Wednesday, 29 March 2023

മലബാർ കലാപത്തിന്​ 100


Text Formatted

രണ്ടായിരത്തി ഇരുപത്തിയൊന്നില്‍  1921  

ഒരു അസ്വസ്ഥമായ രാഷ്ട്രത്തെ താങ്ങാനും കരകേറ്റാനുമുള്ള ഭാരം കൂടി പേറുന്ന ഭ്രമാത്മക ഭൂതമായി ഇനിയും ഇന്ത്യന്‍ മുസ്​ലിം തുടരണമോ?

Image Full Width
Image Caption
Photo : Shafeeq Thamarassery
Text Formatted

2019 ആഗസ്റ്റ് 5-ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനും, 2019 നവംബര്‍ 9-ന് ബാബ്റി മസ്ജിദ് കേസില്‍ രാജ്യത്തെ പരമോന്നത കോടതിയുടെ ഒടുക്കത്തെ വിധിക്കും - രാം ലല്ലയ്ക്ക് രാമ ജന്മഭൂമി ക്ഷേത്രം പണിതുയര്‍ത്താന്‍ തര്‍ക്കസ്ഥലവും, തകര്‍ക്കപ്പെട്ട പള്ളിക്ക് പകരം വെയ്​പിനായി ഉത്തര്‍ പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് അഞ്ചേക്കര്‍ സ്ഥലവും വിട്ടു കൊടുത്ത വിധിക്കും - ശേഷം രാജ്യത്തുടനീളം ശാന്തമായൊരു അശാന്തത വ്യാപിച്ചു.

എന്നാല്‍, 2019 ഡിസംബര്‍ 4-ന് ലോക്​സഭയില്‍ അവതരിപ്പിച്ച പൗരത്വ ഭേദഗതി ബില്‍; 2019 ഡിസംബര്‍ 5-ന് ലോക്​സഭയിലും, 2019 ഡിസംബര്‍ 11-ന് രാജ്യസഭയിലും പാസാവുകയും, 2019 ഡിസംബര്‍ 12-ന് രാഷ്ട്രപതിയുടെ അനുമതി നേടുകയും, 2020 ജനുവരി 10-ന് നാടിന്റെ നിയമം ആകുകയും ചെയ്ത ബില്‍ - അനേകം ജനമണ്ഡലങ്ങളെ പ്രക്ഷോഭിപ്പിക്കുകയുണ്ടായി. പരക്കെ അപലപിക്കപ്പെട്ട ഇത്തരം നിര്‍ണ്ണായകമായ ഭരണതീരുമാനങ്ങള്‍, ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഒന്നിനുപിറകെ ഒന്നായി തിടുക്കപ്പെട്ട് നടത്തിയെടുത്തു എന്ന് ആര്‍ക്കും കാണാവുന്നതേയുള്ളൂ. നമ്മുടെ പഴയ നോട്ടുകള്‍ പാഴാക്കിയ കഥ അത്ര പഴയതല്ലെന്നിരിക്കെ, 1992 ഡിസംബര്‍ 6-ന് ബാബ്റി മസ്ജിദ് തകര്‍ത്തത് മുതലുള്ള കോപ്പുകൂട്ടലുകള്‍, ഇന്ന് തീരാത്ത ലോക്ക്ഡൗണുകളിലും ലോക്കപ്പുകളിലും എത്തിനില്‍ക്കുമ്പോള്‍, തദ്ദേശീയ സമുദായങ്ങളെ രാക്ഷസവും രാഷ്ട്രവിരുദ്ധവും ആയി മുദ്രകുത്തുന്ന തുടര്‍കഥ കണ്ട് പേടിക്കാനും പാകപ്പെടാനും നാം എന്ന ജനതയ്ക്ക് അവകാശം ഉണ്ടല്ലോ!

Babri masjid
1992 ഡിസംബര്‍ 5-ന് വൈകീട്ട് പിക്കാസുകളും ഹാമറുകളുമായി സംഘം ചേര്‍ന്ന കര്‍സേവകര്‍ / ഫോട്ടോ: പ്രവീണ്‍ ജയിന്‍/ ദി പ്രിന്‍റ്, ദി പയനിയര്‍.

ക്യാമറ 2021 ആഗസ്റ്റിലേക്ക് തിരിക്കുമ്പോള്‍ നാം കാണുന്നത്, ഐ.സി.എച്ച്​.ആര്‍ ഡയറക്ടറായ ഓം ജി. ഉപാധ്യായ്, ഖോരക്പുര്‍ സര്‍വകലാശാലയിലെ ഹിമാന്‍ഷു ചതുര്‍വേദി,  ‘പ്രഗ്യാ പ്രവാഹു’മായി (‘ഭാരതീയ മൂല്യങ്ങളിലും പാരമ്പര്യങ്ങളിലും അധിഷ്ഠിതമായ ദേശീയ ബൗദ്ധിക പ്രസ്ഥാനം’) ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സി.ഐ. ഐസക് എന്നിവരടങ്ങിയ  മൂന്നംഗ സമിതി - 2019 മാര്‍ച്ചില്‍ പ്രധാന മന്ത്രി ഔദ്യോഗികമായി പ്രകാശിപ്പിക്കുകയും, 2021 ഒക്ടോബര്‍ മുതല്‍ പൊതുവില്‍ ലഭ്യമാവുകയും ചെയ്യുന്ന - Dictionary of Martyrs, India's Freedom Struggle from 1857 to 1947-ന്റെ അഞ്ചാം വാല്യത്തില്‍ നിന്ന് മലബാര്‍- മാപ്പിള കലാപത്തിലെ  ‘മാപ്പിള രക്തസാക്ഷികളുടെ' പേര് വെട്ടാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതാണ്.

ഹൈന്ദവതയുടെ ദുര്‍ഗതികള്‍, ഇന്ത്യന്‍ രാഷ്ട്രത്തെ വളഞ്ഞിട്ടാക്രമിക്കുന്നത്  തുടരുകയാണെങ്കില്‍, ഇന്ത്യന്‍ മുസ്​ലിംകള്‍, വൈമനസ്യത്തോടെയെങ്കിലും, പക്വതയെത്താന്‍ കാത്തിരിക്കുന്ന രാഷ്ട്രത്തിനു വേണ്ടി ബലിയാടാവാന്‍, അല്ലെങ്കില്‍ ഒഴിയാബാധയാകാന്‍, ഇനിയും തയ്യാറാണ്.

‘പള്ളിയില്‍ പോവുന്ന ആര്‍.എസ്.എസുകാരന്‍' എന്ന് സ്വയം വിശേഷിപ്പിച്ച  പ്രൊഫസര്‍ ഐസക് വിശദീകരിച്ചു:  ‘കരട് പ്രതി ഞങ്ങളുടെ കയ്യിലെത്തിയപ്പോള്‍ മതഭ്രാന്തരെ രക്തസാക്ഷികളായി ചിത്രീകരിച്ചിരിക്കുന്നത് കണ്ടു. 1921-ലെ മാപ്പിള /മലബാര്‍ ലഹളയില്‍ ഹിന്ദുക്കളെ കൊന്നൊടുക്കിയ മറ്റൊരു മതത്തില്‍ പെട്ട ആളുകളെ രക്തസാക്ഷികളായി നിഘണ്ടുവില്‍ രേഖപ്പെടുത്തിയിരിക്കുന്നു.' മാപ്പിള കലാപകാരികളില്‍ പ്രധാനികളായിരുന്ന രണ്ടു പേരെ കുറിച്ച്, (വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസലിയാരും) ‘നേതൃത്വം രാജ്യത്തിന് വേണ്ടിയല്ല, മതത്തിന് വേണ്ടിയായിരുന്നു. ശരിഅ കോടതികളും, മതപരിവര്‍ത്തനവും, ഹിന്ദുക്കളുടെ കൊല്ലും കൊലയും ഉണ്ടായിരുന്നു. ഇവരെ രക്തസാക്ഷികളുടെ നിഘണ്ടുവില്‍ പരിഗണിക്കാന്‍ പറ്റില്ല' എന്നാണ് ഐസക് പറഞ്ഞത്.  ‘അവര്‍ ഖലീഫേറ്റിനുവേണ്ടി പൊരുതി മരിച്ച മത- രക്തസാക്ഷികള്‍ ആയതിനാല്‍' അടുത്ത പൊതു കൗണ്‍സില്‍ യോഗം കൂടി നിഘണ്ടുവില്‍ നിന്ന്​അവരുടെ പേരുകള്‍ നീക്കും എന്നും ഐസക് പറഞ്ഞു.'' 
‘‘വാഗണ്‍ കൂട്ടക്കൊലയില്‍ മരിച്ചവര്‍ കുറച്ച് കാലത്തേക്കെങ്കിലും ഖിലാഫത് സ്ഥാപിക്കുകയും, ഖിലാഫത് പതാക ഉയര്‍ത്തുകയും, ഖിലാഫത് കോടതി നടപ്പിലാക്കുകയും ചെയ്തതിനാല്‍ അവര്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരസേനാനികളല്ല. അവരെ ലഹളയുണ്ടാക്കിയതിനാണ് പട്ടാളം പിടികൂടിയത്. ലഹളയില്‍ പങ്കെടുത്ത പത്തോളം ഹിന്ദുക്കളും നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്'' എന്നും കൂടി ഐസക് പറഞ്ഞു വെക്കുന്നുണ്ട്.

modi
ഇന്ത്യന്‍ സ്വാതന്ത്ര്യസമര (1857-1947) രക്തസാക്ഷികളുടെ നിഘണ്ടു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്യുന്നു.

"താലിബാന്‍ മനോഭാവത്തിന്റെ ആദ്യ രൂപം' എന്ന് നേരത്തെ ബി.ജെ.പി. നേതാവ് രാം മാധവ് കലാപത്തെ മുദ്ര കുത്തിയിരുന്നു. ഹിന്ദുക്കളുടെ കൂട്ടക്കൊല എന്നാണ് ലഹളയെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ വിശേഷിപ്പിച്ചത്. കേരള ഗവണ്‍മെന്റ് ആദ്യം (1971-ല്‍) അവരെ രക്തസാക്ഷികളായി അംഗീകരിച്ചിരുന്നു, പിന്നീട് 1975-ല്‍ പിന്‍വലിച്ചു എന്നും മുരളീധരന്‍ പറഞ്ഞു:  ‘സംസ്ഥാന ഗവണ്മെൻറ്​ അംഗീകരിക്കാത്തവരെ ഐ.സി.എച്ച്​.ആര്‍. എന്തിന് അംഗീകരിക്കണം? 1975-ല്‍ കേരള സംസ്ഥാന ഗവണ്മെന്റ് പുറത്തിറക്കിയ Who is Who of Freedom Fighters in Kerala എന്ന പുസ്തകത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനിയായി ഉള്‍പ്പെടുത്തിയിട്ടില്ല. അന്നത്തെ മുഖ്യമന്ത്രി സി. അച്യുത മേനോന്‍ ആണ് പുസ്തകത്തിന്റെ ആമുഖം എഴുതിയത്’ എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.’’

നിലനില്‍ക്കുന്ന ജാതിവാഴ്ചയുടെ അശുദ്ധി മൂടിവെച്ചുകൊണ്ട്  ഐക്യ ഇന്ത്യ കെട്ടിപ്പെടുക്കാൻ പൈശാചികവത്കരണത്തിലൂടെ മുസ്​ലിംകളെ തീറ്റയാക്കിയത് സവര്‍ക്കറിന്റെ ധര്‍മചിന്തയുടെ ദാരുണവശമാണ്

1921: പിന്‍ നോട്ടം

മലബാറിലെ പ്രക്ഷോഭങ്ങളെ കുറിച്ച് അനേകം ചരിത്ര രേഖകളും അക്കാദമിക കൃതികളും ഉള്ളതിനാല്‍, സ്ഥല സമയ പരിമിതി മൂലം, പല സ്രോതസ്സുകളില്‍ നിന്ന് ചീകിയെടുത്ത  ഒരു രത്നച്ചുരുക്കം അവതരിപ്പിക്കാം. 1836 മുതല്‍ 1919 വരെ നടന്ന, രേഖപ്പെടുത്തപ്പെട്ട, ഏകദേശം 29 മാപ്പിള പ്രക്ഷോഭങ്ങളിലായി പങ്കെടുത്ത 352 മാപ്പിള കര്‍ഷകരില്‍ 24 പേര്‍ മാത്രമാണ് ജീവനോടെ പിടിക്കപ്പെട്ടത്. അതേസമയം, ഒരു ബ്രിട്ടീഷ് ജില്ലാ മജിസ്ട്രേറ്റും (എച്ച്.വി. കൊണോലി) 63 മേല്‍ജാതിക്കാരടങ്ങിയ 82 ഹിന്ദുക്കളുമാണ് കൊല്ലപ്പെട്ടത്. 1919 വരെയുള്ള 29 പ്രക്ഷോഭങ്ങളെ ജന്മിത്തവിരുദ്ധ, അധിനിവേശവിരുദ്ധ, പ്രാഗ്- പ്രാക്തന (pre-proto) ദേശീയതയുടെ കണ്ണാടയിലൂടെ നോക്കിക്കാണാമെങ്കിലും, 1921-ലെ മലബാര്‍ കലാപത്തിന്റെ ചുവട് നിരവധി പ്രാദേശികവും ദേശീയവും അന്തര്‍ദേശീയവുമായ വേരുകളില്‍ കെട്ടുപിണഞ്ഞു കിടക്കുന്നതാണ്. മിക്കവാറും മേൽജാതിക്കാരായ തദ്ദേശ ജന്മികളാല്‍ അടിച്ചമര്‍ത്തപ്പെടുകയും, അധിനിവേശ നാടുവാഴികളാല്‍ മുറയ്ക്ക് അമര്‍ച്ചപ്പെടുകയും ചെയ്ത മാപ്പിള സമുദായം 1920-ല്‍ ഏതാണ്ട് നിശ്ശബ്ദമായിരുന്നു. എന്നാല്‍, 1921 ആഗസ്റ്റ് 20-ന് ആലി മുസ്‌ലിയാരെ പിടികൂടുന്നതിനിടയിലെ വെടിവെപ്പില്‍ - 1922 ഫെബ്രുവരി 17-ന് അദ്ദേഹത്തെ തൂക്കിക്കൊന്നു; 1922 ജനുവരി 6-ന് പിടിക്കപ്പെട്ട വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ ജനുവരി 20-ന് വെടി വെച്ച് കൊന്നു- തിരൂരങ്ങാടി പള്ളിക്ക് ഹാനി സംഭവിച്ചു എന്ന വാര്‍ത്ത പരന്നതോടെ ഈ നിശ്ശബ്ദത വഴി മാറി. അതുവരെ അടിച്ചൊതുക്കപ്പെട്ട എല്ലാ അഭിവാഞ്ഛകളും - കുടിയായ്മ പ്രസ്ഥാനം, ജന്മിത്തവിരുദ്ധ പ്രസ്ഥാനം, അധിനിവേശവിരുദ്ധ പ്രസ്ഥാനം, തദ്ദേശീയ സ്വരാജ്, മലയാള രാജ്യം, മാപ്പിളസ്ഥാന്‍, ദേശീയത, ഖിലാഫത് തുടങ്ങി പല വികാരങ്ങള്‍ - കൂടിച്ചേര്‍ന്ന് 1921 ആഗസ്റ്റില്‍ ഒരു മഹാ പ്രസ്ഥാനത്തിന് തുടക്കമിട്ടു. ഇപ്പോള്‍ കേരളത്തിന്റെ നാലു ജില്ലകളിലായെങ്കിലും കിടക്കുന്ന ഒരു പ്രദേശത്തിന്റെ നിയന്ത്രണം, ഒരര്‍ത്ഥത്തില്‍ ഭരണം തന്നെ, ആറു മാസത്തോളം മാപ്പിള കലാപകാരികളുടെ കയ്യിലായിരുന്നു എന്ന് ഓര്‍ക്കുമ്പോഴേ ആ പ്രസ്ഥാനത്തിന്റെ വ്യാപ്തി മനസിലാകൂ. ഔദ്യോഗിക കണക്കനുസരിച്ച് 1921-ലെ കലാപത്തില്‍ 2,337 കലാപകാരികള്‍ കൊല്ലപ്പെടുകയും, 1,652 പേര്‍ക്ക് പരിക്കേല്‍ക്കുകയും, 45,404 പേർ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു - അനൗദ്യോഗിക കണക്ക് പ്രകാരം 10,000 പേർ കൊല്ലപ്പെട്ടു, 50,000 പേർ ജയിലിലടയ്ക്കപ്പെട്ടു, 20,000 പേർ നാടുകടത്തപ്പെട്ടു, 10,000 പേരെ കാണാതായി. ഈ ചരിത്രവസ്തുതകള്‍ നിലനില്ക്കെത്തന്നെ, 4,00,000 ഹിന്ദുക്കള്‍ താമസിച്ചിടത്ത്​ 600 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു, 2,500 പേരെ  നിര്‍ബന്ധിതമായി മതം മാറ്റി എന്ന ആര്യ സമാജത്തിന്റെ പെരുപ്പിച്ച കണക്കാണ് ദേശീയഭാവനയ്ക്ക് അഭിമതം!

malabar-rebellion
ബ്രിട്ടിഷ് ഭരണത്തിനെതിരെ പ്രക്ഷോഭം നടത്തി എന്ന കുറ്റം ചുമത്തി മാപ്പിള തടവുകാരെ കോഴിക്കോട് വിചാരണയ്ക്ക് കൊണ്ടു പോകുന്നു / Photo: Wikimedia Commons

സ്വാതന്ത്ര്യ സമരത്തില്‍ ജനങ്ങളെ അണി ചേര്‍ക്കുന്നതിന്റെ ഭാഗമായി, 1920 സെപ്റ്റംബര്‍ 5-ന് തുടങ്ങാനിരിക്കുന്ന നിസ്സഹകരണ പ്രസ്ഥാനത്തിന്റെ മുന്നേ, 1920 ആഗസ്റ്റില്‍ ഷൗക്കത്ത് അലിയോടൊപ്പം മലബാറില്‍ എത്തിയ എം.കെ. ഗാന്ധി, ഖിലാഫത്തിനു വേണ്ടി ബ്രിട്ടീഷുകാരോട് എതിര്‍ക്കാന്‍ മാപ്പിളമാരെ ഉത്ബോധിപ്പിക്കുകയാണുണ്ടായത്. ഈ ‘അര വട്ടന്റെ' (ഗാന്ധിയെ പോലീസ് വിശേഷിപ്പിച്ചത്) പ്രബോധനത്തില്‍ 20,000-ത്തോളം പേർ പങ്കെടുത്തു, അതില്‍ ഏറിയ കൂറും മാപ്പിളമാരായിരുന്നു. കെ. മാധവന്‍നായരും, കെ.പി. കേശവമേനോനും അവരുടെ ഓര്‍മകുറിപ്പുകളില്‍ നിന്ന്  കലാപത്തിലുള്ള അവരുടെ വ്യക്തിപരവും രാഷ്ട്രീയവുമായ ഇടപെടലുകളെയും, അതുവഴി ദേശീയ ഇടപാടുകളെയും, മായ്ച്ചു കളഞ്ഞെങ്കില്‍ കൂടി, മാപ്പിള കലാപത്തിന് ദേശീയ വികാരം ഉത്‌പ്രേരകമായിരുന്നു എന്ന് അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന ആര്‍.എച്ച്. ഹിച്ച്കോക്ക് രേഖപ്പെടുത്തിയ  Peasant Revolt in Malabar-ല്‍ നിന്ന് വ്യക്തമാണ്. മിക്കവാറും എല്ലാ കോണ്‍ഗ്രസ് നേതാക്കളും, കലാപത്തില്‍ അവര്‍ക്കു പങ്കില്ലെന്ന് വരുത്തി കൈകഴുകിയൊഴിഞ്ഞപ്പോഴും, സമരതന്ത്രമായോ അല്ലാതെയോ അധിനിവേശ സര്‍ക്കാരിനോട് മാപ്പ് പറയാന്‍ തയ്യാറാകാതിരുന്നതിനാല്‍ ജീവപര്യന്തം നാടുകടത്തപ്പെട്ട എം.പി. നാരായണമേനോന്‍ ആണ് (മറ്റു കോണ്‍ഗ്രസ്സ് നേതാക്കളെ പോലെ ഒരു വക്കീലായിരുന്നിട്ട് കൂടി) കുറച്ചെങ്കിലും സൂക്ഷ്മമായി കലാപത്തെ നോക്കിക്കണ്ടിട്ടുള്ളത്. എന്നാല്‍, തടിയൂരിയ കോണ്‍ഗ്രസ് നേതാക്കളുടെ ഓര്‍മകുറിപ്പുകള്‍ പോലും ദേശീയപ്രസ്ഥാനത്തിന്റെ തറയിലാണ് ഖിലാഫത് പ്രസ്ഥാനം പണിതുയര്‍ത്തിയതെന്ന് അംഗീകരിക്കുന്നുണ്ട്. എന്നിരുന്നാലും, അവരുടെ കണ്ണില്‍, മുഖ്യ നേതാക്കളെല്ലാം അറസ്റ്റിലായശേഷം കലാപത്തെ അടിച്ചമര്‍ത്താൻ അധിനിവേശ പൊലീസും പട്ടാളവും അഴിച്ചുവിട്ട അതിതീവ്രവും ആസൂത്രിതവുമായ മുറകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 1921-ലെ കലാപം വര്‍ഗ്ഗീയവത്കരിക്കപ്പെട്ടു.

Peasant Revolt in Malabar

കലാപകാരികളെ ഒതുക്കാൻ ജയില്‍വാസം, നാടുകടത്തല്‍, കൊല തുടങ്ങിയ അധിനിവേശ മുറകള്‍ മുറയ്ക്ക് നടന്നിരുന്നു എന്നത് ബഹുവിധ രേഖകളില്‍ നിന്ന് സ്പഷ്ടമാണ്. മിക്കപ്പോഴും മൃതദേഹം പോലും അടക്കം ചെയ്യാന്‍ വിട്ടു കൊടുത്തിരുന്നില്ല, അല്ലാത്തപ്പോള്‍ ജയിലിനുള്ളില്‍ തന്നെ അതിഗൂഢമായി മറവു ചെയ്തു, മറ്റു ചിലപ്പോള്‍ കശാപ്പു ചെയ്യപ്പെട്ട പന്നികളുടെ കുടലും പണ്ടത്തിനുമൊപ്പം പൊതുസ്ഥലങ്ങളില്‍ കുഴിച്ചുമൂടി. ഇത്തരം രൂക്ഷ നടപടികള്‍ അതിന്റെ ഗതിയെ ബാധിച്ചിരിക്കാമെങ്കിലും, മലബാര്‍ കലാപത്തിന് മൂന്നു മുഖ്യ മുനകളുണ്ടെന്ന് ഒരുവിധം എല്ലാ സ്രോതസുകളും അംഗീകരിക്കുന്നുണ്ട്: ജന്മിത്തവിരുദ്ധ കുടിയായ്മ പ്രസ്ഥാനം, അധിനിവേശ വിരുദ്ധ ഖിലാഫത് പ്രസ്ഥാനം, ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനം. അതുകൊണ്ടു തന്നെ, ഒരു കൂട്ടം ‘മതഭ്രാന്തരുടെ' വര്‍ഗീയ വഴിപിഴയ്ക്കലായി മലബാര്‍ കലാപത്തെ ചുരുക്കുന്നത്, ഉപഭൂഖണ്ഡത്തിലെ ആദിമ നിവാസികളുടെ മതേച്ഛകളെ ചുരുക്കി വായിക്കുന്നതോടൊപ്പം, ഇന്ത്യയുടെ മുറിവേറ്റ ഭൂരിപക്ഷ കീഴാള ജനതയെ അപമാനിക്കുന്നതുമാണ്. മാത്രമല്ല, ഭരണഘടനാപരമായി ഇന്ത്യ മതേതരമായത് 1976-ല്‍ മാത്രമാണെന്നും നാം എന്ന ജനത വിസ്മരിക്കരുത്!  മലബാര്‍ കലാപ രക്തസാക്ഷികളുടെ  ‘ആവേശനം’ തടയാന്‍, അധിനിവേശ സര്‍ക്കാര്‍ അവരുടെ മൃതശരീരങ്ങളെയാണ് ഹീനമായി മറവുചെയ്തു മറച്ചതെങ്കില്‍, നമ്മുടെ അധിനിവേശാനന്തര സര്‍ക്കാര്‍ അവരുടെ മരണം തന്നെ തേച്ചുമായ്ക്കാന്‍ ഒരുമ്പെട്ട മട്ടാണ്.

ഇന്ത്യന്‍ മുസ്​ലിംകളെ പോലും അനുകരിക്കേണ്ടതിന്റെ രാഷ്ട്രീയ ആവശ്യകത തിരിച്ചറിയാന്‍ തക്ക രാഷ്ട്രീയ വിവേകം സവര്‍ക്കറിനുണ്ടായിരുന്നു എന്ന് കാണാതെ പോകരുത്. എന്നാല്‍, വിഷയികള്‍ വിവക്ഷിക്കുന്നതല്ല രാഷ്ട്രം, മറിച്ച് പൗരരുടെ സാങ്കല്‍പ്പിക സമുദായമാണ്!

2021: മുന്‍ നോട്ടം

ഈ പശ്ചാത്തലത്തില്‍, ആരൊക്കെ അകത്താകും ആരൊക്കെ പുറത്താകും, പ്രത്യേകിച്ചും രക്തസാക്ഷികളുടെ പരിഷ്‌കരിച്ച പട്ടികയില്‍ നിന്ന്, എന്ന് അമ്പരക്കുന്നത് സ്വാഭാവികം മാത്രമാണ്.
കാരണം, മലബാര്‍ കലാപത്തിലെ 387 രക്തസാക്ഷികള്‍ അകത്തോ പുറത്തോ എന്ന പുകമറയ്ക്കുള്ളില്‍ ശക്തമായ അണിയറനീക്കങ്ങള്‍ നടക്കുന്നുണ്ട് എന്ന് വ്യക്തമാണ്. ദ്വിജയവാന്മാരായി അധികാരത്തിലിരിക്കുന്ന പാര്‍ട്ടി, തടസ്സങ്ങളില്ലാതെ പുതിയ ഭിന്നിപ്പുകളുണ്ടാക്കി ലാഭം കൊയ്യുമ്പോഴും, പശ്ചിമ ബംഗാളും കേരളവും, സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ പുഴുക്കുത്തേറ്റ് തുടങ്ങിയെങ്കില്‍ പോലും, ഏറെക്കുറെ, പ്രതിരോധശക്തി നഷ്ടപ്പെടാതെ പിടിച്ചു നില്‍ക്കുകയാണ്. അതുകൊണ്ടു തന്നെ, മലബാര്‍ കലാപത്തിലെ രക്തസാക്ഷികളെ പുറംതള്ളുന്നത്, കേരളത്തിലെ ദ്വിവിജയികളായ സി.പി.എം. ഗവണ്മെൻറിനെ ഒന്നുകില്‍ നിസ്സംഗത അഭിനയിക്കുക, അല്ലെങ്കില്‍ ഹിന്ദുത്വ നയങ്ങള്‍ക്കെതിരായി മതേതര വാദങ്ങള്‍ പൊക്കി പിടിക്കുക, എന്ന ഇരട്ടക്കെണിയില്‍ വീഴിക്കുന്ന കൗടില്യതന്ത്രമാണെന്നു പറയാതെ വയ്യ. അതുവഴി, ഒറ്റ വെടിക്ക് ഇസ്​ലാമും കമ്യൂണിസവും ഉന്നം വെക്കുന്ന വമ്പന്‍ ചതിക്കുഴിയാണ് ഒരുക്കിയിരിക്കുന്നതെന്ന് നാം കാണാതെ പോകരുത്; ബോണസ് എന്ന പോലെ ചില ക്രൈസ്തവവിഭാഗങ്ങളെയെങ്കിലും ഇളക്കാനും ഇക്കിളിപ്പെടുത്താനും പറ്റുകയും ചെയ്തു. ഇത്തരുണത്തില്‍, ശബരിമല കോലാഹലത്തിന്റെ അലയൊലികള്‍ സംസ്ഥാനത്ത് ഇനിയും കെട്ടടങ്ങിയിട്ടില്ല എന്ന് ഓര്‍മ്മിക്കുന്നതും നന്നായിരിക്കും.

sabarimala
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന സ്ത്രീകളുടെ റാലി.

പക്ഷെ, ഇപ്രകാരം മറ നീക്കി പുറത്തു വരുന്ന നീക്കങ്ങള്‍ കാണുമ്പോള്‍ നമ്മളില്‍ പലരും ഇന്നും അതിശയിക്കുന്നതാണ് അതിലേറെ അതിശയം. വീണ്ടും ജനിച്ച ഗവണ്‍മെന്റിനാല്‍ നിയമിക്കപ്പെട്ട ഐ.സി.എച്ച്​.ആര്‍. സമിതി അവര്‍ വരച്ച വരയിലൂടെ നടക്കുന്നത് മനസിലാക്കാവുന്നതല്ലേയുള്ളൂ. എന്നുമാത്രമല്ല, ബി.ജെ.പി. തങ്ങളുടെ വലയും കൊയ്ത്തും പെരുകിക്കാനായി കലക്ക വെള്ളത്തില്‍ മീന്‍ പിടിച്ചുകൊണ്ടേയിരിക്കുകയും ചെയ്യും. എന്നാല്‍, ഇതിലെ വൈപരീത്യം ഇനിയും മറച്ചു പിടിക്കാനാവില്ല: ബീഫ് കയ്യില്‍ വെച്ചു എന്ന ആരോപണത്തിന്റെ മാത്രം പേരില്‍ ഒരു മുസ്​ലിമിനെ, നേതാക്കളുടെ മൗനസമ്മതത്തോടെ, പലപ്പോഴും ഒത്താശയോടെ തന്നെ, അവരുടെ പാര്‍ട്ടിക്കാരില്‍ ഒരാള്‍ തല്ലിക്കൊല്ലുമ്പോള്‍, അത് ഒറ്റപ്പെട്ട സംഭവമെന്ന പേരില്‍ പാര്‍ട്ടിയെ ബാധിക്കുന്നില്ല, ദേശീയ നേതാക്കള്‍ പോലും അപലപിക്കുന്നില്ല. എന്നാല്‍ ഒരു സാധാരണ മുസ്​ലിം, ഒറ്റക്കോ കൂട്ടം ചേര്‍ന്നോ, പ്രാദേശിക- ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍, ചെയ്തതോ ചെയ്യുന്നതോ, രാഷ്ട്രത്തെ പിളര്‍ത്തുന്ന പാപമായി മൊത്തം സമുദായത്തിന്റെ തലയില്‍ കെട്ടിവെയ്ക്കുന്നു, ദയനീയമായ അടിയറവ്​ ആവശ്യപ്പെടുന്നു. കാരണം, ചരിത്രപരമായ മറവിരോഗവും രാഷ്ട്രീയ താല്പര്യങ്ങളും ചേര്‍ന്ന്, മറാത്താ ഭരണപ്രവിശ്യയുടെ വികാസത്തിന് വേണ്ടി ശിവാജി ചെയ്തതെല്ലാം സാധുവും, മുഗള്‍ ഭരണപ്രവിശ്യയുടെ വികസനത്തിന് വേണ്ടി  ഔറംഗസേബ് ചെയ്തതെല്ലാം അസാധുവും ആക്കി മാറ്റുന്ന വിരോധാഭാസം തന്നെയാണ് ഇതിനും പിന്നിലുള്ളത്.

ഹിന്ദുക്കളെയും മുസ്​ലിംകളെയും ഒരു പൊതു താല്പര്യത്തിന്റെ പേരില്‍ ഒരുമിച്ച് അണി നിരത്തുന്നതിലൂടെ സ്വാതന്ത്ര്യ സമരത്തിനു പ്രചാരമേകാനുള്ള ഗാന്ധിയുടെ തന്ത്രപരമായ നീക്കമായിരുന്നു ഇന്ത്യയില്‍ ഖിലാഫത് എന്ന് ഇതിനോടകം വാദിക്കപ്പെട്ടിട്ടുണ്ട്

അതിനാല്‍, സവര്‍ക്കറും അംബേദ്കറും മഹാരാഷ്ട്രയില്‍ നിന്നാണ് ഉദയം കൊണ്ടതെന്നതില്‍ അദ്ഭുതമുണ്ടോ? അല്ലെങ്കില്‍, ഗാന്ധിയും ജിന്നയും ഗുജറാത്തില്‍ നിന്നായത്? ഹിന്ദുക്കളെയും മുസ്​ലിംകളെയും ഒരു പൊതു താല്പര്യത്തിന്റെ പേരില്‍ ഒരുമിച്ച് അണി നിരത്തുന്നതിലൂടെ സ്വാതന്ത്ര്യ സമരത്തിനു പ്രചാരമേകാനുള്ള ഗാന്ധിയുടെ തന്ത്രപരമായ നീക്കമായിരുന്നു ഇന്ത്യയില്‍ ഖിലാഫത് എന്ന് ഇതിനോടകം വാദിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ചരിത്രം ചുരുളഴിഞ്ഞത്, ഗുജറാത്തില്‍ നിന്നുള്ള, വിദേശ വാസം കഴിഞ്ഞു തിരികെ ചേക്കേറിയ, ഒരു പ്രവാസ നേതാവിന്റെ തീര്‍പ്പുകള്‍ക്കനുസൃതമായിരുന്നില്ല എന്നതാണ് പരമാര്‍ത്ഥം. 1920 വരെ വ്യത്യസ്ത സമുദായങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന സാമൂഹികവും സാംസ്‌കാരികവും, മതപരവുമായ കൊടുക്കല്‍വാങ്ങലുകളുടെ കടയ്ക്കല്‍ കത്തി വെച്ചു എന്നതാണ് കോണ്‍ഗ്രസിന്റെ ഖിലാഫത് തന്ത്രത്തിന്റെ യഥാര്‍ത്ഥ പരിണിതഫലം. ഇത്തരം തന്ത്രങ്ങളുടെ തുടര്‍ച്ചയെന്നോണം, 1990 ആഗസ്റ്റ് 7-ന് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള നീക്കമാണ് മന്ദിര്‍ കോലാഹലം ആളിക്കത്തിച്ചതിന്റെ ഒരു നിര്‍ണായക കാരണമെന്ന് ഇതിനകം നിരവധി പേര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ആ ധ്രുവീകരണത്തിന്റെ വിതയും കൊയ്ത്തും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍, അതിലേറെ പേടിപ്പെടുത്തുന്നത് ചരിത്രപരമായ തെളിവുകളുടെ കരുതിക്കൂട്ടിയുള്ള സ്ഥാനഭ്രംശനവും ചില രാഷ്ട്രീയ വിശ്വാസങ്ങളുടെ കരുതിക്കൂട്ടിയുള്ള സ്ഥാനപ്പെടുത്തലും ആണ്.

caa
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് നടന്ന ജനകീയ പ്രതിഷേധത്തില്‍ നിന്ന്

പലരും കടന്നുകയറ്റമായും അധിനിവേശമായും കണക്കാക്കുന്ന ആര്യന്‍ കുടിയേറ്റം എന്ന ഊതി വീര്‍പ്പിച്ച ബലൂണ്‍ പോലെ, ആര്‍ഷഭാരത നാഗരികതയുടെ വംശാവലി പടച്ചുണ്ടാക്കാനുള്ള ആദ്യകാല ദേശീയവാദികളുടെ ശ്രമങ്ങള്‍, നിരവധി പ്രഹേളികകളിലാണ് നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പല കടന്നുകയറ്റങ്ങളോട്, സാമൂഹിക-സാംസ്‌കാരികവും, രാഷ്ട്രീയ-സാമ്പത്തികവും മതപരവുമായ വിനിമയങ്ങളുള്‍പ്പടെ, തദേശവാസികളുടെ യഥാര്‍ത്ഥ പ്രതികരണങ്ങള്‍ സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുള്ളതാണെങ്കില്‍ കൂടി, വെറും ഭംഗിവാക്കായി പോലും ആരും അതൊന്നും ഉച്ചരിക്കാറില്ല. ഉദാഹരണത്തിന്, എ.ആര്‍. ദേശായിയുടെ Peasant Struggles in India (1979)-ല്‍  രേഖപ്പെടുത്തിയ 1778 മുതല്‍ 1971 വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടന്നിട്ടുള്ള എണ്ണിയാലൊടുങ്ങാത്ത കര്‍ഷക സമരങ്ങളുടെയും 100-ളം ഒറ്റ തിരിഞ്ഞ ഗോത്ര കലാപങ്ങളുടെയും കാര്യം. ഹിന്ദു ജന്മികള്‍ക്കെതിരെ പോരാടിയ ഗോത്രവംശജരെയും കര്‍ഷകരെയും ദേശവിരുദ്ധരായി ഇന്ന് പുനരടയാളപ്പെടുത്തുമോ? അതുകൊണ്ട്, ഇന്ന് നിഷ്​പ്രയാസം ലഭ്യമായ രേഖകളെല്ലാം പരിശോധിച്ചശേഷം മാത്രം എല്ലാ പക്ഷക്കാരും വാഗ്വാദത്തിന് തയ്യാറായെങ്കിലെന്ന് ഒരാള്‍ക്ക് ആശിക്കാന്‍ മാത്രമല്ലേ കഴിയൂ.

അതുമല്ലെങ്കില്‍, മോശം കാര്യങ്ങളും, ഇനി അങ്ങനെയാണെങ്കില്‍ തന്നെ, സാക്ഷ്യപ്പെടുത്തുകയും സ്മരിക്കുകയും വേണ്ടേ? നാത്സി കൂട്ടക്കൊലയ്ക്ക് ശേഷം നമ്മള്‍ അത് പഠിച്ചതല്ലേ? ഇതിനകം, ഏതു കഥയ്ക്കും പല വശങ്ങളുണ്ടെന്നും, ഓരോ കഥയ്ക്കും പല കഥകളുണ്ടെന്നും, അതുകൊണ്ടുതന്നെ ഒരു കഥയ്ക്കു മാത്രമായി ഇനി നിലനില്പില്ലെന്നും, അങ്ങനെ ഉണ്ടാക്കിയെടുക്കുന്ന കഥയിലെ കഥയില്ലായ്മയും - അത് ദേശസ്‌നേഹത്തെ ചൊല്ലിയായാല്‍ പോലും - നാം എന്ന ജനതയ്ക്കറിയുന്നതാണ്. സവര്‍ക്കറുടെ തന്നെ രചനകള്‍ ഇതിന്റെ തെളിവാണ്. ആരാണ് മാപ്പ് പറഞ്ഞതെന്നും, അതുതന്നെ ഒരു തന്ത്രമായിരുന്നോ എന്നും മറ്റും തര്‍ക്കിക്കുന്നത് വെറും പാഴ് വേലയായിരിക്കും. സവര്‍ക്കര്‍ തന്റെ കല്പിത പ്രതിയോഗികളോട്, മുസ്​ലിംകളും ബ്രിട്ടീഷുകാരും ഉള്‍പ്പടെ, അടഞ്ഞ മനഃസ്ഥിതിയല്ല വെച്ച് പുലര്‍ത്തിയിരുന്നത്, മറിച്ച് അവരില്‍ നിന്ന് പഠിക്കാന്‍ തയ്യാറായിരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. പരക്കെ അറിയുന്നതുപോലെ, ഹിന്ദുത്വക്ക് വേണ്ടി സവര്‍ക്കര്‍ ഹൈന്ദവതയെയും ശാശ്വതമായ ഭാരതീയ നാഗരികതയെയും തള്ളിപ്പറയുക വരെ ചെയ്തിരുന്നു.  തീര്‍ച്ചയായും, നാഗരികത്വം, നിര്‍വചന പ്രകാരം, അനേകം സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്; മാപ്പിളമാര്‍ ഏറിയകൂറും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ദേശവാസികളായ കീഴാളവര്‍ഗ്ഗത്തില്‍ നിന്ന് മതം മാറിയവരുടെ വംശജരാണെന്നു മുമ്പേ തന്നെ സവര്‍ക്കര്‍ ചൂണ്ടിക്കാണിച്ചതും ഇതുകൊണ്ടാവാം. അന്ന് ലഭ്യമായിരുന്ന ബൗദ്ധികവും സാമൂഹിക-സാംസ്‌കാരികവുമായ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്, സവര്‍ക്കര്‍, എല്ലാ മനുഷ്യസഹജമായ അഭിവാഞ്ഛകളുടെയും അന്തിമരൂപം രാഷ്ട്രമാണ് എന്ന തീര്‍പ്പിലെത്തിയതെന്ന് ഒരാള്‍ക്ക് വാദിക്കാന്‍ കഴിഞ്ഞേക്കും. ഒരു സാര്‍വത്രിക ഹിന്ദു ഇന്ത്യന്‍ വിഷയിയെ നിര്‍മിച്ചെടുക്കാനുള്ള ഈ പ്രക്രിയയില്‍ ഇന്ത്യന്‍ മുസ്​ലിംകളെ പോലും അനുകരിക്കേണ്ടതിന്റെ രാഷ്ട്രീയ ആവശ്യകത തിരിച്ചറിയാന്‍ തക്ക രാഷ്ട്രീയ വിവേകം സവര്‍ക്കറിനുണ്ടായിരുന്നു എന്ന് കാണാതെ പോകരുത്. എന്നാല്‍, വിഷയികള്‍ വിവക്ഷിക്കുന്നതല്ല രാഷ്ട്രം, മറിച്ച് പൗരരുടെ സാങ്കല്‍പ്പിക സമുദായമാണ്!

ഭൂമിയിലുള്ളതെല്ലാം തന്നെ, സസ്യജന്തുജാലങ്ങളടക്കം - എന്തിന് പറയണം, ഭൂഖണ്ഡങ്ങളും ഭൂമി തന്നെയും - എപ്പോഴും ചലിച്ചുകൊണ്ടിരിക്കുകയാണ്, അതായത്, ഇനിയും സിദ്ധാന്തവത്കരിക്കപ്പെടേണ്ട തരത്തില്‍, ദേശാടകരാണ്, എന്ന ജനിതക ശാസ്ത്രത്തിന്റെ നൂതന കണ്ടെത്തലോടെ, ഉദാത്തമായ ആദിമുതലുള്ള ഭാഗഭാഗിത്വം (pre-belonging-ness) എന്ന സങ്കല്പനം വെള്ളത്തില്‍ വരച്ച വര പോലെയായി. എന്നാല്‍, വേട്ടയാടല്‍ സ്വഭാവം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിപരീതഫലമുളവാക്കുന്നതാണെന്ന കാഴ്ചപ്പാടാണ് പുരോഗമന-മാനുഷിക വാദത്തിന്റെ പ്രവണതകളില്‍ പ്രധാനമായുള്ളത്. അതുകൊണ്ട് തന്നെ, സ്ഥായിയായ വിമര്‍ശനാത്മക കര്‍ത്തൃത്വമായികൊണ്ട്, ദേശരാഷ്ട്രത്തിന്റെ കര്‍മപദ്ധതിയില്‍ പങ്കുകൊള്ളുന്ന പൗരര്‍ അവശ്യമാകുന്നു. രാഷ്ട്രീയ സമുദായം എന്ന പരികല്പന പ്രദേശം, പ്രവിശ്യ തുടങ്ങിയ സങ്കല്പനത്തിന്റെ പൊള്ളത്തരം പുറത്ത് കൊണ്ടുവരുന്ന സങ്കീര്‍ണമായ പ്രക്രിയയുടെ തെളിവാണ് 2015 ആഗസ്റ്റ് ഒന്നിന് ഇന്ത്യ ബംഗ്ലാദേശുമായി ഗ്രാമങ്ങള്‍ വെച്ചുമാറിയ തീരുമാനം. 

സവര്‍ക്കര്‍, ഭഗത് സിങ്ങിന് വിപരീതമായ, വ്യത്യസ്ത ധാരയിലുള്ള, എന്തിന്, ഇന്ന് കൊണ്ടാടുന്ന താലിബാന്‍ മനോഭാവം എന്നുപോലും മുദ്ര കുത്തപ്പെടാവുന്ന തരത്തിലുള്ള ഒരു തീവ്രദേശീയവാദി കൂടിയായിരുന്നു!

CAA, NRC, NPR തുടങ്ങി എന്തൊക്കെ കൊണ്ടുവന്നാലും, ഭരണസൗകര്യത്തിന്റെ പേരില്‍, ദേശീയവും അന്തര്‍ദേശീയവുമായ സമ്മര്‍ദ്ദങ്ങള്‍ കാരണം, ഗ്രാമങ്ങളുടെയും സംസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും വരെ അതിരുകള്‍ മാറ്റിവരയ്ക്കാമെങ്കില്‍, അതിഗംഭീരമായ ദേശീയ ആഖ്യാനങ്ങളുടെ വിമര്‍ശനം ആന്തരികമായി ഉയര്‍ത്തികൊണ്ടു വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം, നമ്മുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഒരുക്കണക്കിനെങ്കിലും പൊരുത്തപ്പെടുത്തുന്നത്, ചിലപ്പോള്‍ അര്‍ത്ഥവത്താക്കുന്നത്, ഉത്തരാധുനികത പോലെ, ദേശീയതയുടെയും മതേതരത്വത്തിന്റെയും മാനുഷികതയുടെയും ആത്യന്തികസത്യത്തിന്റെയും എല്ലാം ഉത്തരരൂപങ്ങളായിരിക്കാം. അല്ലാത്തപക്ഷം, നമ്മളെല്ലാം തന്നെ മന്‍തൊ-ടെ  ‘Toba Tek Singh'-ലെ  ‘ഭ്രാന്തനെ’ പോലെ മരത്തിന്‍ മുകളിലേറേണ്ട അവസ്ഥയിലെത്തിയേക്കും.

കാരണം, സവര്‍ക്കര്‍ മുന്നോട്ട് വെച്ച പല വിഭാവനകളും ഇപ്പോഴും വികടഭാവനാവിലസിതം ആടിക്കൊണ്ടിരിക്കുകയാണ്. ജനനം ഇന്ത്യക്ക് വെളിയിലാണെങ്കിലും, ഒരു വിനോദസഞ്ചാരിയായി പോലും ഇന്ത്യയില്‍ വന്നിട്ടില്ലെങ്കിലും, ഒരു ഹിന്ദു എപ്പോഴും ഇന്ത്യന്‍ ആവുകയും, ജന്മാന്തരങ്ങളായി ഇവിടെയുള്ള അഹൈന്ദവ സമുദായങ്ങള്‍ വിദേശികളാവുകയും ചെയ്യുന്ന വൈപരീത്യം ഇതിനു തെളിവാണ്. സവര്‍ക്കറിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്കെതിരല്ലേ ഈ പരികല്പന എന്ന് നമ്മള്‍ ചിന്തിച്ചുപോകും. എന്തെന്നാല്‍, സവര്‍ക്കര്‍, ഭഗത് സിങ്ങിന് വിപരീതമായ, വ്യത്യസ്ത ധാരയിലുള്ള, എന്തിന്, ഇന്ന് കൊണ്ടാടുന്ന താലിബാന്‍ മനോഭാവം എന്നുപോലും മുദ്ര കുത്തപ്പെടാവുന്ന തരത്തിലുള്ള ഒരു തീവ്രദേശീയവാദി കൂടിയായിരുന്നു!

നിലനില്‍ക്കുന്ന ജാതിവാഴ്ചയുടെ അശുദ്ധി മൂടിവെച്ചുകൊണ്ട്  ഐക്യ ഇന്ത്യ കെട്ടിപ്പെടുക്കാൻ പൈശാചികവത്കരണത്തിലൂടെ മുസ്​ലിംകളെ തീറ്റയാക്കിയത് സവര്‍ക്കറിന്റെ ധര്‍മചിന്തയുടെ ദാരുണവശമാണ്. ഇത്തരത്തില്‍, സവര്‍ക്കര്‍ തുറന്നുകാണിക്കുകയും അംബേദ്കര്‍ സൈദ്ധാന്തികവത്കരിക്കുകയും ചെയ്ത ഹൈന്ദവതയുടെ ദുര്‍ഗതികള്‍, ഇന്ത്യന്‍ രാഷ്ട്രത്തെ വളഞ്ഞിട്ടാക്രമിക്കുന്നത്  തുടരുകയാണെങ്കില്‍, ഇന്ത്യന്‍ മുസ്​ലിംകള്‍, വൈമനസ്യത്തോടെയെങ്കിലും, പക്വതയെത്താന്‍ കാത്തിരിക്കുന്ന രാഷ്ട്രത്തിനു വേണ്ടി ബലിയാടാവാന്‍, അല്ലെങ്കില്‍ ഒഴിയാബാധയാകാന്‍, ഇനിയും തയ്യാറാണ്. പക്വതയെത്തുന്നതിന്റെ, മുതിരുന്നതിന്റെ, ആദ്യ അടയാളം, ചെറിയവരെ കൈകാര്യം ചെയ്യാന്‍ പഠിക്കുക എന്നതാണ്. സകല കക്ഷികളും സമ്മതിച്ചു തരുന്ന ഒരു കാര്യമെങ്കിലുമുണ്ട്: ഉള്‍ച്ചേര്‍ന്ന വൈവിധ്യങ്ങളോട് കൂടിത്തന്നെ മുസ്​ലിംകള്‍ ജനസംഖ്യാനുസരണം സമകാലീന ഇന്ത്യയുടെ ഭൂരിപക്ഷ ന്യൂനപക്ഷമായി ഇന്ന് നിലകൊള്ളുന്നു. ഇപ്പോഴും അവശേഷിക്കുന്ന ചോദ്യമിതാണ്: ഈ ഒരു സവിശേഷ സാഹചര്യത്തെ ‘നമ്മള്‍' എങ്ങനെ കൈകാര്യം ചെയ്യണം? ഒരു അസ്വസ്ഥമായ രാഷ്ട്രത്തെ താങ്ങാനും കരകേറ്റാനുമുള്ള ഭാരം കൂടി പേറുന്ന ഭ്രമാത്മക ഭൂതമായി ഇനിയും ഇന്ത്യന്‍ മുസ്​ലിം തുടരണമോ? ആ തുടര്‍ച്ച ഭൂരിപക്ഷത്തിനും (the majority), ഭൂരിഭാഗ ന്യൂനപക്ഷത്തിനും (the major minority), അന്യൂനവും ബഹുമുഖവുമായ ചെറിയ ന്യൂനപക്ഷങ്ങള്‍ക്കും (the minor minorities) എങ്ങനെ അനിവാര്യമാണെന്ന കാര്യത്തിലെങ്കിലും നമുക്കെല്ലാവര്‍ക്കും ഒന്ന് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കില്‍.

(വിവർത്തനം: ബിവിതാ ഈശോ)


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

എം.ടി. അന്‍സാരി

യൂണിവേഴ്സിറ്റി ഓഫ് ഹൈദരബാദിലെ കംപാരറ്റീവ് ലിറ്ററേച്ചറിൽ പ്രൊഫസർ.  മലബാർ: ദേശീയതയുടെ ഇടപാടുകൾ, Islam and Nationalism in India: South Indian Contexts, Islam and Modernity: Selected Essays of Alam Khundmiri (ed.), Discourse, Democracy and Difference: Perspectives on Community, Politics and Culture (ed), Multilingualism and the Literary Cultures of India (ed) എന്നിവ പ്രധാന കൃതികളാണ്.

ബിവിതാ ഈശോ

ഗവേഷക വിദ്യാര്‍ത്ഥി, കംപാരറ്റീവ് ലിറ്ററേച്ചര്‍. യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ്.

Audio