Wednesday, 29 March 2023

Memoir


Text Formatted

ശിഷ്യനുവേണ്ടി ജയിലിലേക്കുവരെ
കരുതലെത്തിച്ച ബാലറാം മാഷ്

മുത്തങ്ങ കേസില്‍ പെട്ട് ക്രൂരമായി മര്‍ദ്ദനമേറ്റ് കണ്ണൂര്‍ ജയിലില്‍ കിടന്ന കാലത്ത് ഉദ്യോഗസ്ഥരില്‍ നിന്ന് നല്ല ശ്രദ്ധയും പെരുമാറ്റവും ലഭിച്ചു. അതിനുശേഷം ബാലറാം മാഷ് എന്നെ കാണാന്‍ വന്നപ്പോഴാണ് വസ്തുതകള്‍ മനസിലായത്. 

Image Full Width
Image Caption
എം.പി. ബാലറാം
Text Formatted

ഴാം ക്ലാസുവരെ ഞാന്‍ പഠിച്ചത് വീടിനടുത്ത കോളിയാടി എ.യു.പി. സ്‌കൂളിലാണ്. മോശമല്ലാത്ത വിധം പഠിച്ചിരുന്നതിനാല്‍ അധ്യാപകര്‍ക്കൊക്കെ എന്നെ വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടാവാം എന്നെ കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ക്കണമെന്ന് അവര്‍ അച്ഛനോട് പറഞ്ഞത്. എന്റെ വീടും സ്‌കൂളും തമ്മില്‍ 30 കിലോമീറ്ററില്‍ കൂടുതല്‍ അകലമുണ്ടായിട്ടും എനിക്കവിടെ ചേരാനായത് അന്നവിടെ ഗാന്ധി സദന്‍ എന്ന പേരില്‍ ഒരു ട്രൈബല്‍ ഹോസ്റ്റലുണ്ടായിരുന്നതിനാലാണ്. എനിക്കും അവിടെ ഒരു സീറ്റു കിട്ടി. അങ്ങനെ ആദിവാസി ജീവിതം അടുത്തറിയാന്‍ തുടങ്ങി. വയനാട്ടിലെ ഏതാണ്ടെല്ലാ വിഭാഗം ആദിവാസികളിലും പെട്ടവര്‍ എന്റെ സഹ അന്തേവാസികളായി. വീട്ടില്‍ നിന്ന് വിട്ട് താമസിക്കുന്നത് ആദ്യമാണ്. 

വൈകുന്നേരങ്ങളില്‍ മാഷുടെ മുറിയില്‍ പോയിരുന്ന് മാസികകളും പുസ്തകങ്ങളുമൊക്കെ നോക്കാന്‍ എന്നെ അനുവദിച്ചിരുന്നു. മാഷുടെ മുറിയില്‍ വെച്ചാണ് ഞാനാദ്യമായി ടൂത്ത്ബ്രഷും പേയ്‌സ്റ്റും കാണുന്നത്.

അതിരാവിലെയുള്ള ഉണരലും പ്രാര്‍ത്ഥനയുമൊക്കെ വലിയ പ്രശ്‌നമായിരുന്നു. ഹോസ്റ്റലില്‍ സസ്യഭക്ഷണമാണ്. പ്രഭാത ഭക്ഷണം എന്നും ഉപ്പുമാവും രാത്രി കപ്പ പുഴുങ്ങിയതും ഉച്ചക്ക് സാമ്പാറും ചോറും. നന്നായി മത്സ്യമാംസങ്ങള്‍ ശീലിച്ചിരുന്ന എനിക്ക് ആ ഭക്ഷണശീലം അസഹനീയവും അനാരോഗ്യകരവും ആയിരുന്നു. ഹോസ്റ്റല്‍ ജീവിതം ദുസ്സഹമായിരുന്നെങ്കിലും സ്‌കൂള്‍ എനിക്ക് പ്രിയപ്പെട്ടതായിരുന്നു. നല്ല അധ്യാപകരും നല്ല ക്ലാസുകളും വലിയ ലൈബ്രറിയും ബുക്ക് ക്ലബ്ബും. എല്ലാ വിഷയത്തിനും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 

അങ്ങനെയിരിക്കെ എം.പി. ബാലറാം മാഷ് എന്റെ മലയാളം മാഷായി വന്നു. മിതഭാഷിയാണ് അദ്ദേഹം. മുടി നീട്ടി വളര്‍ത്തിയിരുന്നു. അദ്ദേഹത്തോട് എനിക്ക് പ്രത്യേക ഇഷ്ടം തോന്നി. നിര്‍വികാര ഭാവത്തോടെ ചിന്തോദ്ദീപകമായി അദ്ദേഹം അന്ന് എടുത്ത ക്ലാസുകള്‍ മനസ്സില്‍ ദീപ്തമായി ജീവിക്കുന്നു. മുതിര്‍ന്ന ക്ലാസുകളില്‍ അഴീക്കോട് സാറും വേണുഗോപാലപ്പണിക്കരുമൊക്കെ എടുത്ത ക്ലാസുകളുടെ ഗരിമ ബാലറാം മാഷുടെ ക്ലാസുകള്‍ക്കുമുണ്ടായിരുന്നു. ഇന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന അന്നത്തെ മുഹൂര്‍ത്തങ്ങള്‍ ആലോചനാമൃതം തന്നെ. 
ഞങ്ങള്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ കെട്ടിടം രണ്ടു നിലയുള്ളതായിരുന്നു. താഴത്തെ നിലയിലാണ് ഞങ്ങളുടെ ഹോസ്റ്റല്‍, മുകളിലത്തെ നിലയിലെ മുറികളില്‍ അധ്യാപകരും. ബാലറാം മാഷ് ആ മുറികളിലൊന്നിലായിരുന്നു താമസം.

k k surendran
കെ.കെ. സുരേന്ദ്രന്‍ / Photo: Muhammed Hanan

വൈകുന്നേരങ്ങളില്‍ മാഷുടെ മുറിയില്‍ പോയിരുന്ന് മാസികകളും പുസ്തകങ്ങളുമൊക്കെ നോക്കാന്‍ എന്നെ അനുവദിച്ചിരുന്നു. മാഷുടെ മുറിയില്‍ വെച്ചാണ് ഞാനാദ്യമായി ടൂത്ത്ബ്രഷും പേയ്‌സ്റ്റും കാണുന്നത്. സ്‌കൂളിലെ ബുക്ക് ക്ലബ്ബിന്റെ ചുമതലക്കാരന്‍ മാഷായിരുന്നു. അന്ന് ബുക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വായനക്കുറിപ്പ് മത്സരത്തില്‍ സമ്മാനം എനിക്കായിരുന്നു. ബഷീറിന്റെ ശബ്ദങ്ങള്‍ എന്ന പുസ്തകത്തെ കുറിച്ചായിരുന്നു എന്റെ കുറിപ്പ്. എന്റെ വായനയും എഴുത്തുമൊക്കെ ബാലറാം മാഷുടെ പ്രേരണയില്‍ നിന്നുണ്ടായതാണ്. ഇടതുപക്ഷക്കാരനായിരുന്ന മാഷുടെ പ്രേരണയിലാണ് ഞാന്‍ ആധുനികയുഗത്തിലെ വിപ്ലവങ്ങള്‍, അമ്മ, നല്ല ഭൂമി തുടങ്ങിയ പുസ്തകങ്ങള്‍ ഹൈസ്‌കൂള്‍ കാലത്തേ വായിച്ചു തീര്‍ത്തത്. മാഷുടെ പ്രേരണയാല്‍ നടത്തിയ തനിച്ചുള്ള കോഴിക്കോട് യാത്ര ഇന്നും ഓര്‍മയിലുണ്ട്. അടിയന്തരാവസ്ഥ കാലമായിരുന്നു. സ്‌കൂളില്‍ വനമഹോത്സവത്തെക്കുറിച്ച് നടന്ന പ്രസംഗ മത്സരത്തില്‍ എനിക്കായിരുന്നു ഒന്നാം സ്ഥാനം. ഒന്നാം സ്ഥാനക്കാരെ കോഴിക്കോട് നടക്കുന്ന ജില്ലാതല മത്സരത്തില്‍ പങ്കെടുപ്പിക്കും. അതിനു പോകാന്‍ ബാലറാം മാഷ് എന്നെ നിര്‍ബന്ധിച്ചു. മത്സരം നടക്കുന്ന ദിവസം മാഷും എന്തോ ഒരാവശ്യത്തിന് കോഴിക്കോട് പോകുന്നുണ്ട്. എനിക്ക് സന്തോഷമായി, മാഷോടൊപ്പം പോകാമല്ലോ. 

എന്റെ ഭയം ഞാന്‍ മാഷോട് തുറന്നു പറഞ്ഞു. കോഴിക്കോട്ടൊക്കെ ചെന്ന് ഓട്ടോറിക്ഷയിലൊക്കെ കയറിയാല്‍ അവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍ക്കില്ലേ എന്ന എന്റെ ആധി മാഷോട് തുറന്നു പറഞ്ഞു.

പക്ഷേ മത്സരത്തിന് രണ്ടുദിവസം മുമ്പ് മാഷെന്നെ വിളിച്ചു പറഞ്ഞു, അദ്ദേഹം വരുന്നില്ലെന്ന്. മാത്രമല്ല എന്നോടെന്തായാലും പോകണമെന്നും പറഞ്ഞു. ഞാനാകെ ഹതാശനായി, എന്റെ ഭയം ഞാന്‍ മാഷോട് തുറന്നു പറഞ്ഞു. കോഴിക്കോട്ടൊക്കെ ചെന്ന് ഓട്ടോറിക്ഷയിലൊക്കെ കയറിയാല്‍ അവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍ക്കില്ലേ എന്ന എന്റെ ആധി മാഷോട് തുറന്നു പറഞ്ഞു. അതുകൊണ്ട് മാഷില്ലെങ്കില്‍ പോകുന്നില്ലെന്ന് കട്ടായം പറഞ്ഞു. ഒരു ചെറു ചിരിയോടെ മാഷ് എന്റെ ധാരണപ്പിശക് തിരുത്തി, എന്നില്‍ ആത്മവിശ്വാസം നിറച്ചു. അങ്ങനെ ഞാന്‍ അടുത്ത ദിവസം രാവിലെ കല്‍പ്പറ്റയില്‍ നിന്ന് ബസ് കയറി കോഴിക്കോട്ടിറങ്ങി. ഒരു ഓട്ടോറിക്ഷയില്‍ കയറി സാമൂതിരി സ്‌കൂളില്‍ പോയി പ്രസംഗ മത്സരത്തില്‍ പങ്കെടുത്തു. അവിടെനിന്ന് പരിചയപ്പെട്ട വയനാട്ടുകാരനായ വിദ്യാര്‍ഥിയോടൊപ്പം രാധ തിയേറ്ററില്‍ മാറ്റിനി കണ്ട് വയനാട്ടിലേക്ക് ബസുകയറി.

ഹോസ്റ്റലില്‍ ചില പ്രശ്‌നങ്ങളുണ്ടാവുകയും വിട്ടുമാറാത്ത ചുമ ബാധിക്കുകയുമൊക്കെ ചെയ്തതിനാല്‍ ഞാന്‍ എസ്.കെ.എം.ജെയിലെ പഠനം നിര്‍ത്താന്‍ തീരുമാനിച്ചു. പത്താം ക്ലാസില്‍ ചീരാല്‍ ഹൈസ്‌കൂളിലേക്ക് മാറി. 
സ്‌കൂളും ബാലറാം മാഷുമായുള്ള ബന്ധം എനിക്ക് അത്യന്താപേക്ഷിതമായിരുന്നെങ്കിലും ഗാന്ധി സദനിലെ ദുരിത ജീവിതം അസഹ്യമായിരുന്നു. അങ്ങനെ ഞാന്‍ വേദനയോടെ മാഷെ പിരിഞ്ഞു. അധികം വൈകാതെ മാഷും സ്വന്തം നാടായ കണ്ണൂരിലേക്ക് പി.എസ്.സി. ജോലി കിട്ടി പോയി. ഞങ്ങള്‍ തമ്മിലുള്ള കത്തിടപാടുകള്‍ തുടര്‍ന്നു. മാഷെനിക്ക് പുസ്തകങ്ങളെക്കുറിച്ചും അദ്ദേഹമെഴുതുന്ന ലേഖനങ്ങളെക്കുറിച്ചുമൊക്കെ എഴുതി. അക്കാലത്തൊരിക്കല്‍ ദേശാഭിമാനി വാരികയില്‍  "മുതലാളിത്തത്തിന്റെ ഉദയവും ഇന്ദുലേഖയും' എന്ന പേരില്‍ മാഷെഴുതിയ ലേഖനം പ്രസിദ്ധീകരിച്ചു വന്നത് എനിക്കയച്ചു തന്നിരുന്നു. 

skmj
എസ്.കെ.എം.ജെ. സ്‌കൂള്‍ കല്‍പറ്റ

അങ്ങനെയിരിക്കെ എസ്.എഫ്.ഐയുടെ വയനാട് ജില്ലാ സമ്മേളനം മാനന്തവാടിയില്‍ നടന്നു. ഞാനും ഒരു പ്രതിനിധിയായിരുന്നു. സംസ്ഥാന സെക്രട്ടറിയായിരുന്ന എം.എ. ബേബി സമ്മേളനത്തിലുടനീളം ഉണ്ടായിരുന്നു. സമ്മേളനം കഴിഞ്ഞപ്പോള്‍ ഞാന്‍ ബാലറാം മാഷിന്റെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചു. കതിരൂരും മാനന്തവാടിയും തമ്മിലുള്ള അകലമൊന്നും എനിക്കറിയില്ലായിരുന്നു. ഒരു കെ.എസ്.ആര്‍.ടി.സി. ബസില്‍ കയറി ഞാന്‍ പോയി. ഭാഗ്യത്തിന് കണ്ടക്ടര്‍ ആ നാട്ടുകാരനായിരുന്നു. ഒരു പയ്യന്‍ ഒറ്റക്കിങ്ങനെ യാത്രക്കാര്‍ കുറഞ്ഞ ബസില്‍ യാത്ര ചെയ്യുന്നത് കണ്ടിട്ടാകാം അയാളെന്നോട് വിവരങ്ങള്‍ തിരക്കി, കതിരൂരില്‍ കൊണ്ടിറക്കുകയും ചെയ്തു. രാത്രി ഞാന്‍ മാഷുടെ വീട് അന്വേഷിച്ചുപിടിച്ച് കയറിച്ചെന്നു. എന്നെക്കണ്ട് അതിശയിച്ച അദ്ദേഹം നിറഞ്ഞ സന്തോഷത്തോടെ ചേര്‍ത്തുപിടിച്ചു. ഞാനവിടെ രണ്ടു മൂന്നു ദിവസം താമസിച്ചു. മാഷെന്നെ തലശേരിയില്‍ നടക്കുന്ന ശാരദാ കൃഷ്ണയ്യര്‍ സ്മാരക പ്രദര്‍ശനത്തിനൊക്കെ കൊണ്ടുപോയി. അന്നവിടെ നിന്ന് ജീവിതത്തിലാദ്യമായി ഹിന്ദുസ്ഥാനി സംഗീതക്കച്ചേരി കേട്ടു. ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചൊക്കെ മാഷ് പറഞ്ഞുതന്നു. 

ഞാന്‍ ഡയറ്റ് അധ്യാപകനായി. മുത്തങ്ങ കേസില്‍ പെട്ട് ക്രൂരമായി മര്‍ദ്ദനമേറ്റ് കണ്ണൂര്‍ ജയിലില്‍ തടവുകാരനായി. ഒരു ദിവസം രാവിലെ ജയിലര്‍ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. എനിക്കെന്തെങ്കിലും ആവശ്യമുണ്ടോ എന്നൊക്കെ അന്വേഷിച്ചു.

എനിക്കദ്ദേഹം യഥാര്‍ത്ഥ ഗുരുനാഥനാണ്. അദ്ദേഹത്തിന്റെ ശിഷ്യനായി, ആ വഴികള്‍ പിന്തുടര്‍ന്നാണ് ഞാനും പിന്നീട് ഒരു മലയാളം അധ്യാപകനായതെന്ന് തോന്നുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. മാഷ് കോളേജ് അധ്യാപകനായി റിട്ടയര്‍ ചെയ്തു. ഞാന്‍ ഡയറ്റ് അധ്യാപകനായി. മുത്തങ്ങ കേസില്‍ പെട്ട് ക്രൂരമായി മര്‍ദ്ദനമേറ്റ് കണ്ണൂര്‍ ജയിലില്‍ തടവുകാരനായി. ഒരു ദിവസം രാവിലെ ജയിലര്‍ എന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. എനിക്കെന്തെങ്കിലും ആവശ്യമുണ്ടോ എന്നൊക്കെ അന്വേഷിച്ചു. എന്തുണ്ടെങ്കിലും പറയണമെന്നൊക്കെ പറഞ്ഞ് സാന്ത്വനിപ്പിച്ചു. ഞാനും എന്നെ അങ്ങോട്ടു കൊണ്ടുപോയ വാര്‍ഡനുമൊക്കെ അത്ഭുതപരതന്ത്രരായി. സാറിനെ അറിയുമോ എന്നൊക്കെ അയാള്‍ എന്നോടു ചോദിച്ചു. ഞാന്‍ ഇല്ലെന്നു പറഞ്ഞു. എന്തായാലും ജയിലില്‍ കിടന്ന കാലം ഉദ്യോഗസ്ഥരില്‍ നിന്ന് നല്ല ശ്രദ്ധയും പെരുമാറ്റവും ലഭിച്ചു. അതിനുശേഷം ബാലറാം മാഷ് എന്നെ കാണാന്‍ വന്നപ്പോഴാണ് വസ്തുതകള്‍ മനസിലായത്. ജയിലറുടെ ഭാര്യ മാഷോടൊന്നിച്ച് ജോലി ചെയ്തിരുന്നുപോലും. എന്റെ അറസ്റ്റും മറ്റ് വിവരങ്ങളുമറിഞ്ഞ് മാഷ് അവരെ വിളിച്ച് സംസാരിച്ചിരുന്നു എന്നും എന്നോടു പറഞ്ഞു. അധ്യാപനത്തിലും ശിഷ്യരോടുള്ള സമീപനത്തിലും എന്നും എനിക്ക് മാര്‍ഗദീപമായത് എം.പി. ബാലറാമെന്ന എന്റെ ബാലറാം മാഷ് തന്നെയാണ്. 

കെ.കെ. സുരേന്ദ്രൻ

എഴുത്തുകാരൻ. സുല്‍ത്താന്‍ ബത്തേരി ‘ഡയറ്റ്'ല്‍ സീനിയര്‍ ലക്ചററായിരുന്നു. വയനാട് മുത്തങ്ങയില്‍ ആദിവാസി ഗോത്രമഹാസഭ നടത്തിയ ഭൂസമരത്തില്‍(2003) പ്രതി ചേര്‍ക്കപ്പെട്ടു. അതിക്രൂരമായ പൊലീസ്​ മർദ്ദനത്തിനിരയായി.

Audio