Wednesday, 29 March 2023

ആത്മകഥ


Text Formatted

വെറും മനുഷ്യര്‍- 7

താത്തയുടെ ശരീരം വെളിച്ചം പൂക്ക്ണ മരമായി മാറി

വെളിച്ചം പൂക്കുന്ന ആ മരം നിന്നത് ശെല്‍വമണിയുടെ വീട്ട് മുറ്റത്തായിരുന്നു. ആ ശെല്‍വ മണിയോടൊപ്പമാണ് എല്ലാ ഭ്രാന്തുകളെയും ഒഴിവാക്കി താത്ത ജീവിക്കാന്‍ പോയത്.

Image Full Width
Image Caption
ചിത്രീകരണം: ദേവപ്രകാശ്
Text Formatted

നിയാഴ്ച സ്‌കൂള്‍ വിട്ടുവന്നാല്‍ ഞാന്‍ പലപ്പോഴും വേളിമലയിലേക്കോടും. 
അവിടെ ഉപ്പാന്റെ ബന്ധുവായ ഒരമ്മാവനും അമ്മായിയും അവരുടെ മകളുമാണ് താമസം. 

​​​​​​​അമ്മാവന് വേളിമല എസ്റ്റേറ്റില്‍ ടാപ്പിങ്ങാണ് പണി. 
മൂപ്പര്‍ക്ക് ശമ്പളവും ബോണസും അലവന്‍സും മഴക്കാലത്ത് കുടയും പുതപ്പുമൊക്കെ കിട്ടുമായിരുന്നു. താമസിക്കാന്‍ പാടിയുണ്ട്. ഓടിട്ട കെട്ടിടം. ഓരോ കെട്ടിടങ്ങളിലും ഒമ്പത് കുടുംബങ്ങള്‍ താമസിച്ചു.

ഉച്ചമയക്കം തേടുന്ന റബ്ബര്‍ തോട്ടങ്ങള്‍ക്കു നടുവിലെ ആ കെട്ടിടങ്ങള്‍ നീണ്ട ഖബറുകള്‍ പോലെയാണ് എനിക്ക് തോന്നിയത്. ഓരോ അറയിലും ഒരുപാട് ജീവിതങ്ങള്‍. വരുമാനം ഒരേപോലെയായതുകൊണ്ട് അവര്‍ക്കിടയില്‍ ദാരിദ്ര്യത്തിന്റെ സമത്വം നിലനിന്നു. ചാരായം മോന്തി കച്ചറയുണ്ടാക്കിയാല്‍ സൂപ്പര്‍വൈസര്‍ ഇടപെടും. പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് ആഴ്ചശമ്പളത്തില്‍ നിന്ന് കടം കിട്ടും. പലര്‍ക്കും ആഴ്ചവട്ടം പൂര്‍ത്തിയാകുമ്പോള്‍ കാര്യമായിട്ടൊന്നും ബാക്കിയുണ്ടാവില്ല.

താത്താക്ക് എന്നേക്കാള്‍ നാലഞ്ച് വയസ്സിന് മൂപ്പുണ്ട്. ഞാനവിടെ എത്തുമ്പോള്‍ ഒന്നുകില്‍ അവളാ പടവുകള്‍ താഴേക്കിറങ്ങും, ഇല്ലെങ്കില്‍ ഞാനാ പടവുകള്‍ മുകളിലേക്കുകയറും. ഞങ്ങള്‍ക്കിടയില്‍ പ്രായം മതിലായി മാറിയില്ല.

അമ്മായിക്ക് ഭ്രാന്താണ്.
ദൂരെ നിന്നേ അവരുടെ ഒച്ചപ്പാട് കേള്‍ക്കാം. 
പാടിയിലെ നടുമുറിയില്‍ കട്ടിലിലാണ് വാസം. 
കട്ടില്‍ കാലില്‍ കൊളുത്തിയ ചങ്ങലയുടെ മറ്റേ അറ്റം സ്വന്തം കാലില്‍ കൊളുത്തിയിട്ട് അമ്മായി കിടക്കും. താത്ത വാരി കൊടുക്കുന്ന ചോറ് ചിലപ്പോ തിന്നും. 

abbas

ചിലപ്പോ താത്താന്റെ മുഖത്തേക്ക് തുപ്പും. അമ്മായി ഉറക്കെ ചിരിക്കും, പാട്ടുപാടും. പാടുന്ന പാട്ടുകള്‍ മടുക്കുമ്പോള്‍ സ്വയം പാട്ടുണ്ടാക്കി സ്വന്തം ഈണത്തില്‍ പാടും. ഉന്മാദത്തിന്റെ ആ പാട്ടുകള്‍ രാത്രികളിലും കേള്‍ക്കാം. ആദ്യമൊക്കെ എനിക്ക് അമ്മായിയെ പേടിയായിരുന്നു. പിന്നെ താത്തയും അമ്മാവനും പേടിക്കാത്ത അമ്മായിയെ ഞാനെന്തിന് പേടിക്കണം എന്ന ദുര്‍ബലമായ ഉറപ്പില്‍ ഞാനും അവര്‍ക്ക് ചോറ് വാരി കൊടുത്തു.

അമ്മാവന്‍ ടാപ്പിംങ് കഴിഞ്ഞുവന്നാല്‍ കുളിയൊക്കെ കഴിച്ച് തസ്ബി മാല കയ്യിലെടുക്കും. എന്നിട്ട് എനിക്കറിയാത്ത ദിക്‌റുകള്‍ ഉറക്കെ ചൊല്ലും. ഉച്ച നമസ്‌ക്കാരം കഴിഞ്ഞ് ചോറും തിന്ന് ആ ആഴ്ചത്തെ മന്ത്രവാദിയെ തിരഞ്ഞ് അമ്മാവന്‍ മലയിറങ്ങും.

പുതിയ പുതിയ മന്ത്രവാദികള്‍ വന്നു. പുതിയ പുതിയ പൂജകള്‍ നടന്നു. നാട്ടിലൊന്നും കേള്‍ക്കാത്ത മന്ത്രങ്ങള്‍ പാടിയില്‍ മുഴങ്ങി. അമ്മായിക്കായി നടത്തിയ പൂജകളും പ്രാര്‍ഥനാ മന്ത്രങ്ങളും അമ്മായിയെ സ്പര്‍ശിച്ചില്ല.

ഓരോ ആഴ്ചയും പുതിയ പുതിയ മന്ത്രവാദികള്‍ വന്നു. പാലൈവനം ഉസ്താദാണ് ആദ്യമൊക്കെ അമ്മായിയെ മന്ത്രിച്ചൂതി ചികിത്സിച്ചിരുന്നത്. ഊത്തും മന്ത്രവും നടക്കുന്ന ഒരു സമയത്ത് അമ്മായി തികഞ്ഞ ബോധത്തിലേക്ക് ഉണര്‍ന്ന് പാലൈവനത്തിനെ ആക്രമിച്ചു. മൂപ്പരുടെ കയ്യിലെ ഖിതാബും തസ്ബി മാലയും വാങ്ങി വലിച്ചെറിഞ്ഞു. "പോയി ബാങ്ക് കൊട്‌ക്കെടാ നായിന്റെ മോനെന്നു' പറഞ്ഞ് രണ്ടുകരണത്തും മാറി മാറി അടിച്ചു. അമ്പരന്നുപോയ ഉസ്താദ് ചുവരിലെ ക്ലോക്കില്‍ നോക്കിയപ്പോള്‍ മഗ്‌രിബ് ബാങ്ക് കൊടുക്കേണ്ട കൃത്യസമയമാണ്. തന്നെ ചതിച്ച അമ്പിയാ ഔലിയാക്കളെ മനസ്സില്‍ പ്രാകിക്കൊണ്ട് അമ്മാവനോട് അമ്മായിയെ ചങ്ങലക്കിടാന്‍ പറഞ്ഞുകൊണ്ട് ഉസ്താദ് മലയിറങ്ങി. അന്നുമുതലാണ് അമ്മായിയുടെ കാലില്‍ ചങ്ങല വീണത്.

പുതിയ പുതിയ മന്ത്രവാദികള്‍ വന്നു. പുതിയ പുതിയ പൂജകള്‍ നടന്നു. നാട്ടിലൊന്നും കേള്‍ക്കാത്ത മന്ത്രങ്ങള്‍ പാടിയില്‍ മുഴങ്ങി. അമ്മായിക്കായി നടത്തിയ പൂജകളും പ്രാര്‍ഥനാ മന്ത്രങ്ങളും അമ്മായിയെ സ്പര്‍ശിച്ചില്ല. അവര്‍ മറ്റൊരു ലോകത്തായിരുന്നു. ദൈവങ്ങള്‍ക്ക് പോലും ഇടമില്ലാത്ത ഉന്‍മാദത്തിന്റെ ലോകമായിരുന്നു അത്. 

പാടിയുടെ മുമ്പിലെ സമതലം അവസാനിക്കുന്നിടത്ത് ഒക്കാലിമല തുടങ്ങും. തട്ടുതട്ടുകളായി ആകാശം കയറി പോവുന്ന മലകളുടെ ഒരു കൂട്ടത്തെയാണ് വേളിമല എന്നുവിളിച്ചത്. പാടിയുടെ പിറകില്‍ ചെന്ന് നിന്നാല്‍ താഴെ... താഴെക്കും താഴെ ചെടയാറും ബസ് സ്റ്റാന്റും സ്‌കൂളും നെല്‍പ്പാടങ്ങളും വെറും കളിപ്പാട്ടങ്ങളായി ചുരുങ്ങുന്നതുകാണാം.

abbas

ഒരുപാട് ദിവസത്തെ എന്റെ അപേക്ഷയ്ക്കും മാന്തിപ്പറിക്കലുകള്‍ക്കും ശേഷമാണ് എന്നെയും കൊണ്ട് ഒക്കാലിമല കയറാന്‍ താത്ത സമ്മതിച്ചത്.
അമ്മായി ഉച്ചമയക്കത്തിന്റെ ഉണര്‍ച്ചയില്‍ അലമുറയിട്ടു. അമ്മാവന്‍ മന്ത്രവാദിയെ തേടി മലയിറങ്ങി. ചുറ്റും കടും പച്ചയണിഞ്ഞ അന്തരീക്ഷത്തിന് മുകളില്‍ ആകാശം കറുത്തുനിന്നു.

""എടാ മഴ പെയ്യും...''
""അതിന് ഇത് മഴക്കാലല്ലല്ലോ...'' ഞാന്‍ പറഞ്ഞു.
""ന്നാ വാ...''
അതും പറഞ്ഞ് പാടിയുടെ പടവുകള്‍ ചാടിയിറങ്ങി താത്ത ഓടാന്‍ തുടങ്ങി. കരിയിലപ്പാതകളിലൂടെ അവള്‍ക്ക് പിറകെ ഞാനും ഓടി. അവളുടെ ഒപ്പമെത്താന്‍ കഴിയാതെ ഞാന്‍ കിതച്ചു. ചുവപ്പില്‍ കറുത്ത പൂക്കളുള്ള പാവാടയും കറുത്ത ജമ്പറുമായിരുന്നു അവളുടെ വേഷം. കരിമ്പാറയിലൂടെ ഓടിക്കയറി ആദ്യത്തെ വിശ്രമസ്ഥലത്ത് എത്തി അവള്‍ കിതപ്പാറ്റുമ്പോള്‍ ഞാന്‍ കരിമ്പാറയില്‍ പൊത്തിപ്പിടിച്ച് ഞരങ്ങി മൂളി മുകളിലേക്ക് കയറി.
""ഞാന്‍ പറഞ്ഞതല്ലെ അന്നക്കൊണ്ട് പറ്റൂലാന്ന്.''
""പറ്റും ഇന്നക്കൊണ്ട് പറ്റും.''

ഞാന്‍ വാശിയോടെ കയറി. 
കാല്‍മുട്ടിലെ തൊലി ഉരഞ്ഞ് ചോര പൊടിഞ്ഞു. 
ആ മുറിവില്‍ തണുത്ത കാറ്റ് തട്ടിയപ്പോള്‍ നീറി. 
താത്ത ചിരിച്ചു. ആ ചിരി നാല് ദിക്കിലും പരന്നു. 

എവിടെയും പിടിക്കാതെ കൈയ്യും വീശി അവള്‍ അടുത്ത ഘട്ടം കയറി. 
രണ്ടാമത്തെ വിശ്രമകേന്ദ്രത്തില്‍ എത്തി അവള്‍ എന്നെ കാത്തുനിന്നു.
മഴ ചാറിത്തുടങ്ങി.
താഴെ ചെടയാറ്റില്‍ മഴ പെയ്തു.
കരിമ്പാറയില്‍ വീണ പുതുമഴയുടെ ഗന്ധം ശ്വസിച്ച് താത്ത നിന്നു.
അവള്‍ കണ്ണുകളടച്ചുപിടിച്ച് ആകാശമിറങ്ങിവന്ന വെള്ള നൂലുകളെ മുഖത്തേക്ക് ഏറ്റുവാങ്ങി. അപ്പോള്‍ ഒക്കാലി മലക്കും പെരും ചിലമ്പിനും ഇടയിലെ ശൂന്യാന്തരീക്ഷത്തില്‍ ഞാന്‍ ജീവിതത്തിലെ ആദ്യത്തെ മഴവില്ല് കണ്ടു. 

കറുത്ത ജമ്പറിനുള്ളില്‍ പുറം ചാടാന്‍ കൊതിക്കുന്ന കൗതുകങ്ങള്‍ മഴ നനയുന്നത് കണ്ടപ്പോള്‍ ചുറ്റും മഴപെയ്യുന്ന ആ അന്തരീക്ഷത്തിലും എന്തോ ഒന്ന് ഉളളില്‍ കനലൂതുന്നത് ഞാനറിഞ്ഞു. കറുത്ത പൂക്കളുള്ള ചുവന്ന പാവാടയില്‍ കാറ്റുപിടിച്ചു. പാവാട കുടയായി വിടര്‍ന്നു. മുട്ടിനു മുകളിലേക്ക് നോക്കാനുള്ള കൊതിയെ ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു നേരിട്ടു.
""ടാ...''

ഞാന്‍ വിളി കേട്ടില്ല. താത്ത എന്നെ കൂട്ടിപിടിച്ചു. മഴ നനഞ്ഞ കൗതുകങ്ങളില്‍ മുഖം തൊട്ടപ്പോള്‍ ഞാന്‍ ചൊടയാറ്റിലെ വെള്ളത്തിന്റെ ഉള്‍ച്ചൂടില്‍ പുതഞ്ഞു. മുകളില്‍ വേളി മലയ്ക്കും, താഴെ പെരും ചിലമ്പിനുമിടയിലെ ദൂരമത്രയും മഴ നനഞ്ഞുനിന്നു. അവിടുന്ന് ഇറങ്ങുമ്പോള്‍ മല മുഴുവന്‍ കയറാനുള്ള എന്റെ ആഗ്രഹം ഒടുങ്ങിയിരുന്നു. എനിക്ക് ഒട്ടു സങ്കടം തോന്നിയില്ല.
അത് മഴക്കാലമായിരുന്നില്ല.

പുതപ്പിനുള്ളില്‍ താത്താന്റെ ദേഹത്ത് എന്റെ ദേഹം തട്ടിയപ്പൊ എന്റെയുള്ളില്‍ കനലെരിഞ്ഞു. ആ കനല്‍ച്ചൂട് പുതപ്പിനുള്ളിലാകെ പടര്‍ന്നു. അന്തരീക്ഷത്തില്‍ വെന്ത കോഴിമുട്ടയുടെ മണം. പാമ്പ് മുട്ട ഇടുന്നുണ്ടാവും...

കാലം തെറ്റി പെയ്ത ആ മഴ കാലങ്ങള്‍ക്ക് ശേഷം താത്താന്റെ മരണവാര്‍ത്തയായി എന്റെ മുമ്പില്‍ പെയ്യുമെന്ന് എനിക്കന്ന് അറിയില്ലായിരുന്നു. 
മഴ തോര്‍ന്നപ്പോള്‍ തേടി കിട്ടിയ മന്ത്രവാദിയുമായി അമ്മാവന്‍ മലകയറി വന്നു. ആ തോളില്‍ ഭാരമായി തൂങ്ങിക്കിടന്നത് പൂജയ്ക്ക് വേണ്ട സാധനങ്ങള്‍ മാത്രമായിരുന്നില്ല. ജീവിതകാലമത്രയും തന്റെ ഇണയുടെ സൗഖ്യത്തിനായി ദൈവങ്ങളോട് നൊന്ത് പ്രാര്‍ത്ഥിച്ച ഒരു മനുഷ്യന്റെ വേദനകളായിരുന്നു. മുറിവില്‍ ഉപ്പ് പുരട്ടി ചിരിക്കുന്ന ജീവിതമെന്ന വലിയ ഭ്രാന്തായിരുന്നു. 

രാത്രിയില്‍ പൂജ തുടങ്ങി.
ചാരായ ലഹരിയില്‍ ഗ്ലാസുകള്‍ വീണുടഞ്ഞു.
ചോരയൊലിക്കുന്ന കോഴിത്തലയും കയ്യില്‍ പിടിച്ച് അമ്മാവന്‍ മന്ത്രവാദിയുടെ മുമ്പില്‍ ഇരുന്നു. ലഹരിയില്‍ കുഴഞ്ഞ മന്ത്രങ്ങള്‍ വിലാപ ഗാനമായി മാറി. പിന്നെ കോഴിയിറച്ചിയും കൂട്ടി മന്ത്രവാദി ചോറ് തിന്നു. വയറ് നിറഞ്ഞപ്പോള്‍ നാലഞ്ച് അലമുറകള്‍ കൂടി നടത്തിയിട്ട് അമ്മാവന്‍ കൊടുത്ത പണവുമായി മന്ത്രവാദി മലയിറങ്ങി.

കണ്ടമില്ലാത്ത കറികൂട്ടി ഞങ്ങള്‍ ചോറ് തിന്നു. പിന്നെ കൈ മണത്ത് മണത്ത് അടുക്കളപ്പായയില്‍ ഞാന്‍ ഉറങ്ങാന്‍ കിടന്നു. അമ്മായി അപ്പോഴും പാട്ടുപാടി. 
എന്റെ കൂടെ കിടക്കുമ്പോള്‍ താത്ത ചോദിച്ചു, 
""ടാ ... നീ വെളിച്ചം പൂക്ക്ണ മരം കണ്ടിട്ട്ണ്ടാ ...?''
""ഇല്ല''

abbas

കാറ്റിന് അപ്പോഴും നല്ല തണുപ്പായിരുന്നു. അമ്മാവന്റെ പ്രാര്‍ത്ഥനകളുടെ ഈണത്തില്‍ മയങ്ങി ഞാന്‍ ഉറക്കത്തിന്റെ ചെടയാറിലേക്ക് താണ് പോയി. വര്‍ണമത്സ്യങ്ങള്‍ മഴവില്ലായി നീന്തുന്ന സ്വപ്നത്തണുപ്പില്‍ നിന്ന് താത്ത എന്നെ വിളിച്ചുണര്‍ത്തുമ്പോള്‍ വലിയ ശബ്ദങ്ങള്‍ എല്ലാം ഒടുങ്ങിയിരുന്നു. രാത്രിയുടെ ചെറുജീവികള്‍ മാത്രം പാട്ടുപാടി.
""അനക്ക് കാണണ്ടേടാ...?'' താത്ത ചോദിച്ചു.
""എന്ത് ?''
""വെളിച്ചം പൂക്ക്ണ മരം...''
""എനിക്ക് ഒറങ്ങിയാ മതി''
""എട പൊട്ടാ നല്ല രസാണ് അത് കാണാന്‍...''

താത്ത എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു. പുതച്ച പുതപ്പോടെ ഞാന്‍ അവളുടെ പിറകെ നടന്നു. വടക്കിനി വാതില്‍ തുറന്ന് താത്ത ഇടതുവശത്തേക്ക് നടന്നു. ഞാന്‍ പിന്നാലെ നടന്നു. അലക്കുകല്ലിന്മേലിരുന്നിട്ട് താത്ത പറഞ്ഞു,
​""ഇവിടെയിരിക്ക്...''
ഞാന്‍ ഇരുന്നു.
""പൊതപ്പ് ഇനുക്കും കൊണ്ടടാ...''
മഴ നനഞ്ഞ അന്തരീക്ഷത്തില്‍ ഒരേ പുതപ്പിനുള്ളില്‍ ഞങ്ങള്‍ രണ്ടാളും ചൂളിപ്പിടിച്ചിരുന്നു.

പുതപ്പിനുള്ളില്‍ താത്താന്റെ ദേഹത്ത് എന്റെ ദേഹം തട്ടിയപ്പൊ എന്റെയുള്ളില്‍ കനലെരിഞ്ഞു.
ആ കനല്‍ച്ചൂട് പുതപ്പിനുള്ളിലാകെ പടര്‍ന്നു. അന്തരീക്ഷത്തില്‍ വെന്ത കോഴിമുട്ടയുടെ മണം. പാമ്പ് മുട്ട ഇടുന്നുണ്ടാവും...
""അങ്ങട്ട് നോക്കടാ...''
താത്ത വിരല്‍ ചൂണ്ടിയ ദിക്കിലേക്ക് ഞാന്‍ നോക്കി. അവിടെ ഇരുട്ടില്‍ വെളിച്ചം പൂത്ത് നില്‍ക്കുന്ന മരം... കാറ്റടിക്കുമ്പോള്‍ വെളിച്ചങ്ങള്‍ കൂട്ടത്തോടെ താഴേക്ക് അടര്‍ന്ന് വീഴുന്നു. കാറ്റ് നിലയ്ക്കുമ്പോള്‍ വെളിച്ചങ്ങള്‍ കൂട്ടത്തോടെ ഉയര്‍ന്ന് ചെന്ന് മരത്തില്‍ ഇരിക്കുന്നു. 
അറിയാതെ ഞാന്‍ ചോദിച്ചു പോയി, ""എന്താണ് താത്താ അത്...?''
""അതാണ് പൊട്ടാ വെളിച്ചം പൂക്ക്ണ മരം''

പിന്നീട് മുത്തയ്യന്‍ സാറാണ് ഞാന്‍ കണ്ടത് മിന്നാമിന്നികളെയാണെന്ന് എനിക്ക് പറഞ്ഞ് തന്നത്. വെളിച്ചം പൂക്കുന്ന ആ മരം നിന്നത് ശെല്‍വമണിയുടെ വീട്ട് മുറ്റത്തായിരുന്നു. ആ ശെല്‍വ മണിയോടൊപ്പമാണ് എല്ലാ ഭ്രാന്തുകളെയും ഒഴിവാക്കി താത്ത ജീവിക്കാന്‍ പോയത്.
​​​​​​​ആ മരത്തില്‍ തന്നെയാണ് കാലങ്ങള്‍ക്കു ശേഷം താത്ത ജീവന്‍ വെടിഞ്ഞ് തൂങ്ങിയാടിയത്. 

(തുടരും)

മുഹമ്മദ്​ അബ്ബാസ്​

മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ വലിയപറമ്പില്‍ താമസം. പെയിന്റുപണിക്കാരനാണ്. എട്ടാം ക്ലാസുവരെ തമിഴ്‌നാട്ടില്‍ പഠിച്ച് ജീവിതവൃത്തി തേടി നാടുവിട്ട് ലോറിയില്‍ കയറി മലപ്പുറത്തെത്തി. മലയാളം എഴുതാനും വായിക്കാനും പഠിച്ച് മലയാളത്തിലെയും ലോകസാഹിത്യത്തിലെയും പുസ്തകങ്ങളുടെ വായനയും അവയെക്കുറിച്ചുള്ള എഴുത്തും ലഹരിയായി കൊണ്ടുനടക്കുന്നു. അബ്ബാസിന്റെ വായനയെയും എഴുത്തിനെയും ആവേശത്തോടെ ഏറ്റെടുക്കുന്ന വലിയൊരു വായനാസമൂഹം സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പെയിന്റ്പണിക്കാരന്റെ ലോകസഞ്ചാരങ്ങള്‍ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

Audio