Wednesday, 29 March 2023

Second Wave of Covid-19


Text Formatted

മോദിയുടെ ഇന്ത്യ: കോവിഡിനെ മുന്‍നിര്‍ത്തി ചില താരതമ്യങ്ങള്‍

യു.എസിലും ഇന്ത്യയിലും കോവിഡ് നാശം വിതയ്ക്കുന്നത് കാണേണ്ടിവന്ന ഒരാള്‍ എന്ന നിലയില്‍ ചില താരതമ്യങ്ങള്‍ അറിയാതെ സംഭവിച്ചു പോകുന്നു. ആ താരതമ്യം ചെന്നു നില്‍ക്കുന്നത് മനുഷ്യ ജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത, കോര്‍പ്പറേറ്റ് ലോബിയെയും അവരുടെ ലാഭേച്ഛയെയും മാത്രം മാനിക്കുന്ന, ശാസ്ത്രവിരുദ്ധരായ രണ്ടു ഭരണാധികാരികളിലാണ്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും. 

Image Full Width
Image Caption
സെന്‍ട്രല്‍ വിസ്റ്റയുടെ മാസ്റ്റര്‍ പ്ലാന്‍ / Photo Credit : HCP Design
Text Formatted

രിഞ്ഞുകൊണ്ടിരിക്കുന്ന ചിതകള്‍, മൃതദേഹങ്ങള്‍ കാത്തുകിടക്കുന്ന ശ്മശാന കവാടങ്ങള്‍. പ്രാണവായുവിനായി എരിപൊരി കൊള്ളുന്ന രോഗികള്‍. അവര്‍ക്കായി ഓക്‌സിജനും മരുന്നിനും വേണ്ടി പരക്കംപായുന്ന ഉറ്റവര്‍. അമ്മയുടെ മൃതദേഹം കൊണ്ടുപോകാന്‍ വാഹനം കിട്ടാതെ ബൈക്കില്‍ തങ്ങള്‍ക്ക് നടുവിലായി ഇരുത്തി കൊണ്ടുപോകുന്ന മക്കള്‍. കോവിഡ് മഹാമാരി നിറഞ്ഞാടുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹൃദയഭേദക രംഗങ്ങളാണിവ. മനുഷ്യത്വത്തിന്റെ കണികയെങ്കിലും ഉള്ളില്‍ പേറുന്നവരെ മരവിപ്പിക്കുന്ന അനുഭവങ്ങള്‍. ഇതിനൊരു അവസാനമുണ്ടോ എന്നു ചോദിച്ചു പോകുന്ന അവസ്ഥ. 

ഒരു കൊല്ലം മുന്‍പ്, ലോകമൊട്ടാകെ കോവിഡ് പടര്‍ന്നു തുടങ്ങിയ സമയത്ത് യു. എസില്‍ ഞാന്‍ കണ്ടതും കേട്ടതുമായ രോഗാനുഭവങ്ങള്‍, അതിലും പല മടങ്ങ് തീവ്രതയില്‍, ഇന്ന് ഇന്ത്യയില്‍ ആവര്‍ത്തിക്കുന്നു. ഭയപ്പെടുത്തുന്ന déjà vu പോലെ വെന്റിലേറ്ററിനും, പ്രാണവായുവിനും വേണ്ടി മനുഷ്യര്‍ പരക്കം പായുന്നത് ഇന്ത്യയിലും സംഭവിക്കുന്നു. ഈ രണ്ടു രാജ്യങ്ങളില്‍ മഹാമാരി നാശം വിതയ്ക്കുന്നത് കാണേണ്ടി വന്ന ഒരാള്‍ എന്ന നിലയില്‍ ചില താരതമ്യങ്ങള്‍ അറിയാതെ സംഭവിച്ചുപോകുന്നു. ആ താരതമ്യം ചെന്നു നില്‍ക്കുന്നത് മനുഷ്യജീവന് യാതൊരു വിലയും കല്‍പ്പിക്കാത്ത, കോര്‍പ്പറേറ്റ് ലോബിയെയും അവരുടെ ലാഭേച്ഛയെയും മാത്രം മാനിക്കുന്ന, ശാസ്ത്രവിരുദ്ധരായ രണ്ടു ഭരണാധികാരികളിലാണ്: (അമേരിക്കന്‍ മുന്‍ പ്രസിഡൻറ്​) ഡൊണാള്‍ഡ് ട്രംപും, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും.
രാജ്യം മൃതദേഹങ്ങള്‍ കൊണ്ട് നിറയുമ്പോഴും, ഈ പ്രതിസന്ധിയെ നിസ്സാരവത്ക്കരിച്ചും, മറച്ചുപിടിച്ചും, നിഷേധിച്ചും രാജ്യത്തിന്റെ പ്രധാനമന്ത്രി നിര്‍മിക്കുന്ന ആഖ്യാനങ്ങളും, അതിനെ തുറന്നുകാട്ടി ജനങ്ങള്‍ പങ്ക് വെയ്ക്കുന്ന അനുഭവങ്ങളും ഒന്നു പരിശോധിക്കാം. 

ഇവിടെ സംഭവിക്കുന്നതെല്ലാം മൊത്തം ജനങ്ങളുടെ കുറ്റം കൊണ്ടാണ് എന്ന്​ വരുത്തിത്തീർക്കുന്നു. അവര്‍ വെറുതെ Remdesivir-ന്റെ ഒക്കെ പുറകെ പോകുന്നു എന്നു ചുരുക്കം. എത്ര സൂക്ഷമമായാണ് ഈ ആഖ്യാനം നിര്‍മിക്കുന്നത്, വിശദീകരണങ്ങള്‍ തട്ടിക്കൂട്ടുന്നത്.  

'ഇവിടെ എല്ലാം ഉണ്ട്': വാചാടോപം എന്ന പ്രതിരോധം

ഈ ലേഖനം എഴുതുന്ന ഏപ്രില്‍ 29ന് ഇന്ത്യയില്‍ 3.79 ലക്ഷം കോവിഡ് കേസുകളും 3645 മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് 30,84,814 ആക്​റ്റീവ്​കോവിഡ് രോഗികളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. ഔദ്യോഗികമായി 2,04,832 കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുമ്പോഴും, യഥാര്‍ഥ സംഖ്യ ഇതിന്റെ പതിന്മടങ്ങാണ് എന്ന് ആരോഗ്യ പ്രവര്‍ത്തകരും, പൊതുജന്യരോഗ്യവിദഗ്ധരും, ദുരന്തമുഖത്ത് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരും സംഘടനകളും പറയുന്നു. ഈ വാദം സാക്ഷ്യപ്പെടുത്തുന്നതാണ് സീമാപുരിയിലെ ശ്മശാനത്തില്‍ നിന്ന്​, മരണങ്ങള്‍ മറച്ചുവെക്കുന്നതിനെ കുറിച്ച് കാരവൻ മാഗസിൻ റിപ്പോര്‍ട്ടറോട് ജിതേന്ദര്‍ സിംഗ് എന്നയാള്‍ പറയുന്ന വാക്കുകള്‍: കോവിഡ് മരണങ്ങള്‍ മറച്ചുവെയ്ക്കാന്‍ അവര്‍ (സ്​റ്റേറ്റ്​) ചെയ്യുന്ന കാര്യങ്ങള്‍, അവരുടെ യുക്തി, വളരെ വിചിത്രമാണ്. ഹോസ്പിറ്റലില്‍ നിന്ന് കോവിഡ് എന്നെഴുതി വരുന്ന മരണങ്ങള്‍ മാത്രമേ അവര്‍  കോവിഡ് മരണങ്ങളായി കണക്കാക്കുന്നുള്ളൂ. അവ മാത്രമേ ശ്മശാനങ്ങളില്‍ നിന്ന് നല്‍കുന്ന ടോക്കണുകളില്‍ COVID എന്നു രേഖപ്പെടുത്തുന്നുള്ളൂ. ജനങ്ങള്‍ വീടുകളില്‍ മരിക്കുന്നു, ക്വാറന്റയിനില്‍ മരിക്കുന്നു, അതൊന്നും കോവിഡ് മരണങ്ങള്‍ അല്ലേ? അവയെല്ലാം അപകട മരണങ്ങളോ, ആത്മഹത്യകളോ ആയി ഇവര്‍ കണക്കാക്കുമോ?..  ഇന്ന് 93 മൃതദേഹങ്ങള്‍ ഇവിടെ കൊണ്ടു വന്നു, അതില്‍ 40- 45 എണ്ണം മാത്രമേ കോവിഡ് മരണങ്ങളായി സാക്ഷ്യപ്പെടുത്തുന്ന രേഖകളുള്ളൂ. വീടുകളില്‍ നിന്ന് കൊണ്ടുവരുന്ന മൃതദേഹങ്ങളെ ഇവര്‍ കണക്കാക്കുന്നില്ല. ഡല്‍ഹി ഗവണ്‍മെൻറ്​ പറയുന്നതിന്റെ ഇരട്ടിയാണ് യഥാര്‍ഥ കോവിഡ് മരണങ്ങള്‍. (Jitendar Singh Shunty, BJP Leader & Founder of Shaheed Bhagat Singh Seva Dal).

അദ്ദേഹം പറയുന്നത് ഡല്‍ഹിയെക്കുറിച്ചാണെങ്കിലും രാജ്യമുടനീളം വരുന്ന റിപ്പോര്‍ട്ടുകള്‍ തുറന്നു കാട്ടുന്നത് കോവിഡ് മരണങ്ങള്‍ രേഖപ്പെടുത്തുന്നതിലെ ഗുരുതര വീഴ്ചയാണ്. 

hospital
Photo: UNICEF, Fb

നാലു ലക്ഷം കോവിഡ് മരണങ്ങള്‍ കണ്ട യു.എസില്‍ ഇതൊക്കെ വളരെ നിസാരം ("almost nothing') എന്നു പറഞ്ഞ് ഡോക്ടര്‍മാരെയും, ശാസ്ത്രജ്ഞരെയും മുന്‍ പ്രസിഡന്റ് ട്രംപ് കടന്നാക്രമിക്കുകയുണ്ടായി. കുറെ യുദ്ധഉപമകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഈ ലാഘവം നരേന്ദ്രമോദി, വളരെ തന്ത്രപരമായി,  "മന്‍ കീ ബാത്തി'ലൂടെ പ്രകടിപ്പിക്കുന്നത് കാണാം. ഏപ്രില്‍ 25 നു നടന്ന "ബാത്തി'ല്‍ ഒരു ഡോക്ടറുമായി മോദി സംവദിക്കുന്നുണ്ട്, അതില്‍ ചികിത്സയെ കുറിച്ചും, മരുന്നിന്റെ ദൗര്‍ലഭ്യത്തെ കുറിച്ചും ജനങ്ങളുടെ ആശങ്കകളോടു പ്രതികരിക്കാന്‍ ആവശ്യപ്പെട്ട മോദിക്ക് ഡോ. ശശാങ്ക് നല്‍കുന്ന മറുപടി നോക്കാം:
""സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. മോഡറേറ്റ്, സിവിയര്‍ അവസ്ഥകളിലുള്ള കോവിഡ് ചികിത്സക്ക് ഗുണമേറിയതും വിലകുറഞ്ഞതുമായ ധാരാളം മരുന്നുകള്‍ ലഭ്യമാണ്. Remdesivir പോലെ വില കൂടിയ മരുന്നിനുപുറകെ ജനങ്ങള്‍ അലയുന്നത് നിര്‍ത്തണം. ഇതൊരു experimental drug ആണ്, ഇത് കഴിച്ചാല്‍ ആശുപത്രിവാസം 1-2 ദിവസം കുറയും, റിക്കവറി എളുപ്പമാകും. അത്രമാത്രം. നമ്മള്‍ പോസിറ്റീവ് മനസ്സോടെ ഇരിക്കേണ്ടതുണ്ട്. ഫാമിലി ഡോക്ടറുടെ നിര്‍ദേശം അനുസരിക്കുക. നമുക്ക് ലോകത്തെ ഏറ്റവും മികച്ച ചികിത്സാസംവിധാനങ്ങളുണ്ട്, ഓക്‌സിജനുണ്ട്, വെന്റിലേറ്ററുകളുണ്ട്. എല്ലാം ഉണ്ട്.'' 

അപ്പോള്‍ ഇവിടെ സംഭവിക്കുന്നത് മൊത്തം ജനങ്ങളുടെ കുറ്റം കൊണ്ടാണ്. അവര്‍ വെറുതെ Remdesivir-ന്റെ ഒക്കെ പുറകെ പോകുന്നു എന്നു ചുരുക്കം. എത്ര സൂക്ഷമമായാണ് ഈ ആഖ്യാനം നിര്‍മിക്കുന്നത്, വിശദീകരണങ്ങള്‍ തട്ടിക്കൂട്ടുന്നത്. ആളുകള്‍ ശ്വസിക്കാന്‍ കഴിയാതെ മരിച്ചുവീഴുന്ന ഒരു രാജ്യത്തെ ഭരണാധികാരി എത്ര ലാഘവത്തോടെയാണ് സംസാരിക്കുന്നത്. ലോകത്തെ മികച്ച സംവിധാനങ്ങള്‍ ഇവിടെയാണെന്ന് ഒരു ഡോക്ടറെ കൊണ്ട് പറയിപ്പിക്കുന്നു. ഒരു ഡോക്ടറെ കാണാന്‍ പോലും കഴിയാതെ വഴിയരികില്‍ തളര്‍ന്നു വീഴുന്ന മനുഷ്യരോടാണ് ഫാമിലി ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക എന്നൊക്കെ പറയുന്നത്. ഇതിലും ഭംഗിയായി സൗജന്യ വാക്‌സിനേഷനെ കുറിച്ചും രാജ്യത്തിന് ഉറപ്പുനല്‍കുന്നു, ഇതൊക്കെ കേള്‍ക്കുന്ന "സംഘ'ന്മാരും "സംഘി'കളും പറയുന്നു; ""ഇവിടെ എല്ലാം ഉണ്ട്, പിന്നെന്താ പ്രശ്‌നം?.'' 

യു.എസിന്റെ കോവിഡ് പ്രതിരോധത്തെ ബൈഡനുമുമ്പും ശേഷവും എന്ന രീതിയില്‍ തരംതിരിക്കാം. അത്തരം മാറ്റങ്ങളാണ് യു.എസിലുണ്ടായത്. പാന്‍ഡെമിക്കിനെ വാക്‌സിനേഷന്‍ വഴി പിടിച്ചുനിര്‍ത്തുക എന്ന നിലപാടാണ് യു. എസ് കൈക്കൊള്ളുന്നത്

അപ്പോള്‍ പിന്നെ, ഇവിടെ ഓക്‌സിജന്‍ ഇല്ല എന്നു പറയുന്നവരുടെ പേരില്‍ കേസെടുക്കേണ്ടേ? 
ഒരു കാര്യം എടുത്തുപറയണം, വിമര്‍ശനങ്ങള്‍ കടുത്ത സാഹചര്യത്തിലും രാജ്യത്തെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍  ധരിപ്പിക്കാന്‍ ട്രംപ് ശ്രമിച്ചു. ശുദ്ധ മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞപ്പോഴും, അതിനുശേഷം സംസാരിച്ച ആന്തണി ഫൗച്ചി (Anthony Fauci) ട്രംപിന്റെ വാദങ്ങളെ  ഖണ്ഡിച്ചപ്പോഴും, ഫൗച്ചിയെ പുറത്താക്കുന്നതോ, തടവിലിടുന്നതോ നമ്മള്‍ കണ്ടില്ല. മാന്‍-കീ-ബാത്ത് മാത്രം കേള്‍ക്കാന്‍ വിധിക്കപ്പെട്ട നമ്മെ ഇത് ചിന്തിപ്പിക്കേണ്ടതാണ്. 

അമേരിക്ക ഫസ്റ്റ്: ബൈഡന്റെ കോറോണാ പ്രതിരോധം

യു.എസിന്റെ കോവിഡ് പ്രതിരോധത്തെ ബൈഡനുമുമ്പും ശേഷവും എന്ന രീതിയില്‍ തരംതിരിക്കാം. അത്തരം മാറ്റങ്ങളാണ് യു.എസിലുണ്ടായത്. ട്രംപിന്റെ നിരന്തര ആക്രമണങ്ങളെ അതിജീവിച്ച ശാസ്ത്രസമൂഹവും ഡോക്ടര്‍മാരും ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്റെ നേതൃത്വത്തില്‍ കൃത്യമായ പ്രതിരോധ നടപടികളുമായി മുന്നേറി. പാന്‍ഡെമിക്കിനെ വാക്‌സിനേഷന്‍ വഴി പിടിച്ചുനിര്‍ത്തുക എന്ന നിലപാടാണ് യു. എസ് കൈക്കൊള്ളുന്നത് (കുറ്റം പറയരുതല്ലോ, ഫൈസര്‍ വാക്‌സിന്‍ അംഗീകരിച്ചപ്പോള്‍ എല്ലാ അമേരിക്കക്കാര്‍ക്കും സൗജന്യമായി വാക്‌സിന്‍ ഡോസ് നല്‍കും എന്ന് ട്രംപും പറഞ്ഞിരുന്നു). സൗജന്യമായി, യാതൊരു രേഖകളും ചോദിക്കാതെ  ജനങ്ങള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാന്‍ ഇന്നവിടെ അവസരമുണ്ട്. യു.എസ് ജനസംഖ്യയിലെ 43% ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. വാക്‌സിനേഷന്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ Centre for Disease Control മാസ്‌ക് ധരിക്കുന്നതില്‍ ചില ഇളവും വരുത്തിയിട്ടുണ്ട്.  

ambulance
Photo: UNICEF, Fb

വാക്‌സിന്‍ നിര്‍മിക്കാന്‍ വേണ്ടുന്ന അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങളെ കുറിച്ച് കഴിഞ്ഞ ആഴ്ച പ്രതികരിക്കുമ്പോള്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവായ നെഡ് പ്രൈസ് അമേരിക്കയുടെ വാക്‌സിന്‍ പോളിസി വ്യക്തമാക്കി:  ...the United States first and foremost is engaged in an ambitious and effective and, so far, successful effort to vaccinate the American people...That campaign is well underway, and we're doing that for a couple of reasons. Number one, we have a special responsibility to the American people. Number two, the American people, this country has been hit harder than any other country around the world more than 550,000 deaths, tens of millions of infections in this country alone...It is not only in the US interest to see Americans vaccinated, but it is in the interests of the rest of the world to see Americans vaccinated. (Ned Price, State Department).

ഈ നിലപാടില്‍ പിന്നീട് മാറ്റമുണ്ടായി എങ്കിലും, അമേരിക്ക ഫസ്റ്റ് എന്ന നയം എന്താണ് എന്ന് പ്രൈസ് വ്യക്തമാക്കുന്നു. വാക്‌സിന്‍ ഉദാരവത്ക്കരണത്തില്‍ വിശ്വസിക്കുന്ന ‘ആത്മനിര്‍ഭര്‍' ഭാരതത്തില്‍ ഏതായാലും ഒന്നുമില്ലാത്തതുകൊണ്ട് മറ്റ് രാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു. ‘വാക്‌സീന്‍ ഫിലാന്‍ത്രോപ്പിസ്റ്റായ' സീറം ഇന്‍സ്റ്റിറ്യൂട്ട് ഉടമ 400-ല്‍ നിന്നും 300 രൂപയായി വാക്‌സിന്‍ വില കുറച്ചത് നമ്മുടെ മഹാഭാഗ്യം. ദരിദ്ര രാജ്യങ്ങള്‍ വാക്‌സിന്‍ ക്ഷാമം അനുഭവിക്കുമ്പോള്‍, വാക്‌സിന്‍ ഉത്പാദനത്തിന്റെ വലിയൊരു ശതമാനം വാങ്ങുകയും സംഭരിക്കുകയും ചെയ്ത യു. എസ് ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളുടെ നിലപാട് വാക്‌സിന്‍ സാമ്രാജ്യത്വം/ വാക്‌സീന്‍ കോളനിവല്‍ക്കരണം എന്ന വിമര്‍ശനത്തിനിരയായി.

സഹായമഭ്യര്‍ത്ഥിച്ച് പോസ്റ്റ് ഇട്ടവര്‍ക്കെതിരെ ട്രംപ് ഭരണകൂടം കേസെടുത്തിരുന്നില്ല, ട്രംപിനെയോ, യു. എസിനെയോ  വിമര്‍ശിച്ചവരെ അയാളുടെ സര്‍ക്കാര്‍ തുറങ്കിലടച്ചില്ല, കോവിഡ് പ്രതിരോധ നടപടികളെയോ/അവയുടെ അഭാവത്തെയോ വിമര്‍ശിച്ച ട്വീറ്റുകള്‍ എടുത്തു മാറ്റാന്‍ തീട്ടൂരം ഇറക്കിയില്ല.

സഹായാഭ്യര്‍ഥന രാജ്യദ്രോഹം

ജനാധിപത്യത്തിന്റെ തകര്‍ച്ചയെ കുറിച്ച് ലോകമൊട്ടാകെ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോവിഡ് മഹാമാരി കടന്നുവന്നത്. ജനക്ഷേമത്തിന് യാതൊരു വിലയും കല്‍പ്പിക്കാതെ ഏകാധിപത്യ സ്വഭാവത്തില്‍ നീങ്ങിയ ബോള്‍സനാരോയുടെ ബ്രസീല്‍, ട്രംപിന്റെ യു.എസ്, മോദിയുടെ ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ കോവിഡ് പ്രതിരോധം ഈ ആശങ്കകളെ ഉറപ്പിക്കാന്‍ പോന്നതാണ് (ചൈനയില്‍ ഭരണകൂടം പറയുന്നത് വിശ്വസിക്കുക എന്നല്ലാതെ അവിടെ എന്താണ് നടക്കുന്നത് എന്ന് അറിയാന്‍ തന്നെ മാര്‍ഗമില്ല). സഹായമഭ്യര്‍ത്ഥിച്ച് പോസ്റ്റ് ഇട്ടവര്‍ക്കെതിരെ ട്രംപ് ഭരണകൂടം കേസെടുത്തിരുന്നില്ല, ട്രംപിനെയോ, യു. എസിനെയോ  വിമര്‍ശിച്ചവരെ അയാളുടെ സര്‍ക്കാര്‍ തുറങ്കിലടച്ചില്ല, കോവിഡ് പ്രതിരോധ നടപടികളെയോ/അവയുടെ അഭാവത്തെയോ വിമര്‍ശിച്ച ട്വീറ്റുകള്‍ കണ്ട് ബോധംകെട്ട് അവ എടുത്തു മാറ്റാന്‍ തീട്ടൂരം ഇറക്കിയില്ല. ഇതൊക്കെ സംഭവിക്കാത്തത് ട്രംപ് മഹാനായതുകൊണ്ടല്ല. മറിച്ച് അഭിപ്രായ സ്വതന്ത്ര്യത്തിന് അമേരിക്കന്‍ സ്റ്റേറ്റും, നിയമവ്യവസ്ഥയും, ജനങ്ങളും നല്‍കുന്ന പ്രാധാന്യവും, അവ ട്രംപിനു മേല്‍ ചെലുത്തിയ നിയന്ത്രണങ്ങളും കൊണ്ടുമാത്രമാണ്. ഇന്ത്യയില്‍ നടക്കുന്ന സാമൂഹ്യ മാധ്യമ നിയന്ത്രണങ്ങളെ കുറിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പ്രതികരിച്ചത്, "That certainly wouldn't be aligned with our view of freedom of speech around the world' എന്നാണ്. 

ഇനി ജനാധിപത്യത്തെ കുറിച്ചും അഭിപ്രായ സ്വതന്ത്ര്യത്തെ കുറിച്ചും ഈ അവസരത്തില്‍ ചര്‍ച്ച ചെയ്യണമോ വേണ്ടയോ എന്ന സംശയം ദൂരീകരിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന സംഭാഷണ ശകലം ഉപകരിക്കും. ബി.ബി.സി ന്യൂസ്‌നൈറ്റില്‍ പങ്കെടുത്ത ബി.ജെ.പി ദേശീയ വക്താവ്, ഗോപാല്‍ അഗര്‍വാളിനോട് അവതാരക എമിലി മേറ്റ്‌ലിസ് ചോദിച്ചു: Why are you spending your time shutting down social media posts instead of dealing with the crisis? You are a democracy. You are the biggest democracy in the world. You can handle criticism, can't you?

covid 19

എമിലിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സ്ഥിരം പല്ലവിയയായ അന്താരാഷ്ട്ര ഗൂഢാലോചന, ടൂള്‍കിറ്റ്, ഫേയ്ക് ന്യൂസ്, അജണ്ട, ദേശീയതാല്‍പര്യം, എന്നിങ്ങനെ ബുദ്ധിമുട്ടിയ ബി.ജെ.പി ദേശീയ വക്താവിനോട് എമിലി വീണ്ടും ചോദിക്കുന്നു, "Let me ask you something very simple, is it unpatriotic to criticize the Indian government?' അതെ ചോദ്യം ലളിതമാണ്, ഇന്ത്യന്‍ ഭരണകൂടത്തെ വിമര്‍ശിച്ചാല്‍ അത് രാജ്യദ്രോഹം ആകുമോ? ഉത്തരം നമുക്കെല്ലാം അറിയാം. 

ചിതകള്‍ക്കു മുകളില്‍ പണിയുന്ന വിസ്റ്റ   

ഇന്ത്യയുടെ കോവിഡ് പ്രതിസന്ധിയുടെ ആഴം ലോകത്തിന് മുമ്പില്‍ തുറന്നു കാണിക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണ്. റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫറായ ഡാനിഷ്​ സിദ്ധിഖി പകര്‍ത്തിയ ഡല്‍ഹിയിലെ ആശുപത്രികളുടെയും, ചിതകള്‍ നിറഞ്ഞ ശ്മശാനങ്ങളുടെയും ചിത്രങ്ങളിലൂടെയാണ് കോവിഡ് ഭീകരത ലോകം അറിഞ്ഞത്. 
കാരവന്‍ മാഗസിന്‍ തയാറാക്കിയ വീഡിയോ റിപ്പോര്‍ട്ടില്‍ തന്റെ സഹോദരന്റെ കത്തുന്ന ചിതക്കടുത്തുനിന്ന് ഒരു സ്ത്രീ അലമുറയിട്ട് പറയുന്നു: ""എന്തിനാണ് മോദി വോട്ട് വാങ്ങുന്നത്? എന്തിനാണ്? മനുഷ്യരെ കൊല്ലാനാണോ വോട്ട്? രാജ്യം നശിപ്പിച്ചു. എല്ലാ വീടുകളിലും ചിതകള്‍ കത്തിച്ചു ഇവര്‍. എന്തുകൊണ്ടാണ് ഓക്‌സിജന്‍ ലഭിക്കാത്തത്? എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് ബെഡ് ലഭിക്കാത്തത്?.. എന്റെ സഹോദരനെ എന്നില്‍ നിന്ന് പറിച്ചെടുത്തു. ഞാന്‍ എന്തിന് മിണ്ടാതിരിക്കണം. എന്റെ ഇളയ സഹോദരനായിരുന്നു അവന്‍, ബെഡ് കിട്ടിയില്ല. അവനെയും കൊണ്ട് ഡല്‍ഹി മുഴുവന്‍ ഞങ്ങള്‍ അലഞ്ഞു, പക്ഷേ ബെഡ് കിട്ടിയില്ല. ഓക്‌സിജന്‍ കിട്ടിയില്ല. ആരാണ് ഉത്തരവാദി? മോദി? ഡല്‍ഹി ഭരണകൂടം? ആരാണ് ഉത്തരവാദി? ഈ ചോദ്യങ്ങള്‍ ആരാണ് ഉന്നയിക്കേണ്ടത്?.. മോദി, മോദി, മോദി എന്നു നിങ്ങള്‍ ജപിക്കുന്നു...റാലികളില്‍ പങ്കെടുക്കുന്നു. രാജ്യം മരിച്ചുകൊണ്ടിരിക്കുന്നു. നാടിനെ ചുട്ടെരിച്ചാണോ ഇലക്ഷന്‍ ജയിക്കുന്നത്? നമ്മുടെ ചിതകളില്‍ നിന്നാണോ രാഷ്ട്രീയം കളിക്കുന്നത്?''.

 Danish Siddiqui
റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ധിഖി

അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന്‍ ഈ ഭരണകര്‍ത്താക്കള്‍ ബാധ്യസ്ഥരല്ലേ? ഞങ്ങള്‍ നികുതി കൊടുക്കുന്നില്ലേ എന്നു ചോദിച്ച് കരയുന്ന മനുഷ്യരോട്, ആ പണം ഞങ്ങള്‍ സെന്‍ട്രല്‍ വിസ്റ്റ പണിയാന്‍ വെച്ചിരിക്കുന്നു എന്നു പറയുമായിരിക്കും, അല്ലേ. സെന്‍ട്രല്‍ വിസ്റ്റയുടെ കല്ലിടലിന് സര്‍ക്കാര്‍ ഇറക്കിയ പ്രസ് നോട്ടില്‍ പറയുന്നത് ശ്രദ്ധിക്കുക, ""The objective of the proposal is to make the Avenue an icon that truly befits New India. This will come out to be one of the best Central Vista Avenue of the world.''പുതിയ ഇന്ത്യ'യുടെ, ഇന്ത്യന്‍ മൂല്യങ്ങളുടെ കൃത്യമായ ബിംബവത്ക്കരണം. ലോകത്തിലെ ഏറ്റവും വലിയ പ്രതിമ പോലെ, ഏറ്റവും നല്ല വിസ്റ്റയും നമുക്ക് സ്വന്തം. 

ശിൽപ സതീഷ്​

അധ്യാപിക, ഗവേഷക.

Audio