Tuesday, 28 March 2023

Reading a Poet


Text Formatted

കല്ലിലും പൊടിയിലും എഴുതിയ മൊഴികള്‍

ഇസ്‌ലാമിക പൂര്‍വകാലത്തെ കവിതകളിലാണ് അറബ് കവിതയുടെ ഊര്‍ജം സംഭരിക്കപ്പെട്ടിരിക്കുന്നതെന്ന് വിശ്വസിക്കുന്ന അഡോണീസ്, മതം അറബ് കവിതയുടെ വികാസത്തെ തടസ്സപ്പെടുത്തിയെന്നും പറയുന്നുണ്ട്. 

Image Full Width
Image Caption
അഡോണീസ് / photo: Wikimedia Commons
Text Formatted

ഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ എറണാകുളത്ത് പുല്ലേപ്പടിയിലെ ഒരു പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ അപാര്‍ട്ട്‌മെന്റില്‍ ഞാന്‍ വാടകയ്ക്കു താമസിക്കുന്നു. 
കിടപ്പുമുറിയില്‍ തുരുമ്പെടുത്ത ഒരു അലമാരയുണ്ട്, അതില്‍ വീട്ടുടമ കുറെ പഴയസാധനങ്ങളെല്ലാം വച്ച് അടച്ചുവച്ചിരിക്കുന്നു, ആവശ്യം വന്നാല്‍ ഉപയോഗിക്കാമെന്നും പറയുന്നു.

ഒന്നരവര്‍ഷത്തിനുശേഷം ഒരുദിവസം അലമാര വൃത്തിയാക്കി ഉപയോഗിക്കാന്‍ തീരുമാനിക്കുന്നു, തുരുമ്പിച്ച വാതില്‍ തുറക്കുന്നു, അതില്‍ കുറെ പഴയ പാത്രങ്ങളും കപ്പുകളും കടലാസുകളും മുഷിഞ്ഞ തുണികളുമാണു കാണുന്നത്, മുന്‍പൊരിക്കലും അതു തുറന്നുനോക്കാന്‍ തോന്നാതിരുന്നത് എന്തുകൊണ്ടാണെന്ന് സ്വയം അമ്പരക്കുന്നു, പഴയ സാധനങ്ങള്‍ ഓരോന്നായി വലിച്ചുപുറത്തേക്കിടുമ്പോള്‍ അലമാരയ്ക്കുള്ളില്‍ മുഷിഞ്ഞു പിഞ്ചിയ തലയണ കാണുന്നു, അതു മെല്ലെ എടുക്കുമ്പോള്‍ അതില്‍നിന്ന്, അതിന്നിടയില്‍നിന്ന് അടയ്ക്കയുടെ വലുപ്പമുള്ള എലികള്‍ കൂട്ടത്തോടെ, പിടയുന്ന ഒച്ചകളോടെ പുറത്തേക്കു പായുന്നു-ചാരനിറമാര്‍ന്ന, മിനുസമാര്‍ന്ന ഉടലുകളോടെ അവ അവിടെയെല്ലാം നിറയുന്നു.

adunis

ഈ ഞെട്ടല്‍, ശാന്തമായി മിടിക്കുന്ന നിമിഷത്തെ രണ്ടായി പിളര്‍ത്തുന്നു. എലികളുടെ തുളയ്ക്കുന്ന സ്വരവും തിളങ്ങുന്ന കണ്ണുകളും ഉള്ളില്‍ സ്ഥിരമായി ഉറയ്ക്കുന്നു. കവിതയില്‍ ഇത്തരം ഞെട്ടലുകള്‍ ഓരോ വാതില്‍ തുറക്കുമ്പോഴും സംഭവിക്കണമെന്ന് അറബ് മഹാകവി അഡോണീസ് ഓര്‍മിപ്പിക്കുന്നു. പരിചിതമായ ശീലങ്ങളെ ഉപേക്ഷിച്ച്, ഗര്‍ത്തങ്ങള്‍ക്കു മീതെ നൃത്തമായി കവിത മാറണം. Poet, come out of the caves of stone, Come out with rat, the salamander, the firefly..
കവിക്ക് ഒരുപാടു പേരുകളുണ്ട്. കവി ബഹുരൂപിയാണ്. I raise a butterfly like a banner and write my names on it.

‘ഒരു മരം പേരുമാറ്റി എനിക്കൊപ്പം വരുന്നു.
കല്ലുകള്‍ എന്റെ സ്വരത്താല്‍ തുടയ്ക്കുന്നു,
സമതലങ്ങള്‍ എന്റെ താളുകളാല്‍ നാമ്പുകള്‍ നീട്ടുന്നു.
ഞാന്‍ ഇരട്ടയാണ്, ത്രയമാണ്,
കല്ലിലും കാറ്റിലും ഞാനെന്റെ മുഖം കൊത്തിവയ്ക്കുന്നു,
ചക്രവാളങ്ങളില്‍ ഞാന്‍ പാര്‍ക്കുന്നു,
തിരമാലകളുടെ മുഖംമൂടികള്‍ ഞാനണിയുന്നു,
സമുദ്രം എന്റെ ഇരട്ടയാണ്, എന്റെ പ്രതിരൂപം.'

രണ്ട്

അഡോണീസുമായുള്ള ഒരു അഭിമുഖം കാണുന്നു.
അലി അഹ്‌മ്മദ് സയ്യിദ് ഇസ്ബര്‍ എങ്ങനെയാണ് അഡോണീസ് ആയതെന്ന് അദ്ദേഹം പറയുന്നു, 15-16 വയസ്സില്‍ കവിതകള്‍ പ്രധാന പ്രസിദ്ധീകരണങ്ങള്‍ക്കു മാറിമാറി അയയ്ക്കുന്നു, ഒരാളും ഒന്നും പ്രസിദ്ധീകരിക്കുന്നില്ല, നിരാശകൊണ്ട് തകര്‍ന്നുപോകുന്നു. 

ഒരു ദിവസം യവന പുരാണത്തിലെ അഡോണീസിന്റെ കഥ വായിക്കുന്നു, അഡോണീസിനു സംഭവിച്ച ദുരന്തം കണ്ട് ഹൃദയം വേദനിക്കുന്നു, അഡോണീസിന്റെ ചോരയില്‍നിന്ന് പൂച്ചെടികള്‍ മുളച്ചുവന്നു എന്നത് മനോഹരമായിത്തോന്നുന്നു. ലെബനനില്‍ അഡോണീസ് എന്ന ഒരു നദിയുണ്ടായിരുന്നു. അങ്ങനെയാണ് അഡോണീസ് എന്ന പേരു സ്വീകരിക്കുന്നത്. ആ പേരില്‍ കവിത അയച്ചപ്പോള്‍ മുന്‍പ് നിരസിച്ചവരും അച്ചടിക്കാന്‍ തുടങ്ങി. ഇപ്പോള്‍ തന്നെ തിരിച്ചറിയരുതെന്നു തോന്നുന്ന സന്ദര്‍ഭങ്ങളില്‍ താന്‍ തന്റെ യഥാര്‍ഥ പേരായ അലി അഹമ്മദ് എന്ന് എഴുതാറുണ്ടെന്നും കവി പറയുന്നു.

loss
നെതര്‍ലന്‍ഡ്‌സിലെ ലെയ്ഡന്‍ നഗരത്തില്‍ പ്രശസ്തമായ wall poems project-ന്റെ ഭാഗമായി ആലേഖനം ചെയ്യപ്പെട്ട അഡോണീസിന്റെ 'ലോസ്' എന്ന കവിത / Photo: Wikimedia Commons

ഒട്ടേറെ അത്ഭുതകരമായ ആകസ്മികതകളാണ് തന്റെ ജീവിതം മാറ്റിമറിച്ചത്. 1930-കളില്‍ സിറിയയില്‍ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ്​ കവി ജനിച്ചത്. സ്‌കൂള്‍ ഇല്ലാത്ത, വൈദ്യുതി എത്താത്ത ഗ്രാമം. മദ്രസയില്‍ അറബിക് പഠിക്കുന്നു, പാടത്ത് പിതാവിനൊപ്പം ജോലിയെടുക്കുമ്പോള്‍ അദ്ദേഹം പഴയകാല അറബി കവിതകള്‍ ചൊല്ലും, മകനെ പഠിപ്പിക്കുകയും ചെയ്യും, അങ്ങനെ ചെറുപ്പം മുതല്‍ക്കേ കവിത കൂടെക്കൂടി. സ്വതന്ത്ര സിറിയയുടെ ആദ്യ പ്രസിഡന്റ് ഗ്രാമം സന്ദര്‍ശിച്ചപ്പോള്‍ ഒരു കവിത അദ്ദേഹത്തിന് സമ്മാനിച്ചു. അന്ന് കവിക്കു പതിമൂന്നു വയസ്സാണ്. കവിത പ്രസിഡന്റിന് ഇഷ്ടമായി. അദ്ദേഹം ചോദിച്ചു; നിനക്കെന്താണ് വേണ്ടത്? 
കവി പറഞ്ഞു; എനിക്ക് സ്‌കൂളില്‍ ചേരണം. സിറിയന്‍ പ്രസിഡന്റ് രാജ്യത്തെ മികച്ച സ്‌കൂളുകളിലൊന്നില്‍ അഡോണീസിനു പ്രവേശനം വാങ്ങിക്കൊടുത്തു. ഇത് അത്ഭുതകരമായി തോന്നുന്നില്ലേ, കവി പറയുന്നു, എന്റെ ജീവിതം അത്ഭുതകരമാണ്, അത് ഒരു മിത്താണ്. 

വര്‍ഷങ്ങള്‍ക്കുശേഷം സിറിയയിലെ രാഷ്ട്രീയസമരങ്ങളില്‍ പങ്കാളിയായി കുറച്ചുകാലം ജയിലിലാകുന്നു അഡോണീസ്. ലബനനിലേക്കു കുടിയേറാനായി അതിര്‍ത്തി കടന്ന് മിനിറ്റുകള്‍ക്കകമാണു സിറിയയില്‍ എല്ലാ യുവാക്കളെയും നിര്‍ബന്ധിത സൈനികസേവനത്തിനുവിളിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങുന്നത്. ഫ്രാന്‍സും ബ്രിട്ടനും ചേര്‍ന്ന് സൂയസ് കനാല്‍ ആക്രമിച്ച സാഹചര്യത്തിലായിരുന്നു അത്. സിറിയയില്‍ നിന്നിരുന്നുവെങ്കില്‍ തന്റെ വിധി മറ്റൊന്നായേനെ എന്ന് അഡോണീസ് പറയുന്നു.

സിറിയയിലെ കാര്‍ഷിക ഗ്രാമത്തില്‍നിന്ന് ഫ്രഞ്ച് സ്‌കൂളിലേക്കുള്ള പറിച്ചുനടീല്‍ അഡോണീസിനു പുതിയ ജീവിതമാണ് നല്കിയത്, യൗവനത്തില്‍ സിറിയ വിട്ട് ലബനന്‍ പൗരത്വം സ്വീകരിച്ചത് രണ്ടാമത്തെ വഴിത്തിരിവായി. അവിടെനിന്നാണ് പാരിസിലേക്കു കുടിയേറുന്നത്. ഇത്തരത്തില്‍ കവി സ്വന്തം ജീവിതം ഒട്ടേറെ ആകസ്മിതകളിലൂടെ നിര്‍മിച്ചെടുത്തതുപോലെ വഴിമാറ്റങ്ങളും പുതുനിര്‍മിതികളും കവിതയിലും ഉണ്ടാകണമെന്ന് അഡോണീസ് പറയുന്നു. അതുവരെ നാം വായിച്ച് ആസ്വദിച്ച കവിതയില്‍നിന്ന് വേറിട്ടുള്ള ഒരു വഴിയില്‍ പുതിയ കവിത സൃഷ്ടിക്കണം. മറ്റു കവികള്‍ നല്‍കിയ അതേ ശീലങ്ങളിലൂടെ വീണ്ടും സഞ്ചരിക്കുന്നത് എന്തിനുവേണ്ടിയാണ്, അതുനിരത്ഥകമാണ്, ഇത്തരത്തില്‍ അറബ് കവിതയുടെ തന്റെ കാലത്തെ എല്ലാ മുഖ്യശീലങ്ങളെയും നിരാകരിച്ചാണ് പുതിയ കവിതയ്ക്ക് അഡോണീസ് ജന്മം നല്‍കിയത്. 

ഇസ്‌ലാമിക പൂര്‍വ കാലത്തെയും ക്ലാസിക്കല്‍ ഇസ്‌ലാമിക കാലത്തെയും അറബ് കവികളാണ് അഡോണീസിന് പ്രചോദനമായത്. പൗരാണിക കാലത്തെ അറബ് കവികളുടെ സ്വാതന്ത്ര്യാഭിനിവേശവും ദാര്‍ശനികമായ ആഴവും അദ്ദേഹം ശ്രദ്ധിച്ചു. ""ദൈവം ഒരു മതിലാണ്, സാത്താന്‍ മറ്റൊരു മതിലും, ഇതു രണ്ടും ഞാന്‍ തിരഞ്ഞെടുക്കുന്നില്ല, രണ്ടും എന്റെ കണ്ണുകളെ അടയ്ക്കുന്നു.''

അറബ് കവിതകളിലെ ഇസ്‌ലാമിക മതാത്മകത കയ്യൊഴിഞ്ഞുകൊണ്ടാണ് അഡോണീസ് പുതിയ കാവ്യലോകം സൃഷ്ടിച്ചത്. ഉറച്ച മതനിരപേക്ഷത പിന്തുടരുന്ന കവി, അറബ് കവിതയുടെ പരമ്പരാഗത ശീലങ്ങളെ നിരാകരിച്ചു.

കണ്ണുകളും കണ്‍പീലികളുമാണു അഡോണീസിന് ഏറ്റവും പ്രിയപ്പെട്ട രൂപകങ്ങളിലൊന്ന്. ആഴമറിയാത്ത ഗര്‍ത്തങ്ങളാണ് അഭിനിവേശം. സൂര്യനും ശിലകളും വെള്ളവും കാറ്റും ആ സഞ്ചാരപാതയില്‍ നിറയുന്നു. സന്ദേഹങ്ങളാണു അവന്റെ ജന്മദേശം. പക്ഷേ അവന്‍ മിഴികളാല്‍ നിറഞ്ഞിരിക്കുന്നു എന്ന് അഡോണീസ് എഴുതുന്നു.

പറുദീസയോ പതനമോ കവിയെ പിന്തുടരുന്നില്ല. സാത്താനെയും ദൈവത്തെയും കടന്നുപോകുന്ന കവിപ്രവാചകന്‍, പാപത്തിന്റെ നാവു മായ്ചുകളയുന്നു. തിളങ്ങുന്ന മിന്നലുകളുടെ പ്രകാശത്തില്‍ അവന്‍ പുസ്തകത്തെയും കടന്നുപോകുന്നു, പൊടിയിലും കല്ലിലും കവിതയെഴുതുന്നു.
അതിരുകളിലേക്ക്, ലോകത്തിന്റെ വക്കിലേക്ക് പോകാനാണ് കവിയുടെ വെമ്പല്‍. ജനപഥത്തില്‍ സ്വസ്ഥിയാകാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവാചകന്‍, ദൈവനിന്ദയും അധികാരനിന്ദയും ശീലമാക്കിയ ഒരു ദര്‍വീഷ്. അതിര്‍ത്തികള്‍ ഏകാന്തമായിരിക്കും. അവിടെ മനുഷ്യരാരും കൂട്ടില്ലാതെ ജീവിക്കാനാണ് താല്‍പര്യം.

മൂന്ന്

1961 ല്‍ ബെയ്‌റൂട്ടിലായിരിക്കെ, സ്വന്തം പ്രസിദ്ധീകരണത്തിലാണ് അഡോണീസ്, മിഹ്യാറിന്റെ ഗാനങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഇംഗ്ലിഷില്‍ Songs of Mihyar the Damascene എന്ന പേരിലും.

poem

ഏഴു ഭാഗങ്ങളുള്ള കാവ്യത്തില്‍, വാക്കുകളുടെ യോദ്ധാവ് എന്ന വിശേഷിപ്പിക്കപ്പെടുന്ന മിഹ്യാര്‍ ആണ് സംസാരിക്കുന്നത്. മിഹ്യാര്‍ സ്വന്തം ദര്‍ശനം വിളംബരം ചെയ്യുന്നു, വേദനയെയും ഏകാന്തതയെയും നിരാസത്തെയും കലാപത്തെയും കുറിച്ചു പറയുന്നു. ആരാണ് മിഹ്യാര്‍ എന്നു ചോദിച്ചാല്‍ അതിനു കൃത്യമായ ഉത്തരമില്ല. കവിയെ ഈ കഥാപാത്രം പ്രതിനിധാനം ചെയ്യുന്നുവെന്ന് നമുക്കു മനസ്സിലാകും. പതിനൊന്നാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ മിഹ്യാര്‍ അല്‍ ദയലാമി എന്നൊരു കവിയുണ്ടായിരുന്നു. സൊരാസ്ട്രിയനായി ജനിച്ച മിഹ്യാര്‍ ദയലാമി ഷിയ മുസ്‌ലിം ആയി പരിവര്‍ത്തനം ചെയ്‌തെങ്കിലും കവിയെ പലരും മതനിഷേധിയായാണ് കണ്ടിരുന്നത്. ഇറാന്‍ കവിയുമായി തന്റെ കവിതയിലെ മിഹ്യാറിന് ബന്ധമില്ലെന്നും എന്നാല്‍ നീത്‌ഷേയുടെ സരാതുഷ്ട്രയോട് സാഹോദര്യം ഉണ്ടെന്നും അഡോണീസ് ചൂണ്ടിക്കാട്ടുന്നു. യവനപുരാണത്തിലെ ഒഡീസിയൂസിനെയും താന്‍ സ്വീകരിച്ചിട്ടുണ്ടെന്നു കവി പറയുന്നു. പ്രാചീനനായ, പ്രകൃതി പ്രതിഭാസങ്ങളുടെയും വസ്തുക്കളുടെയും ആരാധ്യനായ പ്രവാചകനായാണ് മിഹ്യാറിനെ നാം വായിക്കുന്നത്. അഥവാ കവിയുടെ നായകന്‍ വ്യവസ്ഥാപിത മതത്തിനും ദൈവത്തിനും പുറത്താണു നില്‍ക്കുന്നത്. 

അറബ് കവിതകളിലെ ഇസ്‌ലാമിക മതാത്മകത കയ്യൊഴിഞ്ഞുകൊണ്ടാണ് അഡോണീസ് പുതിയ കാവ്യലോകം സൃഷ്ടിച്ചത്. ഉറച്ച മതനിരപേക്ഷത പിന്തുടരുന്ന കവി, അറബ് കവിതയുടെ പരമ്പരാഗത ശീലങ്ങളെ നിരാകരിച്ചു. ഇസ്‌ലാമിക പൂര്‍വകാലത്തെ കവിതകളിലാണ് അറബ് കവിതയുടെ ഊര്‍ജം സംഭരിക്കപ്പെട്ടിരിക്കുന്നതെന്ന് വിശ്വസിക്കുന്ന അഡോണീസ്, മതം അറബ് കവിതയുടെ വികാസത്തെ തടസ്സപ്പെടുത്തിയെന്നും പറയുന്നുണ്ട്.

കവിതയെ ഒപ്പം നിര്‍ത്തണമെന്ന് ഭരണകൂടവും പ്രത്യയശാസ്ത്രവാദികളും അധികാരികളും ആഗ്രഹിക്കുന്നു. കവിത കൊണ്ടുവരുന്ന മാജിക് ആണ് ഇതിനുകാരണം. ഈ മാന്ത്രികത മനുഷ്യരെ വഴിതെറ്റിക്കുമെന്ന ഭീതികൊണ്ടാണ് കവികളെ വിശ്വസിക്കരുത്, അവരെ പിന്തുടരുതെന്ന് പ്ലേറ്റോ വ്യക്തമാക്കിയത്. അത് റിപ്പബ്ലിക്കിലെ പ്രധാന നിലപാടായിരുന്നു. അറബ് ലോകത്തും കവികള്‍ക്കെതിരെ ഇതേ മുന്നറിയിപ്പുകള്‍ മതശാസനമായി തന്നെ നിലനില്‍ക്കുന്നു. ശരിയാണ്, ഇരുണ്ടു കനത്ത മേഘരാശികള്‍ക്കൊപ്പമാണ് അവന്‍ മുന്നേറുന്നത്, അഡോണീസ് എഴുതുന്നു, അപരിചിതമായ ലിപികളുടെ കാലാവസ്ഥയില്‍, ഹതാശമായ കാറ്റുകളില്‍ കവിതയെ നല്‍കി. വ്യവസ്ഥാപിതമായ ആശയങ്ങളുടെയും ചട്ടങ്ങളുടെയും വക്താവായി കവി മാറുന്നില്ലെങ്കില്‍, മറ്റുള്ളവര്‍ അയാളെ മതദ്രോഹിയോ രാജ്യദ്രോഹിയോ സാമൂഹികദ്രോഹിയോ ആയി മുദ്രകുത്തുന്നു, തിരസ്‌കൃതനായി സ്വന്തം നാട്ടില്‍നിന്ന് അയാള്‍ ദൂരേക്കു പോകുന്നു. അയാള്‍ക്കു സമുദ്രങ്ങളും ഗര്‍ത്തങ്ങളും കാറ്റുകളും കല്ലുകളും മാത്രം കൂട്ടാവുന്നു. ഒച്ചകള്‍ക്കും പ്രതിധ്വനികള്‍ക്കും നടുവില്‍ അവന്‍ ഒളിക്കുന്നു, അഡോണീസ് എഴുതുന്നു, അക്ഷരങ്ങളുടെ ഹിമത്തിനു കീഴെ, അലയുന്നവരുടെ നെടുവീര്‍പ്പുകള്‍ക്കു കീഴെ, തിരമാലകള്‍ക്കും ചിപ്പികള്‍ക്കുമുള്ളിലും ഒളിക്കുന്നു.

I worship this tranquil stone-
I saw my face in its lines
I saw my lost poetry in it

Zarathustra
നീത്‌ഷെയുടെ സാരാതുഷ്ട്രയുടെ പലായനം പര്‍വതമുകളിലേക്കായിരുന്നു. പര്‍വതച്ചെരിവുകളില്‍ ഇടിമിന്നലുകളെയും കാറ്റിനെയും സൂര്യനെയും ഇരുട്ടിനെയും ശൈത്യത്തെയും സഖാവാക്കി സാരാതുഷ്ട്ര സംസാരിക്കുന്നു. സമാനമായ അന്തരീഷമാണ് അഡോണീസിന്‍റെ മിഹ്യാറിന്റെ സഞ്ചാരവഴികളില്‍ നാം കാണുന്നത്

നീത്‌ഷെയുടെ സാരാതുഷ്ട്രയുടെ പലായനം പര്‍വതമുകളിലേക്കായിരുന്നു. പര്‍വതച്ചെരിവുകളില്‍ ഇടിമിന്നലുകളെയും കാറ്റിനെയും സൂര്യനെയും ഇരുട്ടിനെയും ശൈത്യത്തെയും സഖാവാക്കി സാരാതുഷ്ട്ര സംസാരിക്കുന്നു. സമാനമായ അന്തരീഷമാണ് മിഹ്യാറിന്റെ സഞ്ചാരവഴികളില്‍ നാം കാണുന്നത്. പ്രഭാതം വാതിലുകള്‍ അടയ്ക്കുമ്പോള്‍, അവന്റെ കണ്ണുകള്‍ക്കുമുന്നില്‍ പ്രഭാതം മരിക്കുമ്പോള്‍, അവന്‍ തന്റെ വിളക്ക് പര്‍വതത്തിനുനേരെ തിരിക്കുന്നു, മഹാദുഃഖത്തില്‍ മുങ്ങിത്താണവന്‍ അഭയം തേടുന്നു എന്നത്രേ അഡോണീസ് മിഹ്യാറിനെപ്പറ്റി പറയുന്നത്. നീ അടുക്കേണ്ടതില്ല, മുറിവ് നിന്നെക്കാള്‍ അടുത്താണ്. പ്രലോഭിപ്പിക്കരുത്, കാരണം മുറിവ് നിന്നെക്കാള്‍ സുന്ദരിയാണ്.

നാല്

നല്ല കവിതകളെ വിശദീകരിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുമ്പോള്‍, അതു ചെയ്യുന്ന ആളുടെ പരിമിതിയാണ് പുറത്തുവരിക. അയാള്‍ പരിശ്രമിക്കുന്തോറും കവിത അകലേക്കു പോകുന്നു. എന്താണ് കവിതയില്‍ സംഭവിക്കുന്നതെന്നു അഭിമുഖത്തില്‍ അഡോണീസ് വിശദീകരിക്കുന്നുണ്ട്. നാം ജീവിക്കുന്ന ജീവിതവും കവി സങ്കല്‍പിക്കുന്ന ജീവിതവും വ്യത്യസ്തമാണ്. ഈ വ്യത്യസ്തതയെ എഴുതാനാണ് കവി ശ്രമിക്കുന്നത്. ഇവ തമ്മിലുള്ള സംഘര്‍ഷമാണ് കവിയെ അലട്ടുന്നത്. ദൈനംദിന ജീവിതത്തെ നിരാകരിക്കുകയോ വെല്ലുവിളിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന കവിയുടെ പ്രവൃത്തികള്‍ ദുരൂഹമാണ്, സാമൂഹികവിരുദ്ധവും ആയേക്കാം. കവിത വായിക്കുമ്പോഴും ഇതു പ്രശ്‌നമായി വരുന്നു. കവിതയുടെ ജന്മവാസനയാണ് ദുര്‍ഗ്രഹത. അതിനെ വ്യാഖ്യാനിക്കുക എളുപ്പമല്ല.

ദുര്‍ഗ്രഹത പൂര്‍ണമായും നീങ്ങിയ വരികള്‍ക്കുവേണ്ടി കാത്തിരിക്കുന്നവര്‍ കവിതയില്‍നിന്ന് അകലുന്നു. അവരാകട്ടെ കവിതയുടെ വിധിയെഴുത്തുകാരുമാകുന്നു. എല്ലാവര്‍ക്കും മനസ്സിലാകുന്ന കവിത പുറംമോടി മാത്രമായിരിക്കും എന്ന് അഡോണീസ് കരുതുന്നു, യഥാര്‍ഥ കവിത ആവശ്യപ്പെടുന്നതു പ്രയത്‌നമാണ്. കാരണം അതു കവിയെപ്പോലെ വായനക്കാരനും സ്രഷ്ടാവായി മാറാന്‍ ആവശ്യപ്പെടുന്നു.
മിഹ്യാറിനെ രാജാവായാണ് അഡോണീസ് വിശേഷിപ്പിക്കുന്നത്. പക്ഷേ അവന്‍ വാക്കുകളുടെ രാജാവാണ്, കാറ്റിന്റെയും മുറിവിന്റെയും രാജാവാണ്. തീയുടെ ഉദ്യാനങ്ങളും കൊട്ടാരങ്ങളും സ്വപ്നം കാണുന്നു. കാറ്റുകളുടെ ലോകത്ത് വസിക്കുന്നു. മിന്നലുകളുടെ സൗഹൃദം പങ്കിടുന്നു, ഇടിവെട്ടുകളില്‍ മുറിവുകളെ സുഖമാക്കുന്നു, മരിച്ച ജന്മനാടിനുനേരെ, മൂകമായ തെരുവുകള്‍ക്കുനേരെ അവന്‍ കരം നീട്ടുന്നു. ‘അവന്റെ കണ്ണുകളില്‍ ഞാന്‍ സമുദ്രത്തിന്റെ പ്രവചനം കണ്ടു. അവനു ഞാന്‍ പ്രളയം എന്നു പേരിട്ടു’ എന്നു നാം അഡോണീസില്‍ വായിക്കുന്നു.
എന്റെ യോഗ്യതാപത്രങ്ങള്‍ ഈ താളുകളാണെന്ന് കവി എഴുതുന്നു, ഓരോ വട്ടവും ആ താളുകളിലൂടെ സഞ്ചരിക്കുമ്പോള്‍ മുന്‍പ് അടിവരയിട്ട വരികളിലേക്കു പുതിയ കാറ്റും സൂര്യനുംതിരമാലകളും കടന്നുവരുന്നു. കവിതയില്‍ മുങ്ങിത്താഴുന്നവര്‍ക്കു വേണ്ടിയാണു അഡോണീസ് എഴുതുന്നത്. കരയ്ക്കുനിന്നു മീന്‍ പിടിക്കുന്നവര്‍ക്കു വേണ്ടിയല്ല. അവരുടെ ചൂണ്ടയില്‍ പായലും പാഴ്‌നാരുകളും മാത്രമേ കുരുങ്ങൂ. അതിനാല്‍ ആഴങ്ങളിലേക്കു പോകുക, പുലരിയിലേക്ക് ഉദിച്ചുയരുക. 

(എല്ലാ ഉദ്ധരണികളും എടുത്തിരിക്കുന്നത്: Songs of Mihyar the Damascene - Adonis, Translated by Kareem James Abu Zeid and Ivan Eubanks -2019).

അജയ് പി. മങ്ങാട്ട്

മാധ്യമപ്രവര്‍ത്തകന്‍, നോവലിസ്റ്റ്, വിവര്‍ത്തകന്‍. സൂസന്നയുടെ ഗ്രന്ഥപ്പുര, പറവയുടെ സ്വാതന്ത്ര്യം, മൂന്നു കല്ലുകൾ തുടങ്ങിയവ പ്രധാന കൃതികള്‍.

 

Audio