എഴുത്തിന്റെ ടെക്നോളജി
ഉണ്ണി ആർ.
ആരറിയുന്നു?
ഒരെഴുത്തുകാരന്റെ ‘സൗകര്യ' ചിന്തകള്‍
ഞാന്‍ എന്ന എഴുത്തുകാരന്‍ എന്റെ സ്ഥലത്തെ പുനനിര്‍മിക്കുന്നുണ്ട്, ഒരു കഫേയിലിരുന്ന് എഴുതുമ്പോള്‍. എന്റെ വിരല്‍ത്തുമ്പില്‍ എന്തും സാധ്യമാണ് എന്ന സൗകര്യം ഒരു ഭീകരരൂപിയെപ്പോലെ വാപൊളിച്ച പ്രലോഭനമായി നില്‍ക്കുമ്പോള്‍ ഞാന്‍ ആ വായില്‍ അകപ്പെടാതെ എന്തുചെയ്യാന്‍?

സൗകര്യമെന്ന പ്രലോഭനം മുന്നില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ എന്തു ചെയ്യും? ഉത്തരങ്ങള്‍ നിരവധിയുണ്ടാവാം. മറ്റാര്‍ക്കും ഉപദ്രവമില്ലാത്ത ഒരു കാര്യമെങ്കില്‍ ഈ പ്രലോഭനത്തിന് തീര്‍ച്ചയായും നമ്മള്‍ ഒരല്‍പ്പം ഇടംകൊടുത്തേക്കാം. ആ ‘ഒരല്‍പ്പം'കൂടുതല്‍ സൗകര്യമാണെന്ന ബോധ്യം വന്ന് തുടങ്ങുമ്പോഴോ?
ഈ ചോദ്യം അഭിമുഖീകരിക്കാതെ തന്നെ നമ്മള്‍ നിശ്ശബ്ദരാകുകയും ഈ ‘സൗകര്യം 'അതിന്റെ വഴിക്ക് നടന്നുതുടങ്ങുകയോ ഓടിത്തുടങ്ങുകയോ ചെയ്യും. ഈ ഓട്ടനടത്തത്തിനിടയിലാണ് അത്ര നാളും നമ്മള്‍ ഓര്‍ക്കാത്തതോ പരിചിതമല്ലാത്തതോ ആയ ചില അസൗകര്യങ്ങള്‍ മുന്നില്‍ വന്ന് നില്‍ക്കുക. അത് ആദ്യം നമ്മളെ ചൊടിപ്പിച്ചേക്കാം. എന്നാല്‍ തുടരുന്ന സുഖകരമായ അവസ്ഥയ്ക്ക് പ്രതികൂലമായേക്കാവുന്ന ഈ അസൗകര്യത്തെ മറികടക്കുവാന്‍ ഒന്നുകില്‍ തിരിച്ച് പോവുക , അല്ലെങ്കില്‍ ഈ അസൗകര്യത്തെ അസൗകര്യമായി കാണാതെ അതിനെ തന്റെ തന്നെ സുഖത്തിനായുള്ള സാധ്യതയായി കണ്ടു കൊണ്ട് വീണ്ടും ഓടുക.
പക്ഷേ, ഞാന്‍ എന്നെത്തന്നെ കബളിപ്പിക്കുന്നു. വിപ്ലവകാരിയുടെ വേഷമണിയുന്നു. ആധുനികതയുടെ വ്യാജപ്രചാരകനാകുന്നു. അങ്ങനെ ഞാന്‍ ഇതെല്ലാം എന്റേതെന്ന് ഉറക്കെ പറയുമ്പോഴും ഇതൊന്നും നിന്റേതല്ലന്ന ഒരു അശരീരി കേള്‍ക്കാം
ഇവിടെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉപയോഗിച്ച സൗകര്യമെന്ന വാക്കില്‍ നിന്നു തന്നെ തുടങ്ങിയാല്‍, അത് വ്യക്തിപരമായി ഇതെഴുതുന്ന വ്യക്തിയുടെ അനുഭവത്തില്‍ എങ്ങനെയെല്ലാം ഒരു പാമ്പും കോവണി കളിയായി മാറി എന്ന് വ്യക്തമാവും. അതിങ്ങനെ ചുരുക്കി എഴുതാം: മണലില്‍ ചൂണ്ടുവിരല്‍ കൊണ്ട് എഴുതിത്തുടങ്ങി. പിന്നീട് സ്ലേറ്റ്, കല്ലു പെന്‍സില്‍, കടലാസ്, മഷിപ്പേന, ബോള്‍പെന്‍, വീണ്ടും ഫോണില്‍ ചൂണ്ടുവിരല്‍, ആന്‍ഡ്രോയിഡ് ടാബ്, ഐ പാഡ്, പെന്‍സില്‍ എന്നീ പലതരം എഴുത്തുകളികള്‍! ഈ കളിയിലെ ഒരു നാട്ടമ്മാവന്‍ ആയിരുന്നു കടലാസ് എഴുത്തെന്ന കാല്‍പ്പനികത. ഈ അമ്മാവനാണ് ആധുനികമായ എഴുത്ത് മാധ്യമങ്ങളെ ചീത്ത പറഞ്ഞുകൊണ്ടിരുന്നത്.
അമ്മാവന്റെ ചീത്തവിളി തുടരുകയും കാലം അതിന്റെ വഴിക്ക് പോവുകയും കൈയ്ക്ക് വേദന തുടങ്ങുകയും ചെയ്തപ്പോള്‍ ആധുനികത അത്ര മോശമല്ല എന്ന് അമ്മാവനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. അവിടെയാണ് ഈ ലേഖനത്തിലൂടനീളം ആവര്‍ത്തിക്കപ്പെടുന്ന സൗകര്യമെന്ന വാക്ക് ഉച്ചരിക്കപ്പെടുന്നത്. എഴുതാന്‍ എളുപ്പം, എഡിറ്റ് ചെയ്യാന്‍ അതിലും എളുപ്പം, സ്ഥലലാഭം, കടലാസ് വാങ്ങണ്ട, സൂക്ഷിച്ച് വെക്കാന്‍ എളുപ്പം... അങ്ങനെ സൗകര്യങ്ങളുടെ ഒരു നീണ്ട നിര തന്നെ പ്രത്യക്ഷപ്പെട്ടതോടെ അമ്മാവന്‍ അപ്രത്യക്ഷനായി. ഇവിടെയാണ് സൗകര്യമെന്ന പ്രലോഭനം മുന്നില്‍ വന്നുനിന്നപ്പോള്‍ ഒരല്‍പ്പം ഇടം കൊടുത്തവരില്‍ ഒരാളായി ഇതെഴുന്ന ആളും മാറിയത്.

സ്ഥലം: സ്ഥലം എന്ന വാക്കിനെയോ അതിന്റെ അര്‍ത്ഥത്തെയോ ആഴത്തില്‍ വിശകലനം ചെയ്യാനൊന്നും ഉദ്ദേശിക്കുന്നില്ല. എന്നാല്‍ സ്ഥലമെന്നത് പല പല അര്‍ത്ഥങ്ങളിലേക്ക് വിടര്‍ന്നുചെല്ലാന്‍ സാധ്യമായ ഒരു വാക്കാണ് എന്നതുകൊണ്ട് തന്നെ അതിന്റെ ഒരു കോണില്‍ മാത്രം ഒന്നു തൊടുന്നു. എഴുതുന്ന ഒരാള്‍ എന്ന നിലയില്‍ കടലാസില്‍ എഴുതുന്ന കാലത്ത് എന്റെ എഴുത്തുമുറിക്ക് പുറത്തൊരു സ്ഥലം എന്നത് ആലോചിക്കുവാനേ വയ്യായിരുന്നു. അതൊരു കംഫര്‍ട്ട് സ്ഥലമാകുന്നതിന് പ്രധാനമായും ഒരു കാരണമായത് അവിടെ കൈയ്യകലത്തില്‍ റഫറന്‍സിനായോ അല്ലെങ്കില്‍ എഴുത്തിനിടയില്‍ ഒന്ന് ഉഷാറാവാനോ പുസ്തകങ്ങള്‍ ഉണ്ടായിരുന്നു. ഗാഡ്ജറ്റുകളിലേക്ക് എഴുത്ത് മാറിയതോടെ ഈ സ്ഥലത്തിനും മാറ്റം വന്നു. ലൈബ്രററി എന്നത് ഇ- ബുക്ക് ശേഖരങ്ങളായി ഗാഡ്ജറ്റിനുള്ളിലേക്ക് സ്ഥലം മാറി വന്നു (എല്ലാ പുസ്തകങ്ങളും അല്ല). ഇവിടെ തന്റെ സ്ഥലം അല്ലെങ്കില്‍ തന്റെ ഇടം എന്നൊക്കെ ഞാന്‍ ചുമന്ന് നടന്നിരുന്ന മറ്റൊരു കാല്‍പ്പനികത കൂടി തകരുകയാണ് ചെയ്തത്.
സഞ്ചരിക്കുന്ന ഒരു ലൈബ്രറി, എഴുതാന്‍ എളുപ്പമുള്ള ഒരു മാധ്യമം, അത് വേഡിലേക്കോ പി.ഡി.എഫിലേക്കോ മാറ്റാനുള്ള സാധ്യത അങ്ങനെ സൗകര്യങ്ങളുടേതായ ഒരു സ്ഥലം ഒരു പുസ്തകത്തിന്റെ ഭാരം പോലുമില്ലാത്ത ഒരു ഗാഡ്ജറ്റില്‍ ലഭിക്കുമ്പോള്‍ എന്റെ സ്ഥലമെന്നത് എവിടേയും നിര്‍ത്തിയിടാവുന്ന ഒരു കാരവന്‍ പോലെയാകുന്നു. അവിടെ കടലാസ് തീരുമെന്ന ഭയമില്ലാതെ, മഷി തീരുമെന്ന ഭയമില്ലാതെ എഴുതാവുന്ന അവസ്ഥ. ഇവിടെ മഷി തീര്‍ന്ന് വലിച്ചെറിയേണ്ട പേനകളില്ല, ചുരുട്ടി എറിയേണ്ട കടലാസുകളില്ല. വെയ്സ്റ്റ് എന്നത് എന്റെ സ്ഥലത്തെ മുഷിപ്പിക്കുന്നില്ല. വലിച്ചെറിയല്‍ സംസ്‌ക്കാരത്തിന് തത്ക്കാലത്തേക്ക് ഒരവധി എന്നുവേണമെങ്കില്‍ പറയാം (ഇ- വെയ്സ്റ്റുകള്‍ എന്തുചെയ്യും എന്ന ചോദ്യത്തെ നേരിടാനുള്ള ശാസ്ത്ര അറിവില്ലാത്തതിനാല്‍ സൗകര്യത്തെക്കുറിച്ച് മാത്രം ഇവിടെ എഴുതുന്നു)
ഇനിയുള്ളത് സ്ഥലത്തിന്റെ ഉടമസ്ഥതയും വാടകയും സംബന്ധിച്ചാണ്. ആദ്യമൊന്നും ഇങ്ങനെയൊരു അപകടം അല്ലെങ്കില്‍ കുരുക്ക് ഈ സൗകര്യരൂപിക്ക് പിന്നില്‍ മറഞ്ഞിരിപ്പുണ്ട് എന്ന് അറിയില്ലായിരുന്നു.

ഉടമസ്ഥതയും വാടകയും: എന്റെ സ്ഥലമെന്ന് കരുതിയിരുന്ന ഒരിടത്തിന് പെട്ടെന്ന് ഒരതിര് വരുമ്പോഴുണ്ടാവുന്ന ഒരങ്കലാപ്പ് ഏതൊരു സാധാരണ മനുഷ്യനും സ്വാഭാവികമാണ് (സാങ്കേതികതയുമായി ബന്ധപ്പെട്ട അറിവുള്ളവര്‍ ഈ മനുഷ്യന്മാരില്‍ പെടില്ല. അവര്‍ക്ക് വിമര്‍ശിക്കാന്‍ കഴിയുന്ന ധാരാളം അബദ്ധങ്ങള്‍ ഈ ലേഖനത്തിലുണ്ടാവും). ഗൂഗിള്‍ ഡോക്കില്‍ എഴുതിയിരുന്ന എനിക്കൊരു ദിവസം മനസിലാക്കാന്‍ കഴിഞ്ഞത് ഗൂഗിള്‍ സ്റ്റോറിലെ എനിക്ക് അനുവദിക്കപ്പെട്ട സ്ഥലം ഇത്ര സെൻറ് മാത്രമാണെന്നാണ്. ഒന്നുകില്‍ നിങ്ങള്‍ക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് സ്റ്റോറേജ് വാങ്ങാന്‍ ഇത്ര രൂപയുടെ പാക്കേജുകള്‍ ഉണ്ടെന്നും അതല്ല നിങ്ങള്‍ക്ക് ഈ പരിമിതി മാത്രം മതി എങ്കില്‍ ഏതെങ്കിലുമൊക്കെ ഫയലുകള്‍ ഡി ലീറ്റ് ചെയ്ത ശേഷം ഇവിടെ സ്ഥലമുണ്ടാക്കാം എന്നുമാണ് അവര്‍ പറയുന്നത്. ഏതൊക്കെ ഫയലുകള്‍ എന്ന ചോദ്യമാണ് ആദ്യം കുഴപ്പിക്കുക. വീടിനുള്ളിലെ പരിമിതികള്‍ ബോധ്യപ്പെട്ട ഒരാളെന്ന നിലയില്‍ അവശ്യ വസ്തുക്കള്‍ മാത്രമായിരുന്നു പണ്ട് സൂക്ഷിച്ചിരുന്നത്. സ്ഥലമെന്നതിന് (നിയന്ത്രണങ്ങള്‍ വരും മുമ്പുള്ള ഒരു ഉപഭോക്താവിന്റെ അനുഭവമാണിതെന്ന് ഓര്‍മിപ്പിക്കുന്നു) പരിമിതികള്‍ ഇല്ല എന്നും അത് ആകാശം പോലെ വിസ്തൃതമാണന്നും ധരിച്ചതിന്റെ പാകപ്പിഴയില്‍ ഈ അവശ്യ, അനാവശ്യ വസ്തുക്കള്‍ ഏതൊക്കെയെന്ന് തരം തിരിക്കാനും അതിനുവേണ്ട മാനസികനില കൈമോശം വരികയും ചെയ്തതില്‍ നിന്നാണ് ഏതൊക്കെ ഫയലുകള്‍ ഡിലീറ്റ് ചെയ്യണമെന്ന ആശങ്കയില്‍ എന്നെപ്പോലൊരാള്‍ പെട്ടുപോയത്. അപ്പോഴാണ് ഇതൊരു ലാന്‍ഡ് മാഫിയയുടെ കളിയാണെന്ന് മനസിലാവുക. ഗൂഗിള്‍ സ്റ്റോര്‍ ആയാലും ഐ ക്ലൗഡ് ആയാലും അതിലെ വാടകക്കാരനാവുക മാത്രമാണ് ഞാന്‍ ചെയ്യുന്നത് എന്ന് ബോധ്യപ്പെടുന്നു. അന്യന്റെ സ്ഥലം കടം വാങ്ങി അവിടെ പണി എടുക്കുകയും വിത്തും വളവും ഉത്പന്നങ്ങളും അവിടെ സൂക്ഷിക്കുകയും ചെയ്യുന്ന ഒരാളായി ഞാന്‍ എന്നെത്തന്നെ കണ്ടാല്‍ എന്റെ മുതലാളി മറ്റെവിടെയോ ഇരിക്കുന്ന ഞാനറിയാത്ത ഏതോ ഒരാളാണ് എന്ന ചിന്ത കുറച്ചു നേരത്തേക്കെങ്കിലും എന്നെ ആശയക്കുഴപ്പത്തിലാക്കും. ഈ കുഴമറിച്ചിലില്‍ നിന്ന് രക്ഷനേടാനുള്ള ഒരേ ഒരു വഴി സൗകര്യത്തെക്കുറിച്ച് ആധി പിടിക്കുക മാത്രമാണ്.

ഇവിടെ, മുന്‍പേ പറഞ്ഞ സുഖശീലത്തിന് ഇടിവു തട്ടാതെ ആ അദൃശ്യനായ മുതലാളി പറയുന്നതെന്തും അനുസരിക്കുക എന്നതു മാത്രമാണ് പോംവഴി. എങ്കിലും ഇടക്കിടക്ക് തേട്ടി വരുന്ന ഒരു ചിന്ത ഇതാണ്: ഞാന്‍ എന്റേതെന്ന് കരുതി ഒളിപ്പിച്ചു വെക്കുന്നതെല്ലാം ഈ വാടക സ്ഥലത്ത് സുരക്ഷിതമാണോ? സ്വകാര്യ സുരക്ഷാ നയങ്ങളെക്കുറിച്ചോ ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ചോ സാമാന്യ ധാരണ ഇല്ലാതെ എല്ലാം Agree എന്ന് തൊട്ടുതൊട്ട് ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്ന സൗകര്യലോകത്തിരുന്ന് ഈ ചോദ്യം ചോദിക്കുവാന്‍ ഞാനെത്രത്തോളം അര്‍ഹനാണ് എന്നതാണ് മറ്റൊരു കാര്യം. എങ്കിലും ഈ ചോദ്യം എന്നെ വിടാതെ പിന്‍തുടരുന്നു എന്നതാണ് സത്യം. ഇനി മറ്റൊന്ന്, അത് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചാണ്. അത് എന്തെന്ന് വിശദീകരിക്കാനുള്ള അറിവില്ല. വായിച്ചറിഞ്ഞതില്‍ നിന്ന് ഞാനും എന്റെ ഭീകരമായ പങ്ക് നിര്‍വ്വഹിക്കുന്നു എന്നതാണ് സത്യം. സൗകര്യത്തെ ഉപേക്ഷിക്കാന്‍ സ്വയം തയാറാണോ എന്ന ചോദ്യം ഗാന്ധിയുടെ രൂപത്തില്‍ മുന്‍പില്‍ നില്‍ക്കുന്നു.
പക്ഷേ, ഞാന്‍ എന്നെത്തന്നെ കബളിപ്പിക്കുന്നു. വിപ്ലവകാരിയുടെ വേഷമണിയുന്നു. ആധുനികതയുടെ വ്യാജപ്രചാരകനാകുന്നു. അങ്ങനെ ഞാന്‍ ഇതെല്ലാം എന്റേതെന്ന് ഉറക്കെപറയുമ്പോഴും ഇതൊന്നും നിന്റേതല്ലന്ന ഒരു അശരീരി കേള്‍ക്കാം. അത് ആത്മീയമാവാം, തിരിച്ചറിവാകാം, മുതലാളി പറയുന്നതാവാം, അല്ലെങ്കില്‍ വെറുമൊരു ഓരിയാവാം.
ആരറിയുന്നു, സ്ഥലം? കാലം? നേര്? ▮
വായനക്കാര്‍ക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങള്‍ letters@truecopy.media എന്ന വിലാസത്തിലേക്ക് അയക്കാം.