Tuesday, 28 March 2023

കോവിഡിന്​ രണ്ടു വർഷം


Text Formatted

കോവിഡ്​: ഉണ്ടാകില്ല, കേരളത്തിൽ ‘യൂറോപ്പ്​ ഇഫക്​റ്റ്​’

കോവിഡിന് 2021 നവംബറില്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, യൂറോപ്പ് മഹാമാരിയുടെ സംഹാരഭൂമിയായി മാറുകയാണ്. യൂറോപ്പിലെ സാഹചര്യം കേരളത്തിലും ആവര്‍ത്തിച്ചേക്കുമെന്ന പ്രചാരണങ്ങളെ തള്ളിക്കളയുകയാണ് മെഡിക്കല്‍ രംഗത്തെ വിദഗ്​ധർ 

Image Full Width
Image Caption
Photo: Pixabay
Text Formatted

കോവിഡ്- 19 രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, യൂറോപ്പ് വീണ്ടും ഈ മഹാമാരിയുടെ സംഹാരഭൂമിയായി മാറുകയാണ്. ആശങ്കാജനകമായ വേഗത്തിലാണ് യൂറോപ്പിലെ 53 രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്നത്. കോവിഡ് കേസുകള്‍ സ്ഥിരമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ലോകത്തെ ഏക മേഖലയായി യൂറോപ്പ് മാറിയതായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ.) കഴിഞ്ഞ ആഴ്​ച പുറത്തിറക്കിയ പ്രതിവാര റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മരണങ്ങളില്‍ പത്തുശതമാനത്തിന്റെ വര്‍ധന. 31 ലക്ഷം പുതിയ കേസുകളാണ് ഇപ്പോള്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്- മുന്‍ ആഴ്ചകളില്‍നിന്ന് വെറും ഒരു ശതമാനത്തിന്റെ മാത്രം വര്‍ധന. എന്നാല്‍, ഇതില്‍ മൂന്നില്‍ രണ്ടും- 19 ലക്ഷം- യൂറോപ്പിലാണ്, വര്‍ധന ഏഴുശതമാനം. ഈ സ്ഥിതി തുടരുകയാണെങ്കില്‍ 2022 ഫെബ്രുവരി ഒന്നോടെ യൂറോപ്പിലും മധ്യേഷ്യയിലും അഞ്ച് ലക്ഷത്തോളം കോവിഡ് മരണങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടന്നാണ് ലോകാരോഗ്യസംഘടന പ്രവചിക്കുന്നത്. ""ഇന്ന് യൂറോപ്പിലെയും മധ്യേഷ്യയിലെയും ഓരോ രാജ്യവും വ്യാപനശേഷി കൂടുതലുള്ള കോവിഡ്- 19 പുതിയ വകഭേദത്തിന്റെ ഭീഷണിയിലാണ്. വൈറസിനെതിരെ പോരാടി കൊണ്ടിരിക്കുന്നുണ്ടെങ്കിലും 53 രാജ്യങ്ങളില്‍ ആശങ്കാജനമായ വേഗതയിലാണ് കോവിഡ് വ്യാപിക്കുന്നത്.''- ലോകാരോഗ്യ സംഘടനയുടെ യൂറോപ്പ്യന്‍ റീജീയണല്‍ ഡയറക്ടര്‍ ഡോ. ഹാന്‍സ് ക്ലുഗ്ലെ നല്‍കിയ മുന്നറിയിപ്പാണിത്.

ഡെല്‍റ്റ എന്ന, ജനിതകമാറ്റം വന്ന പുതിയ വൈറസിന്റെ വ്യാപനവും മന്ദഗതിയിലുള്ള വാക്‌സിനേഷന്‍ കാമ്പയിനുകളും വൈറസ് എളുപ്പം പടരാന്‍ സാധ്യതയുള്ള ശൈത്യകാലവസ്ഥയുമെല്ലാം അപകടാവസ്ഥയ്ക്ക് ആക്കം കൂട്ടി.

18 ലക്ഷം പുതിയ കേസുകളും 24,000 മരണങ്ങളുമാണ് കഴിഞ്ഞ ആഴ്ചയില്‍ മാത്രം യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ നാലാഴ്ചകളിലായി ഡബ്ല്യു.എച്ച്.ഒ. നടത്തിയ പഠനത്തില്‍, കേസുകളില്‍ 55 ശതമാനത്തിന്റെ വര്‍ധനയാണ് കണ്ടെത്തിയത്. ആഗോളതലത്തില്‍ തന്നെ 59 ശതമാനം പുതിയ കേസും 48 ശതാനം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് യൂറോപ്പിലും മധ്യേഷ്യയിലുമാണ്. എല്ലാ വിഭാഗക്കാരിലും കോവിഡ് വ്യാപനം സ്ഥീരികരിക്കുന്നുണ്ടെങ്കിലും 75 ശതമാനം മാരകമായ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരിലാണ്. 

എന്തുകൊണ്ട് യൂറോപ്പ്?

വാക്‌സിനേഷന്‍ നിരക്കിന്റെ കുറവും പൊതുജനാരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തതകളുമാണ് യൂറോപ്പിലെ കോവിഡ് കേസുകളുടെ വര്‍ധനവിന് കാരണമായി ഹാന്‍സ് ക്ലൂഗ് പറയുന്നത്. ഇതുവരെ 100 കോടി വാക്‌സിന്‍ ഡോസ് മധ്യേഷ്യയിലും യൂറോപ്പിലുമായി നല്‍കിയിട്ടുണ്ട്. പക്ഷേ ജനസംഖ്യയുടെ ശരാശരി 47 ശതമാനം പേര്‍ മാത്രമാണ് വാക്‌സിന്‍ പൂര്‍ണമായി സ്വീകരിച്ചത്. യൂറോപ്പിലെ എട്ട് രാജ്യങ്ങളില്‍ 70 ശതമാനം വാക്‌സിനേഷന്‍ കവറേജ് നടന്നിട്ടുണ്ടെങ്കിലും രണ്ട് രാജ്യങ്ങളില്‍ ഇപ്പോഴും 10 ശതമാനം മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ഡെല്‍റ്റ എന്ന, ജനിതകമാറ്റം വന്ന പുതിയ വൈറസിന്റെ വ്യാപനവും മന്ദഗതിയിലുള്ള വാക്‌സിനേഷന്‍ കാമ്പയിനുകളും വൈറസ് എളുപ്പം പടരാന്‍ സാധ്യതയുള്ള ശൈത്യകാലവസ്ഥയുമെല്ലാം അപകടാവസ്ഥയ്ക്ക് ആക്കം കൂട്ടി.

vaccine graph
കോവിഡ് 19 വാക്‌സിനേഷന്‍ ഗ്രാഫ് (2021 ഒക്ടോബര്‍ 11 വരെയുള്ളത്) / Photo: Wikimedia Commons

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, യൂറോപ്പില്‍ കഴിഞ്ഞയാഴ്ച ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബ്രിട്ടനിലാണ്. 2,94,934 പുതിയ കേസുകള്‍ ബ്രിട്ടനിലും 2,64,241 കേസുകള്‍ റഷ്യയിലും 1,53,289 കേസുകള്‍ യുക്രെയ്നിലും റിപ്പോര്‍ട്ട് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ പറയുന്നു. നാലാം തരംഗ വൈറസ് ബാധ സംശയിക്കുന്ന ജര്‍മനിയില്‍ 1,21,840 പുതിയ കേസുകളാണ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 66 ശതമാനം ആളുകള്‍ മാത്രമേ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുള്ളൂ. മരണനിരക്കും രോഗവ്യാപനശേഷിയും കുറയ്ക്കാന്‍ വാക്‌സിന് സാധിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തുന്നത്. വാക്‌സിന്‍ നല്‍കുന്നതിലും സ്വീകരിക്കുന്നതിലുമുള്ള അസന്തുലിതവസ്ഥയാണ് ആശങ്കാജനകമായ നിരക്കിലേക്കെത്തിക്കുന്നത്. രോഗവ്യാപനം കുറയ്ക്കാന്‍ തന്ത്രങ്ങള്‍ മാറ്റേണ്ടതുണ്ടെന്നും കോവിഡ് പരിശോധന വര്‍ധിപ്പിക്കുകയും മാസ്‌ക്, സാമൂഹിക അകലം അടക്കമുള്ള കോവിഡ് പ്രൊട്ടോകോള്‍ തുടരണമെന്നും ക്ലൂഗെ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആളുകള്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട ആശങ്കകള്‍ കുറയുകയും കോവിഡിനെ സാമാന്യവത്കരിക്കുകയും ചെയ്യുന്ന പ്രവണത കൂടിയതാണ് ഇത്രയും വലിയ കണക്കുകളിലേക്ക് യൂറോപ്പിനെ എത്തിക്കുന്നത്.

യൂറോപ്പില്‍ ശൈത്യകാലത്ത് ആളുകള്‍ അധികവും വീടുകളിലാണ് ഒത്തുചേരുന്നത്. ഈ സമ്പര്‍ക്കത്തിലൂടെ വൈറസുകള്‍ പകരുകയും കേസുകള്‍ ക്രമാതീതമായി വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്യുന്നു. ശൈത്യകാലമായതോടെ ഭൂഖണ്ഡത്തിലെ കോവിഡ് കേസുകള്‍, ആശുപത്രി പ്രവേശനങ്ങള്‍, മരണനിരക്ക് എന്നിവ ആശങ്കാജനകമായി ഉയരുന്നതായി യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയിലെ ക്ലിനിക്കല്‍ പഠന വിഭാഗം മേധാവി ഫെര്‍ഗസ് സ്വീനി പറയുന്നു. എല്ലാ യൂറോപ്യന്മാരോടും വാക്‌സിന്‍ സ്വീകരിക്കാനും വാക്‌സിനേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്. കിഴക്കന്‍ യൂറോപ്പില്‍നിന്ന് പാന്‍ഡെമിക് തരംഗം പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് പടരുകയാണെന്നും ഇത് ഭയപ്പെടുത്തുന്ന നിരക്കില്‍ മരണത്തിനിടയാക്കുന്നുവെന്നുമാണ് ജനീവ യൂണിവേഴ്‌സിറ്റി അധികൃതര്‍ പറയുന്നത്. നെതര്‍ലന്‍ഡ്‌സ്, ആസ്ട്രിയ, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ പുതിയ കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ഇവിടങ്ങളില്‍ മരണനിരക്കും ആശുപത്രി പ്രവേശന നിരക്കും താരതമ്യേന കുറവാണ്.

റോയിട്ടേഴ്‌സിന്റെ നവംബര്‍ 11-ലെ കണക്കനുസരിച്ച്, 6,69,42,000 കേസും 1,591,000 മരണങ്ങളുമാണ് യൂറോപ്പില്‍ മാത്രമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വിവിധ രാജ്യങ്ങളിലെ കോവിഡ് കേസുകള്‍ ഇങ്ങനെയാണ്: റഷ്യ (39,724), യു.കെ. (33,477), ജര്‍മനി (27,452), യുക്രെയ്ന്‍ (21,669), പോളണ്ട് (14,089). മരണനിരക്ക്: റഷ്യ (1,199), ഉക്രൈന്‍ (680), റൊമാനിയ (396), യു.കെ (165), പോളണ്ട് (158). കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ആളുകള്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട ആശങ്കകള്‍ കുറയുകയും കോവിഡിനെ സാമാന്യവത്കരിക്കുകയും ചെയ്യുന്ന പ്രവണത കൂടിയതാണ് ഇത്രയും വലിയ കണക്കുകളിലേക്ക് യൂറോപ്പിനെ എത്തിക്കുന്നത്.

യൂറോപ്പ്​ കേരളത്തിൽ ആവർത്തിക്കില്ല

കേരളത്തില്‍ വാക്‌സിനേഷന്‍ നിരക്ക് നാലുകോടി കഴിഞ്ഞതായാണ്  ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞദിവസം അറിയിച്ചത്. ജനസംഖ്യയുടെ 95.4 ശതമാനം പേര്‍ (2,54,45,792) ആദ്യ ഡോസ് വാക്‌സിനും 59.11 ശതമാനം പേര്‍ (1,50,56,481) രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. വാക്‌സിനേഷന്‍ കൃത്യമായി നടക്കുന്നതുകൊണ്ടുതന്നെ യൂറോപ്പിലെ ഭീതിദമായ സാഹചര്യങ്ങള്‍ കേരളത്തിലുണ്ടാകില്ലെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. 

veena george
വീണാ ജോര്‍ജ്‌

""യൂറോപ്പിനെ സംബന്ധിച്ച് അവര്‍ ആദ്യമാണ് ഡെല്‍റ്റ വകഭേദത്തെ നേരിടുന്നത്. നമ്മള്‍ സെക്കൻറ്​ വേവില്‍ ഡെല്‍റ്റയെ അതിജീവിച്ചവരാണ്. കേരളത്തില്‍നിന്ന് തീര്‍ത്തും ഭിന്ന സാഹചര്യമാണ് യൂറോപ്പിലുണ്ടായിരുന്നത്. മാസ്‌കിടാതെയും സാമൂഹിക അകലം പാലിക്കാതെയും കോവിഡിനെ പൂര്‍ണമായി അവഗണിച്ച് നടന്നിരുന്ന വിഭാഗമാണ് യൂറോപ്യര്‍. യു.കെ., സിംഗപ്പൂര്‍ അടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ രണ്ടാമത് കോവിഡ് നടപടികള്‍ കര്‍ശനമാക്കുകയാണ്. കേരളത്തിലിപ്പോഴും കോവിഡ് പ്രൊട്ടോകോള്‍ പൂര്‍ണമായി ഉപേക്ഷിക്കാത്തതുകൊണ്ടുതന്നെ യൂറോപ്പിന് സമാനമായ സാഹചര്യം കേരളത്തിലുണ്ടാകാന്‍ സാധ്യതയില്ല. AY.4.2 പോലുള്ള പുതിയ കോവിഡ് വകഭേദങ്ങള്‍ വന്നെങ്കിലും അത് അപകടകാരിയല്ലെന്ന് കണ്ടെത്തി. ഇതുപോലെ ഏതുസമയത്തും പുതിയ വകഭേദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപകടകാരിയായ വൈറസുകള്‍ എത്തുന്നതുവരെ നമ്മള്‍ സുരക്ഷിതരാണ്.''- ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വൈസ് പ്രസിഡൻറ്​ ഡോ. എം. മുരളീധരന്‍ ട്രൂകോപ്പി വെബ്‌സീനിനോട് പറഞ്ഞു. 

യൂറോപ്പിലെ കാലാവസ്ഥ, ജീവിതരീതികള്‍ എന്നിവയില്‍നിന്ന് കേരളം വ്യത്യസ്തമായതുകൊണ്ടുതന്നെ, യൂറോപ്പിലേതിനുസമാനമായ സാഹചര്യം കേരളത്തിലുണ്ടാകാന്‍ സാധ്യത കുറവാണ്.

യൂറോപ്പിലേതിനുതുല്യമായ സാഹചര്യം കേരളത്തിലില്ലാത്തതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ മേധാവി ഡോ. ടി. ജയകൃഷ്ണന്‍ പറഞ്ഞു: ""യൂറോപ്പില്‍ മനുഷ്യവകാശ ആക്ടിവിസത്തിന് സ്വാധീനമുള്ളതുകൊണ്ടുതന്നെ അവിടെ ആരെയും നിര്‍ബന്ധിച്ച് വാക്‌സിനെടുപ്പിക്കാന്‍ പറ്റില്ല. അതുകൊണ്ട് ജനസംഖ്യയുടെ 30- 40 ശതമാനം പേര്‍ ഇപ്പോഴും വാക്‌സിന്‍ എടുക്കാത്തവരാണ്. അവര്‍ മാസ്‌കുകള്‍ ബഹിഷ്‌കരിക്കുകയും കൂട്ടംകൂടി നടക്കുകയും ചെയ്തിരുന്നു. യൂറോപ്പിലെ കാലാവസ്ഥ, ജീവിതരീതികള്‍ എന്നിവയില്‍നിന്ന് കേരളം വ്യത്യസ്തമായതുകൊണ്ടുതന്നെ, യൂറോപ്പിലേതിനുസമാനമായ സാഹചര്യം കേരളത്തിലുണ്ടാകാന്‍ സാധ്യത കുറവാണ്. കേരളത്തില്‍ സെപ്റ്റംബറില്‍ ഇമ്യൂണിറ്റി അറിയാന്‍ നടത്തിയ ടെസ്റ്റില്‍ ശരാശരി 82 ശതമാനം ഇമ്യൂണിറ്റിയുണ്ടെന്നാണ് കണ്ടെത്തിയത്. അതില്‍ 70 ശതമാനം ക്ലിനിക്കലോ സബ് ക്ലിനിക്കലോ ആയി രോഗം കിട്ടിയിട്ടുള്ളവരാണ്. വാക്‌സിനെടുത്തവരില്‍ 85 ശതമാനത്തോളം ഇമ്യൂണിറ്റിയുണ്ട്. ഇത്ര ഇമ്യൂണിറ്റി നിരക്കുള്ളതുകൊണ്ട് വീണ്ടും രോഗവ്യാപനസാധ്യത കുറവാണ്.''

covid vaccine
വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം ഉണ്ടാകുന്നുണ്ട്, പക്ഷേ മറ്റു രോഗാവസ്ഥകള്‍ ഇല്ലാത്തവര്‍ക്ക് ഗുരുതരമാകുന്നില്ല / Photo: Wikimedia Commons

എന്നാല്‍, കേരളത്തില്‍ കോവിഡ് കേസും മരണനിരക്കും നിയന്ത്രണങ്ങളും കുറയുന്നുണ്ടെങ്കിലും, യൂറോപ്പില്‍ കോവിഡ് വര്‍ധനയുണ്ടാകുന്ന സാഹചര്യത്തില്‍ കേരളവും ജാഗ്രത കാണിക്കണമെന്ന് യു.എന്‍. ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു: ""ഈ തരംഗം പ്രധാനമായും ഗുരുതരമായി ബാധിക്കുന്നത് വാക്‌സിന്‍ എടുക്കാത്തവരെയാണ്. വാക്‌സിന്‍ എടുത്തവര്‍ക്കും രോഗം ഉണ്ടാകുന്നുണ്ട്, പക്ഷേ മറ്റു രോഗാവസ്ഥകള്‍ ഇല്ലാത്തവര്‍ക്ക് ഗുരുതരമാകുന്നില്ല. അതുകൊണ്ടുതന്നെ ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ കൂട്ടുക എന്നതു തന്നെയാണ് മരണം ഒഴിവാക്കാനുള്ള വഴി. യൂറോപ്പില്‍ കാണുന്ന വൈറസിന്റെ വരവും പോക്കും എല്ലാം ഒരു രണ്ടോ മൂന്നോ മാസത്തെ ഇടവേള കഴിയുമ്പോള്‍ ഇന്ത്യയിലും എത്തുന്നതാണ് രീതി. അതുകൊണ്ടുതന്നെ നമ്മളും വാക്‌സിന്‍ പരമാവധി ആളുകളില്‍ എത്തിക്കുക, സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കുറച്ചുകൊണ്ടുവരുമ്പോഴും ഹാന്‍ഡ് വാഷും മാസ്‌കും സാമൂഹിക അകലവും പോലുള്ള ആരോഗ്യകരമായ ശീലങ്ങള്‍ പാലിക്കുക, മറ്റു ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ വാക്‌സിന്‍ ലഭിച്ചതിനാല്‍ അലംഭാവം കാട്ടാതിരിക്കുക എന്നിവയില്‍ ശ്രദ്ധിക്കണം. കൊറോണ ഇവിടെ ഒക്കെത്തന്നെയുണ്ടെന്നാണ് യൂറോപ്പിലെ തരംഗങ്ങള്‍ കാണിക്കുന്നത്.''
വാക്‌സിനേഷനും കോവിഡ് പ്രോട്ടോക്കോളും തുടരുന്നതിനാല്‍ നിലവില്‍ യൂറോപ്പിലേതുപോലെ കോവിഡ് കേസുകളിലെ വര്‍ധന കേരളത്തിലുണ്ടാക്കാന്‍ സാധ്യതയില്ലെന്നാണ് വിദഗധര്‍ അനുമാനിക്കുന്നത്. എങ്കിലും പൂര്‍ണമായും കോവിഡിനെ അവഗണിച്ച് ജീവിക്കാനുള്ള സാഹചര്യം കേരളത്തിലുമുണ്ടായിട്ടില്ല.

വാക്‌സിനേഷനില്‍ സ്ത്രീകള്‍ മുന്നില്‍ 

ദേശീയതലത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 79.25 ശതമാനവും രണ്ടാം ഡോസ് 37.31 ശതമാനവുമാകുമ്പോഴാണ് കേരളം നാലുകോടി വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്. കേരളത്തില്‍, സ്ത്രീകളാണ് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ വാക്‌സിനെടുത്തിട്ടുള്ളത്. ആദ്യ ഡോസ് വാക്‌സിന്‍ എടുത്തത് സ്ത്രീകളില്‍ 2,08,57,954 പേരും പുരുഷന്‍മാരില്‍ 1,93,42,772 പേരുമാണ്. പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളില്‍ 100 ശതമാനവും ആദ്യ ഡോസ് വാക്‌സിനെടുത്തു. എന്നിട്ടും, ചെറിയൊരു വിഭാഗം ഇപ്പോഴും കേരളത്തില്‍ വാക്‌സിനോട് വിമുഖത കാണിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വാക്‌സിനേഷന്‍ എടുക്കാതിരിക്കുന്നതിന് പലരും പല കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. 
""കോവിഡ് കേസുകളും മരണങ്ങളും കുറയുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ക്ക് കോവിഡിനോടുള്ള ഭയം കുറയും. വാക്‌സിനേഷന് ഏറ്റവും കൂടുതല്‍ ഡിമാന്റുണ്ടായിരുന്നത് ഇന്ത്യയില്‍ കോവിഡ് മരണം കൂടിയ സമയത്തായിരുന്നു. ഭീതി കുറയുന്നതോടെ വാക്‌സിന്‍ എടുക്കാനുള്ള പ്രവണതയും കുറയും. വാക്‌സിനേഷന്‍ എടുക്കുന്നവരിലും കോവിഡ് വരുന്നത് വാക്‌സിന്‍ എടുക്കാതിരിക്കാനുള്ള മറ്റൊരു കാരണമാണ്. എന്നാല്‍ വാക്‌സിനെടുക്കുന്നതിലൂടെ ഗുരുതര പ്രത്യാഘാതങ്ങളും മരണസാധ്യതയും കുറയുകയാണ് ചെയ്യുന്നതെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല''- മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോ. നവ്യ വെബ്‌സീനിനോട് പറഞ്ഞു.
""അധ്യാപകര്‍ക്കിടയില്‍ പോലും വാക്‌സിന്‍ സ്വീകരിക്കാത്തവരുണ്ടെന്ന വസ്തുത നാണക്കേടുളവാക്കുന്നതാണ്. അവരുടെ കണക്കെടുത്ത് ശമ്പളം കൊടുക്കാതിരിക്കുകയോ സ്‌കൂളിലേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തുകയോ ചെയ്യണം. വിശ്വാസത്തിന്റെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വാക്‌സിനെതിരെ സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ല, അതിനെ അംഗീകരിക്കാനും പാടില്ല''-ഡോ.മുരളീധരന്‍ പറയുന്നു.

രണ്ടാംതരംഗം രൂക്ഷമായ ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ 9,195 പേരാണ് കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 90 ശതമാനം പേരും വാക്‌സിനെടുക്കാത്തവരാണെന്ന് ആരോഗ്യ വകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തി.

മരിച്ചവരില്‍ ഏറെയും വാക്‌സിന്‍ എടുക്കാത്തവര്‍

രണ്ടാംതരംഗം രൂക്ഷമായ ജൂണ്‍ 18 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെ 9,195 പേരാണ് കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 90 ശതമാനം പേരും വാക്‌സിനെടുക്കാത്തവരാണെന്ന് ആരോഗ്യ വകുപ്പിന്റെ പഠനത്തില്‍ കണ്ടെത്തി. മരിച്ചവരില്‍ 700 പേര്‍ ഒന്നാം ഡോസ് വാക്‌സിന്‍ മാത്രമെടുത്തവരാണ്. സംസ്ഥാനത്ത് കോവിഡ് മരണങ്ങളിലധികവും 60 വയസ്സിന് മുകളിലുള്ളവരാണ്, അവര്‍ വാക്‌സിനെടുക്കാത്തവരുമാണ്. പ്രായമായവരും ഗുരുതര രോഗമുള്ളവരും വാക്‌സിനെടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ പഠനം തെളിയിക്കുന്നത്. 
""ആദ്യഡോസ് വാക്‌സിനെടുത്ത് 84 ദിവസത്തിനുശേഷമേ രണ്ടാം ഡോസ് എടുക്കാന്‍ കഴിയൂ എന്നതാണ് ആദ്യ ഡോസ് പൂര്‍ത്തീകരിച്ച വലിയൊരു ശതമാനം രണ്ടാം ഡോസെടുക്കാന്‍ എത്താത്തതിന്റെ കാരണം. രണ്ടാം ഡോസെടുത്ത് ആറേഴുമാസം കഴിഞ്ഞശേഷം ഇമ്യൂണിറ്റി കുറയുമോയെന്ന് പ്രവചിക്കാന്‍ കഴിയില്ല. എങ്കിലും വലിയൊരു പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ട സാഹചര്യം നിലവില്‍ കേരളത്തിലില്ല''- ഡോ. നവ്യ പറയുന്നു. 

രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍

കോവിഡ് ലോകത്തെ കീഴടക്കിയിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. 2019 നവംബറിലാണ് ചൈനയിലെ വുഹാനില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 2021 നവംബര്‍ ഏഴുവരെ 25 കോടിയിലേറെ പേരെ രോഗം ബാധിച്ചു, 50 ലക്ഷത്തിലേറെ പേര്‍ മരിച്ചു. 708 കോടിയിലേറെ വാക്‌സിന്‍ ഡോസുകളാണ് എടുത്തിട്ടുള്ളത്. 
കൊറോണ വൈറസ് ആര്‍.എന്‍.എ. വൈറസായതുകൊണ്ട് നിരന്തരം ജനിതകമാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതാണ് രോഗനിയന്ത്രണത്തിന്റെ പ്രധാന കടമ്പ. രോഗപ്പകര്‍ച്ച, രോഗത്തിന്റെ കാഠിന്യം, ഇപ്പോള്‍ ഉപയോഗിക്കുന്ന വാക്‌സിനുകളുടെ ഫലപ്രാപ്തി തുടങ്ങിയ കാര്യങ്ങളെ പുതിയ വകഭേദങ്ങള്‍ പരീക്ഷണത്തിന് വിധേയമാക്കും. 

vaccine india
വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നതിന്​ കേന്ദ്ര സർക്കാറിനു കീഴിൽ  ‘ഹർ ഘർ ദസ്തക് ' എന്ന മെഗാ വാക്സിനേഷൻ ക്യാമ്പയിനും നവംബർ രണ്ടിന്​ ആരംഭിച്ചിട്ടുണ്ട് / Photo: Wikimedia Commons

2020 ഒക്ടോബറില്‍ ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ട ബി 1. 617 എന്ന വകഭേദമായ ഡല്‍റ്റാ വൈറസിന് പകര്‍ച്ചാനിരക്ക് കൂടുതലാണ്. വാക്‌സിനുകളെ അതിജീവിക്കാനുള്ള പരിമിതമായ കഴിവുമുണ്ട്. ഇതുകൊണ്ടാണ് രണ്ടാം തരംഗകാലത്ത് രോഗവ്യാപനം വര്‍ധിച്ചതും വാക്‌സിനെടുത്തവരെയും രോഗം ബാധിച്ചതും. 2021 ജൂണില്‍ പ്രത്യക്ഷമായ പുതിയ വൈറസ് വകഭേദമാണ്  ഡെല്‍റ്റാ പ്ലസ് (Delta Plus). ഡെല്‍റ്റ പ്ലസിന്റെ AY.4.2 എന്ന ഉപവിഭാഗത്തിന്റെ പകര്‍ച്ചാ നിരക്കില്‍ നേരിയ വര്‍ധന മാത്രമാണുള്ളത്. ഇന്ത്യയില്‍ 17 AY.4.2 വകഭേദം കണ്ടെന്നും ഇതില്‍ നാലെണ്ണം കേരളത്തില്‍ നിന്നാണെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് ഡല്‍ഹിയിലെ Institute of Genomics and Integrated Biology യിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

ഇന്ത്യയിൽ പ്രതിദിന വാക്സിനേഷന്റെ ശരാശരി നവംബർ ഒന്നിനും പത്തിനും ഇടയിൽ കുറഞ്ഞതായാണ് റിപ്പോർട്ട്.

ഇന്ത്യയിൽ ജനസംഖ്യയുടെ 79 ശതമാനം പേർക്ക് വാക്സിൻ ആദ്യ ഡോസും 38 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകിയിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞത്. ഇന്ത്യയിൽ വാക്സിനുകൾക്ക് കുറവില്ലെന്നും എല്ലാ പൗരൻന്മാർക്കും വാക്സിൻ ഉറപ്പാക്കാൻ കൂട്ടായ ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നതിന്​ കേന്ദ്ര സർക്കാറിനു കീഴിൽ  ‘ഹർ ഘർ ദസ്തക് ' എന്ന മെഗാ വാക്സിനേഷൻ ക്യാമ്പയിനും നവംബർ രണ്ടിന്​ ആരംഭിച്ചിട്ടുണ്ട്. 
ഇന്ത്യയിൽ പ്രതിദിന വാക്സിനേഷന്റെ ശരാശരി മുൻപത്തെ പത്തു ദിവസവുമായി താരത്മ്യം ചെയ്യുമ്പോൾ നവംബർ ഒന്നിനും പത്തിനും ഇടയിൽ കുറഞ്ഞതായാണ് റിപ്പോർട്ട്. ഒക്ടോബർ 21 മുതൽ 31 വരെ 5.9 മില്ല്യൺ ഡോസാണ് നൽകിയതെങ്കിലും നവംബറിലെ ആദ്യ പത്ത് ദിവസങ്ങളിൽ ഇത് നാല് മില്ല്യണായി കുറഞ്ഞു. 

ഇന്ത്യയിൽ പത്ത് കോടിയിലധികം ആളുകൾ രണ്ടാം ഡോസ് വാക്സിനെടുക്കാനുണ്ട്. യൂറോപ്പിലടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് വീണ്ടും വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ വാക്സിനേഷൻ യജ്ഞം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. ​​​​​​​

റഫറന്‍സ്

COVID-19: Europe and Central Asia, epicentre of new rise, UN news
World Insights: Europe faces COVID-19 Resurgence as winter approaches , Xinhua net
Europe Struggles with Sharp Rise in Covid-19 Infections Despite Vaccines. News18
Rising COVID infections in Europe spark fears of new wave, Financial Times
Europe: The latest Coronavirus counts, Charts and Maps, Reuters


​​​​​​​​​​​​​​വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.​​​​​​​

റിദാ നാസര്‍

ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍, ട്രൂകോപ്പി തിങ്ക്

Audio