മാർക്സിസം, നാസ്തികത
കരുണാകരൻ
‘നാസ്തിക ആത്മീയത'; യെച്ചൂരിയുടെ
പൊളിറ്റിക്കല്‍ പാരഡോക്‌സിനെപ്പറ്റി
പി. ഗോവിന്ദപ്പിള്ള സ്മാരക ദേശീയ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകന്‍ എന്‍. റാമിനു സമ്മാനിച്ചു സംസാരിക്കുമ്പോഴാണ്, കമ്യൂണിസ്റ്റുകള്‍ക്ക് പാലിക്കാവുന്നത് നാസ്തിക ആത്മീയതയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്. ജനാധിപത്യത്തെ 'ആധ്യാത്മിക'മായ പദകോശംകൊണ്ടും ചിഹ്നങ്ങള്‍കൊണ്ടും മതപരമായ ആധിപത്യത്തിലേക്ക് നയിക്കുന്ന 'സംഘപരിവാര്‍ രാഷ്ട്രീയ'ത്തിന്റെ ഈ കാലത്ത്, യെച്ചൂരിയുടെ ഈ കമന്റിനു പിറകെ പോവാതിരിക്കാനാവില്ല.

തീർച്ചയായും ‘നാസ്തികത'യെ ഒരു സാമൂഹ്യശക്തിയായി കാള്‍ മാര്‍ക്‌സ് കണ്ടിരിക്കില്ല, മതവുമായി തനിക്കുള്ള പോരിന്റെ ആദ്യാവസാനം ജീവിതത്തിന്റെ ഉടനീളം അദ്ദേഹം കണ്ടിട്ടുണ്ടാവുമെങ്കിലും. ‘ആത്മീയത'യെ, മതവുമായുള്ള അതിന്റെ ബന്ധത്തെ, മാര്‍ക്‌സ് എങ്ങനെയെല്ലാം നിര്‍വചിച്ചിരിക്കുമെന്നത് ആ എഴുത്തുകളില്‍ നിന്ന് എത്രയോ അധികം ഇനിയും ഖനനം ചെയ്യാനുമാകും: ‘അന്യവല്‍ക്കരണ'ത്തെ സംബന്ധിച്ച ഏതുവിചാരങ്ങള്‍ക്കും ഒടുവില്‍ ഏകാകിയായ ഒരു മനുഷ്യന്‍ അവസാനിക്കുന്നതുതന്നെ അങ്ങനെയൊരു സൂചനയുമാകും. അപ്പോഴും, മനുഷ്യജീവിതത്തിന്റെ ആത്യന്തികമായ വിധി ‘സ്വതന്ത്ര'യാവാനുള്ള അവളുടെ ശ്രമമാണ് എന്ന് വിശ്വസിക്കാനാകും മാര്‍ക്‌സ് അവസാനമായി ഇഷ്ടപ്പെട്ടിരിക്കുക.
ആധ്യാത്മികമല്ല ആത്മീയത എന്ന് യെച്ചൂരി തന്റെ പ്രസംഗത്തില്‍ പറയുന്നതായി ആ വാര്‍ത്തയിലുണ്ടായിരുന്നു. പക്ഷെ, ‘നാസ്തിക ആത്മീയത' എന്തെന്ന് യെച്ചൂരി പറയുന്നില്ല; ഒരു പക്ഷെ ഇതിനകം അദ്ദേഹം അത് കണ്ടെത്തിയിട്ടുണ്ടാവുമെങ്കിലും.
ഇങ്ങനെയൊരു ഓര്‍മ്മയില്‍, ഈയിടെ, ‘നാസ്തിക ആത്മീയത'യെ കുറിച്ച് സി.പി. എം നേതാവ് സീതാറാം യെച്ചൂരി സംസാരിക്കുമ്പോള്‍ കണ്ടെത്തുന്നത് എന്താകും? അത് ഈ വാര്‍ത്ത അച്ചടിച്ചു വന്ന പത്രങ്ങളില്‍ നിന്ന് മനസ്സിലാകില്ല. അല്ലെങ്കില്‍, അങ്ങനെയൊരു ‘പാസിങ്ങ് കമൻറ്’ ആകുമത് - തന്റെ ബൗദ്ധികവൃത്തത്തില്‍ വീണ്ടുമൊരു ചര്‍ച്ചയ്ക്ക് അവസരമൊരുക്കുന്ന ഒരു വിഷയം. എന്തായാലും, ഈ ‘കമൻറ്' നമ്മെ ആകര്‍ഷിക്കുന്നു. വിശേഷിച്ചും, ജനാധിപത്യത്തെ ‘ആധ്യാത്മിക’മായ പദകോശംകൊണ്ടും ചിഹ്നങ്ങള്‍കൊണ്ടും മതപരമായ ആധിപത്യത്തിലേക്ക് നയിക്കുന്ന ‘സംഘപരിവാര്‍ രാഷ്ട്രീയ'ത്തിന്റെ ഈ കാലത്ത്. അതിനാല്‍, നമുക്ക് യെച്ചൂരിയുടെ ഈ കമന്റിനു പിറകെ പോവാതിരിക്കാനും തോന്നില്ല.
ആധ്യാത്മികമല്ല ആത്മീയത എന്ന് യെച്ചൂരി തന്റെ പ്രസംഗത്തില്‍ പറയുന്നതായി ആ വാര്‍ത്തയിലുണ്ടായിരുന്നു. പക്ഷെ, ‘നാസ്തിക ആത്മീയത' എന്തെന്ന് യെച്ചൂരി പറയുന്നില്ല; ഒരു പക്ഷെ ഇതിനകം അദ്ദേഹം അത് കണ്ടെത്തിയിട്ടുണ്ടാവുമെങ്കിലും. എങ്കില്‍, അങ്ങനെയൊന്നിന്റെ സാധുത ‘മാര്‍ക്‌സിസ'ത്തില്‍ത്തന്നെ യെച്ചൂരി കണ്ടെത്തിയുമിരിക്കും. കാരണം, മാര്‍ക്‌സ് ആരുടെ കൂടെയും പോകുന്ന ഒരു ‘കഥാപാത്രം'കൂടിയായിരുന്നു, മാര്‍ക്‌സിനുപോലും.

പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം എപ്പോഴും നിര്‍ണ്ണയിക്കുന്നത് പ്രകൃതിയില്‍ അവളുടെ ഇടത്തെ കണ്ടെത്തിക്കൊണ്ടാണ്. പ്രകൃതിയില്‍ നിന്ന് വേര്‍പെട്ട്, പ്രകൃതിയോടു സമരം ചെയ്തുകൊണ്ട്, തന്നെത്തന്നെ കണ്ടെത്തുന്ന മനുഷ്യനെയാണ്, പക്ഷെ, മാര്‍ക്‌സിസം അതിന്റെ ജൈവകല്‍പ്പനയായി സ്വീകരിക്കുന്നത്. മതത്തിനോടുള്ള മാര്‍ക്‌സിസത്തിന്റെ കലഹം പോലും അങ്ങനെയൊരു വേര്‍പെടലിന്റെയും സമരത്തിന്റെയും ഭാഗമാണ് - അത് മനുഷ്യനെ ‘സ്വതന്ത്ര'യാക്കാന്‍ ആഗ്രഹിക്കുന്നു. മാര്‍ക്‌സ്, ‘ഇച്ഛ' എന്ന് ആ ആഗ്രഹത്തെ കൂടുതല്‍ ബലപ്പെടുത്തുന്നു. എന്നാല്‍, ‘പ്രകൃതി', മനുഷ്യന്, അവളുടെ സ്വാതന്ത്ര്യമോഹത്തിന്, തിരിച്ചുമൊരു പണി കൊടുത്തിരിക്കുന്നു എന്നതാണ് വാസ്തവം. നിതാന്തമായ ഒന്നാണ് അല്ലെങ്കില്‍ ആ ‘പണി': ഒരു പക്ഷെ അവളുടെ ജീവിതത്തെയും അവളുടെ കലയെയും അവളുടെ തത്വചിന്തയെയും എക്കാലത്തെയ്ക്കുമായി കുടുക്കിയിടുന്ന ആ ‘പണി', ‘ഭയ'മാണ്. പ്രകൃതി മനുഷ്യരില്‍ എക്കാലത്തെയ്ക്കുമായി നിക്ഷേപിച്ച ഒന്നായി ആ ‘ഭയം' നമ്മെ, നമ്മുടെ എല്ലാ മോഹങ്ങള്‍ക്കും മീതെ, എടുത്തുയര്‍ത്തിയിരിക്കുന്നു.

ഭയം ഒരു വികാരമാണ്, ആ വികാരത്തിന് ജീവശാസ്ത്രപരമായ ഉറവകളുണ്ട് എന്ന് ഇതെഴുതുന്ന എനിക്കും ഇതുവായിക്കുന്ന നിങ്ങള്‍ക്കുമറിയാം. എന്നാല്‍ വാസ്തവമായ ഒന്നിനെ മനസ്സിലാക്കാന്‍ ഫിക്ഷനിലൂടെ എത്തുന്ന ഒരാളെ, അവള്‍, മനുഷ്യന്‍, ഇതേ പ്രകൃതിയ്ക്കുനേരെയും ഉയര്‍ത്തുന്നു. അതുകൊണ്ടാണ് നാസ്തികരായി തുടരാന്‍ ദൈവത്തിന്റെ ആവശ്യത്തെക്കാള്‍ ഒരു നാസ്തികന് ആവശ്യം, പ്രകൃതി മനുഷ്യരില്‍ നിക്ഷേപിച്ച ഈ ഭയത്തെ മറികടക്കലാവുന്നത്. അഥവാ, ‘നാസ്തികന്റെ ആത്മീയത' പ്രകൃതിയിലെ തന്റെ ജീവിതത്തെ പൂഴുന്ന ഭയത്തിന്റെ മാനസികാവസ്ഥയുടെ നിരാകരണമാവണം - ‘മാര്‍ക്‌സിസം' അതിന് നിങ്ങള്‍ക്ക് പ്രചോദകമാവുന്നു, പക്ഷെ പരിഹാരമാവുന്നില്ല. എന്നല്ല, എപ്പോഴും മാര്‍ക്‌സിസത്തിന് സംഭവിക്കാറുള്ളപോലെ, അത്, ഏതെങ്കിലും യാന്ത്രിക യുക്തിയിലേക്ക് നിങ്ങളെ നീക്കിനിര്‍ത്താനും മതി.
‘നാസ്തിക ആത്മീയത' എന്ന ‘കണ്ടെത്തല്‍'കൊണ്ട് എന്താകാം സീതാറാം യെച്ചൂരി ഉദ്ദേശിച്ചിരിക്കുക? തീര്‍ച്ചയായും അത് കെ. രാധാകൃഷ്ണന്‍ ശബരിമല അയ്യപ്പന്റെ നടയില്‍ മുന്‍നിരയില്‍ കൈകൂപ്പാതെ നില്‍ക്കുന്നതരം നാസ്തിക ആത്മീയതയാവാന്‍ വഴിയില്ല.
ഈ സമയം ഞാന്‍ ഗാന്ധിജിയെ ഒന്ന് കണ്ടുവരട്ടെ:
ക്ഷേത്രങ്ങളില്‍ പോവാതിരിക്കാന്‍ ഗാന്ധിജി ശ്രദ്ധിച്ചിരുന്നു. മതപരമായ ജീവിതം ഗാന്ധിജിക്കുണ്ടായിരുന്നു. ‘ആത്മീയം' എന്നതിനേക്കാള്‍ ‘ആധ്യാത്മിക'മായ ഒരു പ്രസ്താവമായിരുന്നു അല്ലെങ്കില്‍ ഹിന്ദുമതാനുയായിയായ ഗാന്ധിജിയുടെ പൊതുജീവിതം. ആ പൊതുജീവിതമാകട്ടെ അടിമുടി രാഷ്ട്രീയക്കാരന്റെയുമായിരുന്നു. പക്ഷെ, ‘സത്യാഗ്രഹി' എന്ന ഗാന്ധിജിയുടെ സ്വയംസന്നദ്ധനായ സമരനായകന്‍ പലപ്പോഴും മതപരമായ ഒരസ്തിത്വത്തിലായിരുന്നില്ല തന്നെ അവതരിപ്പിച്ചത് എന്നത് ശ്രദ്ധേയമാണ്. അയാളുടെ സഹനസമരങ്ങള്‍ സത്യത്തിനും നീതിക്കും മാറ്റത്തിനും വേണ്ടിയാവുന്നു എന്നതുകൊണ്ടുതന്നെ ‘സത്യാഗ്രഹി' തന്റെ ചുറ്റുപാടുകളുടെയും സാഹചര്യങ്ങളുടെയും സാമൂഹ്യ മൂര്‍ത്തതയിലായിരുന്നു എപ്പോഴും: അഥവാ, ഭൗതികമായ ഒരാവശ്യം അയാള്‍ എപ്പോഴും കഠിനമായ വിധത്തില്‍ പ്രകടിപ്പിയ്ക്കുന്നുണ്ടായിരുന്നു. പക്ഷെ, അയാള്‍, ‘സത്യാഗ്രഹി,' സാമൂഹ്യശക്തിയാവാന്‍ പ്രാപ്തിയുള്ള തരം ‘വൈയക്തിക ഊര്‍ജ്ജം' പ്രസരിപ്പിയ്ക്കുന്നുണ്ടായിരുന്നു

ഇന്ത്യയും ഗാന്ധിജിയും തമ്മിലുള്ള ബന്ധവും ആ ബന്ധത്തിന്റെ ഇപ്പോഴും ഉണര്‍ന്നിരിക്കുന്ന ഓര്‍മ്മയും ഇതായിരിക്കും ഒരുപക്ഷെ തെളിയിക്കുന്നതും, മറ്റു പലതിനുമൊപ്പം. ഈ ‘സാമൂഹ്യ ഊര്‍ജ്ജത്തെ' എങ്ങനെ നിര്‍വചിക്കാം എന്ന് ആലോചിച്ചു നോക്കൂ. ഒരുത്തരം, സമൂഹത്തില്‍ അതിന്റെ ‘ആത്മീയ'മായ സാന്നിധ്യമായിരിക്കും. ആത്മീയമെന്ന് പറയുന്നത് മാനുഷികമായ ഒരു ശേഷിയെ കുറിച്ചാണ്. അല്ലെങ്കില്‍, പ്രകൃതിയില്‍ മനുഷ്യന്‍ തന്നെ, തന്റെ സ്ഥലത്തെ, അവതരിപ്പിക്കുന്ന രീതിയാണ്. ഉദാഹരണത്തിന്, ‘അഹിംസാവാദി'യായിരിക്കുക എന്നാല്‍ അക്രമാസക്തമായ ഒരു സാഹചര്യത്തെ ആക്രമോത്സുകമായ അതിന്റെ ഏത് ‘പാഠ'ങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുക എന്നാകുന്നു. നാസ്തികമോ ആസ്തികമോ എന്ന് വേര്‍പിരിക്കേണ്ടാത്ത ആത്മീയത പ്രകൃതിയോടുള്ള ആദരവായി ഇപ്പോള്‍ നമുക്ക് തോന്നും. എന്നാല്‍, എനിക്കത്, നേരത്തെ സൂചിപ്പിച്ച ‘ഭയ'ത്തോടുള്ള, പ്രകൃതി നിക്ഷേപിച്ച മാനസികാവാസ്ഥയോടുള്ള, ഒരു നിതാന്ത ജാഗ്രതയാണ്. എങ്കില്‍, ഈ ‘ആത്മീയത'യെ യെച്ചൂരി പറയുന്ന തരത്തില്‍, എന്തായാലും, ‘നാസ്തിക ആത്മീയത'കൊണ്ട് സ്ഥലം മാറ്റാന്‍ കഴിയുമോ? ഇല്ലെന്നാണ് എന്റെ പക്ഷം.
ഇന്ത്യന്‍ (ഹൈന്ദവ) തത്വചിന്താ പാരമ്പര്യത്തില്‍ ചാര്‍വാകന്‍മാരെ ഒരു പക്ഷെ ഈ ‘നാസ്തിക ആത്മീയത'യില്‍ യെച്ചൂരി ഓര്‍മ്മിച്ചിരിക്കണം, നമ്പൂതിരിപ്പാടിന്റെയും ഗോവിന്ദപ്പിള്ളയുടെയും ബൗദ്ധിക കുല വാസനയോടെ.
കുറേ മാസങ്ങള്‍ക്ക് മുമ്പ്, സാംസ്‌കാരിക വിമര്‍ശകനായിരുന്ന എ. സോമന്റെ ഒരു അപ്രകാശിത ലേഖനം (ആത്മീയത വില്‍പനച്ചരക്കാവുമ്പോള്‍) ട്രൂ കോപ്പി തിങ്കില്‍ വായിച്ചതോര്‍ക്കുന്നു. ഇപ്പോള്‍ അത് വീണ്ടുമോര്‍ക്കുന്നത് നമ്മുടെ രാഷ്ട്രീയജീവിതത്തില്‍ മതാത്മകമായ അധികാരനിര്‍വഹണത്തിനു കിട്ടുന്ന പ്രാമുഖ്യത്തെ പ്രതിയാണ്: ഹിന്ദുമതത്തിലെ ദൈവങ്ങള്‍, ആഘോഷങ്ങള്‍, സന്ദര്‍ഭങ്ങള്‍ ഇവയൊക്കെയും രാഷ്ട്രീയവ്യവഹാരങ്ങള്‍ക്ക് ഉപയോഗിക്കുകയും അതിന് ദേശനിര്‍മ്മിതിയുടെ അന്തസ്സ് കല്‍പ്പിയ്ക്കുകയും ചെയ്യുന്ന രീതിയാണത്. ചിലസമയം, നമ്മുടെ ഭരണാധികാരികള്‍ തന്നെ ഹിന്ദു പുരാണകഥയിലെ രാജാവോ യോഗിയോ ആയും ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുക മാത്രല്ല, കോവിഡ് -19 എന്ന മഹാമാരിയെ നേരിടാന്‍പോലും അനുഷ്ഠാനപരമായ പെരുമാറ്റങ്ങളും ആചാരക്രമങ്ങളും വിധിക്കുകപോലും ചെയ്യുന്ന അവസരങ്ങളുണ്ടാവുന്നു. സാമൂഹികമായ ഊര്‍ജ്ജമെന്ന അര്‍ത്ഥത്തില്‍ ജനാധിപത്യത്തിനുള്ള സ്വഭാവികജീവിതത്തെത്തന്നെ വഴിതെറ്റിക്കുക എന്ന രാഷ്ട്രീയം കൃത്യമായി അങ്ങനെ നടപ്പാക്കുകയും ചെയ്യുന്നു.

നമ്മുടെ ദൈനംദിന ജീവിതത്തില്‍ മതവും ആത്മീയതയും തമ്മിലുള്ള ബന്ധത്തെയാണ്, അവയുടെ വ്യതിരിക്തമായ നിലനിൽപ്പിനെയാണ് സോമന്‍ തന്റെ ചെറിയ കുറിപ്പില്‍ അന്ന് ചര്‍ച്ച ചെയ്തത്. ഒരുപക്ഷെ എൺപതുകളിലും തൊണ്ണൂറുകളിലും ഉണ്ടായിരുന്ന പോസ്റ്റ്- നക്‌സലൈറ്റ് വിചാര വിഷയങ്ങളില്‍ ‘ആത്മീയത' കടന്നുവന്നിരുന്ന അവസരത്തിലുമാകാം ഈ കുറിപ്പ് സോമന്‍ എഴുതുന്നത്. മറ്റൊരിക്കല്‍, കേരളീയ സമൂഹത്തില്‍ നിന്ന് ‘കാണാതായ ആത്മീയത'യെ പറ്റി മറ്റൊരു സംസ്‌കാരിക വിമര്‍ശകനായ നിസാര്‍ അഹമ്മദ് പറയുമ്പോള്‍ മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തെയും പരിശോധിച്ചിരുന്നു. നമുക്കിടയില്‍ നിന്ന് അപ്രത്യക്ഷമായ ‘സ്പര്‍ശം', മറ്റൊരുവിധത്തില്‍ സ്‌നേഹവും കരുണയുമായി പ്രകടിപ്പിക്കുന്ന അമൃതാനന്ദമയിയുടെ ‘ആലിംഗന'ത്തിന്റെ ‘ആത്മീയപദവി'യെയാണ് നിസാര്‍ അഹമദ് ഓര്‍ത്തത്. എന്നാല്‍ ‘മഹാമാരി'യുടെ വരവോടെ നമ്മുടെ തന്നെ ദൈനംദിന ജീവിതത്തില്‍ ‘സാമൂഹിക അകലം' എന്ന ആവശ്യം ആരോഗ്യകരമായ സാംസ്‌കാരിക പദവി നേടിയതോടെ മാതാ അമൃതാനന്ദമയിയുടെ ആലിംഗനം ‘സാമൂഹികമായ ആവശ്യ'മായി നിലനില്‍ക്കാതെയുമായി.
ആത്മീയതയെ ‘വ്യക്തിയുടെ ആഴം' എന്നോ ‘സാമൂഹികമായ ആവശ്യം' എന്നോ ലളിതമായി മനസ്സിലാക്കിക്കൂടാ. മറിച്ച്, ജനാധിപത്യ സമൂഹങ്ങളിലും അധികാരത്തെ നിര്‍വചിക്കാനും നിയന്ത്രിക്കാനും സ്വയം തയ്യാറായി പരിണമിക്കുന്ന പൗരോഹിത്യത്തിന്റെ ജീവിതമായിക്കൂടി ‘ആത്മീയത'യ്ക്ക് ഊഴമുണ്ട്.
വ്യക്തിയിലോ സമൂഹത്തിലോ കണ്ടെത്തുന്ന മതത്തിന്റെ സ്വാധീനത്തില്‍നിന്ന് ആത്മീയതയെ ‘രണ്ടാമത്തെ പ്രകൃതി' എന്ന് സങ്കല്‍പ്പിക്കുകയായിരുന്നു സോമന്‍, ഒരു വലിയ പരിധി നിസാര്‍ അഹമദും. അല്ലെങ്കില്‍, അങ്ങനെയൊരു മനോഭാവത്തെയാണ് അവരുടെ വാദങ്ങള്‍ പിന്തുടര്‍ന്നത്. സോമനെ പോലുള്ളവര്‍ പിന്തുടര്‍ന്ന രാഷ്ട്രീയസമീപനത്തിന് ചിലപ്പോള്‍ ഇത് വലിയ പ്രശ്‌നം തന്നെയായിരുന്നു. ആത്മീയതയെ മതത്തില്‍ നിന്ന് വേര്‍പെട്ട ആഴം എന്നോ, അല്ലെങ്കില്‍ അടിസ്ഥാനപരമായി മനുഷ്യനിലുണ്ടെന്ന് കണ്ടെത്തുന്ന സ്‌നേഹത്തിന്റെയും കരുണയുടെയും സാഹോദര്യത്തിന്റെയും ഉറവിടമെന്നോ ഇവരില്‍ ഇപ്പറഞ്ഞ ‘രണ്ടാമത്തെ പ്രകൃതി' വന്നു. വാസ്തവത്തില്‍, മതത്തിലൂടെ കൈവരുന്ന പൗരോഹിത്യത്തിന്റെ അധികാരവുമായുള്ള ബന്ധത്തിന്റെ പരിണാമമാണ് ഈ അന്വേഷങ്ങളിലും ഉള്ളത്.
എന്നാല്‍, സംഘടിതമായ, ക്രമീകരിക്കപ്പെട്ട ആവശ്യമായി, ആത്മീയതയെ കാണുന്നത് ഒരു സാമൂഹികാവശ്യമായി മാറുന്നില്ല എന്നതാണ് വാസ്തവം. തന്റെ ഭൗതികസാഹചര്യത്തില്‍ മതപരവും വംശീയവും ലിംഗപരവുമായ നിലനില്‍പ്പ് മനുഷ്യര്‍ മനസ്സിലാക്കുന്നത് തങ്ങളുടെ സാമൂഹ്യജീവിതത്തിന് അധികാരത്തോടുള്ള ബന്ധത്തെ പ്രതിയായാതുകൊണ്ടാണ് അത്. എങ്കില്‍, ആത്മീയതയെ ‘വ്യക്തിയുടെ ആഴം' എന്നോ ‘സാമൂഹികമായ ആവശ്യം' എന്നോ ലളിതമായി മനസ്സിലാക്കിക്കൂടാ. മറിച്ച്, ജനാധിപത്യ സമൂഹങ്ങളിലും അധികാരത്തെ നിര്‍വചിക്കാനും നിയന്ത്രിക്കാനും സ്വയം തയ്യാറായി പരിണമിക്കുന്ന പൗരോഹിത്യത്തിന്റെ ജീവിതമായിക്കൂടി ‘ആത്മീയത'യ്ക്ക് ഊഴമുണ്ട്.

എങ്കില്‍, എന്തായിരിക്കും ‘നാസ്തിക ആത്മീയത' എന്ന ‘കണ്ടെത്തല്‍'കൊണ്ട് മാര്‍ക്‌സിസ്റ്റ് നേതാവ് സീതാറാം യെച്ചൂരി ഉദ്ദേശിച്ചിരിക്കുക?
തീര്‍ച്ചയായും അത് കെ. രാധാകൃഷ്ണന്‍ ശബരിമല അയ്യപ്പന്റെ നടയില്‍ മുന്‍നിരയില്‍ കൈകൂപ്പാതെ നില്‍ക്കുന്നതരം നാസ്തിക ആത്മീയതയാവാന്‍ വഴിയില്ല, അതേ നാസ്തിക നേതാവ് അയ്യപ്പഭക്തന്റെ കാലിലെ പരിക്ക് പരിചരിക്കുന്ന ഫോട്ടോവിലെ ദീനാനുകമ്പയെ ഉദ്ദേശിച്ച് പറഞ്ഞതുമാവില്ല. ഇന്ത്യന്‍ (ഹൈന്ദവ) തത്വചിന്താ പാരമ്പര്യത്തില്‍ ചാര്‍വാകന്‍മാരെ ഒരു പക്ഷെ ഈ ‘നാസ്തിക ആത്മീയത'യില്‍ യെച്ചൂരി ഓര്‍മ്മിച്ചിരിക്കണം, നമ്പൂതിരിപ്പാടിന്റെയും ഗോവിന്ദപ്പിള്ളയുടെയും ബൗദ്ധിക കുല വാസനയോടെ. പക്ഷെ ആ ഗുരുക്കന്മാരും അമ്പലക്കമ്മിറ്റിയിലെ മാര്‍ക്‌സിസ്റ്റ് മെമ്പറും, ഇപ്പോള്‍ യെച്ചൂരിയും, ഒരുപോലെ മനസ്സറിഞ്ഞു വിട്ടു കളഞ്ഞ ഒരു ‘പാരഡോക്‌സ്', മാര്‍ക്‌സിസത്തിന്റെ കേന്ദ്രസ്ഥാനത്ത് നില്‍ക്കുന്ന മനുഷ്യന്‍ തന്നെയാണ്.
എത്ര നവീകരണത്തിലും പുതുക്കാനാകാതെ ആ മനുഷ്യന്‍, കൃത്യമായി പറഞ്ഞാല്‍ ഒരു പുരുഷന്‍, മാര്‍ക്‌സിസത്തിന്റെ ആണിക്കല്ലാണ്. ▮