പര്യങ്ങളും അടിസ്ഥാനപരമായ ജീവശാസ്ത്ര പ്രത്യേകതകള്‍ക്കുപരി മനസ്സിലാക്കേണ്ടതുണ്ട്. സാമൂഹികം, മതം, വിദ്യാഭ്യാസം, ആരോഗ്യം, നിയമം എന്നിങ്ങനെയുള്ള പൊതു ഇടങ്ങളുടെ ഘടനകള്‍ ലൈംഗിക വിവേചനത്തെ നിലനിര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ടേയിരിക്കുന്നു. ഇടയ്ക്കിടെ വാര്‍ത്തയാവുന്ന സ്ത്രീധന മരണങ്ങളും, ഗാര്‍ഹിക പീഡനങ്ങളും, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുമൊക്കെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ കൂട്ടുന്നെങ്കിലും സ്വര്‍ണ പരസ്യങ്ങള്‍ക്കോ 18 വയസ്സിനു ശേഷം പൊട്ടിമുളക്കുന്ന വിവാഹാലോചനകള്ക്കോ അല്പം പോലും കുറവു വന്നിട്ടില്ല. സ്വന്തമായി ജോലിയെയാണോ പങ്കാളിയെയാണോ തിരഞ്ഞെടുക്കേണ്ടതെന്ന അവകാശം പോലും പെണ്ണിന് നിഷേധിക്കപ്പെട്ട കാലത്താണ് പ്രത്യുല്പാദന സ്വാതന്ത്ര്യത്തെക്കുറിച്ച് വീണ്ടും ആലോചിക്കേണ്ടി വരുന്നത്.
പ്രത്യുല്പാദന അവകാശങ്ങള്‍
ഐക്യരാഷ്ട്ര സഭയുടെ 1968 ലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിനു ശേഷമാണ് ലോകാരോഗ്യ സംഘടന പ്രത്യുൽപാദന അവകാശങ്ങളെ നിര്‍വചിച്ചത്: ‘‘Reproductive rights rest on the recognition of the basic right of all couples and individuals to decide freely and responsibly the number, spacing and timing of their children and to have information to do so, and right to attain the highest standard of sexual and reproductive health. They also include the right of all to make decisions concerning reproduction free of discrimination, coercion and violence.'

പ്രത്യുല്പാദന അവകാശങ്ങള്‍ വ്യക്തിയുടെ സാമൂഹ്യ- സാമ്പത്തിക ഘടന, മതം, സംസ്കാരം എന്നിവയുമായി ബന്ധപ്പെട്ട് ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 1994 ലെ ‘പോപ്പുലേഷന്‍ ആന്‍ഡ് ഡെവലപ്മെൻറ്' എന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഇന്ത്യയും ഭാഗമാവുകയും പ്രത്യുല്പാദന സ്വാതന്ത്ര്യവും ലിംഗസമത്വവും ഇന്ത്യയിലെ ഫാമിലി പ്ലാനിംഗ് സേവനങ്ങളില്‍ പരിഗണിക്കപ്പെടുകയും ചെയ്തു. ഭരണഘടനയുടെ പരിധിയില്‍ പ്രതിപാദിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും തുടര്‍ച്ചയാണ് പ്രത്യുൽപാദന അവകാശങ്ങള്‍. ഇന്ത്യയുടെ പശ്ചാത്തലത്തില്‍ പ്രത്യുല്പാദന നിയമങ്ങളും സേവനങ്ങളും കുടുംബ വൈജാത്യങ്ങളും സാംസ്കാരിക മൂല്യങ്ങളും വിശ്വാസങ്ങളും സ്ത്രീയുടെ പ്രത്യുല്പാദന പെരുമാറ്റങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.
ഇന്ത്യന്‍ നിയമവ്യവസ്ഥ പല തരത്തിലുള്ള നിലപാടുകളാണ് പ്രത്യുൽപാദന അവകാശങ്ങളുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ളത്.
In 2011, the Delhi High Court issued a landmark joint decision that ‘no woman, more so a pregnant woman should be denied the facility of treatment at any stage irrespective of her social and economic background...This is where the inalienable right to health which is so inherent in the right to life gets enforced.
In 2012, the High Court of Madhya Pradesh echoed the Delhi High Court's judgment that ‘the inability of women to survive pregnancy and child birth violates her fundamental right to live as guaranteed under Article 21 of the Constitution of India' and 'it is the primary duty of the government to ensure that every woman survives pregnancy and child birth'.
മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട്
1971 ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നൻസി ആക്ട് (എം.ടി.പി) പ്രകാരം താല്പര്യമില്ലാത്ത ഗര്‍ഭം അലസിപ്പിക്കാനുള്ള നിയമപരമായ അവകാശം പങ്കാളികള്ക്കുണ്ട്. മാര്‍ച്ച് 2021 ല്‍ ഭേദഗതി വരുത്തിയ എം.ടി.പി ആക്ട് അനുസരിച്ച്, ലൈംഗികാക്രമണത്തിന് വിധേയരായവരില്‍ 24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാം. മറ്റുള്ളവരില്‍ 20 ആഴ്ചയാണ് സമയം. രണ്ടു കേസുകളിലും രണ്ടു ഡോക്ടര്‍മാരുടെ സമ്മതപത്രം ആവശ്യമാണ്. പുതുക്കിയ ആക്ടില്‍ സ്ത്രീയുടെ വിവാഹ പദവി അബോര്ഷന് പ്രശ്നമല്ലാതാക്കിയിട്ടുണ്ട്. ഇതിനു മുന്‍പ്, ‘വിവാഹിതയായ സ്ത്രീക്കും അവളുടെ ഭര്‍ത്താവിനും' മാത്രമേ അബോര്ഷന് ചെയ്യാന്‍ അനുവാദം ഉണ്ടായിരുന്നുള്ളു. ഭ്രൂണത്തിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യമുണ്ടെങ്കില്‍ 24 ആഴ്ചയില്‍ കൂടുതലായാലും വൈദ്യോപദേശത്തോടെ അബോര്ഷന് നടത്താം.

ഈ നിയമഭേദഗതിയില്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, അബോര്‍ഷനുള്ള കര്‍തൃത്വം സ്ത്രീക്ക് നിയമം നല്‍കിയിട്ടില്ല എന്നതാണ്. ഇതിനെക്കുറിച്ച് ‘ഏഷ്യ സേഫ് അബോര്ഷന് പാര്‍ട്ണര്‍ഷിപ്പ്' (ASAP) കോര്‍ഡിനേറ്ററും ഗൈനക്കോളജിസ്റ്റുമായ ഡോ. സുചിത്ര ദാല്‍വി അഭിപ്രായപ്പെടുന്നത്, 2021 ലെ എം.ടി.പി ആക്ട് ആണ്‍കോയ്മയുടെ പ്രതിഫലനവും സ്ത്രീകള്‍ കൂടുതല്‍ ഇരകളാക്കപ്പെടാനുള്ള മാര്‍ഗവുമാണെന്നാണ്. ദമ്പതികള്‍ വീടിനുള്ളില്‍ അടച്ചിരിക്കുകയും, ഗര്‍ഭ നിരോധന മാര്‍ഗങ്ങള്‍ ലഭ്യമല്ലാതാകുകയും, ആശുപത്രി സംവിധാനങ്ങളും ഡോക്ടര്‍മാരുടെ ലഭ്യതയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന മഹാമാരിക്കാലത്ത് രണ്ടു ഡോക്ടര്‍മാരുടെ സമ്മതപത്രത്തോടെ മാത്രമേ അബോര്ഷന് സാധ്യമാകൂ എന്ന നിലക്കുള്ള നിയമം പ്രയോഗികമാകുന്നില്ല.
ഗര്‍ഭം തുടരുന്നതിന് സ്ത്രീയുടെ ശാരീരിക ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും പ്രധാനമാണെന്നിരിക്കെ, അതിന് യാതൊരു പരിഗണനയും ഡോക്ടര്‍മാരും കോടതിയും ഗവണ്മെന്റും നല്‍കുന്നില്ല
ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളെ മുന്‍നിര്‍ത്തി സുരക്ഷിതമായ അബോര്‍ഷനുവേണ്ടി പ്രവര്‍ത്തിക്കുന്ന ‘പ്രതിഗ്യ' ക്യാമ്പയിന് എന്ന പ്രോ- ചോയ്സ് സംഘം കണ്ടെത്തിയത് 243 സ്ത്രീകള്‍ 2019 മെയ് ഒന്നു മുതല്‍ 2020 ആഗസ്റ്റ് 15 വരെയുള്ള കാലയളവില്‍ ആവശ്യമില്ലാത്ത ഗര്‍ഭം അലസിപ്പിക്കാന്‍ അനുവാദത്തിന് കോടതിയെ സമീപിച്ചിട്ടുണ്ട് എന്നാണ്. അവരില്‍ 138 പേര് മുതിര്‍ന്ന സ്ത്രീകളും 105 പേര് പ്രായപൂര്‍ത്തിയാകാത്തവരുമായിരുന്നു. അവര്‍ക്കു നീതി നിഷേധിക്കപ്പെട്ടത്, പലപ്പോഴും സദാചാരപരമായ കാരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. പങ്കാളിയെയോ മാതാപിതാക്കളെയോ കൂട്ടിക്കൊണ്ടുവരാനാണ് കോടതി അവരോട് ആവശ്യപ്പെട്ടത്. ഗര്‍ഭം തുടരുന്നതിന്സ്ത്രീയുടെ ശാരീരിക ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യവും പ്രധാനമാണെന്നിരിക്കെ, അതിന് യാതൊരു പരിഗണനയും ഡോക്ടര്‍മാരും കോടതിയും ഗവണ്മെന്റും നല്‍കുന്നില്ല എന്നും ‘പ്രതിഗ്യ' കാമ്പയിന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കാര്യത്തില്‍ ഗര്‍ഭം തുടരുന്നത് അമ്മയ്ക്കും കുട്ടിക്കും ഗൗരവതരമായ മാനസിക പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കുമെന്ന പെണ്‍കുട്ടിയുടെ അപേക്ഷ നിസ്സാരമായി തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്. 37 ആഴ്ചകളോളം ഗര്‍ഭം കൊണ്ടുനടക്കേണ്ടി വരുന്ന ഒരു സ്ത്രീ ശരീരം വൈദ്യശാസ്ത്രവും നിയമപരവുമായ വാദങ്ങള്‍ക്കും ആലോചനകള്‍ക്കും വിധേയമാകുന്നെങ്കിലും, അവളുടെ അഭിപ്രായം അവിടെ വിലപ്പോവുന്നില്ല. സ്വന്തം ശരീരത്തെക്കുറിച്ച്പക്ഷപാതപരമായ തീരുമാനങ്ങളെടുക്കുന്ന സാങ്കേതിക വിദഗ്ധരുടെ മുന്നില്‍ അവളുടെ ശബ്ദം നിഷേധിക്കപ്പെടുന്നു.

2021 ലെ എം.ടി.പി ആക്ട് നിലവിലുള്ള മറ്റു നിയമങ്ങളുമായി വൈരുധ്യമുള്ളതുമാണ്. ട്രാന്സ്ജന്ഡര് വ്യക്തികളുടെ അബോര്ഷന് സംബന്ധിച്ച 2019 ലെ Transgender Persons (Protection of Rights) Act നിലവിലിരിക്കെ 2021 ലെ എം.ടി.പി ആക്ടിന്റെ പരിധിയില്‍ ‘സ്ത്രീകള്‍' മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 നെ പിന്തുണച്ച് 2017 ല്‍ സുപ്രീം കോടതി പാസാക്കിയ സ്വകാര്യതക്കുള്ള അവകാശം എം.ടി.പി ആക്ട് ലംഘിക്കുന്നു. പ്രത്യുൽപാദന തെരഞ്ഞെടുപ്പുകള്‍ സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യമാണെന്ന വിധിയും, എന്നാല്‍ അബോര്ഷനുമേല് സ്ത്രീക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനാവില്ലെന്ന നിയമവും ഒരേ സമയം നിലനില്‍ക്കുന്നത് ആശയക്കുഴപ്പവും നിയമ പരിരക്ഷക്കു കാലതാമസവും ഉണ്ടാക്കും. വ്യക്തിയുടെ സ്വകാര്യതയെ ഖണ്ഡിക്കുന്ന ഏതു നിയമവും യുക്തവും നീതിപൂര്‍ണവും ധാര്മികവുമായിരിക്കേണ്ടതുണ്ട്. Protection of Children from Sexual Offences (POCSO) നിയമപ്രകാരം, പ്രായപൂര്‍ത്തിയാകാതെ ഗര്‍ഭം ധരിക്കുകയും അബോര്ഷന് നടത്തുകയും ചെയ്യണമെങ്കില്‍ (ഉഭയസമ്മതത്തോടെയാണെങ്കില്‍ പോലും) പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. അതേ സമയം എം.ടി.പി ആക്ട്, അബോര്ഷനില് ഉള്‍പ്പെടുന്ന പങ്കാളികള്‍ക്ക് സ്വകാര്യത ഉറപ്പു വരുത്തുകയും ചെയ്യുന്നു. 1940 ലെ Drugs and Cosmetics Act അനുസരിച്ച് വില്‍ക്കുന്ന എല്ലാ മരുന്നുകളുടെയും റെക്കോര്‍ഡ് സൂക്ഷിക്കേണ്ടതുണ്ട്. മെഡിക്കല്‍ അബോര്ഷന് മരുന്നുകളും അതില്‍ ഉള്‍പ്പെടുന്നതു കൊണ്ട് എം.ടി.പി ആക്ട് നിഷ്കര്‍ഷിക്കുന്ന സ്വകാര്യത എത്രമാത്രം ഉറപ്പു വരുത്താനാവുമെന്നുള്ളതു ആശങ്കയുണര്‍ത്തുന്നു.
അബോര്ഷന് സുരക്ഷിതമാവേണ്ടതെന്തിനാണ്?
ലോകത്തു നടക്കുന്ന അബോര്‍ഷനുകളില്‍ മൂന്നിലൊരെണ്ണം അശാസ്ത്രീയവും അപകടകരവുമാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സുരക്ഷിതമല്ലാത്ത അബോര്‍ഷനുകള്‍ കൂടുതലും നടക്കുന്നത് ഏഷ്യയിലാണ്. 2010 - 2014 വരെയുള്ള കാലയളവില്‍ സംഭവിച്ച 45 ശതമാനം അബോര്‍ഷനും വികസ്വര രാജ്യങ്ങളിലായിരുന്നു. നിയമനിര്‍മാണത്തിലെ പഴുതും, അവയുടെ നിര്‍വഹണ രീതിയിലെ പിതൃമേല്ക്കോയ്മയും, വൈദ്യ സഹായങ്ങളുടെ ദൗര്‍ലഭ്യവും കാരണം ഈ രാജ്യങ്ങളില്‍ ഏഴു കോടിയിലധികം സ്ത്രീകളാണ് സുരക്ഷിതമല്ലാത്ത അബോര്‍ഷന്റെ പ്രശ്ങ്ങളുമായി ആശുപത്രികളില്‍ പ്രവേശിക്കുന്നത്. ഗുരുതര ശാരീരിക- മാനസിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ സ്ത്രീകള്‍ ജീവിതകാലം മുഴുവന്‍ അശാസ്ത്രീയമായ അബോര്‍ഷന്റെ പേരില്‍ നരകിക്കുന്നു.

സ്ത്രീ സൗഹാര്‍ദ അബോര്ഷന്
സുരക്ഷിതമല്ലാത്തതും അപകടകരവുമായ ഗര്‍ഭഛിദ്ര മാര്‍ഗങ്ങളെ എങ്ങനെ തടയാമെന്ന ബോധവല്‍ക്കരണത്തിലൂടെ ഒരു പരിധി വരെ സ്ത്രീകളുടെ മാനസിക- ശാരീരിക സ്വാസ്ഥ്യം ഉറപ്പാക്കാന്‍ കഴിയും. വിവിധ സാമൂഹ്യ- സാമ്പത്തിക വിഭാഗങ്ങളിലുള്ള പങ്കാളികളിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തങ്ങളിലൂടെയും ഇത് നടപ്പാക്കാം. പല തട്ടിലുള്ള ഇടപെടല്‍ ഇക്കാര്യത്തില്‍ ആവശ്യമാണെന്നതിനാല്‍, ലൈംഗിക വിദ്യാഭ്യാസം സ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കലാണ് അടിസ്ഥാനപരമായി മുന്നോട്ടു വെക്കേണ്ടത്. ശരിയായ ശാരീരിക അറിവും മാനസിക തയ്യാറെടുപ്പുമില്ലാതെ പ്രത്യുല്പാദനത്തിനൊരുങ്ങുന്നത് സ്ത്രീകളെ എത്ര മാത്രം ബാധിക്കുമെന്ന അവബോധം പൊതുസമൂഹത്തിന് അനിവാര്യമാണ്. അനുയോജ്യമായ ഗര്‍ഭ നിരോധന മാര്‍ഗങ്ങളുടെ ലഭ്യതയും, ഉപയോഗവും, സംശയ നിവാരണത്തിനുള്ള സാഹചര്യങ്ങളും, സുരക്ഷിതവും നിയമപരവുമായ ഗര്‍ഭഛിദ്ര അവസരങ്ങളും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള അപ്രതീക്ഷിതമായ ആരോഗ്യ പ്രതിസന്ധികള്‍ക്കു അടിയന്തിരമായ വൈദ്യ സഹായവും തയ്യാറാക്കേണ്ടതുണ്ട്.
കഴിഞ്ഞയാഴ്ച കൗമാരത്തിലേക്ക് കാലെടുത്തു വെച്ച മകനോട് വെറുതെ ചോദിച്ചു: നിന്റെ അഭിപ്രായം എന്താ?
ഒട്ടും ആലോചിക്കാതെയുള്ള മറുപടിയായിരുന്നു; ‘ഈ ഭൂമിയില്‍ ഇനി കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ പാടില്ല.’
അതെന്താ?
‘അമ്മാ..ലോകം ഇപ്പോള്‍ തന്നെ ഓവര്‍ പോപ്പുലേറ്റഡ്, ക്രമാധിക ജനപ്പെരുപ്പമുള്ളതാണ്. ലോകത്തുള്ള റിസോഴ്സ് ഇപ്പൊ തന്നെ എല്ലാവര്ക്കും കിട്ടുന്നില്ല. ഇനീം ആളുകള്‍ കൂടിയാല്‍ റിസോഴ്സ് കുറയും..അങ്ങനെ ഈ ഭൂമി നശിച്ചു പോകില്ലേ?’
വായ പൊളിച്ചിരുന്ന എന്നെ ശ്രദ്ധിക്കാതെ ‘എന്‍വയോണ്‍മെൻറ് ഫ്രണ്ട്ലി ആയ കാര്യങ്ങളൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല, ലോകം ആള്‍റെഡി നശിച്ചു കഴിഞ്ഞു' എന്ന് ആത്മഗതം ചെയ്തു. ▮
References:
1. Akshi Chawla (1 Sep, 2020). IndiaSpend. Why 243 Women Had To Ask A Court For Permission To Abort. Retrieved on 15 July. https://www.indiaspend.com/why-243-women-girls-had-to-ask-a-court-for-permission-to-abort/
2. Akshita Nagpal (27 April, 2021). IndiaSpend. Amended Abortion Law Still Gives Doctors, Not Women, The Final Say. Retrieved on 15 July 2021. https://www.indiaspend.com/gendercheck/amended-abortion-law-still-gives-doctors-not-women-the-final-say-744747
3. Kosgi, S., N, V. Hegde., Rao, S., Undaru, S. Bhat. & Pai, N. (2011). Women reproductive rights in India: prospective future. Online Journal of Health and Allied Sciences, 10 (1), 1-5.
4. https://pratigyacampaign.org/
5. Reproductive rights in Indian courts. Center for Reproductive Rights. www.reproductiverights.org
6. World Health Organisation (2021). Preventing unsafe abortion. https://www.who.int/news-room/fact-sheets/detail/preventing-unsafe-abortion.