Wednesday, 29 March 2023

അഭിമുഖം


Text Formatted

കേരളത്തിന്റെ പ്രശ്​നങ്ങളിൽ
​​​​​​​പിണറായി വിജയന്റെ മറുപടി

Image Full Width
Image Caption
പിണറായി വിജയൻ / ഫോട്ടോ: പ്രസൂണ്‍ കിരണ്‍
Text Formatted

തുടർ ഭരണം ലഭിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ഒരു മാധ്യമത്തിന് നൽകുന്ന ആദ്യ അഭിമുഖമാണിത്. ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിന് നേരെയുയർന്നിട്ടുള്ള ഭീഷണി, സംസ്ഥാനങ്ങൾ തമ്മിലുണ്ടാവേണ്ട ഐക്യം, സാമ്പത്തിക സംവരണ വിഷയത്തിലും 80:20 ന്യൂനപക്ഷ സംവരണ വിഷയത്തിലുമുള്ള സർക്കാർ നിലപാട്, സൈബർ സ്പേസിൽ നടക്കുന്ന വർഗ്ഗീയ-വിദ്വേഷ പ്രചാരണങ്ങൾ, ആരോഗ്യ പ്രവർത്തകരുടെ കോവിഡ് കാലത്തെ ജീവിത - പ്രൊഫഷണൽ പ്രതിസന്ധി, കോവിഡ് കാലം ദരിദ്രരാക്കിയ ആർട്ടിസ്റ്റുകളുടെ ജീവിതം, കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണവും വികസന പ്രവർത്തനങ്ങളും, ഉത്പാദന മേഖലയിലെ സ്വയം പര്യാപ്തത, ആഭ്യന്തര വകുപ്പും പൊലീസിന്റെ രാഷ്ട്രീയവും തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങൾക്ക് വിശദമായ ഉത്തരമാണ് മുഖ്യമന്ത്രി ഈ ദീർഘ അഭിമുഖത്തിൽ നൽകിയത്. 

ഈ വിഷയങ്ങളിലെല്ലാമുള്ള മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും നിലപാടുകളിൽ യോജിക്കുകയും വിയോജിക്കുകയും ചെയ്യേണ്ടതായ നിരവധി ഘടകങ്ങളുണ്ട്. അത്തരത്തിലുള്ള ക്രിയാത്മകവും ജൈവികവുമായ രാഷ്ട്രീയ സംവാദത്തിന് വഴിതുറക്കുകയാണ് ട്രൂകോപ്പി. വ്യക്തിപരവും വൈകാരികവുമായ ആരോപണ പ്രത്യാരോപണങ്ങൾ കോവിഡ് കാലത്തിലൂടെ കടന്നുപോകുന്ന കേരളത്തിന് ഒരു ഗുണവും ഉണ്ടാക്കാൻ പോകുന്നില്ല. രോഗാതുരരായ, കടുത്ത സാമ്പത്തിക പ്രതിസന്ധികളെ നേരിടുന്ന, വിദ്യാഭ്യാസ രംഗത്തും തൊഴിൽ രംഗത്തും ആശങ്കകൾ നിറയുന്ന ഒരു കാലത്ത് രാഷ്ട്രീയമായ ചോദ്യം ചോദിക്കലുകൾക്കാണ് ഏറ്റവും പ്രസക്തിയുള്ളത്. അത്തരം ചോദ്യങ്ങളോട് ഭരണകൂട അദ്ധ്യക്ഷന്‍ നടത്തുന്ന പ്രതികരണങ്ങൾ ഒരു തുടർ സംവാദത്തിന് കാരണമാവുകയും വേണം.

മനില സി. മോഹന്‍: ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെക്കുറിച്ച് ആശങ്കപ്പെടുകയും ഏറ്റവും ജാഗ്രതയോടെ പെരുമാറാന്‍ തീരുമാനിക്കുകയും ചെയ്യുന്ന രാഷ്ട്രീയ സന്ദര്‍ഭമാണിത്. ഫെഡറല്‍ സംവിധാനത്തെ കീഴ്​മേൽ മറിയ്ക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ എങ്ങനെയാണ് കേരളം രാഷ്ട്രീയമായി നേരിടാന്‍ പോകുന്നത്?

പിണറായി വിജയന്‍: ഇന്ത്യന്‍ രാഷ്ട്രീയ- സാമൂഹ്യ അവസ്ഥയില്‍ എന്തുകൊണ്ടാണ് ഒരു ഫെഡറല്‍ സംവിധാനം പ്രധാനമാകുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കാതെ, എന്തുകൊണ്ടാണ് കേരളമുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും, അല്ലെങ്കില്‍ സി.പി.ഐ-എമ്മിനെ പോലെയുള്ള ഇടതുപക്ഷ പാര്‍ട്ടികളും ചില പ്രാദേശിക രാഷ്ട്രീയ കക്ഷികളും നമ്മുടെ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള ഫെഡറല്‍ തത്വങ്ങളുടെ സംരക്ഷണത്തിന് നിലകൊള്ളുന്നത് എന്ന് പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയില്ല. അതുകൊണ്ട് ആദ്യം അതിനെക്കുറിച്ച് പറയുന്നതായിരിക്കും ഉചിതം എന്നുകരുതുന്നു, പ്രത്യേകിച്ച് ചെറുപ്പക്കാരായ നിരവധി ഫോളോവേഴ്‌സ് ഉണ്ടാകാനിടയുള്ള ഇതുപോലത്തെ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുമായി സംവദിക്കുമ്പോള്‍. 

ഏകശിലാരൂപത്തിലുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുന്ന സംഘപരിവാറിനാല്‍ നയിക്കപ്പെടുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഫെഡറലിസത്തിനെതിരായുള്ള നീക്കങ്ങളെ ചെറുക്കേണ്ടത് അനിവാര്യ രാഷ്ട്രീയ കടമയാണ്​ 

ഇന്ത്യയുടെ വൈവിധ്യങ്ങളാണ് അതിന്റെ ശക്തി എന്നത് പൊതുവെ നാമെല്ലാവരും അംഗീകരിക്കുന്ന  കാഴ്ചപ്പാടാണ്. അതുകൊണ്ടാണ് സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാലം മുതല്‍ക്കേ നാനാത്വത്തില്‍ ഏകത്വം എന്ന ആപ്തവാക്യം ശ്രദ്ധേയമായി ഉയര്‍ന്നു വന്നത്. ആ വൈവിധ്യങ്ങള്‍ ഓരോ പ്രദേശത്തും പ്രത്യേകമായി നിലനില്‍ക്കുന്നവയാണ്. അവയെ സ്വാംശീകരിക്കാന്‍ കഴിയുന്ന വിധത്തിലാണ് മുന്‍പ് ബ്രിട്ടിഷ് ഇന്ത്യയില്‍ പ്രവിശ്യകളും നാട്ടുരാജ്യങ്ങളുമായിരുന്നവയെ സ്വതന്ത്ര ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളായി പുനഃസംഘടിപ്പിച്ചത്. വിവിധ സംസ്‌കാരങ്ങളും ഭാഷകളും പിന്തുടരുന്ന ഈ സംസ്ഥാനങ്ങള്‍ ഒന്നിക്കുന്നതാണ് ഇന്ത്യ എന്ന രാജ്യം. ഈ പശ്ചാത്തലത്തിലാണ് ഫെഡറലിസത്തിന് ഇന്ത്യന്‍ സാഹചര്യങ്ങളില്‍ പ്രാധാന്യം കൈവരുന്നത്.

ഇന്ത്യന്‍ ഭരണഘടനയില്‍ ഉള്‍ച്ചേര്‍ത്തിട്ടുള്ള ഫെഡറല്‍ തത്വങ്ങള്‍ സാംസ്‌കാരികമായും ഭാഷാപരമായും ജീവിതചര്യാപരമായുമൊക്കെ വ്യത്യസ്തങ്ങളായ സംസ്ഥാനങ്ങളെ പരിപോഷിപ്പിക്കാനുള്ളവയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എന്നു മാത്രമല്ല, നമ്മുടെ രാജ്യത്താകെയുള്ള വൈവിധ്യങ്ങളുടെ വരെ അസ്തിത്വത്തിനും നിലനില്പിനുമൊക്കെ ഒഴിച്ചുകൂടാനാവാത്ത സമീപനമാണ് ഫെഡറലിസത്തെ ശക്തിപ്പെടുത്തുക എന്നത്. ഈ പശ്ചാത്തലത്തിലാണ് ഏകശിലാരൂപത്തിലുള്ള ഒരു രാഷ്ട്രം കെട്ടിപ്പടുക്കാന്‍ പരിശ്രമിക്കുന്ന സംഘപരിവാറിനാല്‍ നയിക്കപ്പെടുന്ന ഇന്നത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഫെഡറലിസത്തിനെതിരായുള്ള നീക്കങ്ങളെ ചെറുക്കേണ്ടത് അനിവാര്യ രാഷ്ട്രീയ കടമയായി മാറുന്നത്. 

അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് സമന്വയത്തിന്റെ പാതയിലൂടെ വിവിധ സംസ്ഥാനങ്ങളെ ഒന്നിച്ചുനിര്‍ത്താന്‍ കേരളം മുന്‍കൈ എടുത്തിട്ടുണ്ട്.

നമ്മുടെ ദേശീയ പ്രതിജ്ഞയില്‍ പറയുന്നതുപോലെ, ഇന്ത്യയുടെ സമ്പന്നവും വൈവിദ്ധ്യപൂര്‍ണവുമായ പരമ്പരാഗത സമ്പത്തില്‍ അഭിമാനിക്കുന്ന ഏതൊരു വ്യക്തിയുടെയും കടമയാണത്. ആ കടമ ഉത്തരവാദിത്വബോധത്തോടുകൂടി ചെയ്യാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ജി.എസ്.ടി നടപ്പാക്കിയപ്പോള്‍, ജമ്മു കാശ്മീരിന്റെ സംസ്ഥാനമെന്ന പദവി എടുത്തുകളഞ്ഞപ്പോള്‍, സി.എ.എ ആവിഷ്‌കരിച്ചപ്പോള്‍, പുതിയ കര്‍ഷക നിയമങ്ങള്‍ പാസാക്കിയപ്പോള്‍ ഒക്കെ ഇതുകണ്ടു. വാക്‌സിന്‍ ലഭ്യതയുടെ കാര്യത്തില്‍ വരെ ഇന്ത്യയുടെ ഭരണഘടനയെയും മതേതരത്വത്തെയും ഫെഡറലിസത്തെയും ഒക്കെ സംരക്ഷിക്കുന്ന കൃത്യമായ നിലപാട് കേരളം കൈക്കൊണ്ടിട്ടുണ്ട്. 
അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് സമന്വയത്തിന്റെ പാതയിലൂടെ വിവിധ സംസ്ഥാനങ്ങളെ ഒന്നിച്ചുനിര്‍ത്താന്‍ കേരളം മുന്‍കൈ എടുത്തിട്ടുണ്ട്. അതിനിയും തുടരും. കാരണം, നേരത്തെ പറഞ്ഞതുപോലെ, അങ്ങനെ ചെയ്തില്ല എന്നുണ്ടെങ്കില്‍ നമ്മുടെ അസ്തിത്വം തന്നെ ഇല്ലായ്മ ചെയ്യപ്പെടും.

കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ ഐക്യം വേണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരുമായി ഓപ്പണ്‍ ഫൈറ്റിലാണ് മമത. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും കേന്ദ്രത്തിന്റെ ജനാധിപത്യപരമല്ലാത്ത നീക്കങ്ങളെ തുറന്നെതിര്‍ക്കുക തന്നെയാണ്. കേരളം, തമിഴ്നാട്, ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം കേന്ദ്ര സര്‍ക്കാരിനെതിരായ, ഹിന്ദുത്വ രാഷ്ടീയത്തിനെതിരായ വിധിയെഴുത്തായാണ് വിലയിരുത്തപ്പെട്ടത്. കാശ്മീര്‍, സി.എ.എ തുടങ്ങിയ വിഷയങ്ങള്‍ മുന്നിലുണ്ട്. വിദ്യാഭ്യാസ - ആരോഗ്യ രംഗങ്ങളിലെ പ്രതിലോമകരമായ നിലപാടുകളും മുന്നിലുണ്ട്. ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ, നിലവിലെ മുന്നണി സംവിധാനങ്ങള്‍ക്കപ്പുറത്ത് പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന്റെ അച്ചുതണ്ടായി മമത-സ്റ്റാലിന്‍-പിണറായി മുഖ്യമന്ത്രിമാരെ ദേശീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. പുതിയ രാഷ്ട്രീയ സമവാക്യങ്ങളില്‍ കേരളത്തിന്റെയും, പിണറായി വിജയന്റെയും, കേരളം നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന്റെയും റോള്‍ എന്തായിരിക്കും?

ശക്തമായ കേന്ദ്രം, സംതൃപ്തമായ സംസ്ഥാനങ്ങള്‍, പ്രാദേശിക സര്‍ക്കാരുകളായി നിലകൊള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്ന അടിസ്ഥാന പ്രമാണമാണ് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ ഇടതുപക്ഷത്തെ നയിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി അവ തമ്മില്‍ സഹകരണം ഉണ്ടാവുന്നത് ഉചിതമാണ്, അത് നമ്മുടെ ജനാധിപത്യത്തെ തന്നെ കൂടുതല്‍ മികവുറ്റതാക്കും എന്ന കാര്യത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന് സംശയമില്ല. 

ആദ്യം സൂചിപ്പിച്ചതുപോലെ ഇന്ത്യയുടെ ഭരണഘടനയെയും മതേതരത്വത്തെയും ഫെഡറലിസത്തെയും ഒക്കെ സംരക്ഷിക്കുന്ന കൃത്യമായ നിലപാട് കേരളം കൈക്കൊള്ളുകയും അതിനു ശക്തിപകരാൻ വ്യത്യസ്ത അഭിപ്രായങ്ങളുള്ള വിവിധ സംസ്ഥാനങ്ങളെ സമന്വയത്തിന്റെ പാതയിലൂടെ ഒന്നിച്ചുനിര്‍ത്താന്‍ കേരളം മുന്‍കൈ എടുക്കുകയും ചെയ്തിട്ടുണ്ട്. ആ പാതയിലൂടെ തന്നെയായിരിക്കും നാം ഇനിയും മുന്നോട്ടു പോകുക. 

caa
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ നടന്ന സംയുക്ത സത്യാഗ്രഹം

ഇപ്പോള്‍ കോവിഡിനെതിരായ പോരാട്ടത്തിലാണ് നാം. രാജ്യമാകെ ഈ മഹാമാരിയെ അതിജീവിക്കണമെന്നുണ്ടെങ്കില്‍ നമ്മുടെ ജനത ഹേര്‍ഡ് ഇമ്മ്യൂണിറ്റി നേടേണ്ടതുണ്ട്. അതിന് സാര്‍വത്രികമായും സൗജന്യമായും വാക്‌സിനേഷന്‍ നടത്തണം. ആരോഗ്യ മേഖലയില്‍ സ്വതന്ത്ര ഇന്ത്യയുടെ മുഖമുദ്രകളില്‍ ഒന്നായിരുന്ന ആ നയം പിന്തുടര്‍ന്നാല്‍ മാത്രമേ ഒരാള്‍ പോലും ഇതില്‍ നിന്ന് ഒഴിവാകുന്നില്ല എന്നുറപ്പുവരുത്താന്‍ കഴിയൂ. 135 കോടി ജനങ്ങള്‍ക്ക് വേണ്ടത്ര വാക്‌സിന്‍ ലഭിക്കണമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കണം എന്ന നിലപാട് ആദ്യം മുന്നോട്ടുവെച്ചത് കേരളമാണ്. കോവിഡ് വാക്‌സിന്‍ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്രത്തിന്മേല്‍ സംസ്ഥാനങ്ങള്‍ സംയുക്തമായി സമ്മര്‍ദ്ദം ചെലുത്തുന്ന അവസ്ഥ ഉണ്ടായതു തന്നെ ഇന്ത്യയിലെ പല സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കേരളം കത്തയച്ചതിനു ശേഷമാണ്. ഇത് ഈ സര്‍ക്കാരിന്റെ കാലത്ത് നടന്നിട്ടുള്ള ഇടപെടലാണ്. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം എന്നത് സി.പി.ഐ-എമ്മിന്റെ പ്രഖ്യാപിത നിലപാടാണ്. കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രതിപക്ഷത്തിനും അതേ നിലപാടാണുള്ളത്

പിണറായി വിജയന്‍ എന്ന വ്യക്തിയ്ക്കല്ല ഇക്കാര്യത്തില്‍ പ്രസക്തി, കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഇടതുപക്ഷത്തിനും ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുമാണ്. ഈ കോവിഡ് ഘട്ടത്തില്‍ ജനങ്ങള്‍ക്ക് എങ്ങനെയൊക്കെ ആശ്വാസം നല്‍കാം എന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനു മുന്‍പാകെ കൃത്യമായ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ളത് ഇടതുപക്ഷമാണ്. പ്രതിപക്ഷ കക്ഷികളെയാകെ സംയോജിപ്പിച്ച് പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും പക്കല്‍ ആ പരിപാടികള്‍ നടപ്പാക്കാനായി നിവേദനങ്ങള്‍ സമര്‍പ്പിക്കാന്‍ മുന്‍കൈ എടുത്തതും ഇടതുപക്ഷമാണ്. 

കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഇടതുപക്ഷവുമാകട്ടെ, കഴിഞ്ഞ നാളുകളിലെല്ലാം കേന്ദ്രത്തില്‍ നിന്നുണ്ടായ ജനദ്രോഹ നടപടികള്‍ക്കെതിരായ പ്രതിഷേധങ്ങളുടെയെല്ലാം മുന്‍പന്തിയിലുണ്ട്. പൊതുമേഖലയെ വിറ്റുതുലയ്ക്കുന്ന നടപടിയുടെയും സി.എ.എയുടെയും പുതിയ കര്‍ഷക നിയമങ്ങളുടെയും പശ്ചാത്തലത്തില്‍ നോക്കിയാല്‍ ജനങ്ങളുടെ പക്ഷത്തുനിന്ന് നമ്മുടെ നാടിന് ദോഷകരമായ നയങ്ങള്‍ക്കെതിരെയുള്ള സമരങ്ങളുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത് ഇടതുപക്ഷമാണ്. ഇവയൊക്കെ കൂടുതല്‍ ജനവിഭാഗങ്ങള്‍ ഏറ്റെടുക്കുമെന്നും അങ്ങനെ രാജ്യത്തിനാപത്തായ സംഘ പരിവാര്‍ രാഷ്ട്രീയത്തിനെതിരെ പൊതുവായ മുന്നേറ്റമുണ്ടാകുമെന്നുമുള്ള കാര്യത്തില്‍ തര്‍ക്കമില്ല.

വ്യാജ വാര്‍ത്തകള്‍ അവതരിപ്പിക്കാനും അശാസ്ത്രീയത പ്രചരിപ്പിക്കാനും മാത്രമല്ല വിദ്വേഷം പരത്താനുള്ള ഇടമായി കൂടി സൈബര്‍ സ്‌പേസ് ഉപയോഗിക്കപ്പെടുന്നു എന്നത് വസ്തുതയാണ്.

സാമ്പത്തിക സംവരണ വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ വ്യാപക വിമര്‍ശനം നേരിടുന്നുണ്ട്. സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാട് സാമ്പത്തിക സംവരണത്തിനനുകൂലമായിരുന്നു എല്ലാക്കാലത്തും എങ്കിലും സാമ്പത്തിക സംവരണം ആശയപരമായിത്തന്നെ സംവരണമെന്ന ആശയത്തിന്റെ അന്തസത്തയ്ക്കെതിരാണ് എന്ന വാദം ഇടതുപക്ഷത്തുനിന്ന് തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. സംവരണം 50% ല്‍ അധികം പാടില്ല എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക സംവരണം പുനഃപരിശോധിക്കുമോ?

ആയിരത്താണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ടവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരിപ്പോഴും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വന്നിട്ടില്ല. പടിപടിയായി അവരെ കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. അതിനുള്ള ഉപാധികളിലൊന്നാണ് സംവരണം. അത് ഒട്ടും തന്നെ വെള്ളം ചേര്‍ക്കപ്പെടാതെ തുടരേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. അതേസമയം നമ്മുടെ സമൂഹത്തില്‍ ഇന്ന് പ്രകടമാവുന്ന മറ്റൊരു പ്രതിഭാസം നാം കാണാതിരുന്നുകൂടാ താനും. 
മുപ്പതു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് നടപ്പാക്കാന്‍ ആരംഭിച്ചതും ഇപ്പോള്‍ വര്‍ദ്ധിത വീര്യത്തോടെ ബി.ജെ.പി നടപ്പാക്കുന്നതുമായ നവലിബറല്‍ നയങ്ങള്‍ എല്ലാ വിഭാഗങ്ങളില്‍പ്പെടുന്ന ജനങ്ങളെയും സാമ്പത്തികമായി പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ദാരിദ്യവും അസമത്വവും തല്‍ഫലമായി ഇന്ത്യയില്‍ വര്‍ധിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങുണ്ടാവണം എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇന്ത്യയില്‍ നടന്നിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് സംവരണേതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന പൊതുഅഭിപ്രായം ഉയര്‍ന്നുവന്നത്. 
ചോദ്യത്തില്‍ തന്നെ പറഞ്ഞിട്ടുള്ളതുപോലെ അത് സി.പി.ഐ-എമ്മിന്റെ പ്രഖ്യാപിത നിലപാടാണ്. കോണ്‍ഗ്രസും ലീഗും ഉള്‍പ്പെടെയുള്ള കേരളത്തിലെ പ്രതിപക്ഷത്തിനും അതേ നിലപാടാണുള്ളത്, യു.ഡി.എഫ് പ്രകടന പത്രികയില്‍ തന്നെ സാമ്പത്തിക സംവരണം നടപ്പാക്കലാണ് തങ്ങളുടെ നയം എന്നവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയിലാകെ സംവരണേതര വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചിരിക്കുന്നത് 103ാം ഭരണഘടനാ ഭേദഗതി പ്രകാരമാണ്. അതിനേതുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനങ്ങള്‍ക്കനുസൃതമായാണ് കേരളത്തില്‍ ഭരണഘടനാ ഭേദഗതിക്കൊത്ത ഇടപെടലുകള്‍ നടന്നിട്ടുള്ളത്. 

വര്‍ഗീയതയാണെങ്കിലും - ഭൂരിപക്ഷത്തിന്റെതായാലും ന്യൂനപക്ഷത്തിന്റെതായാലും - അതിനെ അകറ്റി നിര്‍ത്തേണ്ടതുണ്ട് എന്ന നയം സുവ്യക്തമായി എല്‍.ഡി.എഫ് അവതരിപ്പിച്ചിരുന്നു.

സുപ്രീം കോടതിയുടെ വിധി അതുമായി ബന്ധപ്പെട്ടതല്ലെങ്കില്‍ കൂടി, 600 പേജിലധികമുള്ള ആ വിധിന്യായം വിശദമായി പഠിച്ചശേഷമേ പ്രതികരിക്കാന്‍ കഴിയൂ. സുപ്രീം കോടതി വിധിയെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള അഭിപ്രായം കോടതി ആരാഞ്ഞിട്ടുണ്ട്. ആ അഭിപ്രായം രൂപീകരിക്കുന്ന പ്രക്രിയയിലാണ് ഇപ്പോള്‍ നമ്മള്‍. നിയമ വിദഗ്ദ്ധരും വകുപ്പും വിശദമായി ആ വിധി പഠിച്ചിട്ട് അവരുടെ അഭിപ്രായം രേഖപ്പെടുത്തട്ടെ.

അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് സംവരണമുള്ളതുകൊണ്ടാണ് ബാക്കിയുള്ളവര്‍ക്ക് അര്‍ഹതപ്പെട്ടത് ലഭിക്കാത്തത് എന്നു പറയുന്നവരുണ്ട്. അവരുടേത് വികലവാദമാണ്. ഇന്ന് പല വിഭാഗം ജനങ്ങളും അനുഭവിക്കുന്ന ജീവിതദൈന്യാവസ്ഥയ്ക്കു കാരണം, നിലനില്‍ക്കുന്ന വ്യവസ്ഥിതിയാണ്. അതില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ഇത്തരം വാദങ്ങള്‍ ഉന്നയിക്കുന്നത്. ആര്‍ക്കും സംവരണം ഇല്ല എന്നു വെക്കുക; അതുകൊണ്ടു പരിഹൃതമാവുന്നതാണോ പൊതുവില്‍ രാജ്യത്തുള്ള സാമ്പത്തിക ഉച്ചനീചത്വങ്ങളും അടിച്ചമര്‍ത്തലും ചൂഷണവും?

80:20 ന്യൂനപക്ഷ സംവരണ വിഷയത്തിലെ ഹൈക്കോടതി വിധിയെ സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യും? സച്ചാര്‍ കമ്മിറ്റിയും തുടര്‍ന്ന് വന്ന പാലൊളി കമ്മിറ്റിയും ഉദ്ദേശിക്കുകയും നിര്‍ദ്ദേശിക്കുകയും ചെയ്ത കാര്യങ്ങളില്‍ പിന്നീടുവന്ന ഉത്തരവുകളിലൂടെ വെള്ളം ചേര്‍ക്കപ്പെട്ടു എന്നത് വസ്തുതയാണ്. ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് ക്ലെയിം ഉന്നയിക്കാന്‍ പാകത്തില്‍ വിധി സമ്പാദിക്കാന്‍ പറ്റി. ഇടതുപക്ഷത്തിന്റെ മുസ്‌ലിം സമുദായത്തോടുള്ള രാഷ്ട്രീയ നിലപാട് എന്തായിരിക്കും എന്ന തരത്തില്‍ സമുദായ സംഘടനകളില്‍ നിന്ന് ചോദ്യമുയരാന്‍ തുടങ്ങിയിട്ടുണ്ട്. നിയമപരമായ തുടര്‍നടപടികളിലേക്ക് ഇടതു സര്‍ക്കാര്‍ പോകുമോ?

സമൂഹത്തില്‍ വിഭിന്നാഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന വിഷയങ്ങളിലെല്ലാം സമവായം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പൊതുവായ ഒരു നിലപാട് കൈക്കൊണ്ടിട്ടുണ്ട്. ചര്‍ച്ച ചെയ്ത് പരിഹാരം കാണുക എന്നതാണ് ആ നിലപാട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും നാടിനെ ബാധിക്കുന്ന പ്രശ്‌നങ്ങളിലൊക്കെ ഇത്തരത്തില്‍ കൂട്ടായി ചര്‍ച്ച ചെയ്ത് മുന്നോട്ടുപോകുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.

ഇക്കാര്യത്തിലും അതുതന്നെയാണ് സര്‍ക്കാര്‍ ചെയ്തത്, സര്‍വകക്ഷി യോഗം വിളിച്ച് ചര്‍ച്ച നടത്തി. ആ യോഗത്തില്‍ ധാരണയായത് വിധിയില്‍ നിയമപരമായ പരിശോധന നടത്താനും വിദഗ്ദ്ധ സമിതിയുടെ പഠനം നടത്താനും മറ്റു പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിക്കാനുമാണ്. ഇവയെയെല്ലാം സമന്വയിപ്പിച്ച് മുന്നോട്ടുപോകാനാണ് ആ യോഗത്തില്‍ തീരുമാനിച്ചിട്ടുള്ളത്. തുടര്‍ന്നും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ സാധ്യമാണ് എന്ന നിലപാടാണ് യോഗത്തില്‍ അറിയിച്ചത്. ഏതായാലും നമ്മുടെ സമൂഹം ആര്‍ജ്ജിച്ചിട്ടുള്ള പൊതുഅന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തില്‍ യോജിച്ച അഭിപ്രായമാണ് സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഉണ്ടായിരുന്നത്.

paloli
പാലോളി മുഹമ്മദ് കുട്ടി, ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍

നമ്മുടെ സൈബര്‍ സ്പേസ്, വ്യാപകമായി മത വര്‍ഗീയ പ്രചാരണ വേദിയായി, ഉപയോഗിച്ചുകൊണ്ടിരിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. സൈബര്‍ സ്പേസ് മാത്രമല്ല, കേരളത്തിന്റെ സാംസ്‌കാരിക ഇടങ്ങള്‍ തന്നെ വര്‍ഗീയ - വിദ്വേഷ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പോലും ഭിന്നതയും അപരവല്‍ക്കരണവും നടത്തി പുതിയ മത വര്‍ഗീയത പ്രചരിപ്പിക്കാനും സജീവശ്രമം നടക്കുന്നു. അതിനെ പ്രതിരോധിക്കേണ്ടത് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്തമല്ലേ? സൈബര്‍ ഇടങ്ങളിലെ പതിവു പോസ്റ്റര്‍ പ്രചാരണത്തിനപ്പുറം, സൈദ്ധാന്തികമായ ആശയ അടിത്തറയില്‍ നിന്നുകൊണ്ട് വര്‍ഗീയതയെ ചെറുക്കാന്‍ - ഇ.എം.എസ്സിന്റെയും മറ്റും കാലത്തിലെന്ന പോലെ - ഇടതുപക്ഷം പുതിയ ബൗദ്ധിക പരിപാടികള്‍ ആവിഷ്‌കരിക്കേണ്ടതില്ലേ? അതിന് സംഘടനാപരമായ എന്തു നടപടികളാണ് അണിയറയിലുള്ളത്?

വ്യാജ വാര്‍ത്തകള്‍ അവതരിപ്പിക്കാനും അശാസ്ത്രീയത പ്രചരിപ്പിക്കാനും മാത്രമല്ല വിദ്വേഷം പരത്താനുള്ള ഇടമായി കൂടി സൈബര്‍ സ്‌പേസ് ഉപയോഗിക്കപ്പെടുന്നു എന്നത് വസ്തുതയാണ്. ഇതിനെതിരെ ശക്തമായ നിയമനിര്‍മ്മാണം ആവശ്യമാണ് എന്ന് ഒരു ഘട്ടത്തില്‍ പൊതുഅഭിപ്രായം തന്നെ നമ്മുടെ നാട്ടില്‍ രൂപീകൃതമായിരുന്നു.

മാധ്യമ മേധാവികള്‍ വരെ ആവശ്യപ്പെട്ട ഒന്നായിരുന്നു അത്. എന്നാല്‍ ഒരു കാര്യം ഓര്‍മിക്കണം- ഇരുതല വാളാണത്. സൈബര്‍ സ്‌പേസിലെ ജനാധിപത്യപരമായ വിമര്‍ശനത്തിനുള്ള ഭരണഘടനാദത്തമായ സ്വാതന്ത്ര്യത്തെ ഹനിക്കാനായി ഇത് ദുരുപയോഗിക്കില്ല എന്നുറപ്പു വരുത്തണം. മറിച്ചുള്ള സംഭവങ്ങള്‍ നിത്യേന നാം ദേശീയ തലത്തില്‍ തന്നെ കാണുന്നുണ്ടല്ലോ. ഇടതുപക്ഷം ഇക്കാര്യത്തില്‍ അതിന്റേതായ കടമ നിര്‍വ്വഹിക്കുന്നുണ്ട്.

രണ്ടാം കൊവിഡ് പാക്കേജില്‍ വകയിരുത്തിയിരിക്കുന്ന ആകെ തുകയുടെ 86 ശതമാനവും ഉപജീവനങ്ങള്‍ സംരക്ഷിക്കാനുള്ളതാണ്. 

സമൂഹത്തിന്റെ വലതുപക്ഷവല്‍ക്കരണത്തെക്കുറിച്ച് ഇ.എം.എസ് അക്കാദമിയുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് സംസ്ഥാന തലത്തില്‍ ഒരു ശില്പശാല സംഘടിപ്പിച്ചിട്ടുണ്ട്. അതൊരു തുടര്‍ പ്രക്രിയ ആക്കാനുള്ള ആലോചനകള്‍ നടന്നിട്ടുണ്ട്. ആ ശില്പശാലയില്‍ അവതരിപ്പിച്ച നയരേഖയും അതോടൊപ്പം വിവിധ മേഖലകളിലെ പ്രമുഖര്‍ അവര്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെക്കുറിച്ച് അവതരിപ്പിച്ച അവതരണങ്ങളുടെ ചുരുക്കവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങളാകട്ടെ വര്‍ഗീയതയ്‌ക്കെതിരെ നിരവധി പരിപാടികള്‍ നടത്തിയിട്ടുണ്ട്.

എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഒരു ഘട്ടത്തില്‍ എല്ലാ ജില്ലകളിലും നവോത്ഥാന റാലികള്‍ സംഘടിപ്പിച്ചിരുന്നു. കൃത്യമായ ആശയ അടിത്തറയില്‍ നിന്നുകൊണ്ട്, വര്‍ഗീയതയെ തലോടിയാല്‍ അതെവിടെ ചെന്നു നില്‍ക്കും എന്ന് അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധത്തില്‍ ആ റാലികളിലൂടെ പൊതുസമൂഹവുമായി ഇടതുപക്ഷം സംവദിച്ചിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഉള്‍പ്പെടെ ഏതു തരത്തിലുള്ള വര്‍ഗീയതയാണെങ്കിലും - ഭൂരിപക്ഷത്തിന്റെതായാലും ന്യൂനപക്ഷത്തിന്റെതായാലും - അതിനെ അകറ്റി നിര്‍ത്തേണ്ടതുണ്ട് എന്ന നയം സുവ്യക്തമായി എല്‍.ഡി.എഫ് അവതരിപ്പിച്ചിരുന്നു.

എന്നാല്‍, നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ എല്ലാ രാഷ്ട്രീയ മുന്നണികളും അപ്രകാരം ചിന്തിച്ചില്ല. വര്‍ഗീയതയെ പ്രതിരോധിക്കാന്‍ ഏതെങ്കിലുമൊരു വ്യക്തിയോ സംഘടനയോ സര്‍ക്കാരോ മാത്രം ശ്രമിച്ചാല്‍ മതിയാവില്ല. സമൂഹമാകെ അതിന്റെ വിപത്തുകള്‍ക്കെതിരെ ബോധവാന്മാരാവണം. അതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നും ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടാകും.

കോവിഡ് കാലം പെട്ടെന്ന് അവസാനിക്കുന്ന ഒന്നല്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ആരോഗ്യരംഗത്ത് കേരളം ലോകത്തിനു തന്നെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. പക്ഷേ ഇപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ് എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നു. അത് കേരളത്തില്‍ മാത്രമല്ല ലോകം മുഴുവന്‍ അങ്ങനെയാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ ജോലിഭാരം, ആരോഗ്യം, സാമ്പത്തികാവസ്ഥ, കുടുംബ ജീവിതാവസ്ഥ, ആശുപത്രികളിലെ ജീവിതം തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ അടിയന്തിരമായി പരിഗണിക്കപ്പെടേണ്ടതുണ്ട്. എങ്ങനെയാണ് നേരിടാന്‍ പോകുന്നത്?

ശരിയാണ്, ഈ മഹാമാരി കുറച്ചുനാള്‍ നമ്മോടൊപ്പം ഉണ്ടാകും. ലോകജനതയുടെ ഭൂരിഭാഗവും വാക്‌സിനേറ്റ് ചെയ്യപ്പെടുകയും അങ്ങനെ മനുഷ്യരാശിയാകെത്തന്നെ ഹേര്‍ഡ് ഇമ്മ്യൂണിറ്റി നേടിയെടുക്കുകയും ചെയ്യുന്നതുവരെ കോവിഡിനോടൊത്ത് ജീവിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞവര്‍ഷം, കോവിഡിന്റെ ഒന്നാമത്തെ തരംഗത്തിന്റെ സമയത്തു തന്നെ ദിവസേനയുള്ള പത്രസമ്മേളനങ്ങളില്‍ ഞാന്‍ ഒരു കാര്യം വ്യക്തമാക്കിയിരുന്നു; കോവിഡ് നമ്മെ പരീക്ഷിക്കുന്നത് ശാരീരികമായും സാമ്പത്തികമായും മാത്രമല്ല, മാനസികമായി കൂടിയാണ്. ഈ രോഗത്തോടു പോരാടി ജയിക്കാന്‍ നമ്മുടെ ശരീരങ്ങളുടെ ആരോഗ്യവും നമ്മുടെ സമ്പദ്ഘടനയുടെ ശേഷിയും എന്നതോടൊപ്പം തന്നെ, നമ്മുടെ മനസ്സുകളുടെ ശക്തിയും അതിപ്രധാനമാണ്. 

covid 19
കോവിഡ് ടെസ്റ്റിനായി സ്വാബ് ശേഖരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍

കോവിഡിലൂടെ പരീക്ഷിക്കപ്പെടുന്നത് നമ്മുടെ perseverance, അല്ലെങ്കില്‍ endurance ആണ്. അതുകൊണ്ടാണ് മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കുവേണ്ടി നിരവധി ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.  ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്' തുടങ്ങിയവ ആരോഗ്യപ്രവര്‍ത്തകര്‍ക്കുകൂടി ലഭ്യമാക്കിയിട്ടുള്ള സേവനങ്ങളാണ്. ആശാ വര്‍ക്കര്‍മാരെയും, വാര്‍ഡ് സമിതി അംഗങ്ങളെയും, പൊലീസുകാരെയും, സന്നദ്ധപ്രവര്‍ത്തകരെയുമൊക്കെ പോലെ ആരോഗ്യ പ്രവര്‍ത്തകരും ഈ മഹാമാരിയില്‍ നമ്മുടെ മുന്നണി പോരാളികളാണ്. അവരെയൊക്കെ ഈ പോരാട്ടത്തില്‍ ഊര്‍ജ്ജസ്വലരായി നിലനിര്‍ത്താന്‍ വേണ്ട ഇടപെടലുകള്‍ സ്വാഭാവികമായും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും.

വികസന പ്രവര്‍ത്തനങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. അവയുടെ അടിസ്ഥാനത്തിലാണ് നമുക്ക് വ്യവസായ വളര്‍ച്ച കൈവരിക്കാനാവുക. അതില്ലാതെ നമ്മുടെ ചെറുപ്പക്കാര്‍ക്ക് അഭിരുചികള്‍ക്കും ശേഷികള്‍ക്കുമൊത്ത തൊഴിലുകള്‍ ഇവിടെത്തന്നെ ലഭ്യമാവുകയില്ല.

അതുപോലെത്തന്നെയുള്ള വിഭാഗമാണ് കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍. വിസിബിലിറ്റിയുള്ള സിനിമാ ലോകം മാത്രമല്ല, നാടകം, സംഗീതം, നൃത്തം, വാദ്യകല തുടങ്ങി ഒട്ടേറെ മേഖലയിലുള്ളവര്‍ അക്ഷരാര്‍ത്ഥത്തില്‍ തൊഴില്‍ രഹിതരാണ്. ലോക്ക് ഡൗണിന് ശേഷം മറ്റ് തൊഴില്‍ മേഖലകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാലും ഇവരുടെ കാര്യം കഷ്ടമായിരിക്കും. എന്ത് ചെയ്യാന്‍ പറ്റും?

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ തുടക്കം മുതല്‍ നാം സ്വീകരിച്ച നിലപാട് ജീവനും ഉപജീവനവും സംരക്ഷിക്കുക എന്നതാണ്. രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ചിട്ടുള്ളതും ഇവ രണ്ടിനും പ്രാമുഖ്യം നല്‍കിക്കൊണ്ടാണ്. 20,000 കോടി രൂപയുടെ രണ്ടാം പാക്കേജിലൂടെ ആരോഗ്യരംഗത്തെ അടിയന്തര സാഹചര്യം നേരിടുന്നതിനായി 2,800 കോടി രൂപയാണ് മാറ്റി വെച്ചിരിക്കുന്നത് എങ്കില്‍ ഉപജീവനം പ്രതിസന്ധിയിലായിരിക്കുന്നവര്‍ക്കുവേണ്ടി 8,900 കോടി രൂപയും പലിശ സബ്‌സിഡികള്‍ക്കായി 8,300 കോടി രൂപയുമാണ് ലഭ്യമാക്കുന്നത്. അതായത് രണ്ടാം കൊവിഡ് പാക്കേജില്‍ വകയിരുത്തിയിരിക്കുന്ന ആകെ തുകയുടെ 86 ശതമാനവും ഉപജീവനങ്ങള്‍ സംരക്ഷിക്കാനുള്ളതാണ്. 

കോവിഡിന്റെ ഈ രണ്ടാം തരംഗത്തില്‍ കേരളത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിന്റെ രണ്ടാമത്തെ വാരത്തില്‍ തന്നെ ക്ഷേമനിധികളില്‍ അംഗങ്ങളായിട്ടുള്ള എല്ലാ അംഗങ്ങള്‍ക്കും 1,000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണിലും സമാനമായ സഹായം നല്‍കിയിരുന്നു. അത് ഇതുപോലെയുള്ള കലാകാര്‍ക്കും ലഭ്യമാകും, കേരള സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധിയിലൂടെ. ഇനി അഥവാ അവരിലാരെങ്കിലും അതില്‍ അംഗങ്ങളല്ല എന്നുണ്ടെങ്കില്‍ ക്ഷേമനിധികളില്‍ അംഗങ്ങളല്ലാത്തതും ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളതുമായ കുടുംബങ്ങള്‍ക്കും ഈ ലോക്ക്ഡൗണ്‍ കാലത്ത് ധനസഹായം നല്‍കുന്നുണ്ട്. 

ഇവരുള്‍പ്പെടെ ജോലിയും വരുമാനവുമില്ലാതെ ഇരിക്കുന്നവര്‍ പട്ടിണി കിടക്കരുത് എന്ന് കരുതുന്നതുകൊണ്ടാണ് സര്‍ക്കാര്‍ എല്ലാ മാസവും മുടങ്ങാതെ ഭക്ഷ്യധാന്യ കിറ്റ് ലഭ്യമാക്കുന്നതും വര്‍ധിപ്പിച്ച നിരക്കില്‍ ക്ഷേമ പെന്‍ഷനുകള്‍ ലഭ്യമാക്കുന്നതും. ഇതിനൊക്കെ പുറമെ ഏതെങ്കിലും വിഭാഗങ്ങള്‍ക്ക് സവിശേഷമായ സഹായം വേണ്ടതുണ്ടെങ്കില്‍ അത് നമുക്ക് പരിശോധിക്കാവുന്നതാണ്.

ഏതെങ്കിലുമൊരു വികസന പ്രവര്‍ത്തനത്തിന്റെ പേരില്‍ ആളുകള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്ന പ്രശ്‌നം ഇന്ന് കേരളത്തിലുണ്ടോ?

64,000 കോടി രൂപ ചെലവില്‍ കെ- റെയില്‍ പദ്ധതിയ്ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. തീരദേശ ജനതയുടെ, ദളിതരുടെ, ആദിവാസികളുടെ, മലയോര ജനതയുടെ ഒക്കെ ഭൂമി പ്രശ്നം കേരളത്തില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്. ഒപ്പം പലതരം വികസന പദ്ധതികള്‍ക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ലാത്ത പുനരധിവാസ പ്രശ്നങ്ങളും ഉണ്ട്. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് വേണ്ടി ഇനിയും കുടിയൊഴിപ്പിക്കല്‍ നടപ്പാക്കാന്‍ പോവുകയാണ്. ഇതൊരു അവശ്യ പദ്ധതിയാവുന്നത്, ഏറ്റവും ആദ്യം പരിഗണിക്കേണ്ട വിഷയമായി മാറുന്നത് എന്തുകൊണ്ടാണ് എന്ന് വിശദമാക്കാമോ?

കഴിഞ്ഞ സര്‍ക്കാരിനെപോലെ തന്നെ, ഈ സര്‍ക്കാരും വികസന പ്രവര്‍ത്തനങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ല. കാരണം, അവയൊക്കെ നാടിന് ഒഴിച്ചുകൂടാനാവാത്തതാണ്. അവ സൃഷ്ടിക്കുന്ന അടിസ്ഥാനത്തിലാണ് നമുക്ക് വ്യവസായ വളര്‍ച്ച കൈവരിക്കാനാവുക. അതില്ലാതെ നമ്മുടെ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് അവരുടെ അഭിരുചികള്‍ക്കും ശേഷികള്‍ക്കുമൊത്ത തൊഴിലുകള്‍ ഇവിടെത്തന്നെ ലഭ്യമാവുകയില്ല. തൊഴിലുല്‍പാദനത്തിന് മുന്തിയ പരിഗണന നല്‍കുമ്പോള്‍ അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കാനാവില്ല. 

 Kerala Rail website
Screen Grab From Kerala Rail website

എന്നാല്‍, ഏതെങ്കിലുമൊരു വികസന പ്രവര്‍ത്തനത്തിന്റെ പേരില്‍ ആളുകള്‍ക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ല എന്ന പ്രശ്‌നം ഇന്ന് കേരളത്തിലുണ്ടോ? ഗെയ്ല്‍ പൈപ്പ് ലൈനിന്റെയും ദേശീയപാതാ വികസനത്തിന്റെയുമൊക്കെ പശ്ചാത്തലത്തില്‍ കേരള ജനതയ്ക്ക് അക്കാര്യത്തില്‍ ഒരാശങ്കയും വേണ്ടതില്ല എന്നു നാം തെളിയിച്ചിട്ടില്ലേ? കേരളത്തിലാണ് ഭൂമി ഏറ്റെടുക്കാന്‍ ഏറ്റവുമധികം പണം ചെലവഴിക്കേണ്ടി വരുന്നത് എന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ പറഞ്ഞിട്ടില്ലേ? ഭൂമി ഏറ്റെടുക്കല്‍ സുഗമമാക്കാന്‍ കേരളം തന്നെ അതിനായി വേണ്ടി വരുന്ന ചെലവിന്റെ വലിയൊരു വിഹിതം ഏറ്റെടുത്ത് മാതൃക സൃഷ്ടിച്ചിട്ടുണ്ട്.

കാര്‍ഷിക വിളകള്‍ക്കു വരെ രാജ്യത്ത് ഏറ്റവുമുയര്‍ന്ന നഷ്ടപരിഹാരം നല്‍കുന്ന സംസ്ഥാനമാണ് കേരളം. ഇന്നത്തെ നമ്മുടെ ആവശ്യങ്ങളെ മാത്രം മനസ്സില്‍ കണ്ടുകൊണ്ടല്ല സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കുന്നത്. അത് നമ്മുടെ ഭാവിയെ കൂടി മനസ്സില്‍ കണ്ടുകൊണ്ടുള്ള പദ്ധതിയാണ്. നാലാമത്തെ വിമാനത്താവളം കേരളത്തിന് ആവശ്യമുണ്ടോ എന്നു ചോദിച്ചവരില്ലേ? എന്നാലിന്ന് നാലും നല്ല നിലയ്ക്ക് പ്രവര്‍ത്തിക്കുന്നില്ലേ? അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം അന്താരാഷ്ട്ര തലത്തിലെ തന്നെ വികസിത, മധ്യ വരുമാന രാഷ്ട്രങ്ങള്‍ക്ക് സമാനമാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ടു തന്നെ അവിടങ്ങളില്‍ ഉള്ളതിനു സമാനമായ അടിസ്ഥാന സൗകര്യങ്ങള്‍ - ഗതാഗത മേഖലയില്‍ ഉള്‍പ്പെടെ - നമ്മുടെ നാട്ടില്‍ ഉണ്ടാവേണ്ടതുണ്ട്. 

ഇടതുപക്ഷത്തെ സംബന്ധിച്ച് വികസന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചുകൊണ്ടുപോകണം എന്ന കാഴ്ചപ്പാട് അടിസ്ഥാനപരമായ ഒന്നാണ്, അത് വെറുമൊരു പാഴ്‌വാക്കല്ല

ഇതൊക്കെ സാധ്യമാക്കുമ്പോള്‍ തന്നെ നമ്മുടെ വികസന പ്രക്രിയ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണെന്ന് ഉറപ്പ് വരുത്തും. ഒരാളെയും ഒഴിച്ചുനിര്‍ത്തില്ല എന്നതാണ് എല്‍.ഡി.എഫിന്റെ വികസന പ്രക്രിയയെ നയിക്കുന്ന പ്രമാണം. വികസനപ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ക്ഷേമ നടപടികളെ കൂടി മുന്നോട്ടു കൊണ്ടുപോകുന്നു എന്നതില്‍ നിന്ന് ആ പ്രമാണം നാം പാലിക്കുന്നുണ്ട് എന്നത് വ്യക്തമാണല്ലോ.

പൊതുജനാരോഗ്യരംഗത്തും പാരിസ്ഥിതിക മേഖലയിലും അഴിമതിയടക്കമുള്ള സാമൂഹിക തിന്മകളെ അഡ്രസ്സ് ചെയ്യുന്നതിലും ശക്തമായ ആശയസംഘട്ടനങ്ങളും വിഭിന്നതാല്‍പര്യങ്ങള്‍ തമ്മിലുള്ള സംവാദവും നടന്ന നാലഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നടന്നൊരു തിരഞ്ഞെടുപ്പിലെ വിധിയെഴുത്ത് എന്ന നിലയില്‍ ശക്തവും വ്യക്തവും കൃത്യവുമായ ജനഹിതം ഈ സര്‍ക്കാരിനു സ്വന്തമായുണ്ട്. അതുകൊണ്ടു തന്നെ, ഭാവിയില്‍ ഏതുതരം ഭരണമാറ്റം ഉണ്ടായാലുമില്ലെങ്കിലും, ഭാവികേരളത്തിന്റെ വികസനരൂപരേഖ തയ്യാറാക്കേണ്ട ഉത്തരവാദിത്തവും ബാധ്യതയും ഈ സര്‍ക്കാരിനുണ്ട്. വികസനവും പരിസ്ഥിതിയും ഒന്നിച്ചു കൊണ്ടുപോകുമെന്ന പതിവു ഭരണകൂട പല്ലവിക്കപ്പുറം, പുതിയ കാലത്തിന്റെ രാഷ്ട്രീയം ഉള്‍ക്കൊണ്ടുകൊണ്ടും, പ്രകൃതിദുരന്തങ്ങളും പകര്‍ച്ചവ്യാധികളും നല്‍കിയ പാഠങ്ങള്‍ തിരിച്ചറിഞ്ഞു കൊണ്ടും പുതിയൊരു വികസനനയം തന്നെ ഈ സര്‍ക്കാരില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നുണ്ട്. ഇന്നത്തെക്കാലത്ത് എല്ലാ വന്‍കിട വികസന പരിപാടികളിലും കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ കടന്നുകൂടുക സ്വാഭാവികമാണെന്ന അപകടവുമുണ്ട്. അതിനെ ചെറുക്കാന്‍ എന്തുതരം മുന്‍കരുതലുകളാണ് സര്‍ക്കാര്‍ പുലര്‍ത്തുന്നത്?

ഇടതുപക്ഷത്തെ സംബന്ധിച്ച് വികസന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചുകൊണ്ടുപോകണം എന്ന കാഴ്ചപ്പാട് അടിസ്ഥാനപരമായ ഒന്നാണ്, അത് വെറുമൊരു പാഴ്‌വാക്കല്ല. അതിന് വ്യക്തമായ ഒരുദാഹരണം പങ്കുവെക്കാം. 2019 ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം അതിനു മുമ്പ് നടത്തിയ കണക്കെടുപ്പിനെ അപേക്ഷിച്ച് വനവിസ്തൃതി വര്‍ധിച്ച സംസ്ഥാനമാണ് കേരളം. 2017നെ അപേക്ഷിച്ച് കേരളത്തിന്റെ വനവിസ്തൃതി 823 ചതുരശ്ര കിലോമീറ്റര്‍ കണ്ട് വര്‍ധിച്ചതായാണ് കേന്ദ്ര സര്‍ക്കാരിന്റെ തന്നെ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ രാജ്യത്തിനുതന്നെ മാതൃകയാവാന്‍ നമ്മുടെ നാടിനു കഴിയുന്നു. ഇതില്‍ നിന്നു തന്നെ വ്യക്തമല്ലേ വികസന പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചുകൊണ്ടുപോകാന്‍ നമുക്കു കഴിയുന്നു എന്നത്.

മനുഷ്യനും പ്രകൃതിയും പരസ്പര പൂരകങ്ങളാണ്. രണ്ടും നിലനില്‍ക്കുകയും അഭിവൃദ്ധിപ്പെടുകയും വേണം. ഇവിടെയാണ് സുസ്ഥിര വികസന കാഴ്ചപ്പാടിന്റെ പ്രസക്തി വര്‍ധിക്കുന്നത്. ആ സുസ്ഥിര മാര്‍ഗ്ഗത്തിലൂടെയാണ് കേരളം മുന്നോട്ടുപോകുന്നത്. കേരള പുനര്‍നിര്‍മ്മാണത്തിലും നവ കേരള നിര്‍മിതിയിലുമൊക്കെ നാം ഊന്നല്‍ നല്‍കുന്നത് സുസ്ഥിര വികസനം എന്ന ആശയത്തിലാണ്. ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ഈ നയസമീപനം കൂടുതല്‍ വ്യക്തമായിട്ടുണ്ട്. 

ഇന്നവേഷനുകളെ പ്രോത്സാഹിപ്പിക്കുകയാണ്, അതിനായി പ്രത്യേക ഇന്നവേഷന്‍ ഫണ്ട് തന്നെ ബജറ്റില്‍ ഒരുക്കിയിരുന്നു. അവയെ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 

കാലാവസ്ഥാ വ്യതിയാനത്തോട് പ്രതികരിക്കുന്നതിന് കേരളത്തെ ശക്തിപ്പെടുത്താനായി സ്റ്റേറ്റ് ആക്ഷന്‍ പ്ലാന്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് പരിഷ്‌കരിക്കുകയാണ്. ക്ലൈമറ്റ് റസിലിയന്റ് കാര്‍ഷിക രീതികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ്. കേരളത്തെ സംബന്ധിച്ച് മാലിന്യം ഒരു പരിസ്ഥിതി പ്രശ്‌നമായി ഉയര്‍ന്നു വരികയാണ്. മാലിന്യ സംസ്‌കരണത്തിനായി ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ്. സെപ്‌റ്റേജും സീവേജും വരെ ട്രീറ്റ് ചെയ്യണം എന്ന നിലയിലെത്തി നില്‍ക്കുകയാണ് കേരളമിപ്പോള്‍. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുകയാണ്.

നമ്മുടെ സംസ്ഥാനത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുളളില്‍ നീര്‍ത്തട അടിസ്ഥാനത്തില്‍ മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിനും കൃഷി പരിപാലനത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. അവയെ പതിമൂന്നാം പഞ്ചവത്സര പദ്ധതിയിലുള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയിരുന്നു. അതോടൊപ്പം, ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനും ഖര-ജലമാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനും പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. ഹരിത കേരളം മിഷനിലൂടെ ജലാശയങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ മാത്രമല്ല, കൃഷിയിടങ്ങള്‍ വീണ്ടെടുക്കാനും നമുക്ക് കഴിഞ്ഞു.

പ്രാദേശിക ജൈവവൈവിധ്യ രജിസ്റ്റര്‍ പരിഷ്‌ക്കരിക്കുക, കനാലുകളും, പുഴകളും മാലിന്യമുക്തമാക്കുക, പശ്ചിമഘട്ട സംരക്ഷണ പദ്ധതി രൂപീകരിക്കുക, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുക, നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അനുശാസിക്കുന്ന പ്രകാരം ഡേറ്റാ ബാങ്കുകള്‍ പൂര്‍ത്തിയാക്കുക തുടങ്ങിയവയാകട്ടെ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. 

നമ്മുടെ നാട് മുന്നോട്ടുപോകാന്‍ വികസനം എല്ലാവരിലേക്കും എത്തണം. വികസനത്തിന് വ്യവസായ വളര്‍ച്ച അത്യന്താപേക്ഷിതമാണുതാനും. വ്യവസായങ്ങള്‍ക്കാകട്ടെ ഊര്‍ജ്ജം വലിയ തോതില്‍ ആവശ്യമാണ്. കേരളത്തിലെ വൈദ്യുത മേഖലയില്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് പാരമ്പര്യേതര ഊര്‍ജ്ജത്തില്‍ - അതും സോളാര്‍ വൈദ്യുതിയുടെ കാര്യത്തില്‍ മാത്രം - മൂന്നു മടങ്ങ് വളര്‍ച്ചയാണ് നാം ലക്ഷ്യമിടുന്നത്. നമ്മുടെ പൊതുഗതാഗത സംവിധാനങ്ങളെയും അത്തരത്തില്‍ പൂര്‍ണ്ണമായി ഹരിത ഇന്ധനങ്ങളിലേക്ക് പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഇത്തരത്തില്‍ വികസന പ്രവര്‍ത്തനങ്ങളെയും പ്രകൃതി സംരക്ഷണ ശ്രമങ്ങളെയും സമന്വയിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനുള്ളത്. അതാണ്, ഈ കാലഘട്ടത്തിന്റെ ആവശ്യം, അത് ശാസ്ത്രീയമാണുതാനും.

ഉത്പാദന മേഖലയില്‍ സാധ്യമായ അളവില്‍ സ്വയംപര്യാപ്തത കൈവരിക്കാതെ കേരളം പോലൊരു സംസ്ഥാനത്തിന് സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനാവില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ - സോപ്പ് മുതല്‍ മൈബൈല്‍ ഫോണ്‍ വരെയുള്ള - കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ വിപണിയുമാണ് കേരളം. സംസ്ഥാനത്തുള്ള ശക്തവും 'പ്രശസ്തവു'മായ മനുഷ്യ വിഭവശേഷി ഉപയോഗിച്ച് ഈ മേഖലയില്‍ സര്‍ക്കാരിന് ക്രിയാത്മകവും സര്‍ഗാത്മകവുമായി ഇടപെട്ട് വലിയ അദ്ഭുതങ്ങള്‍ തന്നെ സൃഷ്ടിക്കാനാവും. (സഹകരണ മേഖലയില്‍ അതിന് വിജയകരമായ മാതൃകകളുണ്ട്). അതിനു സഹായകമായ പദ്ധതികളോ പരിപാടികളോ ആലോചിക്കുന്നുണ്ടോ?

ഉത്പാദന മേഖലകളില്‍ വളര്‍ച്ച കൈവരിച്ച അതിലൂടെ ലഭ്യമാകുന്ന അധിക വിഭവങ്ങളുടെ നീതിയുക്തമായ വിതരണം സാധ്യമാക്കി സാമൂഹ്യനീതിയിലധിഷ്ഠിതമായ വികസനം കൈവരിക്കാനാണ് നാം ശ്രമിക്കുന്നത്. അതാകട്ടെ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ ആരംഭിച്ച പ്രക്രിയയുടെ തുടക്കമാണ്. കാര്‍ഷിക-കാര്‍ഷികാനുബന്ധ, വ്യവസായ, സാങ്കേതിക വിദ്യാ മേഖലകളാണ് കേരളത്തിന് സാധ്യതകളുള്ള ഉത്പാദന മേഖലകള്‍. അവയില്‍ നമ്മുടെ ശേഷികളെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. 

കാര്‍ഷിക മേഖലയില്‍ - പ്രത്യേകിച്ച് പച്ചക്കറിയുടെയും പാലിന്റെയും കാര്യത്തില്‍ - സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തന്നെ നടക്കുകയാണ്. അതിനുപുറമെ മുട്ട, മാംസം, മത്സ്യം എന്നീ മേഖലകളില്‍ സവിശേഷശ്രദ്ധ നാം പതിപ്പിക്കുന്നുണ്ട്. ഉള്‍നാടന്‍ മത്സ്യക്കൃഷി വ്യാപിപ്പിക്കാനും, കേരള ചിക്കന്‍ യാഥാര്‍ത്ഥ്യമാക്കി ഇറച്ചിക്കോഴിയുടെ തദ്ദേശീയ ഉത്പാദനം വര്‍ധിപ്പിക്കാനും, ആധുനിക സ്ലോട്ടര്‍ഹൗസുകള്‍ ഒരുക്കാനുമൊക്കെ ശ്രമിക്കുന്നത് ഇതിന്റെ ഭാഗമായാണ്. കാര്‍ഷികോല്പന്നങ്ങളുടെ മൂല്യവര്‍ദ്ധനവിന്, പ്രത്യേകിച്ച ഭക്ഷ്യസംസ്‌കരണത്തിന് മികച്ച സാധ്യതകളാണ് കേരളത്തിലുള്ളത്. അഗ്രോ പാര്‍ക്ക്, ഫുഡ് പാര്‍ക്ക്, സ്‌പൈസസ് പാര്‍ക്ക് എന്നിവയൊക്കെ ആ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടുകൊണ്ട് ആവിഷ്‌കരിച്ചിട്ടുള്ളവയാണ്. 

വ്യവസായങ്ങളെ ആകര്‍ഷിക്കാനും ഇവിടെ വ്യവസായങ്ങള്‍ ആരംഭിക്കാനുമൊക്കെ സഹായകമായ നിലപാടുകള്‍ നാം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി കൈക്കൊള്ളുകയാണ്. പ്രവാസികള്‍, യുവജനങ്ങള്‍, സ്ത്രീകള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍, കൈപ്പണിക്കാര്‍ എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങള്‍ക്ക് സംരംഭകത്വത്തിനുള്ള വഴികള്‍ കഴിഞ്ഞ ബജറ്റിലും പുതുക്കിയ ബജറ്റിലും തുറന്നുകൊടുത്തിട്ടുണ്ട്. ഇന്നവേഷനുകളെ പ്രോത്സാഹിപ്പിക്കുകയാണ്, അതിനായി പ്രത്യേക ഇന്നവേഷന്‍ ഫണ്ട് തന്നെ ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഒരുക്കിയിരുന്നു. അവയെ പ്രാദേശിക തലത്തില്‍ കൂടി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. 

VS SUNIL KUMAR
മുന്‍ കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നെല്ല് കൊയ്‌തെടുക്കുന്നു

കേരളത്തിലെ സര്‍വകലാശാലകളേയും അക്കാദമിക് സ്ഥാപനങ്ങളേയും വ്യവസായങ്ങളോടൊപ്പവും നൂതന സാങ്കേതികവിദ്യാ മേഖലകളിലും പ്രവര്‍ത്തിക്കുന്നതിന് പ്രോത്സാഹനം നല്‍കുകയാണ്. വിദ്യാര്‍ഥികളെയും അധ്യാപകരെയും സ്റ്റാര്‍ട് അപ്പുകള്‍ ആരംഭിക്കുന്നതിനും ഹൈ ടെക്‌നോളജി സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നതിനും പ്രോത്സാഹിപ്പിക്കുകയാണ്. ഹാര്‍ഡ്വെയര്‍ സെക്ടറിലെ നിക്ഷേപം വര്‍ധിപ്പിച്ചു അതിനെ വികസിപ്പിക്കാന്‍ വേണ്ട ഇടപെടലുകള്‍ സര്‍ക്കാര്‍ നടത്തുകയാണ്. അടുത്ത മൂന്നു മുതല്‍ അഞ്ചു വര്‍ഷം കൊണ്ട് കേരളത്തിലെ ഐടി കയറ്റുമതിയുടെ മൂല്യം ഇരട്ടിപ്പിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. 

ചോദ്യത്തില്‍ പരാമര്‍ശിച്ചതുപോലെ സഹകരണമേഖലയുടെ സാധ്യതകളെക്കൂടി കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയില്‍ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്. Cooperatives' Initiative for Agriculture Infrastructure in Kerala അത്തരത്തിലുള്ള ഒരിടപെടലാണ്. ഇതിലൂടെ പ്രാദേശിക വിപണികള്‍, ഗോഡൗണുകള്‍, കോള്‍ഡ്‌ചെയ്ന്‍ സൗകര്യങ്ങള്‍, സംസ്‌കരണകേന്ദ്രങ്ങള്‍ എന്നിവ ഒരുക്കാന്‍ വേണ്ട മൂലധനം ഒരുക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഇതിനുതകുന്ന വായ്പയായി സഹകരണ സംഘങ്ങള്‍ക്ക് 2,000 കോടി രൂപ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. 

ക്രമസമാധാനം ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ ജനസേവകരായി കൂടി പൊലീസ് നിലകൊള്ളണമെന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനുള്ളത്

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കശുവണ്ടി, കയര്‍, കൈത്തറി എന്നീ മേഖലകളുടെ വളര്‍ച്ചയ്ക്കും അങ്ങനെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ഇടപെട്ടിട്ടുണ്ട്. പരമ്പരാഗത മേഖലയുടെ ആധുനികവല്‍ക്കരണത്തിന് തുടക്കം കുറിച്ചിരിക്കുന്നതും ഇന്നത്തെ കാലത്തിനനുയോജ്യമായ വിധത്തില്‍ പ്രവര്‍ത്തിക്കാനുള്ള ശേഷിയുള്ളവയായി അവയെ വളര്‍ത്തിയെടുക്കാനാണ്. പൊതുമേഖലയെ ലാഭത്തിലാക്കിയതു തന്നെ ഉത്പാദനത്തില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചുകൊണ്ടായിരുന്നു. നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുന്ന വിധത്തില്‍ ഹൈടെക്ക് ഇന്‍ഡ്‌സ്ട്രിയല്‍ കോറിഡോര്‍ യാഥാര്‍ത്ഥ്യമാക്കുകയാണ്. സംസ്ഥാനത്തൊട്ടാകെ വിവിധ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുകയാണ്. 

ലാപ്‌ടോപുകളുടെ ഉത്പാദനം കേരളത്തില്‍ നടത്താന്‍ കോകോണിക്‌സിലൂടെ നാം ശ്രമിച്ചിട്ടുണ്ട്. അതേപോലെ തന്നെ വൈദ്യുത വാഹനങ്ങളുടെ ഉത്പാദന ഹബ്ബായി കേരളത്തെ മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചിടുന്നു. കെഎസ്ഡിപിയെ ആധുനികവല്‍ക്കരിച്ച് മരുന്നുകളുടെ കയറ്റുമതി നടത്താനുള്ള ശേഷി വരെ ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോഴാകട്ടെ കേരളത്തില്‍ വാക്‌സിന്‍ ഉത്പാദനം നടത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഇതൊക്കെ തന്നെ വിവിധ മേഖലകളില്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള ഇടപെടലുകളാണ്. 

pinarayi vijyan

നമ്മുടെ നാട്ടില്‍ ഏറ്റവുമധികം ഉള്ളത് ചെറുകിട സംരംഭങ്ങളാണ്, അവയ്ക്കായി ഇപ്പോള്‍ മൂലധന വായ്പ ലഭ്യമാക്കുകയാണ്. അവയുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വളര്‍ച്ച ത്വരിതപ്പെടുത്താനായി ഒരു വെന്‍ച്വര്‍ ക്യാപിറ്റല്‍ ഫണ്ട് തന്നെ ഒരുക്കിയിരിക്കുകയാണ്. ഇത്തരത്തില്‍ വിവിധ ഉത്പാദന മേഖലകളെ മെച്ചപ്പെടുത്താനുള്ള ഇടപെടലുകള്‍ നടത്തുകയാണ് നാം. എന്നാല്‍, ഇവയുടെയൊക്കെ ഫലം ഇപ്പോള്‍ തന്നെ അനുഭവിക്കാന്‍ കഴിഞ്ഞു എന്നു വരില്ല, അഞ്ചോ പത്തോ വര്‍ഷം ചിലപ്പോള്‍ വേണ്ടി വരും. ഫലം കാണുന്നതുവരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേ ഇരിക്കുക എന്നത് പ്രധാനമാണ്.

ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ജനാധിപത്യപരവും നീതിയുക്തവുമാക്കാന്‍, ജനമൈത്രി എന്നത് പോലീസിലെ ഒരു വിഭാഗം എന്നതില്‍ നിന്നു മാറി പോലീസിന്റെ നയം തന്നെ ആകേണ്ടതുണ്ട്. അതിന് താഴേത്തട്ടിലെ സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ക്ക് സാമൂഹിക വിദ്യാഭ്യാസവും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹിക ഓഡിറ്റിങ്ങും ആവശ്യമാണ്. ആ ദിശയില്‍ എന്തെങ്കിലും ആലോചനകളുണ്ടോ? പുതിയ രാഷ്ട്രീയത്തെ ഏറ്റവും ഉള്‍ക്കൊള്ളേണ്ട, ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന അധികാര കേന്ദ്രം എന്ന നിലയില്‍.

ക്രമസമാധാനം ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ ജനസേവകരായി കൂടി പൊലീസ് നിലകൊള്ളണമെന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനുള്ളത്. ആ നിലയിലേക്കുള്ള വലിയ മാറ്റം കഴിഞ്ഞ നാളുകളില്‍ ഉണ്ടായിട്ടുണ്ട് എന്നതാണ് വസ്തുത. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വയോജനങ്ങള്‍ക്കും ഒക്കെ സൗഹൃദമായ നിലയിലേക്ക് പല പൊലീസ് സ്റ്റേഷനുകളും മാറിയിട്ടുണ്ട്. പ്രളയത്തിന്റെയും വെള്ളപൊക്കത്തിന്റെയും ഉരുള്‍പൊട്ടലിന്റെയുമൊക്കെ നടുവില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ കൈയ്യും മെയ്യും മറന്ന് മുന്നിട്ടിറങ്ങിയവരാണ് പൊലീസുകാര്‍. മഹാമാരിയുടെ ഘട്ടത്തിലാവട്ടെ ആവശ്യക്കാര്‍ക്ക് മരുന്നും ഭക്ഷണവുമുള്‍പ്പെടെ എത്തിക്കുന്നതില്‍ വലിയ ഇടപെടലാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. 

മാതൃകാ സേനയായി കേരളാ പൊലീസിനെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സ്വാഭാവികമായും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും

എസ്.പി.സി പ്രോഗ്രാമിലൂടെ സ്‌കൂളുകളും വിദ്യാര്‍ത്ഥികളുമൊക്കെയായി മികച്ച സഹകരണം ഇന്ന് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ട്. റെസിഡെന്റ്‌സ് അസോസിയേഷനുകളുമായി സഹകരിച്ച് പല അയല്‍പക്കങ്ങളിലും വളരെ സൗഹൃദപരമായ അന്തരീക്ഷമാണ് പൊലീസും ജനങ്ങളും തമ്മിലുള്ളത്. ആ നിലയ്‌ക്കൊക്കെ ജനമൈത്രി സേന തന്നെയാണ് കേരളത്തിലെ പൊലീസ് സേന. എന്നാല്‍ ഇതൊക്കെയുള്ളപ്പോള്‍ തന്നെ കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ ഇടപെടാവുന്ന സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാവുന്ന വിഷയങ്ങളും ഉണ്ടായിട്ടുണ്ട്. അവ പരിപൂര്‍ണ്ണമായി ഒഴിവാക്കുന്നതിന് പൊലീസുകാരെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കേണ്ടതുണ്ട്. അവയൊക്കെ നടത്തി മാതൃകാ സേനയായി കേരളാ പൊലീസിനെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ സ്വാഭാവികമായും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകും.

പിണറായി വിജയൻ

കേരള മുഖ്യമന്ത്രി. സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ അംഗം.

മനില സി. മോഹന്‍

ട്രൂകോപ്പി എഡിറ്റർ ഇന്‍ ചീഫ്