Wednesday, 29 March 2023

Second Wave of Covid-19


Text Formatted

 ഞങ്ങളുടെ മരണം ആഘോഷിക്കുന്ന ഭരണകൂടവും ജനവും ഓര്‍ത്താല്‍ നന്ന്

ഞങ്ങള്‍ക്കിത് അസഹ്യമായിരിക്കുന്നു

ഭരണകൂടത്തിന്റെ ക്രിമിനല്‍ കെടുകാര്യസ്ഥത  കോവിഡ്​ രണ്ടാം തരംഗത്തെ എങ്ങനെ ഒരു വന്‍ദുരന്തമാക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുകയാണ് നഴ്സായ ലേഖിക

Image Full Width
Image Caption
ഇന്ത്യയില്‍ ‘റിപ്പോര്‍ട്ട് ചെയ്യപ്പെട്ട' ആക്റ്റീവ് കേസുകള്‍ 3,172,906, ക്രിട്ടിക്കലായവര്‍ 8,944. ഇതിനിടയില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ നോക്കൂ. / Photo: UNICEF, facebook
Text Formatted

​​​​​​​ബ്രയാന്‍ ഗാര്‍ഡ്‌നറുടെ Anthology of first World War Poetry യുടെ ശീര്‍ഷകം ‘Up the line to death' എന്നായിരുന്നു. സിഗ്ഫ്രഡ് സാസോണ്‍ എന്ന കവിയുടെ Base Details എന്ന കവിതയാണ് ഇതിനാധാരം. മരിക്കാന്‍ വേണ്ടി മാത്രമായി പടക്കളത്തിലേക്ക് പോകുന്ന സൈന്യത്തെ ആവിഷ്‌കരിക്കുന്ന ഈ കവിത പാന്‍ഡെമിക് കാലത്തെ ആരോഗ്യപ്രവര്‍ത്തകരെ ഓര്‍മിപ്പിക്കുന്നു.

ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട കണക്കില്‍ ഓരോ മുപ്പതു മിനിട്ടിലും ഒരു ആരോഗ്യപ്രവര്‍ത്തക/ന്‍ കോവിഡ് മൂലം മരിക്കുന്നു. 
ഇതെഴുതുമ്പോള്‍ ലോകത്ത് 19,433,167 ആക്റ്റീവ് കേസുണ്ട്, 111,694 പേര്‍ തീവ്രപരിചരണത്തിലാണ്. അവരിലേറെപ്പേരും, ആദ്യതരംഗത്തില്‍ നിന്ന് വിഭിന്നമായി മധ്യവയസ്‌കരാണ്. രാജ്യത്തിന്റെ അമൂല്യ സമ്പത്ത്, കുടുംബത്തിന്റെ താങ്ങ്, അധ്വാനിക്കുന്ന സമൂഹം. അവര്‍ കൂട്ടത്തോടെ മരിക്കുമ്പോള്‍ മനുഷ്യസമൂഹം കൂട്ടത്തോടെ തകരുന്നു. മനുഷ്യര്‍ ജീവന് വേണ്ടി ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസ(വിശുദ്ധ ഖുര്‍ആന്‍ വചനം)ങ്ങളാണ് കണ്മുന്നില്‍.

കോവിഡ് സെക്കൻറ്​ വേവിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം പിടിപ്പുകെട്ട ഗവണ്മെൻറിനു​ തന്നെയാണ്. മുന്നറിയിപ്പുകൾ ആള്‍ക്കൂട്ടപ്രിയനായ പ്രധാനമന്ത്രിയും സംഘവും തെരെഞ്ഞെടുപ്പ്, കുംഭമേള, ഹോളി ഉത്സവങ്ങള്‍ പൊടിപൊടിച്ചതിന്റെ ഭവിഷ്യത്ത്

ആശുപത്രികള്‍ വലിയ ചുമരുകളാല്‍ ചുറ്റപ്പെട്ട, സന്ദര്‍ശകര്‍ക്കു പ്രവേശനമില്ലാത്ത നിശബ്ദത പാലിക്കുന്ന വെളുത്ത കെട്ടിടങ്ങളല്ല, അത് വളര്‍ന്ന് കരാളരൂപം പ്രാപിച്ച് തെരുവുകളെയും വീടുകളെയും വിഴുങ്ങുന്നു. കാറും ഓട്ടോയും തള്ളുവണ്ടികളും ആംബുലന്‍സുകളാകുന്നു. കുത്തി നിറച്ച വണ്ടിയില്‍ നിന്ന് മൃതദേഹങ്ങള്‍ തെറിച്ചു വീഴുന്നു. മരിച്ചിട്ടും ദഹിക്കപ്പെടാന്‍ മനുഷ്യര്‍ ക്യൂവില്‍ കിടക്കുന്നു. അതീവ അഗ്‌നിസുരക്ഷാമാര്‍ഗങ്ങളില്‍ സൂക്ഷിച്ചു വെച്ചിരുന്ന ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൊതുജനം റോട്ടിലിട്ടുരുട്ടുന്നു. ഓക്‌സിജന്‍, ടോസിലീസുമാബ്, remdesivir, കോണ്‍വാലസെൻറ്​ പ്ലാസ്മ എന്നിവയെല്ലാം അരി, ഗോതമ്പു കണക്കെ ജനങ്ങള്‍ യാചിക്കുന്നു. crush ചെയ്യാനാവാത്ത curve ഇന്ത്യയുടെ നട്ടെല്ലിനെ crush ചെയ്യുന്ന അവസ്ഥ സംജാതമായിരിക്കുന്നു.

oxygen
രാത്രി ഒരുമണിക്കും ഓക്‌സിജന്‍ സിലിണ്ടര്‍ റീഫില്‍ ചെയ്തുകിട്ടാനായി ഡല്‍ഹിയിലെ ഒരു റീഫില്ലിങ് കേന്ദ്രത്തിനു മുമ്പില്‍ കാത്തുകിടക്കുന്നവര്‍. / Photo: Hemant Rajaura, Twitter

Double mutant variant ആണ് രണ്ടാം തരംഗത്തിന് കാരണമെന്ന് ജനങ്ങളെ ഭരണകൂടം വിശ്വസിപ്പിക്കുന്നു. Double mutant എന്ന പദം കൊണ്ട് ഇരട്ട മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് എന്നാണ് മനസ്സിലാക്കിയതെങ്കില്‍ തെറ്റി, ഒരു ഡസനോളം മ്യൂട്ടേഷന്‍ കൊറോണ വൈറസില്‍ സംഭവിച്ചു കഴിഞ്ഞു. സെക്കൻറ്​ വേവിന്റെ പരിപൂര്‍ണ ഉത്തരവാദിത്തം ഈ വെെറസുകള്‍ക്ക് മാത്രമല്ല, അത് പിടിപ്പുകെട്ട ഗവണ്മെന്റിന്റേതു കൂടിയാണ്. ഇത് അപ്രതീക്ഷിതമായിരുന്നില്ല, ആദ്യതരംഗത്തില്‍ നേടിയെടുത്ത ഹേര്‍ഡ് ഇമ്യൂണിറ്റിയുടെ കാലാവധി തീര്‍ന്നാല്‍ പിന്നെ വരുന്ന വൈറസുകള്‍ ദുരന്തം വിതയ്ക്കുമെന്ന് പല ഗവേഷണങ്ങളും മുന്നറിയിപ്പ് തന്നതാണ്. അതിനെ അതിജീവിക്കാന്‍ വേണ്ടതൊന്നും ചെയ്യാതെ ആള്‍ക്കൂട്ടപ്രിയനായ പ്രധാനമന്ത്രിയും സംഘവും തെരെഞ്ഞെടുപ്പ്, കുംഭമേള, ഹോളി എന്നിങ്ങനെ ഉത്സവങ്ങള്‍ പൊടിപൊടിച്ചതിന്റെ ഭവിഷ്യത്ത് രാജ്യം മൊത്തം ഇന്ന് അനുഭവിക്കുന്നു. 

ഇന്ത്യയില്‍ ‘റിപ്പോര്‍ട്ട് ചെയ്യപ്പെട്ട' ആക്റ്റീവ് കേസുകള്‍ 3,172,906, ക്രിട്ടിക്കലായവര്‍ 8,944 ആവുമ്പോള്‍, ഐ.സി.യു. ബെഡ് കിട്ടാതെ ആശുപത്രി വളപ്പില്‍ കിടക്കുന്നവരെത്ര, റിപ്പോർട്ടു ചെയ്യപ്പെടാത്ത കേസുകളെത്ര. ഇതിനിടയില്‍ ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെ നോക്കൂ. ആശുപത്രി ജീവനക്കാരെ മര്‍ദ്ദിച്ച് ഓക്‌സിജന്‍ സിലിണ്ടറുമായി ഓടേണ്ടി വരുന്ന ജനത്തിന്റെ നിസ്സഹായത ഞങ്ങള്‍ക്ക് മനസ്സിലാവും, എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇതൊക്കെ പ്രതീക്ഷിച്ചു വേണം ജോലിക്കിറങ്ങേണ്ടതെന്നും അതിനാണ് പാത്രം കൊട്ടിയും പുഷ്പവൃഷ്ടി നടത്തിയും നായകപരിവേഷത്തോടെ നിങ്ങളെ പറഞ്ഞയക്കുന്നതെന്നും കരുതുന്ന ഞങ്ങളുടെ മരണത്തെ ആഘോഷിക്കുന്ന sarcastic ഭരണകൂടവും ജനങ്ങളും ഓര്‍ത്താല്‍ നന്ന്; ഞങ്ങള്‍ക്കിതു അസഹ്യമായിരിക്കുന്നു.

"ലോകത്തിന്റെ ഫാര്‍മസി' സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് മരുന്ന് കയറ്റി അയയ്ക്കുന്നു, 92 രാജ്യങ്ങളിലേക്ക് വാക്​സിൻ കയറ്റിഅയക്കുന്നു, അവനവന്റെ നാട്ടിലെ ജനങ്ങള്‍ക്ക് കൊടുക്കാന്‍ താല്‍പര്യമില്ല. അടിസ്ഥാനസാധനങ്ങള്‍ ഇവിടുത്തെ ആശുപത്രികളില്‍ ലഭ്യമല്ല. 

ദേശീയത കുത്തിനിറച്ച പട്ടാളക്കാര്‍ കാണിക്കുന്ന ആവേശത്തോടെ ആരോഗ്യപ്രവര്‍ത്തകര്‍ ആത്മഹത്യാപരമെന്നോണം സാഹസത്തിനിറങ്ങുന്നു. ഞങ്ങള്‍ക്ക് അര്‍ഹമായ ശമ്പളമോ റിസ്‌ക് അലവന്‍സോ ലഭിക്കുന്നില്ല, ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് സുരക്ഷയില്ല, ഞങ്ങള്‍ വിശ്രമിക്കുന്നില്ല, സമയത്തിന് ഭക്ഷണം കഴിക്കാനോ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാനോ പലപ്പോഴും കഴിയുന്നില്ല. 

PATIENTS
ഐ.സി.യുവില്‍ കെയര്‍ ആവശ്യമുണ്ടെന്ന് ഡോക്ടര്‍ വിധിയെഴുതിയ രോഗിയാണ് ആംബുലന്‍സിലുള്ളത്. ഐ.സി.യു ബെഡുകള്‍ ഒഴിവില്ലാത്തതിനാല്‍ അവര്‍ക്കുമുമ്പില്‍ നിസഹായരാണ് ആരോഗ്യപപ്രവര്‍ത്തകര്‍.

63 രാജ്യങ്ങളില്‍ കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് മതിയായ PPE ലഭ്യമല്ല. ഇതുവരെ ലോകത്ത് ഉത്പാദിപ്പിച്ച വാക്സിനുകളില്‍ പകുതിയിലേറെയും 10 ശതമാനം സമ്പന്ന രാഷ്ട്രങ്ങളിലാണ്. പത്തു രാജ്യങ്ങള്‍ മാത്രമാണ് ലോകത്താകെ മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്​സിൻ നല്‍കുന്നത്. നൂറോളം രാജ്യങ്ങളില്‍ ഒരാള്‍ പോലും വാക്​സിൻ എടുത്തിട്ടില്ല. വാക്‌സിന്‍ കടുത്ത അനീതിയാവും ദരിദ്രരാജ്യങ്ങളോട് ചെയ്യുക എന്ന് മുന്‍പ് ട്രൂകോപ്പിയില്‍ എഴുതിയിരുന്നു. പരീക്ഷണങ്ങള്‍ ഗംഭീരമായി നടന്നുവെങ്കിലും ആഫ്രിക്കയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കെങ്കിലും വാക്‌സിന്‍ കിട്ടാന്‍ ലോകാരോഗ്യസംഘടനയുടെ കോവാക്‌സ് കാമ്പയിന്‍ ഇടപെടേണ്ടി വന്നു. 2021 മാര്‍ച്ച് അവസാനം മാത്രമാണ് ആഫ്രിക്കയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിൻ കൊടുത്തുതുടങ്ങിയത്. 

ഇന്ത്യയില്‍ കോവിഡ് ബാധിതരായ ഡോക്ടര്‍മാരുടെ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സൂക്ഷിക്കുന്നുണ്ട്. നഴ്‌സുമാരുടെ എണ്ണമെടുക്കാന്‍ പോലും ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ മിനക്കെടുന്നില്ല എന്നാണ് അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലായത്.

ഇന്ത്യ മരുന്നിന്റെയോ വാക്​സിന്റെയോ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണത്തിലോ ദരിദ്രരാജ്യമല്ല. കുറഞ്ഞ വേതനവും താണജീവിത നിലവാരവും മൂലം ആരോഗ്യരംഗത്തു നൂറ്റാണ്ടുകളായി ബ്രെയിന്‍ ഡ്രെയിന്‍ സംഭവിച്ചു കൊണ്ടിരിക്കുന്നു. ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നഴ്‌സസും NHS UK യും ലോകത്തെമ്പാടും എത്തിപ്പെടുന്ന നഴ്‌സുമാരെ അഭിനന്ദിക്കുന്നു. ചിലപ്പോഴൊക്കെ യുദ്ധമേഖലകളായ ഇറാഖിലും യെമെനിലും ലിബിയയിലുമൊക്കെ അവരെത്തിപ്പെടുന്നു. ഈ ഗവണ്‍മെന്റിനു അവരെ വേണ്ട. "ലോകത്തിന്റെ ഫാര്‍മസി' സമ്പന്ന രാഷ്ട്രങ്ങള്‍ക്ക് മരുന്ന് കയറ്റി അയയ്ക്കുന്നു, 92 രാജ്യങ്ങളിലേക്ക് വാക്​സിൻ കയറ്റി അയക്കുന്നു, അവനവന്റെ നാട്ടിലെ ജനങ്ങള്‍ക്ക് കൊടുക്കാന്‍ താല്‍പര്യമില്ല. ലോകത്തെ ഏറ്റവും വലിയ disposable syringe ഉത്പാദകര്‍ ഹിന്ദുസ്ഥാന്‍ ഡിസ്പോവാന്‍ സിറിഞ്ചുകള്‍ എണ്ണമറ്റ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു. അടിസ്ഥാനസാധനങ്ങള്‍ ഇവിടുത്തെ ആശുപത്രികളില്‍ ലഭ്യമല്ല. 

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് 2021 മാര്‍ച്ച് അഞ്ചോടെ 3507 ആരോഗ്യപ്രവര്‍ത്തകര്‍ അമേരിക്കയിലും 3371 പേര്‍ മെക്‌സിക്കോയിലും 1143 പേര്‍ ബ്രസീലിലും 931 പേര്‍ യു.കെയിലും മരിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങള്‍ മാത്രം 17,000 കവിയുമത്രേ. ഇന്ത്യയില്‍ കോവിഡ് ബാധിതരായ ഡോക്ടര്‍മാരുടെ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സൂക്ഷിക്കുന്നുണ്ട്. നഴ്‌സുമാരുടെ എണ്ണമെടുക്കാന്‍ പോലും ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ മിനക്കെടുന്നില്ല എന്നാണ് അവരുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലായത്. ഔദ്യോഗികമല്ലാത്ത യു.എന്‍.എയുടെ (United Nurses Association) കണക്കില്‍ "ഏകദേശം' 350 നഴ്‌സുമാര്‍ കോവിഡ് മൂലം ഇന്ത്യയില്‍ മരിച്ചിട്ടുണ്ട്. 

വര്‍ധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിനനുസരിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കൂടുന്നില്ല. മരണഭയത്താല്‍ ജോലി ഉപേക്ഷിക്കുന്നവര്‍, മറ്റു രാജ്യങ്ങളിലേക്ക് കോവിഡ് ഡ്യൂട്ടിക്കു പോകുന്നവര്‍, പോസിറ്റീവ് ആകുന്നവര്‍, കോവിഡ് അവശേഷിപ്പിച്ച ശാരീരികാസ്വാസ്ഥ്യങ്ങളില്‍ നിന്ന് തിരിച്ചു വരാനാവാത്തവര്‍ എന്നിങ്ങനെ മുന്‍നിരയില്‍ അവരുടെ എണ്ണം കുറയുന്നുമുണ്ട്. ആഗോളതലത്തില്‍ വന്ന ഈ shortage ന്റെ ഭാരം മുഴുവന്‍ ഇപ്പോള്‍ പണിയെടുക്കുന്നവര്‍ തോളിലേറ്റുന്നു എന്നതും വിസ്മരിച്ചു കൂടാ.
കോവിഡിനോടനുബന്ധിച്ചു ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ നഴ്‌സസ് ഒരു പ്രഖ്യാപനം ഇറക്കുകയുണ്ടായി. ലോകത്തിന്റെ നഴ്‌സിംഗ് കമ്യൂണിറ്റിക്കുണ്ടായിരിക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചും അപകടമാംവിധം കൂപ്പുകുത്തുന്ന നഴ്‌സിംഗ് ദൗര്‍ലഭ്യത്തെക്കുറിച്ചുമായിരുന്നു അത്.

nurse
പത്തു രാജ്യങ്ങള്‍ മാത്രമാണ് ലോകത്താകെ മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കുന്നത്. നൂറോളം രാജ്യങ്ങളില്‍ ഒരാള്‍ പോലും വാക്സിന്‍ എടുത്തിട്ടില്ല. / Photos: UNICEF Ethiopia, Flickr

കോവിഡിനുമുന്‍പ് 27.9 മില്യണ്‍ നഴ്‌സുമാര്‍ ലോകത്തുണ്ടായിരുന്നു, അപ്പോള്‍ തന്നെ 5.9 മില്യണ്‍ നഴ്‌സുമാരുടെ കുറവുണ്ടായിരുന്നു, ഈ ന്യൂനത ഒരു വര്‍ഷം കൊണ്ട് 13 മില്യണ്‍ ആയി ഉയര്‍ന്നിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ സാംപിള്‍ സര്‍വ്വേ ഓഫീസ് 2021 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരുടെ സ്റ്റാറ്റിസ്റ്റിക്സ് പറയുന്നത് ഇന്ത്യയില്‍ 2.34 മില്യണ്‍ നഴ്‌സുമാരുണ്ടെന്നാണ്. ഇനിയും 1.4 മില്യണ്‍ കൂടി നഴ്‌സുമാര്‍ ഉണ്ടെങ്കിലേ ലോകാരോഗ്യസംഘടന നിര്‍ദ്ദേശിക്കുന്ന കുറഞ്ഞ അനുപാതത്തിലേക്ക് (3:10000) എത്തൂ. ഇന്ത്യയില്‍ ജനസംഖ്യാനുപാതമനുസരിച്ച് ഭേദപ്പെട്ട അളവില്‍ നഴ്സുമാരുള്ളത് ഡല്‍ഹിയിലാണ്. ആ ഡല്‍ഹിയുടെ അവസ്ഥ ഇന്ന് പരിതാപകരമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ എത്ര ദാരുണമായിരിക്കും. 

പാന്‍ഡെമിക് കാലത്തെ നഴ്‌സുമാര്‍

സഹപ്രവർത്തകരില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇതാണ്. ആദ്യതരംഗത്തില്‍ ഞങ്ങള്‍ ഊര്‍ജ്ജസ്വലരായിരുന്നു, ഉള്ളതെല്ലാം പരമാവധി ഉപയോഗിച്ച് ഞങ്ങള്‍ക്ക് പിടിച്ചു നില്ക്കാന്‍ കഴിഞ്ഞു. "കോവിഡ് കര്‍വ്' താഴ്ന്നതോടെ ഒഴിഞ്ഞ കിടക്കകളില്‍ മലര്‍ന്നു കിടന്നു ഞങ്ങള്‍ ചിരിച്ചു. പഴയയിടങ്ങളിലേക്ക് തിരിച്ചു പോയി ആഘോഷിച്ചു. പക്ഷെ, ഞങ്ങളുടെ ആഹ്ലാദങ്ങള്‍ ക്ഷണികമായിരുന്നു. ഇത്തവണ പക്ഷെ കോവിഡ് ഡ്യൂട്ടിയില്‍ തിരികെയെത്താന്‍ വിമാനമൊന്നും ആർക്കും പറത്തേണ്ടിവന്നില്ല. ആജ്ഞാനുവര്‍ത്തികളായ ആട്ടിന്‍പറ്റത്തിന് ഒരു ഫോണ്‍ കോളിന്റെയോ ഇ-മെയിലിന്റെയോ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. 
20 ശതമാനം നഴ്‌സുമാര്‍ കോവിഡ് ഡ്യൂട്ടി കൊണ്ട് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (PTSD) അനുഭവിക്കുന്നു. നേരത്തെ മാനസികാരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ ആകെ തകര്‍ന്നിരിക്കുന്നു.
ആ പഴയ ഊര്‍ജ്ജം ഇപ്പോഴില്ല, ഒരു തരം ജഡത്വം ഞങ്ങളെ ബാധിച്ചിരിക്കുന്നു.

വ്യക്തിപരമായി ഇതുവരെയില്ലാത്ത ശ്വാസസംബന്ധിയായ അസുഖങ്ങള്‍ക്ക് അടിപ്പെട്ടിരിക്കുന്നു, വാക്​സിനുശേഷം ചെവിക്കുള്ളില്‍ മുഴങ്ങിത്തുടങ്ങിയ അജ്ഞാത ശബ്ദം നിലയ്ക്കാതെ തുടരുന്നു, ഉറക്കത്തില്‍ sleep paralysis സാധാരണമാകുന്നു. എനിക്കൊപ്പം എന്റെ ചുറ്റിനുമുള്ളവര്‍ കൂടി തകരുന്നു.

ദിനേന വേദനസംഹാരികളെ ആശ്രയിക്കത്തക്കവണ്ണം ശാരീരിക വേദനകള്‍ മൂര്‍ത്തമാവുന്നു. വ്യക്തിപരമായി ഇതുവരെയില്ലാത്ത ശ്വാസസംബന്ധിയായ അസുഖങ്ങള്‍ക്ക് അടിപ്പെട്ടിരിക്കുന്നു, വാക്​സിനുശേഷം ചെവിക്കുള്ളില്‍ മുഴങ്ങിത്തുടങ്ങിയ അജ്ഞാത ശബ്ദം ഇപ്പോഴും നിലയ്ക്കാതെ തുടരുന്നു, ഉറക്കത്തില്‍ sleep paralysis സാധാരണമാകുന്നു. ഞാന്‍ മാത്രമല്ല, എനിക്കൊപ്പം എന്റെ ചുറ്റിനുമുള്ളവര്‍ കൂടി തകരുന്നു. പാന്‍ഡെമിക് കാലം കഴിഞ്ഞാലും ഇവയൊന്നും വിട്ടുപോകില്ലെന്ന ബോധ്യമുണ്ട്. ഇനിയൊരിക്കലും ഞങ്ങള്‍ക്ക് ജീവിതം പഴയപോലെയാവില്ല.

ആകെപ്പാടെ നഴ്‌സുമാര്‍ക്കുള്ള ആനുകൂല്യമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ആണ്. അത് നേടണമെങ്കില്‍ കോവിഡ് ബാധിച്ചിരിക്കെ മരിച്ചുപോകേണ്ട ഗതികേടുണ്ട്. ഇപ്പോള്‍ കാണുന്ന പുതിയ പ്രവണത ചാരിറ്റി ഉത്സവങ്ങളാണ്. ചാരിറ്റിയുടെ രാഷ്ട്രീയം ജനാധിപത്യപരമല്ല. ഒരു രാജ്യത്തെ തകര്‍ച്ചയുടെ അങ്ങേയറ്റത്തെത്തിക്കുകയും പിന്നീട് ആ ജനങ്ങളോട് തന്നെ പി.എം. കെയര്‍ ഫണ്ടിനു വേണ്ടി അപേക്ഷിക്കുകയും ചെയ്യുന്നത് എന്തുതരം ജനാധിപത്യമാണ്. ലഭ്യമായ വിഭവങ്ങളെ സ്വന്തം ജനങ്ങള്‍ക്ക് വിനിയോഗിക്കാതെ കോർപറേറ്റുകള്‍ക്ക് ദുര്‍ലാഭം കൊയ്യാനുള്ള അവസരമാക്കിക്കൊടുത്തിട്ട് ലോകത്തോട് മുഴുവന്‍ കൈമലര്‍ത്തി ഇരന്നുനില്‍ക്കുന്നത് എന്തുതരം രാഷ്ട്രീയമാണ്?

ppe
രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ആരോഗ്യപ്രവര്‍ത്തകര്‍ ഇല്ലാത്തതിന്റെ ഭാരം മുഴുവന്‍ ഇപ്പോള്‍ പണിയെടുക്കുന്നവരുടെ തോളിലാണ്.

ആരോഗ്യമേഖലയുടെ ഉദ്ഗ്രഥനത്തിന് നാഷണല്‍ സാമ്പിള്‍ സര്‍വ്വേ മുന്നോട്ടു വെക്കുന്ന ചിലകാര്യങ്ങള്‍ ശ്രദ്ധേയമാണ്. 

  1. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിപുലീകരിക്കുക. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ ഉത്പാദിപ്പിക്കുക 
  2. നഴ്‌സുമാരുടെ എണ്ണം മറ്റെല്ലാ വിഭാഗത്തേക്കാളും അടിയന്തരമായി അധികരിപ്പിക്കുക 
  3. യോഗ്യതകളുള്ള ആരോഗ്യപ്രവര്‍ത്തകരുടെ ജോലിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് തടയുക 
  4. കഴിവുകളെ സമന്വയിപ്പിക്കുക (balancing skill mix)
  5. പൊതുജനാരോഗ്യ വകുപ്പിലേക്ക് കൂടുതലാളുകളെ നിയമിക്കുന്നത് ത്വരിതപ്പെടുത്തുക 
  6. പാന്‍ഡെമിക് കാലത്തു ടെക്‌നോളജിയെ ഉപയോഗപ്പെടുത്തിയത് പോലെ ഇനിയുള്ള കാലങ്ങളിലും ടെലി- മെഡിസിന്‍ സംവിധാനങ്ങള്‍ വിപുലപ്പെടുത്തുക 
  7. ചെറിയ തസ്തികകളില്‍ ഉള്ളവര്‍ക്ക് പരിശീലനം നല്‍കി ഉയര്‍ന്ന തസ്തികകളില്‍ നിയമിക്കുക 
  8. ലൈവ് നാഷണല്‍ രജിസ്റ്റര്‍ രൂപീകരിക്കുക(സംസ്ഥാന തല രജിസ്‌ട്രേഷന്‍ മാത്രമേ നടപ്പിലുള്ളൂ).

ആരോഗ്യരംഗം വികസിച്ചാലേ രാജ്യത്ത് സാമ്പത്തികോന്നമനം ഉണ്ടാകൂ. അത് സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നു. ആരോഗ്യമുള്ള ജനത ഏതൊരു രാജ്യത്തിന്റെയും അമൂല്യസമ്പത്താണ്. ആരോഗ്യ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് എത്തിപ്പെടാനാവും വിധം നടപ്പിലായാല്‍ മാത്രമേ സാമൂഹിക നീതി കെെവരിക്കാനാവുകയുള്ളൂ. ആരോഗ്യമേഖലയിലെ നിക്ഷേപം കൊണ്ട് മാത്രമേ Sustainable Development Goals (SDGs) നേടാന്‍ കഴിയൂ. 

ലോകത്ത് സൈന്യത്തിനേക്കാള്‍ ആവശ്യം ഒരുടമ്പടിക്കും വഴങ്ങാത്ത, ഒരാക്രമണത്തെയും ഏറ്റെടുക്കാത്ത അദൃശ്യ ശത്രുക്കളോട്, നേരിട്ട് യുദ്ധം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെയാണെന്നു നമ്മള്‍ മനസ്സിലാക്കേണ്ടതുണ്ട്. 
ആരോഗ്യം ഒരാളുടെ കിരീടമാണ്; നഷ്ടപ്പെട്ടവർക്കുമാത്രം കാണാന്‍ കഴിയുന്നത്! 

സിദ്ദിഹ

എഴുത്തുകാരി, ആരോഗ്യപ്രവർത്തക.

Audio