Wednesday, 29 March 2023

ഓര്‍മക്കുറിപ്പുകള്‍


Text Formatted

വെയില്‍ക്കാലങ്ങള്‍- മൂന്ന്

'ചിന്ത'യിൽ നിന്ന് രാജി

പോകും വഴി പോസ്റ്റോഫീസിൽ കയറി കയ്യിലുണ്ടായിരുന്ന ബുക്കില്‍ നിന്ന് ഒരു പേജ് കീറി ഞാന്‍ ആ വെളുത്ത മനുഷ്യന് എഴുതി: പ്രിയപ്പെട്ട സര്‍, എന്നെ നിങ്ങളുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരനായി കണക്കാക്കിയിട്ടുണ്ടെങ്കില്‍, ഇത് എന്റെ രാജിക്കത്തായി കരുതുക.

Image Full Width
Image Caption
യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം
Text Formatted

1970ല്‍ മാത്രം നിലവില്‍ വന്ന ഒരു സംഘടന ആ ദശകത്തിന്റെ അന്ത്യത്തോടെ കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിന്റെ എതാണ്ട് ഐകകണ്ഠമായ അംഗീകാരവും സ്‌നേഹവും നേടിയെടുത്തു എന്നത് എസ്.എഫ്.ഐയുടെ സംഘടനാമികവും കേഡറുകളുടെ ആത്മാര്‍പ്പണവും സര്‍വോപരി നേതൃത്വത്തിന്റെ ദീര്‍ഘദര്‍ശിത്വവും കൊണ്ടാണെന്ന് പറയാതെ വയ്യ. ഈ സംഘടനയുടെ വളര്‍ച്ചയുടെ മുള്‍പ്പാതയിലൂടെ ഒപ്പം സഞ്ചരിച്ച ഒരാളെന്ന നിലയില്‍ നമ്മുടെ നാട്ടിലെ മാധ്യമങ്ങളുടെ അവഗണന നിരന്തരം നേരിട്ടാണ് എസ്.എഫ്.ഐ മുന്നോട്ട് കുതിച്ചതെന്ന് എത്ര ആവര്‍ത്തിച്ചു പറഞ്ഞാലും അധികമാവില്ല.

എന്നെ സംബന്ധിച്ച് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് 1975ല്‍ പടിയിറങ്ങിയെങ്കിലും ആ സ്ഥാപനത്തിന്റെ പരിസരത്തു തന്നെയാണ് ഞാന്‍ ജീവിച്ചിരുന്നത്. ഇപ്പോഴത്തെ സാഫല്യം കോംപ്ലക്‌സില്‍ നിന്നിരുന്ന ‘രാമനിലയം’ എന്ന പഴയ ലോഡ്ജിലും യൂണിവേഴ്‌സിറ്റി ലൈബ്രറിയിലും. വിദ്യാര്‍ഥി നേതാക്കള്‍ മിക്കവരും ജയിലിലോ യു.ജിയിലോ ആയിരുന്നു. 

തുടര്‍ന്നങ്ങോട്ട് അടിയുടെ പൂരമായിരുന്നു. ഗോപിക്കും എനിക്കുമാണ് കിട്ടുന്നത്. ഞങ്ങള്‍ രണ്ടാളും ഇതിന്റെ യുക്തിയെപ്പറ്റി  യാതൊരു വിവരവുമില്ലാത്തവരും.

കരുണാകരന്റെ വൈതാളികന്മാരായ ചില യുവജന വിദ്യാര്‍ഥി പ്രവര്‍ത്തകരായിരുന്നു നഗരത്തിലെ നീതിപാലനത്തിന്റെ വിളക്കുപിടിത്തക്കാര്‍. അത് ഞാനുള്‍പ്പെടുന്ന സമൂഹത്തിന് തെളിയിച്ചു തരാനെന്നോണം ആ ഇടയ്ക്ക് ഒരു സംഭവമുണ്ടായി. ഇതില്‍ ഉള്‍പ്പെട്ട ഒരാള്‍ അടുത്ത കാലത്ത് അന്തരിച്ചു. കക്ഷി രാഷ്ട്രീയത്തിനു പുറത്ത് വളരെ നല്ല സൗഹൃദമുണ്ടായിരുന്ന ഒരു  യുവ കോണ്‍ഗ്രസ് നേതാവ്. സംഭവം ഇങ്ങനെയാണ്: ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിന്റെ തെക്കു ഭാഗത്തെ കൈവരിയില്‍, 
‘ചാവേര്‍ ഗോപി’ എന്നുകൂടി അറിയപ്പെട്ടിരുന്ന ആര്‍. ഗോപിനാഥന്‍ (സര്‍വകലാശാലയില്‍ ഗവേഷകന്‍), എസ്.എഫ്.ഐയുടെ സെനറ്റ് പ്രതിനിധി എ. റസലുദ്ദീന്‍ എന്നിവരും ഞാനും ഇരിക്കുന്നു. സമയം ചൈത്രസായന്തനം... ഇരുട്ട് വീണിട്ടും ഞങ്ങള്‍ അവിടെ തുടര്‍ന്നു. 

ഓർക്കാപ്പുറത്ത് ഞങ്ങളുടെ മുന്നില്‍ കുറേ ഖദര്‍ ധാരികള്‍. അവര്‍ വന്നുനിന്ന് യാതൊരു പ്രകോപനവുമില്ലാതെ റസലിനെ അധിക്ഷേപിക്കുകയാണ്. പത്തുപതിനഞ്ചു പേരുണ്ട്. ഗോപി അവരുടെ നേതാവിനോട് ചോദിച്ചു;  ‘‘നിങ്ങള്‍ ഇങ്ങനെ ഒരാളെ വെറുതേ തെറിപറയുമ്പോള്‍ അയാളുടെ സ്‌നേഹിതനെന്ന നിലയ്ക്ക് നിങ്ങളെന്തു കാര്യത്തിനാണീ പറയുന്നതെന്ന് ചോദിക്കാതെ പറ്റില്ല. കാര്യം പറയണം.''

തുടര്‍ന്നങ്ങോട്ട് അടിയുടെ പൂരമായിരുന്നു. ഗോപിക്കും എനിക്കുമാണ് കിട്ടുന്നത്. ഞങ്ങള്‍ രണ്ടാളും ഇതിന്റെ യുക്തിയെപ്പറ്റി  യാതൊരു വിവരവുമില്ലാത്തവരും. സെനറ്റില്‍ നടന്ന എന്തോ സംഭവമായിരുന്നു പ്രശ്‌നം. ഗോപിയെയോ എന്നെയോ അത് ഒരു തരത്തിലും ബാധിക്കില്ല. പക്ഷെ അടി ഞങ്ങളെ ബാധിക്കുന്നുണ്ടല്ലോ. 
‘റസ്സലേ പറന്നോടാ,' എന്നലറിക്കൊണ്ട് ഞങ്ങള്‍ മുന്നിൽ കണ്ട വഴിയിലൂടെ നിര്‍ത്താതെ പാഞ്ഞു. ഇത്ര ധൈര്യക്കുറവോ? എതാണ്ട് പതിനഞ്ച് തടിയന്മാര്‍ നിങ്ങളെ ശാരീരികമായി തകര്‍ക്കാന്‍ തയാറായി മുന്നില്‍ വന്നാല്‍ നിങ്ങളെന്തു ചെയ്യും? കഴിവതും പിടിച്ചു നിൽക്കാൻ നോക്കും. പറ്റാതെ വരുമ്പോള്‍ ഓടും. അതു തന്നെയാണ് ഞങ്ങള്‍ ചെയ്തത്. ഞാനും ഗോപിയും ഞങ്ങളുടെ പതിവ് താവളങ്ങള്‍ ഒഴിവാക്കി. റസല്‍, ഞങ്ങള്‍ ഓടുമ്പോള്‍ പിന്നാലെ വന്ന ഒരു ബസില്‍ ചാടിക്കയറി രക്ഷപ്പെട്ടു.

‘ഫാസിസ’ത്തിനെതിരേ ‘ങ്ങ്യാവു, ങ്ങ്യാവൂ' എന്ന് കരഞ്ഞ് വന്‍ ഫാസിസ്റ്റുകളെ തുരത്തുന്ന പണി ഞങ്ങളാണ് ചെയ്യുന്നതെന്ന് അവകാശവാദം പറയുന്ന കുട്ടി കോണ്‍ഗ്രസുകാര്‍ പഴയ ചരിത്രമൊക്കെ ഒന്ന് തിരയുന്നത് നന്നായിരിക്കും

പിറ്റേന്ന് രാവിലെ ഞാന്‍ ‘രാമനിലയ’ത്തില്‍ ചെന്നപ്പോള്‍ മാനേജര്‍ ശ്രീകണ്ഠന്‍ പറഞ്ഞു; ‘ഇന്നലെ രാത്രി പൊലീസ് വന്നിരുന്നു; കുറെ നേരം തപ്പി’.
അവിടെത്തന്നെ നിന്നാല്‍ അപകടമാണെന്ന് മനസ്സിലാക്കി ഞാന്‍ ശ്രീകണ്‌ഠേശ്വരത്തേക്ക് നീങ്ങി. അവിടെ അന്ന് ആര്‍.എസ്.പിയുടെ പ്രധാന യുവനേതാവായ എം.എസ്. കുമാറിന്റെ നേതൃത്വത്തില്‍ നടന്നിരുന്ന ‘സംഗീത’ എന്ന ഗായകസംഘത്തിന് ഒരു ഓഫീസുണ്ടായിരുന്നു. താഴെയും മുകളിലും ഒറ്റമുറികള്‍ മാത്രമുള്ള ഒരു അപൂര്‍വസൗധം. Sangeetha : The House Of Music എന്ന് മനോഹരമായി ആലേഖനം ചെയ്ത ബോര്‍ഡ് അതിന്റെ ബാല്ക്കണിയില്‍ ഞാന്നു കിടന്നു. അവിടെ ഞാന്‍ അനേകദിവസങ്ങള്‍ താമസിച്ചിട്ടുണ്ട്. കുമാറും ഡോക്ടര്‍ കാലടി ശങ്കരന്‍ നായരുമായിരുന്നു അതിന്റെ രക്ഷാധികാരികള്‍. വലിയ ചരിത്രമുള്ള ഒരു ഗായകസംഘമാണ്  ‘സംഗീത’. ശങ്കരന്‍ നായര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ അന്തരിച്ചു. നല്ലൊരു ഗായകനായിരുന്നു. ശാസ്ത്രീയമായി അനേകം വര്‍ഷങ്ങള്‍ പഠിച്ച ഗായകന്‍. ആയുര്‍വേദകോളേജിന്റെ സ്ഥാപകന്‍ (എന്ന് ഞാന്‍ കരുതുന്നു, തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക) ആയ സാക്ഷാല്‍ കാലടി പരമേശ്വരന്‍ പിള്ളയുടെ പുത്രന്‍. അവരുടെ സംഘത്തിലെ ഒരു ഗായകനായിരുന്നു ഞാന്‍(!). എറ്റവും സുരക്ഷിതമായ ഇടം. അങ്ങനെ ഞാന്‍ ‘സംഗീത’യില്‍ തിരിച്ചെത്തി.

ഈ സംഭവം ഇവിടെ പറയാന്‍ കാരണം,  ‘ഫാസിസ’ത്തിനെതിരേ ‘ങ്ങ്യാവു, ങ്ങ്യാവൂ' എന്ന് കരഞ്ഞ് വന്‍ ഫാസിസ്റ്റുകളെ തുരത്തുന്ന പണി ഞങ്ങളാണ് ചെയ്യുന്നതെന്ന് അവകാശവാദം പറയുന്ന കുട്ടി കോണ്‍ഗ്രസുകാര്‍ പഴയ ചരിത്രമൊക്കെ ഒന്ന് തിരയുന്നത് നന്നായിരിക്കും എന്ന് ഓർമിപ്പിക്കാനാണ്. ആ സംഭവത്തില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന റസലുദ്ദീനും ഗോപിയും ഇപ്പോഴും  തിരുവനന്തപുരത്തു തന്നെ ഉണ്ട്. ഗോപി രോഗഗ്രസ്തനാണെങ്കിലും വീറിന് ഒരൗണ്‍സ്‌ പോലും കുറവുണ്ടായിട്ടില്ല. റസലും ഭാര്യ ശാന്തയും കുറച്ചു നാള്‍ മുന്‍പ് എന്റെ വീട്ടില്‍ വന്നിരുന്നു. 

അടിയന്തരാവസ്ഥക്കാലത്ത്  ‘സംഗീത’യില്‍ ധാരാളം രാഷ്ട്രീയസംവാദങ്ങള്‍ നടന്നിരുന്നു. ഞങ്ങളുടെ ട്രൂപ് തീര്‍ത്തും പ്രൊഫഷണല്‍ അല്ലായിരുന്നു. എം. എസ്. കുമാറിന്റെ സംഘടനാപാടവവും ശങ്കരന്‍ നായരുടെ സംഗീതപ്രേമവുമായിരുന്നു അതിന്റെ ചാലകശക്തി.

parvathy
യു. ജയചന്ദ്രന്റെ സുഹൃത്ത് വിനോദിന്റെ മക്കളായ കരുണാകരനും പാര്‍വ്വതിയും (നടി പാര്‍വതി തിരുവോത്ത്) കുട്ടിക്കാലത്ത്.

അന്ന് മിക്ക വൈകുന്നേരങ്ങളിലും സന്ദര്‍ശകനായിരുന്നു കോഴിക്കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറി വന്ന വിനോദ് (ബാങ്ക് ഉദ്യോഗസ്ഥന്‍) എന്ന ചെറുപ്പക്കാരന്‍. വിനോദ് അടിയുറച്ച ആര്‍.എസ്.എസ് അനുഭാവി ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ഇന്ദിരാഗാന്ധിയുടെ നിശിത വിമര്‍ശകനായിരുന്നു. അതിലെല്ലാമുപരി അയാള്‍ നല്ല ഒരു വയലിനിസ്റ്റ് ആയിരുന്നു. അങ്ങനെ ഞങ്ങളോടൊപ്പം പല പരിപാടികള്‍ക്കും വയലിന്‍ വാദകനായി വിനോദ് വന്നു. മാത്രമല്ല, അന്ന് യേശുദാസിന്റെ സംഗീത സ്‌കൂളില്‍ വയലിന്‍ വാദകനായി വന്നു ചേര്‍ന്ന രഘുവും ഞങ്ങള്‍ക്കൊപ്പം ചേർന്നു. രഘു ആര്‍.ഡി. ബര്‍മന്റെ ഓര്‍ക്കസ്ട്രയില്‍ വയലിന്‍ വായിച്ചിരുന്നയാളാണ്. 

രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം വിനോദിന് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ആ കുഞ്ഞിന് പാര്‍വതി എന്ന് പേരിട്ടു. പില്‍ക്കാലത്ത് മലയാള ചലച്ചിത്ര ഹയറാര്‍ക്കിയെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു വ്യക്തിയായി ആ പെണ്‍കുട്ടി വളരുമെന്ന് അന്ന് വിനോദ് ചിന്തിച്ചിട്ടുണ്ടാവുമോ?

നാട്ടില്‍ നിന്ന് പോയശേഷം (കെനിയയില്‍ നിന്ന്) ഒരു അവധിക്കാലത്ത് നാട്ടില്‍ വന്നപ്പോള്‍ (1986ല്‍) കുമാര്‍ എന്നോട് പറഞ്ഞു, നമ്മുടെ  വിനോദ് ഇപ്പോള്‍ ക്രൈസ്റ്റ് നഗര്‍ സ്‌കൂള്‍ ബ്രാഞ്ചിന്റെ മാനേജരാണ്. അങ്ങനെ കുമാറിന്റെ മകളെ സ്‌കൂളില്‍ കൊണ്ടുവിടുന്നതിന് സ്‌കൂളില്‍ ചെന്നപ്പോള്‍ വിനോദിനെ കണ്ടു. അന്ന് വിനോദ് പറഞ്ഞു,  ‘എന്റെ മകന്റെ പേര് കരുണാകരന്‍ എന്നാണ്’. രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം വിനോദിന് ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ആ കുഞ്ഞിന് പാര്‍വതി എന്ന് പേരിട്ടു. പില്‍ക്കാലത്ത് മലയാള ചലച്ചിത്ര ഹയറാര്‍ക്കിയെ പ്രകമ്പനം കൊള്ളിക്കുന്ന ഒരു വ്യക്തിയായി ആ പെണ്‍കുട്ടി വളരുമെന്ന് അന്ന് വിനോദ് ചിന്തിച്ചിട്ടുണ്ടാവുമോ?

മാത്രമല്ല,  സ്റ്റുഡൻറ് മാസിക പുനര്‍ജ്ജീവിപ്പിക്കുന്നത് എസ്.എഫ്.ഐയുടെ ഒരു പ്രൊജക്റ്റ് ആയിരുന്നു. അതില്‍ പ്രധാന പങ്ക് എനിക്കുണ്ടായിരുന്നു. തോമസ് ഐസക്ക് അപ്പോഴേക്ക് സി.ഡി.എസ്സില്‍ ചേര്‍ന്നു കഴിഞ്ഞിരുന്നു. എ.ഡി. നീലകണ്ഠന്‍ ആയിരുന്നു ആ പ്രൊജക്റ്റിന്റെ ആദ്യത്തെ നായകന്‍. നിര്‍ഭാഗ്യവശാല്‍ നീലകണ്ഠന്‍ ഒരു ബസപകടത്തില്‍ മരിച്ചു. അങ്ങനെ സ്റ്റുഡൻറ് പ്രസിദ്ധീകരിക്കുക എന്നത് നീലകണ്ഠനു വേണ്ടിക്കൂടിയുള്ള ഒരു 
കര്‍ത്തവ്യമാണെന്ന് എനിക്കു തോന്നി.

students magazine
‘സ്റ്റുഡൻറ്’ 1978ൽ ഇറക്കിയ ’റിവൈവൽ എഡിഷന്റെ’ എഡിറ്റോറിയൽ പേജ്

ഐസക്കിനൊപ്പം മിക്കവാറും ദിവസവും നീലകണ്ഠന്‍ ബാക്കി വച്ച ഒരു വളഞ്ഞ കാലന്‍ കുടയുമേന്തി നട ദുവ്വുരി എന്ന ഒരു പെണ്‍കുട്ടിയും രാമനിലയത്തില്‍ വന്നിരുന്നു. അപ്പോഴേക്ക് എന്റെ സ്‌നേഹിതനും ഫൈന്‍ ആര്‍ട്‌സ് കോളേജ് വിദ്യാര്‍ഥിയുമായ എസ്. രാജേന്ദ്രനെ സ്റ്റുഡൻറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ പറഞ്ഞ് സമ്മതിപ്പിച്ചിരുന്നു. അച്ചടിക്കുന്നത് മലയാളം ഡിപ്പാര്‍ട്ടുമെന്റിന്റെ വടക്കേ മതിലിനപ്പുറത്തെ കാത്തലിക് ഹോസ്റ്റല്‍ ലെയിൻ എന്ന് വിളിച്ചിരുന്ന ഇടവഴിയിലുണ്ടായിരുന്ന എം. എം. പ്രസ്സില്‍. മുഴുവന്‍ സമയവും അതിനുവേണ്ടി ചെലവഴിക്കാന്‍ കഴിയുമായിരുന്ന ഒരാള്‍; സ്ഥലസാമീപ്യം കൊണ്ട് ഞാനായിരുന്നു പിന്നെ ഐസക്കും. അങ്ങനെ ആ കാലത്താണ് ഞാന്‍ ഐസക്കുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. അന്ന് എനിക്കു തോന്നിയത്, തിരുവനന്തപുരത്തൊക്കെയുള്ള വിദ്യാര്‍ഥി നേതാക്കളില്‍ കാണാത്ത ഒരു സ്വാതന്ത്ര്യബോധം ഉള്ള സഖാവാണ് ഐസക് എന്നാണ്.

തിരുവനന്തപുരം സഖാക്കളെ ഞാന്‍ ഒരിക്കലും കുറ്റപ്പെടുത്തുകയില്ല. എനിക്ക് എറ്റവും കൂടുതല്‍ സ്‌നേഹവും പിന്തുണയും ലഭിച്ചിട്ടുള്ളത് തിരുവനന്തപുരത്തു നിന്ന് തന്നെയാണ്. സ്റ്റുഡന്റിന്റെ കവര്‍ പേജില്‍ സ്റ്റുഡൻറ് എന്ന് എഴുതുന്നത് സെമിനാര്‍ മാസികയുടെ ലെറ്ററിംഗ് പാറ്റേണിലാകണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. അത് രാജേന്ദ്രനെക്കൊണ്ട് ഞങ്ങള്‍ക്ക് ചെയ്യിക്കാന്‍ സാധിച്ചു. രാജേന്ദ്രന്‍ തന്നെ അതിന് മനോഹരമായ ഒരു കവറും ഡിസൈന്‍ ചെയ്തു. ഊണും ഉറക്കവും ഉപേക്ഷിച്ച് രാജേന്ദ്രന്‍ അതിനു വേണ്ടി പ്രവര്‍ത്തിച്ചു. 
അൽപം വ്യത്യസ്തതക്ക് ഞങ്ങള്‍ കാള്‍ മാര്‍ക്‌സ് അദ്ദേഹത്തിന്റെ കൗമാരകാലത്തെഴുതിയ ഒരു ലേഖനവും പിന്നീട് ജെന്നിയുമായുള്ള പ്രണയകാലത്തെഴുതിയ ആദ്യത്തെ (ആണെന്നു തോന്നുന്നു) പ്രണയകവിത ഞാന്‍ മൊഴിമാറ്റം ചെയ്തതും ചേര്‍ത്തു. 

marx
കാൾ മാർക്സ് ജെന്നിയുമായുള്ള പ്രണയകാലത്ത് എഴുതിയ ‘ഒരു പ്രേമഗീതം’ എന്ന കവിതക്ക് യു. ജയചന്ദ്രന്റെ പരിഭാഷ; ‘സ്റ്റുഡൻറി’ന്റെ പഴയൊരു ലക്കത്തിൽനിന്ന്

സത്യം. ആ ആദ്യത്തെ സ്റ്റുഡൻറിൽ എന്‍. പ്രഭാകരന്‍  ‘ദ്വാരപാലകന്‍' എന്നൊരു കഥ എഴുതി തന്നതോര്‍ക്കുന്നു. അതുപോലെ, ബി. കൃഷ്ണകുമാര്‍ (ആത്മാരാമന്‍) ഞാന്‍ ആവശ്യപ്പെട്ടതു കൊണ്ടുമാത്രം ഒന്നാന്തരം ഒരു കവിത; എന്നുവെച്ചാല്‍ ഒന്നാംതരം ഒരു പ്രോലിറ്റേറിയന്‍ കവിത എഴുതിത്തന്നു. അതില്‍ ചേര്‍ത്ത ‘‘ലൈന്‍ ബ്ലോക്കുകള്‍'' എല്ലാം ഞാൻ തന്നെ ഒരിക്കല്‍ എറണാകുളത്ത് ദേശാഭിമാനി  ഓഫീസില്‍ പോയി അവരുടെ ഡിസ്‌കാര്‍ഡഡ് ബ്ലോക്കുകളില്‍ നിന്ന് തപ്പിയെടുത്തു കൊണ്ടുവന്നവയാണ്. ഞങ്ങള്‍ക്ക് ലൈന്‍ ബ്ലോക്ക് ചെയ്യിക്കാനൊന്നും സാമ്പത്തികം ഇല്ല! ഓര്‍ത്തുനോക്കണം. കെ.എസ്.യു അവരുടെ കലാശാല എന്ന മുഖപത്രത്തിന്റെ ഓഫീസായിട്ടായിരുന്നു യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്സ് സെന്റര്‍ ഉപയോഗിച്ചിരുന്നത്. ആദ്യലക്കം സ്റ്റുഡൻറ് ഇറങ്ങിക്കഴിഞ്ഞ് അധികകാലം ഞാന്‍ തിരുവനന്തപുരത്തുണ്ടായില്ല. 

1975 അവസാനം എനിക്ക് ചിന്ത പബ്‌ളിഷേഴ്‌സില്‍ നിന്ന് ഒരു സന്ദേശം വന്നു; പിറ്റേ ദിവസം അവിടെ ജോലിക്ക് ഹാജരാവണം. എന്ത് ജോലി, എത്ര ശമ്പളം ഇതൊന്നുമില്ല. ഒരു ഉത്തരവ്. എന്റെ സ്വഭാവത്തിന് ഉത്തരവുകളുമായി ചേരാത്ത ഒരു ഭാഗമുണ്ട്. പക്ഷേ അടുത്ത സ്‌നേഹിതന്റെ ഉപദേശപ്രകാരം ഞാന്‍ പോയി. ഇനിയുള്ള കഥാഭാഗങ്ങളില്‍ ഞാന്‍ പേരുകള്‍ പറയാതിരിക്കാന്‍ പരമാവധി ശ്രമിക്കാം. കാരണം ജീവിച്ചിരിക്കുന്ന (എന്നു ഞാന്‍ വിശ്വസിക്കുന്നു) ചില വ്യക്തികള്‍ ഇതില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയിലെ മോഹന്‍ലാലിന്റെ ചിന്ന വില്ലനെ അനുസ്മരിപ്പിക്കും വിധം വന്നു പോകാനിടയുണ്ട്. 
അതെ അങ്ങനെ എന്റെ ചിന്താ പബ്ളിഷേഴ്‌സിലെ ‘നിര്‍വചിക്കപ്പെടാത്ത' ഉദ്യോഗം തുടങ്ങുവാനായി ഞാനും നിർവചിക്കപ്പെട്ട എതോ ഉദ്യോഗത്തിനായി രാജഗോപാല്‍ എന്ന നല്ല സ്‌നേഹിതനും ഹാജരായി. എന്നെ മുകളിലേക്ക് നയിച്ചു. അവിടെ കുറേ മുറികള്‍ ഉണ്ടായിരുന്നിരിക്കണം. അതില്‍ പ്രാമാണികമായ വാതിലുള്ള ഒരു മുറി അടച്ച നിലയിലായിരുന്നു. അതിനുള്ളില്‍ ആരോ ഉണ്ടായിരുന്നിരിക്കണം. അതിനിപ്പുറത്ത് കുറെ വലിപ്പമുള്ള ഒരു മുറിയില്‍ ഒരു മേശക്കുപിന്നില്‍ നന്നേ വെളുത്ത ഒരാള്‍ ഇരുന്ന് തിരക്കിട്ട് ഒരു പുസ്തകത്തില്‍ നോക്കി എന്തോ എഴുതുന്നുണ്ടായിരുന്നു. ആ ദേഹത്തിനു മുന്നിലാണ്  ‘ഹാജർ’ ആവേണ്ടത്. അദ്ദേഹം തൃക്കണ്‍ തുറന്ന് എന്നെ ഒന്നുനോക്കി. തന്റെ മുറിയില്‍ കടന്നു വന്ന പാബ്‌ളോ നെരൂദയെ നെഹ്‌റു നോക്കിയതിനെപ്പറ്റി നെരൂദ ആത്മകഥയില്‍ എഴുതിയിട്ടില്ലേ, (നെരൂദയുടെ ആ കള്ളക്കഥ ഞാന്‍ വിശ്വസിച്ചിട്ടില്ല കേട്ടോ) അതുപോലെ.

എന്നോട് ഇരിക്കാന്‍ പറഞ്ഞില്ല.
പക്ഷേ ഞാന്‍ ഇരുന്നു.
പെട്ടെന്ന് എന്നെ പിരിച്ചു വിടാനായെന്നോണം അദ്ദേഹം മൊഴിഞ്ഞു; ‘വന്നിട്ടില്ല. വരട്ടെ.', പുറത്ത് മറ്റൊരു മുറി ചൂണ്ടി, ‘അവിടെ വെയ്റ്റ് ചെയ്യൂ’ എന്നു പറഞ്ഞു. 
ആ മുറിയില്‍ എന്റെ പഴയ സഖാവ് സി. ഭാസ്‌കരന്‍ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ സ്വിച്ച് ഇട്ടതു പോലെ ആ മുഖം ഒരു ചിരിയില്‍ വിടര്‍ന്നു;  ‘എന്താ ഇവിടെ?'

thomas issac
ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന മാര്‍ക്‌സ് 1835ല്‍ എഴുതിയ കോംപോസിഷന്‍ തോമസ് ഐസക്കും യു. ജയചന്ദ്രനും പരിഭാഷപ്പെടുത്തിയത് സ്റ്റുഡന്റ് പ്രസിദ്ധീകരിച്ചപ്പോള്‍.

ഞാന്‍ കാര്യം പറഞ്ഞു. ഭാസ്‌കരന്‍ ചിരിച്ചു. ‘ഇരിക്കൂ'; എന്നെ മുന്നില്‍ കിടന്ന കസേരയിലേക്ക് ക്ഷണിച്ചു.
ഞാന്‍ ഇരുന്നു. സമയം കടന്നു പോയി.
പതിനൊന്നു മണിയായപ്പോള്‍ ഒരു ട്രേയില്‍ ഗ്ലാസുകളുമായി ഒരാള്‍ കടന്നു വന്നു. കട്ടന്‍ കാപ്പി. അത് പകുതിയായപ്പോഴേക്ക് എനിക്ക് വിളി വന്നു. ഞാന്‍ ചെന്നു. വെളുത്ത ആ മനുഷ്യന്‍ എന്നോട് പറഞ്ഞു,  ‘ദാ ആ മുറിയിലാണ് ബി. ബി. അദ്ദേഹം പറയും നിങ്ങള്‍ എന്താണ് ചെയ്യേണ്ടത് എന്ന്.'
ഞാന്‍ ആ വാതിലില്‍ വിനയപൂര്‍വം തട്ടി. വീണ്ടും. വാതില്‍ മെല്ലെ തുറന്ന്,  ‘അകത്തേക്ക് വരാമോ?' എന്ന് ചോദിച്ചു. 

അദ്ദേഹം പറഞ്ഞ ജോലി വളരെ ലളിതം:  ‘പബ്ലിക് ലൈബ്രറിയിൽ പോകുക. മുകളില്‍ പ്രവേശനത്തിന് അനുമതി വാങ്ങിയിട്ടുണ്ട്. അവിടെ ചെന്നിരുന്ന് പറയുന്ന പുസ്തകം പകര്‍ത്തുക. നാലു മണിക്ക് നിര്‍ത്തുക. തിരികെ ഓഫീസിലേക്ക് പോരിക. ഇവിടെ പ്രൂഫ് നോക്കാന്‍ ഉണ്ടാവും. അതും കഴിഞ്ഞ് വീട്ടില്‍ പോകാം.'
ഈ ജോലി ഞാന്‍ മൂന്നാഴ്ച ചെയ്തു. അപ്പോഴേക്ക് ഞാന്‍ പകര്‍ത്തിയിരുന്ന ആ പരമ്പരയുടെ എല്ലാ അധ്യായങ്ങളും എനിക്ക് ഒരാള്‍ തന്നു. അത് ഞാന്‍ ആപ്പീസില്‍ പോയി മുറിയില്‍ (അവിടെ വെളിച്ചം കുറവാണ്) ചെന്ന് ബി. ബിയോട് പറഞ്ഞു. സന്തോഷം കൊണ്ടയാള്‍ തുള്ളിച്ചാടുമെന്നോര്‍ത്ത് എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അയാള്‍ ചോദിച്ചു;
‘കുറുക്കുവഴി കണ്ടുപിടിച്ചു ല്ലേ?' ഞാന്‍ മറുപടി പറഞ്ഞില്ല. 

ഒരു മാസം കഴിഞ്ഞു. എനിക്ക് ഒരു എന്‍വെലപ് കിട്ടും എന്ന് വിചാരിച്ചു. അതുണ്ടായില്ല. വീണ്ടും ഒരാഴ്ച പോയി. വിശന്നു വിശന്ന് വിശപ്പ് ചത്തു. രാവിലെ പതിനൊന്നു മണിക്ക് കിട്ടുന്ന ഫ്രീ കാപ്പി മാത്രമായിരുന്നു ഭക്ഷണം.

പിറ്റേന്നുമുതല്‍ ഞാന്‍ ഭാസ്‌കരന്‍ സഖാവിന്റെ ഒപ്പമായി ഇരിപ്പ്. പ്രൂഫ് നോക്കാനുള്ളതെല്ലാം അവിടെ വരും. ഞങ്ങള്‍ അധികം സംസാരിച്ചില്ല. ആ കെട്ടിടത്തില്‍ എതോ ഒരു മുറിയില്‍ അനിയേട്ടന്‍ (ഇ.എം. എസ്സിന്റെ മകന്‍) ഉണ്ടായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞാണ് ഞാന്‍ നേരില്‍ കണ്ടത്. ഒരു മാസം കഴിഞ്ഞു. എനിക്ക് ഒരു എന്‍വെലപ് കിട്ടും എന്ന് വിചാരിച്ചു. അതുണ്ടായില്ല. വീണ്ടും ഒരാഴ്ച പോയി. വിശന്നു വിശന്ന് വിശപ്പ് ചത്തു. രാവിലെ പതിനൊന്നു മണിക്ക് കിട്ടുന്ന ഫ്രീ കാപ്പി മാത്രമായിരുന്നു ഭക്ഷണം. സഹികെട്ട് ഞാന്‍  ‘വെള്ള’ മനുഷ്യനോട് ചോദിച്ചു. അയാള്‍ പിറ്റേന്ന് ബി. ബിയെ കാണാന്‍ പറഞ്ഞു. 
പിറ്റേന്ന് ബി. ബിയെ ഞാന്‍ കാത്തിരുന്നു.

വന്നയുടനെ ഞാന്‍ അയാളുടെ മുറിയില്‍ ചെന്നു;  ‘എനിക്കിതു വരെ ശമ്പളമൊന്നും കിട്ടിയില്ല. പണത്തിനു വല്ലാത്ത ബുദ്ധിമുട്ടുണ്ട്.'  ഇത്രയും പറഞ്ഞു തീര്‍ത്ത് വീഴാതിരിക്കാന്‍ ഞാന്‍ വാതിലില്‍ ചാരി. അയാള്‍ പ്രസംഗിക്കുന്നു. ഞാന്‍ ഒന്നും കേള്‍ക്കുന്നില്ല. അവസാനം ഇതു കേട്ടു, ‘താഴെ പോയി മത്തായിയോട് അത്യാവശ്യമുള്ള പണം വാങ്ങിക്കൊള്ളു... 200ല്‍ കവിയണ്ട.' 
പണം വാങ്ങി ഞാന്‍ പുറത്തേക്കു നടന്നു. പോകും വഴി പോസ്റ്റോഫീസിൽ കയറി കയ്യിലുണ്ടായിരുന്ന ബുക്കില്‍ നിന്ന് ഒരു പേജ് കീറി ഞാന്‍ ആ വെളുത്ത മനുഷ്യന് എഴുതി: 
പ്രിയപ്പെട്ട സര്‍
എന്നെ നിങ്ങളുടെ സ്ഥാപനത്തിലെ ഒരു ജീവനക്കാരനായി കണക്കാക്കിയിട്ടുണ്ടെങ്കില്‍,
ഇത് എന്റെ രാജിക്കത്തായി കരുതുക.
വിധേയന്‍
(ഒപ്പ്)
യു. ജയചന്ദ്രന്‍.

പിന്നീട് ഞാന്‍ ആ വാതിലിലൂടെ അകത്തേക്ക് പോയിട്ടില്ല; എന്റെ പുസ്തകം അവര്‍ പബ്ലിഷ് ചെയ്‌തെങ്കിലും. ഈ പശ്ചാത്തലം എന്റെ വഴിയില്‍ പൊള്ളി നില്ക്കുമ്പോഴാണ് ജി. ശക്തിധരന്‍ എന്നെ അറിയിക്കുന്നത്, എറണാകുളത്തേക്കു ചെല്ലാന്‍ പി. ജി. പറഞ്ഞിരിക്കുന്നു. എത്രയും വേഗം എത്തണം. ഒരു സബ് എഡിറ്റര്‍ പോസ്റ്റ് ഉണ്ട്. അങ്ങനെ തിരുവനന്തപുരത്തോട് വിട പറഞ്ഞ് എറണാകുളത്തേക്ക് വണ്ടി കയറി. പ്രസ്ഥാനവുമായുള്ള കലഹങ്ങള്‍ തീരുന്നില്ല.

(തുടരും)

യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Audio